ജമാ അത്തെ ഇസ്ലാമിയുടെ പത്രമായ മാധ്യമത്തിന്റെ സ്വഭാവം എന്തായിരിക്കും എന്ന കാര്യത്തില്‍ നിഷ്പക്ഷര്‍ക്കു പോലും സംശയമുണ്ടാകില്ല. സുകുമാര്‍ അഴീക്കോടിനെ പോലുള്ള നിഷ്പക്ഷ, മതനിരപേക്ഷ പ്രതിഭകളെ മുന്നില്‍ നിര്‍ത്തി പിന്നില്‍ക്കൂടി മതഭീകരവാദം പ്രചരിപ്പിക്കുകയും സാധാരണക്കാരില്‍ സാധാരണക്കാരായ ശരാശരി മുസ്ലീങ്ങളുടെ ഇടയില്‍ മതസ്പര്‍ദ്ധയും ദേശവിരുദ്ധ മനോഭാവവും വളര്‍ത്താനും തുടങ്ങിയിട്ടുള്ള മാധ്യമം വര്‍ഷങ്ങളായി അതിന്റെ ആ നിയോഗം സ്തുത്യര്‍ഹമായ രീതിയില്‍ നിര്‍വ്വഹിക്കുകയാണ്. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കുന്നതിലും ഇസ്ലാമിക ഭീകരത വളര്‍ത്തുന്നതിലും മാധ്യമത്തിന്റെ പങ്ക് ഒരുകാലത്തും വിസ്മരിക്കാവുന്നതല്ല. സത്യം പറയാതിരിക്കാം, അസത്യം പറയാതിരിക്കാം, അര്‍ദ്ധസത്യങ്ങളും അസത്യങ്ങളും ഒരു ഉളുപ്പുമില്ലാതെ പ്രചരിപ്പിക്കുകയും അതിന്റെ പേരില്‍ സാമുദായിക സ്പര്‍ദ്ധ സൃഷ്ടിക്കുകയും ചെയ്യുന്ന മാധ്യമം പോലെയുള്ള പ്രസിദ്ധീകരണങ്ങളെ നിലയ്ക്കു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ഒരു ജനാധിപത്യ രാഷ്ട്രത്തിലെ വ്യത്യസ്ത ആരാധനാ മാര്‍ഗ്ഗങ്ങളിലൂടെ ഒരു കുടുംബം പോലെ ജീവിച്ചിരുന്ന ഈ മണ്ണില്‍ വര്‍ഗ്ഗീയതയുടെ വിഷവിത്തുക്കള്‍ ഇടുന്നവരെ നിയന്ത്രിച്ച് നിര്‍ത്തുന്നതല്ലേ നേര്‍വഴി?
കഴിഞ്ഞദിവസം മാധ്യമം ദിനപത്രത്തിലും മലയാള മനോരമയിലും വന്ന ഒരേ ചിത്രവും അതിന്റെ അടിക്കുറിപ്പുമാണ് മാധ്യമത്തിന്റെ ഉദ്ദേശ്യശുദ്ധിയും സത്യസന്ധതയും ഭാരതത്തോടുള്ള മനോഭാവവും ചോദ്യം ചെയ്യപ്പെടുന്നത്. ഒക്‌ടോബര്‍ 30, 31 തീയതികളില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റിലെ മുപ്പതോളം അംഗങ്ങള്‍ കാശ്മീരിലെ സ്ഥിതിഗതികള്‍ പഠിക്കാനായി എത്തിയിരുന്നു. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതിനുശേഷം അന്താരാഷ്ട്ര മാധ്യമപ്രവര്‍ത്തകരെയും മറ്റും കാശ്മീരില്‍ അനുവദിക്കുന്നില്ലെന്ന പാക്കിസ്ഥാന്റെയും ഇസ്ലാമിക ഭീകരരുടെയും മുറവിളി കണക്കിലെടുത്താണ് ഈ പാര്‍ലമെന്റ് അംഗങ്ങളെ കാശ്മീരിലേക്കും ലഡാക്കിലേക്കും കൊണ്ടുവന്നത്. ഇപ്പോഴും ഇസ്ലാമിക ഭീകരതയുടെ കനല്‍ അണയാത്ത കാശ്മീരില്‍ പാക്കിസ്ഥാന്റെ ഐ എസ് ഐ ചാരശൃംഖലയും ലഷ്‌കര്‍ ഭീകരരും സജീവമാണ്. വര്‍ഷങ്ങള്‍ക്കുശേഷം ആറുലക്ഷം ടണ്‍ ആപ്പിള്‍ വിദേശത്തേക്ക് കയറ്റി അയച്ച് അന്താരാഷ്ട്ര വിപണിയില്‍ കാശ്മീര്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ അത് തകര്‍ക്കാനാണ് ഇന്ന് പാക്കിസ്ഥാന്‍ ശ്രമിക്കുന്നത്. ആപ്പിള്‍ ട്രക്ക് കൊണ്ടുപോകാന്‍ വന്ന അന്യ സംസ്ഥാനക്കാര്‍ക്ക് എതിരെ നിറയൊഴിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 11 പേരാണ് മരിച്ചത്. 11 പേരും അന്യസംസ്ഥാന തൊഴിലാളികള്‍. ഇതിനിടെയാണ് എം പിമാരുടെ സംഘം അവിടെ എത്തിയത്. സുരക്ഷാസേനയ്ക്കു നേരെ കല്ലെറിയുകയും സൈനികര്‍ ഓടിയെത്തിയപ്പോള്‍ ഓടുകയും ചെയ്യുന്ന രണ്ടു പെണ്‍കുട്ടികളുടെ ദൃശ്യങ്ങളും വീഡിയോയും കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. വീഡിയോ പല ചാനലുകളിലും ഉപയോഗിച്ചിരുന്നു. അതിന്റെ ചിത്രം കേരളത്തിലെ രണ്ടു പത്രങ്ങളാണ് പ്രസിദ്ധീകരിച്ചത്. ഒക്‌ടോബര്‍ 30 ന് ഇറങ്ങിയ മലയാള മനോരമയും മാധ്യമവും. ഒരേ ചിത്രമാണ് ഇരു പത്രങ്ങളും ഉപയോഗിച്ചത്. മാധ്യമത്തിന്റെ ചിത്രവിവരണം ഇതാണ്, ‘ജമ്മു കാശ്മീരില്‍ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്ററി സംഘത്തിന്റെ സന്ദര്‍ശനത്തിനിടെ ശ്രീനഗറില്‍ പ്രതിഷേധക്കാരും സുരക്ഷാ സൈനികരും ഏറ്റുമുട്ടിയപ്പോള്‍ ഭയന്നോടുന്ന പെണ്‍കുട്ടി’.
ഇതേ ചിത്രത്തിന് മനോരമ നല്‍കിയിരിക്കുന്ന ചിത്രവിവരണം ഇതാണ്, ‘യൂറോപ്യന്‍ എം.പിമാരുടെ സന്ദര്‍ശനത്തിനിടെ ശ്രീനഗറില്‍ നടന്ന പ്രതിഷേധത്തില്‍ കല്ലെറിഞ്ഞശേഷം ഓടുന്ന പെണ്‍കുട്ടി’. എങ്ങനെയാണ് മാധ്യമം ദേശവിരുദ്ധ പത്രപ്രവര്‍ത്തനം നടത്തുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് ഈ ചിത്രങ്ങള്‍. മാധ്യമം മാത്രമല്ല, മലപ്പുറമാണ് ഏറ്റവും കുടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ഉള്ള ജില്ല. സ്ത്രീകളുടെ സ്വാഭിമാനത്തെയും ധാര്‍മ്മികതയെയും ചോദ്യം ചെയ്യുന്ന അപഹാസ്യങ്ങളായ ലേഖനങ്ങളും മറ്റുമാണ് ഇവയില്‍ വരുന്നത്. നിയമാനുസൃതം ഇവയ്‌ക്കൊക്കെ എതിരെ നടപടി എടുക്കാമെങ്കിലും ഒന്നും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകാത്തത് വോട്ടുബാങ്ക് രാഷ്ട്രീയം കാരണമാണ്.
