മെയ് 8 ചട്ടമ്പിസ്വാമി സമാധിദിനം
ബ്രഹ്‌മവിദ്യാസമ്പ്രദായപ്രവര്‍ത്തകരായ ഋഷിവര്യന്മാരാല്‍ അനുഗ്രഹിക്കപ്പെട്ട നാടാണ് കേരളം. അങ്ങനെയുള്ള മഹത്തുക്കളില്‍ പ്രഥമഗണനീയനാണ് ശ്രീ വിദ്യാധിരാജ പരമഭട്ടാര ചട്ടമ്പിസ്വാമികള്‍. 1853 ഓഗസ്റ്റ് 25 ന് തിരുവന ന്തപുരത്ത് കൊല്ലൂര്‍ഗ്രാമത്തില്‍ ജനിച്ച സ്വാമികള്‍ കൊല്ലം ജില്ലയിലെ പന്മനയില്‍ 1924 മെയ് അഞ്ചിനു മേടമാസത്തിലെ കാര്‍ത്തികനാളിലാണ് മഹാസമാധി പ്രാപിച്ചത്. സ്വാമികളുടെ മഹാസമാധിയുടെ നൂറാംവാര്‍ഷികമാണ് ഇപ്പോള്‍ ആഗതമായിരിക്കുന്നത്. മഹാഗുരുവര്‍ഷം എന്ന പേരില്‍ വിവിധ സംഘടനകള്‍ സമാധിശതാബ്ദി ആഘോഷിക്കുന്നുണ്ട്.
പ്രതികൂലമായ ബാല്യ കൗമാരങ്ങളിലൂടെ കടന്നുപോയ സ്വാമികള്‍ തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാലഘട്ടങ്ങളിലെല്ലാം തന്നെ ജ്ഞാനതൃഷ്ണയോടുകൂടി അനേകം ഗുരുക്കന്മാരില്‍ നിന്നും നാനാതരത്തിലുള്ള വിദ്യകള്‍ അഭ്യസിച്ചു വിദ്യാധിരാജനായി മാറി. ഒരു അവധൂത സന്ന്യാസിയില്‍ നിന്നും പരിപാവനമായ ബാലാസുബ്രഹ്‌മണ്യ മന്ത്രദീക്ഷ നേടി ഉപാസനാസിദ്ധി വരുത്തി. പേട്ടയില്‍ രാമന്‍പിള്ള ആശാനില്‍ നിന്നും ഭാഷയും സാഹിത്യവും സംഗീതവും അഭ്യസിച്ച അദ്ദേഹം അവിടുത്തെ മോണിറ്റര്‍ അഥവാ ചട്ടമ്പി ആയി. പിന്നീട് അദ്ദേഹം സ്വയം ചട്ടമ്പി എന്ന പേര് സ്വീകരിച്ചു. സ്വാമിനാഥ ദേശികനില്‍ നിന്നും തമിഴ് പഠിച്ചു. തൈക്കാട്ട് അയ്യാവില്‍ നിന്നും ഹഠയോഗം അഭ്യസിച്ച ശേഷം മഹാജ്ഞാനിയും തപസ്വിയുമായ ശ്രീ സുബ്ബാജടാപാഠിയുടെ ശിഷ്യനായി കല്ലിടക്കുറിച്ചിയില്‍ ചെന്ന് നാലു വര്‍ഷത്തോളം ഗുരുകുലവാസം ചെയ്ത് വേദവേദാന്താദി ശാസ്ത്രങ്ങളില്‍ പാണ്ഡിത്യം നേടി. അക്കാലഘട്ടത്തില്‍ത്തന്നെ ശൈവ സിദ്ധാന്തത്തിലും പ്രാവീണ്യം നേടി. തിരികെ വന്ന് മരുത്വാമലയിലുള്ള കുമാരവേലു എന്ന ആത്മാനന്ദ സ്വാമികളില്‍ നിന്നും ദ്രാവിഡ സമ്പ്രദായത്തിലെ രഹസ്യയോഗവിദ്യകള്‍ അഭ്യസിച്ചു മഹായോഗിയായി.
ആത്മസ്വരൂപനിര്‍ണ്ണയത്തിനായുള്ള അപരോക്ഷാനുഭൂതിക്കായി അപ്പോഴും സ്വാമികളുടെ ഹൃദയം വെമ്പല്‍ കൊണ്ടു. അങ്ങനെയിരിക്കെ നാഗര്‍കോവിലിനടുത്തുള്ള വടിവീശ്വരത്ത് വെച്ച് ഒരു അവധൂതമഹാത്മാവില്‍ നിന്നും സ്വാമികള്‍ക്ക് ശൈവസിദ്ധാന്തജ്ഞാന സമ്പ്രദായത്തിലെ ദീക്ഷാപൂര്‍വ്വമുള്ള മഹാവാക്യോപദേശം ലഭിക്കുകയും അപരോക്ഷമായ അദ്വൈതബ്രഹ്‌മാനുഭൂതി നേടി ജീവന്മുക്തനാകുകയും ചെയ്തു.
