ഭാരതത്തിന്റെ സ്വാതന്ത്ര്യ മുന്നേറ്റത്തിന് ശ്രീനാരായണഗുരുദേവന്‍ നല്‍കിയ സംഭാവനകള്‍ അംഗീകരിക്കപ്പെടാന്‍ സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടിവന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവ ആഘോഷം പ്രഖ്യാപിക്കപ്പെട്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിനപ്രഭാഷണത്തിലാണ് സ്വാമി വിവേകാനന്ദനും മുമ്പായി ഗുരുദേവന്റെ പേരു പറഞ്ഞ് പ്രധാനമന്ത്രി അദ്ദേഹത്തിന്റെ സംഭാവനയ്ക്ക് രാഷ്ട്രത്തിന്റെ കടപ്പാടറിയിച്ചത്. നേരിനോട് മുഖം തിരിക്കാത്ത ഓരോ കേരളീയനും അഭിമാനിക്കാനുള്ള അവസരമാണ് ഇതിലൂടെ പ്രധാനമന്ത്രി ഒരുക്കിയെടുത്തത്.
ഭാരതപുനര്‍ജ്ജനിയുടെ ഊര്‍ജ്ജസ്രോതസ്സുകളില്‍ തിളങ്ങിയ പ്രഭയായിരുന്നു ശ്രീനാരായണ ഗുരുദേവന്‍. സ്വാതന്ത്ര്യസമരത്തിലും അദ്ദേഹത്തിന്റെ പ്രഭാവം ലഘുവായിരുന്നില്ല. പക്ഷേ സാധാരണനിലയില്‍ ഗുരുദേവന്റെ മഹത്വം അടുത്തറിഞ്ഞവരോടോ അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ അറിഞ്ഞുള്‍ക്കൊണ്ടവരോടോ പോലും അദ്ദേഹത്തിന്റെ സ്വാതന്ത്ര്യസമരത്തിലെ പങ്ക് അന്വേഷിച്ചാല്‍ അവര്‍ ആലോചനകളിലേക്ക് പിന്‍വലിയുന്നതാകും കാണേണ്ടി വരിക. അധിനിവേശങ്ങളിലൂടെ അന്യംനിന്നുപോയ ഭാരതത്തിന്റെ ശ്രേഷ്ഠ പാരമ്പര്യ മൂല്യങ്ങളുടെ പുനര്‍ജ്ജനിക്ക് സംസ്‌കൃതവും തമിഴും ആഴത്തിലറിഞ്ഞ് നവോത്ഥാനത്തിന്റെ തിരി കൊളുത്തിയതും ജാതിഭേദത്തിനും തൊട്ടുകൂടായ്മയ്ക്കുമെതിരെ നടന്ന മുന്നേറ്റത്തിന് ബൗദ്ധികവും പ്രായോഗികവും വിപ്ലവകരവുമായ നേതൃത്വം നല്‍കിയതും മതപരിവര്‍ത്തനത്തിന്റെ അര്‍ത്ഥമില്ലായ്മ വ്യക്തമാക്കിയതും ധര്‍മ്മഭ്രഷ്ടരായവര്‍ക്ക് സ്വധര്‍മ്മത്തിലേക്കുള്ള തിരിച്ചുവരവിന് വഴിയൊരുക്കിയതുമൊക്കെ ഗുരുദേവന്റെ സംഭാവനകളായി തിരിച്ചറിയുന്നവര്‍ക്കും ആവക കാര്യങ്ങളും സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായിരുന്നെന്ന് ധൈര്യസമേതം പറയാന്‍ മടിയാണ്.