വാളയാറില്‍ പതിമൂന്നും ഒന്‍പതും വയസ്സ് പ്രായമുള്ള കുരുന്നുകളെ ലൈംഗികമായി ഉപയോഗിച്ചശേഷം കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെറുതെ വിട്ടതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട വാര്‍ത്ത. കേസില്‍ രക്ഷപ്പെട്ട പ്രതി മധു സി.പി.എം നേതാവും മുന്‍ എം പിയുമായ എം.ബി. രാജേഷിന്റെ ഭാര്യാ സഹോദരനായ ഡി.വൈ.എഫ്.ഐ നേതാവിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന ചിത്രം പത്രങ്ങളിലും സാമൂഹ്യമാധ്യമങ്ങളിലും ഒക്കെ വന്നിരുന്നു. കോടതിയ്ക്ക് തെളിവുണ്ടെങ്കിലേ കേസ് ശിക്ഷിക്കാനാകൂ. ഒന്‍പത് വയസ്സുള്ള ഇളയ കുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനും ഇരയാക്കിയതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്തിയിരുന്നു. ഗുഹ്യഭാഗങ്ങളില്‍ അതുണ്ടാക്കിയ ഗുരുതരമായ മുറിവുകളുടെ ചിത്രമടക്കമാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറിയിരുന്നത്. പക്ഷേ, കേസ് വിട്ടുപോകത്തക്ക രീതിയില്‍ അതിലെ എല്ലാ തെളിവുകളും നശിപ്പിച്ച് ഒരുതരത്തിലും പ്രതികള്‍ ശിക്ഷിക്കപ്പെടരുതെന്ന് കേരളാ പോലീസ് ദൃഢനിശ്ചയം എടുത്തായി കോടതിവിധിയില്‍ നിന്നുതന്നെ മനസ്സിലാക്കാം. പോക്‌സോ നിയമം അനുസരിച്ച് കേസന്വേഷണം നടത്തിയ നര്‍ക്കോട്ടിക് ഡി.വൈ.എസ്.പി സോജന്‍ തന്റെ പാര്‍ട്ടി ദൗത്യം കൃത്യമായി തന്നെ നിര്‍വ്വഹിച്ചു. ഒന്‍പത് വയസ്സുള്ള കുഞ്ഞു പോലും ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഈ മഹാനായ പോലീസ് ഉദ്യോഗസ്ഥന്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ചേര്‍ത്തു എന്നാണ് മാധ്യങ്ങള്‍ പറയുന്നത്. അദ്ദേഹത്തിന് പെണ്മക്കളുണ്ടോ എന്നറിയില്ല .ഒരു കുഞ്ഞിനെ പീഡിപ്പിക്കുന്നത് കണ്ടുവെന്ന അച്ഛന്റെ മൊഴി പോലും വേണ്ടവിധത്തില്‍ രേഖപ്പെടുത്തിയില്ല. പോലീസ് അന്വേഷണം ആ വഴിക്ക് നീങ്ങിയില്ല. കേസ് അട്ടിമറിയ്ക്കാനുള്ള ശ്രമം തുടക്കം മുതല്‍ സുവ്യക്തമായിരുന്നു. ഇപ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ പറയുന്നത് ഇവരല്ല യഥാര്‍ത്ഥ പ്രതികള്‍ എന്നാണ്. അപ്പോള്‍ ആരാണ് യഥാര്‍ത്ഥ പ്രതികള്‍? ആരാണ് ഈ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചത്? ആരാണ് അവരെ വധിച്ചത്?
