Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ഭാവികേരളത്തിന് സേവനദിശ

Print Edition: 10 February 2023

കേരളത്തിലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ദിശാബോധം പകര്‍ന്നുനല്‍കിക്കൊണ്ട് ദേശീയ സേവാഭാരതിയുടെ നേതൃത്വത്തില്‍ നടന്ന തൃതീയ സേവാസംഗമം പാലക്കാട് സമാപിച്ചു. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സേവാസംഗമം സേവനപ്രവര്‍ത്തനങ്ങളുടെ പ്രകടീകരണത്തോടൊപ്പം സേവന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളുടെ സമാഗമവേദിയും കൂടിയാണ്. 2012 ല്‍ കൊടുങ്ങല്ലൂരിലാണ് കേരളത്തിലെ ആദ്യത്തെ സേവാസംഗമം നടന്നത്. 2017 ല്‍ ഗുരുവായൂരായിരുന്നു സേവാസംഗമത്തിന് വേദിയായത്. കൊടുങ്ങല്ലൂരില്‍ നിന്ന് പാലക്കാട്ടേക്ക് എത്തുമ്പോള്‍ കേരളത്തില്‍ സേവാഭാരതിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപകവും കാര്യക്ഷമവുമായി മാറിയിരിക്കുന്നു.

‘ലഹരിമുക്ത കേരളം ആരോഗ്യയുക്ത കേരളം’ എന്ന സന്ദേശവുമായി ജനുവരി 28, 29 തീയതികളിലാണ് തൃതീയ സേവാസംഗമം നടന്നത്. പാലക്കാട് മുന്‍സിപ്പല്‍ സ്റ്റേഡിയത്തിലെ സേവാസംഗമ നഗറിലാണ് സമാരംഭ സമാപന സഭകള്‍ നടന്നത്. നാലായിരത്തിലധികം സന്നദ്ധ, സേവന പ്രവര്‍ത്തകര്‍ പങ്കെടുത്ത സേവാസംഗമത്തിന്റെ ഉദ്ഘാടനം കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി നിര്‍വഹിച്ചു. ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ.കൃഷ്ണഗോപാല്‍ സേവാസന്ദേശം നല്‍കി. മെട്രോമാന്‍ പത്മവിഭൂഷന്‍ ഡോ. ഇ. ശ്രീധരന്‍, ദേശീയ സേവാഭാരതി അദ്ധ്യക്ഷന്‍ പന്നലാല്‍ ബന്‍സാലി, സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ എയര്‍വൈസ് മാര്‍ഷല്‍ ഡോ. ടി.പി. മധുസൂദനന്‍, ആര്‍എസ്എസ് പ്രാന്ത സംഘചാലക് അഡ്വ. കെ.കെ. ബാലറാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ഡോ. ശ്രീറാം ശങ്കര്‍, ഡോ. ഹെഡ്‌ഗേവാര്‍ ജന്മശതാബ്ദി സേവാസമിതി അധ്യക്ഷന്‍ ആര്‍. രാജീവ്, ആര്‍എസ്എസ് പ്രാന്ത സമ്പര്‍ക്ക പ്രമുഖ് കെ.ബി. ശ്രീകുമാര്‍, സേവാഭാരതി വൈസ് പ്രസിഡന്റ് അഞ്ജലി ധനഞ്ജയന്‍, സേവാഭാരതി രക്ഷാധികാരി ഡോ. ബാലചന്ദ്രന്‍ മന്നത്ത് എന്നിവര്‍ സംസാരിച്ചു.

