പോപ്പ് ഫ്രാന്‍സിസ് വീണ്ടും മാപ്പു പറഞ്ഞിരിക്കയാണ്. ഇത്തവണ മാപ്പു പറഞ്ഞത് റോമാനിയയിലെ റോമ വംശീയ ന്യൂനപക്ഷത്തോടാണ്. റോമാനിയയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ പീഡിപ്പിച്ച ഏഴു വൈദികരെ വാഴ്ത്തപ്പെട്ടവരായി പോപ്പ് പ്രഖ്യാപിച്ചതായി വാര്‍ത്ത കൊടുത്ത മലയാള മാധ്യമങ്ങള്‍ പോപ്പ് റോമ വിഭാഗത്തോട് മാപ്പു പറഞ്ഞ കാര്യം മിണ്ടിയതേയില്ല. ജിപ്‌സി വിഭാഗത്തില്‍ പെട്ട ഈ ആദിമ ഗോത്രക്കാര്‍ യൂറോപ്യന്‍ യൂനിയനിലെ ക്രൈസ്തവ മേധാവിത്വത്തിന്റെ വംശീയ പീഡനത്തിന്റെ സ്ഥിരം ഇരകളാണ്. ദരിദ്രരും വിദ്യാഭ്യാസമില്ലാത്തവരും പീഡിപ്പിക്കപ്പെട്ടവരും അസ്പൃശ്യരായി അകറ്റി നിര്‍ത്തപ്പെട്ടവരുമായി അവരെ പാശ്ചാത്യ സമൂഹം ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ഇതിനെല്ലാം ക്രൈസ്തവ മത നേതൃത്വത്തിന്റെ ഒത്താശ ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധവേളയില്‍ റോമാനിയന്‍ ജൂതന്മാര്‍ക്കൊപ്പം അവരെയും കൂട്ടക്കൊലയ്ക്ക് വിധേയമാക്കി. ”ഇതിനെല്ലാം മാപ്പു തരണം” എന്ന് റോമാനിയയില്‍ പുതുതായി പണിത പള്ളിയില്‍ ഒത്തുകൂടിയ റോമക്കാരോട് പോപ്പു ക്ഷമ ചോദിച്ചു.
കത്തോലിക്കര്‍ ചെയ്ത കൊടും പാതകങ്ങള്‍ക്കെല്ലാം എണ്ണിയെണ്ണി മാപ്പു പറയുകയാണല്ലോ പോപ്പ്. 1560 മുതല്‍ 1812 വരെ ഗോവയില്‍ നടന്ന മതദ്രോഹവിചാരണയ്ക്ക് നേതൃത്വം നല്‍കിയത് ക്രിസ്ത്യന്‍ പാതിരിമാരായിരുന്നു. കൊടും ക്രൂരതയുടെ അങ്ങേയറ്റം എന്നു വിശേഷിപ്പിക്കാവുന്ന മതദ്രോഹവിചാരണയ്ക്ക് നിര്‍ദ്ദേശം നല്‍കിയ സെന്റ് സേവ്യറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലോക ക്രിസ്ത്യന്‍ ചരിത്രത്തിലെ ഓരോ കറുത്ത അദ്ധ്യയത്തിനും മാപ്പു ചോദിക്കുന്ന പോപ്പ് ഗോവയിലെ മതദ്രോഹ വിചാരണയുടെ കാര്യത്തില്‍ മാപ്പു പറയാന്‍ തയ്യാറാവാത്തതെന്തുകൊണ്ട്?