ബ്രിട്ടീഷുകാരുടെ വരവിനുമുന്‍പ് ഇന്ത്യ എന്നൊരു സങ്കല്പമേ ഉണ്ടായിരുന്നില്ല എന്ന് നിരന്തരം പറയുന്ന കമ്യൂണിസ്റ്റ് ബുദ്ധിജീവി നാട്യക്കാര്‍ക്ക് രസകരമായ ഒരു മറുപടി ഭാഷാപോഷിണി ഒക്‌ടോബര്‍ ലക്കത്തില്‍ ഡോ.ബര്‍ട്ടന്‍ ക്ലിറ്റ്‌സ് എഴുതിയിരിക്കുന്നു. ക്ലീറ്റസ് കമ്യൂണിസ്റ്റ് വിരുദ്ധനോ ഇന്ത്യന്‍പക്ഷപാതിയോ ഇന്ത്യന്‍ ദേശീയതയുടെ വക്താവോ ഒന്നുമല്ല. ഇന്ത്യാ വിരുദ്ധര്‍ക്ക് മറുപടി എന്ന നിലയില്‍ അദ്ദേഹം ഒന്നും എഴുതുന്നില്ല. സത്യസന്ധമായി ചിലത് എഴുതിയപ്പോള്‍ ഇത്തരക്കാര്‍ക്ക് വേണ്ട മറുപടിയായി അതു പരിണമിച്ചു എന്നേയുള്ളൂ.
700 വര്‍ഷം മുന്‍പ് കേരളത്തിലേക്ക് മതപ്രചരണാര്‍ത്ഥം വന്ന കത്തോലിക ബിഷപ്പ് ജോര്‍ദാനുസ് കത്തലാനിയുടെ യാത്രാ വിവരണമായ ‘മിറാബിലിയ ഡിസ്‌ക്രിപ്ത’യുടെ ഉള്ളടക്കം ക്ലീറ്റസ് ചുരുക്കി ഭാഷാപോഷിണിയില്‍ 12 പുറങ്ങളായി കൊടുത്തിരിക്കുന്നു. യാഥാര്‍ത്ഥ്യവും ഭാവനയും അന്ധവിശ്വാസങ്ങളുമെല്ലാം ഇഴചേര്‍ന്ന ആ വിവരണത്തില്‍ ഇന്ത്യയെ നിരന്തരം ഇകഴ്ത്തുന്ന കമ്യൂണിസ്റ്റ് എഴുത്തുകാര്‍ക്ക് അത്ഭുതപ്പെടാന്‍ തക്ക ചില സംഗതികളുണ്ട്. അതില്‍ പ്രധാനം ഇന്ത്യ എന്ന സങ്കല്പത്തിന്റെ വൈപുല്യമാണ്. സി.ഇ.1300കളില്‍ ഫ്രാന്‍സിലെ അവിത്തോണില്‍ നിന്ന് നമ്മുടെ കൊല്ലത്തേയ്ക്ക് യാത്ര നടത്തിയ ജോര്‍ദ്ദാനുസ് രസകരമായ ധാരാളം വസ്തുതകള്‍ തന്റെ യാത്രാഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതായി ലേഖകന്‍ പറയുന്നു.
കൂട്ടത്തില്‍ അദ്ദേഹം ഇന്ത്യയെക്കുറിച്ചു പറയുന്നതായി ക്ലീറ്റസ് നല്‍കുന്ന വിവരങ്ങള്‍ എല്ലാ രാജ്യസ്‌നേഹികളും ഓര്‍ത്തുവയ്‌ക്കേണ്ടവയാണ്. കത്തലാനിയുടെ ഇന്ത്യ അതിവിശാലമാണ്. അദ്ദേഹം നല്‍കുന്ന വിവരണത്തില്‍ ഇന്ത്യ ആഫ്രിക്കയിലെ എത്യോപ്യ മുതല്‍ ഇന്തോനേഷ്യവരെ പടര്‍ന്നു കിടക്കുന്നു. ഇന്ത്യയെ മൂന്നു ഭാഗങ്ങളായി ജോര്‍ദ്ദാനുസ് തിരിക്കുന്നു. എത്യോപ്യ ഉള്‍പ്പെടുന്ന കിഴക്കനാഫ്രിക്കന്‍ ദേശങ്ങളെ ‘ടെര്‍ഷ്യ ഇന്ത്യ’ എന്നും തെക്കേ ഇന്ത്യ, ശ്രീലങ്ക, കംബോഡിയ, ഇന്തോനേഷ്യ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗത്തെ വലിയ ഇന്ത്യ എന്നും ബോംബെ, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങിയ പ്രദേശങ്ങളുള്‍പ്പെടുന്ന വടക്കേ ഇന്ത്യന്‍ ഭാഗത്തെ ചെറിയ ഇന്ത്യ എന്നുമാണ് ആ തരം തിരിവ്.
