എഡ്മണ്ട് വാലര്‍ (Edmund Waller) 1600കളില്‍ ബ്രിട്ടണില്‍ ജീവിച്ചിരുന്ന ഒരു കവിയായിരുന്നു. കവി എന്നതിനേക്കാള്‍ പാര്‍ലമെന്റേറിയന്‍ എന്ന നിലയിലാണ് വാലറുടെ പ്രശസ്തി. വളരെക്കാലം പാര്‍ലമെന്റ് അംഗമായിരുന്ന വാലര്‍ കൂടുതലും എഴുതിയത് നേതാക്കന്മാരെ പുകഴ്ത്തിക്കൊണ്ടുള്ള പ്രശംസാപദ്യങ്ങളായിരുന്നു. അതിന് കണക്കറ്റ് പരിഹാസം ഏറ്റുവാങ്ങേണ്ടിയും വന്നിട്ടുണ്ട്. സംഭവ ബഹുലമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഇടയ്ക്ക് ജന്മരാജ്യത്തു നി ന്നും നാടുകടത്തപ്പെട്ടു യൂറോപ്യന്‍ മെയിന്‍ ലാന്റില്‍ പ്രവാസിയായി കഴിയേണ്ടിവന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ ഒരു ചെറുകവിതയാണ് ‘Old Age.’ ഈ കവിതയിലെ നാല് വരികളാണ് താഴെ കൊടുക്കുന്നത്.
“”The seas are quiet when the winds give o’er
So calm are we when passions are no more
For then we know how vain it was to boast
Of fleeting things, so certain to be lost. ”
വലിയ ഒരു യഥാര്‍ത്ഥ്യമാണ് വാലര്‍ പറയുന്നത്. വലിയ നിരീക്ഷണമൊന്നും വേണ്ട ഈ സത്യം മനസ്സിലാക്കാന്‍. വാര്‍ദ്ധക്യത്തില്‍ നമ്മളോരോരുത്തരും ഇങ്ങനെയാണ്. വലിയ വികാരാവേശങ്ങളോ പ്രത്യയശാസ്ത്ര ശാഠ്യങ്ങളോ അപ്പോള്‍ ഉണ്ടാവില്ല. ഭൂതകാലത്തിലെ ചെയ്തികള്‍ പലതും വിഡ്ഢിത്തങ്ങളായിരുന്നുവെന്ന തിരിച്ചറിവ് ഈ സായം കാലത്തിലാണുണ്ടാവുക. എക്‌സ് നക്‌സലൈറ്റുകളെല്ലാം വാര്‍ദ്ധക്യത്തില്‍ സന്ന്യാസിമാരാവുന്നത് നമ്മള്‍ കാണാറുണ്ട്. പഴയ നക്‌സല്‍ അനുഭാവിയായിരുന്നല്ലോ കവി സച്ചിദാനന്ദനും. ഇപ്പോള്‍ പഴയവീര്യമൊന്നുമില്ല കവിയ്ക്ക്. മാതൃഭൂമിയില്‍ (ഏപ്രില്‍ 28 – മേയ് 4) കവി എഴുതിയിരിക്കുന്ന ‘നടത്തം’ എന്ന കവിത അവസാനിക്കുന്നത്
‘ചമയം മാറുന്ന ഋതുക്കള്‍ക്കും നന്ദി
ഋതുക്കളാടുന്നൊരരങ്ങിനും നന്ദി
ഭവത്തിനും നന്ദി ജഗത്തിനും നന്ദി
വിഷത്തിനും നന്ദി അമൃതിനും നന്ദി
അറിവിനും നന്ദി അറിയാനാകാത്ത
പൊരുളിനും നന്ദി വരികയായ് രാത്രി
തിരിച്ചുപോട്ടെ യദൃശ്യകാലത്തില്‍
അധികം കാലടി പതിയും മുമ്പു ഞാന്‍
എറിയാമിപ്പുല്ലില്‍ അരുമയാം വാക്കും
ചുവടും മുദ്രയും ഒഴുകട്ടേകാലം’
എന്നിങ്ങനെയാണ്.
