മുസ്ലിങ്ങള്‍ ജനാധിപത്യവും മതേതരത്വ മൂല്യങ്ങളും അംഗീകരിച്ചു തുടങ്ങിയത് തുര്‍ക്കിയിലെ ഇസ്ലാമിക സാമ്രാജ്യം തകര്‍ന്നതോടെയാണ്. ഇസ്ലാമിക ലോകത്ത് പട്ടാള ഭരണവും ശരീഅത്ത് ഭരണവുമൊക്കെ ഉണ്ടായിരുന്നു. ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടമായി മുസ്ലിങ്ങള്‍ തന്നെ അംഗീകരിക്കുന്നത് നാല് ഖലീഫമാരുടെ ഭരണകാലഘട്ടമാണ്. ഒന്നാം ഖലീഫയായിരുന്ന അബൂബക്കര്‍ സിദ്ധീഖും നാലാം ഖലീഫയായിരുന്ന അലിയും തമ്മിലുണ്ടായ അധികാര വടംവലി വളര്‍ന്നുവന്നാണ് മുസ്ലിങ്ങള്‍ ശിയാ-സുന്നി വിഭാഗങ്ങളായി മാറിയത്. ഇതിനെ തുടര്‍ന്ന് മുസ്ലിങ്ങള്‍ തമ്മില്‍ നടത്തിയ യുദ്ധങ്ങളാണ് ജമല്‍, സ്വിഫീന്‍, ഖര്‍ബല യുദ്ധങ്ങള്‍.
അലിയെ പിന്‍ഗാമിയാക്കണമെന്ന നബിയുടെ നിര്‍ദ്ദേശം നബിയുടെ മരണശേഷം സുന്നി വിഭാഗം അംഗീകരിച്ചില്ല. ഖലീഫയുടെ കാലാവധി മരണംവരെയാണ്. രണ്ട് വര്‍ഷം പൂര്‍ത്തിയാക്കാനേ ഒന്നാം ഖലീഫക്ക് കഴിഞ്ഞുള്ളൂ. അലി അധികാരത്തില്‍ വരാതിരിക്കാന്‍ രണ്ടാം ഖലീഫയായി ഉമര്‍ ഖത്താബിനെ നാമനിര്‍ദ്ദേശം ചെയ്തു. ഒരു അടിമ-ഉടമ കേസില്‍ ഉമര്‍ ഉടമയുടെ ഭാഗം നിന്ന് വിധി പറഞ്ഞതില്‍ പ്രതിഷേധിച്ച് അടിമയുടെ കുത്തേറ്റാണ് ഉമര്‍ മരിച്ചത്. മരിക്കുന്നതിന് മുമ്പെ അലി അധികാരത്തില്‍ വരാതിരിക്കാനുള്ള നയമാണ് ഉമറും സ്വീകരിച്ചത്. ഒന്നും രണ്ടും ഖലീഫമാരുടെ ഭരണം അലി അംഗീകരിക്കാത്തതുകൊണ്ടാണ് അയാള്‍ക്ക് അധികാരം പോയത്. പിന്നീട് വന്ന ഉസ്മാന്റെ അഴിമതി ഭരണത്തിന്നെതിരെ പടനയിച്ചത് ഒന്നാം ഖലീഫയുടെ മകനായ മുഹമ്മദുബ്‌നു അബൂബക്കറായിരുന്നു. അദ്ദേഹത്തെ വധിക്കാന്‍ ഉസ്മാന്‍ അയച്ച സന്ദേശം കണ്ടാണ് കലാപകാരികള്‍ ഉസ്മാനെ വധിച്ചത്. അതിന്റെ പിന്നില്‍ അലിയാണെന്ന് ധരിച്ചാണ് മക്കയില്‍ നിന്ന് ആള്‍ക്കാരെ സംഘടിപ്പിച്ച് മദീനയിലെത്തി അലിക്കെതിരെ ജമല്‍(ഒട്ടകം) യുദ്ധം നയിച്ചത്. പിന്നീട് നടന്ന യുദ്ധങ്ങളായ സ്വിഫീന്‍, ഖര്‍ബല യുദ്ധങ്ങളൊക്കെ മുസ്ലിങ്ങള്‍ തമ്മിലായിരുന്നു. അതോടെ അലിയുടേയും നബിയുടെ കുടുംബ പാരമ്പര്യത്തേയും നശിപ്പിച്ചതോടെ ശിയാക്കള്‍ക്ക് ഇറാന്‍, ഇറാഖ് എന്നീ നാടുകളിലേക്ക് നാട് വിടേണ്ടി വന്നു. പിന്നീട് സുന്നികളുടെ നിയന്ത്രണത്തിലായി ഭൂരിപക്ഷം മുസ്ലിങ്ങളും.