പക്ഷേ സ്വാതന്ത്ര്യ വീരസാവര്‍ക്കറുടെ ചരിത്രരചനാരീതി സ്വീകരിക്കുന്നവര്‍ക്ക് ആ രംഗത്ത് ശ്രീനാരായണഗുരുദേവന്റെ ബഹുമുഖമായ സംഭാവനകളെ അംഗീകരിക്കാനുള്ള പ്രചോദനമുണ്ടാവുക സ്വാഭാവികമാണ്. അരുവിപ്പുറത്ത് ‘ഈഴവ’ ശിവനെ പ്രതിഷ്ഠിച്ച് ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച ശ്രീനാരായണഗുരുദേവന്‍ ഭാരത സ്വാതന്ത്ര്യസമരത്തില്‍ നല്‍കിയ സംഭാവന അളന്നറിയുവാന്‍ രത്‌നഗിരിയില്‍ (മഹാരാഷ്ട്ര), തോട്ടിയെ പൂജാരിയായി ഉയര്‍ത്തി. സകല ജാതിക്കാര്‍ക്കും പ്രവേശിക്കാനും ആരാധിക്കുവാനും അനുവാദമുള്ള ‘പതിത പാവന’ ക്ഷേത്രം പ്രതിഷ്ഠിച്ച വിനായക ദാമോദര്‍ സവര്‍ക്കറുടെ ചരിത്രപാഠം നമുക്ക് വഴി കാട്ടുന്നു. ഭാരതത്തിന്റെ അധിനിവേശ പ്രതിരോധ ചരിത്രത്തെ ‘ഭാരത ചരിത്രത്തിലെ ആറ് സുവര്‍ണ്ണഘട്ടങ്ങള്‍’ എന്ന തന്റെ ചരിത്രകൃതിയിലൂടെയാണ് വീര സാവര്‍ക്കര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അലക്‌സാണ്ടറുടെ അധിനിവേശത്തിന്റെ മേല്‍ വിജയംവരിച്ച ചക്രവര്‍ത്തി ചന്ദ്രഗുപ്തന്റെയും മഹാമന്ത്രി ചാണക്യന്റെയും പ്രതിരോധത്തിന്റെ ഒന്നാം ഘട്ടം. യവനാന്തകനായ പുഷ്യമിത്ര ചക്രവത്തിയുടെ രണ്ടാം ഘട്ടം. കുശാണന്മാരുടെയും ശകന്മാരുടെയും അന്തകനായ സാമ്രാട്ട് വിക്രമാദിത്യന്റെ മൂന്നാം ഘട്ടം. ലോകത്തിന്റെ അധികഭാഗത്തയും കിടുകിടാ വിറപ്പിച്ച ഹൂണ വംശ ആക്രമണകാരികളെ കീഴ്‌പ്പെടുത്തി നാമാവശേഷമാക്കിയ സമ്രാട്ട് യശോധര്‍മ്മന്റെ നാലാം ഘട്ടം. ക്രിസ്തുവിനു ശേഷം എട്ടാം ശതകത്തിലാരംഭിച്ച ആയിരം വര്‍ഷങ്ങള്‍ നിരന്തര പോരാട്ടങ്ങളുടെ അവസാനം കുറിച്ചുകൊണ്ട് 1758 ജൂലായില്‍ അട്ടോക് ദുര്‍ഗം പിടിച്ചെടുത്ത് അധിനിവേശ ശക്തികളുടെ പച്ചക്കൊടികള്‍ അഴിച്ചെറിഞ്ഞ് കാവി നിറമുള്ള ‘ജറി പതാക’ സ്ഥാപിച്ചതുവരെയുള്ള അഞ്ചാം ഘട്ടം. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയുടെമേല്‍ ഭാരതീയ ദേശീയതയുടെ ശക്തികള്‍ വിജയം നേടിയ ആറാം ഘട്ടം. ‘അവസാന വാള്യം പ്രസിദ്ധീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ വയസ്സ് 80 കഴിഞ്ഞിരുന്നു! ‘സാവര്‍ക്കറുടെ ‘സുവര്‍ണ്ണഘട്ടങ്ങള്‍’ സാങ്കേതിക ശാസ്ത്ര ബോധമുള്ള ഒരു ദേശീയ വിജിഗീഷുവിന്റെ ചരിത്രാധിഷ്ഠിതമായ സിംഹാവലോകനമാണ്’ എന്നെഴുതി വര്‍ത്തമാന ഭാരതത്തിലെ എണ്ണം പറഞ്ഞ ബൗദ്ധിക പ്രതിഭയായ ആര്‍.ഹരി ആ ചരിത്രരചനാശൈലിയുടെ സവിശേഷത പ്രകടമാക്കുന്നു. ഒന്നാം ഘട്ടത്തില്‍ ഭാരതത്തിന്റെ പുനര്‍ജനിയില്‍ അലക്‌സാണ്ടറുടെ കാലത്ത് അരുംകൊല ചെയ്യപ്പെട്ടവരുടെയും അഞ്ചാം ഘട്ടത്തില്‍ ദാര്‍ശനിക വഴികാട്ടിക്കൊടുത്ത ആദിശങ്കരന്റെയും സംഭാവനകള്‍ ചര്‍ച്ച ചെയ്ത സാവര്‍ക്കറുടെ സ്വതന്ത്രഭാരത ചരിത്ര നിര്‍മ്മിതിയുടെ രീതിശാസ്ത്രം പിന്തുടര്‍ന്നാല്‍ അവസാനഘട്ടത്തില്‍ രാമകൃഷ്ണ-വിവേകാനന്ദന്മാരുടെയും ദയാനന്ദന്റെയും ശ്രദ്ധാനന്ദന്റെയും ശ്രീനാരായണഗുരുവിന്റെയും സ്വാതന്ത്ര്യ സംഭാവനകള്‍ നക്ഷത്ര ശോഭയോടെ തിളങ്ങും.
അത്തരമൊരു ശൈലിയിലുള്ള പഠനത്തിന് ഏറ്റവും ഉതകുന്നതാണ് വിശ്വദാര്‍ശനിക സമൂഹത്തിനു മുമ്പില്‍ ഗുരുദേവന്റെ വ്യക്തി പ്രഭാവത്തെ ‘വേഡ് ഓഫ് ദി ഗുരു’ (Word of the Guru) എന്ന തന്റെ അനശ്വര കൃതിയിലൂടെ പ്രകടമാക്കിയ നടരാജഗുരുവിന്റെ വാക്കുകള്‍. ഭൂഖണ്ഡ സമാനമായ ഭാരതമെന്ന വിശാലരാജ്യം ആയിരക്കണക്കിനു വര്‍ഷങ്ങളിലൂടെ ആക്രമണതരംഗങ്ങള്‍ക്ക് വിധേയമാകുകയായിരുന്നു. വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നാണ് അധിനിവേശം അധികവുമുണ്ടായത്. വാസ്‌കോ-ഡി-ഗാമയുടെ വരവോടെ സമുദ്രതീരങ്ങളിലും അധിനിവേശത്തിന്റെ സ്വാധീനം പ്രകടമായി. കാലങ്ങളായി രൂപം പ്രാപിച്ച ഭാരതീയ പാരമ്പര്യങ്ങളും ധാര്‍മ്മിക മൂല്യങ്ങളും തകര്‍ന്നു തരിപ്പണമായി. കാലത്തിന്റെ തിരമാലകളെ അതിജീവിക്കുന്നതിന് തങ്ങളുടെ പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന ധാര്‍മ്മികതയുടെ യാനം വഴുതി കയ്യെത്താത്ത ദൂരത്തേക്ക് പോകുന്നതുകണ്ട് വേദനിച്ച് ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സന്യാസികള്‍ ഉണര്‍ന്നെഴുന്നേറ്റു. എന്നാല്‍ വെള്ളത്തിലേക്ക് എടുത്തു ചാടി അത് തിരിച്ചു പിടിക്കുന്നതിനുള്ള ധൈര്യം ചിലര്‍ മാത്രമേ കാട്ടിയുള്ളൂ. അത്തരം സാഹസികമായ ഒരു ദൗത്യം ഏറ്റെടുക്കുകയായിരുന്നു ശ്രീനാരായണഗുരുദേവന്‍ ചെയ്തതെന്ന് വിശദീകരിച്ചു കൊണ്ട് നടരാജ ഗുരു എഴുതി: ‘പരസ്പരവിരുദ്ധങ്ങളായ സ്വാധീനങ്ങള്‍ പിന്നോട്ടു മാറുകയും മുന്നോട്ടു പോകുകയും ചെയ്യുന്ന തിരമാലകളായി മാറുമ്പോള്‍ ശക്തനായ ഒരു നീന്തല്‍ക്കാരനു മാത്രമേ അതിജീവിക്കാനാകൂ. ദൗത്യം കഠിനമായിരുന്നു. മഹത്തായ ഭൂതകാലത്തിന്റെ എരിഞ്ഞടങ്ങിയ വെണ്ണീറില്‍ നിന്ന് വീണ്ടും പന്തം കൊളുത്തി ആ ശ്രേഷ്ഠതയെ ഭാവിക്കുവേണ്ടി ഉതകും വിധം പുതിയ കാലത്തിന്റെ അതിരുകള്‍ക്കപ്പുറം പകര്‍ന്നു നല്‍കുക. അതാണ് ചെയ്തു തീര്‍ക്കുവാനുള്ള അടിസ്ഥാന ദൗത്യമായി തന്നെ ഏല്‍പ്പിച്ചിട്ടുള്ളതെന്നാണ് ഗുരു തിരിച്ചറിഞ്ഞത്.’
യുഗങ്ങളോളം വ്യാസന്റെയും വാത്മീകിയുടെയും കാളിദാസന്റെയുമൊക്കെ മാധ്യമമായി മനുഷ്യാത്മാവിനെ പ്രോജ്ജ്വലിപ്പിച്ച സംസ്‌കൃതത്തെ പുനരുജ്ജീവിപ്പിക്കുകയെന്നതായിരുന്നു ഗുരുദേവന്‍ കണ്ടെത്തിയ പ്രധാന മാര്‍ഗം. സംസ്‌കൃതത്തോടൊപ്പം തമിഴും കൂടി ഗൗരവപൂര്‍വ്വം പഠിച്ചറിഞ്ഞതോടെ തിരുവള്ളുവരിലും തായ്മാനവരിലും കൂടി കേട്ടത് വേദ സംസ്‌കൃതിയുടെ ഏറ്റവും ഉന്നത തലത്തിലുള്ള നന്മകളാണെന്ന് തിരിച്ചറിഞ്ഞു. നീണ്ടകാലം അരിച്ചെടുത്ത് ശുദ്ധീകരിച്ചതോടെ രണ്ടു സംസ്‌കാരങ്ങളുടെയും അടിസ്ഥാന ഘടകങ്ങള്‍ സമാനങ്ങളാണെന്നും തിരിച്ചറിഞ്ഞു. അത് പ്രചരിപ്പിച്ച് സമാജത്തിന് പുതുജീവന്‍ നല്‍കുന്നതായി ഗുരുദേവന്റെ കര്‍മ്മ മേഖല.
