ബാലകൃഷ്ണന്‍ വെണ്ണക്കോട് എഴുതിയ ‘ടിപ്പുവും മലബാര്‍ കലാപവും മഹത്വവല്‍ക്കരിക്കപ്പെടുമ്പോള്‍’ എന്ന ലേഖനം (കേസരി, നവംബര്‍ 1) വായിച്ചു. മലബാര്‍ കലാപം എന്ന മാപ്പിള ലഹളയെ സംബന്ധിക്കുന്ന ഒരു തികഞ്ഞ സത്യപ്രസ്താവനയാണ് ഈ ലേഖനം എന്ന് പറയാതെ വയ്യ.
ഒരു ചരിത്രസംഭവത്തെ വിലയിരുത്തുന്നത് ആ കാലഘട്ടത്തിലെ എഴുത്തുകാരുടെ രേഖപ്പെടുത്തലുകളും അവശേഷിക്കുന്ന ചരിത്രസ്മാരകങ്ങള്‍, ശിലാലിഖിതങ്ങള്‍ എന്നിവയെ അവലംബിച്ചുമാണ്. ലഹള നടന്നതിന് ശേഷം ഏറനാട് സന്ദര്‍ശിച്ച പ്രശസ്ത കവി കുമാരനാശന്‍ എഴുതിയ ‘ദുരവസ്ഥ’ എന്ന കാവ്യത്തില്‍ ലഹളക്കാരെപ്പറ്റി ചില പരാമര്‍ശങ്ങള്‍ നടത്തുന്നുണ്ട്.
”ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-
ചോരയാല്‍ ചോന്നിടും ഏറനാട്ടില്‍”
എന്നത് അവയില്‍ ചിലത് മാത്രമാണ്. മറ്റൊന്ന് പ്രശസ്ത സഞ്ചാരസാഹിത്യകാരനായ എസ്.കെ. പൊറ്റെക്കാടിന്റേതാണ്. അദ്ദേഹം രചിച്ച ‘ഒരു ദേശത്തിന്റെ കഥയില്‍’ ലഹളയെപ്പറ്റി പറയുന്നു: ”ലഹളക്കാര്‍ എപ്പോഴാണ് അതിരാണിപ്പാടത്തേക്ക് എത്തുക എന്ന് പേടിച്ച് കഴിയുകയായിരുന്നു അതിരാണിപ്പാടത്തെ ആബാലവൃദ്ധം ജനങ്ങളും. ഹിന്ദുഭവനങ്ങള്‍ തകര്‍ത്തും കൊള്ളയടിച്ചും ബാങ്ക് വിളിച്ച് മുന്നേറുകയാണവര്‍.” ഈ രേഖപ്പെടുത്തലുകള്‍ എല്ലാം നല്‍കുന്ന സൂചനകള്‍ ഒന്ന് മാത്രമാണ്. ഇത് കര്‍ഷകസമരമല്ല. ‘കര്‍ഷകസമരം’ എന്ന് എഴുതാന്‍ അറിയാത്തവരല്ല ഇവര്‍ രണ്ടു പേരും.
ടിപ്പുവിനെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ടിപ്പു റോഡുകള്‍ ഉണ്ടാക്കി, മതസഹിഷ്ണുത കാണിച്ചു എന്നൊക്കെ പറയുന്നത് യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതല്ല. വയനാട്ടിലെ ഗണപതിവട്ടം എന്ന സ്ഥലത്തെ ടിപ്പുവിന്റെ സൈനിക വ്യൂഹത്തെ ബ്രിട്ടീഷ് സൈനികമേധാവി വിശേഷിപ്പിച്ചതാണ് ”സുല്‍ത്താന്‍ ബേട്രി.” ഈ വാക്ക് പട്ടാളത്തിന്റെ ചില വിഭാഗങ്ങള്‍ക്ക് ബ്രിട്ടീഷ് സൈന്യം ഉപയോഗിക്കുന്നതാണ്; ഉദാഹരണമായി പ്ലാട്ടൂണ്‍, കമ്പനി, ബറ്റാലിയന്‍ തുടങ്ങിയവ. ടിപ്പുവിനെ പിടിക്കാന്‍ വേണ്ടി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ റോഡായ ‘വയനാട് റോഡ്’ പണ്ട് കാലത്ത് അറിഞ്ഞിരുന്നത് ‘പട്ടാള നിരത്ത്’ എന്നാണ്. 1921-ല്‍ നടന്നത് സ്വാതന്ത്ര്യസമരമായിരുന്നെങ്കില്‍ 1925ല്‍ അവസാനിക്കാന്‍ പാടില്ല. കാരണം ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്നത് 1947 ആഗസ്ത് 15-ാം തീയതിയാണ്.
ലേഖകനും പ്രസിദ്ധീകരിച്ച കേസരി വാരികയ്ക്കും അഭിനന്ദനങ്ങള്‍.
സദാനന്ദന്‍
കുന്ദമംഗലം
(ലേഖനം വായിക്കാൻ ക്ലിക്ക് ചെയ്യുക)