മുസ്ലിം സമുദായത്തില്‍ നവോത്ഥാന ചിന്തകള്‍ മുളപൊട്ടിയത് ജമാലുദ്ദീന്‍ അഫ്ഗാനി (1838-1897), മുഹമ്മദ് അബ്ദു(1849-1905) എന്നിവരുടെ കാലഘട്ടത്തിലാണ്. 1928ല്‍ മുഹമ്മദ് ഹബീബിന്റെ നേതൃത്വത്തില്‍ ഇഖ്വാനുല്‍ മുസ്ലീമീന്‍ എന്ന സംഘടന രൂപികരിച്ച് മുസ്ലിങ്ങളുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാമുള്ള ശ്രമം നടന്നു. അവരുടെ ആവശ്യങ്ങള്‍ താഴെ കൊടുക്കുന്നു.
1) മുസ്ലിം സമൂഹത്തെ രാഷ്ട്രീയപ്രതിസന്ധിയില്‍ നിന്ന് മോചിപ്പിച്ച് നഷ്ടപ്പെട്ട സാമ്രാജ്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും അനുവദിക്കുക.
2) സമുദായങ്ങള്‍ക്കിടയില്‍ ബുദ്ധിപരമായ പരസ്പര മത്സരത്തിന്റെ പുതിയ മാര്‍ഗ്ഗം തുറക്കുക.
3) പാര്‍ലമെന്ററി അധികാരത്തെ ശക്തിപ്പെടുത്തുക. ഇസ്ലാമിക ഭരണകര്‍ത്താക്കളൊന്നും അവരുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചില്ല. എന്നാല്‍ ആധുനികലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് പുതിയ ദിശാബോധം നിര്‍ണ്ണയിക്കാന്‍ തയ്യാറായവരാണ് ഗനൂശി, റശീദ്രിദ തുടങ്ങിയവര്‍. അറബ് ലോകത്തില്‍ ജനാധിപത്യത്തെ കുറിച്ച് സംവാദത്തിന് തുടക്കം കുറിച്ചത് ഫ്രഞ്ച് വിപ്ലവത്തെ തുടര്‍ന്ന് ത്വഹ്താവി (1934) യാണ്. നീണ്ടനൂറ്റാണ്ടുകള്‍ മുസ്ലിങ്ങള്‍ സ്വേച്ഛാധിപത്യ ഭരണത്തിന്‍ കീഴില്‍ ഒതുങ്ങി കഴിയാന്‍ വിധിക്കപ്പെട്ടവരായിരുന്നു. ഇസ്ലാമിന്റെ തുടക്കം മുതല്‍ തുടര്‍ന്നുവരുന്ന പ്രക്രിയയാണിത്. സേച്ഛാധിപത്യത്തിന്റെ മറ്റൊരു പതിപ്പായ അന്ധമായ അനുകരണവും വിധേയത്വവും കാരണം മുസ്ലിം സമുദായം തന്നെ യാഥാസ്ഥികരായി തീര്‍ന്നു. ഡോക്ടര്‍ ഖറദാവി പറയുന്നു: ‘നിങ്ങളുടെ കാര്യത്തില്‍ ഞാന്‍ അല്ലാഹുവിനെ അനുസരിക്കുവോളം നിങ്ങളെന്നെ അനുസരിക്കുക, അവനെ ധിക്കരിക്കുന്നപക്ഷം എന്നെ അനുസരിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയില്ല. ഞാന്‍ നന്മ ചെയ്യുമ്പോള്‍ നിങ്ങളെന്നെ സഹായിക്കുകയും തിന്മ ചെയ്യുമ്പോള്‍ നിങ്ങളെന്നെ നേരെയാക്കുകയും ചെയ്യുക എന്ന ഒന്നാം ഖലീഫയുടെ അഭിപ്രായം ജനാധിപത്യത്തിന്റെ ഭാഗമാണ്. ദീന്‍(മതം)ഗുണകാംക്ഷയാണ് എന്ന ഖുറാനിക പരാമര്‍ശത്തില്‍ നിന്ന് ജനാധിപത്യം എത്രത്തോളം മതത്തോട് ചേര്‍ന്ന് നില്‍ക്കുന്നു എന്ന് മനസ്സിലാക്കി വേണം ജനാധിപത്യ മൂല്യങ്ങള്‍ നാം അംഗീകരിക്കേണ്ടത്. ഭൂമിയില്‍ രാഷ്ട്രീയ സേച്ഛാധിപത്യം നടപ്പാക്കിയ ഫറോവയോടും നംറുവിനോടും ഫ്യുഡല്‍ മുതലാളിത്തം വെച്ചു പുലര്‍ത്തിയ ഖാറുനോടും പ്രവാചകന്മാരായ ഇബ്രാഹിമിന്റെ മൂസയും പോരാടിയത് അളളാഹുവിന്റെ അനുവാദത്തോടെ തന്നെയായിരുന്നു’.
