പണ്ട് ജുവലറികള്‍ വരുന്നതിനു മുമ്പുള്ള കാലം. അന്ന് വീടുകളില്‍ ഇരുന്നാണ് സ്വര്‍ണാഭരണങ്ങള്‍ പണിതിരുന്നത്. ശങ്കു സ്വര്‍ണപ്പണിക്കാരനാണ്. ആവശ്യക്കാര്‍ക്ക് ആഭരണം പണിതു കൊടുക്കലാണ് അയാളുടെ ജോലി.
ഒരു ദിവസം ശങ്കു സ്വര്‍ണം പണിതുകൊണ്ടിരുന്നപ്പോള്‍ ഒരു പൂച്ച മ്യാവു… മ്യാവു… എന്നു കരഞ്ഞ് ശങ്കുവിന്റെ വീട്ടില്‍ വന്നു. പൂച്ച വന്നു കൂടുന്നത് നല്ലതാണെന്ന് അയാള്‍ കേട്ടിട്ടുണ്ട്. അതുകൊണ്ട് പൂച്ചയെ ഓടിച്ചു കളഞ്ഞില്ല. പൂച്ച ശങ്കുവിന്റെ വീട്ടില്‍ സ്ഥിരതാമസമാക്കി.
വീട്ടില്‍ നിന്ന് കിട്ടുന്ന ആഹാരം കഴിച്ചു. വീട്ടിലുള്ളവര്‍ക്കെല്ലാം പൂച്ചയെ ഇഷ്ടമായിരുന്നു. പൂച്ചയ്ക്ക് ശങ്കു കിങ്ങിണിപ്പൂച്ച എന്നു പേരു നല്‍കി. കിങ്ങിണി എന്നു വിളിച്ചാല്‍ പൂച്ച ഓടിവരുമായിരുന്നു.
കിങ്ങിണിപ്പൂച്ചയ്ക്ക് വീട്ടില്‍ എവിടെയും കയറിയിറങ്ങി നടക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു. ആരും ഒരു ശല്യവും ചെയ്തിരുന്നില്ല.
ഒരു ദിവസം ശങ്കു ഒരു മാല പണിതുകൊണ്ടിരുന്നപ്പോള്‍ കിങ്ങിണിപ്പൂച്ച അടുത്തു വന്നിരുന്നു, മ്യാവു…. മ്യാവു… എന്നു കരഞ്ഞു. പണികഴിഞ്ഞപ്പോള്‍ മാല തൂക്കി നോക്കി കളര്‍ പേപ്പറില്‍ വച്ചു. ശങ്കു ഒരു മോതിരം തൂക്കം നോക്കി. മാലയുടെ കൂട്ടത്തില്‍ വച്ച് പൊതിയാന്‍ നോക്കി. അപ്പോള്‍ മാല എടുത്ത് പൂച്ച കഴുത്തിലിട്ടിരിക്കുന്നതു കണ്ടു.
അതു കണ്ടപ്പോള്‍ അയാള്‍ പരിഭ്രമിച്ചു. പൂച്ചയെ പിടിച്ച് കഴുത്തില്‍ നിന്ന് മാല എടുക്കാന്‍ നോക്കിയാല്‍ പൂച്ച ഓടിപ്പോയി എന്നു വരാം. അങ്ങനെ സംഭവിച്ചാല്‍ മാല നഷ്ടപ്പെട്ടെന്നുവരാം. പൂച്ചയെ സ്‌നേഹത്തില്‍ അടുത്തുവിളിച്ച് മാല ഊരിയെടുക്കുന്നതാണ് ബുദ്ധി എന്നയാള്‍ക്ക് തോന്നി.
അയാള്‍ കിങ്ങിണിയെ വിളിച്ചു പറഞ്ഞു, ”കഴുത്തില്‍ സ്വര്‍ണമാല ഇട്ടപ്പോള്‍ നിന്നെ കാണാന്‍ എന്തൊരു സൗന്ദര്യം. നീ എന്റെ മടിയില്‍ കയറിയിരുന്നേ. നിനക്ക് ഞാനൊരു ഉമ്മ തരട്ടെ! നിന്നോടെനിക്ക് എന്തൊരിഷ്ടം.”
ശങ്കുവിന്റെ സ്തുതിവാക്കുകള്‍ കേട്ടപ്പോള്‍ കിങ്ങിണി അയാളുടെ മടിയില്‍ കയറിയിരുന്നു. അയാള്‍ മാല ഊരിയെടുത്തു. ചവണ തീയില്‍ വച്ച് ചൂടാക്കി കിങ്ങിണിയുടെ ചെവിക്ക് പിടിച്ചുകൊണ്ട് ചോദിച്ചു:
”പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്കെന്താ കാര്യം? തെണ്ടിവന്ന നിന്നെ പിടിച്ചുകിടത്തി ചോറ് തന്നതിന്റെ നന്ദിയല്ലേ നീ കാണിച്ചത്? നീ ആ മാലയും കൊണ്ട് ഓടി വല്ലകാട്ടിലും കളഞ്ഞെങ്കില്‍ ഞാനെന്തു ചെയ്യും? ആരോട് ചോദിക്കും? കടന്നുപോ എന്റെ കണ്‍വെട്ടത്തു നിന്ന്.”
ശരീരത്തിന്റെ വേദനയും ശകാരം കേട്ടപ്പോള്‍ ഉണ്ടായ മനസ്സിന്റെ വേദനയും സഹിക്കാന്‍ കഴിയാതെ കിങ്ങിണിപ്പൂച്ച വീട്ടില്‍ നിന്ന് ഇറങ്ങി ഓടിപ്പോയി. ഒരു മരത്തിന്റെ ചുവട്ടില്‍ ചെന്നിരുന്ന് ആത്മഗതം ചെയ്തു:
”മാല എടുത്തു കഴുത്തില്‍ ഇടണ്ടായിരുന്നു. ഇനി എന്താ ചെയ്യാ? പറഞ്ഞിട്ടെന്താ ഫലം. വിനാശകാലേ വിപരീത ബുദ്ധി എന്നല്ലേ പഴമൊഴി. അനുഭവിക്കുക തന്നെ. അല്ലാതെ എന്തു ചെയ്യും?”
അരുതാത്തത് ചെയ്താല്‍ ഉറ്റവരും ഉപേക്ഷിക്കും.