ഭാരതത്തിന്റെ ഹൃദയഭൂമിയില്‍ നടന്ന തിരഞ്ഞെടുപ്പ് ഫലം, വരാന്‍ പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലേക്കുള്ള വ്യക്തമായ ചൂണ്ടുപലകയാണ്. അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ തുടര്‍ ഭരണമുറപ്പാക്കി ബിജെപി ഭരിക്കുന്ന മദ്ധ്യപ്രദേശ് പിടിച്ചെടുക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനു ജനങ്ങള്‍ കനത്ത തിരിച്ചടിയാണ് നല്‍കിയത്. തിരഞ്ഞെടുപ്പു ഫലം വന്നപ്പോള്‍ രാജസ്ഥാനും ഛത്തിസ്ഗഡും തിരിച്ച് പിടിച്ച് മദ്ധ്യപ്രദേശില്‍ വന്‍ ഭൂരിപക്ഷത്തോടെ ബിജെപി തിരിച്ചുവന്നു. കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് ബി ജെപി നേടിയ മിന്നും പ്രകടനം ചരിത്രത്തിന്റെ ഭാഗം. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും കര്‍ഷകരെയും സ്ത്രീകളെയും യുവാക്കളെയും ചേര്‍ത്തു നിര്‍ത്തി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമപദ്ധതികള്‍ക്ക് ജനങ്ങള്‍ നല്‍കിയ സ്‌നേഹോപഹാരം. കര്‍ണാടകത്തിലെ അപ്രതീക്ഷിത വിജയത്തിന്റെ പിന്‍ബലത്തില്‍ അധികാരത്തിന്റെ ദേശീയ ധാരയിലേക്ക് കടന്നു കയറാനുള്ള കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ പിഴച്ചു. ബി.ജെപിയെ ഇല്ലാതാക്കാന്‍ ജോഡോ യാത്രയുമായി ഇറങ്ങിത്തിരിച്ച രാഹുല്‍ ഗാന്ധി ജനമദ്ധ്യത്തില്‍ പരിഹാസ്യനായത് മിച്ചം. നാല് പാര്‍ലമെന്റ് സീറ്റ് മാത്രമുള്ള ഹിമാചല്‍ പ്രദേശ് ഒഴിച്ചു നിര്‍ത്തിയാല്‍ ഉത്തര ഭാരതത്തിന്റെ രാഷ്ടീയ ഭൂപടത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് പാടെ പിഴുതെറിയപ്പെട്ടു. വാര്‍ റൂമിലിരുന്ന് തന്ത്രങ്ങള്‍ മെനഞ്ഞ നേതാക്കന്മാര്‍ തിരഞ്ഞടുപ്പു ഫലം സൃഷ്ടിച്ച ഞെട്ടലില്‍ നിന്ന് ഇനിയും മോചനം നേടിയിട്ടില്ല.
അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിന്റെ അസ്ഥിവാരത്തകര്‍ച്ചയാണ് വിളമ്പരം ചെയ്തത്. ഭരണവിരുദ്ധ വികാരം തുണക്കുമെന്നു വ്യാമോഹിച്ച മദ്ധ്യപ്രദേശില്‍ ഫലം നിരാശയായിരുന്നു. ബിജെപി 109 സീറ്റില്‍ നിന്ന് 163 സീറ്റിലേക്കുയര്‍ന്നപ്പോള്‍ 114 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസിന് 66 സീറ്റ് കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 2018 ലെ തിരഞ്ഞെടുപ്പിന് ശേഷം കമല്‍നാഥ് അധികാരത്തിലിരുന്ന ഒരു ചെറിയ കാലയളവ് ഒഴിച്ചുനിര്‍ത്തിയാല്‍ തുടര്‍ച്ചയായി രണ്ട് പതിറ്റാണ്ട് അധികാരത്തിലിരുന്നത് ബി.ജെ.പിയാണ്. നരേന്ദ്രമോദി മുന്നോട്ടുവെച്ച വികസന രാഷ്ടീയത്തിന്നു മുന്നില്‍ കോണ്‍ഗ്രസ് സ്വപ്‌നം കണ്ട ഭരണവിരുദ്ധ വികാരം മഞ്ഞുപോലെ മാഞ്ഞുപോയി. സംസ്ഥാനത്തെ 6 മേഖലകളിലും ആധിപത്യമുറപ്പിച്ചാണ് ബി.ജെ.പി ഭരണത്തുടര്‍ച്ച നേടിയത്. കമല്‍ നാഥിന്റെ തട്ടകമായ മഹാകോസല്‍, ബാഗേല്‍ ഖണ്ഡ്, മാള്‍വ ആദിവാസി മേഖലയായ നിമഡ്, തലസ്ഥാന മേഖലയായ ഭോപ്പാല്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെ.പി തൂത്തുവാരി. തെരഞ്ഞെടുപ്പിനു ചുക്കാന്‍ പിടിച്ച ശിവരാജ്സിംഹ് ചൗഹാന്‍ ഒരു ലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് ജയിച്ചുകയറിയത്. 2018 ലെ ഫലവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ബിജെപി വോട്ട് 41 ശതമാനത്തില്‍ നിന്ന് 48.66 ശതമാനമായി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് വോട്ട് കുത്തനെ താഴേക്കു പോയി.
കോണ്‍ഗ്രസ് അധികാരത്തിലിരുന്ന രാജസ്ഥാനിലും ഛത്തിസ്ഗഡിലും ചിത്രം മറിച്ചായിരുന്നില്ല. രാജസ്ഥാനില്‍ ബിജെപി 73 സീറ്റില്‍ നിന്ന് 115 സീറ്റ് നേടി അധികാരമുറപ്പിച്ചപ്പോള്‍ 100 സീറ്റ് നേടി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് 69 സീറ്റിലൊതുങ്ങി. കോണ്‍ഗ്രസിലെ തമ്മിലടിയും കഴിഞ്ഞ തവണ സച്ചിന്‍ പൈലറ്റിനൊപ്പം നിന്ന ഗുജ്ജര്‍ സമുദായത്തിന്റെ ചുവടു മാറ്റവും ബി.ജെ പി വിജയത്തിന് ആക്കം കൂട്ടി. ഛത്തിസ്ഗഡിലേക്കു കടക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച എതിരാളികളെപ്പോലും വേദനിപ്പിക്കും. 68 സീറ്റ് നേടി അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് 35 സീറ്റിലൊതുങ്ങി. 15 സീറ്റ് മാത്രമുണ്ടായിരുന്ന ബി.ജെ.പി 54 സീറ്റ് നേടി അധികാരമുറപ്പിച്ചു. വോട്ടു വിഹിതം 32.98% ല്‍ നിന്ന് 46.29 ലേക്ക് ഉയര്‍ന്നു. ഗോത്ര വര്‍ഗക്കാര്‍ക്കായി മോദി ആവിഷ്‌ക്കരിച്ച പദ്ധതികളുടെ സ്വാധീനം തിരഞ്ഞെടുപ്പുഫലത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചു. എക്കാലവും കോണ്‍ഗ്രസിനൊപ്പം നിന്ന ആദിവാസി വോട്ടുകള്‍ ഇത്തവണ ബി.ജെ.പിക്ക് അനുകൂലമായി. മഹാദേവ് ബെറ്റിംഗ് ആപ്പില്‍ നിന്ന് ബാഘേല്‍ 508 കോടി കൈപ്പറ്റിയെന്നും വോട്ടു വിലക്കു വാങ്ങാന്‍ ഈ ഹവാലപ്പണം ഉപയാഗിച്ചുവെന്നുമുള്ള ഇ.ഡിയുടെ വെളിപ്പെടുത്തല്‍ കൂടി വന്നതോടെ പതനം പൂര്‍ണ്ണമായി.
