‘വൈജ്ഞാനിക വിപ്ലവം ഒരു സാംസ്‌കാരികചരിത്രം’ എന്ന പേരില്‍ അന്തരിച്ചുപോയ പി.ഗോവിന്ദപ്പിള്ള ഒരു കൃതി എഴുതിയിട്ടുണ്ട്. വലിയ മൂല്യമുള്ള 619 പേജൂള്ള ഒരു ബൃഹദ് കൃതിയാണിത്. വൈജ്ഞാനിക മേഖലയില്‍ ലോകത്തുണ്ടായ, മുഖ്യമായും പടിഞ്ഞാറ് ഉണ്ടായ വികാസത്തിന്റെ ചരിത്രമാണ് അദ്ദേഹം പറയുന്നത്. ഭാരതത്തിലും കിഴക്കന്‍ രാജ്യങ്ങളിലുമുണ്ടായ വൈജ്ഞാനിക വികാസത്തെക്കുറിച്ച് അദ്ദേഹം അജ്ഞനായതുകൊണ്ടോ അതിനെ വിലമതിക്കാത്തതുകൊണ്ടോ ഈ കൃതിയില്‍ ഒരു വാക്കുപോലും ഉള്‍പ്പെടുത്തിയിട്ടില്ല. ഇടതുപക്ഷ ബുദ്ധിജീവി എന്ന് പരക്കെ അറിയപ്പെട്ടയാളാണ് ‘പി.ജി’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന പി.ഗോവിന്ദപ്പിള്ള. എന്നാല്‍ കേരളത്തിലെ പുതിയകാലത്തെ ബുദ്ധിജീവിനാട്യക്കാര്‍ക്കുപറ്റിയ അബദ്ധം പിജിയ്ക്കും സംഭവിച്ചിട്ടുണ്ട്.
ബുദ്ധിജീവി എന്നത് പാശ്ചാത്യ കൃതികളുടെ പകര്‍ത്തിയെഴുത്തല്ല. ലോകത്തെവിടെയുമുള്ള അറിവിനെ സ്വാംശീകരിച്ച് തന്റേതായ പുതിയ നിലപാടുകള്‍ അവതരിപ്പിക്കുമ്പോഴാണ് ഒരു ബുദ്ധിജീവി ജനിക്കുന്നത്. കേരളത്തിലെ ബുദ്ധിജീവികള്‍, പ്രത്യേകിച്ചും ഇടതുപക്ഷ ബുദ്ധിജീവികളെല്ലാം കോപ്പിയെഴുത്തുകാരാണ്. വ്യത്യസ്തരായി കേരളത്തില്‍ ഉള്ളത് കെ.ദാമോദരനും കെ.വേണുവും മാത്രം.
അച്ഛന്റെ സ്വത്തിന് മക്കള്‍ക്ക് അവകാശമുണ്ട്. എന്നാല്‍ അച്ഛന്റെ രചനകള്‍ക്കും മക്കള്‍ക്ക് പകര്‍പ്പവകാശമുണ്ടോ? പി.ജിയുടെ മുകളില്‍ സൂചിപ്പിച്ച പുസ്തകത്തിലെ മൂന്നാമധ്യായം 24 മുതല്‍ 30 വരെ പേജുകളില്‍ ചര്‍ച്ച ചെയ്യുന്നത് ആറ്റംബോംബിന്റെയും ഓപ്പന്‍ ഹീമറിന്റെയും ഹൈഡ്രജന്‍ ബോംബിന്റെയും എഡ്വേര്‍ഡ് ടെല്ലറിന്റെയും ജോസഫ് മക്കാര്‍ത്തിയുടെയും അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെയും കഥകളാണ്. ഇക്കാര്യങ്ങളെല്ലാം കാര്യമായ വ്യത്യാസമൊന്നുമില്ലാതെ ‘അണുബോംബ് കമ്മ്യൂണിസം, ഭഗവദ്ഗീത’ എന്ന പേരില്‍ എം.