ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2015 ജൂണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന നിതിന്‍ ഗഡ്കരി ശക്തമായ ഭാഷയില്‍ പറഞ്ഞു. ‘കേരളത്തിലെ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി അദാനി ഗ്രൂപ്പിന് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ രാഷ്ട്രീയ ഭിന്നത വേഗത്തില്‍ പരിഹരിച്ചില്ലെങ്കില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കന്യാകുമാരിക്കടുത്തുള്ള കൊളച്ചലില്‍ അന്താരാഷ്ട്ര തുറമുഖം നിര്‍മ്മിക്കും’. വിഴിഞ്ഞം തുറമുഖത്തിന്റെ തലവര മാറിയ ഭീഷണി എന്നു വേണമെങ്കില്‍ ഇതിനെ വിശേഷിപ്പിക്കാം. പത്രസമ്മളനത്തില്‍ പറഞ്ഞകാര്യം ഗഡ്കരി അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടും നേരിട്ട് പറഞ്ഞു. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി വിദേശയാത്ര പോകുന്നതിനു മുന്‍പ് തീരൂമാനം പറയണമെന്ന അന്ത്യശാസനവും നല്‍കി.
തിരുവനന്തപുരത്തിന്റെ സമഗ്രവികസനം എന്നതിലുപരി കേരളത്തിന്റെയും രാജ്യത്തിന്റെ തന്നെയും അഭിമാനസ്ഥാപനമായി ഈ തുറമുഖം മാറുമെന്ന കാര്യത്തില്‍ ഉമ്മന്‍ ചാണ്ടിക്ക് സംശയമില്ലായിരുന്നു. ബിജെപി-അദാനി ബന്ധമെന്ന അടിസ്ഥാനരഹിതമായ ആരോപണമുന്നയിച്ച് സിപിഎം പ്രകടമാക്കിയ എതിര്‍പ്പിനെയും അതിജീവിക്കാന്‍, മന്‍മോഹന്‍സിംഗിന്റെ കാലത്ത് കാബിനറ്റ് സെക്രട്ടറിയായിരുന്ന ജി.കെ.പിള്ളയെ ഉമ്മന്‍ ചാണ്ടി ചര്‍ച്ചയ്ക്ക് വിട്ടു. പിള്ളയും ഗൗതം അദാനിയും തമ്മില്‍ അരമണിക്കൂര്‍ ചര്‍ച്ച. കേരള-കേന്ദ്ര സര്‍ക്കാരുകള്‍ കാല്‍നൂറ്റാണ്ടായി തട്ടിക്കളിച്ച വിഴിഞ്ഞം തുറമുഖ പദ്ധതി അവിടെ യാഥാര്‍ത്ഥ്യമാകുകയായിരുന്നു. പരമാവധി വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാക്കിക്കൊണ്ട് പൊതുസ്വകാര്യ പങ്കാളിത്തത്തോടെ നടപ്പിലാക്കാന്‍ തീരുമാനിച്ചതിനെത്തുടര്‍ന്നാണ് അദാനി ഗ്രൂപ്പ് പദ്ധതിയില്‍ മുഖ്യപങ്കാളിയാത്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഒന്നുകൊണ്ടുമാത്രമാണ് വിഴിഞ്ഞം തുറമുഖത്തിന് തറക്കല്ലിടുന്ന സ്ഥിതിയിലെത്തിയത്. റിയല്‍ എസ്റ്റേറ്റ് ഇടപാടെന്നു വിളിച്ചാണ് പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദന്‍ ഇതിനെ ആക്ഷേപിച്ചത്. 6000 കോടിയുടെ അഴിമതിയെന്ന് പാര്‍ട്ടി സെക്രട്ടറി ഫേസ്ബുക്കിലും എഴുതി. പള്ളിക്കാരും പട്ടക്കാരുമൊക്കെ പ്രതിഷേധവുമായി എത്തി.