ദേശീയ സേവാഭാരതി കേരളം അദ്ധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി അദ്ധ്യക്ഷത വഹിച്ചു. ഫ്‌ളോറന്‍സ് നൈറ്റിംഗേല്‍ അവാര്‍ഡ് ജേതാവ് ഷീല റാണി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് രംഗത്ത് മികച്ച സംഭാവന നല്കിയ കോന്നി സി.എസ്. മോഹന്‍ എന്നിവരെ ആദരിച്ചു. കേസരി മുഖ്യപത്രാധിപര്‍ ഡോ.എന്‍.ആര്‍.മധു രചിച്ച് വിദ്യാധരന്‍ മാസ്റ്റര്‍ സംഗീതം നല്കി മധുബാലകൃഷ്ണന്‍ ആലപിച്ച സേവാസംഗമ ഗീതത്തിന്റെ പ്രകാശനം കല്യാണ്‍ സില്‍ക്സ് എംഡി ടി.എസ്. പട്ടാഭിരാമന്‍ നിര്‍വഹിച്ചു. സേവനവാര്‍ത്തയുടെ വിശേഷപ്പതിപ്പായ സേവാപഥത്തിന്റെ പ്രകാശനവും നടന്നു. ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍ ആമുഖഭാഷണം നടത്തി. പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, വയലിനിസ്റ്റ് വേദിത്, സോപാനസംഗീതം കലാകാരി ആശ സുരേഷ് എന്നിവരെ ഉദ്ഘാടന സഭയില്‍ അനുമോദിച്ചു.

പ്രധാന വേദിക്ക് പുറമേ ഭാസ്‌കര്‍ജിനഗര്‍ (പ്രസന്നലക്ഷ്മി ഓഡിറ്റോറിയം), സദാശിവ ഗോവിന്ദ കാത്രേജി നഗര്‍ (അശ്വതി), ശ്രീരാമകൃഷ്ണപരമഹംസ നഗര്‍ (രാജരാജേശ്വരി), സ്വാമി വിവേകാനന്ദ നഗര്‍ (ഉമാമഹേശ്വരി), ഭഗിനി നിവേദിത നഗര്‍ (കൃഷ്ണകൃപ), നാനാജി ദേശ്മുഖ് നഗര്‍ (രാധിക) എന്നീ ആറ് കേന്ദ്രങ്ങളിലാണ് സേവാസംഗമ കാര്യപരിപാടികള്‍ നടന്നത്. സാമാജികം, കോളനി പ്രവര്‍ത്തനം, വിദ്യാഭ്യാസം, സ്വാവലംബനം, ആപത് സേവ എന്നീ അഞ്ച് വിഷയങ്ങളില്‍ ചര്‍ച്ചയും പ്രഭാഷണവും നടന്നു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍, അഖിലഭാരതീയ സഹസേവാപ്രമുഖ് രാജ്കുമാര്‍ മഠാലേ, അമിത ജെയിന്‍, ആര്‍എസ്എസ് ക്ഷേത്രീയ സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍, സഹകാര്യവാഹ് കെ.പി. രാധാകൃഷ്ണന്‍, പ്രാന്ത കാര്യകാരി സദസ്യന്‍ പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, സഹസമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, സഹപ്രചാര്‍പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍, സഹബൗദ്ധിക് ശിക്ഷണ്‍ പ്രമുഖ്, പി.പി. സുരേഷ്ബാബു, കെ.ജി. കമലാകാന്തന്‍, സേവാഭാരതി സംസ്ഥാന ഉപാദ്ധ്യക്ഷന്മാരായ ഡോ. വി. നാരായണന്‍, ഡോ. ശ്രീറാം ശങ്കര്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.