തന്റെ ശിഷ്ടജീവിതം പ്രാരബ്ധാനുസാരിയായി ഒരു അതിവര്‍ണ്ണാശ്രമിയുടെ നിലയിലാണ് അദ്ദേഹം കഴിച്ചുകൂട്ടിയത്. അദ്ദേഹം ഒരിടത്തും സ്ഥിരമായി താമസിച്ചിരുന്നില്ല. രണ്ടു മുണ്ടും ഒരു പഞ്ചലോഹമോതിരവും ഒരു കുടയുമായിരുന്നു ആകെ ഉണ്ടായിരുന്ന സമ്പാദ്യം. ചിലപ്പോള്‍ ഒരു ഗഞ്ചിറയും കാണും. ഗൃഹങ്ങള്‍ തോറും സഞ്ചരിച്ച് ജനഹൃദയങ്ങളില്‍ അദ്ധ്യാത്മവിദ്യയുടെ വിത്തുപാകിയ അദ്ദേഹം കേരളനവോത്ഥാനത്തിന്റെ ആധാരശിലയായി മാറി. മനുഷ്യനെ ജാതിയുടെ പേരില്‍ അടിമത്തത്തില്‍ തളച്ചിട്ട യാഥാസ്ഥിതിക ജാതിബ്രാഹ്‌മണ്യത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. കേരളം പരശുരാമന്‍ ജാതിബ്രാഹ്‌മണര്‍ക്ക് ദാനം നല്‍കിയതാണെന്ന വാദത്തെ ശ്രുതിസ്മൃതികള്‍ കൊണ്ടും യുക്തിവിചാരം കൊണ്ടും അദ്ദേഹം പ്രാചീനമലയാളം എന്ന ഗ്രന്ഥത്തിലൂടെ നിഷേധിച്ചു. അക്കാലത്ത് വേദവേദാന്താദി ശാസ്ത്രപഠനം എല്ലാവര്‍ക്കും സാധ്യമായിരുന്നില്ല. അന്നത്തെ പുരോഹിതവര്‍ഗ്ഗം മറ്റുള്ളവരെ ശൂദ്രരായി മുദ്രകുത്തി വേദം പഠിക്കുവാനുള്ള അവകാശത്തെ നിഷേധിച്ചിരുന്നു. സ്ത്രീകള്‍ക്കും വേദം പഠിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നില്ല. സ്വാമികള്‍ തന്റെ വേദാധികാരനിരൂപണം എന്ന ഗ്രന്ഥത്തിലൂടെ ജിജ്ഞാസയും സദാചാരവും ഉള്ള ആര്‍ക്കും വേദം പഠിക്കാം എന്നു പ്രമാണസഹിതം സ്ഥാപിച്ചു. ഇത് അന്നത്തെ തിരുവിതാംകൂറിലെ ജനസാമാന്യത്തിനു നല്‍കിയ ആത്മബലം ചെറുതല്ല. അയിത്തത്തെ എതിര്‍ത്ത അദ്ദേഹം അന്ന് താഴ്ന്ന ജാതിയെന്ന് മുദ്രകുത്തപ്പെട്ട ഇതരസമുദായങ്ങളില്‍പ്പെട്ട ആളുകളോട് അടുത്തിടപെടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഗുരുക്കന്മാരിലും ശിഷ്യരിലും വ്യത്യസ്ത സമുദായങ്ങളില്‍പ്പെട്ടവര്‍ ഉണ്ടായിരുന്നു.
