കേരളം ഒരു കമ്പപ്പുരയായി മാറിയിട്ട് കാലങ്ങളായി. ഉഗ്രസ്‌ഫോടനശേഷിയുള്ള വെടിക്കെട്ട് സാമഗ്രികള്‍ സൂക്ഷിക്കുന്ന കമ്പപ്പുരയില്‍ എത്ര ജാഗ്രതയോടെയാണ് പണിക്കാര്‍ പെരുമാറുക. ഒരാളുടെ അശ്രദ്ധകൊണ്ട് ഒരു പ്രദേശമാകെ കത്തിയമര്‍ന്ന് പോയേക്കാം. പ്രദേശം മാത്രമല്ല അനേകം ജീവനുകളും. കമ്പപ്പുരയില്‍ പണിക്കാര്‍ കളിതമാശകളുമായി കഴിയുന്നെങ്കില്‍ ഒരുകാര്യമുറപ്പിയ്ക്കാം. ഒരു ദുരന്തം ഏതുസമയത്തുമുണ്ടാകാമെന്ന ഭീകരസത്യം. ഭരണപക്ഷവും പ്രതിപക്ഷവും മത്സരിച്ച് പറയുന്ന മതേതര കളിതമാശകളില്‍ മനംമയങ്ങി കഴിയുന്ന മലയാളി എന്നാണ് കേരളമൊരു കമ്പപ്പുരയാണെന്ന സത്യം തിരിച്ചറിയുക. കേരളം നമ്പര്‍വണ്ണാണെന്ന പുതിയ തമാശയുടെ മറ്റൊലി തീരുംമുന്നെ, കനകമലയില്‍ നിന്നും 2016 ഒക്‌ടോബര്‍ 2ന് എന്‍ഐഎ പിടികൂടിയ ഭീകരരെ കഠിനതടവിന് ശിക്ഷിച്ചുകൊണ്ട് കോടതി ഉത്തരവായിരിക്കുകയാണ്. ആഗോള ഭീകരസംഘടനയായ ഐഎസ്സുമായി ചേര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനിടയില്‍ കണ്ണൂര്‍ ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗ്രാമമായ കനകമലയില്‍ നിന്നും ഭീകരരെ എന്‍ഐഎ അറസ്റ്റുചെയ്തപ്പോള്‍ കേരളം ചകിതമായി നിന്നു പോയി. എന്നാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍ അറസ്റ്റിലായ യുവാക്കള്‍ നിരപരാധികളാണെന്ന് നിമിഷങ്ങള്‍ക്കകം പ്രസ്താവനയുമായി വന്നു എന്നതാണ് ശ്രദ്ധേയമായ സംഗതി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഗ്രാമങ്ങളില്‍ വര്‍ഗ്ഗീയതയും ഭീകരപ്രവര്‍ത്തനവും അസംഭാവ്യമാണെന്നാണ് സിപിഎം പറഞ്ഞുകൊണ്ടിരിക്കുന്ന മറ്റൊരു തമാശ. ഗുജറാത്തില്‍ ഡിവൈഎഫ് ഐ ഇല്ലാത്തതുകൊണ്ടാണ് വര്‍ഗ്ഗീയകലാപം ഉണ്ടായതെന്നു പോലും പറയാനുള്ള നര്‍മ്മബോധം കേരളത്തിലെ ഇടതുപക്ഷസഹയാത്രികരായ ബുദ്ധിജീവികള്‍ കാണിക്കുകയുണ്ടായി. ലൗജിഹാദ് സംഘപരിവാര്‍ സൃഷ്ടിയാണെന്ന് കേരളത്തിന്റെ പൊതുബോധത്തെ പറഞ്ഞു മനസ്സിലാക്കാന്‍ സഖാക്കള്‍ എത്ര സെമിനാറുകളും സിമ്പോസിയങ്ങളും കവലയോഗങ്ങളുമാണ് നടത്തിയത്. എന്നിട്ടും ഒരു സത്യം ബാക്കിയാവുകയാണ്. ഭാരതത്തില്‍ ഐഎസ്സിലേക്ക് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പോയ സംസ്ഥാനം കേരളമാണെന്ന കാര്യം.