പ്രളയം, കൊവിഡ് എന്നീ ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ സേവാഭാരതി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്ന് ആമുഖഭാഷണത്തില്‍ ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍ പറഞ്ഞു. വനവാസികള്‍ക്കിടയിലും തീരദേശമേഖലയിലും പിന്നാക്കവിഭാഗങ്ങള്‍ക്കിടയിലും സേവാഭാരതിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കും. എല്ലാ ജില്ലകളിലും സേവനകേന്ദ്രങ്ങള്‍, കൗണ്‍സിലിങ് സെന്ററുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനത്തില്‍ ഊന്നല്‍ നല്‍കുമെന്നും സ്വാവലംബന്‍, വിദ്യാഭ്യാസം, ആരോഗ്യം, സാമാജികം, കോളനി പ്രവര്‍ത്തനം, ആപത് സേവ എന്നിവയില്‍ ഊന്നിയായിരിക്കും പ്രവര്‍ത്തനമെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം സേവാഭാരതി നിരവധി ജില്ലകളില്‍ വിവിധങ്ങളായ പദ്ധതികളാണ് ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ളത്. സേവനം ചെയ്യുന്ന സംഘടനകളെ സമൂഹം തിരിച്ചറിയുന്നുവെന്നതാണ് സേവാഭാരതിക്ക് ലഭിച്ച സ്വീകാര്യതക്ക് തെളിവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സേവാഭാരതിയുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടികളും സേവാസംഗമത്തില്‍ ആസൂത്രണം ചെയ്തു. സേവാഭാരതി യൂണിറ്റുകള്‍, ഡോക്ടര്‍ ഹെഡ്ഗേവാര്‍ ജന്മശതാബ്ദി സേവാ സമിതിയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനകള്‍, സമാനസ്വഭാവത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രസ്റ്റുകള്‍, സൊസൈറ്റികള്‍, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ഖണ്ഡ് ഉപരി സേവാപ്രമുഖന്മാര്‍ എന്നിവര്‍ സേവാസംഗമത്തില്‍ ഒത്തുചേര്‍ന്നു. സേവാസംഗമത്തിന് മുന്നോടിയായി ജനുവരി 26 നു വൈകിട്ട് വിളംബര ഘോഷയാത്ര നടന്നു. അമ്മമാരും കുട്ടികളും മറ്റു പൗരജനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.

സേവാസംഗമത്തിന്റെ ഭാഗമായി സെമിനാറുകള്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ സ്റ്റേജ് മത്സരങ്ങള്‍, രക്ഷാകര്‍തൃ സംഗമം, സര്‍ഗസംഗമം, പ്രദര്‍ശിനി എന്നിവയും സംഘടിപ്പിച്ചിരുന്നു. സിനിമാസംവിധായകന്‍ വിഷ്ണുമോഹന്‍, വാദ്യകുലപതി കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍, ഒളിംപ്യന്‍ പ്രീജ ശ്രീധരന്‍, പ്രശസ്ത സൈക്കോളജിസ്റ്റ് ശ്രീനാഥ് കാരയാട്ട് തുടങ്ങിയവര്‍ സര്‍ഗസംഗമത്തില്‍ പങ്കെടുത്തു.

ജനുവരി 29 ന് വൈകിട്ട് നടന്ന സമാപനസഭയില്‍ ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി.എന്‍.ഈശ്വരന്‍ ഭാവി പരിപാടികള്‍ വിശദീകരിച്ചു. ആര്‍എസ്എസ് അഖില ഭാരതീയ സഹസേവാ പ്രമുഖ് രാജ്കുമാര്‍ മട്ടാലേ സേവാസന്ദേശം നല്‍കി. ദേശീയ സേവാഭാരതി ദേശീയ അദ്ധ്യക്ഷന്‍ പന്നലാല്‍ ബന്‍സാലി പ്രഭാഷണം നടത്തി. ചടങ്ങില്‍ കലാമണ്ഡലം ഷീബ കൃഷ്ണകുമാറിനെ ആദരിച്ചു. ദേശീയ സേവാഭാരതി വൈസ് പ്രസിഡന്റ് അമിത ജെയിന്‍, ആര്‍എസ്എസ് പ്രാന്ത സേവാപ്രമുഖ് എം.സി. വത്സന്‍ എന്നിവര്‍ സന്നിഹിതരായി. ദേശീയ സേവാഭാരതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഡി. വിജയന്‍ സ്വാഗതവും ആര്‍എസ്എസ് പ്രാന്ത സഹസേവാപ്രമുഖ് യു.എന്‍. ഹരിദാസ് നന്ദിയും പറഞ്ഞു.

ആസൂത്രണവും സംഘാടകമികവും
അഞ്ച് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന സേവാസംഗമത്തിന്റെ വിജയകരമായ നടത്തിപ്പിനായി മികച്ച ആസൂത്രണവും സംഘാടനവുമാണ് നടന്നത്. ഒക്ടോബറില്‍ നടന്ന സ്വാഗതസംഘ രൂപീകരണം മുതല്‍ നൂറുകണക്കിന് സേവാഭാരതി പ്രവര്‍ത്തകരാണ് പരിപാടിയുടെ വിജയത്തിനായി നിസ്വാര്‍ത്ഥ ഭാവത്തോടെ അണിനിരന്നത്.

