നവംബര്‍ 27 കേസരി സമാരംഭദിനം
1954 ആഗസ്റ്റ് 24ന് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ രണ്ടാമത്തെ സര്‍സംഘചാലകന്‍ പൂജനീയ മാധവ സദാശിവ ഗോള്‍വല്‍ക്കര്‍ കോഴിക്കോട്ടെ സംഘപ്രചാരകനായ പി.പരമേശ്വരന് എഴുതി: ”കേസരി എങ്ങനെയുണ്ട്? കേസരിയിലൂടെ സ്ഥിരമായി ഐക്യബോധവും സംഘടനാബോധവും ഉണര്‍ത്താനും അക്ഷീണപ്രയത്‌നവും ത്യാഗവും കൊണ്ട് ഭാരതാംബയുടെ ഉജ്ജ്വല ഭാവിയ്ക്കു വേണ്ടിയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ശരിയാംവിധം നടത്താനും സാധിക്കുന്നുണ്ടായിരിക്കുമല്ലോ”. രണ്ടു വാക്യത്തില്‍ കേസരിയുടെ ദൗത്യം എന്താണെന്ന് ശ്രീഗുരുജി ഈ കത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇന്ന് സ്വന്തമായ ബഹുനിലകെട്ടിടവും മാധ്യമപഠന ഗവേഷണ കേന്ദ്രമടക്കമുള്ള സംരംഭങ്ങളുമായി കേസരി അതിന്റെ ദൗത്യത്തിന്റെ വിശാല ലോകത്തിലേയ്ക്ക് ശാഖകള്‍ വിരിച്ചു വന്‍മരമായി നില്‍ക്കുകയാണ്. കേസരിയുടെ ജാതകക്കുറിപ്പ് എന്നു വിശേഷിപ്പിക്കാവുന്ന അതിന്റെ ആദ്യലക്കത്തിലെ മുഖപ്രസംഗത്തിലൂടെ എത്ര വിപുലവും മഹത്തുമാണ് കേസരിയുടെ ദൗത്യമെന്ന് പരമേശ്വര്‍ജി പറഞ്ഞുവെച്ചിട്ടുണ്ട്. ‘ഞങ്ങള്‍’ എന്ന ആദ്യമുഖപ്രസംഗത്തില്‍ അദ്ദേഹം എഴുതി: ‘ഭാരതീയ സംസ്‌കാരം പ്രചരിപ്പിക്കുകയെന്നതാണ് കേസരിയുടെ ലക്ഷ്യം. ഭാരതീയര്‍ക്ക് ഒരു സംസ്‌കാരമുണ്ട്. അതിന്റെ വൈശിഷ്ട്യമാണ് ഭാരതത്തിന്റെ മഹത്വത്തിന് കാരണം. ചരിത്രാതീത കാലത്തെ മഹര്‍ഷിമാര്‍ തുടങ്ങി മഹാത്മാഗാന്ധിവരെയുള്ള മഹാപുരുഷന്മാരെ സൃഷ്ടിച്ചത് ആ സംസ്‌കാരമാണ്. അതിന്റെ വെളിച്ചത്തില്‍ വേണം നാം നമ്മുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നേടുവാന്‍ എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അതോടൊപ്പം വഴിതെറ്റിത്തിരിയുന്ന ലോകത്തിന് ശരിയായ മാര്‍ഗ്ഗനിര്‍ദ്ദേശം ചെയ്യുവാനുള്ള കഴിവും കടമയും ഭാരതത്തിനാണുള്ളതെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു. സ്വന്തം സംസ്‌കാരത്തിലും ഭാവിയിലും ഉള്ള അടിയുറച്ച ഈ ആത്മവിശ്വാസമാണ് നമ്മുടെ നവോത്ഥാനത്തിന്റെ ആണിക്കല്ല്. ഈ വിശ്വാസവും ശ്രദ്ധയും ഭാരതീയ ഹൃദയങ്ങളിലുണര്‍ത്താന്‍ ‘കേസരി’ ശ്രമിക്കുന്നതാണ്’. ഓരോ കാല്‍വെപ്പിലും പരമേശ്വര്‍ജി എഴുതിയ തലക്കുറിയിലും ശ്രീഗുരുജി മാര്‍ഗ്ഗദര്‍ശനം നല്‍കിയ കത്തിലും ഉള്‍ക്കൊള്ളുന്ന ആശയങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുകയാണ് കഴിഞ്ഞ എഴുപതു വര്‍ഷം കൊണ്ടു കേസരി ചെയ്തുവരുന്നത്.