മിസോറാമില്‍ നിന്ന് വരുന്ന തിരഞ്ഞെടുപ്പ് ഫലവും കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതല്ല. 1987 ല്‍ സംസ്ഥാനം നിലവില്‍ വന്നതിനുശേഷം എം.എന്‍.എഫും കോണ്‍ഗ്രസും ഇവിടെ മാറി മാറി ഭരിച്ചു. ഇത്തവണ മദ്ധ്യപ്രദേശിലെന്നപോലെ മിസോറാമിലും ഭരണ വിരുദ്ധ വികാരം തുണയാകുമെന്ന കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍ തെറ്റി. ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചത് ഇന്നലെ കിളിര്‍ത്ത പ്രാദേശിക കക്ഷിയായ സെഡ് പിഎമ്മിലാണ്. മിസോറാമിന്റെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ തോല്‍വി ഏറ്റുവാങ്ങി മുഖ്യ പ്രതിപക്ഷമായിരുന്ന കോണ്‍ഗ്രസ് നാലില്‍ ഒന്നായി ചുരുങ്ങി. എന്നാല്‍ എക്‌സിറ്റ് പോള്‍ വിശാരദന്മാര്‍ മഷിയിട്ടു നോക്കിയിട്ടും കാണാതെ പോയ ബി.ജെ. പി 5.6 % വോട്ടു നേടി സീറ്റ് ഇരട്ടിയാക്കി ഉയര്‍ത്തി. മണിപ്പൂരിലെ വംശീയ കലാപത്തെ ഊതി വീര്‍പ്പിച്ചിട്ടും എം.എന്‍.എഫ് മുന്നണി ബന്ധം ഉപേക്ഷിച്ചിട്ടും ഒറ്റക്കു പൊരുതി ബി.ജെ.പി നേടിയ വിജയത്തിന് മാറ്റ് ഏറെ.
കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും ആശ്വസിക്കാന്‍ വക നല്‍കിയത് തെലുങ്കാന മാത്രം. ഭരണകക്ഷിയായ ചന്ദ്രശേഖര്‍ റാവുവിന്റെ കുടുംബവാഴ്ചയും അഴിമതിയും കോണ്‍ഗ്രസിന് തുണയായി. മുഖ്യമന്ത്രിയുടെ മകനും മകളും അനന്തരവനും പാര്‍ട്ടിയും ഭരണവും പങ്കുവച്ചുവെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും പരസ്യമായി വിളിച്ചു പറയുന്ന സാഹചര്യം കോണ്‍ഗ്രസിന് വളമായി എന്നു മാത്രം. അപ്പോഴും വോട്ട് ഷെയറിന്റെ അന്തരം രണ്ടു ശതമാനത്തില്‍ താഴെ മാത്രം. സ്വാതന്ത്ര്യലബ്ധിക്കു ശേഷം പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഒരു പ്രാദേശിക പാര്‍ട്ടിയോട് മല്‍സരിച്ച് ജയിച്ചതിന്റെ ആഴവും പരപ്പും രാഷ്ടീ നിരീക്ഷകര്‍ വിലയിരുത്തട്ടെ. ഇവിടെ ഒരു സീറ്റു മാത്രമുണ്ടായിരുന്ന ബിജെപി 8 സീറ്റ് കരസ്ഥമാക്കിയത് രാഷ്ടീയ നിരീക്ഷകരെയും ഞെട്ടിച്ചു.
