ആഗോളതലത്തില്‍ ഭാരതത്തിന്റെ സ്ഥാനം ഉറപ്പിച്ചുകൊണ്ടാണ് ദല്‍ഹിയില്‍ ജി 20 ഉച്ചകോടിക്ക് കോടിയിറങ്ങിയത്. വിജയകരമായ ആതിഥേയത്വം ഭാരതത്തിന്റെ അന്തര്‍ദേശീയ യശസ്സ് ഗണ്യമായി ഉയര്‍ത്തി. ഉത്തരവാദിത്തവും സ്വാധീനവുമുള്ള രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ കഴിവുകളെ ഉയര്‍ത്തിക്കാട്ടാനായി. ആഗോള കാര്യങ്ങളില്‍ ഭാരതം പ്രബലമായ ശക്തിയാണെന്നും ഗൗരവമായി പരിഗണിക്കേണ്ട രാജ്യമാണെന്നും ഉച്ചകോടി അടിവരയിട്ടു.
അമേരിക്ക, ചൈന, റഷ്യ എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ ആഗോള ശക്തികളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് ഉച്ചകോടി ഭാരതത്തിന് വിലമതിക്കാനാവാത്ത വേദിയൊരുക്കി. ഉഭയകക്ഷി, ആഗോള ആശങ്കകള്‍ അഭിസംബോധന ചെയ്യുന്നതിനിടയില്‍ വിശ്വാസവും സൗഹൃദവും വളര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ നേതാക്കളുമായി ഫലപ്രദമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ഈ സംഭാഷണങ്ങള്‍ ഭാവിയില്‍ മെച്ചപ്പെടുത്തിയ സഹകരണത്തിനും വഴിയൊരുക്കും. ആഗോള പ്രശ്നങ്ങളെ ഫലപ്രദമായി ഉയര്‍ത്തിപ്പിടിക്കുകയും വികസ്വര രാജ്യങ്ങള്‍ക്ക് വേണ്ടി വാദിക്കുകയും അന്താരാഷ്ട്ര സഹകരണം വളര്‍ത്തുകയും ചെയ്യുന്നതിലൂടെ, ഭാരതം വീണ്ടും വിശ്വഗുരുവാകാനുള്ള പാതയിലെത്തി.
അമ്പതോളം രാഷ്ട്രത്തലവന്മാര്‍, നൂറ്റിയമ്പതിലേറെ രാജ്യങ്ങളില്‍നിന്നായി ഇരുപത്തയ്യായിരത്തിലേറെ പ്രതിനിധികള്‍. ഇന്ദ്രപ്രസ്ഥത്തിലെ ഭാരത് മണ്ഡപത്തില്‍ ലോകം സമ്മേളിച്ചപ്പോള്‍ സംഘടനാമികവും പ്രധാനമന്ത്രി നരേന്ദ്രമോദി നയിച്ച സംഘത്തിന്റെ നേതൃപാടവവും കൊണ്ട് ലോകത്തിനുമുന്നില്‍ ഭാരതം തിളങ്ങി. പിഴവുകളില്ലാതെ ഉച്ചകോടി പൂര്‍ത്തിയാക്കാനായെന്നു മാത്രമല്ല ഉക്രൈന്‍ വിഷയത്തിലുടക്കിനിന്ന അംഗരാജ്യങ്ങള്‍ക്കിടയില്‍ സമവായമുണ്ടാക്കി സംയുക്തപ്രഖ്യാപനം സാധ്യമാക്കാനുമായി. ജി20 കൂട്ടായ്മയുടെ ഘടനയും സ്വഭാവവുംതന്നെ മാറുന്നതരത്തില്‍ 55 രാജ്യങ്ങള്‍ അടങ്ങുന്ന ആഫ്രിക്കന്‍ യൂണിയനെക്കൂടി സ്ഥിരാംഗമാക്കിയ ഉച്ചകോടി എന്ന നിലയിലാകും ഭാവിയില്‍ ദല്‍ഹി സമ്മേളനം രേഖപ്പെടുത്തുക. അതിനുവേണ്ടി പ്രയത്‌നിച്ചത് ഭാരതമാണ് എന്നതിന്റെ ഫലം കിട്ടാനിരിക്കുന്നതേയുളളൂ. ഭാരതം-മധ്യപൂര്‍വദേശ-യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചതാണ് ഉച്ചകോടിയോടനുബന്ധിച്ചുണ്ടായ വലിയ വികസന നേട്ടം.
