‘ഒരു തേങ്ങ കൊടുത്താല്‍ ഒരു കോഴിമുട്ട കിട്ടുന്ന കെട്ടകാലം പോവുകയും പത്ത് കോഴിമുട്ട കൊടുത്താല്‍ പോലും ഒരു തേങ്ങ കിട്ടാത്ത കാലം ആഗതമാവുകയുമാണ്’ ഏഴ് വര്‍ഷം മുമ്പ്, അതായത് 2014ല്‍ ഒരു പ്രമുഖ മലയാള പത്രത്തില്‍ കേര മേഖലയുടെ കുതിപ്പിനെക്കുറിച്ച് ഒരു ലേഖകന്‍ എഴുതിയ അതിശയോക്തി കലര്‍ന്ന വീക്ഷണമാണിത്. എന്നാല്‍ ഏഴ് വര്‍ഷത്തിനിപ്പുറം, കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സ്വാധീനം ചെലുത്തിയ നാളികേര മേഖല ഇന്ന് വലിയ പ്രതിസന്ധിയിലേക്കും തകര്‍ച്ചയിലേക്കും കൂപ്പുകുത്തിയിരിക്കുകയാണ്.
അടുത്ത കാലത്തൊന്നും കാണാത്ത വിലത്തകര്‍ച്ചയാണ് നാളികേരത്തിന്റേയും കൊപ്രയുടേയും കാര്യത്തില്‍ കേരളത്തില്‍ ഉണ്ടായിരിക്കുന്നത്. പച്ച തേങ്ങയ്ക്ക് കിലോ 43 രൂപ വരെ ഉയര്‍ന്നിടത്ത് ഒരിക്കല്‍ അത് 23 രൂപ വരെയായി താഴ്ന്നു. കൊപ്രയുടെ വിലയും ഗണ്യമായി ഇടിഞ്ഞു.
വര്‍ദ്ധിച്ച കൂലി, ചെലവ്, രോഗബാധ, കാലാവസ്ഥാ വ്യതിയാനം കൊണ്ടുള്ള ഉത്പാദന നഷ്ടം എന്നിവയും വിലത്തകര്‍ച്ചയോടൊപ്പം കേരകര്‍ഷകന്റെ നടുവൊടിക്കുന്ന കാരണങ്ങളാണ്.
കര്‍ഷകന് ഒരു തരത്തിലും പിടിച്ചു നില്‍ക്കാനാകാത്ത സാഹചര്യം. മേല്‍ സൂചിപ്പിച്ച പല കാരണങ്ങളും കേരമേഖലയിലെ ഇന്നത്തെ ഈ പ്രതിസന്ധിക്കും തകര്‍ച്ചക്കും കാരണമാണെങ്കിലും അതില്‍ മുഖ്യമായിട്ടുള്ളത് വില തകര്‍ച്ച തന്നെയാണ്.
സമീപ കാലം വരെ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ നാളികേരമേഖല ശക്തമായി സ്വാധീനിച്ചിരുന്നു. മലയാളിയുടെ നിത്യനിദാന ചെലവുകള്‍ക്കും എന്തിനേറെ മക്കളുടെ വിദ്യാഭ്യാസത്തിനും വിവാഹത്തിനും വിട് വെക്കാനുമെല്ലാം പുരയിടത്തില്‍ നിന്ന് കിട്ടുന്ന നാളികേരത്തെ ആശ്രയിച്ചിരുന്ന പെരുമയുടെ ആ കാലം ഇന്ന് അന്യമായിരിക്കുന്നു. അത് പഴങ്കഥയാണിപ്പോള്‍.
ഒരു നാളികേരം പറിച്ച്, പൊതിച്ച് മാര്‍ക്കറ്റിലെത്തിച്ചാല്‍ കര്‍ഷകന് ഇന്ന് പരമാവധി ലഭിക്കുന്നത് പത്ത് രൂപയില്‍ താഴെയാണ്. തെങ്ങൊന്നിന് തേങ്ങയിടുന്നതിന് കൂലി നാല്പത് രൂപയും പൊതിക്കുന്നതിന് ഒരു രൂപയും വാഹന ചെലവും എല്ലാം കൂടി കണക്കാക്കിയാല്‍ ഒരു തേങ്ങക്ക് ഏഴ് രൂപ ചെലവ് വരും.
