”ചൊട്ട മുതല്‍ ചുടല വരെ
ചുമടും താങ്ങി… ദുഃഖത്തിന്‍
തണ്ണീര്‍… പന്തലില്‍…. നില്‍ക്കുന്നവരെ”
1964ല്‍ ഇറങ്ങിയ പഴശ്ശിരാജ എന്ന ചിത്രം കാര്യമായ പ്രദര്‍ശന വിജയം നേടിയില്ല. ചിത്രത്തിലെ 11 ഗാനങ്ങളില്‍ പലതും വിസ്മൃതിയിലായപ്പോഴും ”ചൊട്ട മുതല്‍ ചുടല വരെ” എന്ന ഗാനം കാലത്തെ അതിജീവിച്ചു. 60 വര്‍ഷം മുമ്പ് ‘രാജഗോപാല കുലശേഖര്‍’ എന്ന യുവസംഗീത സംവിധായകന്‍ അരങ്ങേറ്റം കുറിച്ച ഗാനം. ആര്‍.കെ.ശേഖര്‍ എന്നു പറഞ്ഞാല്‍ പലര്‍ക്കും മനസ്സിലാകും. എന്നാല്‍ പുതിയ തലമുറയ്ക്ക് മനസ്സിലാകാന്‍ എ.ആര്‍.റഹ്‌മാന്റെ പിതാവ് എന്ന് പരിചയപ്പെടുത്തണം. ആദ്യവര്‍ഷങ്ങളില്‍ യേശുദാസിന് ജനപ്രീതിയും അന്തസ്സും നേടികൊടുത്ത വേറിട്ട തത്വചിന്താപരമായ ഗാനമാണ് ‘ചൊട്ട മുതല്‍ ചുടലവരെ’. ദാസ് എന്ന ഇരുപത്തിനാലുകാരന്റെ ആലാപന മികവോ വയലാറിന്റെ രചനാഭംഗിയോ അതോ ശേഖറിന്റെ ഈണത്തിലെ മനോഹാരിതയോ ഈ ഗാനത്തെ മികവുറ്റതാക്കിയത്? ഒരു കാര്യം നിസ്സംശയം പറയാം. ശേഖറിന്റെ സംഗീതം ആ വരികളോട് നീതിപുലര്‍ത്തുന്നതായിരുന്നു. 1962ല്‍ കാല്‍പാടുകള്‍ എന്ന ചിത്രത്തില്‍ ശ്രീനാരായണഗുരുവിന്റെ വരികള്‍ പാടി രംഗത്തെത്തിയ യേശുദാസിന് വൈഭവം പ്രകടിപ്പിക്കാന്‍ ലഭിച്ച ആദ്യ അവസരങ്ങളിലൊന്നായിരുന്നു ഈ ഗാനം. പഴശ്ശിരാജയിലൂടെ ശേഖറിനെ ‘കുഞ്ചാക്കോ’ സ്വതന്ത്ര സംഗീത സംവിധായകനായി അവതരിപ്പിക്കും മുമ്പേ സംഗീതവൃത്തങ്ങളില്‍ പ്രശസ്തരായ ജി.ദേവരാജന്‍, എം.കെ.അര്‍ജ്ജുനന്‍, ദക്ഷിണാമൂര്‍ത്തി തുടങ്ങിയ പ്രതിഭകളുടെ ഗാനങ്ങളെ അദ്ദേഹം ഓര്‍ക്കസ്‌ട്രേഷനിലൂടെ കൂടുതല്‍ മികവുറ്റതാക്കി. പല സംഗീത സംവിധായകരുടേയും ഈണങ്ങളെ വാദ്യസംഗീതത്തിന്റെ ചടുലതയിലൂടെ കൃത്യമാക്കുന്നതിലും ഗായകരും സംഗീതസംവിധായകരുമുള്‍പ്പെടെ പല പ്രതിഭകളെയും ചലച്ചിത്രരംഗത്ത് അവതരിപ്പിക്കുന്നതിലും നിര്‍ണായകമായ പങ്കുവഹിച്ച ശേഖറിനെ മരണംവരെയും പ്രശസ്തി തേടിയെത്തിയില്ല. എം.കെ.അര്‍ജുനനുമായും ശ്രീകുമാരന്‍ തമ്പിയുമായും സംഗീതരംഗത്തെ സഹകരണത്തിലുപരി അദ്ദേഹം വളരെനല്ല ഹൃദയബന്ധം പുലര്‍ത്തിയിരുന്നു.
