2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രിക്കസേര ലക്ഷ്യമിട്ട് ഒരാള്‍ക്കൂട്ടം പ്രതിപക്ഷക്കൂട്ടായ്മയെന്ന പേരില്‍ ഇന്ദ്രപ്രസ്ഥത്തിലേക്ക് ഉപജാപകയാത്ര നടത്തിക്കൊണ്ടിരിക്കുന്ന കാഴ്ച കൗതുകകരമാണ്. കീരിയും പാമ്പും പോലെ പരസ്പരം പോരടിച്ചു നിന്നവര്‍ കേവലം അധികാരത്തിനുവേണ്ടി, വൈരം ഉള്ളിലൊളിപ്പിച്ച് കൈകള്‍ കോര്‍ത്തു പിടിക്കാന്‍ ശ്രമിക്കുമ്പോള്‍ വിയര്‍ത്തു വിവശമാവുന്നത് ഭാരത ജനാധിപത്യമാണ്.
വാലും തലയും, ജനങ്ങള്‍ക്കിടയില്‍ മതിയായ മേല്‍വിലാസവുമില്ലാത്ത കടലാസ് കക്ഷികളടക്കം 25 ലേറെ പാര്‍ട്ടികള്‍ ചേര്‍ന്ന് നിര്‍മിച്ച ഐ.എന്‍.ഡി.ഐ.എ യുടെ മുന്നണി ഇന്ന് തകര്‍ച്ചയുടെ വക്കിലാണെങ്കിലും അതിന്റെ തുടക്കം ഓര്‍മ്മിപ്പിച്ചത് കൗശലക്കാരായ ഒരു കൂട്ടം കള്ളന്മാരുടെ കഥയാണ്. വലിയൊരു നിധി സ്വന്തമാക്കാനായി ഈ കള്ളന്മാര്‍ ഒരുമിച്ചിരുന്ന് ഒരു പദ്ധതി തയ്യാറാക്കുന്നു. എന്നാല്‍ അവരുടെ ഓരോരുത്തരുടെ ഉള്ളിലും ഈ നിധിയെങ്ങനെ തനിക്കു മാത്രമായി സ്വന്തമാക്കാം എന്ന സ്വാര്‍ത്ഥചിന്തയാണ്. അതുതന്നെയാണ് ഐ.എന്‍.ഡി.ഐ.എ മുന്നണി മുന്നോട്ടു വച്ച രാഷ്ട്രീയവും. ജനങ്ങളെ കബളിപ്പിച്ച് ചെങ്കോലും കിരീടവും സിംഹാസനവും കവര്‍ച്ച ചെയ്യുക എന്നതിനപ്പുറം രാജ്യനന്മയ്ക്കുതകുന്ന ഐക്യപ്പെടലോ ഭരണപാടവമോ ആത്മാര്‍ത്ഥതയോ അവരില്‍ നിന്നു പ്രതീക്ഷിക്കാനാവില്ലെന്ന് ഈ അടുത്ത കാലത്ത് അവര്‍ തമ്മിലുണ്ടായ കലഹങ്ങളും കൊഴിഞ്ഞുപോക്കും നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ എന്‍ഡിഎയിലേക്കുള്ള മടങ്ങി വരവും, ബംഗാള്‍ മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ പിണക്കങ്ങളുമൊക്കെ ഐ.എന്‍.ഡി.ഐ.എയുടെ പ്രസക്തി തന്നെ ഇല്ലാതാക്കിയിരിക്കുന്നു.
സംസ്ഥാനതാല്പര്യങ്ങള്‍ക്കപ്പുറം വിശാലമായ ദേശീയകാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കാന്‍ ഐ.എന്‍.ഡി.ഐ.എയിലെ പ്രാദേശികകക്ഷികളായ ഡി.എം. കെക്കും ശിവസേനക്കുമൊക്കെ കഴിയുമോ എന്ന കാര്യവും സംശയമാണ്. മറാത്തി പ്രാദേശികവാദമുയര്‍ത്തുന്ന ശിവസേനയും തമിഴ് ദേശീയതയിലൂന്നി പ്രവര്‍ത്തിക്കുന്ന ഡി.എം.കെ.യുമൊക്കെ ഐ.എന്‍.ഡി.ഐ.എക്ക് വലിയ തലവേദനയായി മാറാനാണ് സാധ്യത.
സ്വന്തം രാജ്യത്തെക്കാള്‍ ശത്രുരാജ്യത്തെ സ്‌നേഹിക്കുന്ന രാജ്യവിരുദ്ധതയുടെ രാഷ്ടീയം പണ്ടുമുതലേ കൊണ്ടു നടക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍. ചൈനയും ഭാരതവുമായി ഒരു പ്രശ്‌നമുണ്ടായാല്‍ ചൈനയുടെ പക്ഷത്തേക്ക് കൂറ് മാറി, തിന്ന ചോറിന് നന്ദികാണിക്കാത്തതാണ് അവരുടെ പാരമ്പര്യവും രീതികളും. അതുകൊണ്ടു തന്നെ ജനങ്ങള്‍ക്കിടയില്‍ രാജ്യത്തെ ഒറ്റുന്നവരുടെ കൂട്ടത്തിലാണ് അവരെന്നും. ഭാരതത്തിനു വേണ്ടി പോരാടുന്നതിനേക്കാള്‍ ചൈനയുടെ കാവലാളാവുക എന്നതാണ് അവരുടെ പതിവുശൈലി.