ബാക്കി വരുന്ന 3 രൂപയില്‍ താഴെ മാത്രമാണിന്ന് കര്‍ഷകന് മിച്ചം ലഭിക്കുന്നത്. ഈ തുകയില്‍ നിന്ന് വേണം തെങ്ങിന് തടമെടുക്കലും വളപ്രയോഗവും മറ്റാവശ്യങ്ങള്‍ക്ക് പണം കണ്ടെത്തലുമെല്ലാം നടത്താന്‍.
ഇതിനിടയിലാണ് തെങ്ങിനെ ബാധിക്കുന്ന രോഗങ്ങളും കീടബാധയും വന്യമൃഗശല്യവും കേരകര്‍ഷകനെ വലക്കുന്നത്. മണ്ഡരി ബാധ, കൂമ്പ് ചീയല്‍, കാറ്റ് വീഴ്ച, കൊമ്പന്‍ ചെല്ലിയുടേയും ചെമ്പന്‍ ചെല്ലിയുടേയും ആക്രമണം എന്നിവ നാളികേരത്തിന്റെ ഉല്‍പാദനത്തേയും ഗുണമേന്മയേയും സാരമായി ബാധിച്ചിരിക്കുന്നു.
അടുത്ത കാലത്ത് വ്യാപകമായ വന്യമൃഗശല്യം ഏറ്റവും കൂടുതല്‍ ബാധിച്ച മേഖലകൂടിയാണിത്. കായ്ച്ചതും കായ്ക്കാത്തതുമായ ഇളം തെങ്ങുകള്‍ ആനയും കാട്ടുപന്നിയും കടപുഴക്കുന്നതും തകര്‍ത്തെറിയുന്നതും നിത്യസംഭവങ്ങളായിരിക്കുന്നു.
കേരളത്തില്‍ ഏതാണ്ട് 406 കേന്ദ്രങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. പല കര്‍ഷകരുടേയും ഭാവി പ്രതീക്ഷകള്‍ക്ക് മേലെ കരിനിഴല്‍ വീഴ്ത്തി കൊണ്ടാണ് വന്യമൃഗങ്ങളുടെ ഈ തേര്‍വാഴ്ച. തെങ്ങ് കൃഷിയെ പരോക്ഷമായി ബാധിച്ച് കൊണ്ടിരിക്കുന്ന മറ്റൊരു പ്രശ്‌നമാണ് കാലാവസ്ഥാ വ്യതിയാനം.
ആഗോള താപനവും അതിന്റെ പ്രത്യാഘാതവും കേരളത്തില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് തെങ്ങുകളേയാണ്. ജലസേചനമില്ലാത്ത തോട്ടങ്ങളില്‍ ഇത് പ്രകടമാണ്.
ഓല ഒടിച്ചിലും ഉല്പാദനം കുറഞ്ഞു വരുന്നതും തെങ്ങിന്റെ ഓജസും ആരോഗ്യവും ക്ഷയിച്ചു വരുന്നതും സാധാരണമായിരിക്കുന്നു. അറബിക്കടലിലെ താപനില അനുദിനം ഉയരുന്ന സാഹചര്യത്തില്‍ ഈ പ്രതിഭാസം വരും നാളുകളില്‍ കേരളത്തിലെ തെങ്ങുകളെ ഇനിയും ബാധിച്ചേക്കാം. നമ്മുടെ ഇപ്പോഴത്തെ ഉല്‍പാദനം ഹെക്ടറൊന്നിന് 8000 തേങ്ങയാണ്. കാറ്റ് വീഴ്ച ബാധിച്ച തെക്കന്‍ പ്രദേശങ്ങളില്‍ ഇത് 5000 മായി ചുരുങ്ങിയിരിക്കുന്നു. കോട്ടയം, ഇടുക്കി ജില്ലകളില്‍ അടുത്ത കാലത്ത് നാളികേര ഉത്പാപാദനത്തില്‍ 50% ഇടിവ് രേഖപ്പെടുത്തുകയുണ്ടായി.