ജി രാധാകൃഷ്ണന്‍ കലാകൗമുദി (ജൂലായ് 30 ആഗസ്റ്റ് 6) യില്‍ എഴുതിയിരിക്കുന്നു. ഒരു നൂറാവര്‍ത്തി പറഞ്ഞു പഴകിയ ഈ കമ്മ്യൂണിസ്റ്റ് വിരുദ്ധ കഥകള്‍ ഇനിയും ആവര്‍ത്തിക്കണോ? അഥവാ കഥകള്‍ വീണ്ടും അറിയിക്കണമെന്നുണ്ടെങ്കില്‍ പിതാവിന്റെ പുസ്തകത്തിലെ പേജുനമ്പര്‍ ചൂണ്ടിക്കാണിച്ചു കൊടുത്താല്‍ പോരെ. രണ്ടിലും പറയുന്ന കാര്യങ്ങള്‍ തമ്മില്‍ കാര്യമായ ഒരു വ്യത്യാസവും ഇല്ല. ‘എന്തുകൊണ്ട് ഇന്ത്യ ചുവന്നില്ല’ എന്ന പേരില്‍ ഈയടുത്ത് ഒരു പുസ്തകം കണ്ടു. ‘എന്തുകൊണ്ട് ഇന്ത്യ രക്ഷപ്പെട്ടു’ എന്നല്ലേ പുസ്തകത്തിനു പേരിടേണ്ടിയിരുന്നത്. ലോകം മുഴുവന്‍ കമ്മ്യൂണിസത്തെ വലിച്ചെറിയുകയും അതിലേയ്ക്ക് ഒരു മടക്കത്തെ ഭയപ്പാടോടെ കാണുകയും ചെയ്തിട്ടും കേരളത്തില്‍ ചിലര്‍ക്കു മാത്രം ഒന്നും മനസ്സിലാകാത്തത് അത്ഭുതം തന്നെ.
സാങ്കേതികവിദ്യ കലയെ വിഴുങ്ങുമോ? ഇപ്പോള്‍ പാട്ടുപാടാന്‍ പഴയപോലെ ബുദ്ധിമുട്ടില്ല. പാടുമ്പോഴുണ്ടാകുന്ന ശ്വാസപ്രശ്‌നങ്ങള്‍, ശ്രുതിപ്രശ്‌നം, എന്തിനു താളം പോലും നല്ലൊരു റിക്കാര്‍ഡിസ്റ്റിനു ശരിയാക്കാവുന്നതേയുള്ളൂ. സാങ്കേതിക വിദ്യയ്ക്ക് പല അത്ഭുതങ്ങളും ചെയ്യാന്‍ കഴിയുന്നുണ്ടെങ്കിലും യേശുദാസിന്റെയോ ജയചന്ദ്രന്റെയോ ശബ്ദസൗകുമാര്യമുള്ള ഒരു പുതിയ ഗായകനേയും നമ്മള്‍ കാണുന്നില്ല. ചിത്രയുടെയോ സുശീലയുടേയോ മാധുരിയുടേയോ ഭാവഭംഗിയുള്ള ആലാപനം പുതിയ പാട്ടുകാരില്‍ കാണുന്നില്ല. സാങ്കേതികവിദ്യയ്ക്കു ചെയ്യാന്‍ കഴിയുന്നതിന് ഒരു പരിമിതിയുണ്ട്. എം.ജി.ശ്രീകുമാറിനെ ഒരു സാങ്കേതികവിദ്യകൊണ്ടും യേശുദാസാക്കാനാവില്ല. വൈകാതെ അതും സാധ്യമായേക്കും. എന്തായാലും ഇപ്പോഴത്തെ സാങ്കേതിക വിദ്യകൊണ്ട് അതു സാധ്യമാകും എന്നു തോന്നുന്നില്ല. സാങ്കേതികവിദ്യ മ്യൂസിക് റിക്കോര്‍ഡിങ്ങില്‍ ഇടപെടുന്നത് കൊണ്ട് നല്ല ഗായകനും ഗായികയ്ക്കും സമ്മാനം കൊടുക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് കലാകൗമുദിയിലെ ലേഖനത്തില്‍ ഗിരീഷ് മംഗലത്ത് പറയുന്നത് (ലേഖനം – മെറ്റാലിക് വോയ്‌സിനാണോ അവാര്‍ഡ്). അങ്ങനെ തീരുമാനിക്കാന്‍ കാലമായെന്നു തോന്നുന്നില്ല. സാങ്കേതികവിദ്യ കലയെ മോടിപിടിപ്പിക്കുകയും വികൃതമാക്കുകയും ചെയ്യുന്നുണ്ട്. എന്നാലും ഇന്നത്തെ അവസ്ഥയില്‍ കലയുടെ മുഖ്യമായ അസംസ്‌കൃത വസ്തു മനുഷ്യശരീരം തന്നെ. ആ സ്ഥാനം മനുഷ്യശരീരത്തിന് സമ്പൂര്‍ണമായും നഷ്ടപ്പെടുമ്പോള്‍ മാത്രം മതി അവാര്‍ഡൊക്കെ നിര്‍ത്തുന്നത്. ഗിരീഷിന്റെ ഉല്‍ക്കണ്ഠകള്‍ ശരിയാണ്. പക്ഷേ അവാര്‍ഡ് അവസാനിപ്പിക്കാന്‍ കാലമായില്ല.