നവോത്ഥാന മൂല്യങ്ങളെ കുറിച്ച് വാതോരാതെ പറയുകയും നവോത്ഥാനത്തിനു വേണ്ടി മതിലു പണിയാന്‍ പോവുകയും ചെയ്ത സാംസ്‌ക്കാരിക നായകരാരും ഇക്കാര്യത്തില്‍ പ്രതികരിച്ചു കണ്ടില്ല. ഏറ്റവും താഴേക്കിടയിലുള്ള സധാരണക്കാരില്‍ സാധാരണക്കാരായ കുട്ടികള്‍ക്കാണ് ദുരന്തമുണ്ടായത്. പ്രകാശമാനമായ ഒരു ജീവിതവും ഭാസുരമായ ഒരു ഭാവിയും സ്വപ്‌നം കണ്ട, ബാല്യം കൈവിടാത്ത കുഞ്ഞുങ്ങള്‍ക്കുണ്ടായ ഈ ദുരന്തം കേരളത്തിന്റെ കപട സദാചാരത്തെ ഊതിവീര്‍പ്പിച്ച പ്രബുദ്ധതയ്ക്കും ഒക്കെ മുഖത്തേറ്റ അടിയാണ്. നവോത്ഥാനത്തിന്റെ പേരില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ പോലെ കേരളം മുഴുവന്‍ പ്രചാരണം നടത്തിയ സി പി എമ്മിന്റെ നേതാക്കള്‍ക്കെല്ലാം നാവിറങ്ങിപ്പോയിരിക്കുന്നു. ഈ പിഞ്ചുപെണ്‍കുട്ടികളെ, അവര്‍ പട്ടികജാതിയില്‍ പെട്ടവരാണ്. അവരുടെ യഥാര്‍ത്ഥ കൊലയാളികളെ കണ്ടെത്താനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് കേരളാ പോലീസിന് ഒഴിഞ്ഞുമാറാനാകില്ല. സ്വാതന്ത്ര്യ പിറവിയ്ക്കു ശേഷം കേരളം കണ്ട ഏറ്റവും വലിയ നീതിനിഷേധങ്ങളില്‍ ഒന്നാണിത്. പാര്‍ട്ടിക്കാര്‍ക്ക് ബലാത്സംഗം ചെയ്യാം, പാര്‍ട്ടിക്കാര്‍ക്ക് കൊലപാതകം ചെയ്യാം, പാര്‍ട്ടിക്കാര്‍ എന്ത് ചെയ്താലും പാര്‍ട്ടിക്കാരായ പോലീസ് നോക്കിക്കൊള്ളും എന്ന അവസ്ഥ ഒരിക്കലും ജനാധിപത്യ ഭരണസംവിധാനത്തിന് ഭൂഷണമല്ല. പ്രതികള്‍ നിരപരാധികളാണ് എന്നുപറഞ്ഞ് വെറുതെ വിടുന്ന നീതിപീഠത്തിന് ഈ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താനുള്ള പുനരന്വേഷണത്തിന് ഉത്തരവിടാനുള്ള ബാദ്ധ്യത കൂടിയില്ലേ?
കേരളത്തിന്റെ മനസ്സാക്ഷിയോടാണ് ഈ ചോദ്യം. ഒന്‍പതും പതിമൂന്നും വയസ്സുള്ള രണ്ടു പിഞ്ചു കുഞ്ഞുങ്ങളുടെ നിലവിളി കേട്ടില്ലെന്നു നടിച്ച് രാഷ്ട്രീയത്തിന്റെ പേരില്‍ നിശ്ശബ്ദത പാലിക്കുന്ന കേരളീയ സമൂഹം അപമാനമാണ്. നിര്‍ഭയയുടെയും കത്വ സംഭവത്തിന്റെയും പേരില്‍ കേരളത്തിലുണ്ടായ കോലാഹലങ്ങള്‍ മറക്കാനായിട്ടില്ല. ഉത്തരേന്ത്യയില്‍ എവിടെയെങ്കിലുമായിരുന്നു ഈ സംഭവങ്ങളെങ്കില്‍, ഈ കുഞ്ഞുങ്ങള്‍ ഹിന്ദുക്കളല്ലാതിരുന്നെങ്കില്‍ എന്താകുമായിരുന്നു? ഈ ചോദ്യങ്ങളൊക്കെ ഓരോ മലയാളിയും സ്വന്തം മനസ്സാക്ഷിയോട് ചോദിക്കട്ടെ. വാളയാര്‍ പ്രശ്‌നത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ സ്വീകരിച്ച നിലപാടും പരിശോധിക്കപ്പെടേണ്ടതാണ്.