ഇപ്പോഴത്തെ കണക്ക് പ്രകാരം കേരളത്തില്‍ ചില ജില്ലകളിലെ ഉല്‍പാദന നേട്ടത്തില്‍ നില അല്പം മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും അടുത്തവര്‍ഷം ഉല്‍പാദനം കുറയുമെന്ന് തന്നെയാണ് സര്‍വ്വെ വെളിപ്പെടുത്തലുകള്‍. നാളികേര ഉല്‍പാദനത്തില്‍ തമിഴ്‌നാട് ഇപ്പോള്‍ കേരളത്തെ പിന്‍തള്ളി ഒന്നാമതെത്തിയിരിക്കുന്നു. കയര്‍ മേഖലയിലും അവര്‍ 2.998 ലക്ഷം ടണ്‍ കയര്‍ ഉല്പാദിപ്പിച്ച് ഒന്നാം സ്ഥാനത്താണ്. തമിഴ്‌നാട്ടിലെയും ആന്ധ്രയിലേയും ഉല്‍പാദനം ഹെക്ടറിന് 11000 തേങ്ങക്ക് മുകളിലാണ്. കേരം തിങ്ങും കേരള നാടിന്റെ പ്രശസ്തിയും പെരുമയും ഇക്കാര്യത്തില്‍ മങ്ങുകയും ഇതരസംസ്ഥാനങ്ങള്‍ തെങ്ങ് കൃഷിയില്‍ വിജയക്കൊടി നാട്ടുകയുമാണിപ്പോള്‍.
കേരളത്തിന് പുറമെ ഇന്ത്യയില്‍ ഇന്ന് എട്ടു സംസ്ഥാനങ്ങളില്‍ തെങ്ങ് കൃഷി വ്യാപകമാണ്. 35 ലക്ഷം കേരകര്‍ഷകരും കാര്‍ഷിക ഭൂവിസ്തൃതിയുടെ 37% വും തെങ്ങ് കൃഷിയും ചെയ്യുന്ന കേരളത്തിന്റെ ദേശീയ വിഹിതം തേങ്ങയുല്‍പാദനത്തില്‍ ഇരുപത്തെട്ട് ശതമാനമാണ്.
സംസ്ഥാനത്തെ വെളിച്ചെണ്ണ മില്ലുകളിലെത്തുന്ന കൊപ്രയുടെ 65 ശതമാനവും ഇന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്. കേരളത്തില്‍ നിന്നും കയറ്റി പോകുന്ന പച്ചതേങ്ങ തമിഴ്‌നാട്ടിലെ കങ്കായത്തും കര്‍ണാടകയിലെ തിപ്ത്തൂരിലും വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങളായി രാജ്യത്തും പുറത്തുമുള്ള മാര്‍ക്കറ്റുകളെ കീഴടക്കി മുന്നേറുമ്പോള്‍ കേരളത്തിലെ സര്‍ക്കാരുകളും ബന്ധപ്പെട്ട ഏജന്‍സികളും വൈവിധ്യവത്ക്കരണത്തെക്കുറിച്ച് ചര്‍ച്ച നടത്തി കാലക്ഷേപം കഴിക്കുകയും പദ്ധതികള്‍ പ്രവൃത്തി പദത്തില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.