1001 പേരടങ്ങിയ സ്വാഗതസംഘത്തിന്റെ ചെയര്‍മാന്‍ മെട്രോമാന്‍ ഇ. ശ്രീധരനും, ജന.കണ്‍വീനര്‍ ഡോ.ശ്രീറാം ശങ്കറുമായിരുന്നു. 28 വിഭാഗങ്ങളായാണ് കമ്മറ്റികള്‍ രൂപീകരിച്ച് പ്രവര്‍ത്തിച്ചത്. മുഴുവന്‍ പ്രതിനിധികള്‍ക്കും നഗരത്തിലെ രണ്ടായിരത്തോളം വീടുകളിലായാണ് താമസസൗകര്യം ഏര്‍പ്പെടുത്തിയതെന്നത് പരിപാടിയുടെ സംഘാടനമികവിന്റെ തെളിവാണ്. ശിബിരാര്‍ഥികളെ റെയില്‍വെ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി, താമസസ്ഥലം എന്നിവിടങ്ങളിലേക്ക് എത്തിക്കുവാന്‍ പ്രത്യേകമായ വാഹനസൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. നാലായിരത്തോളം പ്രതിനിധികളും ആയിരത്തോളം പ്രവര്‍ത്തകരും പങ്കെടുത്ത സമ്മേളനം വിജയകരമായി പര്യവസാനിച്ചത് മികച്ച ആസൂത്രണവും കുറ്റമറ്റ സംഘാടനവും കാരണമാണ്.

പരിസ്ഥിതി സൗഹൃദം
പരിസ്ഥിതി സൗഹൃദ പരിപാടിയായാണ് ഇത്തവണത്തെ സേവാസംഗമം നടന്നത്. പൂര്‍ണമായും ഹരിതചട്ടം പാലിച്ചുകൊണ്ട് നടന്ന സംഗമത്തില്‍ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനുള്ള പ്ലേറ്റുകള്‍ എത്തിച്ചത് ഝാര്‍ഖണ്ഡില്‍ നിന്നാണ്. കരിമ്പിന്റെ ചണ്ടികൊണ്ട് നിര്‍മ്മിച്ച 15,000 പ്ലേറ്റുകളാണ് ഭക്ഷണത്തിനായി ഉപയോഗിച്ചത്. ഇവ മുഴുവനായി മണ്ണില്‍ ലയിച്ചുചേരുന്നവയാണ്. സമ്മേളനത്തില്‍ സ്റ്റീല്‍ ഗ്ലാസുകളാണ് പൂര്‍ണമായും ഉപയോഗിച്ചത്. അതുകൊണ്ട് തന്നെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന സമ്മേളനം ഒരുതരത്തിലുള്ള പരിസ്ഥിതി മലിനീകരണത്തിനും ഇടയാക്കിയില്ല.

സേവാസ്റ്റാളും പ്രദര്‍ശിനിയും
സേവാസംഗമത്തിന്റെ ഭാഗമായി സേവാസംഗമ നഗറില്‍ ഒരുക്കിയ പ്രദര്‍ശിനിയും സ്റ്റാളുകളും ഏറെ ശ്രദ്ധേയമായി. സേവാഭാരതി വിവിധ പ്രദേശങ്ങളില്‍ നടത്തിയിട്ടുള്ള സേവനപ്രവര്‍ത്തനങ്ങളുടെ സചിത്ര വിവരണത്തോടൊപ്പം സേവാഭാരതി, ശ്രീപാര്‍വതി സേവാനിലയം, കൊളത്തൂര്‍ അദ്വൈതാശ്രമം, കോസ്‌മോക്കി, പുനര്‍ജനി, ജന്മഭൂമി, കുരുക്ഷേത്ര ബുക്‌സ്, ബിഎംഎസ്, വ്യാസവിദ്യാപീഠം, എസ്‌കെഎം ഫുഡ് പ്രൊഡക്ട്‌സ്, കേസരി, വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, ഗോസേവാ ഗതിവിധി, സുധര്‍മ വികാസകേന്ദ്രം, ബാഗ്കട, വിത്തുകള്‍, ഫാഷന്‍ ഐറ്റംസ് എന്നിവയുടെ സ്റ്റാളുകളുമാണ് ഒരുക്കിയത്.