എവിടെ നിന്നാണ് കേസരി ഈ നിലയിലേക്കെത്തിയത് എന്നു ചിന്തിക്കുമ്പോഴാണ് ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്ന കേസരിയ്ക്കു പിന്നിലെ ഇച്ഛാശക്തിയുടെ തീവ്രത തിരിച്ചറിയാനാവുക. കേസരിയുടെ ഹൃദയസ്പന്ദനം അതു ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മുതല്‍ തിരിച്ചറിഞ്ഞവരിലൊരാളായ സംഘപ്രചാരകനും ദീര്‍ഘകാലം കേസരി പത്രാധിപരുമായിരുന്ന ആര്‍. വേണുഗോപാലിന്റെ വാക്കുകളില്‍ ഇതു വ്യക്തമാണ്: ‘സാധാരണയായി ഒരു പത്രം ആരംഭിക്കുന്നതിന് ചുരുങ്ങിയത് ഒരു വര്‍ഷത്തെയെങ്കിലും മുന്‍കൂട്ടിയുള്ള ആസൂത്രണം ആവശ്യമാണ്. വാരികയോ, മാസികയോ ദിനപത്രമോ ആണെന്നു തീരുമാനിക്കണം. അതിനുള്ള മുന്‍കൂര്‍ ധനസംഭരണം ഉണ്ടായിരിക്കണം. ചിലപ്പോള്‍ ഒരു കമ്പനി തന്നെ രൂപീകരിക്കണം. സ്വന്തം അച്ചടിശാല വേണമെങ്കില്‍ അതും തയ്യാറാക്കണം. പത്രക്കടലാസിനുള്ള പെര്‍മിറ്റ് സമ്പാദിക്കണം. പത്രത്തിന്റെ നയം രൂപീകരിക്കണം. ധാരാളം പരസ്യം ചെയ്തു പ്രചാരണം നടത്തണം. സെയില്‍സ് ഏജന്റുമാരെ നിയമിക്കണം. തപാല്‍ വകുപ്പിന്റെ സൗജന്യനിരക്കിന് അപേക്ഷിക്കണം. ഇതിനെല്ലാം പുറമെ ആദ്യത്തെ കുറെ വര്‍ഷങ്ങളിലെ നഷ്ടം സഹിക്കാന്‍ തയ്യാറാവണം”. എന്നാല്‍ കേസരി വാരിക ആരംഭിക്കുമ്പോള്‍ ഇത്തരം ആലോചനകള്‍ ഒന്നും ഉണ്ടായില്ലെന്നാണ് അദ്ദേഹം എഴുതിയത് (1990 നവംബര്‍ 25ലെ കേസരി നാല്പതാം വിശേഷാല്‍പതിപ്പ്). കോഴിക്കോട് നഗരത്തിലെ പാളയത്തെ ആര്‍.എസ്.എസ് സ്വയംസേവകനായ ഒ.വി. രാജു എന്ന ഗോവിന്ദരാജുലു ചെട്ടിയാരുടെ വീടിന്റെ ചായ്പില്‍ 1951 നവംബറില്‍ ചേര്‍ന്ന സംഘപ്രവര്‍ത്തകരുടെ ഒരു യോഗത്തിലാണ് കേസരി തുടങ്ങാന്‍ തീരുമാനമെടുത്തത്. ആ യോഗത്തില്‍ അന്നത്തെ മലബാര്‍ മേഖലയുടെ പ്രചാരകന്‍ ശങ്കര്‍ ശാസ്ത്രി, കോഴിക്കോട്ടെ പ്രചാരകന്‍ പി.പരമേശ്വരന്‍, പി.മാധവന്‍, പി.സി.കെ.രാജ, സി.പി.