നീരയുടെ കാര്യം തന്നെ എടുക്കാം. 2014ല്‍ ഉമ്മന്‍ ചാണ്ടിയുടെ കാലത്താണ് നീര പദ്ധതി ആവിഷ്‌കരിച്ചത്. 50000 കോടി വിറ്റ് വരവ് പ്രതീക്ഷിച്ച പദ്ധതി നടപ്പാക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ വരുമാനത്തില്‍ വന്‍ കുതിപ്പുണ്ടാവുമെന്നും കേരകര്‍ഷകരുടെ ദുരിതത്തിന് പരിഹാരമാവുമെന്നായിരുന്നു പ്രതീക്ഷ. ഇതിനായി വലിയ ഒരുക്കങ്ങള്‍ തന്നെ സര്‍ക്കാര്‍ തലത്തില്‍ നടത്തുകയുണ്ടായി.12 കമ്പനികളും 260 ഫെഡറേഷനുകളും ചേര്‍ന്ന് കണ്‍സോര്‍ഷ്യം രൂപീകരിച്ചു. 5800 ഓളം സൊസെറ്റികള്‍ രജിസ്റ്റര്‍ ചെയ്തു പ്രവര്‍ത്തനം തുടങ്ങി. കേരളത്തില്‍ നാളികേര മേഖലയില്‍ എന്തോ അത്ഭുതം നടക്കാന്‍ പോകുന്നു എന്ന പ്രതീതിയായിരുന്നു ഇക്കാലത്തുണ്ടായത്. നീരയുടെ ഉപോല്‍പ്പന്നങ്ങളായി ശര്‍ക്കരപ്പാവും, തെങ്ങിന്‍ പഞ്ചസാരയും, സിറപ്പും, തേനും, ഹല്‍വയും ഇങ്ങനെ പോയി പ്രചാരണം. ഓരോ തെങ്ങില്‍ നിന്നും ചുരുങ്ങിയത് ഒരു ലിറ്റര്‍ നീര ലഭിച്ചാല്‍ ലിറ്ററിന് 50 രൂപ എന്ന കണക്കില്‍ തെങ്ങൊന്നിന് കര്‍ഷകന് പ്രതിമാസം 1500 രൂപ വരുമാനം എന്നായിരുന്നു അവകാശവാദം. എന്നാല്‍, പദ്ധതി വിജയം കണ്ടില്ല.
തുടക്കത്തില്‍ നീര ഉല്‍പാദനവും വിപണവും തെറ്റില്ലാതെ മുന്നോട്ട് പോയെങ്കിലും പിന്നീട് ആകര്‍ഷകമായ രുചിയും ലേബലും പാക്കിങ്ങും കൊണ്ട് വന്‍കിട കോള കമ്പനികളോട് മത്സരിച്ച് പിടിച്ചു നില്‍ക്കുന്നതില്‍ നീര പരാജയപ്പെട്ടു. ഉപോല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കാനും കഴിഞ്ഞില്ല. പ്രതീക്ഷിച്ച വരുമാനംമുട്ടിയ കമ്പനികളെല്ലാം കടക്കെണിയിലേക്ക് കൂപ്പ് കുത്തി. സര്‍ക്കാര്‍ പദ്ധതിക്കായി ബജറ്റില്‍ പ്രഖ്യാപിച്ച 15 കോടി രൂപ വകയിരുത്തിയതുമില്ല. ഇന്ന് നീര ഉല്‍പാദക സംഘങ്ങളുടെ കടബാധ്യത 20 കോടിയിലധികമാണ്.
ഇതുപോലെ പ്രതിസന്ധി ഘട്ടങ്ങളില്‍ കര്‍ഷകന് കൈത്താങ്ങാകാന്‍ വേണ്ടിയാണ് പച്ചതേങ്ങക്കും കൊപ്രക്കും കേന്ദ്ര സര്‍ക്കാര്‍ തറവില നിശ്ചയിച്ചതും സംഭരണത്തിന് അനുമതി നല്‍കിയതും. പച്ചതേങ്ങക്ക് കിലോ- 32 രൂപയും കൊപ്രക്ക് 105.90 രൂപയുമാണ് കേന്ദ്രം നിശ്ചയിച്ച തറവില. എന്നാല്‍, വിലക്കുറവിന്റെ ഈ കാലത്തും തറവില കര്‍ഷകന് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കാര്യമായ മുന്നൊരുക്കങ്ങള്‍ ഒന്നും നടത്തിയില്ല.