ആദ്ധ്യാത്മികതയെ ലഹരിയാക്കണം: സ്വാമി ചിദാനന്ദപുരി
പാലക്കാട്: പുതുതലമുറ ആദ്ധ്യാത്മികതയെ ലഹരിയാക്കണമെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. രാസവസ്തുവില്‍ നിന്നുള്ള ലഹരിയേക്കാള്‍ ആത്മ വസ്തുവില്‍ നിന്നുള്ള ലഹരിയാണ് ശാശ്വതമായ ആനന്ദത്തെ നല്‍കുകയെന്നും ഉന്നത ജീവിത മൂല്യങ്ങളുടെ ലഹരി നുകരാന്‍ പഠിച്ചാല്‍ ആളുകള്‍ ഹാനികരമായ ലഹരിയിലേക്ക് ആകര്‍ഷിക്കപ്പെടുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

വീടുകളില്‍ നിന്ന് ലഭിക്കേണ്ട ആധ്യാത്മിക ലഹരി യഥാസമയം ലഭിക്കാത്തതാണ് പുതുതലമുറ മറ്റു ലഹരികള്‍ക്ക് അടിമപ്പെട്ടുപോകാന്‍ കാരണം. സേവനം ഈശ്വരോപാസനയാണെന്ന കാര്യം വിസ്മരിക്കരുത്. സംഗീതം, നൃത്തം, സാഹിത്യം, ഈശ്വരോപാസന, സഹജീവിസേവനം എന്നിവയിലാണ് ലഹരി വേണ്ടത്. ഇത് ശീലിച്ചാല്‍ ആരും ചെറിയ ലഹരികള്‍ക്ക് കീഴ്‌പ്പെടില്ല. ആദിശങ്കരാചാര്യരുടെ ശിവാനന്ദ ലഹരി, സൗന്ദര്യലഹരി എന്നിവ ചെറുപ്പത്തിലേ കുട്ടികള്‍ക്ക് നല്‍കിയാല്‍ മറ്റൊരു ലഹരിക്കും അവര്‍ അടിമകളാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചത്തിന്റെ വ്യവസ്ഥാപക ശക്തി ഈശ്വരനാണ്. ഈശ്വരനെ നിഷേധിക്കാന്‍ ബുദ്ധിയുള്ളവര്‍ക്ക് കഴിയില്ല. വേദമന്ത്രങ്ങള്‍ക്ക് വാക്യാര്‍ത്ഥമല്ല. ലക്ഷ്യാര്‍ത്ഥമാണുള്ളതെന്ന് മനസ്സിലാക്കണം. പേരിനും പ്രസക്തിക്കും വേണ്ടി ലൗകിക സേവനം നടത്തുന്നതിനോടാണ് പലര്‍ക്കും ആഭിമുഖ്യമുള്ളത്. അതത് പ്രദേശത്തെ അനിവാര്യത തിരിച്ചറിഞ്ഞാണ് സേവനം ചെയ്യേണ്ടത്. മറ്റുള്ളവരോട് പുഞ്ചിരിക്കുന്നത് പോലും സേവനമാണെന്ന് മനസ്സിലാക്കണം. മതവിശ്വാസത്തിന്റെ പേരില്‍ മൃതശരീരങ്ങള്‍ കുഴിച്ചിടുന്നത് ഒഴിവാക്കിയാല്‍ അത് പ്രകൃതിയോട് കാണിക്കുന്ന ഏറ്റവും വലിയ നന്ദിയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേവനം ഒരു തപസ്യയാണെന്നും മടിയില്ലാതെയും മറയില്ലാതെയും ജീവിതവ്രതമായി നിതാന്ത ജാഗ്രതയോടെ അനുഷ്ഠിക്കേണ്ടതാണ് സേവാഭാവമെന്നും അതായിരിക്കട്ടെ നമ്മുടെ പ്രാര്‍ത്ഥന എന്നും സേവാസംഗമത്തിന്റെ സ്വാഗതസംഘം ചെയര്‍മാന്‍ പത്മവിഭൂഷന്‍ ഇ. ശ്രീധരന്‍ ആശംസിച്ചു.

