ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നടന്ന സംഭവം ഒരു പക്ഷേ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് കേരളത്തിലാവും. ഒരു വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റു വിദ്യാര്‍ത്ഥികളെക്കൊ ണ്ട് മര്‍ദ്ദനത്തിനിരയാക്കി എന്ന സംഭവത്തിന്റെ കാരണം ഇസ്ലാം വിരുദ്ധത ആണെന്നാണ് കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികളുടെയും മാധ്യമങ്ങളുടെയും കണ്ടെത്തല്‍. കേരളത്തില്‍ നിന്നുള്ള രാജ്യസഭാംഗം ജോണ്‍ ബ്രിട്ടാസ് അടക്കമുള്ള സി.പി.എം. പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ സ്ഥലത്തെത്തി വിദ്യാര്‍ത്ഥിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഒരു രേഖയും വേണ്ട, കുട്ടിയെ ഞങ്ങള്‍ ദത്തെടുക്കാമെന്നായിരുന്നു കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രി നടത്തിയ ആഹ്വാനം. ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ വിഭാഗത്തിലെ ഒരു വിദ്യാര്‍ത്ഥിയോടുള്ള അളവറ്റ കരുതല്‍ എന്തു കൊണ്ടാണെന്ന് ഊഹിക്കാം. പക്ഷേ കേരളത്തില്‍, വിദ്യാഭ്യാസ മന്ത്രിയുടെ മൂക്കിന്‍ തുമ്പത്ത് ഒരു ഏഴാം ക്ലാസുകാരനെ ഫീസ് അടയ്ക്കാത്തത്തിന്റെ പേരില്‍ തറയിലിരുത്തി പരീക്ഷ എഴുതിപ്പിച്ചതിനെ കുറിച്ച് കേരള സര്‍ക്കാര്‍ ചിന്തിക്കുന്നില്ല. കാരണം സംഭവം കേരളത്തിലാണ്.
മുസഫര്‍നഗറിലെ സംഭവത്തിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതിനൊപ്പം ഭാരതത്തില്‍ കുറച്ച് കാലമായി നടപ്പിലാക്കാന്‍ ശ്രമിച്ചു വരുന്ന ഒരു അജണ്ടയുടെ ഭാഗമാണ് ഈ വിഷയത്തിലും നടന്നിരിക്കുന്ന രാഷ്ട്രീയവും പ്രൊപഗണ്ടയും എന്ന് തിരിച്ചറിയേണ്ടതുണ്ട്. സംഭവത്തില്‍ ഇരയായ കുട്ടിയുടെ പിതാവ് തന്നെ വിഷയം മതപരമല്ല എന്ന് വ്യക്തമാക്കി. അധ്യാപിക ചെയ്തത് തെറ്റാണെന്ന് കൃത്യമായി തന്നെ യോഗി സര്‍ക്കാര്‍ പറയുകയും അവര്‍ക്കെതിരെ ഉടന്‍ തന്നെ നടപടി എടുക്കുകയും ചെയ്തു. പക്ഷേ ഇതിലെ നിഗൂഢ രാഷ്ട്രീയ ലക്ഷ്യം നേടാന്‍ ഈ വിഷയത്തില്‍ മതത്തിന്റെ നിറം കലര്‍ത്താനുള്ള ബോധപൂര്‍വ്വ ശ്രമം ഉടനെ തന്നെ തുടങ്ങി. അതില്‍ ഏറ്റവും കൂടുതല്‍ ശ്രമം നടന്നിരിക്കുന്നത് കേരളത്തിലാണ്. അതിന്റെ ഭാഗമാണ് ബ്രിട്ടാസിന്റെ സന്ദര്‍ശനവും മന്ത്രിയുടെ പ്രസ്താവനയും മാധ്യമങ്ങളുടെ തെറ്റിദ്ധാരണ പരത്തുന്ന കവറേജും.
ഇടത്-ഇസ്ലാമിക ലോബി സ്വകാര്യ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണകള്‍ പരത്തുന്നു എന്ന്കുട്ടിയുടെ പിതാവ് ആരോപിച്ചു. ദൃശ്യം പകര്‍ത്തിയ നദീം എന്ന ബാലന്‍ കുട്ടിയുടെ സഹോദരനാണ്. മനഃപൂര്‍വ്വം വിവേചനം ഉണ്ടാക്കാന്‍ ആളുകള്‍ വീഡിയോ ദുരുപയോഗം ചെയ്തുവെന്നും അതിന്റ ചില ഭാഗങ്ങള്‍ തിരഞ്ഞെടുത്തു പ്രചരിപ്പിച്ചുവെന്നും നദീം എടുത്തു പറഞ്ഞു. അധ്യാപിക ഇസ്ലാം വിരുദ്ധമായി സംസാരിച്ചിട്ടില്ലെന്നും ചില മാതാപിതാക്കള്‍ പരീക്ഷാ സമയത്ത് കുട്ടികളെ ബന്ധു വീടുകളില്‍ കൊണ്ടുപോകുന്നത് അവരുടെ വിദ്യാഭ്യാസത്തെ ബാധിക്കുമെന്നാണ് അധ്യാപിക പറഞ്ഞതെന്നും നദീം കൂട്ടിച്ചേര്‍ത്തു. പക്ഷേ, നവോത്ഥാന നായകര്‍ കുട്ടിയുടെ പിതാവും സഹോദരനും പറഞ്ഞ സത്യങ്ങള്‍ മറച്ചു പിടിച്ച് ഇതൊരു വര്‍ഗീയ വിഷയം ആക്കി തീര്‍ക്കാന്‍ ശ്രമിച്ചു.