ഫ്യുഡല്‍പ്രഭുക്കന്മാര്‍ക്കെതിരെ മുഹമ്മദ്‌നബി പോരാടി യുദ്ധം ചെയ്തുവെന്നാണ് ഖറദാവി അവകാശപ്പെടുന്നത്. (വാസ്തവം മറിച്ചാണ്. ഓരോ നാടുകള്‍ കയ്യേറി അധിനിവേശം നടത്തുമ്പോള്‍ അത്തരം കാര്യങ്ങള്‍ ആര് നോക്കാന്‍) ഫ്യുഡല്‍ നയത്തോടല്ല നബി പോരാടിയത്. ഫ്യുഡല്‍ പ്രഭുക്കളേയും മുതലാളിമാരേയും ഇസ്ലാമിലേക്ക് കൊണ്ടുവരാനാണ്. അവര്‍ അവരുടെ വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുത്താല്‍ മതി എന്ന നയം തന്നെ ഫ്യുഡല്‍ വ്യവസ്ഥിതി നിലനിര്‍ത്താനാണ് സഹായിക്കുന്നത്. ഖറദാവി പറയുന്നു:
”സത്യം, നീതി, സ്വാതന്ത്ര്യം, മനുഷ്യാവകാശ സംരക്ഷണം തുടങ്ങിയ ആധുനിക ജനാധിപത്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ ഇസ്ലാം അവകാശമായിട്ടല്ല അനിവാര്യതകളായിട്ടാണ് കാണേണ്ടത്”. കാലാനുസൃതമായി മതനിയമങ്ങള്‍ ഭേദഗതി ചെയ്യാന്‍ ഇസ്ലാം അവകാശം നല്‍കുന്നുണ്ടെങ്കിലും ഇസ്ലാമിന്റെ അടിത്തറ ഇളക്കുന്ന നിയമങ്ങളൊന്നും കൊണ്ടുവരാന്‍ പറ്റില്ല. അതുകൊണ്ടാണ് ഖറദാവി ആവിഷ്‌കാര സ്വാതന്ത്ര്യത്തെ കുറിച്ച് മൗനംപാലിച്ചത്. മേല്‍ കൊടുത്ത ഖറദാവിയുടെ അഭിപ്രായം പരിഗണിക്കാന്‍ മതനേതാക്കള്‍ തയ്യാറാണെങ്കിലും ബഹുഭാര്യാത്വനിരോധനം, ബുര്‍ഖാ നിരോധനം എന്നിവയൊന്നും ഈ ‘നവോത്ഥാന’ നായകര്‍ ചര്‍ച്ചയ്‌ക്കെടുത്തില്ല. ഇനി ചര്‍ച്ചയ്‌ക്കെടുത്താല്‍ തന്നെ മതയാഥാസ്ഥികരുടെ നിലപാടിന്നെതിരെ ഒരു ശരീഅത്ത് ഭേദഗതിയും നടക്കില്ല. കാരണം മത യാഥാസ്ഥിതികരാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡില്‍ ഭൂരിപക്ഷവും. അവര്‍ സര്‍ക്കാരിനോട് നിയമഭേദഗതിക്ക് നിര്‍ദ്ദേശിക്കാതെ കാര്യം നടക്കില്ല. എന്നാല്‍ 1400 വര്‍ഷമായി ഇസ്ലാമിക ശരീഅത്ത് ഭരണം നടക്കുന്ന സൗദിയിലെ ശരീഅത്ത് വിരുദ്ധമായ ചില സ്വാതന്ത്ര്യങ്ങളൊക്കെ സ്ത്രീകള്‍ക്ക് അനുവദിച്ചു കൊടുത്തുകൊണ്ടിരിക്കുന്നു. സൗദിയെ പാശ്ചാത്യവല്‍ക്കരിക്കുകയാണ് ചെയ്യുന്നതെന്നാണ് ആരോപണം.
