കേരളത്തില്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യം പോലും മതഭീകരവാദത്തിന്റെ ആവരണമണിയുന്നതിന്റെ തെളിവാണ് ‘ദ കേരള സ്റ്റോറി’എന്ന സിനിമയ്‌ക്കെതിരായ പ്രചാരണങ്ങള്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസ്സുമടക്കമുള്ള സംസ്ഥാനത്തെ ഭരണപ്രതിപക്ഷങ്ങളും ഇസ്ലാമിക സംഘടനകളുമെല്ലാം ഈ സിനിമയ്‌ക്കെതിരെ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തില്‍നിന്ന് കാണാതായ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം നടത്തി രാജ്യത്തിനകത്തും പുറത്തും ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നുവെന്ന ചിത്രത്തിന്റെ പ്രമേയമാണ് പലരെയും പ്രകോപിപ്പിച്ചിരിക്കുന്നത്.
സുദീപ്‌തോ സെന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ കേരളത്തില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. സിനിമയുടെ പ്രദര്‍ശന തീയതി പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇത് കടുത്ത വിമര്‍ശനത്തിലേക്കും ആക്രമണങ്ങളിലേക്കും വഴിമാറുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണം സിനിമ സംഘപരിവാര്‍ നുണഫാക്ടറിയുടെ ഉല്പന്നമാണെന്നും വര്‍ഗീയ ശ്രമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വിജയന്‍ പ്രസ്താവിച്ചു. സിനിമ നിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാരും ഒരേസ്വരത്തില്‍ ആവശ്യപ്പെട്ടു. സിനിമ കേരളത്തെ അപമാനിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.
സമീപകാലത്തായി മതഭീകരവാദികളുടെ അഭിപ്രായങ്ങളാണ് കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ നേതാക്കളുടെ പ്രതികരണങ്ങളായി പുറത്തുവരുന്നത്. കൊട്ടിഘോഷിക്കപ്പെടുന്ന മതേതരത്വപ്രഘോഷണങ്ങള്‍ക്കിടയിലൂടെ കേരളത്തിന്റെ സര്‍വ്വമേഖലകളിലും ജിഹാദി മതതാല്പര്യങ്ങള്‍ കൃത്യമായി ഒളിച്ചുകടത്തപ്പെടുകയാണ്. അത് ഭക്ഷണത്തിലേക്കും, വസ്ത്രത്തിലേക്കും, സിനിമയിലേക്കും, ലഹരിക്കടത്തിലേക്കും, മാധ്യമ ചര്‍ച്ചകളിലേക്കും വരെ നീളുകയാണ്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഉണ്ടായ ഭക്ഷണവിവാദവും അതിന് മുന്‍പുണ്ടായ ഹലാല്‍ വിവാദവുമൊക്കെ ഒരേ ബുദ്ധികേന്ദ്രത്തില്‍ നിന്നും ഉരുവംകൊണ്ടവയാണ്. വളരെക്കാലമായി മലയാള സിനിമാ രംഗത്ത് ജിഹാദികള്‍ ആസൂത്രിതമായി തന്നെ പിടിമുറുക്കാന്‍ ശ്രമിക്കുകയാണ്. മാപ്പിള കലാപത്തിന്റെ നൂറാം വാര്‍ഷികത്തില്‍ ഹിന്ദു കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ വാരിയന്‍കുന്നനെ വീരനായകനായി ഉയര്‍ത്തിക്കാട്ടി സിനിമ നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം ഇതിന്റെ ദൃഷ്ടാന്തമായിരുന്നു. കേരള ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കൂടിയായ ഒരു വിവാദ സംവിധായകന്‍ മുന്‍പ് തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ദേശീയഗാനം കേള്‍പ്പിക്കേണ്ടതില്ലെന്ന് നിലപാടെടുത്തിരുന്നു. സഹോദരിയെ ബലാത്സംഗം ചെയ്ത ഉന്നത സൈനിക ഉദ്യോഗസ്ഥനോട് പ്രതികാരം ചെയ്യാനിറങ്ങിപ്പുറപ്പെട്ട ചെറുപ്പക്കാരന്റെ കഥ മുന്‍പ് സിനിമയായി അവതരിപ്പിച്ച് ഭാരത സൈന്യത്തെ മുഴുവന്‍ അവഹേളിക്കാന്‍ ശ്രമിച്ചതും ഇതേ സംവിധായകനാണ്. പക്ഷേ അന്നൊന്നും കേരളത്തിലെ മതേതര രാഷ്ട്രീയക്കാര്‍ അതിനെതിരെ പ്രതിഷേധസ്വരമുയര്‍ത്തിയില്ല. രാജ്യത്തിന്റെ സൈന്യത്തെ ആക്ഷേപിക്കുന്നത് പോലും മഹത്തായ ആവിഷ്‌ക്കാരസ്വാതന്ത്ര്യമായാണ് അവര്‍ കരുതുന്നത്. ഭാരതത്തിന്റെ സംസ്‌കാരത്തെയും ദേശീയതയെയും പരാമര്‍ശിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് നേരെ കേരളത്തില്‍ മതഭീകരവാദികള്‍ സംഘടിതമായ ആക്രമണം അഴിച്ചു വിടുകയാണ്. ബാഹുബലി, ഉറി ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്, പത്മാവത്, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകള്‍ക്ക് നേരെയും, അടുത്ത കാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ മേപ്പടിയാന്‍, മാളികപ്പുറം, കാന്താര, പുഴ മുതല്‍ പുഴ വരെ തുടങ്ങിയ സിനിമകള്‍ക്ക് നേരെയും മതഭീകരവാദികളുടെ സംഘടിതമായ കുപ്രചാരണങ്ങളുണ്ടായിരുന്നു.