സേവനം സനാതനധര്‍മ്മത്തിന്റെ ഉന്നതാദര്‍ശം: ഡോ.കൃഷ്ണഗോപാല്‍

പാലക്കാട്: സേവനം സനാതനധര്‍മ്മത്തിന്റെ എക്കാലത്തെയും ഉന്നതമായ ആദര്‍ശമാണെന്ന് ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ പറഞ്ഞു. ദേശീയ സേവാഭാരതിയുടെ മൂന്നാമത് സേവാസംഗമത്തിന്റെ ഉദ്ഘാടനസഭയില്‍ സേവാസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

ജഗത്തിലുള്ള സര്‍വ്വതും ഈശ്വരന്റേതാണെന്ന് വിശ്വസിച്ചിരുന്ന നാടാണ് ഭാരതം. അന്നവും സമ്പത്തുമെല്ലാം ആദ്യം മറ്റുള്ളവര്‍ക്ക് കൊടുത്ത ശേഷം മാത്രം ഭുജിക്കണമെന്ന ദര്‍ശനമാണ് നാം പിന്തുടര്‍ന്നു പോന്നത്. വസുധൈവ കുടുംബകം എന്ന ആശയമാണ് ഭാരതത്തിന്റെ ജീവനാഡി. എവിടെയാണ് നമ്മള്‍ ജീവിക്കുന്നത് അവിടുത്തെ ജനങ്ങള്‍ നമ്മുടെ കുടുംബം പോലെയാണ്. അവിടുത്തെ ജനങ്ങളുടെ ദുഖവും പ്രയാസവും കഷ്ടപ്പാടുകളുമൊക്കെ ഒഴിവാക്കാന്‍ നമ്മളും പരിശ്രമിക്കുന്നു. അതുകൊണ്ട് തന്നെ ഹിന്ദു സമൂഹത്തിന്റെ ജീവിത ധര്‍മ്മമാണ് സേവനമെന്നും അദ്ദേഹം പറഞ്ഞു.

സേവനത്തിലൂടെ മാത്രമേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂവെന്ന് സനാതനധര്‍മ്മം എല്ലാകാലത്തും വിശ്വസിച്ചുവരുന്നു. നമ്മുടെ രാഷ്ട്രം ഉയര്‍ച്ചയിലെത്തണം. ഒരു വശത്ത് വിമാനങ്ങളും മെട്രോകളും ഹൈവേകളും നിര്‍മിച്ച് നമ്മള്‍ ലോകത്തിന്റെ മുന്‍പില്‍ നല്ല സ്ഥാനത്ത് എത്തി. എന്നാല്‍ മറുവശത്ത് കഷ്ടതകള്‍ അനുഭവിക്കുന്ന, ദാരിദ്ര്യം അനുഭവിക്കുന്ന ഒരു വിഭാഗം കൂടിയുണ്ട്. അവരിലേക്ക് സേവനം എത്തിക്കുകയാണ് നമ്മുടെ കര്‍മ്മം. വിദ്യാഭ്യാസവും സംസ്‌കാരവും ആഗ്രഹിക്കുന്ന അവശജനങ്ങളെ വികസിത ഭാരതത്തിനൊപ്പം ചേര്‍ത്തുനിര്‍ത്തി മുന്‍പോട്ടു കൊണ്ടുപോകുക എന്നതാണ് നമ്മുടെ ധര്‍മ്മം. അങ്ങനെ ചെയ്യുമ്പോഴാണ് നര സേവ നാരായണ സേവ എന്ന കാഴ്ചപ്പാട് പൂര്‍ണമാകുക. വൈഭവപൂര്‍ണമായ ഭാരതത്തെ കൂടുതല്‍ ഉന്നതിയിലെത്തിക്കാന്‍ അതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സേവനത്താല്‍ സമ്പന്നമായ ഭാരതത്തെ ലോകം പ്രതീക്ഷിക്കുന്ന കാലം വന്നിരിക്കുന്നു. ഹിന്ദുധര്‍മ്മത്തിന്റെ അടിസ്ഥാനപരമായ ഈ മൂല്യം ലോകത്തിന് നല്‍കാന്‍ ഓരോ ഹിന്ദുവും തയ്യാറായാല്‍ സമസ്ത മേഖലകളിലും എന്നപോലെ സേവയിലും നാം ലോകത്തിന് വഴികാട്ടിയാവും. ഇതിനായി സേവാസന്നദ്ധരായ വ്യക്തികള്‍ സക്രിയമായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സേവനത്തിലൂടെ സമാജത്തെ സ്വാവലംബിയാക്കണം: രാജ്കുമാര്‍ മഠാലെ

