പതിവ് ക്ലീഷേ മാപ്പിരക്കലുകള്‍ക്കും ആരോപണങ്ങള്‍ക്കും അപ്പുറം കുട്ടികളുടെ സുരക്ഷയ്ക്കായി നാം ഇനിയെങ്കിലും നടപടികള്‍ സ്വീകരിക്കുമോ? കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. അടുത്തകാലത്തായി ബാല പീഡന നിരക്കുകളില്‍ വലിയ വര്‍ദ്ധനവും ഉണ്ടായിട്ടുണ്ട്. അപകടകരമാം വിധത്തില്‍ ജനസംഖ്യാനുപാതത്തില്‍ സംഭവിച്ചിട്ടുള്ള മാറ്റമാണ് കേരളം കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും സുരക്ഷിതമല്ലാത്ത ഇടമാകാന്‍ പ്രധാന കാരണം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റം അതിഭയാനകമാം വിധം കേരളത്തെ ഗ്രസിച്ചുകൊണ്ടിരിക്കുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ആലുവയില്‍ അസ്ഫാക്ക് ആലം എന്ന കുറ്റവാളിയിലൂടെ കേരളം കണ്ടത്.
മനുഷ്യത്വം തൊട്ടുതീണ്ടാത്ത കൊടുംക്രൂരതയുടെ ഞെട്ടലില്‍ നിന്ന് കേരളം ഇനിയും മുക്തമായിട്ടില്ല. പ്രതിയെ പിടികൂടാന്‍ കഴിഞ്ഞെങ്കിലും ഈ സംഭവത്തിലെ പ്രധാന കുറ്റവാളി നമ്മുടെ സര്‍ക്കാര്‍ – പോലീസ് സംവിധാനങ്ങള്‍ തന്നെയാണ്. ഏതാണ്ട് 40- 50 ലക്ഷം ഇതര സംസ്ഥാനക്കാര്‍ കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. കൃത്യമായ കണക്ക് ആരുടെയും കയ്യിലില്ല. ഇതില്‍ കൊടും ക്രിമിനലുകളുണ്ട്, ലഹരി റാക്കറ്റുകളുടെ ഭാഗമായവരുണ്ട്, പിടികിട്ടാപ്പുള്ളികളുണ്ട്, തൊഴില്‍ തേടി വരുന്നവരുമുണ്ട്. സര്‍ക്കാരിന്റെ കയ്യിലോ പോലീസിന്റെ കയ്യിലോ കൃത്യമായ കണക്കില്ല. ഇവര്‍ ആരൊക്കെയെന്ന് വിവരമില്ല. കഴിഞ്ഞവര്‍ഷം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത 170ലേറെ ലൈംഗിക പീഡനക്കേസുകളില്‍ പ്രതിസ്ഥാനത്ത് ഇതര സംസ്ഥാന തൊഴിലാളികളാണ്.
തൊഴില്‍ തേടി വരുന്നവര്‍ക്ക് കൃത്യമായ രജിസ്‌ട്രേഷനും തിരിച്ചറിയല്‍ കാര്‍ഡും നിര്‍ബന്ധമാക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകള്‍ പഴക്കമുണ്ട്. പക്ഷേ അത്തരം ഒരു നടപടിയുടെ സാധ്യതകള്‍ ആരായാന്‍ നമ്മുടെ ഭരണകൂടം തയ്യാറാകുന്നില്ല. ഭാവിയില്‍ ഇവര്‍ സംഘടിത ശക്തിയാകാനും വലിയ അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും കോപ്പുകൂട്ടാനും സാധ്യത ഏറെയാണ്. നിരോധിത ഭീകര സംഘടനകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവരും ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ സുരക്ഷ ആപല്‍ക്കരമായ വിധത്തില്‍ ഭീഷണിയിലാണ് എന്ന് വ്യക്തം. നമ്മുടെ പോലീസ് സംവിധാനത്തിന്റെ കഴിവുകേടും മെല്ലെ പോക്കും കൂടിയാകുമ്പോള്‍ സ്ഥിതി വീണ്ടും വഷളാവുകയാണ്. ആലുവയില്‍ നിര്‍ണായക മണിക്കൂറുകളില്‍ പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ആ ദുരന്തം ഒഴിവാക്കാന്‍ ആകുമായിരുന്നു.