ബ്രിട്ടീഷുകാര്‍ വന്നതിനുശേഷമാണ് ഇന്ത്യ എന്ന സങ്കല്പം രൂപപ്പെട്ടത്. അതിനു മുമ്പ് ചിതറിക്കിടന്നിരുന്ന ഒരു പറ്റം നാട്ടുരാജ്യങ്ങളുടെ കൂട്ടമായിരുന്നു ഭാരതം എന്ന് പ്രചരിപ്പിക്കുന്ന കമ്മ്യൂണിസ്റ്റ് ചരിത്രകാരന്മാര്‍ക്കും ഒരു ‘വലിയ’ മറുപടിയാണ് ജോര്‍ദ്ദാനുസിന്റെ ഈ കൃതി. ഇത്തരത്തില്‍ വലിയ അറിവുകള്‍ സമ്മാനിക്കുന്ന എത്രയോ കൃതികള്‍ നമ്മുടെ ശ്രദ്ധയില്‍ പെടാതെ കിടക്കുന്നു. പാശ്ചാത്യന്‍ എഴുതിയതായാലും പൗരസ്ത്യന്‍ എഴുതിയതായാലും പഴയകാല കൃതികളിലെല്ലാം ഭാരതത്തെക്കുറിച്ച് വര്‍ണാഭമായ വിവരണങ്ങളേയുള്ളൂ. ഇതൊന്നും തുറന്നുനോക്കാതെയാണ് ഒരു പറ്റം ചരിത്രകാരന്മാരായി നടിക്കുന്നവര്‍ ജന്മരാജ്യത്തെ നിരന്തരം ആക്ഷേപിച്ചു നടക്കുന്നത്. ഇത്തരക്കാരെ വിഡ്ഢികള്‍ എന്നല്ലാതെ എന്തു വിളിക്കാന്‍!
ചരിത്രം വസ്തുനിഷ്ഠമായി രേഖപ്പെടുത്തി വയ്ക്കുന്ന പതിവ് എന്തുകൊണ്ടോ നമ്മള്‍ ഭാരതീയര്‍ക്കില്ലാതെ പോയി. കോലത്തിരി രാജാക്കന്മാരുടെ കഥ പറയുന്ന അതുലന്റെ മൂഷികവംശം, കാശ്മീര്‍ രാജാക്കന്മാരുടെ ചരിത്രം പറയുന്ന കല്‍ഹണന്റെ രാജതരംഗിണി, ചന്ദ്രഗുപ്തന്റെ കഥപറയുന്ന വിശാഖദത്തന്റെ മുദ്രരാക്ഷസം തുടങ്ങി ചരിത്രം ഏകദേശമൊക്കെ സൂചിപ്പിക്കുന്ന ചില കൃതികള്‍ ഇല്ലാതെയുമിരുന്നിട്ടില്ല. എങ്കിലും അവയിലൊക്കെ വസ്തുനിഷ്ഠതയേക്കാള്‍ ഭാവനയ്ക്കായിരുന്നു മുന്‍തൂക്കമെന്നു പറയാം. പഴയ കാലത്തെ പാശ്ചാത്യ ചരിത്രകാരന്മാരുടെ സ്ഥിതിയും ഇതില്‍ നിന്നു വ്യത്യസ്തമൊന്നുമല്ല. എങ്കിലും ഹെറോഡോട്ടസ്സിന്റെ (Herodotus)) കാലം മുതല്‍ തന്നെ ചരിത്രം രേഖപ്പെടുത്തുന്ന രീതി പാശ്ചാത്യര്‍ക്ക് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ Histories’ ചരിത്രകാരന്മാരെ വളരെ ഉത്തേജിപ്പിച്ച കൃതിയായി പറയപ്പെടുന്നു. മറ്റൊരു ഗ്രീക്കു ചരിത്രകാരനായിരുന്ന തൂസീഡൈഡ്‌സ് (Thucydides) ചരിത്രത്തില്‍ ഐതിഹ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിന് ഹെറോഡോട്ടസിനെ പരിഹസിച്ചതായി പറയപ്പെടുന്നുണ്ട്.