”അച്ഛന്റെ മരണമാണ് എന്റെ ജീവിതത്തെ നിര്‍ണ്ണയിച്ചത്. പ്രാര്‍ത്ഥന ജീവിതത്തെ ശുദ്ധീകരിക്കുന്നു. ദൈവത്തോട് സംസാരിക്കാന്‍ എനിക്ക് രണ്ട് വഴികളാണുള്ളത്. പ്രാര്‍ത്ഥനയും സംഗീതവും” – എ. ആര്‍.റഹ്‌മാന്‍. റഹ്‌മാന്റെ സംഗീതം ലോകത്തോട് സംസാരിക്കുന്നു. ആത്മീയ സംഗീതത്തിന്റെ അനിര്‍വചനീയമായ ആലേഖനങ്ങളാണ് എല്ലാം ദൈവത്തില്‍ സമര്‍പ്പിച്ചുകൊണ്ട് നിര്‍മ്മിക്കുന്നത്. പ്രാരബ്ധങ്ങളുടെ ജുഗല്‍ബന്ദിയിലേക്ക് ദിലീപ് എന്ന റഹ്‌മാനെ തനിച്ചാക്കി അച്ഛന്‍ ശേഖര്‍ അരങ്ങൊഴിയുമ്പോള്‍ കാലം ദൈവമായി അവന്റെ മുന്നില്‍ അവതരിക്കുകയായിരുന്നു. പിന്നീട് സ്വയം സമര്‍പ്പണത്തിന്റെ നാളുകള്‍. സഹോദരതുല്യമായ ബന്ധമാണ് അര്‍ജുനനും ആര്‍.കെ.ശേഖറും പുലര്‍ത്തിപ്പോന്നത്. ഹാര്‍മോണിയവും കീബോര്‍ഡും നന്നായി കൈകാര്യം ചെയ്തിരുന്ന ശേഖര്‍ അര്‍ജുനന്‍ മാസ്റ്ററുടെ ഒട്ടേറെ ഗാനങ്ങള്‍ക്ക് പശ്ചാത്തലമൊരുക്കി. സിനിമയില്‍ എല്ലാവരുമായി നല്ല ബന്ധമുണ്ടായിരുന്നു ശേഖറിന്.
യുദ്ധഫണ്ടിലേക്ക് പണം കണ്ടെത്താന്‍ ചെന്നൈയില്‍ സംഘടിപ്പിച്ച ഒരു സംഗീത പരിപാടിയില്‍ റിഹേഴ്‌സല്‍ കാണാനെത്തിയതായിരുന്നു അക്കാലത്ത് ചെന്നൈയില്‍ പ്യാരി ആന്റ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ജയചന്ദ്രന്‍. അവിടെ ചൊട്ട മുതല്‍ ചുടലെ വരെ പാടേണ്ട യേശുദാസിന് വരാനായില്ല. നറുക്ക് വീണത് ജയചന്ദ്രന്. അദ്ദേഹം ആ പാട്ട് മനോഹരമായി പാടുന്നത് കേട്ട് ശേഖര്‍ അദ്ദേഹത്തെക്കുറിച്ച് ബി.എ. ചിദംബരനാഥിനോട് പറയുകയും കുഞ്ഞാലിമരയ്ക്കാര്‍ (1967) എന്ന ചിത്രത്തില്‍ ‘ഒരു മുല്ലപ്പൂവുമായി’ എന്ന ഗാനം പാടിക്കുകയും ചെയ്തു, അവിടെ തുടങ്ങുന്നു ജയചന്ദ്രന്റെ ഗാനപ്രയാണം. അച്ചന്‍ കോവിലാറ്റിലെ കൊച്ചോളങ്ങളേ… (അനാഥ ശില്‍പ്പങ്ങള്‍), മണിവര്‍ണ്ണനില്ലാത്ത വൃന്ദാവനം… (മിസ്‌മേരി) സപ്തമി ചന്ദ്രനെ മടിയിലുറക്കും… (വെളിച്ചം അകലെ) തുടങ്ങിയ യുഗ്മഗാനങ്ങള്‍ ശേഖര്‍ പില്‍ക്കാലത്ത് ജയചന്ദ്രന് നല്‍കി.
