കൊല്ലപ്പരീക്ഷ കഴിഞ്ഞ് സ്‌കൂളടച്ചു. ഇനി രണ്ടുമാസം സുഖം. സതിയും പ്രഭാവതിയും നാളെ എത്തും. കാവിലെ താലപ്പൊലി കഴിഞ്ഞിട്ടേ രണ്ടാളും തിരിച്ചുപോവൂ. ബാംഗ്ലൂരുനിന്ന് അമ്മായിയും മക്കളും വരുന്നുണ്ട്.
എല്ലാവരും വരുമ്പോഴാണ് വീടിന് അനക്കം വെക്കുന്നത്. കളിക്കാനാളില്ലാത്തതുകൊണ്ട് വെറുതെയിരുന്ന് മനോരാജ്യം കാണുന്നത് എന്റെ സ്വഭാവമായി.
‘ഒറ്റക്കുരങ്ങന്‍’ എന്നുവിളിച്ചു കളിയാക്കും സതിയും പ്രഭാവതിയും.
ഇന്ന് സ്‌കൂളില്ലെന്ന് ഓര്‍മ്മയില്ലാഞ്ഞിട്ടല്ല. അതിരാവിലെ ഉണരുന്നതാണ് ശീലം. ഇരുട്ടിനു കട്ടികുറഞ്ഞു വരുന്ന നേരത്ത് കിളികളുടെ ചിലപ്പു തുടങ്ങുന്നു. എത്രയെത്ര കിളികളാണ്!
പകലുമുഴുവന്‍ ശബ്ദമില്ലാതെ പറന്നുനടക്കുന്ന കിളികള്‍ രാത്രിയിലെ ഉറക്കംകഴിഞ്ഞ് പാട്ടുപാടിക്കൊണ്ടാണ് ഉണരുന്നത.് കിളികള്‍ പാട്ടുതുടങ്ങിയാല്‍ പിന്നെ ഉറങ്ങാന്‍ കഴിയില്ല. മുറ്റത്തും തൊടിയിലും വെളിച്ചം പരക്കുന്നതോടെ ഞാന്‍ എണീറ്റ് കോലായിലേക്കു വരും. പടിക്കലെ കുളത്തില്‍ വെള്ളം കുറവാണ്. അതുകൊണ്ട ്കിണറ്റിന്‍ കരയിലാണ് കുളി.
കുളി കഴിഞ്ഞുവന്ന് ഭഗവാനെ പ്രാര്‍ത്ഥിച്ച് നേരെ അടുക്കളയിലേക്ക്. അമ്മ നെയ്യൊഴിച്ച സ്‌പെഷല്‍ ദോശയുണ്ടാക്കിത്തന്നു. ഇന്നൊരു നല്ല ദിവസായിരിക്കും. അതാണ് നെയ്യിട്ട ദോശയുണ്ടാക്കിത്തരാന്‍ അമ്മക്കു തോന്നിയത്.
ഉമ്മറത്തേക്കു പോന്നു. വെയിലുദിച്ചിരിക്കുന്നു.
കിഴക്ക് മരക്കൂട്ടങ്ങള്‍ക്കു മീതെ സൂര്യന്റെ മുഖം തെളിയുന്നു.
പടിഞ്ഞാറ്റുപുറത്തുപോയി കോഴിക്കൂടു തുറന്നു. കോഴികള്‍ ഓരോന്നായി പുറത്തുചാടി. കുറച്ചുനേരം കോഴികളുടെ പിന്നാലെ നടക്കാം. സമയം പോണ്ടെ.
മുത്തശ്ശി കുളിയും തേവാരവും കാപ്പികുടിയും കഴിഞ്ഞ് കോലായിലേക്കു വരുമ്പോഴേക്കും പത്തുമണി കഴിയും.
മുറ്റം നാലുപുറവും കോഴികളുടെ പിന്നാലെ നടക്കുമ്പോഴാണ് വടക്കേപാടത്തുനിന്ന് ചങ്ങലയുടെ കിലുക്കം കേട്ടത്. ഞാന്‍ പാടവരമ്പത്തേക്കോടി.