പതിവു പോലെ തിരഞ്ഞെടുപ്പു ഗോദയില്‍ നരേന്ദ്ര മോദിയായിരുന്നു താരം. മോദിയുടെ ഹൈ വോള്‍ട്ടേജ് പ്രചരണത്തിന്നു മുന്നില്‍ എതിരാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ നിരായുധരായി. രാഹുല്‍ ഗാന്ധിയുടെ അപക്വമായ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ തിരിഞ്ഞു കൊത്തുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ലോകം ആദരവോടെ കാണുന്ന പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി പോക്കറ്റടിക്കാരന്‍ എന്നു വിളിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്യാമ്പില്‍ നിന്നു തന്നെ പ്രതിഷേധമുയര്‍ന്നു. തിരഞ്ഞെടുപ്പ് രംഗത്ത് പാലിക്കേണ്ട സാമാന്യ മര്യാദ കാറ്റില്‍പ്പറത്തുന്ന ഇത്തരം പ്രസ്താവനകള്‍ ബൂമറാങ്ങായി മാറുമെന്ന നേതൃത്വത്തിന്റെ ഭയം അസ്ഥാനത്തായില്ല. അതേസമയം നരേന്ദ്രമോദി തന്റെ സര്‍ക്കാര്‍ വ്യത്യസ്ത മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ജനഹൃദയങ്ങളിലേക്ക് കടന്നു കയറി. സ്വാതന്ത്ര്യലബ്ധിക്കു ശേഷം പതിറ്റാണ്ടുകള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെയും ഒരു പതിറ്റാണ്ടു പിന്നിടുന്ന തന്റെ സര്‍ക്കാരിനെയും താരതമ്യപ്പെടുത്തി കൈവരിച്ച നേട്ടങ്ങള്‍ക്ക് അടിവരയിട്ടപ്പോള്‍ പ്രതിപക്ഷത്തിന് പ്രതിരോധിക്കാനായില്ല. ഒരു കാലത്ത് കുത്തുപാളയെടുത്തു നിന്ന രാജ്യം വിദേശ നാണ്യ ശേഖരം പെരുപ്പിച്ച് എങ്ങിനെയാണ് ലോകത്തെ എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായി മാറിയതെന്ന് മോദി സാധാരണക്കാര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ പറഞ്ഞുവച്ചു. തിരഞ്ഞെടുപ്പില്‍ വികസന വിഷയങ്ങള്‍ ചര്‍ച്ചയാവണമെന്നും വിവാദമല്ല സംവാദമാണ് വേണ്ടതെന്നുമുള്ള പതിവ് നിലപാട് തന്നെയാണ് പാര്‍ട്ടി ഇവിടെയും സ്വീകരിച്ചത്. എന്നാല്‍ അഴിമതിയും തമ്മില്‍ തല്ലും കാരണം മുഖം നഷ്ടപ്പെട്ട് ഒഴിഞ്ഞ കയ്യുമായി നില്‍ക്കുന്ന കോണ്‍ഗ്രസ്സ് വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് ഒളിച്ചോടുകയായിരുന്നു. വോട്ടര്‍മാര്‍ നെല്ലും പതിരും തിരിച്ചറിഞ്ഞു പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജയം അതാണ് കാണിക്കുന്നത്.
പരാജയപ്പെട്ട യാത്ര