ജനാധിപത്യ നാടുകളിലെ മുസ്ലിങ്ങള്‍ അവിടത്തെ മൂല്യങ്ങള്‍ അംഗീകരിച്ചു തുടങ്ങിയതുതന്നെ ജനാധിപത്യ രാഷ്ട്രീയം രൂപം കൊണ്ടതിന് ശേഷമാണ്. ഈ നവോത്ഥാന കാഴ്ചപ്പാടുകളൊന്നും സ്വേച്ഛാധിപതികളായ ഇസ്ലാമിക ഭരണത്തിലെ ഭരണകര്‍ത്താക്കള്‍ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇറാനിലാകട്ടെ ഇസ്ലാമിക ഭരണം പിടിച്ചെടുത്തപ്പോള്‍ അധികാരത്തിലെത്താന്‍ സഹായിച്ച കമ്മ്യൂണിസ്റ്റുകാരെ ഉന്മൂലനം ചെയ്യുകയാണുണ്ടായത്. മുജാഹിദ് വിഭാഗത്തിന്റെ കാഴ്ചപ്പാടനുസരിച്ച് സ്ത്രീകള്‍ക്ക് പള്ളിയില്‍ നമസ്‌കരിക്കാന്‍ പോകാനും മുഖം മറക്കാതെ പര്‍ദ്ദ ധരിക്കാനും അവകാശമുണ്ട്. എന്നാല്‍ സൗദിയിലെ മുഫ്തി ഷെയ്ഖ് മുഹമ്മദ് സ്വാലിഖ് ഇറക്കിയ മതവിധി ഇങ്ങനെയാണ്.
‘മസ്ജിദുല്‍ ഹാമില്‍ട്ടണ്‍ വെച്ച് സ്ത്രീകള്‍ നമസ്‌കരിക്കുന്നതിനേക്കാള്‍ അവര്‍ അവരുടെ വീടുകളില്‍ തന്നെ നമസ്‌കരിക്കുന്നതാണ് ഉത്തമം. ആണ്‍-പെണ്‍ ഇടകലര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്ന നിയമമുള്ളതിനാല്‍ സ്‌കൂള്‍ പഠനം ഇസ്ലാം വിരുദ്ധമാണ്. ഹിജ്‌റ ആറാംവര്‍ഷത്തിന് മുമ്പാണ് സ്ത്രീകള്‍ക്ക് മുഖം മറക്കേണ്ട കാര്യമില്ലെന്ന നിയമമുണ്ടായിരുന്നത്. ഹിജാബ് നിയമം വന്നതോടെ ആ പഴയനിയമം ഇല്ലാതാക്കി. സ്ത്രീയുടെ മുഴുവന്‍ ശരീരവും ഔറത്താക്കി (നഗ്‌നതയാക്കി). ഖുറാനികനിയമമാണ് നാം സ്വീകരിക്കേണ്ടത്. അവരുടെ മുഖം പ്രദര്‍ശിപ്പിക്കുന്നതില്‍ പല ആപത്തുകളുണ്ടെന്നത് ഇന്നും സുവ്യക്തമാണ്. സ്ത്രീകള്‍ക്ക് മുഖം പ്രദര്‍ശിപ്പിക്കാന്‍ സ്വാതന്ത്ര്യമുള്ള രാഷ്ട്രങ്ങളിലെ സ്ഥിതിയെന്താണ്? കാല്‍വിരലിനേക്കാള്‍ മറക്കാന്‍ പരിഗണന നല്‍കേണ്ടത് കൈവിരലുകളാണ്. കാരണം കൈവിരലുകള്‍ക്ക് കാല്‍വിരലിനേക്കാള്‍ സൗന്ദര്യം കൂടും. അതുകൊണ്ട് മുഖം തുറന്നിടുന്നതും കൈ വെളിപ്പെടുത്തുന്നതും നിഷിദ്ധം തന്നെയാണ്’