രാജ്യത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ചൈനയോട് ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടാണ് മോദി സര്‍ക്കാരിനുള്ളത്. എന്നാല്‍ അതിനെ എതിര്‍ക്കുന്ന സമീപനമാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്നത്. ചൈനയോട് എന്തിനാണിത്ര ശത്രുതയെന്ന് മോദി സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിക്കുന്ന സി.പി.ഐ.എം. രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാന്‍ വേണ്ടി എന്ത് കരുതലാണ് മുന്നോട്ടു വെക്കുന്നത്?
അതുപോലെ സെക്ക്യുലറിസത്തെക്കുറിച്ചുള്ള അവരുടെ മൈതാനവായ്ത്താരിയും അതിലെ കാപട്യവും മറ്റൊരു അടവുനയമാണ്. ഒരു ഭാഗത്ത് സെക്ക്യുലറിസം പറയുകയും മറുഭാഗത്ത് ന്യൂനപക്ഷ മതവര്‍ഗ്ഗീയപ്രീണനം നടത്തുകയും ചെയ്യുന്ന നിറം മാറല്‍ രാഷ്ട്രീയത്തിന്റെ പ്രയോക്താക്കളാണവര്‍. ലിംഗസമത്വത്തിന്റെയും തുല്യനീതിയുടെയും വിഷയമെടുത്താല്‍ ഹൈന്ദവവിഭാഗത്തെ മാത്രം ഉന്നം വച്ചുള്ള നവോത്ഥാനത്തില്‍ മാത്രമേ അവര്‍ക്ക് താല്പര്യമുള്ളൂ. ശബരിമല വിഷയത്തിലും ഏകീകൃതസിവില്‍നിയമത്തിലും അവരെടുത്ത പരസ്പരവിരുദ്ധമായ നിലപാടുകള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ശബരിമലയില്‍ യുവതികളെ കയറ്റാന്‍ കാണിച്ച അത്യുത്സാഹം ഏകീകൃതസിവില്‍കോഡിന്റെ കാര്യത്തില്‍ സിപിഎമ്മിന് ഉണ്ടായില്ലെന്നു മാത്രമല്ല, അവര്‍ അതിനെ നഖശിഖാന്തം എതിര്‍ക്കുന്നതാണ് നമ്മള്‍ കണ്ടത്. ഈ രണ്ട് കാര്യങ്ങളും ലിംഗനീതിയുമായി ബന്ധപ്പെട്ടതാണെന്നിരിക്കെ ഒന്നില്‍ മാത്രം നവോത്ഥാനം കാണുന്ന സിപിഐഎമ്മിന്റെ ഇരട്ടത്താപ്പ് നാം തിരിച്ചറിയേണ്ടതുണ്ട്. കുറേ കാലമായി സംഘടിത വര്‍ഗ്ഗീയ വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ ബന്ധിതമായിക്കിടക്കുകയാണ് ഇടതുപക്ഷത്തിന്റെ പുരോഗമനചിന്തയും മതനിരപേക്ഷതയും. (കപട)മതേതരത്വം ഉപജീവനമാര്‍ഗ്ഗമെന്നതു പോലെ കൊണ്ടു നടക്കുകയും വര്‍ഗ്ഗീയവിരുദ്ധത അടവുനയത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നതാണ് അവരുടെ പ്രയോഗികരാഷ്ട്രീയം. അതിനു വേണ്ടത് ഗീബല്‍സിയന്‍ രസതന്ത്രമാണെന്ന് അവര്‍ക്ക് നന്നായി അറിയുകയും ചെയ്യാം.
അധികാരത്തിനു വേണ്ടി മതതീവ്രവാദികളെപ്പോലും കൂടെ കൂട്ടാന്‍ അവര്‍ക്ക് യാതൊരു മടിയുമില്ല. മുന്‍പ് അബ്ദുള്‍ നാസര്‍ മദനിയുടെ പി.ഡി. പി.യുമായുണ്ടാക്കിയ തിരഞ്ഞെടുപ്പുസഖ്യം അങ്ങനെയൊന്നാണല്ലൊ. ഇപ്പോള്‍ എസ്.ഡി.പി.ഐ.യുമായും അവര്‍ ഒളിസൗഹൃദം പുലര്‍ത്തുന്നു. കൂടെ കൂട്ടിയവരെയൊക്കെ വെളുപ്പിച്ചെടുക്കാനുള്ള താത്വികവും അല്ലാത്തതുമായ തറവേലകള്‍ അവര്‍ക്ക് വശമാണുതാനും. താലിബാനുമായി സന്ധി ചെയ്തിട്ടായാലും അധികാരത്തിലെത്തുക എന്നതാണ് അവരുടെ പുതിയ ഒരു രീതി. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുന്നു എന്നാണല്ലൊ അവര്‍ പ്രത്യയശാസ്ത്രപരമായി പഠിച്ച് കൊണ്ടുനടക്കുന്നതും!