നടരാജഗുരു ദാര്‍ശനികവും ബൗദ്ധികവുമായി ഉന്നത നിലവാരം പുലര്‍ത്തുന്ന ആഗോള സമാജത്തിലെ ഉന്നത ശ്രേണിയിലേക്കാണ് ഗുരുദേവ ജീവിതവും സന്ദേശവും എത്തിച്ചതെങ്കില്‍ പി.പരമേശ്വര്‍ജി ‘ശ്രീനാരായണഗുരു: നവോത്ഥാനത്തിന്റെ പ്രവാചകന്‍’ എന്ന തന്റെ രചനയിലൂടെ ലോകമാകെയും ഭാരതത്തിലെ ഓരോ ഇടങ്ങളില്‍ വിശേഷിച്ചും ഗുരുദേവന്റെ ധര്‍മ്മവും കര്‍മ്മവും ജന്മസാക്ഷാത്കാരവും പതിരൊട്ടുമില്ലാതെ പറഞ്ഞറിയിക്കുകയാണ് ചെയ്തത്. ഗുരുദേവന്‍ ദക്ഷിണ ഭാരതത്തില്‍ ഉയര്‍ത്തിയ നവോത്ഥാനത്തിന്റെ ഊര്‍ജ്ജതരംഗം രാമകൃഷ്ണ-വിവേകാനന്ദന്മാരും ദയാനന്ദനും ശ്രദ്ധാനന്ദനും തിളങ്ങി വിളങ്ങിയ ഭാരതവിമോചനത്തിന്റെ പോര്‍മുഖത്തെ കര്‍മ്മശക്തിയായി മാറിയതെങ്ങനെയെന്ന് തിരിച്ചറിഞ്ഞ് പരമേശ്വര്‍ജി എഴുതിയ ചില സുപ്രധാന സൂചനകള്‍ ശ്രദ്ധിക്കാം.
അവധൂതനായി ലോകം കണ്ടറിയാനിറങ്ങിയ ‘അദ്ദേഹത്തിന്റെ സുദീര്‍ഘമായ സഞ്ചാര പരിപാടിയില്‍ ഏതെല്ലാം സ്ഥാനങ്ങളാണ് ഉള്‍പ്പെട്ടിരുന്നതെന്നു പറയാന്‍ പ്രയാസമാണെന്ന്’ സൂചിപ്പിച്ചിട്ട് പരമേശ്വര്‍ജി എഴുതി: ‘അജ്ഞാതമായ ആ കാലഘട്ടത്തിന്റെ ചരിത്രം പൂര്‍ണ്ണമായി ഇനി ഒരു കാലഘട്ടത്തും വെളിച്ചം കാണുമെന്ന് കരുതിക്കൂടാ. എന്നാല്‍ ശിവഗിരി മഠാധിപതി സ്വാമി നിജാനന്ദന്റെ ഒരു വാക്യം അതിലേക്കും വെളിച്ചം വീശുന്നുണ്ട്. ‘കന്യാകുമാരി മുതല്‍ കൈലാസം വരെയും ഭൃഗുകച്ഛം മുതല്‍ കാമപീഠംവരെയും (ഗുജറാത്തു മുതല്‍ അസം വരെയും) അവിടുന്നു സഞ്ചരിക്കുകയും എല്ലാ പുണ്യതീര്‍ത്ഥങ്ങളും സന്ദര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് ആപ്തന്മാര്‍ പറയുന്നത്’. ഇതില്‍ നിന്നും ലഭിക്കുന്ന സൂചന സമഗ്രഭാരത്തെയും കണ്ടറിഞ്ഞ ശേഷമാണ് അവധൂതാവസ്ഥയില്‍നിന്ന് ജഗത്ഗുരുവെന്ന തലത്തിലേക്ക് ശ്രീനാരായണന്‍ വളര്‍ന്നതെന്നുള്ളതാണ്.
അവധൂത കാലഘട്ടത്തില്‍ ‘നാഗര്‍കോവില്‍ റോഡില്‍ ബാഹ്യവ്യവഹാരമൊന്നുമില്ലാതെ യോഗനിദ്രയില്‍ തന്നെ’ വിശ്രമിച്ചിരുന്ന ഒരു യോഗിനിയമ്മയെ ശ്രീനാരായണഗുരുദേവന്‍ അങ്ങോട്ടു ചെന്നു കണ്ട് അനുഗ്രഹം തേടിയ സംഭവം ശ്രീതീര്‍ത്ഥ പരമഹംസസ്വാമികളുടെ ജീവചരിത്രത്തില്‍ വിദ്യാനന്ദ തീര്‍ത്ഥപാദ സ്വാമികള്‍ വിവരിച്ചതിനെ ഉദ്ധരിച്ച് എടുത്ത് കാണിക്കുമ്പോള്‍ തന്നെ ‘ഭഗവാന്‍ ശ്രീരാമകൃഷ്ണ പരമഹംസരെയും ഒരു യോഗിനിയമ്മ ആകസ്മികമായി കണ്ടതായി അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ കാണുന്നുണ്ട്’ എന്നതും പരമേശ്വര്‍ജി വായിച്ചറിയുന്നവരുടെ വിവേകപൂര്‍ണ്ണമുള്ള വിശകലനത്തിന് വിധേയമാക്കുന്നു. ഭഗവാന്‍ ശ്രീരാമകൃഷ്ണ പരമഹംസനെയും ശ്രീനാരായണഗുരുദേവനെയും ബന്ധിപ്പിക്കുന്ന ആദ്ധ്യാത്മിക തേജസ്സിന്റെ അന്തര്‍ധാര അവിടെ പ്രതീകാത്മായി പ്രകടമാകുന്നുവെന്നതു തന്നെയല്ലേ അങ്ങനെയൊരു വിശകലനത്തില്‍ ഉരുത്തിരിഞ്ഞു വരേണ്ട നിഗമനം!
‘ത്രിവേണീസംഗമത്തിലൂടെ’ ശ്രീ നാരായണ ധര്‍മ്മ പരിപാലന സംഘത്തിലെത്തിയ പരമേശ്വര്‍ജി ആ സംഗമത്തിലെ വിവേകാനന്ദ സാന്നിദ്ധ്യം ചര്‍ച്ച ചെയ്യുന്നത് ശ്രദ്ധാപൂര്‍വ്വം പഠിച്ചുള്‍ക്കൊള്ളേണ്ട അറിവിന്റെ കിരണങ്ങള്‍ തന്നെയാണ്. മഹത്തായ ഭാരത പൈതൃകത്തിന്റെ പുനര്‍ജ്ജനിക്കുവേണ്ടി അവതാരം കൊണ്ട പരമഹംസരുടെയും ഗുരുദേവന്റെയും ശിഷ്യന്മാരും അതേ വഴിയില്‍ സഞ്ചരിക്കാന്‍ നിയതിയാല്‍ നിയോഗിക്കപ്പെട്ടവരായിരുന്നു. കല്‍ക്കട്ടയിലേക്ക് ഉന്നതപഠനത്തിനായി നിയോഗിക്കപ്പെട്ട കുമാരനാശാന് അവിടെ വിവേകാനന്ദനോടടുക്കുവാനും അദ്ദേഹത്തെ പഠിക്കുവാനും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കുന്നു. സ്വാമി വിവേകാനന്ദന്‍ ബാംഗ്ലൂര്‍ സന്ദര്‍ശിച്ചപ്പോള്‍ മാനുഷികമാഹാത്മ്യത്തിന്റെ മൂര്‍ത്തി പ്രഭാവം കയറിയ റിക്ഷ താന്‍ തന്നെ തെരുവിലൂടെ വലിച്ച് സംതൃപ്തി നേടിയ ഡോ. പല്‍പ്പുവിനെ ‘കേരള സമാജത്തെ പരിവര്‍ത്തനത്തിലൂടെ പവിത്രമാക്കുവാന്‍’ ശ്രീനാരായണഗുരുദേവന്റെ അടുക്കലേക്കാണ് പറഞ്ഞു വിട്ടത് (അവലംബം: ശ്രീനാരായണഗുരു സമാഹാരഗ്രന്ഥം). അങ്ങനെ വരുമ്പോള്‍ രാമകൃഷ്ണ സമാനനായ ശ്രീനാരായണനും, ‘നാരായണന്റെ നരേന്ദ്രനായ’ കുമാരനാശാനും നരേന്ദ്രനിലൂടെ മാര്‍ഗം തെളിഞ്ഞ ഡോ. പല്‍പ്പുവും ചേര്‍ന്ന ത്രിവേണീസംഗമം സംഭവിച്ചിടത്താണ് ശ്രീനാരായണ ധര്‍മ്മ പരിപാലന സംഘം ജന്മം കൊണ്ടതെന്നത് ശ്രദ്ധേയമാകുന്നു. അവിടെ യുക്തിസഹമായ ഉത്തരം തേടിയുള്ള മറ്റൊരു ചോദ്യം ഉയരുന്നു: പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം എല്ലാ ദേവതമാരെയും തത്കാലം മറന്ന് ഭാരതാമാതാവിനെ പൂജിക്കുവാന്‍ പറഞ്ഞ വിവേകാനന്ദന്‍ കേരളത്തിലെ ഈ ത്രിവേണീ സംഗമത്തിലൂടെ മനസ്സില്‍ കരുതിയ ലക്ഷ്യം ഭാരതാംബയുടെ വിമോചനത്തിന് കേരളത്തെയും സജ്ജമാക്കുകയായിരുന്നില്ലേ എന്നതാണത്.
നവോത്ഥാനത്തിന്റെ ആ ത്രിവേണീസംഗമത്തില്‍ നിന്ന് കേരളത്തിനു ലഭിച്ച ഉദാത്തമായ ദര്‍ശനപാഠമായിരുന്നു ‘ഒരു ജാതി; ഒരു മതം; ഒരു ദൈവം’ എന്നത്. ‘ഒരു മതം’ എന്ന തന്റെ ഉദാത്തമായ ദര്‍ശനപാഠത്തിലൂടെ മത പരിവര്‍ത്തനത്തിന്റെ അര്‍ത്ഥശൂന്യതയും അനാവശ്യവും അപകടവും പ്രകടമാക്കിയ ശ്രീനാരായണഗുരുദേവന്‍ ദേശീയ സ്വാതന്ത്ര്യസമരത്തിന് അമൂല്യമായ സംഭാവനയാണ് നല്‍കിയതെന്നതാണ് വസ്തുത. അങ്ങനെ പറയുമ്പോള്‍ ഒരു ചോദ്യം ഉയരാം. സ്വാതന്ത്ര്യസമരവും മതപരിവര്‍ത്തനവും തമ്മിലുള്ള ബന്ധമെന്തായിരുന്നു? ആ ചോദ്യത്തിന് ഉത്തരം ഡോ. ഭീമറാവു അംബേദ്കറില്‍ നിന്ന് കണ്ടെത്താം. ജാതി വ്യവസ്ഥയില്‍ പൊറുതി മുട്ടി ‘ഞാന്‍ ഹിന്ദുവായി ജനിച്ചെങ്കിലും ഹിന്ദുവായി മരിക്കില്ലായെന്ന്’ പ്രഖ്യാപിക്കുകയും തന്റെ അനുയായികളോട് കൂട്ട മത പരിവര്‍ത്തനത്തിന് തയ്യാറാകുക എന്ന് ആഹ്വാനം ചെയ്യുകയും ചെയ്തതാണ് അംബേദ്കറുടെ ചരിത്രം. വലിയ ഒരു ഇര ഒത്തുവന്നതിന്റെ ആവേശത്തിലായി അന്നത്തെ ക്രിസ്ത്യന്‍/ഇസ്ലാം മത പരിവര്‍ത്തന ലോബികള്‍. ഹൈദരാബാദ് നിസാം അന്ന് എട്ടുകോടി രൂപയുടെ വാഗ്ദാനവുമായി ഡോ. അംബേദ്കറെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ചരിത്രം സൂചിപ്പിക്കുന്നത്.