അതിലെല്ലാം ഉപരി സമ്പന്നവും വൈവിധ്യപൂര്‍ണ്ണവുമായ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള അവസരമായി ഭാരതം ഉച്ചകോടിയെ ഉപയോഗപ്പെടുത്തി എന്നതാണ് ഏറെ ശ്രദ്ധേയം. ഭാരതം സ്വത്വത്തിലേക്ക് തിരിച്ചു പോകുന്ന വിവരം ലോകത്തോട് വിളിച്ചു പറഞ്ഞു. ഇന്ത്യ, ഭാരതം ആവുകയും, ഭാരതത്തിലേക്ക് ലോകം വന്നുചേരുകയും ചെയ്യുന്ന ഒരു കാലത്തെയാണ് മറ്റ് പലതിനുമൊപ്പം ദല്‍ഹി ഉച്ചകോടിയും അടയാളപ്പെടുത്തിയത്.
ഭാരത് മണ്ഡപം എന്ന വേദിയുടെ പേരില്‍ തന്നെ ഉണ്ട് സംസ്‌കൃതിയുടെ ശേഷിപ്പ്. ഭാരതീയ സംസ്‌കൃതിയുടെയും ദര്‍ശനസമഗ്രതയുടെയും പ്രതീകമായ കൂറ്റന്‍ നടരാജ വിഗ്രഹത്തെ വേദിക്ക് പുറത്ത് സാക്ഷിയാക്കി നിര്‍ത്തിയാണ് ഉച്ചകോടി നടന്നത്. പ്രധാനമന്ത്രി മോദിയുടെ ഇരിപ്പിടത്തിന് മുന്നില്‍ വച്ചിരുന്നത് ഭാരത് എന്ന നെയിം ബോര്‍ഡാണ്.
ഉച്ചകോടിയുടെ സന്ദേശ വാക്യമായ ‘വസുധൈവ കുടുംബകം’ എന്ന ഉപനിഷത് വാക്യം, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിലപ്പെട്ട കരകൗശല വസ്തുക്കള്‍ ഉള്‍പ്പെടുത്തിയ ‘സാംസ്‌കാരിക ഇടനാഴി’, രാമായണ ബാലെയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം അങ്ങനെ എല്ലാം ലോകത്തിനു മുന്നില്‍ ഭാരതം എന്ത് എന്ന് കാണിക്കാനുള്ള അവസരമായിരുന്നു.
അംഗരാജ്യങ്ങളുടെ തലവന്മാര്‍ രാജ്ഘട്ടിലെത്തി. ‘സമാധാനത്തിന്റെയും സേവനത്തിന്റെയും അനുകമ്പയുടെയും അഹിംസയുടെയും ദീപസ്തംഭമായ മഹാത്മാഗാന്ധിക്കു ശ്രദ്ധാഞ്ജലി അര്‍പ്പിച്ച ചടങ്ങിന്റെ പവിത്രതയിലും ഉണ്ടായിരുന്നു ഭാരതീയ കാഴ്ചപ്പാട്. നഗ്‌നപാദരായി എത്തി ‘സരേ ജഹാംസേ അച്ഛാ’ ഉരുവിട്ട് വൈവിധ്യമാര്‍ന്ന രാഷ്ട്രങ്ങളുടെ തലവന്മാര്‍ പ്രാണാമം അര്‍പ്പിച്ചപ്പോള്‍ ഗാന്ധിജിയുടെ കാലാതീതമായ ആദര്‍ശങ്ങള്‍ യോജിപ്പുള്ളതും ഏവരെയും ഉള്‍ക്കൊള്ളുന്നതും സമൃദ്ധവുമായ ആഗോള ഭാവിക്കുവേണ്ടിയുള്ള കൂട്ടായ കാഴ്ചപ്പാടിനു മാര്‍ഗദര്‍ശനമേകുന്നുവെന്നും ലോകത്തോട് വിളിച്ചു പറയാനായി. രാജ്ഘട്ടില്‍ പുഷ്പ ചക്രം അര്‍പ്പിക്കാന്‍ എത്തിയ എല്ലാ രാഷ്ട്രത്തലവന്മാരെയും ഖാദി ഷാള്‍ അണിയിച്ചായിരുന്നു സ്വീകരിച്ചത്. മഹാത്മാഗാന്ധിയുടെ കാലത്തെ ചര്‍ക്കയില്‍ നെയ്‌തെടുത്ത ഖാദി മുതല്‍ ഇന്ന് ആഡംബരത്തിന്റെ ഭാഗമായി എത്തുന്നതുവരെയുള്ള വലിയ പാരമ്പര്യമുള്ള ഖാദിയെ മനോഹരമായി അവതരിപ്പിക്കുകയായിരുന്നു.