കോണ്‍ഗ്രസ്സ് നിവര്‍ത്തിയ കുടക്കീഴില്‍ ഇടത്കക്ഷികള്‍ക്കൊപ്പം, സങ്കുചിതമായ സമുദായ താല്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്ന മുസ്ലിം ലീഗും, അഴിമതി അലങ്കാരമാക്കിയ ആര്‍ജെഡിയും, സമാജ്‌വാദിപാര്‍ട്ടിയുമൊക്കെ മതേതര- അഴിമതിരഹിത പ്രതിപക്ഷമെന്ന് മാധ്യമങ്ങള്‍ ചാര്‍ത്തി നല്‍കിയ ഓമനപ്പേരില്‍ ഒരുമിക്കുന്നുണ്ട്. നാറുന്നവനെ ചുമന്നാല്‍ ചുമക്കുന്നവനും നാറും എന്നതാണല്ലോ യാഥാര്‍ത്ഥ്യം. ആ നിലയ്ക്ക് രാഷ്ട്രീയമായ എല്ലാ മാലിന്യങ്ങളേയും ചുമലിലേറ്റിയ ഐ.എന്‍.ഡി.ഐ.എ മുന്നണിയുടെ രാഷ്ട്രീയവിശുദ്ധി ദേശീയ രാഷ്ട്രീയത്തില്‍ വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെ പരിഹാസ്യമാണ്.
ഭാരതത്തില്‍ തന്നെയാണെങ്കിലും 370-ാം വകുപ്പിന്റെ പിന്‍ബലത്തില്‍ ഭാഗികമായി മറ്റൊരു രാജ്യം കണക്കെ നിലകൊണ്ട സംസ്ഥാനമാണ് ജമ്മുകാശ്മീര്‍. ഐ.എന്‍.ഡി.ഐ.എ പ്രതിപക്ഷത്തിന് ജമ്മുകാശ്മീര്‍ വെറും തിരഞ്ഞെടുപ്പുവിഷയം മാത്രമാണോ എന്ന് സംശയിക്കേണ്ട വിധത്തിലായിരുന്നു കാര്യങ്ങള്‍. മെഹ്ബൂബ മുഫ്തിയുടേയും ഫാറൂഖ് അബ്ദുള്ളയുടേയും താല്പര്യങ്ങളേക്കാള്‍ വലുതല്ല അവര്‍ക്ക് ജമ്മുകാശ്മീര്‍ ജനതയുടേയും രാജ്യത്തിന്റേയും താല്‍പ്പര്യങ്ങളെന്നു പറയേണ്ടി വരും.
കാശ്മീരിലെ 370-ാം വകുപ്പ് റദ്ദ് ചെയ്തതിനെതിരെയുള്ള അവരുടെ കോലാഹലങ്ങള്‍ കാണുമ്പോള്‍ അങ്ങനെ കരുതാനേ കഴിയുമായിരുന്നുള്ളൂ. എന്തായാലും പരമോന്നത നീതിപീഠം ഒരു സുപ്രധാന വിധിയിലൂടെ അവരുടെ വായടപ്പിച്ചത് ചരിത്രപരമായി.
കാശ്മീരില്‍ ഇന്ന് ഉണ്ടായിരിക്കുന്ന സമാധാന അന്തരീക്ഷം രാഹുലിനേയും കൂട്ടരേയും വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ടാവണം.
50 വര്‍ഷത്തിലേറെ ഭരിച്ച കോണ്‍ഗ്രസ്സിന് സാധിക്കാത്ത കാര്യം മോദി 9 വര്‍ഷം കൊണ്ട് നേടിയെടുത്തത് അത്ര പെട്ടെന്ന് സമ്മതിച്ചു കൊടുക്കാനോ പുതിയ കാശ്മീരിനെക്കണ്ട് സന്തോഷിക്കാനോ കോണ്‍ഗ്രസ്സടക്കമുള്ള ഐ.എന്‍.ഡി.ഐ.എ കക്ഷികള്‍ക്കും കഴിയാത്തത് അതുകൊണ്ടാണ്.
മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം രാജ്യത്തെ സിവിലിയന്‍ കേന്ദ്രങ്ങളില്‍ ഭീകരാക്രമണങ്ങള്‍ ഉണ്ടാകാതിരുന്നതും പ്രതിപക്ഷത്തെ വല്ലാതെ നിരാശപ്പെടുത്തുന്ന ഘടകമാണ്. അരനൂറ്റാണ്ടിലേറെ ഭരിച്ച കോണ്‍ഗ്രസ്സിന് ഒരിക്കലും സാധിക്കാത്ത കാര്യമാണതെന്നോര്‍ക്കുക.
പാകിസ്ഥാനില്‍ പള്ളിയില്‍ പ്രാര്‍ത്ഥിക്കുന്നവര്‍ക്കു നേരെ പോലും ഭീകരാക്രമണമുണ്ടാകുമ്പോള്‍ മോദി ഭരിക്കുന്ന ഭാരതത്തില്‍ മുസ്ലീങ്ങളടക്കമുള്ള ജനങ്ങള്‍ സുരക്ഷിതരായി കഴിയുന്നു.
മുസ്ലീം സ്ത്രീകള്‍ക്ക് നീതി നല്‍കുന്ന മുത്തലാഖ് നിരോധനനിയമം മോദി കൊണ്ടുവന്നപ്പോള്‍ ഓരോരോ മുടന്തന്‍വാദങ്ങളുന്നയിച്ച് അതിനേയും എതിര്‍ക്കുന്ന സമീപനമാണ് ഇടതുപക്ഷവും കോണ്‍ഗ്രസ്സുമൊക്കെ സ്വീകരിച്ചത്. എങ്കിലും എല്ലാ എതിര്‍പ്പിനേയും തൂത്തെറിഞ്ഞ് മുത്തലാഖില്‍ നിന്ന് മുസ്ലീം സ്ത്രീകള്‍ക്ക് രക്ഷ നല്‍കാന്‍ മോദിക്ക് കഴിഞ്ഞു. മുസ്ലീം പൗരോഹിത്യത്തിന്റെ താല്പര്യങ്ങള്‍ക്കൊത്ത് നിലപാടുകള്‍ പാകപ്പെടുത്തുന്ന കോണ്‍ഗ്രസ്സും ഇടതുപക്ഷവുമടക്കമുള്ള പ്രതിപക്ഷത്തിന് എങ്ങനെയാണ് പന്തിയില്‍ പക്ഷഭേദമില്ലാതെ രാജ്യത്തിന്റെ മതേതരത്വവും തുല്യനീതിയുമൊക്കെ ശക്തിപ്പെടുത്താനാവുക?