‘തിരിച്ചു പോകട്ടെ’ എന്നെഴുതുമ്പോള്‍ കവിയുടെ പഴയകാലത്തെ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദമെല്ലാം തകരുന്നത് അറിയുന്നുണ്ടോ എന്തോ. തിരിച്ചു പോകുക എന്നാല്‍ മറ്റെങ്ങുനിന്നോ വന്നു എന്നല്ലേ ധ്വനി. അപ്പോള്‍ ആത്മാവും മരണാനന്തര ജീവിതവുമെല്ലാം ആ വാചകത്തില്‍ ധ്വനിപ്പിക്കുകയല്ലേ. ഒരു ഭൗതികവാദിക്കു ചേര്‍ന്നതാണോ അതൊക്കെ. വാര്‍ദ്ധക്യത്തിന്റെ വൈവശ്യങ്ങളേറ്റുവാങ്ങാന്‍ തുടങ്ങുമ്പോള്‍ ഏവരും തത്വചിന്തകരാവും. വിപ്ലവമൊക്കെ ചോര്‍ന്നുപോകും. സച്ചിദാനന്ദനും താനറിയാതെ തത്വചിന്തകനായിപ്പോകുന്നു. കവിത പക്വമാകുമ്പോള്‍ ഗദ്യമൊക്കെ ഉരിഞ്ഞുപോകും പദ്യത്തിന്റെ സംഗീതാത്മകത കടന്നുവരും. എല്ലാവരികളിലും 12 അക്ഷരം എന്ന ക്രമം പാലിച്ച് പദ്യത്തിലാണ് എഴുത്ത്. എങ്കിലും കാകളിയുടെ വ്യവസ്ഥയൊന്നും കൃത്യമായി പാലിക്കുന്നില്ല.
പി.എന്‍.ഗോപീകൃഷ്ണന്റെ കവിത (മാതൃഭൂമി) അതിന്റെ ഉള്ളടക്കത്തിലെ പുതുമകൊണ്ട് ശ്രദ്ധേയമാണ്. ചന്ദ്രയാനെ തലകീഴാക്കി ‘ഭൗമയാന്‍’ ആക്കി മാറ്റുന്ന കവിയുടെ സൂക്ഷ്മ ദര്‍ശിത്വം അപാരം. മനോഹരമായ കവിത. ശരിക്കും കോരിക്കുടിച്ചു എന്നുതന്നെ പറയാം. രണ്ടുഭാഗങ്ങളുള്ള കവിതയുടെ രണ്ടാം ഭാഗം പക്ഷേ അധികപ്പറ്റായിപ്പോയി! ഒരു തരം ആന്റി ക്ലൈമാക്‌സ്. ‘ചുരുക്കി ചൊല്‍വതുവിളക്കം’ എന്നു തമിഴില്‍ പറയാറുള്ളതുപോലെ കൂടുതല്‍ കുറുക്കി പറയുമ്പോള്‍ കവിത കൂടുതല്‍ മനോഹരമാകും. വെറുതെ നീട്ടിപ്പറഞ്ഞ് കുറച്ച് ഭംഗികളഞ്ഞെങ്കിലും വിഷയസ്വീകരണത്തിലെ പുതുമകൊണ്ട് കവിത ആസ്വാദ്യമായിരിക്കുന്നു. ഗോപീകൃഷ്ണന്‍ എന്ന കവി അഭിനന്ദനം അര്‍ഹിക്കുന്നു.
ചന്ദനത്തടിയ്ക്കു മണമുണ്ടെങ്കിലും ചന്ദന മരത്തില്‍ മണത്തുനോക്കിയിട്ട് ഒരിക്കലും മണമൊന്നും കിട്ടിയിട്ടില്ല. മണമില്ലെന്നു മാത്രമല്ല ഒരു ദുര്‍ഗന്ധമാണ് തോന്നിയിട്ടുള്ളത്. അപ്പോഴൊക്കെ അതിശയിച്ചിട്ടുണ്ട് എപ്പോഴാണ് ഈ തടി മണക്കാന്‍ തുടങ്ങുന്നത് എന്നു സന്ദേഹിച്ചിട്ടുണ്ട്. അതുപോലെയാണ് ‘വെരുക്’ എന്ന ജീവിയും. മൃഗശാലയില്‍ വെരുകു കിടക്കുന്ന കൂട്ടിനടത്തുനിന്നും പലപ്പോഴും മണം പിടിച്ചു നോക്കിയിട്ടുണ്ട്; വലിയ സുഗന്ധദ്രവ്യമായ വെരുകിന്‍ പുഴുവിന്റെ മണം കിട്ടാനായി. എന്നാല്‍ ഒരിക്കലും മണം കിട്ടിയിട്ടില്ല എന്നു മാത്രമല്ല കടുത്ത ദുര്‍ഗന്ധം അനുഭവപ്പെട്ടിട്ടുമുണ്ട്. അപ്പോഴും അതിശയിച്ചിട്ടുണ്ട്.
കെ.രാജഗോപാലിന്റെ നിര്‍മിതബുദ്ധനെന്ന കവിത (മാതൃഭൂമി) വായിച്ചപ്പോഴും ഇതേ അനുഭവമാണുണ്ടായത്. ഇപ്പോള്‍ മണക്കും മണക്കും എന്നിങ്ങനെ അവസാനം വരെയെത്തിയിട്ടും മണമൊന്നുമില്ല. വെരുകിനെക്കുറിച്ചും സിലോണില്‍ പോയി മരിച്ച ഒരമ്മാവന്റെ ബാധയെക്കുറിച്ചുമൊക്കെയാണു കവി പറയുന്നതെന്നു മനസ്സിലായെങ്കിലും മൊത്തത്തില്‍ കവിയുടെ വിവക്ഷ വായിച്ചെടുക്കാന്‍ കഴിയുന്നില്ല.
ആശാന്റെ 150-ാം ജന്മവാര്‍ഷികം കഴിഞ്ഞ വര്‍ഷം ആയിരുന്നു. മഹാകവിയുടെ മഹത്വത്തിനു ചേര്‍ന്നവണ്ണം കേരളത്തില്‍ ആഘോഷങ്ങളുണ്ടായില്ല എന്നതു വേദനിപ്പിക്കുന്ന സംഗതിയാണ്. മലയാള കവിതയെ ആശാനോളം സ്വാധീനിച്ച മറ്റൊരു കവിയില്ല. കവിതയെ ഇത്ര ആത്മാര്‍ത്ഥമായി സ്‌നേഹിച്ച മറ്റൊരു കവിയുമില്ല എന്ന് ആ മഹാപ്രതിഭയുടെ ജീവിതം വായിച്ചാല്‍ നമുക്കു മനസ്സിലാകും. ആശാന്‍ സാമൂഹ്യപ്രവര്‍ത്തനത്തിനും വ്യവസായത്തിനുമൊക്കെ സമയം കണ്ടെത്തിയ വ്യക്തിയായിരുന്നെങ്കിലും അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം കവിതയായിരുന്നു എല്ലാമെല്ലാം. ഒരുപക്ഷേ മറ്റുള്ളതൊക്കെ മാറ്റിവച്ച് കവിതയ്ക്കു മാത്രമായി ജീവിക്കണമെന്ന് കരുതിയിരുന്നപ്പോഴാണ് ആ ധന്യജീവിതത്തെ കാലം കവര്‍ന്നത്. അസാധാരണ കായികശേഷിയും നീന്തല്‍ പരിചയവും ധൈര്യവുമുണ്ടായിരുന്ന അദ്ദേഹം വെള്ളത്തില്‍ മുങ്ങി മരിച്ചതെങ്ങനെ എന്നു പോലും കാര്യമായി അന്വേഷിക്കാന്‍ മലയാളി തയ്യാറായില്ല എന്നാലോചിക്കുമ്പോള്‍ ആ കവിതയെ ശരിയായ രീതിയില്‍ വിലയിരുത്താന്‍ ഇന്നും നമുക്കു കഴിയാത്തതിലദ്ഭുതമില്ല.
ഏപ്രില്‍ 12 ആശാന്റെ ജന്മദിനമായതിനാലാവാം മാതൃഭൂമിയില്‍ അദ്ദേഹത്തെക്കുറിച്ച് മൂന്നു ലേഖനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ ആദ്യ രണ്ടു ലേഖനങ്ങള്‍ തീര്‍ച്ചയായും ഗൗരവമുള്ളതാണ്. മൂന്നാമത്തേത് പതിവു വഴിപാട് അക്കാദമിക് കാമ്പസ് ലേഖനങ്ങളുടെ കൂട്ടത്തില്‍ പെടുത്താവുന്ന ഒന്നുമാത്രവും.
