മലയാളികളെ ലോകസഞ്ചാരത്തിന് കൂട്ടിക്കൊണ്ടുപോയ എസ്.കെ. പൊറ്റെക്കാട്ടിന്റെ ആദ്യകപ്പല്‍ യാത്രയ്ക്കും ഒരു വ്യാഴവട്ടം മുമ്പ് ഒരു മലയാളി യുവതി ലോകസഞ്ചാരം നടത്തുകയും ആദ്യപെണ്‍യാത്രാ വിവരണഗ്രന്ഥമായ ‘ഞാന്‍ കണ്ട യൂറോപ്പ്’ രചിക്കുകയും ചെയ്തത് ഇന്ന് പല മലയാളിയുടെയും ഓര്‍മ്മയില്‍ ഇല്ല. മിസ്സിസ് കുട്ടന്‍ നായര്‍ എന്ന കെ. കല്യാണിക്കുട്ടിയമ്മയുടെ പ്രശസ്തമായ ആ കൃതിയെക്കുറിച്ച് ‘ഞാന്‍ കണ്ട യൂറോപ്പെന്നല്ല; യൂറോപ്പുകണ്ട ഞാനെന്നാണ് പറയേണ്ടതെന്ന്’ ഹാസ്യസാഹിത്യകാരനായ സഞ്ജയന്‍ പരിഹസിച്ചിരുന്നു. രാജ്യാന്തര യുവജന സംഘത്തോടൊപ്പം ഇന്ത്യന്‍ വിദ്യാര്‍ത്ഥി പ്രതിനിധിയായിട്ടാണ് ഇറ്റലി, ഓസ്ട്രിയ, ജര്‍മ്മനി, ബെല്‍ജിയം, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലണ്ട്, ഹോളണ്ട്, സ്വിറ്റ്‌സര്‍ലണ്ട് തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ അവര്‍ കപ്പലില്‍ സന്ദര്‍ശിച്ചത്.
സഞ്ചരിക്കാത്തവന് ആനന്ദമില്ല എന്ന് ഋഗ്വേദം ഉദ്‌ഘോഷിക്കുന്നു. എന്നാല്‍ ആ ആനന്ദം പലപ്പോഴും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെട്ടിരുന്നു.
എന്നാല്‍ ദേശീയ-രാജ്യാന്തരതലങ്ങളില്‍ തലയെടുപ്പുള്ള മഹാവ്യക്തികളുമായി ഇടപഴകാനും സൗഹൃദപ്പെടാനും കഴിഞ്ഞതായിരുന്നു കല്യാണിക്കുട്ടിയമ്മയുടെ യൂറോപ്യന്‍ പര്യടനത്തിന്റെ സവിശേഷതകളിലൊന്ന്. എസ്.എസ്.കോണ്ടി റോസോ എന്ന യാത്രക്കപ്പലിലായിരുന്നു യാത്ര. രോഗിണിയായ കമലാ നെഹ്രുവും മകള്‍ ഇന്ദിരാഗാന്ധിയും ആ കപ്പലിലെ സഹയാത്രികരായിരുന്നു.
വിയന്നയില്‍ ബ്രിസ്റ്റല്‍ ഹോട്ടലില്‍ വിശ്രമിക്കുന്ന വേളയിലാണ് കമലാ നെഹ്രുവിന്റെ മുറിയില്‍ വച്ച് സുഭാഷ്ചന്ദ്രബോസിനെ കാണുന്നതും പരിചയപ്പെടുന്നതും. വടക്കേ ഇന്ത്യന്‍ രീതിയില്‍ വസ്ത്രധാരണം ചെയ്ത അദ്ദേഹത്തെ ക്ഷീണിതനായി കണ്ടതായി അവര്‍ പറയുന്നുണ്ട്. അദ്ദേഹത്തിന്റെ അവിടത്തെ പ്രസംഗസദസ്സുകള്‍ നിറഞ്ഞു കവിയാറുള്ളതായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ അവരോട് പറഞ്ഞിരുന്നു.
സന്ദര്‍ശനാനുമതിക്കായുള്ള തന്റെ കത്തിന് വിശ്വപ്രസിദ്ധ സാഹിത്യപ്രതിഭയും നൊബേല്‍ സമ്മാനിതനുമായ റൊമെയ്ന്‍ റോളണ്ടില്‍ നിന്നും അനുകൂല മറുപടി കിട്ടിയത് അഭിമാനാഹ്ലാദങ്ങളോടെ അവര്‍ അനുസ്മരിക്കുന്നുണ്ട്. ആദ്യമായി ഒരു ഇന്ത്യക്കാരിക്ക്, മലയാളിക്ക് കിട്ടുന്ന അവസരം. ലെമണ്‍ തടാകതീരത്തുള്ള വില്ലാഓള്‍ഗയെന്ന റോളണ്ടിന്റെ വസതിയില്‍ ഒരു മദ്ധ്യാഹ്നത്തിലാണ് അവര്‍ എത്തുന്നത്. വീടിന്റെ പടിക്കല്‍ കാത്തുനിന്ന മാഡം റോളണ്ട് അവരെ സ്വീകരിച്ച് അകത്തേക്ക് നയിച്ചു. ഗാന്ധിജിയും ടാഗോറും ഇരുന്ന അതേമുറിയില്‍ ചരിത്ര നിയോഗം പോലെ റോളണ്ടിനു മുന്നില്‍ കല്യാണിക്കുട്ടിയമ്മ ഇരുന്നു.