മോദിയും ബിജെപിയും ഇന്ത്യ ഭരിക്കുന്നു എന്ന ഒറ്റ കാരണം കൊണ്ട് എന്ത് നല്ല കാര്യം ചെയ്താലും അതിനെയൊക്കെ എന്തെങ്കിലും കുനുഷ്ട് പറഞ്ഞ് വിമര്‍ശിക്കുന്നതാണോ ഉത്തരവാദപ്പെട്ട പ്രതിപക്ഷത്തിന്റെ ദൗത്യം?
മണിപ്പൂര്‍ കലാപമുണ്ടായപ്പോള്‍ അവിടം സന്ദര്‍ശിച്ച രാഹുല്‍ഗാന്ധി കലാപം ആളികത്തിക്കാനാണ് ശ്രമിച്ചത്. മണിപ്പൂര്‍ കലാപം പ്രതിപക്ഷസഖ്യം ശരിക്കും ആഘോഷിക്കുകയായിരുന്നു. ചില മാധ്യമങ്ങള്‍ മണിപ്പൂര്‍ കലാപത്തിനു വലിയ പ്രചാരം നല്‍കി അത് കൊഴുപ്പിക്കുകയും ചെയ്തു.
മകന്‍ ചത്താലും മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന അമ്മായിയമ്മയുടെ നികൃഷ്ടചിന്തയാണ് ഐ.എന്‍.ഡി.ഐ.എയെയും ചില മാധ്യമങ്ങളേയും മുന്നോട്ട് നയിച്ചിരുന്നത്.
2024 ലെ പൊതുതിരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ കലാപം നേടിത്തരുന്ന വോട്ടുകളുടെ വര്‍ദ്ധനവിനെക്കുറിച്ചാവാം മുതലക്കണ്ണീരൊഴുക്കുന്നതിനിടയിലും പ്രതിപക്ഷം സ്വപ്‌നം കാണുന്നുണ്ടായിരുന്നത്. എന്നാല്‍, രാജ്യത്ത് അടുത്തിടെ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളില്‍ മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലൊക്കെ ബിജെപിക്കുണ്ടായ വിജയം പ്രതിപക്ഷസഖ്യത്തെ ശരിക്കും നിരാശപ്പെടുത്തിക്കളഞ്ഞു.
മണിപ്പൂരിന് അശാന്തമായ ഒരു ദീര്‍ഘകാലചരിത്രമുണ്ടെന്നത് സാന്ദര്‍ഭികമായി ചില മാധ്യമങ്ങള്‍ മറച്ചുവക്കാന്‍ ശ്രമിക്കുന്നതു പോലെ തോന്നി. യുപിഎ ഭരണ കാലത്ത് സൈന്യത്തിനെതിരെ അവിടത്തെ സ്ത്രീകള്‍ നഗ്‌നരായി പ്രതിഷേധിച്ചത് അത്ര പെട്ടെന്ന് ആരും മറന്നു പോകാനിടയില്ലല്ലോ. എന്നാല്‍, മണിപ്പൂരില്‍ നിന്നുള്ള വൈകാരികവാര്‍ത്തകള്‍ പൊടിപ്പും തൊങ്ങലും വച്ച് നല്‍കുന്നതിനിടയില്‍ അവരുടെ മാധ്യമധര്‍മ്മം നിക്ഷിപ്ത താല്പര്യങ്ങള്‍ക്ക് വഴിമാറുന്നതാണ് നമ്മള്‍ കണ്ടത്!
കക്ഷിരാഷ്ട്രീയക്കണ്ണട വെക്കാതെ നോക്കിയാല്‍, നരേന്ദ്രമോദി സര്‍ക്കാര്‍ ഉത്തരവാദിത്തത്തോടെയും പ്രതീക്ഷയ്‌ക്കൊത്തും രാജ്യം ഭരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഒട്ടേറെ പ്രതിസന്ധികളെ തരണം ചെയ്ത് രാജ്യം ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായതും, ഏതാണ്ട് എല്ലാ രാജ്യങ്ങളുമായി നല്ല ബന്ധം സ്ഥാപിച്ചതും, അന്താരാഷ്ട്ര തലത്തില്‍ ചരിത്രത്തിലില്ലാത്ത വിധം രാജ്യത്തിന്റെ യശസ്സ് വാനോളമുയര്‍ന്നുവന്നതും, ലോകത്തെ വിസ്മയിപ്പിച്ച ശാസ്ത്രമുന്നേറ്റങ്ങളുമൊക്കെ അതിന് തക്കതായ ചില തെളിവുകളാണ്. ഇന്ന് ലോകം മോദിയെ കേള്‍ക്കാന്‍ ചെവി കൂര്‍പ്പിക്കുന്നു. ജി-20 അതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
ചേരിചേരാനയം പിന്‍തുടരുകയും പിന്നീട് സോവിയറ്റ് പക്ഷത്തോട് ചേരുകയും ചെയ്ത പരമ്പരാഗതമായ ഭാരതത്തിന്റെ വിദേശനയം തിരുത്തുകയും, അമേരിക്കയുമായും റഷ്യയുമായും അറബ് രാഷ്ട്രങ്ങളുമായും ഒരുപോലെ സൗഹൃദം സ്ഥാപിക്കുകയും ചെയ്ത മോദിയുടെ നയതന്ത്രം മറ്റൊരു വിജയഗാഥയുടെ കഥ പറയുന്നു. ഇതൊക്കെ മുന്‍പുണ്ടായിരുന്ന ഭരണാധികാരികള്‍ക്ക് സാധിക്കാതിരുന്ന കാര്യങ്ങളാണെന്നു കൂടി ഓര്‍ക്കുക.