ശ്രീമദ് ശങ്കരഭഗവദ്പാദര്‍ക്ക് ശേഷം അദ്വൈതസിദ്ധാന്തത്തെ സാമ്പ്രദായികമായ പദ്ധതികളിലൂടെ പ്രചരിപ്പിച്ചത് ചട്ടമ്പിസ്വാമികളായിരുന്നു. അദ്ദേഹത്തിന്റെ ‘അദ്വൈതചിന്താപദ്ധതി’ എന്ന കൃതി അദ്വൈതസിദ്ധാന്തത്തെ മലയാളത്തില്‍ വിശദീകരിക്കുന്ന ഉത്തമപ്രകരണഗ്രന്ഥമാണ്. തമിഴ്‌നാട്ടില്‍ നിലവിലുള്ള ശൈവസിദ്ധാന്തത്തെയും ശങ്കരാചാര്യസ്വാമികളുടെ അദ്വൈതദര്‍ശനത്തെയും കോര്‍ത്തിണക്കി സ്വാമികള്‍ നല്‍കിയ ആദ്ധ്യാത്മികോപദേശങ്ങളാണ് തീര്‍ത്ഥപാദസമ്പ്രദായം എന്ന പേരില്‍ അറിയപ്പെടുന്നത്. സ്വാമികളുടെ രണ്ടു പ്രധാന സന്ന്യാസിശിഷ്യന്മാരായ ശ്രീനീലകണ്ഠതീര്‍ത്ഥപാദസ്വാമികളും ശ്രീതീര്‍ത്ഥപാദപരമഹംസസ്വാമികളുമാണ് ഈ സമ്പ്രദായത്തെ ഗ്രന്ഥരചന, ശിഷ്യോപദേശം, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, ആശ്രമസ്ഥാപനം എന്നിവയിലൂടെ പ്രചരിപ്പിച്ചത്. ചട്ടമ്പിസ്വാമികളുടെ ഷഷ്ടിപൂര്‍ത്തിസ്മാരകമായി എഴുമറ്റൂരില്‍ പരമഭട്ടാരാശ്രമം സ്ഥാപിച്ചത് തീര്‍ത്ഥപാദ പരമഹംസസ്വാമികളാണ്. ചട്ടമ്പിസ്വാമികള്‍ അവിടെ ആറു മാസത്തോളം താമസിച്ചിരുന്നു. ധാരാളം ഗൃഹസ്ഥശിഷ്യരും സ്വാമികള്‍ക്ക് ഉണ്ടായിരുന്നു. തിരുവിതാംകൂര്‍ ഗവണ്മെന്റിന്റെ ഫിനാന്‍ഷ്യല്‍ സെക്രട്ടറി ആയിരുന്ന കരിമ്പുവിളാകം ഗോവിന്ദപ്പിള്ള, എഞ്ചിനീയര്‍ കല്ലുവീട്ടില്‍ ഗോവിന്ദപ്പിള്ള, കവികളായ വെളുത്തേരില്‍ കേശവന്‍ വൈദ്യര്‍, പെരുന്നെല്ലി കൃഷ്ണന്‍ വൈദ്യര്‍, നന്ത്യാര്‍വീട്ടില്‍ പരമേശ്വരന്‍ പിള്ള, ഡോ.എന്‍.കൃഷ്ണക്കുറുപ്പ്, ഐക്കരനാട്ട് തെക്കിനേടത്ത് രാമന്‍പിള്ള, പ്രസിദ്ധ അഭിഭാഷകന്‍ സാഹിത്യകുശലന്‍ ടി.കെ. കൃഷ്ണമേനോന്‍, സാഹിത്യസഖി ടി.സി. കല്യാണിയമ്മ, സ്വാതന്ത്ര്യസമരസേനാനി കുമ്പളത്ത് ശങ്കുപ്പിള്ള തുടങ്ങിയവര്‍ അവരില്‍ പ്രമുഖരാണ്.
കേരളത്തില്‍ ബ്രിട്ടീഷ് ഭരണാധികാരികളുടെയും മിഷനറിമാരുടെയും ഒത്താശയോടെ നടന്നിരുന്ന മതപരിവര്‍ത്തനത്തെ സ്വാമികള്‍ നിശിതമായി വിമര്‍ശിച്ചിരുന്നു. അതിന്റെ ഫലമായി അദ്ദേഹം എഴുതിയതാണ് ‘ക്രിസ്തുമതച്ഛേദനം.’ ക്രിസ്തുമതസാരവും ഇതോടൊപ്പം അദ്ദേഹം എഴുതി. കാളിയാങ്കല്‍ നീലകണ്ഠപ്പിള്ള, കരുവാ കൃഷ്ണനാശാന്‍ മുതലായ തന്റെ ശിഷ്യരെ ഇതു പഠിപ്പിച്ച് മതപരിവര്‍ത്തനത്തിനെതിരെ അദ്ദേഹം നാടുതോറും പ്രസംഗിപ്പിച്ചു. ഇതിന്റെ ഫലമായി സനാതനധര്‍മ്മത്തിനെതിരായ കടന്നാക്രമണങ്ങളും മതപരിവര്‍ത്തനശ്രമങ്ങളും നിയന്ത്രിക്കാനായി.