പാശ്ചാത്യരുടെ ചരിത്രാസക്തി നമുക്കും പ്രയോജനം ചെയ്തിട്ടുണ്ട്. ഭാരതത്തിന്റെയും കേരളത്തിന്റെ ചരിത്രം പഠിക്കാന്‍ ഇവിടെയുള്ള സാമഗ്രികള്‍ പോലെതന്നെ പാശ്ചാത്യരുടെ കൃതികളും പ്രയോജനപ്പെടുന്നു. കേരളത്തില്‍ വന്നുപോയ സഞ്ചാരികളുടെയും മിഷനറിമാരുടെയും കുറിപ്പുകളില്‍ ധാരാളം അതിശയോക്തികളും ബോധപൂര്‍വ്വമായ അവമതിപ്പുകളുമൊക്കെയുണ്ടെങ്കിലും അവരുടെ കൃതികള്‍ നമ്മുടെ ചരിത്രനിര്‍മിതിയെ വളരെയേറെ സഹായിക്കുന്നുണ്ടെന്നു സമ്മതിക്കാതെ വയ്യ. എന്നാല്‍ അവയില്‍ പലതും നമ്മുടെ ചരിത്ര നിര്‍മ്മാണ പ്രക്രിയയില്‍ പ്രയോജനപ്പെടുത്തുന്നത് അപൂര്‍വ്വമാണെന്നതു ദുഃഖകരം തന്നെ. പല കൃതികളും ക്ലീറ്റസിനെപ്പോലെ ആരെങ്കിലും തേടിപ്പിടിച്ചുകൊണ്ടുവരുമ്പോള്‍ മാത്രമാണ് നമ്മള്‍ അറിയുന്നത്. ഈ കൃതിയില്‍ ധാരാളം അതിശയോക്തികളൊക്കെയുണ്ടെങ്കിലും നമ്മുടെ ചരിത്രത്തെ അറിയാന്‍ അത് വളരെ സഹായിക്കുന്നുണ്ട്. ഈ കൃതി തര്‍ജ്ജമ ചെയ്തു മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്നറിയില്ല; ചെയ്തിട്ടില്ലെങ്കില്‍ തീര്‍ച്ചയായും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് മുന്‍കൈ എടുത്ത് അതു ചെയ്യേണ്ടതാണ്.
ലൂയിസ്, വാസ്ഡി കാമോയിസ് (Luiz Vaz De Camoes) എഴുതിയ പോര്‍ട്ടുഗീസ് എപ്പിക്കാണ് ഓസ് ലൂസീയാദസ് (Os Lusiadas). ഈ കൃതിയ്ക്ക് മലയാള തര്‍ജ്ജമ ഉണ്ടോ എന്നറിയില്ല. പോര്‍ച്ചുഗീസുകാര്‍ അവരുടെ ദേശീയ ഇതിഹാസമായി കണക്കാക്കുന്ന ഈ കാവ്യത്തിനു അവരുടെ നാട്ടില്‍ ഉള്ളതിനേക്കാള്‍ പ്രാധാന്യം നമ്മള്‍ മലയാളികള്‍ക്കുണ്ട്. ഇന്ത്യയെക്കുറിച്ചും കേരളത്തെക്കുറിച്ചും പരാമര്‍ശങ്ങളുള്ള ഈ കാവ്യം നമ്മളെ സംബന്ധിച്ചിടത്തോളം ചരിത്രപരമായി ആണ് പ്രധാന്യമുള്ളത്. അതുകൊണ്ടു തന്നെ മലയാള ഭാഷയിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെടേണ്ട കൃതിയാണിത്. ഇംഗ്ലീഷില്‍ പത്തോളം തര്‍ജ്ജമകള്‍ ഈ കൃതിക്ക് ഉള്ളതായി കാണുന്നു.