ഭാരതത്തിന്റെ ജി 20 അധ്യക്ഷ പദവിയുടെ സ്മരണയ്ക്കായി പുറത്തിറക്കിയ തപാല്‍ സ്റ്റാമ്പുകളും നാണയങ്ങളും രൂപ കല്‍പന ചെയ്തിരിക്കുന്നത്. ‘വസുധൈവ കുടുംബകം’, ‘ഒരു ലോകം, ഒരു കുടുംബം’, ‘ഒരു ഭാവി’ എന്നതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ്. സ്വര്‍ണ്ണ നിറത്തില്‍ ചിത്രീകരിച്ചിരിക്കുന്ന സ്മാരക സ്റ്റാമ്പ് ഭാരതത്തിന്റെ വൈവിധ്യത്തെ ഉള്‍ക്കൊള്ളുന്നതും സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തെപ്രതിനിധീകരിക്കുന്നതുമാണ്. ദേശീയ പുഷ്പമായ താമര ഉള്‍ പ്പെടെയുള്ള ചിഹ്നങ്ങള്‍ അതിലുണ്ട്. 75,100 മൂല്യങ്ങളിലുള്ള സ്മരണാര്‍ത്ഥ നാണയങ്ങള്‍ ഭാരതസ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷത്തെ പൂര്‍ത്തീകരണത്തെയും സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷത്തിലേക്കുള്ള രാജ്യത്തിന്റെ യാത്രയായ ‘അമൃത് കാലിന്റെ’ തുടക്കത്തെയും സൂചിപ്പിക്കുന്നു.
ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ വിദേശ പ്രതിനിധികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചത് രാജ്യത്തെ നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള വിശിഷ്ടവസ്തുക്കളായിരുന്നു. കശ്മീരിലെ കുങ്കുമപ്പൂവ് മുതല്‍ ഉത്തര്‍പ്രദേശിലെ കനൗജില്‍ നിന്നുള്ള അത്തര്‍ വരെ ഈ സ്നേഹ സമ്മാനങ്ങളില്‍ ഉള്‍പ്പെടുന്നു.
ഭാരതത്തിന്റെ സാംസ്‌കാരിക, നാടോടി ഇതിഹാസങ്ങളില്‍ പ്രത്യേക സ്ഥാനമുള്ള ‘സന്ദൂക്ക്’ എന്ന നിധിപ്പെട്ടിയിലാണ് സമ്മാനങ്ങള്‍ സമ്മാനിച്ചത്. അതിമനോഹരമായ കരകൗശലത്തിന്റെ പ്രതിരൂപം കൂടിയാണ്. റോസ്വുഡ് ഉപയോഗിച്ച് നിര്‍മ്മിച്ച നിധിപ്പെട്ടിയാണ് പ്രധാനമന്ത്രി അതിഥികള്‍ക്ക് സമ്മാനിച്ചത്. ശക്തി, ഈട്, വിവിധ അറകള്‍, സമ്പന്നമായ നിറം എന്നിവയാല്‍ വിലമതിക്കുന്നു. ചിച്ചള ചട്ടയും പൂട്ടിമുള്ള പെട്ടി നിധികള്‍ സൂക്ഷിക്കാന്‍ മാത്രമല്ല സ്വയം ഒരു നിധി തന്നെയാണ്.