കുറച്ചുകാലമായി കേരളത്തില്‍ ആവിഷ്‌ക്കാരസ്വാതന്ത്ര്യം തികഞ്ഞ അവസരവാദമായി അധ:പതിച്ചിരിക്കുകയാണ്. എസ്.ഹരീഷിന്റെ ‘മീശ’ നോവലിനെയും, പെരുമാള്‍ മുരുകന്റെ ‘മാതൊരു ഭാഗനെയും’ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പിന്തുണയ്ക്കുന്ന കേരളത്തിലെ ഇടതുപക്ഷം ഇസ്ലാമിക ഭീകരന്മാര്‍ക്ക് അനിഷ്ടമുണ്ടാക്കുന്ന കലാസൃഷ്ടികള്‍ക്ക് നേരെ പ്രതിഷേധസ്വരമുയര്‍ത്തുന്നത് അപഹാസ്യമായ ഇരട്ടത്താപ്പാണ്. വിവേക് അഗ്‌നിഹോത്രിയുടെ ‘കാശ്മീര്‍ ഫയല്‍സി’നും മൊയ്തു താഴത്തിന്റെ ‘ടിപി 51’നും റഫീഖ് മംഗലശ്ശേരിയുടെ’കിത്താബി’നും പവിത്രന്‍ തീക്കുനിയുടെ ‘പര്‍ദ്ദ’ക്കും ഒക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഒരിക്കലും ഒരുക്കമായിരുന്നില്ല. ആഗോള തലത്തില്‍ ഭാരതത്തെ അപമാനിക്കാന്‍ ലക്ഷ്യമിട്ട് തയ്യാറാക്കപ്പെട്ട ബിബിസി ഡോക്യുമെന്ററി കേരളത്തില്‍ മുഴുവന്‍ പ്രദര്‍ശിപ്പിക്കാനുള്ള ദൗത്യമേറ്റെടുത്തതും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. എന്നാല്‍ ഹൈന്ദവ-ക്രൈസ്തവ മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന കലാസൃഷ്ടികളെ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ അവര്‍ നിരുപാധികം പിന്തുണയ്ക്കുകയാണ്. പേരില്‍ തന്നെ മതവികാരത്തെ മുറിപ്പെടുത്തുന്ന ‘സെക്‌സി ദുര്‍ഗ’ പോലുള്ള സിനിമകള്‍ക്കെതിരെ സിപിഎം മൗനം പാലിക്കുകയായിരുന്നു. ഹനുമാനെ സ്വവര്‍ഗരതിയുമായി ചേര്‍ത്തുവെച്ച മലയാള സിനിമയും മതവികാരം വ്രണപ്പെടുത്തുന്നതായി അവര്‍ക്ക് തോന്നിയില്ല. നാദിര്‍ഷായുടെ ‘ഈശോ’ എന്ന സിനിമയ്ക്കും, ‘കക്കുകളി’ എന്ന നാടകത്തിനുമെതിരെ ക്രൈസ്തവ സമൂഹത്തില്‍ നിന്ന് എതിര്‍പ്പുയര്‍ന്നപ്പോള്‍ സിപിഎം അതിനെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ ആക്രമണം എന്നാണ് വിലയിരുത്തിയത്. കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോഴാണ് സരസ്വതീ ദേവിയുടെ നഗ്‌നചിത്രം വരച്ച എം.എഫ്. ഹുസൈന് രവിവര്‍മ്മ പുരസ്‌കാരം നല്കി ആദരിച്ചത്. പ്രവാചക നിന്ദ നടത്തിയെന്നാരോപിച്ച് ക്രൂരമായ ആക്രമണത്തിനിരയായ ടി.ജെ. ജോസഫിന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവെക്കുന്ന ഒരു പരമ്പര അടുത്തിടെ മലയാളത്തിലെ ഒരു ടെലിവിഷന്‍ ചാനല്‍ സംപ്രേഷണം ചെയ്യാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ ചരിത്രത്തിലാദ്യമായി ആ ചാനലിന്റെ യൂട്യൂബ് കമന്റ് ബോക്‌സ് പൂട്ടിവെക്കേണ്ടി വന്നു എന്നത് കേരളത്തില്‍ ആവിഷ്‌ക്കാര സ്വാതന്ത്ര്യം പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നതിന്റെ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്.
