സംഗീതകലയുടെ അനേകം രൂപഭാവങ്ങളില്‍ ഒന്നുമാത്രമാണ് ചലച്ചിത്രസംഗീതം. ചലച്ചിത്രസംഗീതത്തിനപ്പുറം സംഗീതമുണ്ട്, സംഗീതലോകമുണ്ട്. കഥകളിപ്പാട്ട്, സോപാനസംഗീതം, തിരുവാതിരപ്പാട്ട്, മോഹിനിയാട്ട ഗാനങ്ങള്‍ എന്നിവ പ്രത്യേക ജനവിഭാഗങ്ങള്‍ക്കിടയില്‍ ആസ്വദിക്കപ്പെട്ടവയായിരുന്നു. കേരളത്തില്‍ ആവിര്‍ഭവിച്ച ഇതര സംഗീതരൂപങ്ങളായ പാണന്‍പാട്ട്, പുള്ളുവന്‍പാട്ട്, വില്ലുപാട്ട്, നാഗപ്പാട്ട്, സര്‍പ്പപാട്ട്, മാര്‍ഗം കളിപ്പാട്ട്, ഒപ്പനപ്പാട്ട് എന്നിവയുടെയെല്ലാം ആധാരം ഇവിടത്തെ വിവിധ ജാതിമതഘടകമായിരുന്നു. അതുപോലെ പടയണി, തെയ്യം, തിറ, പൂതംകളി എന്നീ കലാരൂപങ്ങളിലും സംഗീതം ഒരു അവിഭാജ്യഘടകമായിരുന്നു. എന്നാല്‍ ഇതില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായി വികസിപ്പിച്ച സംഗീത ശാഖകളാണ് ലളിതഗാനങ്ങള്‍, നാടകഗാനങ്ങള്‍, ചലച്ചിത്രഗാനങ്ങള്‍ എന്നിവ. എല്ലാ ചട്ടക്കൂടുകളെയും ഭേദിച്ചുകൊണ്ട് പൊതുസമൂഹത്തിന്റെ സംഗീതഭാവങ്ങളായി വികാസം പ്രാപിച്ച ഗാനശാഖകളാണ് ഇവ.
ഇന്ത്യയില്‍ ഏതൊരു ഭാഷയിലും ജനപ്രിയസംഗീതത്തിന്റെ ഏറ്റവും നവീകരിക്കപ്പെട്ട മുഖമാണ് ചലച്ചിത്രഗാനങ്ങളുടേത്. എഴുതുന്നവരും ചിട്ടപ്പെടുത്തുന്നവരും ഒരുപോലെ മഹാരഥന്മാരാകുമ്പോഴാണ് ഗാനത്തിന് അനശ്വരത കൈവരുന്നത്. അങ്ങനെയുള്ള കാലഘട്ടങ്ങള്‍ മലയാളത്തിനും സൗഭാഗ്യം പോലെ ലഭിച്ചു. പ്രമുഖരായ കവികളുടെ ഉത്കൃഷ്ടമായ രചനകളാണ് ഗാനങ്ങളായിത്തീര്‍ന്നത്. പ്രഗല്ഭരായ സംഗീതജ്ഞരാണ് അതിന് സംവിധാനസുഭഗത പ്രദാനം ചെയ്തത്. പ്രഗല്ഭരുടെ ഒരു നിരതന്നെ മലയാളത്തിലുണ്ടായി. ഒരേ ഭൂമികയില്‍ ഓരോരുത്തരും വ്യത്യസ്തമായ ചാലുകള്‍ കീറി. ഗാനനിര്‍ഝരി അതിലൂടെയെല്ലാം സുന്ദരമായി ഒഴുകി.