‘ഹിജാബും ബഹുഭാര്യത്വവും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ സുന്നികളും മുജാഹിദുകളും തമ്മില്‍ വലിയ അഭിപ്രായവ്യത്യാസമൊന്നുമില്ല. മുസ്ലിങ്ങള്‍ ജനാധിപത്യം അംഗീകരിക്കുന്നത് ഇസ്ലാമിക വിപ്ലവം ശീതീകരിച്ചുവെക്കുന്നതിന് സമമാണെന്നാണ് തീവ്രവാദികള്‍ അവകാശപ്പെടുന്നത്. അതായത് ആദര്‍ശത്തിന്റെ ആന്തരാവയവങ്ങള്‍ മുറിച്ചുമാറ്റി ആകെയുള്ള ഒരു നട്ടെല്ല് വലിച്ചെറിഞ്ഞ് ജനാധിപത്യത്തില്‍ അലിഞ്ഞ് ഇല്ലാതായി ഭൂമിയില്‍ ബാക്കിയുണ്ടാവുക മനുഷ്യ കോലങ്ങളുള്ള ചില രൂപങ്ങള്‍ മാത്രമായിരിക്കുമെന്നാണ് തീവ്രവാദികള്‍ അവകാശപ്പെടുന്നത്.
‘മുസ്ലിങ്ങളില്‍ ചില കള്ളന്മാരുണ്ട്. കൊള്ളക്കാരുണ്ട്. മദ്യപന്മാരുണ്ട്, അതുകൊണ്ട് ഇസ്ലാം പ്രതിക്കൂട്ടില്‍ കയറേണ്ടതില്ല. മദ്‌റസയില്‍ നിന്ന് മതപഠനം കഴിഞ്ഞെത്തുന്നവര്‍ തന്നെയാണ് കുറ്റവാളികളായി തീരുന്നത്. അഴിമതി, കൊളളയടി, അധോലോകം, പലിശ, ചൂതാട്ടം, വംശഹത്യ, സൗന്ദര്യമത്സരം, എന്നിവയെല്ലാം ജനാധിപത്യത്തില്‍ നടക്കുന്നു’.
ഇവര്‍ പറയുന്നത് കേട്ടാല്‍ തോന്നും ഇവയൊന്നും ഇസ്ലാമിക ഭരണത്തില്‍ നടക്കില്ലെന്ന്. 1400 വര്‍ഷങ്ങളിധികം ഇസ്ലാമിക നിയമങ്ങള്‍ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിച്ചിട്ടും മേല്‍പ്പറഞ്ഞ കുറ്റകൃതൃങ്ങളെല്ലാം ഇസ്ലാമിക നാട്ടിലുമുണ്ട്. ജനാധിപത്യ നാടുകളില്‍ പോലും മുതലാളിത്തം കൊടികുത്തിവാഴുമ്പോള്‍ അരക്ഷിതാവസ്ഥയും തൊഴിലില്ലായ്മയും ദാരിദ്ര്യവും നിലനില്‍ക്കും. എല്ലാവരും പണിയെടുത്ത് ജീവിക്കുന്ന ഒരുസമൂഹത്തിലേ ചൂഷണ വ്യവസ്ഥ ഇല്ലാതാക്കാനാകൂ. എന്നാല്‍ ഇസ്ലാം പലിശയും മദ്യവും ചൂതാട്ടവും വ്യഭിചാരവും നിരോധിച്ചതുപോലെ അക്കാലത്ത് അടിമച്ചന്തയും ബഹുഭാര്യത്വവും വെപ്പാട്ടിസമ്പ്രദായവുമൊന്നും നിരോധിക്കാന്‍ കഴിയുമായിരുന്നില്ല. ഇസ്ലാമിക ലോകത്ത് ജനാധിപത്യഭരണം വരുന്നതിനുമുമ്പ് മതാധിപത്യഭരണമായിരുന്നു നടന്നിരുന്നത്. കാലംമാറിയതോടെ ജനപക്ഷഭാഗത്ത് നില്‍ക്കാന്‍ മതനേതാക്കള്‍ക്ക് കഴിയാതെ വന്നത് പ്രമാണി വര്‍ഗ്ഗത്തിന്റെ കുഴലൂത്തുകാരായതുകൊണ്ടാണ്. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ നേടിയെടുത്തത് നിരന്തരസമരത്തിലൂടെയാണ്, അതില്‍ മതനേതാക്കള്‍ക്കൊരുപങ്കുമില്ല.
വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ച നടപടിക്കെതിരെ വിദ്യാര്‍ത്ഥിനികളെ കൊണ്ട് മതനേതാക്കള്‍ കൊടുപ്പിച്ച കേസ് തളളിയവിധിക്കെതിരെ (16/3/2022) സുപ്രീം കോടതിയില്‍ അപ്പീല്‍ പോയിരിക്കുകയാണ്. യൂണിഫോമിന് പകരം ഹിജാബ് ധരിച്ചേ സ്‌കൂളില്‍ പോകുകയുള്ളൂവെങ്കില്‍ അവര്‍ക്ക് ഇസ്ലാമിക സ്ഥാപനങ്ങളില്‍ പോകേണ്ടിവരും. മതകാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന വാദം ബാലിശമാണ്. നഗ്‌നത കാണിച്ചു നടക്കുന്നത് മതപരമാണ് എന്ന വാദം അംഗീകരിക്കാന്‍ പറ്റുമോ?
നബിക്ക് ശേഷം1400 വര്‍ഷങ്ങള്‍ ഇസ്ലാമിക പ്രത്യയശാസ്ത്രം സൗദിയില്‍ അടിച്ചേല്‍പ്പിച്ചിട്ടും അവിടെ തൊഴിലില്ലായ്മയും അരാജകത്വവും നിലനില്‍ക്കാന്‍ കാരണം രോഗത്തിനല്ല അവരവിടെ ചികിത്സ നടത്തുന്നത് എന്നതുകൊണ്ടാണ്. മനുഷ്യരില്‍ ചിലരെ സമ്പന്നരാക്കിയതും ചിലരെ ദരിദ്രരാക്കിയതും അള്ളാഹുവാണെന്ന ഖുര്‍ആന്‍ വാദമാണ് മുസ്ലിങ്ങളെ മുതലാളിത്തത്തിനെതിരെ പോരാടാന്‍ അനുവദിക്കാത്തത്. പുരുഷാധിപത്യ നിയമങ്ങള്‍ സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിച്ചതുകൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരമാകുന്നില്ല. ശരീഅത്ത് നിയമത്തില്‍ ഒരു ഭേദഗതിയും കൂടാതെ നിലനിര്‍ത്തണമെന്ന് വാദിക്കുന്നവര്‍ ഭൂരിപക്ഷമുണ്ടാകുമ്പോള്‍ ഒറ്റപ്പെട്ട നവോത്ഥാനത്തിന്റെ വക്താക്കള്‍ വിളിച്ചു കൂവിയിട്ടും കാര്യമില്ല. അതുകൊണ്ടാണ് ഇസ്ലാമിലെ നവോത്ഥാന പ്രസ്ഥാനം ഒരു മിഥ്യാസങ്കല്‍പം മാത്രമായി ചുരുങ്ങുകയും ചെയ്യുന്നത്. അത്തരം ചിന്താഗതിക്കെതിരെയാണ് ഇസ്ലാമിന്റെ പോരാളികള്‍ ജിഹാദ് നടത്തേണ്ടത്.