2016 ജൂലൈയില്‍ കാസര്‍കോട് പൊയ്‌നാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ ലൗജിഹാദില്‍ പെട്ട് മതംമാറി ഫാത്തിമയായി നാട്ടുവിട്ടപ്പോള്‍ അതിനെയും ലഘുകരിച്ച് മാനവികതയുടെ മഹാകാര്യമാക്കാന്‍ മുന്നില്‍നിന്നത് കമ്മ്യൂണിസ്റ്റുകളായിരുന്നു. ഇസ്ലാമിക സ്റ്റേറ്റിനുവേണ്ടി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റിക്രൂട്ട്‌മെന്റുകള്‍ നടന്നപ്പോള്‍ മതേതര വായാടിത്തങ്ങളില്‍ മലയാളിയെ മനം മയക്കി നിര്‍ത്തിയ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരും ഭൂരിപക്ഷസമൂഹത്തെ വേട്ടക്കാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ തലവനായ ബാഗ്ദാദി കൊല്ലപ്പെട്ടതിനു പിന്നാലെ അഫ്ഗാന്‍ സേനയ്ക്കുമുന്നില്‍ കീഴടങ്ങിയ ഭീകരരില്‍ ആറ്റുകാല്‍ സ്വദേശി നിമിഷഫാത്തിമയും അവരുടെ ഭര്‍ത്താവും ഉണ്ട് എന്ന വാര്‍ത്തയോട് എത്ര ഉദാസീനമായാണ് കേരളത്തിലെ മാധ്യമങ്ങള്‍ പ്രതികരിച്ചത്? കനകമല അറസ്റ്റിനുശേഷം, ഐഎസ്സില്‍ ചേര്‍ന്ന 15ല്‍ അധികം മലയാളികള്‍ അഫ്ഗാനിസ്ഥാനിലും സിറിയയിലുമൊക്കെയായി മരിച്ചിട്ടുണ്ടെന്നാണ് രഹസ്യാന്വേഷണവിഭാഗം നല്‍കുന്ന വിവരം. ഇനിയും 50 ഓളം മലയാളികള്‍ ഐഎസ്സില്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ. ജിഹാദ് നടത്തുവാന്‍ കടല്‍കടന്ന ചിലരെങ്കിലും പരിശീലനം നേടി കേരളത്തില്‍ മടങ്ങിവന്ന് ഉചിതമായ സമയത്തിനുവേണ്ടി കാത്തിരിക്കുന്നുമുണ്ട്. ഇത്തരം ഭീകരപ്രവര്‍ത്തകരുടെ സുഷുപ്തി ഘടകങ്ങളുമായി മാവോയിസ്റ്റുകള്‍ കൈകോര്‍ത്തിട്ടുണ്ട് എന്നതാണ് ഒടുവില്‍ കിട്ടുന്ന വിവരം. അതിന്റെ തെളിവാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗത്വമുള്ള രണ്ട് മുസ്ലീം വിദ്യാര്‍ത്ഥികളെ മാവോയിസ്റ്റ് ബന്ധത്തിന്റെ പേരില്‍ യു.എ.പി.എ ചുമത്തി കേരളാപോലീസിനു അറസ്റ്റു ചെയ്യേണ്ടിവന്നത്. അവരില്‍ നിന്നും പിടിച്ചെടുത്ത രേഖകള്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യുവാന്‍ ആഹ്വാനം ചെയ്യുന്നവയാണ് എന്നു പറയുന്നത് കേരളാ പോലീസാണ്. അലന്‍ ഷുഹൈബും ത്വാഹ ഫസലും പിടിയിലായപ്പോള്‍ അവരെയും നിരപരാധികളായ ‘കുഞ്ഞുവാവ’കളായി ചിത്രീകരിക്കുവാന്‍ ബോധപൂര്‍വ്വമായ ശ്രമം നടന്നിരുന്നു. ഒത്താശയും പ്രേരണയും മാത്രമല്ല സുരക്ഷിതസങ്കേതങ്ങളും ഭീകരവാദികള്‍ക്ക് ഒരുക്കിക്കൊടുക്കുന്നതില്‍ കേരളത്തിലെ ഇടതു-വലതു രാഷ്ട്രീയപാര്‍ട്ടികള്‍ മത്സരിക്കുന്നതായാണ് കണ്ടുവരുന്നത്.