2024 ല്‍ നടക്കാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാനായി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര സംസ്ഥാനങ്ങളിലേക്ക് നടന്ന സെമിഫൈനല്‍ മത്സരത്തില്‍ യാതൊരു ചലനവുമുണ്ടാക്കിയില്ല. യാത്രയുടെ ഭാഗമായി ഉയര്‍ത്തിപ്പിടിച്ച മുദ്രാവാക്യം ജനങ്ങള്‍ പാടെ തള്ളിക്കളഞ്ഞുവെന്ന് തിരഞ്ഞെടുപ്പ് ഫലം സാക്ഷ്യപ്പെടുത്തുന്നു. തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഏകോപിപ്പിച്ച കെ.സി വേണുഗോപാല്‍ യാത്ര കടന്നുപോയ മണ്ഡലങ്ങളില്‍ പാര്‍ടി അടിത്തറ ശക്തിപ്പെടുത്തുക വഴി വിജയം ഉറപ്പു വരുത്തിയെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നതാണ്. പക്ഷെ ഫലം മറിച്ചായിരുന്നു. യാത്ര കടന്നുപോയ 62 മണ്ഡലങ്ങളില്‍ 37 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് തോറ്റു. തെലുങ്കാനയില്‍ യാത്ര കടന്നുപോയ 29 മണ്ഡലങ്ങളില്‍ ജയിച്ചത് 12 ഇടത്തു മാത്രം. മദ്ധ്യപ്രദേശില്‍ യാത്ര കടന്നുപോയ 21 മണ്ഡലങ്ങളില്‍ 17 ഇടത്തും കോണ്‍ഗ്രസ് തോറ്റു. ആറു ജില്ലയിലായി രണ്ടാഴ്ചക്കാലം 380 കിലോമീറ്റര്‍ അലഞ്ഞത് വെറുതെയായി. 2018 ലെ തിരഞ്ഞെടുപ്പില്‍ യാത്ര കടന്നുപോയ 21 മണ്ഡലങ്ങളില്‍ 14 എണ്ണത്തില്‍ ജയിച്ചത് കോണ്‍ഗ്രസ്സായിരുന്നു. ഇത്തവണ യാത്രയുടെ ഫലമായി 19 മണ്ഡലത്തില്‍ ജയിക്കുമെന്ന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ജയിച്ചത് 4 ഇടത്തു മാത്രം. 17 ഇടത്തും ബി.ജെ.പി വിജയക്കൊടി നാട്ടി.
ജാതിസെന്‍സസ് തള്ളി
ജാതിയുടെ പേരില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം പിടിച്ചെടുക്കാനായി കോണ്‍ഗ്രസ് വച്ചു നീട്ടിയ ജാതി സെന്‍സസ് കാര്‍ഡ് ജനങ്ങള്‍ പാടെ നിരാകരിച്ചത് ഈ തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രമായി അവശേഷിക്കുന്നു. ഇന്ത്യയെ ഒന്നിപ്പിക്കാന്‍ ഭാരത് ജോഡോ യാത്ര നടത്തിയവരാണ് ജാതിയുടെ പേരില്‍ ജനങ്ങളെ പല തട്ടുകളിലാക്കി തന്‍ കാര്യം നേടാന്‍ കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ജനങ്ങള്‍ നെഞ്ചേറ്റിയത് നരേന്ദ്ര മോദി വച്ചു നീട്ടിയ വികസനത്തിന്റെ കാര്‍ഡായിരുന്നു. ബി.ജെ.പി കൈവരിച്ച തിളക്കമാര്‍ന്ന വിജയത്തിന്റെ കാരണവും മറ്റൊന്നല്ല. തിരഞ്ഞെടുപ്പു നടന്ന ആദിവാസി ഗോത്ര പിന്നോക്ക മേഖലകളില്‍ പാര്‍ട്ടിക്കു കൈവന്ന മേല്‍ക്കൈ കാണിക്കുന്നതും അതു തന്നെ. ഇന്ത്യ സഖ്യത്തിലെ ഘടക കക്ഷിയായ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് കോണ്‍ഗ്രസ്സിന്റെ സൃഗാല തന്ത്രം തുറന്നുകാട്ടുന്നുണ്ട്. 60 വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്നപ്പോഴും വി.പി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് കൊണ്ട് വന്നപ്പോഴും കോണ്‍ഗ്രസ് എവിടെയായിരുന്നുവെന്ന അഖിലേഷിന്റെ ചോദ്യത്തിന്നു മുന്നില്‍ കോണ്‍ഗ്രസ്സിന് ഉത്തരംമുട്ടി. വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യം. ഈ വിഷയത്തില്‍ ബി.