1572-ല്‍ ആണ് കമോയിസ് തന്റെ രചന പ്രസിദ്ധപ്പെടുത്തുന്നത്. ‘ലൂസസിന്റെ (Lusus) മക്കള്‍’ എന്നാണ് ‘ഓസ് ലൂസിയാദസി’ന്റെ മലയാളം മൊഴി മാറ്റം എന്നു പറയാം. ലൂസിയാഡ്‌സ് (Lusiads) എന്നാണ് ഇംഗ്ലീഷ് തര്‍ജ്ജമകള്‍ക്കെല്ലാം പേരിട്ടിരിക്കുന്നത്. വാസ്‌ക്കോഡഗാമാ 1497-98 കാലഘട്ടത്തില്‍ കേരളത്തിലേയ്ക്കു നടത്തിയ സമുദ്രയാത്രയുടെ നിറം പിടിപ്പിച്ച കാവ്യാവിഷ്‌ക്കാരമാണ് ഈ കൃതി. ഗ്രീക്ക് ഇതിഹാസങ്ങളായ ഇലിയഡിനേയും ഒഡീസിയേയും വെര്‍ജിലിന്റെ ഈ നിഡിനേയും പ്രത്യക്ഷമായിത്തന്നെ അനുകരിച്ചാണ് കൃതി എഴുതിയിരിക്കുന്നത്. പത്തു കാണ്ഡങ്ങളും 8816 വരികളുമുള്ള ഈ വലിയ കാവ്യം പക്ഷേ മലയാളികള്‍ക്ക് അത്യാവശ്യമുള്ളതാണ്. കാരണം കോഴിക്കോട് സാമൂതിരിയേയും കേരളത്തിലെ മനുഷ്യരുടെ ജീവിതത്തേയും കുറിച്ചുള്ള വിലപ്പെട്ട ചരിത്ര സൂചനകള്‍ പലതും ഈ കൃതിയിലുണ്ട്. പോര്‍ച്ചുഗീസ് ജനതയാണ് ഇതിലെ ‘ലൂസസിന്റെ മക്കള്‍’ – സ്വന്തം രാജ്യത്തെ വളരെ പുകഴ്ത്തിയും ക്രിസ്തുമത പ്രചാരണ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചുമൊക്കെ എഴുതിയിരിക്കുന്ന കൃതിയാണെങ്കിലും ചരിത്രമൂല്യം കണക്കിലെടുത്തേ തീരൂ! ഗംഗയും സിന്ധുവും മാനുവേല്‍ രാജാവിന്റെ അടുക്കല്‍ വന്ന് ഇന്ത്യ പോര്‍ച്ചുഗലിന് കപ്പം കൊടുക്കുന്ന കാലം അടുത്തുവെന്നു പറഞ്ഞതായി അദ്ദേഹം സ്വപ്നം കാണുന്നുണ്ട്. ഈ സന്ദര്‍ഭത്തിലും ഇന്ത്യയിലെ ഏതെങ്കിലും നാട്ടുരാജ്യത്തെയല്ല ‘ഇന്ത്യ’യെത്തന്നെയാണു പരാമര്‍ശിക്കുന്നത്. ഇന്ത്യയെന്ന സങ്കല്പം നേരത്തേ സൂചിപ്പിച്ചതുപോലെ ബ്രിട്ടീഷുകാരുടെ സംഭാവനയാണെന്നു പറയുന്നവര്‍ക്ക് മറുപടി നല്‍കാന്‍ ഇതുപോലെ നൂറുകണക്കിനു പാശ്ചാത്യകൃതികളുണ്ട്. ഇന്ത്യന്‍ കൃതികളെ ഗൗരവമായെടുക്കാത്തവര്‍ക്ക് ഈ സാഹിത്യകൃതികളെയെങ്കിലും കണക്കിലെടുക്കാമല്ലോ.
