സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രം 2014 ന് മുമ്പും ശേഷവും എന്നു വിഭജിക്കാവുന്ന തരത്തിലുള്ള വികസന പ്രവര്‍ത്തനങ്ങളാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണത്തില്‍ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഭരണസംവിധാനത്തിലും നയരൂപീകരണത്തിലും വരുത്തിക്കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങളും ജനാധിപത്യ ഭാരതം പുതിയൊരു യുഗത്തിലേക്കു നീങ്ങുന്നതിന്റെ സൂചനകളാണു നല്‍കുന്നത്. 2014 ലെയും 2019 ലെയും തെരഞ്ഞെടുപ്പു പ്രകടനപത്രികകളില്‍ ബി.ജെ.പി. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ഓരോന്നായി നടപ്പാക്കി വരുന്നത്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ അയോദ്ധ്യാ പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിഞ്ഞത് ഒരു വലിയ നേട്ടം തന്നെയാണ്. പവിത്രമായ ശ്രീരാമജന്മഭൂമിയില്‍ പുനര്‍നിര്‍മ്മിച്ച ഭവ്യമായ ശ്രീരാമക്ഷേത്രം 2024 ജനുവരിയില്‍ ഭക്തര്‍ക്കു തുറന്നു കൊടുക്കുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ തീര്‍ത്ഥാടക പ്രവാഹത്തിനാണ് അയോദ്ധ്യ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ജമ്മു കാശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി നീക്കം ചെയ്തതിലൂടെ ദശാബ്ദങ്ങളായി തുടര്‍ന്നുവന്ന കാശ്മീര്‍ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കാന്‍ കഴിഞ്ഞു. മുസ്ലീം ഭീകരര്‍ താണ്ഡവമാടിയ കാശ്മീര്‍ പ്രദേശം ഇന്ന് ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലമാണ്. ബി.ജെ.പി. പ്രകടനപത്രികകളില്‍ വാഗ്ദാനം ചെയ്തിട്ടുള്ള ഏകീകൃത സിവില്‍ നിയമം നടപ്പാക്കുന്നതിനുള്ള നീക്കങ്ങളും ഇതിനകം ആരംഭിച്ചിട്ടുണ്ട്.
ഇപ്പോള്‍ ദേശവ്യാപകമായി ചര്‍ച്ചാ വിഷയമായി മാറിയിട്ടുള്ള ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയവും ബി.ജെ.പിയുടെ പ്രകടന പത്രികകളില്‍ ഉള്‍പ്പെടുത്തിയിരുന്നതാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുക എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിലൂടെ തെരഞ്ഞെടുപ്പു ചെലവുകള്‍ കുറയ്ക്കാനും ഇടയ്ക്കിടെ ഉണ്ടാകുന്ന തെരഞ്ഞെടുപ്പുമൂലം പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതു വഴിയുണ്ടാകുന്ന വികസന തടസ്സങ്ങള്‍ ഇല്ലാതാക്കാനും കഴിയും എന്നതാണ് പ്രധാന നേട്ടം. 2016 മുതല്‍ പല തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം ജനങ്ങളുടെ മുമ്പാകെ ചര്‍ച്ചയ്ക്കു വെച്ചിട്ടുണ്ട്. ഇതു നടപ്പാക്കാന്‍ ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായി എട്ടംഗ സമിതിയെ പ്രഖ്യാപിച്ചതോടെ വൈകാതെ ഇതു നടപ്പാക്കുമെന്ന സൂചനയും ജനങ്ങള്‍ക്ക് ലഭിച്ചു. ഈ വിഷയം പഠിക്കുന്ന നാലാമത്തെ സമിതിയാണിത്. മുമ്പത്തെ സമിതികളോട് വിഷയം പഠിക്കാനാണ് പറഞ്ഞിരുന്നതെങ്കില്‍ ഇത്തവണ ഇത് നടപ്പാക്കാനാവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത് എന്ന വ്യത്യാസമുണ്ട്. 1999-ല്‍ മുന്‍ ജസ്റ്റിസ് ബി.പി. ജീവന്‍ റെഡ്ഢി അധ്യക്ഷനായ ലോ കമ്മീഷന്‍ ഒറ്റത്തെരഞ്ഞെടുപ്പിന് അനുകൂലമായ ശുപാര്‍ശകള്‍ സമര്‍പ്പിച്ചിരുന്നു. ഈ സമിതിയെ കൂടാതെ 2015 ല്‍ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും നീതി ആയോഗും ഈ വിഷയത്തെക്കുറിച്ച് പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. തുടര്‍ച്ചയായുള്ള തെരഞ്ഞെടുപ്പുകള്‍ വഴി സര്‍ക്കാരിനും രാഷ്ട്രീയ കക്ഷികള്‍ക്കും വന്‍തോതിലുള്ള സാമ്പത്തിക ചെലവാണ് ഉണ്ടാകുന്നത്. ഇതു മുഴുവന്‍ നികുതിപ്പണമായോ സംഭാവനയായോ ജനങ്ങളില്‍ നിന്നാണ് പിരിച്ചെടുക്കുന്നത് എന്നതിനാല്‍ ഫലത്തില്‍ ഭാരം മുഴുവന്‍ ജനങ്ങളാണ് വഹിക്കേണ്ടി വരുന്നത്. ഇക്കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിന്റെ മൊത്തം ചെലവ് 60,000 കോടി രൂപയാണെന്നാണ് അനൗദ്യോഗിക കണക്ക്. തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചാക്കുന്നതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു തന്നെയാണ് ലഭിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.
തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്തുന്നത് ഫെഡറലിസത്തിന് എതിരാണെന്നു പറയുന്ന കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഭാരതത്തിന്റെ ആദ്യകാല തെരഞ്ഞെടുപ്പു ചരിത്രം സൗകര്യപൂര്‍വ്വം മറക്കുകയാണ് ചെയ്യുന്നത്. സ്വാതന്ത്ര്യാനന്തരം ഭരണഘടന നിലവില്‍ വന്നശേഷം 1951-52 ല്‍ നടന്ന ആദ്യ പൊതു തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരുമിച്ചാണ് വോട്ടെടുപ്പു നടന്നത്. 1957 ലും 1962 ലും 1967 ലും ഈ രീതി തുടര്‍ന്നു. പിന്നീടങ്ങോട്ടാണ് കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യ പ്രവണത മൂലം ഈ രീതി മാറിയത്. 1954 ല്‍ യു.പി. നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. 1959 ല്‍ വിമോചന സമരത്തെ തുടര്‍ന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിരിച്ചു വിട്ടിരുന്നു. അന്ന് പിരിച്ചുവിട്ടവരും പിരിച്ചുവിടലിനു വിധേയരായവരുമാണ് ഫെഡറലിസത്തിന്റെ പേരുപറഞ്ഞ്, ഒരു സംസ്ഥാന സര്‍ക്കാരിനെയും പിരിച്ചുവിടാത്ത ബി.ജെ.പിക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. 1970 ലെ നാലാം ലോക്‌സഭ മൂന്നു വര്‍ഷവും പത്തു മാസവും മാത്രമാണ് നിലനിന്നത്. 1966 നും 1977 നും ഇടയില്‍ 39 തവണയാണ് ഇന്ദിരാഗാന്ധി സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ഇത്തരം ഏകാധിപത്യ പ്രവണതകളുടെ മൂര്‍ദ്ധന്യത്തിലാണ് അവര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യ ഭാരതത്തിന് എക്കാലത്തെയും ഏറ്റവും വലിയ കളങ്കമുണ്ടാക്കിയത്. 1952 മുതലുള്ള പതിനേഴ് ലോക്‌സഭകളില്‍ ഒന്‍പതെണ്ണം മാത്രമാണ് കാലാവധി തികച്ചത്. നിയമ നിര്‍മ്മാണ സഭകള്‍ കുറേക്കൂടി സ്ഥിരത പ്രാപിച്ചിട്ടുള്ള ഇന്നത്തെ കാലഘട്ടത്തില്‍ ഒന്നിച്ചുള്ള തെരഞ്ഞെടുപ്പ് ഗുണകരമാകുമെന്നു തന്നെയാണ് പൊതുവെ കരുതപ്പെടുന്നത്.
‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പായാല്‍ ലോകത്തില്‍ ഇത് പ്രാബല്യത്തിലാകുന്ന നാലാമത്തെ രാജ്യമായി ഭാരതം മാറും. ദക്ഷിണാഫ്രിക്ക, ബെല്‍ജിയം, സ്വീഡന്‍ എന്നീ രാജ്യങ്ങളിലാണ് ഇപ്പോള്‍ ഏകീകൃത തെരഞ്ഞെടുപ്പുള്ളത്. ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തദ്ദേശസ്ഥാപനങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചു നടത്താന്‍ എന്തെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടിവരും, എന്തെല്ലാം നിയമ നിര്‍മ്മാണങ്ങള്‍ നടത്തേണ്ടിവരും എന്നെല്ലാം ഇപ്പോള്‍ നിയമിക്കപ്പെട്ട സമിതി ശുപാര്‍ശ നല്‍കുമെന്നാണ് കരുതപ്പെടുന്നത്. എന്തായാലും ഇത്തരമൊരു ഏകീകൃത തെരഞ്ഞെടുപ്പ് അനായാസമായി നടത്താന്‍ ഒരുക്കമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം നടപ്പാക്കാന്‍ കഴിഞ്ഞാല്‍ അത് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്റെ യശസ്സ് വര്‍ദ്ധിപ്പിക്കുമെന്നതില്‍ സംശയമില്ല.