കായികവിനോദം ലോകത്തിലെ അതിരുകള്‍ പലപ്പോഴും മായ്ച്ചു കളയും. യുദ്ധങ്ങളെപ്പോലും തടഞ്ഞുനിര്‍ത്തും. എങ്കിലും അതിനും മേലേ പറക്കുന്ന മനുഷ്യന്റെ സ്വാര്‍ത്ഥതയുണ്ട്. ‘സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റ്’ എന്നു നമ്മള്‍ പറയാറുണ്ടെങ്കിലും പലപ്പോഴും ജയിക്കാന്‍ വേണ്ടി കറുത്തകളികള്‍ നടക്കാറുണ്ട്. രാഷ്ട്രങ്ങള്‍ തമ്മിലും വംശങ്ങള്‍ തമ്മിലുമുള്ള പക പലപ്പോഴും ‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിനെ’ കെടുത്തിക്കളയാറുണ്ട്. കളിക്കാന്‍ കോഴവാങ്ങി തോറ്റു കൊടുക്കാറുണ്ട്. ജയിക്കാന്‍ വേണ്ടി എതിര്‍ ടീമിലെ ശക്തരായ കളിക്കാരെ അപകടപ്പെടുത്താറുണ്ട്. റഫറിമാര്‍ ഒത്തു കളിച്ച സംഭവങ്ങളും അനവധിയുണ്ട്.
1972-ല്‍ മ്യൂണിച്ച് ഒളിമ്പിക്‌സില്‍ ഒളിമ്പിക് വില്ലേജിനകത്തേയ്ക്ക് ട്രാക്‌സ്യൂട്ടണിഞ്ഞെത്തിയ ബ്ലാക് സപ്തംബര്‍ ഗ്രൂപ്പില്‍ പെട്ട പാലസ്തീനിയിന്‍സ് ഇസ്രായേലി അത്‌ലറ്റുകളെ ബന്ദികളാക്കിയതും അതില്‍ 11 പേര്‍ പിന്നെ കൊല്ലപ്പെട്ടതും ലോകസ്‌പോര്‍ട്‌സ് ചരിത്രത്തില്‍ വംശീയത വീഴ്ത്തിയ കളങ്കമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ രാഷ്ട്രങ്ങള്‍ തമ്മിലുള്ള ശത്രുതകൊണ്ടു പലപ്പോഴും അനിശ്ചിതത്വത്തിലാവുന്നു. ലോകയുദ്ധങ്ങള്‍ ഒളിമ്പിക്‌സ് മത്സരങ്ങളെ അനിശ്ചിതത്വത്തിലാക്കിയിരുന്നു. 1916-ല്‍ ബര്‍ലിന്‍ ഒളിമ്പിക്‌സ് യുദ്ധം മൂലം ക്യാന്‍സല്‍ ചെയ്യപ്പെട്ടു. ഒന്നാം ലോകയുദ്ധം 1919-ല്‍ അവസാനിച്ചതിനാല്‍ 20-ല്‍ ആന്റവേപ്പില്‍ (അിംേലൃു) വച്ച് അടുത്ത ഒളിമ്പിക്‌സ് നടന്നു. എന്നാല്‍ 1940-ല്‍ ജപ്പാനില്‍ നടത്താനിരുന്ന ഗെയിംസും 1944-ലെ മത്സരങ്ങളും യുദ്ധം മൂലം റദ്ദാക്കപ്പെട്ടു. ശീതയുദ്ധകാലത്തെ പരസ്പര ബഹിഷ്‌ക്കരണങ്ങളും മത്സരത്തിന്റെ നിറം കെടുത്തിക്കളഞ്ഞു.