കനകമല കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ക്കെതിരെ കോടതി കണ്ടെത്തിയ കുറ്റങ്ങള്‍ ഏത് മലയാളിയുടെയും കണ്ണ് തുറപ്പിക്കേണ്ടതാണ്. ഭീകരാക്രമണത്തിന് പണം സ്വരൂപിയ്ക്കല്‍, ഗൂഢാലോചന, ഭീകരസംഘടനയിലേക്ക് റിക്രൂട്ട്‌മെന്റ്, ഭീകരസംഘടനയെ പിന്‍തുണയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ സംശയലേശമെന്യെ തെളിയിക്കപ്പെട്ടിരിക്കുകയാണ്. കനകമല പ്രതികളെ വെള്ളപൂശിയ രാഷ്ട്രീയക്കാര്‍ മലയാളികളെ വഞ്ചിക്കുകയായിരുന്നു എന്ന് ഇനിയെങ്കിലും നാം തിരിച്ചറിയണം. ജൂതന്മാര്‍, ആര്‍.എസ്.എസ്.-ബി.ജെ.പി പ്രവര്‍ത്തകര്‍, നേതാക്കള്‍, ജഡ്ജിമാര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയൊക്കെ വകവരുത്താനും പ്രധാന ആരാധനാലയങ്ങള്‍ തകര്‍ക്കാനും ഒക്കെ ആസൂത്രണം ചെയ്തത് ‘സമത്വസുന്ദര’ കേരളത്തിലെ സിപിഎം പാര്‍ട്ടി ഗ്രാമത്തില്‍ വച്ചായിരുന്നു. ശബരിമലയ്ക്കു നേരെ നിരന്തരം നടക്കുന്ന ദുഷ്പ്രചരണങ്ങളും അവിടെ കലാപം സൃഷ്ടിയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളുമൊക്കെ രാജ്യവിരുദ്ധ ശക്തികളുടെ കൃത്യമായ ഒരു തിരക്കഥയുടെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശബരിമലയും ഗുരുവായൂരുമൊക്കെ ഭീകരവാദികളുടെ ലക്ഷ്യമായി കഴിഞ്ഞിട്ട് നാളുകളായി. തങ്ങളുടെ ദൗത്യത്തിനുവേണ്ട കളമൊരുക്കലിന്റെ ഭാഗമല്ലേ ഇപ്പോഴത്തെ യുവതീ പ്രവേശവിവാദമെന്ന കാര്യത്തില്‍ സംശയത്തിനവകാശമില്ല. കാശ്മീരില്‍ അമര്‍നാഥ് തീര്‍ത്ഥാടനം അട്ടിമറിയ്ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ തന്നെയാണ് ശബരിമല തീര്‍ത്ഥാടനത്തെയും തകര്‍ക്കാന്‍ പണിയെടുക്കുന്നത്.
കനകമല കേസിനെ ലളിതവല്‍ക്കരിക്കാന്‍ ശ്രമിച്ചവരില്‍ കമ്മ്യൂണിസ്റ്റുകാരും കോണ്‍ഗ്രസ്സുകാരുമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ ഭീകരവാദസംഭവങ്ങളിലെ നിര്‍ണ്ണായകമായ ഒന്നായിരുന്നു കനകമല അറസ്റ്റെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. കനകമല അറസ്റ്റുമായി ബന്ധപ്പെട്ട് ലഭിച്ച സൂചനകളും തെളിവുകളും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ മുപ്പതോളം ഐഎസ്സ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ കാരണമായി. മൊസൂളില്‍ ഐഎസ് ക്യാമ്പില്‍ ചേര്‍ന്ന് ജിഹാദില്‍ പങ്കെടുക്കുകയും പിന്നീട് നാട്ടില്‍ എത്തി തന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുകയും ചെയ്ത തൊടുപുഴ സ്വദേശി സുബ്ഹാനിയെ എന്‍ഐഎയ്ക്ക് അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞത് കനകമല പ്രതികളില്‍ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു.
ഭാരതത്തിലെ ഐഎസ് ഭീകരവാദികളും മാവോയിസ്റ്റ് അട്ടിമറി സംഘങ്ങളും തങ്ങളുടെ സുരക്ഷിത താവളമാക്കി മാറ്റിയിരിക്കുന്നത് കേരളത്തെയാണ്. ഭരണപ്രതിപക്ഷ കക്ഷികളുടെ പരിലാളനയില്‍ ഇത്തരം ഭീകരസംഘങ്ങള്‍ കേരളത്തെ ഒരു കമ്പപ്പുരയാക്കി മാറ്റിയിരിക്കുന്നു എന്ന വസ്തുത മറച്ചുവയ്ക്കാനുള്ള കളിതമാശകളാണ് കപട ബുദ്ധിജീവികളുടെ വാചാടോപങ്ങള്‍. കനകമല കേസ് വിധി മലയാളികളുടെ കണ്ണ് തുറപ്പിയ്ക്കുന്നതാവട്ടെ എന്ന് ആഗ്രഹിച്ചു പോകുന്നു.