ലോകപ്രശ്തമായ കാശ്മീരി കുങ്കുമപ്പൂവ്, ഡാര്‍ജിലിങ് തേയിലയും അരക്കു കാപ്പിപൊടിയും സുഗന്ധ വസ്തുക്കള്‍, സുന്തര്‍ബനിലെ തേന്‍, കശ്മീരി പഷ്മിന ഷാള്‍, ഖാദി സ്‌കാര്‍ഫ്, കാഞ്ചീവരം ബനാറസി സ്റ്റോളുകള്‍, ഭാരതത്തിന്റെ ജി 20 അധ്യക്ഷതയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സ്മാരക നാണയവും സ്റ്റാമ്പും. ഇവയെല്ലാമാണ് നല്‍കിയ സന്ദൂക്ക് എന്നറയിപ്പെടുന്ന സമ്മാനപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. ലോകത്തിലെ ഏറ്റവും വിചിത്രവും ചെലവേറിയതുമായ സുഗന്ധവ്യഞ്ജനമാണ് കുങ്കുമപ്പൂവ്. സംസ്‌കാരങ്ങളിലും നാഗരികതകളിലും കുങ്കുമപ്പൂവ് അതിന്റെ സമാനതകളില്ലാത്ത പാചക ഔഷധ മൂല്യങ്ങള്‍ക്ക് വിലമതിക്കപ്പെടുന്നു. ഭാരതത്തിന്റെ തേയില രുചിയിലെ രണ്ട് വിശിഷ്ട രത്നങ്ങളാണ് ഡാര്‍ജിലിംഗ് ചായയും നീലഗിരി ചായയും.ലോകത്തിലെ ഏറ്റവും മൂല്യമുള്ള ചായയാണിവ. ആന്ധ്രാപ്രദേശിലെ അരക്കു താഴ്‌വരയിലെ ജൈവ തോട്ടങ്ങളില്‍ വളരുന്ന കാപ്പിയാണ് അരക്കു കോഫി. ഈ കാപ്പിക്കുരു താഴ്‌വരയിലെ സമ്പന്നമായ മണ്ണിന്റെയും മിതശീതോഷ്ണ കാലാവസ്ഥയുടെയും സത്ത വഹിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ഗംഗ, ബ്രഹ്‌മപുത്ര, മേഘ്ന നദികളുടെ സംഗമസ്ഥാനത്ത് രൂപം കൊണ്ട ഡെല്‍റ്റയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ കണ്ടല്‍ വനമാണ് സുന്ദര്‍ബന്‍സ്. തേനീച്ചകളുടെ വന്യ കോളനികള്‍ ഇവിടെയുണ്ട്. സുന്ദര്‍ബന്‍സ് തേനിന്റെ വ്യത്യസ്തവും സമ്പന്നവുമായ രുചി പ്രദേശത്തിന്റെ ജൈവ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നു. അനന്തമായ ചാരുതയും കരകൗശലവും ഉള്‍ക്കൊള്ളുന്ന പ്രകാശവും ഊഷ്മളവും സങ്കീര്‍ണ്ണവുമായ ഒരു ഷാള്‍ ആണ് കാശ്മീരി പഷ്മിന. ലോകത്തിലെ ഏറ്റവും സവിശേഷമായ കാഷ്മീര്‍ ആടിന്റെ അടിരോമങ്ങള്‍ ചീകി (കത്രിക മുറിക്കാതെ) കമ്പിളി ശേഖരിച്ച് വൈദഗ്ധ്യമുള്ള കരകൗശല വിദഗ്ദ്ധര്‍, പഴക്കമുള്ള പ്രക്രിയകള്‍ ഉപയോഗിച്ച് അവരുടെ അതിലോലമായ നാരുകള്‍ കൈകൊണ്ട് നൂല്‍ക്കുകയും നെയ്യുകയും ചെയ്യുന്നതാണിത്. ഉത്തര്‍പ്രദേശിലെ കനൗജ് നഗരത്തിന്റെ സമ്പന്നമായ പൈതൃകവുമായി പ്രതിധ്വനിക്കുന്ന തനതായതും പ്രകൃതിദത്തവുമായ സുഗന്ധവ്യഞ്ജനമാണ് കൗനജ് അത്തര്‍. മുല്ലപ്പൂവും റോസാപ്പൂവും പോലെയുള്ള പൂക്കള്‍ പ്രഭാതത്തില്‍, അവയുടെ സുഗന്ധം ഏറ്റവും ശക്തമായിരിക്കുമ്പോള്‍, കരകൗശല വിദഗ്ധര്‍ സൂക്ഷ്മമായി ശേഖരിക്കുകയും സൂക്ഷ്മമായ പ്രക്രിയയിലൂടെ, അവശ്യ എണ്ണകള്‍ വേര്‍തിരിച്ചെടുത്ത ഉണ്ടാക്കുന്നതാണിത്.