കെ.എം.നരേന്ദ്രന്റെ ‘ആശാനും ബുദ്ധനും തമ്മിലെന്ത്’ പലരും ശ്രദ്ധിക്കാത്ത ഒരു തലം തുടര്‍ന്നു കാണിക്കുന്നതാണ്. ആശാന് ബുദ്ധനോടു ബഹുമാനവും ആരാധനയുമുണ്ടായിരുന്നു. ഒരു മനുഷ്യസ്‌നേഹിയായിരുന്ന ബുദ്ധനെ അനാദരിക്കാന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ ബുദ്ധമതത്തോടോ അതിന്റെ മതതത്വചിന്തയോടോ ആശാന് ഒരു മതിപ്പും ഉണ്ടായിരുന്നില്ല. ഇക്കാര്യങ്ങള്‍ അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം ‘മതപരിവര്‍ത്തനരസവാദം’ എന്ന ലേഖനത്തില്‍ ആശാന്‍ തുറന്നു തന്നെ പറയുന്നുണ്ട്. ബുദ്ധമതത്തിന്റെ നാസ്തികസ്വഭാവത്തോടും ശൂന്യവാദത്തോടുമൊന്നും ആശാനു താല്പര്യമേയില്ല. എന്നാല്‍ കാരുണ്യ നിര്‍ഭരമായിരുന്ന ആ ജീവിതത്തോട് ആശാനു മമതയുണ്ട്. പലരും പ്രചരിപ്പിക്കുന്നതുപോലെ ഒരു മതമെന്നനിലയ്ക്ക് ഹിന്ദുമതത്തിനേക്കാള്‍ മെച്ചപ്പെട്ടതാണ് ബുദ്ധമതം എന്നു പറയാന്‍ വയ്യ. അതിന്റെ തത്വചിന്ത വൈവിധ്യപൂര്‍ണ്ണമായ ഹൈന്ദവചിന്തയുടെ അപ്രധാനമായ ഒരു ഭാഗം മാത്രമാണ്. ‘മോക്ഷം’ എന്ന സനാതന സങ്കല്പത്തിന്റെ മറ്റൊരു രൂപമാണ് ബുദ്ധമതം മുന്നോട്ടു വയ്ക്കുന്ന നിര്‍വ്വാണം.
ബുദ്ധമതത്തില്‍ പുതുതായി എന്തെങ്കിലുമുണ്ടെങ്കില്‍ അവരുടെ വ്യവസ്ഥാപിത മതചട്ടക്കൂടുമാത്രമാണ്. സെമറ്റിക് മതങ്ങളില്‍ കാണുന്ന ഈ വ്യവസ്ഥാപിതത്വം സനാതനധര്‍മ്മത്തില്‍ മാത്രം കാണുന്ന ജനാധിപത്യപരമായ മതസങ്കല്പത്തിന് നേരേ കടകവിരുദ്ധമാണ്. ഒരാളുടെ മതം ഒരു തരത്തിലും അടിച്ചേല്‍പ്പിക്കപ്പെടുന്നതാവാന്‍ പാടില്ല എന്ന സനാതനധര്‍മ്മത്തില്‍ മാത്രമുള്ള സവിശേഷമൂല്യം ബുദ്ധമതത്തില്‍ ഒരു പരിധിവരെ നഷ്ടപ്പെടുന്നു. അതുകൊണ്ടു തന്നെ ബൗദ്ധര്‍ക്കു പ്രാമുഖ്യമുള്ള ശ്രീലങ്ക, മ്യാന്‍മാര്‍, തായ്‌ലന്റ്, കംപൂച്ചിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ന്യൂനപക്ഷങ്ങള്‍ക്കുനേരെ സന്ന്യാസിമാര്‍ തന്നെ മുന്‍കൈയെടുത്ത പല കലാപങ്ങളും പതിവാണ്. ഈക്കാര്യങ്ങളെക്കുറിച്ചു മതപരിവര്‍ത്തന രസവാദം എഴുതുന്ന കാലത്തു തന്നെ ആശാനു നല്ലധാരണയുണ്ടായിരുന്നു. അതൊക്കെ ആ ലേഖനത്തിലദ്ദേഹം സൂചിപ്പിക്കുന്നുമുണ്ട്. ആശാന്‍ ആദ്യമായും അവസാനത്തിലും ഒരു വേദാന്തിയാണ്. ഹൈന്ദവ തത്വചിന്തയുടെ വിട്ടുവീഴ്ചയില്ലാത്ത ഒരു വക്താവായിരുന്നു ആശാന്‍. അതുകൊണ്ടാണ് ”ഹാ ശാന്തി ഔപനിഷദോക്തികള്‍ തന്നെ നല്‍കും” എന്ന് ആശാന്‍ പറഞ്ഞത്. ബുദ്ധനോട് ആശാന്‍ കാണിച്ച മമതയെ ബുദ്ധമതത്തോടുള്ള മമതയായി തെറ്റിദ്ധരിച്ചാണ് പല നിരൂപകരും എഴുതുന്നത്. ആ തെറ്റ് ഈ ലേഖകന് സംഭവിക്കുന്നില്ല.