ഈ സംഭവങ്ങളെല്ലാം കാണിക്കുന്നതു കായികവിനോദത്തിന്റെ സാഹോദര്യത്തിനും അപ്പുറമാണ് വംശീയതയും രാഷ്ട്രങ്ങള്‍ തമ്മിലുള്ള വൈരവുമെന്നാണ്. എന്നാല്‍ മലയാളം വാരികയില്‍ (ആഗസ്ത് 14) വി.കെ സുധീര്‍കുമാര്‍ എഴുതിയിരിക്കുന്ന കഥ ‘പെലെയും മറഡോണയും സ്വര്‍ഗ്ഗത്തില്‍ പന്തു തട്ടുമ്പോള്‍’ കായിക വിനോദത്തിലൂടെ മാനവികത ഉയര്‍ത്തിപ്പിടിക്കുന്നതിന്റെ തെളിവാണ്. പെലെയും മറഡോണയും ഗറിഞ്ചയുമൊന്നും ഇന്ത്യക്കാരല്ല. എന്നിട്ടും അവരെ സ്വന്തം നാട്ടുകാരെപ്പോലെ മലയാളികള്‍ സ്‌നേഹിക്കുന്നു. മലയാളികള്‍ ഫുട്‌ബോള്‍ കണ്ടുതുടങ്ങുന്നതിനും മുമ്പാണ് പെലെ ലോകഫുട്‌ബോള്‍ അടക്കിവാണത്. കേരളത്തില്‍ ടെലിവിഷന്‍ വന്നതിനുശേഷം ആദ്യം കാണുന്ന വേള്‍ഡുകപ്പില്‍ മറഡോണയായിരുന്നു താരം എന്നതിനാല്‍ ഇവിടെ പെലെയ്ക്ക് ഉള്ളതിനേക്കാള്‍ ആരാധകര്‍ മറഡോണയ്ക്കുണ്ടായി.
എല്ലാക്കാര്യത്തിലുമെന്നപോലെ സ്‌പോര്‍ട്‌സിലും നമ്മള്‍ കാണിക്കുന്ന സഹിഷ്ണുതയും ‘സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റും’ മറ്റുള്ളവര്‍ കാണിക്കുന്നുണ്ടെന്നു പറയാനാവില്ല. ‘എങ്ങനെയും ജയിക്കുക’ എന്നല്ലാതെ ‘ഫെയര്‍പ്ലേ’യിലൊന്നും സായിപ്പിനു വിശ്വാസമില്ല. എതിരാളിയെ ചവിട്ടിത്തള്ളിയിട്ടായാലും കപ്പു സ്വന്തമാക്കുക എന്നതുമാത്രമേ അവര്‍ക്കുള്ളൂ. എന്നാല്‍ നമ്മള്‍ അങ്ങനെയല്ല. എല്ലാത്തിലും നമ്മള്‍ അങ്ങനെയാണല്ലോ. ആ മനസ്സാണ് സുധീര്‍കുമാര്‍ എന്ന കഥാകൃത്തിലും കാണുന്നത്. പെലെ മരിച്ച ദുഃഖത്തില്‍ ക്വട്ടേഷന്‍കാരായ സ്‌പോര്‍ട്‌സ് പ്രേമികള്‍ ക്വട്ടേഷന്‍ പോലും ഉപേക്ഷിക്കുന്നു. വടിവാളുകള്‍ വലിച്ചെറിയുന്നു. കായികവിനോദത്തിനു പലപ്പോഴും അങ്ങനെ ചിലതും സാധ്യമാവുന്നുണ്ട്. ശത്രുരാജ്യത്തെ കളിക്കാരനെപ്പോലും പ്രോത്സാഹിപ്പിക്കുന്ന ചിത്രവും നമ്മള്‍ കണ്ടിട്ടുണ്ട്. സ്‌പോര്‍ട്‌സ് മാനവികതയ്ക്ക് വഴിതെളിക്കട്ടേ! കഥാകൃത്തിന്റെ ആഗ്രഹം സഫലമാകട്ടേ!