രാമചന്ദ്രന്‍, പി.സി.എം.രാജ, സി.എന്‍.സുബ്രഹ്‌മണ്യന്‍ തുടങ്ങിയവരുണ്ടായിരുന്നു. കേസരി എന്ന പേരു നല്‍കിയത് ശങ്കര്‍ ശാസ്ത്രിയായിരുന്നു. ലോകമാന്യതിലകന്‍ മറാഠിയില്‍ ആരംഭിച്ച പത്രത്തിന് ഇതേ പേരായിരുന്നു. കേസരി എന്ന പദത്തിന് കാവിനിറം എന്നും സിംഹം എന്നും അര്‍ത്ഥമുണ്ട്. കേസരിയിലൂടെ പുറത്തുവരേണ്ടത് സിംഹഗര്‍ജ്ജനമാണെന്നതിനാല്‍ ആ പേരു ഏകകണ്ഠമായി സ്വീകരിക്കപ്പെട്ടു. ഓം ഗോപാലകൃഷ്ണന്‍ എന്നറിയപ്പെടുന്ന ആദ്ധ്യാത്മിക ചിന്തകനും വലിയങ്ങാടിയിലെ കച്ചവടക്കാരനുമായ കെ.പി.ഗോപാലകൃഷ്ണന്‍ നായര്‍ പത്രാധിപരും പ്രസാധകനുമായി ആദ്യലക്കം കേസരി 1951 നവംബര്‍ 27ന് പുറത്തിറങ്ങി. തളിയിലെ സംഘകാര്യാലയത്തിലെ ബഞ്ചിലിരുന്നു പി.പരമേശ്വരന്‍ എഴുതിയതാണ് ആദ്യമുഖപ്രസംഗം. അതിനു നിമിത്തമായി ഒരു കാരണവും ഉണ്ടായി. ”നിങ്ങളുടെ വാര്‍ത്ത കൊടുക്കാനുള്ളതല്ല ഈ പത്രം. നിങ്ങളുടെ വാര്‍ത്ത കൊടുക്കണമെന്നുണ്ടെങ്കില്‍ ഒരു പത്രം തുടങ്ങിക്കോ” എന്ന പത്രാപ്പീസില്‍ നിന്നുണ്ടായ പ്രതികരണം ശങ്കര്‍ശാസ്ത്രിയെ വല്ലാതെ വേദനിപ്പിച്ചു. 1949 ജൂലായില്‍, ആര്‍.എസ്.എസ് നിരോധനം നീങ്ങിയതിനെ തുടര്‍ന്നു സര്‍സംഘചാലക് ശ്രീഗുരുജി രാജ്യമൊട്ടാകെ സഞ്ചരിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട്ടും വന്നു. ആ വാര്‍ത്ത പത്രങ്ങളില്‍ വരണമെന്നാഗ്രഹിച്ച ശങ്കര്‍ശാസ്ത്രിയും സഹപ്രവര്‍ത്തകരും പത്രാപ്പീസുകളില്‍ ചെന്നു ക്ഷണിച്ചു. എന്നാല്‍ വാര്‍ത്ത വന്നില്ല. ഇക്കാര്യമന്വേഷിച്ചപ്പോഴാണ് മുകളില്‍ കൊടുത്ത പ്രതികരണം ഉണ്ടായത്. ഇതിനെ തുടര്‍ന്നാണ് ഗോവിന്ദരാജുവിന്റെ വീട്ടില്‍ യോഗം ചേര്‍ന്ന സംഘകാര്യകര്‍ത്താക്കള്‍ കേസരി ആരംഭിക്കാനുള്ള തീരുമാനമെടുത്തത്. ദേശീയ തലത്തില്‍ സംഘ അധികാരികള്‍ ഇക്കാര്യത്തില്‍ കാണിച്ച താല്പര്യം ശ്രീഗുരുജിയുടെ കത്തിലെ വാക്കുകളിലും കാണാം.