ജെ. പി-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ കൈക്കൊണ്ട നിലപാടുകള്‍ വിലയിരുത്തേണ്ടതുണ്ട്. നരേന്ദ്രമോദി മന്തിസഭയില്‍ 78 മന്ത്രിമാരില്‍ മോദി ഉള്‍പ്പടെ 27 പേര്‍ പിന്നോക്ക വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്നു . പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ ഇരുപതോളം പേര്‍ വരും. ഇതേ വിഭാഗത്തില്‍പ്പെട്ടവരെ രണ്ടു തവണ രാഷ്ട്രപതിസ്ഥാനത്തേക്കും പരിഗണിച്ചു. കോണ്‍ഗ്രസ് അവരുടെ ചരിത്രം ജനങ്ങളാട് തുറന്നു പറയട്ടെയെന്ന് അമിത് ഷാ വെല്ലുവിളിച്ചപ്പോള്‍ മറുപടി പറയാന്‍ ആരുണ്ടായില്ല. ഭരണഘടനാ ശില്‍പ്പിയായ അംബേദ്ക്കര്‍ മുബൈയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ പരാജയപ്പെടുത്താന്‍ നോക്കിയവരാണ് ഇപ്പോള്‍ പിന്നോക്ക സ്‌നേഹവുമായി വന്നിരിക്കുന്നത്. ജാതി ചിന്തകള്‍ വേരോടെ പിഴുതെറിഞ്ഞ് ഒരു രാഷ്ട്രം ഒരു ജനത എന്ന നിലപാടിലേക്ക് രാജ്യം ഉയരുമ്പോഴാണ് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ്തന്ത്രവുമായി ഇംഗ്ലീഷുകാരന്‍ ബീജാവാപം ചെയ്ത സംഘടന രംഗപ്രവേശം ചെയ്യുന്നത്.
നോട്ടയേക്കാള്‍ താഴെ കമ്യൂണിസ്റ്റ് പാര്‍ട്ടി
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാര്യമാണ് കഷ്ടം. നാലു സംസ്ഥാനങ്ങളിലായി 45 സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. എല്ലായിടത്തും പാര്‍ട്ടി സംപൂജ്യമായി. രാജസ്ഥാനില്‍ നിലവിലുണ്ടായിരുന്ന രണ്ടു ജനപ്രതിനിധികളും പരാജയം ഏറ്റുവാങ്ങി മൂന്നാം സ്ഥാനത്തായി. രാജസ്ഥാനില്‍ 17 ഇടത്ത് മത്സരിച്ച് എല്ലായിടത്തും പരാജയപ്പെട്ടു. വീര തെലുങ്കാനയില്‍ ഇനി പാര്‍ടി ഓര്‍മ്മയില്‍ മാത്രം. സിപിഐ 9 മണ്ഡലങ്ങളില്‍ മത്സരിച്ചു. പ്രത്യയശാസ്ത്രപരമായ എല്ലാ ശാഠ്യങ്ങളും ഒരു മൂലയിലേക്ക് ചാരിവച്ച് കോണ്‍ഗ്രസിനു വിധേയമായി നിന്നതിനാല്‍ ഒരു സീറ്റ് തരപ്പെടുത്താനായി. അടിയന്തരാവസ്ഥയിലെ കാളരാത്രിയില്‍പ്പോലും യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ കോണ്‍ഗ്രസ്സു മായി ഐക്യപ്പെടാന്‍ സാധിച്ച സിപിഐക്കു ഇതു നിസ്സാരം. മിസോറാം ഒഴിച്ച് 4 സംസ്ഥാനങ്ങളില്‍ മത്സരിച്ച സിപിഎമ്മിന് എല്ലാ സംസ്ഥാനങ്ങളിലും വോട്ട് നോട്ടക്കും താഴെയാണ്. രക്തസാക്ഷികളുടെ ചോര വീണ് ചുമന്ന തെലുങ്കാനയില്‍ പാര്‍ട്ടി വോട്ട് 0.22 % ആണെങ്കില്‍ നോട്ടയുടെ വോട്ട് 0 .73% മാണ്.