കേന്ദ്ര നോഡല്‍ ഏജന്‍സി നാഫെഡ് പണം മുന്‍കൂര്‍ നല്‍കാന്‍ തയ്യാറായെങ്കിലും കേരഫെഡേറേഷന് കീഴിലുള്ള സൊസെറ്റികളെ ഇതിനായി സജ്ജമാക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചു. ഏറെ മുറവിളികള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ചില കേന്ദ്രങ്ങളില്‍ സംഭരണം ഇഴഞ്ഞ് നീങ്ങുന്നത്. ഇവിടേക്ക് കര്‍ഷകരെ ആകര്‍ഷിക്കാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. കേരളത്തില്‍ ഈ ഡിസംബര്‍ വരെ 50000 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കാനായിരുന്നു നാഫെഡ് തീരുമാനം. എന്നാല്‍ ഒക്ടോബര്‍ വരെ സംഭരിച്ചത് 240 ടണ്‍ കൊപ്ര മാത്രം. ഇതേസമയം തമിഴ്‌നാട് ശേഖരിച്ചത് 40800 ടണ്‍ കൊപ്രയാണ്.
ചുരുക്കിപ്പറഞ്ഞാല്‍ പച്ചതേങ്ങയുടേയും കൊപ്രയുടേയും സംഭരണം കേരളത്തില്‍ ഒരു പ്രഹസനമായി മാറി. കര്‍ഷകര്‍ക്ക് അത് ഒട്ടും ഗുണകരവുമായില്ല. നമ്മുടെ സംസ്‌ക്കാരത്തിന്റെ ഭാഗമായതും നാം പരമ്പരാഗതമായി കൃഷി ചെയ്തു വരുന്നതും മലയാളിയുടെ ജീവസന്ധാരണത്തിന് താങ്ങും തണലുമായി വര്‍ത്തിക്കുകയും ചെയ്ത ഒന്നാണ് കല്പവൃക്ഷം. ആ വിളയുടേയും അതിനെ പിന്‍പറ്റുന്നവരുടേയും ഇന്നത്തെ ദുരവസ്ഥയാണ് മേല്‍ വിവരിച്ചത്.
കേരകര്‍ഷകനെ സഹായിക്കാനോ അവന്റെ ദുഃസ്ഥിതി കണ്ടറിയാനോ ഇന്ന് കേരളം ഭരിക്കുന്ന പിണറായി സര്‍ക്കാരിന് കഴിയുന്നില്ല. ഈ അവസ്ഥക്ക് മാറ്റമുണ്ടായേ തീരൂ. കാലാവസ്ഥയെ മാത്രം ആശ്രയിച്ച് കൃഷിയിറക്കിയും കൊപ്ര വിപണിയെ നോക്കിയും കേരളത്തിലെ കേരകര്‍ഷകര്‍ക്ക് ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയില്ല. ശാസ്ത്രീയ കൃഷി രീതികള്‍ അവലംബിച്ചും വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങളിലൂടെ വിപണിയില്‍ മത്സരിച്ചും നേട്ടങ്ങള്‍ കൊയ്യാനുമുള്ള ശ്രമങ്ങള്‍ ഈ മേഖലയില്‍ അനിവാര്യമാണ്.
അതിന് സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും കണ്ണ് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഇനിയും വൈകിക്കൂടാ. അമേരിക്കയില്‍ ഒരു കമ്പനി തേങ്ങാ പാലില്‍ നിന്ന് അറുപത്തഞ്ചോളം ഉല്‍ല്പന്നങ്ങള്‍ നിര്‍മ്മിക്കുന്നുവെന്ന വാര്‍ത്ത നമുക്ക് പാഠമാകേണ്ടതാണ്. അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലേക്കും കര്‍ണാടകയിലേക്കും നമ്മുടെ കണ്ണ് പതിയണം. അല്ലെങ്കില്‍ ഈ പരമ്പരാഗത വിളയുടെ പേരില്‍ നാളെ നമുക്ക് ഖേദിക്കേണ്ടിവരും.