വൈകാതെ കേസരിയ്ക്ക് ഒരു ഓഫീസ് ഉണ്ടായി. തളിയിലെ സാമൂതിരിഹൈസ്‌കൂളിനു മുമ്പില്‍ നിന്നും ചാലപ്പുറത്തേയ്ക്കുള്ള റോഡിന്റെ ആദ്യ വളവിലുള്ള ഇരുനിലകെട്ടിടത്തിന്റെ മുകള്‍ ഭാഗം. താഴെ ഒരു സ്റ്റേഷനറികടയുടെ ഗോഡൗണായിരുന്നു. അല്പം ഇളകിയാടുന്ന മരക്കോണിയിലൂടെ കയര്‍ പിടിച്ചുവേണം മുകളിലെത്താന്‍. കൂരിയില്‍ പറമ്പ് അലമേലുകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ഈ കെട്ടിടത്തില്‍ കേസരിവാരികയുടെ ബോര്‍ഡ് ഉയര്‍ന്നു. സംഘപ്രചാരകനും ഹിന്ദുസ്ഥാന്‍ സമാചാറിന്റെ ലേഖകനുമായ, തലശ്ശേരി സ്വദേശി എം.രാഘവന്‍ മാനേജരായി ചുമതലയേറ്റു. 1998ല്‍ ശാരീരിക അസ്വാസ്ഥ്യം കാരണം ചുമതലയൊഴിയുന്നതുവരെ അദ്ദേഹം മാനേജര്‍ സ്ഥാനത്തു തുടര്‍ന്നു. അതിനിടയ്ക്ക് ബാലാരിഷ്ടതകളില്‍ നിന്നു കേസരിയെ സ്വന്തം കാലില്‍ നില്‍ക്കുന്ന ബഹുവര്‍ണ്ണത്തിലിറങ്ങുന്ന മികച്ച വാരികയാക്കാനും അതിനു സ്വന്തമായി ഭൂമി ഉണ്ടാക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. കേസരിയുടെ നടത്തിപ്പിനായി ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരനായതും അദ്ദേഹമായിരുന്നു. കേസരിയ്ക്കുവേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച രാഘവേട്ടനെക്കുറിച്ച് കേരള സംസ്ഥാനത്തിന്റെ ആദ്യപ്രചാരകന്‍ കെ. ഭാസ്‌കര്‍ റാവു പറഞ്ഞത് ”കേസരിയെന്നാല്‍ രാഘവന്‍, രാഘവന്‍ എന്നാല്‍ കേസരി” എന്നാണ്. ആ വാക്കുകളില്‍ നിന്ന് അദ്ദേഹം കേസരിയുമായി എത്രമാത്രം താദാത്മ്യം പ്രാപിച്ചിരുന്നു എന്ന് വ്യക്തമാണ്. സംഘടനാമന്ത്രം സംബന്ധിച്ച് ഒരു ശ്ലോകമുണ്ട്.
”അലബ്ധം ചൈവലിപ്‌സേത
ലബ്ധം രക്ഷേത് അവേക്ഷയ
രക്ഷിതം വര്‍ദ്ധയേത് സമ്യഗ്
വൃദ്ധം തീര്‍ത്ഥേഷു നിക്ഷപേത്”
(പുതിയതിനെ കണ്ടെത്തുക, കിട്ടിയതിനെ നിലനിര്‍ത്തുക, സംസ്‌കാരം നല്‍കി വളര്‍ത്തുക, വളര്‍ന്നതിനെ യോഗ്യമായ വിധം ഉപയോഗിക്കുക) രാഘവേട്ടന്‍ ഈ സംഘടനാമന്ത്രം ജീവവായുവാക്കി മാറ്റിയത് കേസരിയിലൂടെയാണ്.
കേസരി നാലുപേജില്‍ നിന്ന് എട്ടു പേജിലേയ്ക്കും അവിടെ നിന്ന് 16 പേജിലേയ്ക്കും 32 പേജിലേയ്ക്കും ഇപ്പോള്‍ 68 പേജിലേയ്ക്കും വികസിച്ചു. അച്ചടിയിലും ഇതേകാലം മാറ്റം വന്നു. കറുപ്പില്‍ നിന്നു ബഹുനിറത്തിലേയ്ക്കും സാദാ പ്രസ്സില്‍ നിന്ന് വെബ്ഓഫ്‌സെറ്റ് പ്രിന്റിങ്ങിലേയ്ക്കും ഉയര്‍ന്നു. ഇതേസമയം തന്നെ അച്ചടി ദ്രവ്യത്തിന്റെ കാര്യത്തിലും ജനസ്വാധീനത്തിന്റെ കാര്യത്തിലും വളര്‍ച്ചയുണ്ടായി. 1970കളില്‍ പ്രചാരമാസപ്രവര്‍ത്തനം ആരംഭിക്കുകയും അതോടെ സ്വയംസേവകര്‍ കേസരിയുടെ പ്രചാരണം ഗ്രാമഗ്രാമങ്ങള്‍ തോറും എത്തിക്കുകയും ചെയ്തു. ഇതേകാലത്തുതന്നെ കേസരി കലണ്ടര്‍ പുറത്തിറക്കുകയും വാര്‍ഷികപ്പതിപ്പുകള്‍ ഇറക്കുകയും ചെയ്തു.