ഭാരതത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കരകൗശലവസ്തുക്കളുടെയും ഉല്‍പ്പന്നങ്ങളുടെയും സമാഹാരങ്ങള്‍. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതും സമാനതകളില്ലാത്ത കരവിരുതിനും ഗുണനിലവാരത്തിനും ഉദാഹരണമാണ് സമ്മാനങ്ങള്‍. രാജ്യത്തിന്റെ തനതായ ജൈവ വൈവിധ്യത്തിന്റെ പ്രതിഫലനവും.
ഉച്ചകോടിയില്‍ പങ്കെടുത്ത രാഷ്ട്രതലവന്മാരുടെ പങ്കാളികള്‍ക്ക് പ്രധാനമന്ത്രി നല്‍കിയ സമ്മാനങ്ങളുമുണ്ടായിരുന്നു ഭാരതത്തിന്റെ വൈവിധ്യം. ആസ്ട്രേലിയന്‍ പ്രധാനമന്ത്രിയുടെയും ബ്രസീല്‍ പ്രസിഡന്റിന്റെയും ഭാര്യമാര്‍ക്ക് നല്‍കിയത് കശ്മീരി പശ്മിന സ്‌കാര്‍ഫാണ്. ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെ ജീവിതപങ്കാളിക്ക് അസമില്‍ നെയ്ത പരമ്പരാഗത വസ്ത്രമായ അസം സ്റ്റോള്‍. ജപ്പാന്‍ പ്രധാനമന്ത്രിയുടെ ഭാര്യക്ക് കാഞ്ചീപുരം പട്ടിലെ പോന്നാട. ബ്രിട്ടണ്‍ പ്രധാനമന്ത്രി റിഷി സുനക്കിന്റെ ഭാര്യക്കായി ബനാറസി സില്‍ക്ക് സ്റ്റോള്‍. മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് ഒഡീഷയിലെ കരകൗശല വിദഗ്ധര്‍ സൃഷ്ടിച്ച ഇക്കാട്ട് മേലങ്കി. സ്പെയിന്‍ പ്രധാനമന്ത്രിയുടെ ജീവിതപങ്കാളിക്ക് നല്‍കിയ സമ്മാനത്തില്‍ കേരളത്തിന്റെ കലാസ്പര്‍ശമുണ്ട്. ബനാറസി സില്‍ക്കില്‍ നിര്‍മിച്ച ഷാളാണ് സമ്മാനമായി നല്‍കിയത്. കേരളത്തിലെ കരകൗശലവിദഗ്ധര്‍ കരിമരം കൊണ്ടുണ്ടാക്കിയ ജാളി പെട്ടിയിലാണ് രാജകീയ പ്രൗഢി തുളുമ്പുന്ന ഷാള്‍ പ്രധാനമന്ത്രി സമ്മാനിച്ചത്. എല്ലാ സമ്മാനങ്ങളും കലാവൈവിധ്യം വിളിച്ചു പറയുന്ന തടിപ്പെട്ടികളിലാണ് സമ്മാനിച്ചത്. മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സസ്യാഹാരം മാത്രം നല്‍കികൊണ്ട് അതിലും മികച്ചൊരു സന്ദേശം ലോകത്തിനു നല്‍കാന്‍ കഴിഞ്ഞു.
ഭാരതത്തിന്റെ സമകാലിക സാങ്കേതിക പുരോഗതിയും പൈതൃകവും സംസ്‌കാരവും പാരമ്പര്യവും പ്രകടമാക്കാനുള്ള അവസരവും ഒരുക്കിയ ഉച്ചകോടി എല്ലാതരത്തിലും ‘ഭാരതീയം’ ആയിരുന്നു