കോണ്‍ഗ്രസ് ഭരണകാലത്തും മറ്റുമായി രാജ്യത്തിന് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന പാകിസ്ഥാന്‍ ഇന്ന് തലക്കടിയേറ്റ് ശരിക്കും പത്തി താഴ്ത്തിയിയിരിക്കുന്നു. എ.കെ.ആന്റണി രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യന്‍ സൈനികന്റെ തലയറുത്ത് ആഘോഷിച്ച പാകിസ്ഥാന്‍ ഇന്ന് അതിന് ഒരിക്കലും മുതിരുകയില്ലെന്ന് ഉറപ്പാണ്. 2016ല്‍ ഭാരതം അതിര്‍ത്തി കടന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാകിസ്ഥാനെ വീണ്ടുമൊരു സാഹസത്തിനു പ്രേരിപ്പിക്കുമെന്നു തോന്നുന്നില്ല. ഇങ്ങോട്ടു കടത്തിവിടാന്‍ ശ്രമിച്ച ഭീകരവാദത്തെ അതിന്റെ മടയില്‍ തന്നെ ചെന്ന് തകര്‍ത്തുകളയാനുള്ള മോദിസര്‍ക്കാരിന്റെ പോരാട്ടവീര്യത്തോട് പൊരുതി നില്‍ക്കാനുള്ള ശേഷി ഇന്ന് പാകിസ്ഥാന് ഇല്ലതാനും. അവര്‍ ഭാരതത്തിലേക്കു ഒളിച്ചുകടത്തിയിരുന്ന കള്ളനോട്ടിനും മയക്കുമരുന്നിനും കാര്യമായി തടയിടാന്‍ മോദിക്കു സാധിച്ചത് വലിയ നേട്ടമാണ്.
ഇന്ന് പാകിസ്ഥാനില്‍ പോലും നരേന്ദ്രമോദിക്ക് ആരാധകരുണ്ട് എന്നാണ് പറയപ്പെടുന്നത്. മോദിയെപ്പോലെ ഒരു പ്രധാനമന്ത്രിയെ അവരും ആഗ്രഹിക്കുന്നു.
ഭാരതത്തിന്റെ ഭൂപ്രദേശങ്ങളില്‍ ഇടയ്ക്കിടെ കടന്നുകയറി ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ചൈനയെ ഒരു കൈയ്യകലം നിര്‍ത്തുന്നതിലും മോദിസര്‍ക്കാര്‍ വിജയിച്ചു. 2020ല്‍ ലഡാക്ക് – ഗാല്‍വന്‍ താഴ്‌വരയില്‍ നടന്ന ഇന്ത്യ – ചൈന സംഘര്‍ഷം, ഇന്ത്യന്‍സൈന്യത്തെ സംബന്ധിച്ചിടത്തോളം ശക്തമായ ചെറുത്തുനില്‍പ്പിന്റെ ചരിത്രം കൂടിയാണല്ലൊ. മാസങ്ങള്‍ക്കു ശേഷം പുറത്തു വന്ന ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നതും അതാണ്. മോദി പ്രധാനമന്ത്രിയായതിനു ശേഷം, അന്താരാഷ്ട്രതലത്തില്‍ ഭാരതത്തിനുണ്ടായിട്ടുള്ള അകമഴിഞ്ഞ പിന്‍തുണയും ചൈനയെ അതിസാഹസത്തിനു പ്രേരിപ്പിക്കാതെ അടക്കി നിര്‍ത്തുന്നുണ്ട്.
ജനാധിപത്യം ജനങ്ങള്‍ക്കു വേണ്ടിയാവണമെന്നതിന്റെ ഉദാഹരണങ്ങളായിരുന്നു മോദി സര്‍ക്കാരിന്റെ ജനക്ഷേമപദ്ധതികള്‍. എന്‍ഡിഎ ഭരണകാലത്ത് ജനക്ഷേമ പദ്ധതികളുടെ ഒരു ഘോഷയാത്രയാണ് രാജ്യം കണ്ടത്. പിഎം കിസാന്‍ സമ്മാന്‍നിധി, ഉജ്ജ്വല്‍ യോജന, അന്നയോജന, സൗജന്യവാക്‌സിനേഷന്‍, ജല്‍ജീവന്‍ മിഷന്‍, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ, പി എം മാതൃവന്ദന, ജന്‍ ഔഷധി, ആയുഷ്മാന്‍ ഭാരത്, സുകന്യ സമൃദ്ധി യോജന…. അങ്ങനെയങ്ങനെ എത്രയെത്ര ജനക്ഷേമപദ്ധതികള്‍ !
അതുപോലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡുകളും പാലങ്ങളും ഗതാഗത സൗകര്യങ്ങളും മോദിസര്‍ക്കാര്‍ അതിവേഗം യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുന്നു. ട്രെയിനുകളും റെയില്‍വെ സ്റ്റേഷനുകളും വിമാനത്താവളങ്ങളും ആധുനികസജ്ജീകരണങ്ങളോടെ അതിവേഗം നവീകരിക്കപ്പെടുന്നതും നമ്മള്‍ കണ്ടു കഴിഞ്ഞു. വന്ദേഭാരത് ട്രെയിനുകള്‍ ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുകയും പുറത്തിറക്കുകയും ചെയ്തു എന്നതാണ് മറ്റൊന്ന്.
ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിലും നരേന്ദ്രമോദി മറ്റു ഭരണാധികാരികളേക്കാള്‍ ഏറെ മുന്നിലാണ്. പി.എം.ആവാസ് യോജനയിലൂടെ നല്‍കിയ വീടുകളും, വൈദുതിയും, ശൗചാലയങ്ങളും ആശുപത്രി വികസനങ്ങളുമൊക്കെ അത് തെളിയിക്കുന്നുമുണ്ട്.
കര്‍ഷകനിയമം കര്‍ഷകര്‍ക്ക് ഏറെ ഗുണകരമായ ഒന്നായിരുന്നെങ്കിലും പിന്‍തിരിപ്പന്‍ രാഷ്ട്രീയത്തിന്റെ ഉപജാപക പിടിയില്‍ പെട്ട് ഒരു വിഭാഗം കര്‍ഷകര്‍ തന്നെ അതിന് തുരങ്കം വച്ച് ഇല്ലാതാക്കി. എങ്കിലും, ഭാവിയില്‍ അതിനെക്കുറിച്ചോര്‍ത്ത് കര്‍ഷകര്‍ സങ്കടപ്പെടുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
ആസന്നമായ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ആര്‍ക്കൊക്കെയോ വേണ്ടി പണിയെടുക്കുന്ന ഒരു വിഭാഗം കര്‍ഷകര്‍ ട്രാക്ടറുകളുമായി വീണ്ടും സമരത്തിനിറങ്ങിയിട്ടുണ്ട്. കര്‍ഷകരോട് ജനങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ചൂഷണം ചെയ്ത് ചില കക്ഷിരാഷ്ട്രീയക്കാരെ സഹായിക്കുകയെന്ന അജണ്ടയാണ് ഇവര്‍ക്കുള്ളത്. അവകാശങ്ങള്‍ നേടിയെടുക്കുന്നതിനേക്കാള്‍ എങ്ങനെയെങ്കിലും കേന്ദ്രഭരണത്തെ അപകീര്‍ത്തിപ്പെടുത്തി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷസഖ്യത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കുക എന്ന നികൃഷ്ടരാഷ്ട്രീയത്തിന്റെ വിത്തുകളാണ് അവര്‍ വിളയിച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഭീഷണി കൊണ്ട് ഭരണകൂടത്തിനു മേല്‍ ആധിപത്യം സ്ഥാപിക്കാനൊരുങ്ങുന്ന ഇത്തരം കര്‍ഷകരെ, യഥാര്‍ത്ഥ കര്‍ഷകരെ അണിനിരത്തി നേരിടുകയാണ് വേണ്ടത്.
സ്ത്രീശാക്തീകരണം ഇതുപോലെ നടപ്പാക്കിയ ഒരു സര്‍ക്കാര്‍ ഭാരതത്തിന്റെ ചരിത്രത്തിലില്ലെന്നു തന്നെ പറയേണ്ടി വരും. ഇന്നുവരെ ഇവിടെ ഉണ്ടായിട്ടുള്ള സര്‍ക്കാരുകളെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു വേണ്ടി ഒരുപാട് കാര്യങ്ങള്‍ ഈ സര്‍ക്കാര്‍ ഇതിനകം ചെയ്തു കഴിഞ്ഞു. ഇക്കഴിഞ്ഞ റിപ്പബ്‌ളിക് ദിനത്തിലെ സ്ത്രീകളുടെ സജീവപങ്കാളിത്തം അത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
സ്ത്രീകള്‍ക്ക് നിയമസഭകളിലും ലോകസഭയിലും മൂന്നിലൊന്ന് പ്രാതിനിധ്യം ഉറപ്പ് വരുത്തുന്ന വനിതാസംവരണബില്‍ പാസ്സാക്കിയെടുത്തതിലൂടെ സ്ത്രീശാക്തീകരണത്തിലേക്കുള്ള വലിയ ചുവടുവയ്പാണ് മോദി നടത്തിയത്.
വനിതാബില്‍ രാജീവ് ഗാന്ധിയുടെ സ്വപ്‌നമായിരുന്നെന്ന് വീമ്പ് പറയുന്ന സോണിയ എന്തുകൊണ്ടാണ് 1984 ല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടായിട്ടും ഇങ്ങനെയൊരു ബില്‍ രാജീവ് ഗാന്ധി നടപ്പാക്കാതിരുന്നതെന്നതിന് ഉത്തരം പറയേണ്ടതുണ്ട്.
ഷബാനു കേസില്‍ കോടതി വിധിയെ മറികടക്കാനായി ഭരണഘടന വരെ ഭേദഗതി ചെയ്ത് മുസ്ലീം സ്ത്രീകള്‍ക്ക് നീതി നിഷേധിച്ച രാജീവ് ഗാന്ധിയുടെ ഇരട്ടത്താപ്പും ഇത്തരുണത്തില്‍ സോണിയ സ്മരിക്കുന്നത് നന്നായിരിക്കും.