കേസരി പിന്നിട്ട കഴിഞ്ഞ ഏഴുദശാബ്ദങ്ങളും അതിന്റെ വികാസ കാലഘട്ടത്തിലെ നാഴികകല്ലുകളായിരുന്നു. 1951 മുതല്‍ 60 വരെയുള്ള കാലം ബാലാരിഷ്ടതകളില്‍ നിന്നുള്ള കരപറ്റലിന്റെതായിരുന്നു. 60-70 കാലത്ത് പ്രചാരമാസ പ്രവര്‍ത്തനം മൂലം സ്വന്തം കാലില്‍ നില്‍ക്കുന്ന അവസ്ഥയിലേക്കുയര്‍ന്നു. 67ലെ ജനസംഘസമ്മേളനം, വിചാരധാര ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ചത്, രസിക്കാത്ത സത്യങ്ങള്‍ നോവലിന്റെ പ്രസിദ്ധീകരണം, അങ്ങാടിപ്പുറം ആരാധനാ സ്വാതന്ത്ര്യസമരത്തിനു കേസരി നല്‍കിയ പ്രചാരം തുടങ്ങിയവ സാംസ്‌കാരിക കേരളത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റിനു കീഴില്‍ കേസരി പ്രവര്‍ത്തനം ദൃഢീകരിച്ചത് 1970ന്റെ തുടക്കത്തിലാണ്. അടിയന്തരാവസ്ഥകാലത്ത് കേസരി കാര്യാലയം അടച്ചുപൂട്ടിയതും കെ.പി. കേശവമേനോന്റെ അനുഗ്രഹത്തോടെ വൈകാതെ തന്നെ പ്രസിദ്ധീകരണം പുനരാരംഭിക്കാന്‍ മാത്രമല്ല കേസരിയുടെ രജത ജയന്തി ആഘോഷിക്കാന്‍ സാധിച്ചതും ഈ ദശകത്തിലാണ്. 1980-കളില്‍ രാജ്യത്ത് അലയടിച്ച ഹിന്ദു നവോത്ഥാനതരംഗം വിശാല ഹിന്ദുസമ്മേളനത്തിന്റെ രൂപത്തില്‍ കേരളത്തില്‍ ആഞ്ഞു വീശി. ആ പ്രക്രിയയില്‍ കേസരിയും പങ്കാളിയായി കേസരി പ്രത്യേക പതിപ്പിറക്കി. 1980 കളിലാണ് ഇസ്ലാമിക തീവ്രവാദത്തിന്റെ തലപൊക്കല്‍ കേരളത്തില്‍ പ്രകടമായത്. അന്ന് ‘കേരളം ഇസ്ലാമിക ബോംബിനു മീതെ’ യാണ് എന്ന് കേസരി പ്രവചിച്ചപ്പോള്‍ കളിയാക്കിയവര്‍ ഇന്ന് കേസരിയുടെ മുന്നറിയിപ്പു ശരിയായിരുന്നു എന്നു സമ്മതിക്കുന്നുണ്ട്. പ്രഗതി ത്രൈമാസിക ആരംഭിച്ചതും ഇതേകാലത്താണ്. 1990 കളില്‍ മാസിക ഭാരതീയവിചാരകേന്ദ്രത്തിനു കൈമാറി. വിവേകാനന്ദ മെഡിക്കല്‍ മിഷന്‍, ഭാരതീയ വിദ്യാനികേതന്‍, വളയനാട് ഹിന്ദുസേവാസമിതി തുടങ്ങിയവയ്ക്ക് സാമൂഹ്യസേവനത്തിനു സഹായം നല്‍കിയ കേസരി ഉടമയായ ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മലയോരത്തെയും കടലോരത്തെയും ദരിദ്രവിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കിയിരുന്നു.