പോര്‍ച്ചുഗീസ് അധിനിവേശം നിലനിന്നിരുന്ന ഗോവപോലുള്ള പല പ്രദേശങ്ങളെക്കുറിച്ചും സൂചനകളുണ്ടെങ്കിലും കോഴിക്കോടും അവിടത്തെ ഭരണാധികാരിയായിരുന്ന സാമൂതിരിയും തന്നെയാണ് ഏറ്റവും കൂടുതല്‍ പരാമര്‍ശിക്ക പ്പെടുന്നത്. മലയാളികളുടെ ജീവിതരീതികളെക്കുറിച്ച് ശരിക്കും മനസ്സിലാക്കാതെ പല വിഡ്ഢിത്തങ്ങളും കൃതിയില്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും വിലപ്പെട്ട ചരിത്ര വസ്തുതകളും ഈ കാവ്യത്തില്‍ നിന്നും കണ്ടെടുക്കാനാവും ഇങ്ങനെ എത്രയോ കൃതികള്‍ ശ്രദ്ധിക്കപ്പെടാതെ കിടക്കുന്നു.
കേരളത്തിലിപ്പോള്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെടുന്നത് കവിത ആയതുകൊണ്ടാവാം ഭാഷാപോഷിണിയും കവിതക്കാര്‍ക്കു കൂടുതല്‍ ഇടം കൊടുക്കുന്നത്. മണമ്പൂര്‍രാജന്‍ ബാബുവിന്റെ ‘ചക്കക്കുരുവിന്റെ ഇതിഹാസം’ മുതല്‍ ആര്‍.ഐ. ജയലക്ഷ്മിയുടെ പെണ്ണൊതുക്കം വരെ ആറ് കവിതകളുണ്ട്. ആരേയും പത്രാധിപര്‍ നിരാശപ്പെടുത്തിയില്ല. അയച്ചവര്‍ക്കെല്ലാം ഇടം കൊടുത്തുവെന്നു തോന്നുന്നു. ഒന്നും മോശപ്പെട്ട രചനകളല്ല. എന്നാല്‍ വായനയെ ത്രസിപ്പിക്കാന്‍ പോന്നതൊന്നും കാണാനുമില്ല.
അമൃത അയ്യപ്പന്‍ കുട്ടി എഴുതിയിരിക്കുന്ന ‘കാക്ക’ ഒരു കുട്ടിക്കഥയാണെങ്കിലും വലിയ ലക്ഷ്യത്തോടെ എഴുതിയതാണ്. അടുത്ത ജന്മം തനിക്കു മനോഹാരിതയുള്ള തത്തയോ മയിലോ ആകണ്ട, പകരം കാക്കയായാല്‍ മതി എന്ന കുട്ടിയുടെ ആഗ്രഹം നമ്മെ അത്ഭുതപ്പെടുത്തുമെങ്കിലും അതിന്റെ കാരണം കേള്‍ ക്കുമ്പോള്‍ നമുക്ക് ആഗ്രഹം ന്യായമാണെന്നു മനസ്സിലാകും. കാക്കയ്ക്കു വേണ്ടി ആരും കൂടുകള്‍ തീര്‍ക്കാറില്ലത്രേ! ശരിയാണ് ‘സ്വാതന്ത്ര്യം തന്നെയാണ് അമൃതം’. എല്ലാ മനുഷ്യര്‍ക്കും ആഗ്രഹം സ്വതന്ത്രരായി നടക്കാനാണ്. അതു തടസ്സപ്പെടുമ്പോഴാണ് ഭരണകൂടങ്ങള്‍പ്പോലും നിലംപറ്റുന്നത്.