ചിത്രത്തില്‍ കാണുന്നതിലും പ്രായം തോന്നിക്കുന്ന ആ ശോഷിച്ച മുഖത്തുള്ള ദീപ്തമായ കണ്ണുകള്‍ ആരെയും ആകര്‍ഷിക്കുന്നതാണെന്ന് അവര്‍ അനുസ്മരിക്കുന്നു. റഷ്യയേയും ഭാരതത്തെയും കുറിച്ചായിരുന്നു സംഭാഷണം. ശ്രീരാമകൃഷ്ണപരമഹംസരേയും വിവേകാനന്ദനേയും കുറിച്ച് കൂടുതല്‍ കേള്‍ക്കാന്‍ റോളണ്ട് താല്പര്യം പ്രകടപ്പിച്ചു. ആദ്ധ്യാത്മിക രംഗത്ത് ഭാരതത്തെപ്പോലെ സംഭാവനകള്‍ നല്‍കിയ മറ്റൊരു രാജ്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിദേശാധിപത്യത്തിന് കീഴില്‍ എല്ലാവിധ സ്വാതന്ത്ര്യങ്ങളും നിഷേധിക്കപ്പെട്ട സാഹചര്യത്തിലും കേരളത്തിലെ നായര്‍ സ്ത്രീകള്‍ കുടുംബങ്ങളില്‍ നേതൃത്വവും സാമ്പത്തിക സ്വാതന്ത്ര്യവും എങ്ങിനെ നേടിയെന്നും അദ്ദേഹം ആരാഞ്ഞു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ആ കൊച്ചു സഹോദരിയുടെ കൈകള്‍ രണ്ടും അദ്ദേഹം വാത്സല്യപൂര്‍വ്വം ഗ്രഹിച്ചുകൊണ്ട് സൗമ്യവും മധുരവുമായ സ്വരത്തില്‍ പറഞ്ഞു.
”ശാന്തിയുണ്ടാവട്ടെ.”
ഹിന്ദുക്കളില്‍, ഉയര്‍ന്ന ജാതിക്കാരെ അപേക്ഷിച്ച് തൊഴിലെടുത്തു കാലക്ഷേപം കഴിക്കുന്ന ഭൂരിപക്ഷമായ അധഃസ്ഥിതരുടെ ഇടയിലാണ് സ്ത്രീകള്‍ കൂടുതല്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നതെന്നും ഗ്രന്ഥകാരി നിരീക്ഷിക്കുന്നുണ്ട്.
ഈ കൃതിയുടെ രചനക്ക് ശേഷം 55 വര്‍ഷം കഴിഞ്ഞ് 1991ല്‍, എണ്‍പത്തിയാറാം വയസ്സില്‍ കെ. കല്യാണിക്കുട്ടിയമ്മയുടെ രണ്ടാമത്തെ കൃതി ‘പഥികയും വഴിയോരത്തെ മണിദീപങ്ങളും’ പ്രസിദ്ധീകൃതമാവുകയും അത് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനര്‍ഹമാവുകയും ചെയ്തു. അക്കാദമി സെക്രട്ടറിയായിരുന്ന എന്റെ മുന്നിലിരുന്ന, തൊണ്ണൂറിന്റെ പടിവാതിലിലെത്തിയ ആ മുത്തശ്ശിയുടെ കണ്ണുകളില്‍ വിധിയുടെ ക്രൂരതകള്‍ വേട്ടയാടിയതിന്റെ ദൈന്യതയുണ്ടായിരുന്നു. അഭിമാനകരമായ യുവത്വവും അധ്യാപനജീവിതത്തിന്റെ മുപ്പതാണ്ടുകള്‍ നല്‍കിയ ധാര്‍മ്മിക ഗരിമയും അവര്‍ക്ക് ജീവിതാവസാനം തണലായി ഭവിച്ചില്ല. സംഘടിത രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ (കമ്മ്യൂണിസ്റ്റുപാര്‍ട്ടി) വ്യക്തികള്‍ക്ക് മുകളില്‍ നടത്തുന്ന അധാര്‍മ്മികമായ വേട്ടയാടലിന്റെ രക്തസാക്ഷിയായിരുന്നു അവര്‍. സ്വന്തം വീടും ഉദ്യോഗവും കവര്‍ന്നെടുക്കപ്പെട്ട്, അനാഥയായി തെരുവില്‍ അലയേണ്ട സ്ഥിതി വരെ വന്നു.
സ്വന്തം വീടിന്റെ വരാന്തയില്‍ വാടകയ്ക്ക് താമസിക്കേണ്ടി വന്ന അവര്‍ക്ക് അക്കാദമി അവാര്‍ഡ് പ്രത്യേകമായൊരു ആഹ്ലാദവും പകര്‍ന്നില്ല. എങ്കിലും ഒന്നവര്‍ പറഞ്ഞു: ”കള്ളക്കേസില്‍ എന്നെ തടവിനു ശിക്ഷിച്ച അതേ കോടതി മുറിയില്‍ അക്കാദമി എനിക്ക് ഇപ്പോള്‍ അവാര്‍ഡു തന്ന് ആദരിക്കുന്നു…” (ഇന്നത്തെ അക്കാദമി കെട്ടിടം പഴയ കോടതിയായിരുന്നു).
താന്‍ ജീവിച്ച കാലഘട്ടത്തിലെ ദേശീയ-അന്തര്‍ദ്ദേശീയ നേതാക്കളുമായി സൗഹൃദം പുലര്‍ത്താന്‍ കഴിഞ്ഞ, ആദ്യ പെണ്‍യാത്രാവിവരണം എഴുതിയ, സുഭാഷ് ചന്ദ്രബോസിനേയും റൊമെയ്ന്‍ റോളണ്ടിനേയും വി.കെ. കൃഷ്ണമേനോനേയും അടുത്തറിയാന്‍ കഴിഞ്ഞ ആ അപൂര്‍വ്വവ്യക്തിത്വവും കൃതികളും കാലം കാതോര്‍ക്കുന്നവയത്രെ.