1994-ല്‍ കേസരിയുടെ ആദ്യകാര്യാലയമായിരുന്ന കെട്ടിടം കേസരി വാങ്ങി. അവിടെ ഡി.ടി.പി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2001 മുതല്‍ 2020 വരെയുള്ള രണ്ടു പതിറ്റാണ്ട് വളര്‍ച്ചയുടെ ശ്രദ്ധേയമായ കാലഘട്ടമാണ്. ഇന്ന് ബഹുനിലകെട്ടിടം നിലനില്‍ക്കുന്ന സ്ഥലം വാങ്ങിച്ചത് 2001ലാണ്. 2013 നവംബര്‍ 25ന് ആര്‍.എസ്.എസ്. സര്‍കാര്യവാഹ് ഭയ്യാജി ജോഷി അവിടെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിട്ടു. 2020 ഡിസംബര്‍ 29ന് ആര്‍.എസ്.എസ്. സര്‍സംഘചാലകന് പൂജനീയ ഡോ.മോഹന്‍ ഭാഗവത് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ജന്മഭൂമി, തപസ്യ, ഭാരതീയവിചാരകേന്ദ്രം തുടങ്ങിയവയുടെ കാര്യാലയങ്ങള്‍ കൂടി ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. പത്രപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനുള്ള മഹാത്മാഗാന്ധി കോളേജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍ (മാഗ്‌കോം), വിശാലമായ ഗവേഷണ ലൈബ്രറി, സെമിനാര്‍ ഹാള്‍ എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്. ഇന്ന് കോഴിക്കോടിന്റെ സാംസ്‌കാരിക കേന്ദ്രമായി കേസരി മന്ദിരം മാറിയിരിക്കുന്നു. നവരാത്രിയോടനുബന്ധിച്ച് കേസരിയില്‍ നടന്നുവരുന്ന പത്തു ദിവസത്തെ സാംസ്‌കാരിക-ആദ്ധ്യാത്മിക-സാഹിത്യകലാപരിപാടികള്‍ കോഴിക്കോടിന്റെ സാംസ്‌കാരികത്തനിമയിലെ കേസരിയുടെ സ്ഥാനം വിളംബരം ചെയ്യുകയാണ്.
കാലത്തിനനുസരിച്ച് കേസരിയെ അതിന്റെ ദൗത്യം നിര്‍വ്വഹിക്കാന്‍ പ്രാപ്തരാക്കിയവരില്‍ പി.പരമേശ്വരന്‍, കെ.പി.ഗോപാലകൃഷ്ണന്‍ നായര്‍, രാ.വേണുഗോപാല്‍, സാധുശീലന്‍ പരമേശ്വരന്‍പിള്ള (പരമേശ്വരാനന്ദസരസ്വതി സ്വാമികള്‍) സി.പി.രാമചന്ദ്രന്‍, എം.എ.കൃഷ്ണന്‍, ടി.ആര്‍. സോമശേഖരന്‍, പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍, ആര്‍.സഞ്ജയന്‍, ജെ.നന്ദകുമാര്‍, പി.കെ.സുകുമാരന്‍, എം.രാഘവന്‍, യു.ഗോപാല്‍മല്ലര്‍ എന്നിവരുടെ പേരുകള്‍ എടുത്തു പറയേണ്ടതുണ്ട്.
കേരളത്തിലെ പ്രമുഖരായ എഴുത്തുകാര്‍ കേസരിയെ ഹൃദയത്തിലേറ്റിയവരാണ്. അക്കിത്തം, വിഷ്ണുനാരായണന്‍ നമ്പൂതിരി, എസ്.രമേശന്‍നായര്‍ തുടങ്ങിയ കവികളും വി.എം.കൊറാത്ത്, സുകുമാര്‍ അഴീക്കോട് തുടങ്ങിയ സാഹിത്യ പ്രഗത്ഭരും കേസരിക്കൊപ്പം നിന്നിട്ടുണ്ട്. തപസ്യ, ബാലഗോകുലം തുടങ്ങിയ സംഘടനകള്‍ പിച്ചവെച്ചത് കേസരിയുടെ അങ്കണത്തിലാണ്. നിരവധി സാമൂഹ്യ നവോത്ഥാനസംരംഭങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ കേസരിയ്ക്ക് സാധിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ കേസരി വാര്‍ഷികപ്പതിപ്പിന്റെ ലേഖകരാണ്. ഇന്ന് മാധ്യമപഠനഗവേഷണകേന്ദ്രം വഴി നാളത്തെ മാധ്യമപ്രവര്‍ത്തക തലമുറയെ വളര്‍ത്തിയെടുക്കാനുള്ള ദൗത്യം കേസരി ഏറ്റെടുത്തിരിക്കുകയാണ്. ജനങ്ങളെ സാംസ്‌കാരികമായും ദേശീയമായും ഉണര്‍ത്തി ഭാരതാംബയുടെ ഉജ്ജ്വലഭാവിയ്ക്കുവേണ്ടിയുള്ള ബോധവല്‍ക്കരണം നടത്തുക എന്ന ശ്രീഗുരുജി നല്‍കിയ മാര്‍ഗ്ഗദര്‍ശനം യാഥാര്‍ത്ഥ്യമാക്കുകയാണ് കേസരി.