ഷീജ വക്കത്തിന്റെ ‘ഒറ്റപ്പൂമൊട്ടും പറിച്ചുപോന്നേന്‍’ എന്ന ലേഖനം ഒരു കവിക്കു ചേര്‍ന്ന നിരീക്ഷണങ്ങള്‍ ഉള്ളതുതന്നെ. ആശാന്‍ കവിതയിലെ ജാതിവിരുദ്ധ നിലപാടുകളെ പാടിപുകഴ്ത്തുക എന്നല്ലാ തെ അതില്‍ നിറഞ്ഞുതുളുമ്പുന്ന സൗന്ദര്യസാരത്തെ ശരിയായി കണ്ടറിഞ്ഞ് വിലയിരുത്തിയ ഒരു നിരൂപകനുമില്ല എന്നതാണ് യാഥാര്‍ത്ഥ്യം. അതിനുകാരണം നമ്മുടെ നിരൂപകരാരും കവികളായിരുന്നില്ല എന്നതാണ്. ഒരു കവിക്കു മാത്രമേ മറ്റൊരു കവിയുടെ വ്യംഗ്യങ്ങള്‍ ശരിയായി വായിച്ചറിയാനാവൂ.
ഷീജ വക്കം ഒരു കവിയായതു കൊണ്ടുതന്നെ ആശാന്റെ വിവക്ഷകളെ സൂക്ഷ്മമായറിയാന്‍ കഴിയുന്നു. അതില്‍ നിന്നാണ് ലീലയും രമണനും തമ്മിലുള്ള സാദൃശ്യത്തെ കണ്ടെത്താന്‍ കഴിഞ്ഞത്. കടുത്ത ചങ്ങമ്പുഴ വിരുദ്ധനായിരുന്നിട്ടും കുട്ടികൃഷ്ണമാരാര്‍ക്ക് ആശാന്റെ ലീല ഭര്‍തൃഘാതകിയായിരുന്നുവെന്ന് എഴുതാപ്പുറം വായിക്കാനല്ലാതെ രമണന്‍ അടിമുടി ലീല തന്നെയാണെന്ന യാഥാര്‍ത്ഥ്യം കാണാനുള്ള കണ്ണുണ്ടായില്ല. ഈ കവി പറയും മുന്‍പ് മറ്റാരെങ്കിലും ഇങ്ങനെയൊരു നിരീക്ഷണം നടത്തിയിട്ടുണ്ടോ എന്നു സംശയമുണ്ട്. ക്രിസ്റ്റഫര്‍ മാര്‍ലോയുടെ “The passionate Shepherd to His Love’ എന്ന ലഘു കവിതയും ആശാന്റെ ലീലയും ലൈലാ മജ്‌നുവും ഒക്കെ കൂടി ചേര്‍ത്തുവച്ച് തന്റെ പ്രതിഭയില്‍ മഥനം നടത്തിയപ്പോഴാണ് ചങ്ങമ്പുഴയ്ക്ക് തന്റെ മാനസ സന്താനമായ രമണനെ ലഭിക്കുന്നത്. ഇടപ്പള്ളിയുടെ ജീവിതമാണ് അസംസ്‌കൃതവസ്തു എന്നൊക്കെ പറഞ്ഞത് കവിയുടെ കാപട്യമാകാനാണ് സാധ്യത. ഇടപ്പള്ളിയുമായി ചങ്ങമ്പുഴയ്ക്കുള്ള ബന്ധം ഒട്ടും ഊഷ്മളമായിരുന്നില്ല എന്ന് എല്ലാ ജീവചരിത്രകാരന്മാരും പറയുന്നുണ്ട്.