മലയാളം ഒരു വിജ്ഞാനഭാഷ എന്ന നിലയില്‍ വളരെ പരിമിതപ്പെട്ടുപോയി എന്നു സുനില്‍ പി. ഇളയിടം തന്റെ മലയാളത്തിലെ വായനാ കോളത്തില്‍ പരിഭവിക്കുന്നു. പൊതുവെ കഴമ്പുള്ള ഒന്നും പറയാത്ത സുനില്‍ ഇങ്ങനെ ഒരു കാര്യമെങ്കിലും പറയാന്‍ തയ്യാറായത് സ്വാഗതാര്‍ഹമാണ്. അതു കഴിഞ്ഞിട്ട് അദ്ദേഹം പരിചയപ്പെടുത്തുന്നത് ഡോക്ടര്‍ കെ.എസ്.ഹക്കിം എഡിറ്റു ചെയ്തു പ്രസിദ്ധീകരിക്കുന്ന ഒരു പുസ്തകത്തെയാണ്. ആ പുസ്തകം ഉള്‍ക്കൊള്ളുന്നത് ഒരു രീതിയിലും മനുഷ്യസമൂഹത്തിനു പ്രയോജനം ചെയ്യാത്ത ഒരു പറ്റം പടിഞ്ഞാറന്‍ മാര്‍ക്‌സിസ്റ്റ് ചിന്തകള്‍ നാട്യക്കാരെ. കേരളത്തിന്റെ ചിന്താദാരിദ്ര്യം പരിഹരിക്കാന്‍ ടെറി ഈഗിള്‍ട്ടനെയും മാക്‌സ് വെബറിനേയും ഒക്കെക്കൊണ്ട് എന്തു പ്രയോജനമാണുള്ളത്. വെബറിനെ വേണമെങ്കില്‍ കുറച്ചൊക്കെ പരിഗണിക്കാം. ഈഗിള്‍ട്ടണ്‍ ചര്‍വ്വിത ചര്‍വ്വണം ചെയ്യുന്ന മാര്‍ക്‌സിയന്‍ ഐഡിയോളജികൊണ്ട് ആര്‍ക്ക് എന്തു പ്രയോജനം?
കൂട്ടത്തില്‍ മലയാളിയായ സ്‌കറിയ സഖറിയയെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത് മഹാഭാഗ്യം. ഒരു ലിംഗ്വിസ്റ്റ് എന്ന നിലയില്‍ കുറച്ചൊക്കെ സംഭാവനകള്‍ ചെയ്തയാളാണ് സ്‌കറിയ സഖറിയ. എന്നാല്‍ സഖറിയയെക്കാളും സംഭാവനകള്‍ നല്‍കിയ എത്രയോ മല യാളികളുണ്ട്. അവരുടെയൊന്നും സംഭാവനകള്‍ വിലയിരുത്തപ്പെട്ടിട്ടേയില്ല. അതിനൊന്നും ശ്രമിക്കാതെ ഈഗിള്‍ട്ടന്റെ പിറകേ നടന്നിട്ട് പരിഭവിക്കുന്നതെന്തിന്?