പത്തു തലമുറക്ക് കഴിയാനുള്ള സമ്പത്ത് അധീനമാക്കി വച്ച നെഹ്രു കുടുംബത്തിന്റെ പാവങ്ങളോടുള്ള ഇപ്പോഴത്തെ സ്‌നേഹപ്രകടനങ്ങള്‍ അധികാരത്തിലേക്കുള്ള കസര്‍ത്തുകളായേ കാണാന്‍ കഴിയൂ.
രാജ്യത്തിന് പുറത്തേക്ക് ഇടക്കിടെ ഒളിയാത്ര നടത്തുന്ന യുവനേതാവിന്റെ നടപ്പുരീതികളും, വിദേശരാജ്യങ്ങളില്‍ പോയി രാജ്യത്തെ ഇകഴ്ത്തി സംസാരിക്കാന്‍ രാഹുല്‍ കാണിക്കുന്ന ഉത്സാഹവും അത്ര നിഷ്‌കളങ്കമാണെന്നു കരുതാനും വയ്യ. ബിജെപി യെപ്പോലെ തന്നെ വലിയൊരു ദേശീയപ്പാര്‍ട്ടിയുടെ നേതാവില്‍ നിന്നും മാധ്യമശ്രദ്ധക്കു വേണ്ടിയുള്ള വണ്‍മാന്‍ ഷോകളോ ഗിമ്മിക്കുകളോ അല്ല രാജ്യം പ്രതീക്ഷിക്കുന്നത്.
നരേന്ദ്രമോദിയുടെ ഭരണകാലവും കോണ്‍ഗ്രസ്സിന്റെ ഭരണകാലവും ഒരു തുലാസിലിട്ട് തൂക്കിനോക്കിയാല്‍ മോദിയുടെ തട്ട് താണ് തന്നെയിരിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
വികസനം ചര്‍ച്ച ചെയേണ്ടത് അരനൂറ്റാണ്ടിലേറെക്കാലം ഭാരതം ഭരിച്ച കോണ്‍ഗ്രസ്സിനേയും 9 വര്‍ഷം ഭരിച്ച മോദി സര്‍ക്കാരിനേയും തുലനം ചെയ്തുകൊണ്ടായിരിക്കണം. അപ്പോഴറിയാം മോദിയുടെ 9 വര്‍ഷത്തിന്റെ മാജിക്.
ഭരണത്തില്‍ അഴിമതിയില്ലാതാക്കാന്‍ കഴിഞ്ഞു എന്നതാണ് അതില്‍ ഒന്നാമത്. ഭീകരവാദത്തെ വേരോടെ പിഴുതുകളയാനുള്ള ശ്രമങ്ങളും പ്രത്യേകം ശ്ലാഘനീയമാണ്.
ജനങ്ങളുടെ കൈകളിലെത്തേണ്ട പണം ഇടനിലക്കാരില്ലാതെ ബാങ്ക് അക്കൗണ്ടുകളിലൂടെ കൈമാറുന്ന സംവിധാനം കൊണ്ടുവന്നതും, കള്ളവോട്ടിന് തടയിടുന്നതിന്റെ ഭാഗമായി വോട്ടര്‍മാരെ ആധാറുമായി ബന്ധിപ്പിച്ചതും, യുപിഐ ഡിജിറ്റല്‍ ഇക്കണോമിയുമൊക്കെ മോദി മാജിക്കിനു ദൃഷ്ടാന്തങ്ങളാണ്.
എന്‍.ഡി.എ. ഭരണകാലത്ത് ഏറെക്കുറെ തകര്‍ത്തു കളഞ്ഞ പാകിസ്ഥാന്‍ സ്‌പോണ്‍സേര്‍ഡ് നുഴഞ്ഞുകയറ്റവും, തദ്ദേശീയമായ മതതീവ്രവാദവും, ചൈനയുടെ അനിയന്ത്രിതമായ അധിനിവേശവുമൊക്കെ വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കാനായി ഐ.എന്‍.ഡി.ഐ.എ എന്ന അവിശുദ്ധ ആള്‍ക്കൂട്ടത്തെ ജയിപ്പിക്കണോ എന്ന് ഭാരതത്തിലെ വോട്ടര്‍മാര്‍ ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു.
അരനൂറ്റാണ്ടിലേറെ ഭരിച്ചിട്ടും ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും പരിഹരിക്കാന്‍ കഴിയാത്ത കോണ്‍ഗ്രസ്സ് ഏതാനും അധികാരമോഹികളെ കൂടെക്കൂട്ടി വീണ്ടും മാരീചവേഷം കെട്ടി വരികയാണ്. കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും അതിന് ആവശ്യമായ വെള്ളവും വളവും നല്‍കുന്നുമുണ്ട്.
മോദിക്കെതിരെ രാഹുല്‍ ആഞ്ഞടിക്കുന്ന വാര്‍ത്തകളുടെ അക്ഷരവലുപ്പവും അവതരണത്തിന്റെ ആവേശത്തളളിച്ചയും അതിന്റെ ലക്ഷണങ്ങളാണ്.