പാലക്കാട്: സേവനത്തിലൂടെ സമാജത്തെ സ്വാവലംബിയാക്കി മാറ്റാന്‍ കഴിയണമെന്ന് ആര്‍എസ്എസ് അഖിലഭാരതീയ സഹസേവാപ്രമുഖ് രാജ്കുമാര്‍ മഠാലെ പറഞ്ഞു. സേവാസംഗമത്തിന്റെ സമാപനസഭയില്‍ സേവാസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

രണ്ട് തരത്തിലുള്ള സേവനപ്രവര്‍ത്തനങ്ങള്‍ നിലവിലുണ്ട്. ജീവന്‍ രക്ഷക സേവനവും ജീവന്‍നിര്‍മ്മാണ സേവനവും. ഇതില്‍ ആദ്യം സൂചിപ്പിച്ച സേവന പ്രവര്‍ത്തനം ചെയ്യുന്ന ധാരാളം സംഘടനകള്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഒരു വ്യക്തിയെ നിരന്തരം സേവിച്ചുകൊണ്ടിരിക്കുക എന്നതല്ല, അയാളെ സേവനത്തിലൂടെ സ്വാവലംബിയാക്കുകയും മറ്റുള്ളവരെ സേവിക്കാന്‍ സന്നദ്ധനാക്കുകയും ചെയ്യുക എന്നതാണ് സേവാഭാരതി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികമായും, ജാതീയമായും, സാമൂഹികമായും അവഗണിക്കപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തി സേവാഭാരതിയുടെ പ്രവര്‍ത്തനം വിപുലീകരിക്കും. സമൂഹത്തില്‍ ആരും മാറ്റിനിര്‍ത്തപ്പെടേണ്ടവരല്ല, സേവനം എല്ലാവരിലേക്കും എത്തിക്കപ്പെടേണ്ടതാണ്. ട്രാന്‍സ്‌ജെന്ററുകള്‍, കുഷ്ഠരോഗികള്‍, ദിവ്യാംഗര്‍, നാടോടികള്‍ തുടങ്ങി നിരവധി വിഭാഗങ്ങളെ സമൂഹം പലകാരണങ്ങളാലും മാറ്റിനിര്‍ത്തിയിരിക്കുകയാണ്. ഇവരെയെല്ലാം സംരക്ഷിക്കാനുള്ള ബാധ്യത നമുക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഭേദഭാവനകള്‍ക്ക് അതീതമായി സമൂഹത്തിലെ എല്ലാ മേഖലകളിലും സേവനമെത്തിക്കാന്‍ സേവാഭാരതിക്ക് കഴിയണമെന്ന് സമാപനസഭയില്‍ മുഖ്യപ്രഭാഷണം നടത്തിയ ദേശീയ സേവാഭാരതി അധ്യക്ഷന്‍ ഡോ. പന്നാലാല്‍ ബെന്‍സാലി അഭിപ്രായപ്പെട്ടു. വനവാസി ജനങ്ങളിലേക്ക് ഉള്‍പ്പെടെ സേവനമെത്തണമെന്നും, കേരളത്തില്‍ ആയിരത്തിലധികം ബസ്തിയില്‍ പ്രവര്‍ത്തനമെത്തിക്കാന്‍ സേവാഭാരതിക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

സേവാസംഗമത്തോടനുബന്ധിച്ച് സേവനവാര്‍ത്തയുടെ പ്രത്യേക പതിപ്പായ ‘സേവാപഥം’ പ്രകാശനം ചെയ്തപ്പോള്‍

 

 

ShareTweetSendShare

Related Posts

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ഗുരുഭക്തി

പേരുമാറ്റത്തിന്റെ പൊരുള്‍

സംഘചാലകന്റെ ദൗത്യം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies