ചെറിയ കാശുകൊടുത്താല്‍ ഒരു പാക്കറ്റ് ഉപ്പുകിട്ടും. ഏതു കടയിലും കിട്ടും ഉപ്പ.് ഉപ്പില്ലാത്ത കറിയില്ല. കഞ്ഞി കുടിക്കാനും വേണം ഉപ്പ.് വിലകുറവായതു കൊണ്ടാണ് ഉപ്പിനെ ആരും ശ്രദ്ധിക്കാത്തത്.
ഉപ്പ് മുത്തശ്ശിക്ക് ഇഷ്ടവിഷയമാണ്. മുത്തശ്ശി പറയുന്ന പഴഞ്ചൊല്ലുകളില്‍ ഇടക്കിടെ ഉപ്പ് കേറിവരും.
‘എന്തെല്ലാം പറഞ്ഞാലും അപ്പൂ, മക്കളോട് അമ്മക്കുള്ള സ്‌നേഹം വേറാര്‍ക്കും കിട്ടില്ല.
”ഉപ്പോളം വരില്ല ഉപ്പിലിട്ടത്.”
ഞാന്‍ മുത്തശ്ശിയോട് ഒരു കുസൃതിചോദ്യം ചോദിച്ചു.
”അതാരാ മുത്തശ്ശീ, മുത്തശ്ശിടെ മക്കള് ?”
”പൊട്ടാ, നിന്റമ്മ, നിന്റെ വലിയമ്മ. അമ്മാമന്മാര്.”
”അപ്പൊ മുത്തശ്ശിക്ക് അപ്പൂനോടു സ്‌നേഹല്ല്യ?”
”സ്‌നേഹല്ല്യാന്നല്ല. ച്ചാല്‍, എനിക്ക് എന്റെ മക്കളോടുള്ള സ്‌നേഹത്തിന്റെ അത്ര വരില്ല്യ.”
ഒരു ദിവസം മുത്തശ്ശി പറയുകയായിരുന്നു.
”ചിലപ്പൊ നമ്മളെ ദൈവം പരീക്ഷിക്കും. തന്ന സൗഭാഗ്യങ്ങളൊ ക്കെ തിരിച്ചെടുത്തൂന്നു വരും. എന്തു വിറ്റാലും തുലച്ചാലും അന്തസ്സു വിടരുത്. അഭിമാനം വിട്ടു ജീവിക്കരുത്.
”ഉപ്പു വിറ്റാലും ഉശിരു വില്‍ക്കരുത്.”
വീട്ടില്‍ പണിക്കു വരുന്ന പെണ്ണുങ്ങള്‍ക്ക് ഒരു ചീത്ത സ്വഭാവമുണ്ടെന്ന് മുത്തശ്ശി പറയാറുണ്ട്.
”ഈ വീട്ടില്‍നിന്നു കിട്ടിയ വിശേഷങ്ങള്‍ അങ്ങേ വീട്ടില്‍ച്ചെന്നു പറയും. അവിടുന്നു കിട്ടിയത് ഇവിടേയും വന്നുവിളമ്പും.
‘ഉപ്പിട്ടതും ഊതിക്കുടിച്ചതും’ പറഞ്ഞു നടന്നാലേ ഈ പെണ്ണുങ്ങള്‍ക്കു സുഖാവൂ. കഞ്ഞിയിലുപ്പിട്ടതും കഞ്ഞി ഊതിക്കുടിച്ചതും എന്താ ഇത്ര വിസ്തരിക്കാന്‍?”
കല്യാണിക്കും ലക്ഷ്മിക്കും ഈ സ്വഭാവമുണ്ടെന്ന് മുത്തശ്ശി കണ്ടുപിടിച്ചിട്ടുണ്ട്.
”ആ വീട്ടിലെ വിശേഷങ്ങള്‍ ഈ വീട്ടില്‍ വന്നുപറയുണുണ്ടോ രണ്ട് പേരും? എന്നാ ഉറപ്പിച്ചോളൂ ശാരദേ, ഇവര്‍ ഇവിടുത്തെ കാര്യങ്ങള്‍ അങ്ങേലും ചെന്ന് പറയ്ണ്ണ്ട്.”
”അപ്പു ഇത്തിരി ഉപ്പു തിന്നുനോക്കൂ. ഭയങ്കര ദാഹായിരിക്കും. വെള്ളം കുടിച്ച് മതിയാവും. അതാ പണ്ടുള്ളോര് പറയണത്, ‘ഉപ്പു തിന്നോന്‍ വെള്ളം കുടിക്കും.’
തെറ്റു ചെയ്യുന്നോന്‍ അതിന്റെ ഫലം അനുഭവിക്കും. ആര് എന്തു തെറ്റു ചെയ്താലും ഇന്നല്ലെങ്കില്‍ നാളെ അതിന്റെ ശിക്ഷ അവര്‍ക്കു കിട്ടും.
”നേര് നിരങ്ങി വരും.”
”പാടത്ത് പണി. വരമ്പത്ത് കൂലി.” പ്പപ്പായിട്ട് ദൈവം അങ്ങനേണ്.
”ഇപ്പഴത്തെ ദൈവം?”
”അപ്പഴയ്ക്കപ്പഴേ”
തോട്ടരികില് രണ്ടു പറക്ക് കൃഷിയുണ്ടായിരുന്നു മുത്തശ്ശിയുടെ പേര്‍ക്ക്. പടിക്കല്‍ത്തന്നെ പത്തിരുപതുപറക്ക് വേറെയും കൃഷിയുണ്ട്. കൊല്ലത്തോടുകൊല്ലം ഊണുകഴിക്കാന്‍ പടിക്കലുള്ള ഈ കൃഷിമതി എന്നാണ് മുത്തശ്ശി പറയാറ്.
തോട്ടരികിലെ കണ്ടംകൊണ്ട് നഷ്ടം മാത്രം. മഴക്കാലത്ത് തോട് കലങ്ങിമറിഞ്ഞൊഴുകും. തടുത്താല്‍ നില്‍ക്കാത്ത ശക്തിയാണ് വെള്ളത്തിന്. തോട്ടുവളവിലാണ് ഈ കണ്ടം. വെള്ളത്തിന്റെ തള്ളിച്ചകൊണ്ട് ആ വളവില്‍വെച്ച് എല്ലാക്കൊല്ലവും തോട്ടുവരമ്പു പൊട്ടും. മണ്ണും മണലും കേറി നെല്‍ച്ചെടികള്‍ പാതിയും നശിക്കും. വരമ്പ് ഉറപ്പിക്കാന്‍ ചെലവ് വേറെ. എങ്ങനെയൊക്കെ തോട്ടുവരമ്പ് കെട്ടിയുറപ്പിച്ചാലും അടുത്ത മഴക്കാലത്തും അവസ്ഥ ഇതുതന്നെ.
ആ കണ്ടം വിറ്റൊഴിവാക്കാ മെന്ന് മുത്തശ്ശി ഉറപ്പിച്ചു. ബാംഗ്ലൂരുനിന്ന് അമ്മാമന്‍ കൂടി വന്നിട്ടാണ് ചക്കരപ്പറമ്പിലെ സെയ്താലിക്കുട്ടിക്ക് വസ്തു റജിസ്രാക്കിക്കൊടുത്തത്. നിസ്സാരവിലയേ ആ കണ്ടത്തിനു കിട്ടിയുള്ളൂ.
കൃഷി വിറ്റുകളഞ്ഞ വ്യസനം ഒരു ഭാഗത്ത്. മര്യാദ വിലപോലും കിട്ടിയില്ലല്ലോ എന്ന വിഷമം വേറെ. മുറുക്കിയും തുപ്പിയും ആണ് മുത്തശ്ശി ആ സങ്കടം തീര്‍ത്തത്. രണ്ടു ദിവസവും എനിക്കു പണിയായി. എത്ര അടക്കയാണ് ഞാന്‍ കുഞ്ഞുരലിലിട്ട് ഇടിച്ചു തരിയാക്കിക്കൊടുത്തത്!
”എന്നാലും അപ്പൂ-”
”എന്താ മുത്തശ്ശീ?”
”ഉപ്പിന്റെ വിലക്ക് വിറ്റുപോയില്ലെ ആ കണ്ടം!”