9 വര്‍ഷം ഭരിക്കുമ്പോഴേക്കും ബിജെപിയും മോദിയും ഇത്രയും കാര്യങ്ങള്‍ ചെയ്തുവെങ്കില്‍, അതിനു മുന്‍പുള്ള കാലയളവ് കൂടി മോദിയും ബിജെപിയുമാണ് ഭാരതം ഭരിച്ചിരുന്നതെങ്കില്‍ എന്തൊക്കെ സാധ്യമാക്കുമായിരുന്നു എന്നു കൂടി ചിന്തിക്കുക.
അതേസമയം 2014 മുതല്‍ രാഹുലും കോണ്‍ഗ്രസ്സും മറ്റു കക്ഷികളും കൂടിയാണ് രാജ്യം ഭരിച്ചിരുന്നതെങ്കില്‍ എന്തൊക്കെയാണ് സംഭവിക്കുകയെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. കാശ്മീരിനെ ഭാരതത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിരുന്ന 370 വകുപ്പ് അവര്‍ ഒരു കാരണവശാലും എടുത്തുകളയുമായിരുന്നില്ല. അതിനര്‍ത്ഥം കാശ്മീരില്‍ ഇന്ന് കാണുന്ന ശാന്തിയും സമാധാനവും അവരെക്കൊണ്ട് സാധിക്കുമായിരുന്നില്ല എന്നു തന്നെയാണ്.
മുസ്ലീം സ്ത്രീകള്‍ക്ക് നീതി നല്‍കിയ മുത്തലാഖ് നിരോധനനിയമവും ഐ.എന്‍.ഡി.ഐ.എ പ്രതിപക്ഷത്തെ സംബന്ധിച്ചിടത്തോളം ബാലികേറാമലയായിത്തന്നെ അവശേഷിക്കും. അവരെക്കൊണ്ട് ഒരു കാലത്തും അത് നടപ്പാക്കാനാവില്ല.
ഏകീകൃത സിവില്‍കോഡിന്റെ കാര്യമെടുത്താലും അതങ്ങിനെതന്നെ. ലോകാവസാനം വരെ ഭാരതം ഭരിച്ചാലും രാഹുലിനോ കോണ്‍ഗ്രസ്സിനോ ഇപ്പോഴുണ്ടാക്കിയ തട്ടിക്കൂട്ട് മുന്നണിക്കോ ഏകീകൃതസിവില്‍നിയമം കൊണ്ടുവരാന്‍ സാധിക്കില്ല. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ച രാഹുലിന് ചായ വിറ്റ് നടന്ന മോദിയുടെ ഏഴയലത്തു വരാന്‍ യോഗ്യതയില്ലെന്ന് പറയുന്നത് ഇതുകൊണ്ടൊക്കെത്തന്നെയാണ്.
രാജ്യതാല്പര്യങ്ങളില്‍ നിലവിലെ ബിജെപി ഭരണം പുലര്‍ത്തുന്ന കാര്‍ക്കശ്യമോ ജാഗ്രതയോ ഐ.എന്‍.ഡി.ഐ.എ മുന്നണിയില്‍നിന്ന് ഒരിക്കലും പ്രതീക്ഷിക്കാനാവില്ല. അതിന്റെ ദുരന്തഫലം അനുഭവിക്കേണ്ടി വരുന്നത് രാജ്യവും ജനങ്ങളുമായിരിക്കും. ഐ.എന്‍.ഡി.ഐ.എ ഭരണത്തില്‍ വന്നാല്‍ ഭാരതം വീണ്ടും മോദിക്കു മുന്‍പെയുള്ള ഇന്ത്യയിലേക്ക് പിന്‍വാങ്ങും. രാജ്യത്ത് വീണ്ടും പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്ത ബോംബ് സ്‌ഫോടനങ്ങളും ഭീകരാക്രമണങ്ങളും തിരിച്ചു വരും. ചൈന പഴയതുപോലെ അതിര്‍ത്തികള്‍ അനിയന്ത്രിതമായി കൈയ്യേറിക്കൊണ്ടേയിരിക്കും. മതേതരത്വം ഒരു വിഭാഗത്തിന്റെ മാത്രം ഉത്തരവാദിത്തമായി മാറും. ഭരണതലങ്ങളില്‍ ന്യൂനപക്ഷവര്‍ഗ്ഗീയപ്രീണനങ്ങള്‍ വിശുദ്ധമെന്ന വാഴ്ത്തലോടെ പൂര്‍വ്വാധികം ശക്തിയില്‍ കൊണ്ടാടപ്പെടും….
സത്യത്തില്‍ ഐ.എന്‍.ഡി.ഐ.എ എന്ന പേര് പോലും ഒരര്‍ത്ഥത്തില്‍ രാജ്യത്തെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ പേര് എങ്ങനെ അശ്ലീലമാക്കി മാറ്റാമെന്നാണ് കോണ്‍ഗ്രസ്സടക്കമുള്ളവര്‍ നമുക്ക് കാണിച്ചു തന്നത്. അഴിമതിക്കാരും അധികാര മോഹികളും ഭീകരതയെ താലോലിക്കുന്നവരും രാജ്യവിരുദ്ധരുമൊക്കെ അങ്ങനെയൊരു പേരിന്റെ മേല്‍വിലാസത്തില്‍ വിശുദ്ധരാണെന്നു വരുത്തി അധികാരത്തിലേക്കു കുറുക്കുവഴി തേടുമ്പോള്‍ അവരെ തടയാനുള്ള വിവേകവും വിശേഷബുദ്ധിയും രാജ്യത്തെ ജനങ്ങള്‍ക്കുണ്ടാവട്ടെ.