നടുവരമ്പത്തുകൂടി ആന വരുന്നുണ്ട്. പറക്കോട്ടുകാവിലെ പൂരമാണ് നാളെ എന്ന് ശങ്കരന്‍ പറയുന്നതു കേട്ടിരുന്നു. എഴുന്നള്ളത്തിനു കൊണ്ടുപോവുകയായിരിക്കും. ഞാന്‍ പടികടന്ന് നടുവരമ്പോളം ഓടിച്ചെന്നു.
കുലുങ്ങിക്കുലുങ്ങിക്കൊണ്ട് എന്റെ തൊട്ടുമുന്നിലൂടെ കടന്നുപോയി ആന.
എന്താ ആനയുടെ വലിപ്പം! കൊമ്പിന്റെ നീളം! ചന്തികുലുക്കിക്കൊണ്ട് ആന നടന്നുപോകുന്നതു കാണാന്‍ നല്ല ഭംഗിയുണ്ട്. കുറേ പനമ്പട്ടയും തുമ്പിക്കയ്യുകൊണ്ട് ആന ഒതുക്കിപ്പിടിച്ചിട്ടുണ്ട്. മൂന്നു പാപ്പാന്മാരുണ്ട്. ഒരാള്‍ ആനയുടെ കൂടെ നടക്കുന്നു. ഒന്നാം പാപ്പാനായിരിക്കും. ഒന്നാം പാപ്പാന്‍ മാത്രമേ ആനയുടെ ഒപ്പം നടക്കൂ. ഒരു പാപ്പാന്‍ ആനയുടെ പുറത്തിരിക്കുന്നു. വേറൊരാള് പിന്നാലെ നടക്കുന്നു.
ആനയെ ഇത്ര അടുത്തു കാണാന്‍പറ്റി. എനിക്കു സന്തോഷം തോന്നി. ആനയെക്കണ്ട വിശേഷം മുത്തശ്ശിയോടു പറയണം. ഞാന്‍ വീട്ടിലേക്കോടി.
മുത്തശ്ശി വടി കുത്തിപ്പിടിച്ച് കോലായിലേക്കു വരികയാണ്. മുത്തശ്ശി ചുവരും ചാരിയിരുന്നു. മുത്തശ്ശിയുടെ ചെല്ലവും കോളാമ്പിയും എടുത്തു കൊണ്ടുവന്നു. ഞാന്‍ ആനയുടെ വിശേഷങ്ങള്‍ വര്‍ണ്ണിക്കാന്‍ തുടങ്ങി.
”എന്താ മുത്തശ്ശീ ആനയുടെ വലിപ്പം!”
”ഭൂലോകത്തുവെച്ച് ഏറ്റവും വലിയ മൃഗല്ലെ ആന?”
”അതെ മുത്തശ്ശി.”
”ആനേടെ വലിപ്പം നമ്മക്ക് ബോധ്യായി. ആനക്കോ? ‘ആനേടെ വണ്ണം ആനയ്ക്കറിയില്ല.’ ”
”അതെന്താ മുത്തശ്ശീ അങ്ങനെ?”
”ആനേടെ വിചാരം താന്‍ ഒരു ചെറിയ ജീവിയാണെന്നാ.”
”അതേപ്പൊ നന്നായത്!”
”ആനേടെ കണ്ണു കണ്ടില്ലെ അപ്പൂ, ഇത്തിരിപ്പോന്ന കണ്ണാ ആനക്ക്. ചട്ടിമുറം പോലത്തെ ചെവി കാരണം ആനക്ക് സ്വന്തം ഉടലു കാണാനും പറ്റില്ല. അതോണ്ടാണ് ഇത്ര ചെറിയ മനുഷ്യന്മാര് അതിനെ മേച്ചു നടക്കുന്നത്.”
”ശരിയാട്ട്വോ മുത്തശ്ശീ.”
”ആനച്ചോറ് കൊലച്ചോറാ അപ്പൂ. ഇടത്തിയാനെ വലത്തിയാനെ
എന്നൊക്കെ പാപ്പാന്മാരു പറയുമ്പോ അതുപോലെ അനുസരിക്കും ആന. വല്ലപ്പോഴും ആനക്ക് ദേഷ്യംവരും. അപ്പോഴൊ, ചവിട്ടി അരച്ചു തേക്കും പാപ്പാനെ.”