മണിപ്പൂര്‍ വിഷയത്തിലും ഇത് തന്നെയാണ് സംഭവിച്ചത്. രണ്ട് ഗോത്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ വര്‍ഗീയ കലാപമാണെന്ന് വരുത്തി തീര്‍ക്കാന്‍ ഉള്ള വലിയ ശ്രമത്തിന്റെ ഭാഗമായി കേരളത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ പടര്‍ന്നു എന്ന് മുംബൈ ആര്‍ച്ച് ബിഷപ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഉള്‍പ്പെടെയുള്ള ക്രിസ്തീയ നേതൃത്വം വ്യക്തമാക്കി. എന്നാല്‍ വംശീയ കലാപത്തെ (Ethnic Conflict) വര്‍ഗീയ കലാപമായി (Religious conflict) ചിത്രീകരിക്കാന്‍ ഒരു വലിയ സന്നാഹം തന്നെയാണ് ഉപയോഗിച്ചത്. അതും കേരളത്തില്‍ മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ പോലും നടന്നു. ഇതേ സംവിധാനമാണ് ഇപ്പോള്‍ മുസഫര്‍പൂര്‍ വിഷയത്തിലും ഇടപെട്ട് വര്‍ഗ്ഗീയമാക്കിയത്. ഹത്രാസ് സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടിന്റെയും സിദ്ദിഖ് കാപ്പന്റെയും അത് പോലുള്ള ദേശവിരുദ്ധ ശക്തികളുടെയും പങ്ക് പിന്നീട് തെളിഞ്ഞതാണ്.
സംഭവങ്ങളെ വളച്ചൊടിച്ച് വര്‍ഗീയ വിദ്വേഷം ആളിക്കത്തിച്ച് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്ന വ്യക്തമായ അജണ്ടയുമായി പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനം നിലവിലുണ്ട്. ജോര്‍ജ് സോറോസ് എന്ന പേര് കുറെ നാളുകളായി ഭാരതത്തിലും നമ്മള്‍ കേട്ടുകൊണ്ടിരിക്കുകയാണ്. ഭാരതത്തിന്റെ പുറത്ത് നിന്ന് വന്‍തോതില്‍ പണവും സ്വാധീനവും ചെലുത്തി കൊണ്ട് നരേന്ദ്ര മോദി സര്‍ക്കാറിനെതിരെയും ഭാരതത്തിനെതിരെയും ഒരു പ്രൊപ്പഗണ്ട യുദ്ധം തന്നെ നടക്കുകയാണ്. മുസഫര്‍പൂര്‍ വിഷയം ഒരു വര്‍ഗീയ വിഷയമായി ആദ്യമായി കത്തിച്ചത് സോഷ്യല്‍ മീഡിയയില്‍ വിഷം കലര്‍ത്തുന്ന ഇസ്ലാമിസ്റ്റുകളായ മുഹമ്മദ് സുബൈറിനെയും, ‘ദി വയര്‍’ പത്രാധിപര്‍ അലിഷന്‍ ജാഫ്രിയെയും പോലുള്ള വ്യാജ വാര്‍ത്ത സൃഷ്ടാക്കളും തൃണമൂല്‍ നേതാക്കളായ സാകേത് ഗോഖലെ, സഫാദ് ആമീന്‍ എന്നിവരെപ്പോലുള്ള ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളുമാണ്. അതിന് പിന്നാലെ ഈ വിഷയത്തെ കോണ്‍ഗ്രസും ഇടത് പക്ഷവും ആളിക്കത്തിക്കാന്‍ ശ്രമിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഈ വിഷയത്തെ വാര്‍ത്തയാക്കാന്‍ അല്‍-ജസീറ, ബി.ബി.സി, സി.എന്‍.എന്‍. എന്നിവരും മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.
യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ അവസരോചിതമായ ഇടപെടലും കുട്ടിയുടെ കുടുംബത്തിന്റെ തന്നെ വെളിപ്പെടുത്തലും കാരണം യുപിയില്‍ ഈ വിഷയത്തിന് പ്രസക്തി ലഭിച്ചില്ല. പക്ഷേ ഈ വിഷയം വലിയ ചര്‍ച്ചാ വിഷയമായി മാറ്റാന്‍ കേരളത്തില്‍ ശ്രമിച്ചു. ഏതൊരു വിഷയത്തെയും വര്‍ഗീയവത്കരിച്ച് ഭിന്നിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന കേരളത്തിലെ പുതിയ രാഷ്ട്രീയ മോഡലിന്റെ അടയാളങ്ങളാണ് മുസഫര്‍നഗറും മണിപ്പൂരും. മുസഫര്‍നഗര്‍ വിഷയത്തില്‍ കുട്ടിയുടെ കുടുംബം പറഞ്ഞതും ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ എടുത്ത നടപടികളും കേരളത്തിലെ മാധ്യമങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചുവച്ചു.