1964ല്‍ പുറത്തിറങ്ങിയ കുഞ്ചാക്കോ ചിത്രമായ ആയിഷയില്‍ ശേഖറിന്റെ സംഗീതമായിരുന്നു. സത്യനും പ്രേംനസീറും ചേര്‍ന്നഭിനയിച്ച ഈ ചിത്രത്തില്‍ ശോകാന്ത ജീവിത നാടകവേദി (യേശുദാസ്) യാത്രക്കാരാ പോവുക പോവുക (പി.ബി.ശ്രീനിവാസ്) മുത്താണെ എന്റെ മുത്താണെ… (എ.എം.രാജ, സുശീല) എന്നിങ്ങനെ ശ്രദ്ധേയമായ ധാരാളം ഗാനങ്ങളുണ്ട്. ഗാനങ്ങള്‍ക്ക് ഈണം നല്‍കുന്നതിനേക്കാള്‍ ബി.ദേവരാജന്‍, ദക്ഷിണാമൂര്‍ത്തി, എം.കെ.അര്‍ജുനന്‍, എ.ടി.ഉമ്മര്‍ തുടങ്ങിയവരുടെ ഗാനങ്ങള്‍ക്ക് ഓര്‍ക്കസ്‌ട്രേഷന്‍ ഒരുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാലാകാം അദ്ദേഹം സംഗീതം പകര്‍ന്ന ചിത്രങ്ങളുടെ എണ്ണം ചുരുങ്ങിയത്. പാട്ടുകള്‍ക്ക് ഈണം നല്‍കാന്‍ തന്നെ സമീപിച്ചവരോട് എം.കെ. അര്‍ജുനനെ പോലുളളവരുടെ പേര് അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു എന്നതാണ് അവിശ്വസനീയമായ കാര്യം. ആരോരുമില്ലാത്ത തെണ്ടീ…, ജന്മബന്ധങ്ങള്‍ വെറും ജലരേഖകള്‍…, ആഷാഢമാസം ആത്മാവിന്‍ മോഹം (വാണിജയറാം), എന്നിവയാണ് ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അദ്ദേഹത്തിന്റെ പാട്ടുകള്‍.