”കഷ്ടല്ലേ മുത്തശ്ശീ.”
”സംശയണ്ടൊ. ജീവിക്കാന്‍ വേണ്ടി ഓരോരോ വേഷംകെട്ടും മനുഷ്യന്മാര്.”
മുത്തശ്ശി വെറ്റിലയില്‍ നൂറു തേക്കുകയാണ്്.
”ആനപ്പുറത്തിരിക്കുമ്പോ വേലിപൊളിക്കാന്‍ തോന്നും” എന്നൊരു ചൊല്ലുണ്ട്. ആനപ്പുറത്തിരിക്കുന്ന ആള്‍ക്ക് ആരാന്റെ വേലികാണുമ്പോ പൊളിക്കണംന്നു തോന്നും. ഉടമസ്ഥന് തടസ്സം പിടിക്കാന്‍ വരാന്‍ ധൈര്യം വരില്ലല്ലോ.
ചില മനുഷ്യന്മാരും അങ്ങനേണ് അപ്പൂ. വല്ല്യേ ഉദ്യോഗത്തിലിരിക്കുമ്പോ നാട്ടാരെ ഉപദ്രവിക്കാന്‍ നല്ല ഉത്സാഹായിരിക്കും. ഉദ്യോഗം കഴിഞ്ഞാലോ?”
അതുശരിയാണെന്നെനിക്കും തോന്നി. ആനപ്പുറത്തിരുന്നു വേലിപൊളിച്ചാല്‍, ആനപ്പുറത്തുനിന്നിറങ്ങുമ്പോള്‍ സമാധാനം പറയേണ്ടിവരും.
” ‘ആന ചത്താലും പന്തീരായിരം’ അങ്ങനേയും ഒരു ചൊല്ലു പറയും.”
”ആന ചത്താലെങ്ങനേ മുത്തശ്ശീ പന്തീരായിരം കിട്ടുന്നത്?”
”ആനക്കൊമ്പിന് സ്വര്‍ണ്ണത്തിന്റെ വെലയാണ്. ആനവേട്ടക്കാരന്‍ വീരപ്പന്റെ കഥ അറിയില്ലെ അപ്പൂന്. കൊമ്പിനു വേണ്ടീട്ടല്ലെ വീരപ്പന്‍ ആനകളെ വെടിവെച്ചു കൊന്നിരുന്നത്? ആനേടെ പല്ലിനും നഖത്തിനും കിട്ടും നല്ല വില.നമ്മടെ അമ്പലത്തില് രാത്രിശീവേലിക്ക് ആനപ്പുറത്തുവേണം തിടമ്പെഴുന്നള്ളിക്കാന്‍. ആനയില്ലെങ്കില്‍ ശീവേലി നന്നാവില്ല. ആനയില്ലാത്ത ശീവേലി പോലെ എന്നുപറയും പണ്ടുള്ളോര്.
ഉള്ളതു പറഞ്ഞാല്‍, ‘ശീവേലി നന്നാവണം എന്നൊന്നും ആനക്കില്ല. ആനക്ക് പട്ടതിന്നണം’ അത്രെന്നെ.
ഗവര്‍മ്മേണ്ടാപ്പീസിലെ ചെല ഉദ്യോഗസ്ഥമ്മാരെപ്പറ്റി വേണെങ്കില്‍ പറയാം അങ്ങനെ. ”പണിയെടുക്കാന്‍ ഉത്സാഹണ്ടാവില്ല. മാസാമാസം ശമ്പളം കിട്ടണം.”
ഇത്തിരി വെള്ളം കുടിക്കാന്‍വേണ്ടി ഞാന്‍ അടുക്കളയിലേക്കു ചെന്നു. വിചാരിച്ചപോലെ, ഇന്നൊരു നല്ലദിവസാണ്. ആനയെ ഇത്രയടുത്തു കാണാന്‍പറ്റി. മുത്തശ്ശിയുടെ ആനവിശേഷങ്ങളും കേള്‍ക്കാറായി.