1991ലാണ് വിഴിഞ്ഞം തുറമുഖത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആദ്യം ശ്രമം തുടങ്ങുന്നത്. 1999ല്‍ ഇവിടെ തുറമുഖവും താപവൈദ്യുതനിലയവും സ്ഥാപിക്കാനായി ഹൈദരാബാദ് ആസ്ഥാനമായ കുമാര്‍ എനര്‍ജി കോര്‍പ്പറേഷനുമായി ബിഒടി കരാര്‍ ഒപ്പിട്ടെങ്കിലും മുന്നോട്ടുപോയില്ല. 2004-06 കാലഘട്ടത്തില്‍ സൂം ഡെവലപ്പേഴ്‌സ് എന്ന കമ്പനി രംഗത്തെത്തി. അവരോടൊപ്പം ചൈനീസ് കമ്പനിയും പങ്കാളിയായതിനാല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ സുരക്ഷാ അനുമതി കിട്ടിയില്ല. 2008ല്‍ ലോങ്കോകൊണ്ടപ്പള്ളി എന്ന കമ്പനിക്ക് പിപിപി മാതൃകയില്‍ കരാര്‍ നല്കി. ഒന്നിനു പുറകെ ഒന്നായി വന്ന വ്യവഹാരങ്ങള്‍ കാരണം ലോങ്കോ പിന്‍മാറി. പൊതുസ്വകാര്യ മാതൃക വിഴിഞ്ഞത്തിന് പ്രയോജനപ്പെടുന്നില്ലെന്ന് മനസിലാക്കി 20-10-12 ല്‍ ഭൂവുടമ മാതൃക അവലംബിക്കാന്‍ ശ്രമിച്ചു. അന്ന് അദാനി പോര്‍ട്‌സിന്റെ ആദ്യരൂപമായ മുന്ദ്ര പോര്‍ട്‌സ് ടെന്‍ഡറില്‍ പങ്കെടുക്കാന്‍ യോഗ്യത നേടിയെങ്കിലും കേന്ദ്രം സുരക്ഷാ അനുമതി നിഷേധിച്ചു. ശേഷിച്ച വെല്‍സ്പണ്‍ കമ്പനി കൂടുതല്‍ ട്രാ!ന്‍ഡ് ആവശ്യപ്പെട്ടതിനാല്‍ സര്‍ക്കാര്‍ അംഗീകരിച്ചുമില്ല. കേരളത്തില്‍ ആദ്യമായി തുറമുഖനയത്തിന് രൂപം നല്കിയതും പൊതുസ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാമെന്ന നയം കൊണ്ടുവന്നതും മുന്‍മന്ത്രി എം.വി. രാഘവനായിരുന്നു. 2013ലാണ് ഈ നയം സംസ്ഥാനം മാതൃകയായി സ്വീകരിച്ചത്.
വിഴിഞ്ഞം തുറമുഖം പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം നടത്തിയവരുടെ പട്ടിക എടുത്താല്‍ അത്ഭുതപ്പെട്ടുപോകും. പ്രാദേശിക പള്ളിവികാരി മുതല്‍ ചൈനീസ് ഭരണകൂടം വരെ കൈകള്‍ കോര്‍ത്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും മാറിയും മറിച്ചും നിലപാടെടുത്ത് വിഴിഞ്ഞത്തെ ഇഴയിച്ചു. തൂത്തുക്കുടി, കൊളംബോ, ദുബായ് തുടങ്ങിയ പോര്‍ട്ടുകളുടെ വില വിഴിഞ്ഞം ഇടിക്കുമെന്ന് കണ്ട് അന്താരാഷ്ട്ര ലോബികള്‍ പയറ്റാത്ത കളികളില്ല. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലും ദുബായ് പോര്‍ട്ടിന്റെ നിയന്ത്രണത്തിലാണ്. വിഴിഞ്ഞം വികസിച്ചാല്‍ വല്ലാര്‍പാടത്ത് കപ്പലുകള്‍ എത്തുന്നത് കുറയുമെന്ന ഭീതിയിലാണ് ദുബായ് പോര്‍ട്ട് വിഴിഞ്ഞം പദ്ധതിക്ക് പാരവയ്ക്കുന്നത്. സഹസ്രകോടികള്‍ മുതല്‍മുടക്ക് വേണ്ടിവരുന്ന വിഴിഞ്ഞം കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്പ്‌മെന്റ് പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അത് ഭാരതത്തിലെ ആദ്യത്തെ മദര്‍ പോര്‍ട്ടായി മാറും. ഇതിന്റെ പൂര്‍ണ കപ്പാസിറ്റി 6.5 ദശലക്ഷം ടിഇയു ആണ്. സിങ്കപ്പൂരിനെക്കാളും വളരെ കൂടുതലാണിത്. ശ്രീലങ്ക ഉള്‍പ്പെടെയുള്ള ഒട്ടേറെ വിദേശരാജ്യങ്ങളുടെ വരുമാനത്തെ വിഴിഞ്ഞം തുറമുഖപദ്ധതി ബാധിക്കും. ഇന്ത്യയുടെ കണ്ടെയ്‌നര്‍ നീക്കത്തിന്റെ 75 ശതമാനവും കൊളംബോ തുറമുഖമാണ് കൈകാര്യം ചെയ്യുന്നത്. ഇത് മൂലം ഇന്ത്യയ്ക്ക് 2000 കോടിയുടെ നഷ്ടമുണ്ട്. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ കൊളംബോയില്‍ നിന്നുള്ള ചരക്കുകളും ഇവിടെ എത്തും. ഇതുവഴി കൊളംബോയ്ക്ക് 1500 കോടിയുടെ നഷ്ടമുണ്ടാകും. വിഴിഞ്ഞം പദ്ധതി കടല്‍ക്കരയില്‍നിന്നും ഒരു കിലോമീറ്റര്‍ മാത്രം അകലമുള്ളതാണ്. പേര്‍ഷ്യന്‍ ഗള്‍ഫ്മലബാര്‍ ഷിപ്പിംഗ് ലെയിന്‍ ആണ് ലോകത്തിലെ മൂന്നുഭാഗം ഷിപ്പിംഗ് ട്രാഫിക് നിയന്ത്രിക്കുന്നത്. വിഴിഞ്ഞം ഭാരതത്തിലെ ഏറ്റവും വലിയ തുറമുഖമായി സൂപ്പര്‍ കണ്ടെയ്‌നര്‍ഷിപ്പുകളെ സ്വീകരിക്കാന്‍ സാധ്യത കൈവരിക്കുന്നത് കേരളത്തിന് വളരെ ഗുണകരമാണ്. പ്രകൃതിദത്ത തുറമുഖമായ വിഴിഞ്ഞം അന്തര്‍ദേശീയ കപ്പല്‍പാതയുടെ സമീപത്താണ്. അതിനാല്‍ സൂയസ് കനാല്‍ വഴി കടന്നുപോകുന്ന കപ്പലുകളുടെ 50 ശതമാനമെങ്കിലും (ഏതാണ്ട് 20000എണ്ണം) വിഴിഞ്ഞത്ത് അടുക്കും എന്ന് പ്രതീക്ഷിക്കുന്നു. വിഴിഞ്ഞം പൂര്‍ത്തിയാക്കി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ കൊളംബോ, സിംഗപ്പൂര്‍, ദുബായ് തുറമുഖങ്ങള്‍ക്ക് ഭാരതത്തില്‍നിന്ന് കടുത്ത മത്സരത്തെ നേരിടേണ്ടിവരും. ഇത് കേരളത്തില്‍ മാത്രമല്ല ഭാരതം ഒട്ടാകെ തന്നെ കച്ചവടവാണിജ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനം നല്‍കും.