പ്രപഞ്ചത്തിലുള്ള എല്ലാ ജീവികളോടും ചട്ടമ്പിസ്വാമികള്‍ക്ക് അതിരറ്റ സ്‌നേഹവും കാരുണ്യവും ആയിരുന്നു. അഹിംസയുടെ തത്ത്വത്തെയും പ്രാധാന്യത്തെയും വിവരിച്ചു സ്വാമികള്‍ എഴുതിയ കൃതിയാണ് ജീവകാരുണ്യനിരൂപണം. ‘അന്‍പേ ശിവം’ എന്ന ശൈവസിദ്ധാന്തമന്ത്രത്തിന്റെ മൂര്‍ത്തീകരണമായിരുന്നു സ്വാമികള്‍. സ്വാമിസന്നിധിയില്‍ ക്രൂരമൃഗങ്ങള്‍ പോലും വാലുംചുരുട്ടി അനുസരണയോടെ ഇരിക്കുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
‘ശാന്തിയെപ്പരത്തുമാസ്വാമി
തന്‍ മുന്നില്‍ച്ചെന്നാല്‍
ശാര്‍ദ്ദൂലഭുജംഗാദിഹിംസ്രജാ
തികള്‍പോലും
ചിക്കെന്നു ഭാവം മാറി ശിഷ്യര്‍
പോലൊതുക്കത്തില്‍
നില്‍ക്കയേപതിവുള്ളു; ഹാ!
തൊഴാം തപോരാശേ’
എന്നാണ് മഹാകവി വള്ളത്തോള്‍ സ്വാമികളെക്കുറിച്ച് എഴുതിയത്.
‘പ്രത്യങ്മുഖര്‍ക്കു പരിചില്‍ പരചിത്സ്വരൂപം പ്രത്യക്ഷമാക്കിനവിഭോ! പരിപക്വഹൃത്തേ പ്രത്യഗ്രശങ്കര, ഭവാന്റെ ചരിത്രമെന്നും പ്രത്യക്ഷരം പരമപാവനമായ് വിളങ്ങും’
എന്നാണ് മഹാകവി ഉള്ളൂര്‍ സ്വാമികളുടെ ചരമശ്ലോകം എഴുതിയത്.
ഒരു ജ്ഞാനിക്കു മാത്രമേ മറ്റൊരു ജ്ഞാനിയെ ശരിയായി മനസ്സിലാക്കാന്‍ കഴിയൂ. ചട്ടമ്പിസ്വാമികളെക്കുറിച്ച് ശ്രീനാരായണഗുരുസ്വാമികള്‍ എഴുതിയ സമാധിപദ്യം ആ മഹാത്മാവിന്റെ നിലയെ സര്‍വ്വഗരിമയോടും കൂടി അവതരിപ്പിക്കുന്നതാണ്.
‘സര്‍വ്വജ്ഞ ഋഷിരുത്ക്രാന്തഃ സദ്ഗുരുഃ ശുകവര്‍ത്മനാ
ആഭാതി പരമവ്യോമ്‌നി പരിപൂര്‍ണ്ണ കലാനിധിഃ
ലീലയാ കാലമധികം നീത്വാങ്ക
ന്തേ സ മഹാപ്രഭുഃ
നിസ്സ്വം വപുഃ സമുത്സൃജ്യ സ്വം ബ്രഹ്‌മവപുരാസ്ഥിതഃ’
(സര്‍വജ്ഞനും ഋഷിയുമായ സദ്ഗുരു ശുകമാര്‍ഗ്ഗത്തിലൂടെ ഉയര്‍ന്നു പരമവ്യോമത്തില്‍ പരിപൂര്‍ണ്ണകലാനിധിയായി സര്‍വത്ര പ്രകാശിക്കുന്നു. ആ മഹാപ്രഭു (പ്രപഞ്ചത്തിന്റെ ഉല്പത്തി സ്ഥിതി നാശങ്ങള്‍ക്കു കാരണഭൂതമായ ബ്രഹ്‌മം) മായാമയമായ ദേഹത്തെ വെറും ലീലയാ സ്വീകരിച്ച് അധികംനാള്‍ വിനോദിച്ചശേഷം തന്റേതല്ലാത്ത ആ ദേഹമുപേക്ഷിച്ച് സ്വന്തരൂപമായ ബ്രഹ്‌മഭാവത്തെ കൈക്കൊണ്ടു).
ശ്രീനാരായണഗുരുസ്വാമികള്‍ ചട്ടമ്പിസ്വാമികളെ എങ്ങനെയാണ് കണ്ടിരുന്നതെന്ന് ഈ ശ്ലോകം കൊണ്ടു വ്യക്തമാണല്ലോ. സര്‍വ്വജ്ഞനായും സദ്ഗുരുവായും ഋഷിയായും സാക്ഷാത് ബ്രഹ്‌മം തന്നെയായുമാണ് ഗുരുദേവന്‍ ചട്ടമ്പിസ്വാമികളെ കണ്ടിരുന്നത്. മഹാപ്രഭുവായ ആ പരിപൂര്‍ണ്ണകലാനിധിയുടെ നൂറാം സമാധിവാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ ഉപദേശങ്ങളെ ജീവിതത്തില്‍ അനുഷ്ഠിച്ച് സകലഭേദചിന്തകളില്‍ നിന്നും നമുക്ക് മുക്തിനേടാം.