ഉത്തര്‍പ്രദേശില്‍ നടന്നതിലും ഭയാനകമായ ഒരു സംഭവം കാശ്മീരില്‍ അരങ്ങേറിയത് കേരളത്തിലെ ജനങ്ങള്‍ അറിഞ്ഞില്ല. ക്ലാസിലെ ബ്ലാക്ക് ബോര്‍ഡില്‍ ‘ജയ ശ്രീറാം’ എന്നെഴുതിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകനും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. നിമിഷങ്ങള്‍ കൊണ്ട് ഉത്തര്‍പ്രദേശില്‍ എത്തിയ സി.പി.ഐ.എം. നേതാക്കള്‍ ആരും തന്നെ കാശ്മീര്‍ സംഭവത്തെക്കുറിച്ച് മിണ്ടിയിട്ടില്ല. വ്യക്തമായ അജണ്ട അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്. സെലക്ടീവ് ആയി തങ്ങളുടെ രാഷ്ട്രീയത്തിന് ഉതകുന്ന രീതിയില്‍ വിഷയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയെ പരാജയപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഭാരതത്തിലെ രാഷ്ട്രീയ പാര്‍ട്ടികളും മറ്റ് തല്‍പര കക്ഷികളും ചെയ്യുന്ന പല കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ ഈ രാജ്യത്തെ ശിഥിലമാക്കുന്ന കാര്യങ്ങളാണ്. ഇതിനായി ഇവര്‍ അന്താരാഷ്ട്ര ഏജന്‍സികളെയും ഇന്ത്യാ വിരുദ്ധ നിലപാടുള്ള വന്‍കിട വ്യവസായികളെയും കൂട്ടുപിടിക്കുന്നു. ജോര്‍ജ് സോറോസിനെ പോലുള്ള അന്തര്‍ദേശീയ വ്യവസായികള്‍, ‘ദി ഗാര്‍ഡിയന്‍’ പോലുള്ള മാധ്യമങ്ങള്‍ ഉപയോഗിച്ചുകൊണ്ട് ഇന്ത്യന്‍ വ്യവസായികളെ ഇതിനുമുന്‍പും വേട്ടയാടിയിട്ടുണ്ട്. ലോകത്തിലെ പല രാജ്യങ്ങളിലും രാഷ്ട്രീയ അട്ടിമറികള്‍ക്ക് പിന്നില്‍ ജോര്‍ജ് സോറോസും ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന അയാളുടെ കമ്പനിയും പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ സുലഭമാണ്. ഇതിലൂടെ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ വിള്ളല്‍ വീഴ്ത്തുക എന്നതാണ് ലക്ഷ്യം. മാത്രമല്ല, ചൈനീസ് പിന്തുണയുള്ള ‘ന്യൂസ് ക്ലിക്ക്’, ‘ദി വയര്‍’ പോലുള്ള വ്യാജ വാര്‍ത്ത വെബ്‌സൈറ്റുകള്‍ അവര്‍ ആയുധമാക്കുന്നു. ഈ ന്യൂസ് വെബ്‌സൈറ്റുകളാകട്ടെ രാജ്യത്തെ ഒറ്റപ്പെട്ട സംഭവങ്ങളെ വെറുപ്പിന്റെയും വിവേചനത്തിന്റെയും വിഷം ചേര്‍ത്ത് ആളുകളിലേക്ക് എത്തിക്കുന്നു.
ചുരുക്കത്തില്‍ പറഞ്ഞാല്‍ മുസഫര്‍നഗര്‍ വിഷയത്തില്‍ മതം കളര്‍ത്തിയതും മണിപ്പൂര്‍ പോലെ ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ്. ഇതില്‍ പലതിന്റെയും മുനയൊടിക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകുന്നു എന്നതാണ് ഒരു നല്ല കാര്യം. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനവും അന്താരാഷ്ട്ര എന്‍.ജി.ഒകളുടെ ഫണ്ട് നിയന്ത്രണവും, ന്യൂസ് ക്ലിക്ക് പോലുള്ള വ്യാജ മാധ്യമങ്ങള്‍ക്കെതിരെയുള്ള നടപടിയുമെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതയെ ചൂണ്ടി കാണിക്കുന്നു. എന്നിരുന്നാലും വരും നാളുകളില്‍ ഇതിലും വലിയ ഒരു പ്രൊപ്പഗണ്ട യുദ്ധത്തെ ഭാരതത്തിന് നേരിടേണ്ടി വരും.