പക്ഷേ ഡോ. അംബേദ്കര്‍ അക്കാര്യത്തിലും പഠനവും ഗവേഷണനവും അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനവും താരതമ്യവുമാണ് സ്വീകരിച്ചത്. അങ്ങനെയാണ് അദ്ദേഹം 1936 മേയില്‍ വാര്‍ദ്ധയില്‍ നടത്തിയ പ്രസ്താവന ചരിത്രമായത്. അന്നത്തെ ജനസംഖ്യയില്‍ എട്ടുകോടിയോളമുണ്ടായിരുന്ന അധ:സ്ഥിത ജനവിഭാഗം ഇസ്ലാമിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയാല്‍ എന്തു സംഭവിക്കുമെന്ന് അംബേദ്കര്‍ വ്യക്തമാക്കി: ‘അവര്‍ ഇസ്ലാമിലേക്ക് പോയാല്‍ മുസ്ലീങ്ങളുടെ എണ്ണം ഇരട്ടിയാകും; അത് മുസ്ലീം ആധിപത്യമെന്ന അപകടം യാഥാര്‍ത്ഥ്യമാക്കും. അവര്‍ ക്രിസ്തുമതത്തിലേക്കു പോയാല്‍ ക്രിസ്ത്യാനികളുടെ സംഖ്യ ഗണ്യമായി വര്‍ദ്ധിക്കും; അത് നമ്മുടെ രാജ്യത്തിനു മേല്‍ ബ്രിട്ടീഷുകാരുടെ പിടി വര്‍ദ്ധിപ്പിക്കും. അധ:സ്ഥിത ജനവിഭാഗം ഇസ്ലാം മതത്തിലേക്കോ ക്രിസ്തുമതത്തിലേക്കോ പോയാല്‍ അവര്‍ ഹിന്ദുമതത്തില്‍ നിന്നു മാത്രമല്ല, ഹിന്ദുസംസ്‌കാരത്തില്‍ നിന്നും പുറത്താകും.’ ഹിന്ദു സംസ്‌കാരത്തില്‍ നിന്ന് പുറത്തു പോകുന്നത് അപകടകരമാണെന്ന തിരിച്ചറിവാണ് ബുദ്ധമതം സ്വീകരിക്കുന്നതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സാവര്‍ക്കര്‍ മുന്നോട്ടുവെച്ച ഹിന്ദു സംസ്‌കാരത്തിലധിഷ്ഠിതമായ ദേശീയതയുടെ വീക്ഷണത്തെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതുകൊണ്ടാണ് അംബേദ്കര്‍ ക്രിസ്ത്യന്‍/ഇസ്ലാം മതങ്ങളിലേക്കുള്ള പരിവര്‍ത്തനം ഒഴിവാക്കിയതും ഹിന്ദുമതത്തില്‍ നിന്ന് വേര്‍പിരിഞ്ഞു പോയാലും ഹൈന്ദവ സംസ്‌കാരവുമായി ഇഴപിരിയാതിരിക്കുവാന്‍ ഉതകും വിധം പരിവര്‍ത്തനം ബുദ്ധമതത്തിലേക്ക് മതിയെന്ന തീരുമാനം എടുത്തതും. അവിടെയാണ് അംബേദ്കറെയും കടത്തിവെട്ടി മതപരിവര്‍ത്തനം അനാവശ്യവും ഉപയോഗശൂന്യവുമാണെന്ന സന്ദേശം സമാജത്തിന് നല്‍കിയ ശ്രീനാരായണഗുരുദേവന്‍ സ്വാതന്ത്ര്യത്തിലേക്ക് പുനര്‍ജ്ജനിക്കുവാന്‍ പോരാട്ടത്തിനിറങ്ങി ഭാരതത്തിനാകെ മാര്‍ഗദര്‍ശിയായി മാറിയത്.