അദാനി നിര്‍മ്മാണം തുടങ്ങിയതോടെ പ്രത്യക്ഷ പ്രതിഷേധക്കാര്‍ പിന്‍വലിഞ്ഞു. ഭരണം മാറിയതോടെ പിണറായിയും സംഘവും വിഴിഞ്ഞം തുറമുഖത്തിന്റെ വക്താക്കളായി രംഗത്തുവന്നു. ആരുടെയെങ്കിലും പിണിയാളായി പിന്നില്‍നിന്ന് പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു സംശയിക്കാവുന്ന സംഭവങ്ങള്‍ ഉണ്ടായെങ്കിലും പരസ്യമായി സിപിഎം തുറമുഖം വേണമെന്ന നിലപാടുകാരായി. തുറമുഖ നിര്‍മ്മാണത്തെ സിഎസ്‌ഐ ക്രൈസ്തവസഭ എതിര്‍ത്തിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കും വിഴിഞ്ഞംവാസികള്‍ക്കും സാമ്പത്തികസഹായവും തൊഴില്‍ സാധ്യതയും വാഗ്ദാനം ചെയ്താണ് എതിര്‍പ്പുകളെ മറികടന്നത്.
അദാനി വിഴിഞ്ഞത്ത് പുതിയ തുറമുഖം സ്ഥാപിക്കുമെന്ന് ഉറപ്പായതോടെയാണ് ലത്തീന്‍ സഭയുടെ നേതൃത്വത്തില്‍ പെട്ടെന്ന് പ്രതിഷേധം ഉയരുന്നത്. തുറമുഖ നിര്‍മ്മാണം മൂലമുണ്ടാകുന്ന തീരശോഷണം പരിഹരിക്കണം, തുറമുഖ പദ്ധതി മൂലം ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുനരിധവാസം ഉറപ്പാക്കുക, മുതലപ്പൊഴിയടക്കമുള്ള സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കുക, മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണയുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് തീരദേശവാസികളുടെ പേരുപറഞ്ഞുളള സമരം. തുറമുഖത്തിനെതിരെ സമരക്കാര്‍ ഉന്നയിക്കുന്ന വാദഗതികളെല്ലാം സുപ്രീംകോടതിയും ഗ്രീന്‍ ട്രിബ്യൂണലും തള്ളിക്കളഞ്ഞതാണ്. ഇവിടങ്ങളില്‍നിന്ന് പരാജയം ഏറ്റുവാങ്ങി തിരിച്ചുവന്നവരാണ് ഒരു ഇടവേളക്കുശേഷം അതേ വാദഗതികളുന്നയിച്ച് വീണ്ടും സമരരംഗത്തെത്തിയത്. തുറമുഖ നിര്‍മാണം തീരശോഷണത്തിന് കാരണമാവുമെന്ന ആരോപണം ശരിയല്ലെന്ന് ശാസ്ത്രീയമായും സാങ്കേതിക പഠനങ്ങളുടെ അടിസ്ഥാനത്തിലും തെളിയിക്കപ്പെട്ടതാണ്. പക്ഷേ ഇത് അംഗീകരിക്കില്ലെന്ന പിടിവാശിയാണ് സമരക്കാര്‍ പ്രകടിപ്പിക്കുന്നത്. തുറമുഖ നിര്‍മാണത്തിന്റെ ഭാഗമായി കടലില്‍ നടക്കുന്ന ഡ്രഡ്ജിങ് മൂലം തങ്ങളുടെ വീടുകള്‍ക്ക് കേടുപാടുകള്‍ ഉണ്ടാവുന്നു എന്ന അസത്യപ്രചാരണവും സമരക്കാര്‍ നടത്തുകയുണ്ടായി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വളരെയധികം മുന്നോട്ടുപോയശേഷം സമരത്തിന് തുടക്കമിട്ടത് രഹസ്യ അജണ്ടയുടെ ഭാഗമാണ്. പദ്ധതിയുടെ പേരില്‍ കുടിയൊഴിപ്പിക്കുന്നവരെ സര്‍ക്കാര്‍ ഭൂമിയില്‍ പുനരധിവസിപ്പിക്കുന്നത് അംഗീകരിക്കില്ലെന്നും, തങ്ങള്‍ക്ക് കടപ്പുറത്തുതന്നെ കഴിയണമെന്നുമുള്ള വാശി സംഘടിത മതശക്തികളുടെ സ്ഥാപിതതാല്‍പ്പര്യം കൊണ്ടാണ്. ഏറ്റവുമൊടുവില്‍, ദേശീയപാതയ്ക്ക് ഭൂമി ഏറ്റെടുക്കുന്ന അതേ രീതിയില്‍ നഷ്ടപരിഹാരം നല്‍കണമെന്ന സമരക്കാരുടെ ആവശ്യം ആര്‍ക്കും അംഗീകരിക്കാനാവാത്തതാണ്. സമരം നീട്ടിക്കൊണ്ടുപോകാന്‍ ബോധപൂര്‍വം തന്നെയാണ് ഇത്തരം ആവശ്യങ്ങള്‍ മുന്നോട്ടുവയ്ക്കുന്നത്. സമരത്തിനു മുന്നില്‍ ളോഹയിട്ടവരാണെങ്കിലും പിന്നില്‍ ലോബികളാണ് എന്നത് അരിയാഹാരം കഴിക്കുന്നവര്‍ക്കെല്ലാം അറിയാം.
തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിനെതിരെ നടന്ന സമരത്തെ അനുസ്മരിപ്പിക്കുന്നതാണ് വിഴിഞ്ഞം സമരവും. കൂടംകുളം സമരത്തിനു പിന്നില്‍ ഇന്ത്യയുടെ വികസനം തടയുന്ന വിദേശകരങ്ങളാണെന്ന് തെളിയുകയുണ്ടായി.
വിഴിഞ്ഞം സമരത്തിനു പിന്നിലും ഇത്തരം ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് പുറത്തുവരുന്ന വിവരങ്ങള്‍. മദര്‍പോര്‍ട്ടില്ലാത്ത രാജ്യമാണ് ഇന്ത്യ. ആ കുറവാണ് വിഴിഞ്ഞം നികത്താന്‍ പോകുന്നത്. ഈ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ ചരക്കുനീക്കത്തില്‍ വന്‍കുതിപ്പാണ് ഉണ്ടാവുക. പ്രതിവര്‍ഷം ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ലഭിക്കും. എന്നാല്‍ ഈ സാധ്യത മനസ്സിലാക്കി വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാവരുത് എന്ന ലക്ഷ്യത്തോടെ കരുക്കള്‍ നീക്കുന്ന ചില വിദേശ ശക്തികളാണ് സമരക്കാര്‍ക്ക് പിന്നിലെന്ന് കരുതേണ്ടിയിരിക്കുന്നു. നിലവില്‍ ശ്രീലങ്കയിലെ കൊളംബോ, ഹമ്പന്തോട്ട തുറമുഖങ്ങള്‍ മദര്‍പോര്‍ട്ടുകളാണ്. ചൈനയാണ് ഇവ നിയന്ത്രിക്കുന്നത്. വിഴിഞ്ഞം തുറമുഖം വരുന്നതോടെ ലങ്കന്‍ തുറമുഖങ്ങളുടെ വരുമാനം നഷ്ടമാവും. ഇങ്ങനെ സംഭവിക്കാതിരിക്കാനാണ് ജനങ്ങളെ മതപരമായി സ്വാധീനിക്കാന്‍ കഴിയുന്ന ശക്തികളെ വിലയ്‌ക്കെടുത്ത് വിഴിഞ്ഞം സമരം ശക്തിപ്പെടുത്തിയത്.
തുറമുഖസമരത്തിന്റെ മുന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളുടെ ഭാര്യയുടെ അക്കൗണ്ട് വഴി കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 11 കോടിയുടെ വിദേശ ഇടപാട് നടത്തിയതായുള്ള വെളിപ്പെടുത്തല്‍ തുരങ്കം വെക്കുന്നവര്‍ അടങ്ങിയിരിക്കുന്നില്ല എന്നതിന്റെ അവസാന തെളിവാണ്. സമരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പത്ത് സന്നദ്ധസംഘടനകളുടെ വിദേശസഹായത്തെക്കുറിച്ച് കേന്ദ്രം അന്വേഷണം തുടങ്ങിയിട്ടുണ്ട്.