മലയാളത്തിലെ ആദ്യ ശബ്ദചിത്രമായ ബാലന്‍ 1938ല്‍ പുറത്തിറങ്ങി. ഇതില്‍ 23 പാട്ടുകള്‍, പാട്ടുപുസ്തകത്തിന്റെ വില 25 പൈസ. ഇതിന്റെ വരികള്‍ എഴുതിയ മുതുകുളം രാഘവന്‍പിള്ള, മലയാളത്തിലെ ആദ്യത്തെ ഗാനരചയിതാവായി മാറി. കെ.കെ.അരൂര്‍, ഇബ്രാഹിം ഇവര്‍ രണ്ടു പേര്‍ സംഗീതം നല്‍കി, ആദ്യത്തെ സംഗീതസംവിധായകരുമായി. ബാലനിലെ പത്തുപാട്ടുകള്‍ മാത്രമാണ് നമുക്കു ലഭ്യമായിട്ടുള്ളത്. ഈ ഗാനങ്ങള്‍ക്കെല്ലാം തന്നെ ഹിന്ദി, തമിഴ് ഭാഷാ സിനിമകളിലെ ഈണങ്ങളാണ് നല്‍കിയിരുന്നത്. വരികളാവട്ടെ, ഭക്തി, ദേശസ്‌നേഹം, നിഷ്‌കളങ്കമായ പ്രണയം മുതലായ ജീവിതത്തിന്റെ സന്മാര്‍ഗ വശങ്ങളെ ഉള്‍ക്കൊണ്ടവയായിരുന്നു. 1951ല്‍ പുറത്തിറങ്ങിയ ജീവിതനൗക ആണ് മലയാളത്തിലെ ആദ്യത്തെ സാമൂഹിക ചിത്രം എന്നുവിശേഷിപ്പിക്കാവുന്ന ചിത്രം. ഇതില്‍ 14 പാട്ടുകള്‍ ഉണ്ടായിരുന്നു. ഗാനരചയിതാവ് അഭയദേവും സംഗീതസംവിധായകന്‍ ദക്ഷിണാമൂര്‍ത്തി സ്വാമിയും. സിനിമയുടെ സാമൂഹിക സ്വഭാവം പോലെതന്നെ ഇതിലെ ഗാനങ്ങളും സാമൂഹിക പ്രസക്തി കൈവരിച്ചവയായിരുന്നു. ”ആനത്തലയോളം വെണ്ണതരാമെടാ… ആനന്ദശ്രീകൃഷ്ണാ… വാ മുറുക്ക്….” സെബാസ്റ്റ്യന്‍ കുഞ്ഞുകുഞ്ഞു ഭാഗവതര്‍, പുഷ്പ ചേര്‍ന്ന് പാടിയ ഗാനം ഏറെ ശ്രദ്ധ നേടി. നമ്മുടെ സിനിമാഗാനങ്ങളുടെ മറ്റൊരു ദശ ഇവിടെ തുടങ്ങുകയാണ്. ഈ ദശാമാറ്റം ഉച്ചിയിലെത്തുന്നത് 1954ല്‍ നീലക്കുയില്‍ പുറത്തു വന്നതോടെയാണ്. പി.ഭാസ്‌കരന്‍ മാഷ് രചിച്ച് കെ.രാഘവന്‍ മാഷ് ഈണം പകര്‍ന്ന ഒന്‍പതു പാട്ടുകള്‍ ഇതിലുണ്ടായിരുന്നു. മലയാളി തന്റെ സ്വത്വമുള്ള ഒരു സംഗീതസംസ്‌കാരത്തെ അതിന്റെ ജനകീയ വഴികളിലൂടെ തിരിച്ചറിയുകയായിരുന്നു നീലക്കുയിലിലൂടെ. കായലരികത്ത് വലയെറിഞ്ഞപ്പോള്‍, കുയിലിനെത്തേടി, എങ്ങനെ നീ മറക്കും, മാനെന്നും വിളിക്കില്ല തുടങ്ങിയ ഒമ്പത് പാട്ടുകള്‍ക്കും നമ്മുടെ നാട്ടു സംസ്‌കാരത്തിന്റെ ലയഭംഗി തുടിക്കുന്ന ഈണങ്ങള്‍ രാഘവന്‍മാഷ് സമ്മാനിച്ചു. തുടര്‍ന്ന് രാരിച്ചന്‍ എന്ന പൗരന്‍, കൂടപ്പിറപ്പ്, നായരുപിടിച്ച പുലിവാല്‍ തുടങ്ങിയ സിനിമകളെല്ലാം കേരളീയമായ നാട്ടുസംസ്‌കാരത്തിന്റെ പുതിയൊരു സരണിയിലേക്ക് പ്രവേശിക്കുകയായിരുന്നു. നമ്മുടെ ചലച്ചിത്ര സംഗീതത്തിന്റെ നേതൃസ്ഥാനീയനായി കെ.രാഘവന്‍ മാഷ് വാഴ്ത്തപ്പെടേണ്ടതുണ്ട്.