തിരഞ്ഞടുപ്പുഫലം പുറത്തുവന്നതോടെ ബി.ജെ പിയുടെ മുന്നേറ്റത്തെ പ്രതിരോധിക്കാനായി തട്ടിക്കൂട്ടിയ മുന്നണിയുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുന്നു. ഇന്നലെ വരെ മുന്നണിയിലെ അവസാന വാക്കായിരുന്ന കോണ്‍ഗ്രസ്സിനെതിരെ ഞാഞ്ഞൂലും തല പൊക്കിത്തുടങ്ങി. മുന്നണിക്കകത്ത് അമര്‍ഷം പുകയുകയാണ്. ആദ്യ വെടി പൊട്ടിച്ചത് തൃണമൂല്‍ കോണ്‍ഗ്രസ്സാണ്. കോണ്‍ഗ്രസ്സിന് മുന്നണിയെ നയിക്കാന്‍ സാദ്ധ്യമല്ലെന്ന് തെളിഞ്ഞതായി ജനറല്‍ സെക്രട്ടറി കുനാന്‍ ഘോഷ് തുറന്നടിച്ചത് മമതയുടെ അറിവോടെയാണെന്നു വേണം കരുതാന്‍. കോണ്‍ഗ്രസ്സിന്റെ അജണ്ടയില്‍ പിന്നോക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് ഗുലാം നബി ആസാദും ഒരു പടി കൂടിക്കടന്ന് കോണ്‍ഗ്രസില്‍ നിന്ന് പ്രതീക്ഷിക്കാനൊന്നുമില്ലെന്ന് നാഷണല്‍ കോണ്‍ഫ്രന്‍സ് നേതാവ് ഒമര്‍ അബ്ദുള്ളയും തുറന്നടിച്ചത് ഇയിടെയാണ്. കേരളത്തിന്റെ സംഭാവനയും ഒപ്പമുണ്ട്. സി.പി. ഐയുടെ വക. രാഹുല്‍ ഗാന്ധി ഇത്തവണ വയനാട്ടിലേക്ക് വരേണ്ടെന്നും സ്വന്തം തട്ടകത്തില്‍ ബലപരീക്ഷണം നടത്തിയാല്‍ മതിയെന്നുമായിരുന്നു താക്കീത്. കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കടന്നാക്രമിച്ചില്ലെങ്കിലെ അത്ഭുതപ്പെടേണ്ടതുള്ളു. കാരണം കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്ലായിടത്തും മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് മുഴുവന്‍ ഘടകകക്ഷികളെയും പുറത്തു നിര്‍ത്തുകയാണുണ്ടായത്. മദ്ധ്യപ്രദേശില്‍ മാത്രം ഇന്ത്യ മുന്നണിയിലെ ഘടകകക്ഷികള്‍ 92 മണ്ഡലത്തിലാണ് ചേരിതിരിഞ്ഞ് മത്സരിച്ചത്. മദ്ധ്യപ്രദേശില്‍ സമാജ് വാദി പാര്‍ട്ടിയെയും രാജസ്ഥാനില്‍ സി.പി.എമ്മിനെയും തെലുങ്കാനയില്‍ ബി.കെ.എസിനെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പടിക്കു പുറത്തു നിര്‍ത്തി. ജയസാദ്ധ്യത കാണുമ്പോള്‍ ഘടകകക്ഷികളെ തള്ളിപ്പറയുന്ന കോണ്‍ഗ്രസിനെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന് അഖിലേഷ് യാദവ് തുറന്നടിച്ചത് മറക്കാറായിട്ടില്ല. പരസ്പരം തമ്മിലടിക്കുന്ന സംസ്ഥാന നേതാക്കളെപ്പോലും നിലക്കു നിര്‍ത്താന്‍ കഴിയാത്ത കോണ്‍ഗ്രസ്സിന് പ്രാദേശിക താല്‍പ്പര്യം മുറകെപ്പിടിക്കുന്ന 28 കക്ഷികളെ എങ്ങിനെ നിയന്ത്രിക്കാനാവും എന്നത് പ്രസക്തമായ ചോദ്യമാണ്. എന്തായാലും പൊട്ടിത്തെറിയുടെ വക്കില്‍ നില്‍ക്കുന്ന മുന്നണിയുടെ ഭാവി കണ്ടറിയണം.