കേരളത്തില്‍ ലൗജിഹാദും തീവ്രവാദ റിക്രൂട്ട്‌മെന്റും വ്യാപകമായി നടക്കുന്നുണ്ടെന്നത് ആര്‍എസ്എസിന്റെ മാത്രം ആരോപണമല്ല. 2010 ല്‍ മുഖ്യമന്ത്രിയായ വി.എസ്. അച്യുതാനന്ദന്‍ തന്നെ ഇക്കാര്യം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. നിമിഷാ ഫാത്തിമയും മെറിന്‍ ജോസഫും സോണിയ സെബാസ്റ്റ്യനും റഫീലയും ഒക്കെ കേരളത്തില്‍ നിന്ന് മതംമാറ്റപ്പെട്ട് ഐഎസില്‍ എത്തപ്പെട്ടവരില്‍ ചിലര്‍ മാത്രമാണ്. ഇവിടുത്തെ തീവ്രവാദ ശൃംഖലകളെക്കുറിച്ച് ഹൈക്കോടതിയും, ഭരണകര്‍ത്താക്കളും, സംസ്ഥാന പോലീസ് മേധാവിമാരും പലപ്പോഴായി വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്. മതഭീകരവാദികളെ താലോലിച്ച് ഭരണ നേട്ടമുണ്ടാക്കാന്‍ വേണ്ടി തീവ്രവാദ റിക്രൂട്ട്‌മെന്റിനെ പോലും വെള്ളപൂശാനുള്ള രാഷ്ട്രീയ ദൗത്യം കേരളത്തിലെ മുഖ്യധാരാ കക്ഷികള്‍ ഏറ്റെടുക്കുന്നതിനെ ആത്മഹത്യാപരമായ അപഥസഞ്ചാരമെന്നേ വിശേഷിപ്പിക്കാനാകൂ. കേരളത്തിലെ മതഭീകരതയുടെ ജീവിക്കുന്ന ഇരയായ തൊടുപുഴയിലെ ജോസഫ് മാഷിന്റെ മനുഷ്യാവകാശത്തേക്കാള്‍ മതഭീകരവാദത്തിന്റെ ജീവിക്കുന്ന മുഖമായ അബ്ദുള്‍ നാസര്‍ മദനിയുടെ മനുഷ്യാവകാശത്തിനുവേണ്ടി സംയുക്തമായി സമരം നയിക്കാനാണ് കേരളത്തിലെ ഭരണപ്രതിപക്ഷങ്ങള്‍ക്ക് ഇപ്പോഴും താല്പര്യം. അടുത്തിടെയാണ് മതഭീകരരുമായുള്ള പാര്‍ട്ടിയുടെ രഹസ്യബന്ധത്തില്‍ പ്രതിഷേധിച്ച് ആലപ്പുഴയില്‍ നിരവധി ആളുകള്‍ സിപിഎം ബന്ധം ഉപേക്ഷിച്ചത്. ആവിഷ്‌ക്കാരസ്വാതന്ത്ര്യം പോലും മതഭീകരതയുടെ ആവരണമണിയുകയും മതഭീകരവാദികളെ പ്രീണിപ്പിക്കാന്‍ കലാസൃഷ്ടികള്‍ക്കെതിരെ മുഖ്യധാരാ പാര്‍ട്ടികളുടെ മതേതര ഹാലിളക്കമുണ്ടാവുകയും ചെയ്യുന്നത് കേരളത്തിന്റെ സാമൂഹിക സന്തുലനത്തിന് കടുത്ത വെല്ലുവിളി തന്നെയാണ്. മതത്തിന്റെ അടിസ്ഥാനത്തില്‍ ഭീകരാക്രമണങ്ങളെ പോലും വെള്ളപൂശുന്ന രാഷ്ട്രീയ മനോനില കേരളത്തിന്റെ ശോഭനമായ ഭാവികാലത്തിനു മേലുള്ള ഭീഷണമായ കരിനിഴലാണെന്ന കാര്യത്തില്‍ സംശയമില്ല.
Comments