സംശയകരമായ സാഹചര്യമോ അതിക്രമങ്ങളോ പോലും കണ്ടാല്‍ കേസ് എടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. രേഖാമൂലം പരാതി കിട്ടിയാല്‍ മാത്രമേ അനങ്ങൂ എന്നതാണ് നമ്മുടെ പോലീസിന്റെ പൊതുവേയുള്ള നയം. മറിച്ച് ചിന്തിക്കുന്ന കുറച്ചു പേരെങ്കിലും സേനയ്ക്കുള്ളില്‍ ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ 24 മണിക്കൂറും ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സേനയാണ് പോലീസ്. പക്ഷേ പലപ്പോഴും അവര്‍ക്കതിന് കഴിയുന്നില്ല. ആവശ്യത്തിനു പോലീസുകാര്‍ ഇല്ലാത്തതും ഉള്ളവരില്‍ ഏറെ പേരും അലസരാണെന്നതും കാര്യങ്ങള്‍ വഷളാക്കുന്നു. പരിഹാസ്യമാകുന്ന വിഴുപ്പലക്കലുകള്‍ക്കപ്പുറം ഭരണ-പ്രതിപക്ഷങ്ങള്‍ക്കും ഇക്കാര്യത്തില്‍ ഗൗരവപൂര്‍ണമായ ചിന്തയോ നിലപാടോ ഉണ്ടെന്ന് തോന്നുന്നില്ല. ഓരോ സംഭവവും ആവര്‍ത്തിക്കുമ്പോഴും ആരോപണ പ്രത്യാരോപണങ്ങളില്‍ അഭിരമിക്കുകയും പിന്നെ എല്ലാം മറക്കുകയും ചെയ്യുന്ന രീതിയാണ് അവരുടേത്. കേരളം അക്രമികള്‍ക്കും ലഹരി മാഫിയക്കും ഏറ്റവും പ്രിയപ്പെട്ട താവളമായി മാറുന്നത് ഈ സാഹചര്യത്തിലാണ്.
പെണ്‍കുട്ടികള്‍ ക്രൂര പീഡനത്തിനിരയായി കൊലചെയ്യപ്പെട്ട നിരവധി കേസുകള്‍ ഇക്കാലയളവില്‍ കേരളത്തില്‍ നാം കണ്ടു. സൂര്യനെല്ലി മുതല്‍ കിളിരൂരും കവിയൂരും വിതുരയും വാളയാറും ഒക്കെ ഹതഭാഗ്യരായ പെണ്‍കുട്ടികളുടെ പേരുകൊണ്ട് കേരള ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടതാണ്. ഷൊര്‍ണൂരിലെ സൗമ്യയും പെരുമ്പാവൂരിലെ ജിഷയും ഇപ്പോള്‍ ആലുവയിലെ പെണ്‍കുട്ടിയും അങ്ങനെ എത്രയോ പേര്‍. പ്രതിസ്ഥാനത്ത് ഭരണകര്‍ത്താക്കളും രാഷ്ട്രീയ നേതാക്കളും വിഐപികളും മുതല്‍ അന്യസംസ്ഥാനക്കാരായ കൊടും ക്രിമിനലുകള്‍ വരെ. പക്ഷേ ഒരു കേസിലും ഇതുവരെ പ്രതികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെട്ടിട്ടില്ല. വെടിവെച്ചു കൊല്ലണം, കല്ലെറിഞ്ഞു കൊല്ലണം, തുടങ്ങിയ മുറവിളികള്‍ ഉയരാറുണ്ടെങ്കിലും ഫലത്തില്‍ നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പോലും ഇവര്‍ക്ക് നല്‍കാന്‍ കേരളത്തിലെ ഭരണകൂടത്തിന് ആകുന്നില്ല.
മറ്റു ചില സംസ്ഥാനങ്ങളില്‍ പോലീസ് ഏറ്റുമുട്ടലുകളില്‍ പ്രതികള്‍ കൊല്ലപ്പെടുമ്പോഴും പ്രതികളുടെ അനധികൃത നിര്‍മ്മിതികള്‍ തകര്‍ക്കുമ്പോഴും സ്വത്തുക്കള്‍ കണ്ടു കെട്ടുമ്പോഴും ജനങ്ങള്‍ കയ്യടിക്കുന്നു. നിയമത്തിന്റെ ഒരു പഴുതും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാനുള്ള മാര്‍ഗം ആവരുത്. ആ നിലയ്ക്ക് തെളിവുകള്‍ ശേഖരിക്കാനും കോടതിക്കുമുന്നില്‍ അവതരിപ്പിക്കാനും സര്‍ക്കാരിനും പോലീസിനും കഴിയണം. പരിഹാസ്യമാകുന്ന മറ്റൊരു കാര്യം കേരളത്തിലെ സാംസ്‌കാരിക നായകര്‍ എന്ന് അവകാശപ്പെടുന്ന ഒരു വിഭാഗത്തിന്റെ മൗനമാണ്. മറ്റു സംസ്ഥാനങ്ങളില്‍ എന്ത് അക്രമം നടന്നാലും രാഷ്ട്രീയ പ്രസ്താവനകളും മെഴുകുതിരി യോഗങ്ങളുമായി പ്രത്യക്ഷപ്പെടുന്ന ഇക്കൂട്ടര്‍ കേരളത്തില്‍ പെണ്‍കുട്ടികള്‍ എരിതീയില്‍ വീണ ശലഭങ്ങളെ പോലെ പിടഞ്ഞൊടുങ്ങുന്നത് കാണുന്നേയില്ല. സംസ്‌കാരത്തെപ്പറ്റിയും മനുഷ്യത്വത്തെപ്പറ്റിയും പറയാനും എഴുതാനും ഇവര്‍ക്ക് എന്തവകാശം എന്നതാണ് ഉയരുന്ന വലിയ ചോദ്യം.