ഭരണിക്കാവ് ശിവകുമാര്‍ എന്ന പുതിയ ഗാനരചയിതാവിന്റെ ഏറ്റവും മികച്ചതും പ്രശസ്തവുമായ ഗാനം ചിട്ടപ്പെടുത്തിയത് ശേഖറാണ്. ചോറ്റാനിക്കര അമ്മ എന്ന ചിത്രത്തിലെ ‘മനസ്സ് മനസ്സിന്റെ കാതില്‍ രഹസ്യങ്ങള്‍ മന്ത്രിക്കും മധുവിധുരാത്രി’… രതിസങ്കല്‍പങ്ങളുടെ ഭാവനാപൂര്‍ണ്ണമായ രചന എക്കാലത്തെയും മികച്ച സൂപ്പര്‍ഹിറ്റ് ഗാനമാണ്. മിസ്‌മേരിയില്‍ ശ്രീകുമാരന്‍തമ്പി രചിച്ച ശേഖര്‍ ഈണം പകര്‍ന്ന ‘നീയെന്റെ വെളിച്ചം ജീവന്റെ തെളിച്ചം’ എന്ന ഗാനം മികച്ച ക്രിസ്ത്യന്‍ ഭക്തിഗാനമായും എണ്ണപ്പെടുന്നു. ശേഖര്‍ ഏറെ പ്രോത്സാഹിപ്പിച്ച മറ്റൊരു ഗായകനാണ് കെ.പി.ബ്രഹ്‌മാനന്ദന്‍. 11 പാട്ടുകള്‍ ശേഖര്‍ അദ്ദേഹത്തെക്കൊണ്ട് പാടിച്ചു. വിശ്രമമില്ലാത്ത യാത്രയും രാപ്പകല്‍ ഭേദമില്ലാത്ത ജോലിയും ശേഖറിന്റെ ആരോഗ്യം തകര്‍ത്തു. ഭാര്യയെയും പറക്കമുറ്റാത്ത മക്കളെയും തനിച്ചാക്കി 1976-ല്‍ 43-ാം വയസ്സില്‍ ശേഖര്‍ മരിക്കുമ്പോള്‍ ദിലീപിന് 13 വയസ്സ് മാത്രം. അമ്മയുടെ നിര്‍ബന്ധ പ്രകാരം അര്‍ജുനന്‍ മാഷ് ദിലീപിനെ സ്റ്റുഡിയോകളില്‍ കൊണ്ടുപോകാന്‍ തുടങ്ങി. 1981ല്‍ ‘അടിമചങ്ങല’ എന്ന ചിത്രത്തിനു വേണ്ടി ആദ്യമായി കീബോര്‍ഡ് വായിപ്പിച്ചു. അന്നത്തെ ആ 13 വയസ്സുകാരന്‍ ‘അല്ലാരഖാ റഹ്‌മാന്‍’ എന്ന എ.ആര്‍.റഹ്‌മാന്‍ ഇന്ന് പ്രശസ്തിയുടെയും അംഗീകാരത്തിന്റെയും നെറുകയില്‍ നില്‍കുന്നു.
ഓസ്‌കാര്‍ ജേതാവായ എ.ആര്‍.റഹ്‌മാന്‍ അര്‍ജുനന്‍ മാഷെയാണ് തന്റെ ഗുരുവായി കാണുന്നത് എന്ന് പല വേദികളിലും പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഗുരുത്വമുള്ള ആ വാക്കുകളെ തന്റെ സംഗീതജീവിതത്തിലെ വലിയ ബഹുമതികളില്‍ ഒന്നായാണ് അര്‍ജുനന്‍ പരിഗണിച്ചിരുന്നത്. കാതിനിമ്പവും മനസ്സിനു കുളിര്‍മയും പകരുന്ന കുറച്ചു വാക്കുകള്‍ കൈകോര്‍ക്കുമ്പോഴാണ് ഒരു ഗാനം ജനിക്കുന്നത്. മലയാള ചലച്ചിത്ര സംഗീതത്തിന്റെ പുഷ്‌കല കാലത്തിന്റെ ഭാഗമായി മാറിയ ഒരു സംഗീതജ്ഞനാണ് ആര്‍.കെ.ശേഖര്‍. എഴുതുന്നവരും ചിട്ടപ്പെടുത്തുന്നവരും ഒരുപോലെ മഹാരഥന്മാരാകുമ്പോഴാണ് ഗാനത്തിന് അനശ്വരത കൈവരുന്നത്. അങ്ങനെയുള്ള സുവര്‍ണ്ണകാലഘട്ടത്തിന് സാക്ഷ്യം വഹിച്ച ആദ്യകാല സംഗീതജ്ഞന് ഓര്‍മ്മപ്പൂക്കള്‍.