മലയാളചലച്ചിത്ര സംഗീതസംവിധായകരിലെ ത്രയമാണ് വി.ദക്ഷിണാമൂര്‍ത്തി, ജി.ദേവരാജന്‍, എം.എസ്.ബാബുരാജ് എന്നിവര്‍. നമ്മുടെ ചലച്ചിത്രസംഗീതം ആഖ്യാനത്തില്‍ അലങ്കാരങ്ങളും വൈചിത്രങ്ങളും നിറഞ്ഞ ഒരു സൗന്ദര്യാത്മക കലയായി മാറുന്നത് ഇവരിലൂടെയാണ്. മലയാള ചലച്ചിത്രസംഗീതത്തിന്റെ സുവര്‍ണകാലമാണിത്. സംഗീതവും സാഹിത്യവും ഒരുപോലെ മേളിക്കുന്നു ഇവരുടെ ഗാനങ്ങളില്‍. ഉത്തരേന്ത്യന്‍ സംഗീതത്തിന്റെ സാംസ്‌കാരിക പ്രതിഫലനം ബാബുരാജിന്റെ ഗാനങ്ങളില്‍ നമുക്കു കണ്ടെത്താം. കര്‍ണാടക സംഗീതത്തിന്റെ സംസ്‌കാരികതയാണ് ദക്ഷിണാമൂര്‍ത്തിയുടെ പാട്ടുകളെ ജീവസ്സുറ്റതാക്കുന്നത്. അതേസമയം കേരളീയമായ ഒരു ജീവിത സംസ്‌കാരത്തിന്റെ വ്യാപ്തിയെ എല്ലാ അര്‍ത്ഥത്തിലും കലാപരമായും ദാര്‍ശനികപരമായും ഉള്‍ക്കൊണ്ടതായിരുന്നു ദേവരാജന്റെ സംഗീതം. ബാബുരാജിന് സംഗീതം ഹൃദയത്തിന്റെ ഭാഷയായിരുന്നുവെങ്കില്‍ ദക്ഷിണാമൂര്‍ത്തിക്ക് മാനസികവിശുദ്ധിയുടെ പ്രതീകമായിരുന്നു. ദേവരാജന്റെ സംഗീതം മസ്തിഷ്‌ക പ്രധാനമായിരുന്നു. ഒരു ഗാനത്തിന്റെ സംഗീതത്തിനും സാഹിത്യത്തിനും ആശയപരമായ ആവിഷ്‌കാരം നല്‍കുവാനാണ് അദ്ദേഹം ശ്രമിച്ചത്. ഒരു സമൂഹത്തിന്റെ തന്നെ വിഭിന്ന തലങ്ങളില്‍ നിന്ന് സംഗീതരംഗത്തേക്ക് കടന്നുവന്നവരായിരുന്നു ഈ മൂന്നുപേരും. കടുത്ത ദാരിദ്ര്യവും സംഘര്‍ഷങ്ങളും നിറഞ്ഞതായിരുന്നു ബാബുക്കയുടെ ജീവിതം. ഭക്തിയും ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞുനിന്ന ജീവിതസംസ്‌കാരമായിരുന്നു ദക്ഷിണാമൂര്‍ത്തിയുടേത്. ദേവരാജനാകട്ടെ, വിപ്ലവാത്മകമായ സാമൂഹിക ബോധത്തിന്റെ ദര്‍ശനം ഉള്‍ക്കൊണ്ട ജീവിതാനുഭവങ്ങളിലൂടെയാണ് സഞ്ചരിച്ചത്.
മലയാളസിനിമാരംഗത്ത് പിന്നണി ഗായകന്മാരുടെ പട്ടികയില്‍ ഒരു നീണ്ടനിരതന്നെയുണ്ട്. സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞുഭാഗവതര്‍, ടി.കെ. ഗോവിന്ദറാവു, ചാപ്പുകുട്ടി ഭാഗവതര്‍, അഗസ്റ്റിന്‍ ജോസഫ്, എ.എം.രാജ, കോഴിക്കോട് അബ്ദുള്‍ഖാദര്‍ മെഹബൂബ്, ജോസ്പ്രകാശ്, പി.ബി.ശ്രീനിവാസ്, കെ.പി. ഉദയഭാനു, കെ.എസ്. ജോര്‍ജ്, ബാലമുരളീകൃഷ്ണ, കെ.ജെ.യേശുദാസ്, കമുകറ, സി.ഒ.ആന്റോ, പി.ജയചന്ദ്രന്‍, അയിരൂര്‍ സദാശിവന്‍, കെ.പി. ബ്രഹ്‌മാനന്ദന്‍, എം.ജി ശ്രീകുമാര്‍, ജി.വേണുഗോപാല്‍, കൃഷ്ണചന്ദ്രന്‍, ഉണ്ണിമേനോന്‍ തുടങ്ങിയവരെല്ലാം അവരില്‍പ്പെടുന്നു. ഗായികമാരില്‍ സരോജിനി, പി.ലീല, ജാനമ്മ ഡേവിഡ്, ശാന്ത പി.നായര്‍, കെപിഎസി സുലോചന, കോഴിക്കോട് പുഷ്പ, പി. സുശീലാദേവി, എം.എല്‍ വസന്തകുമാരി, മച്ചാട്ട് വാസന്തി, കവിയൂര്‍ രേവമ്മ, രേണുക, ജിക്കി, എ.പി. കോമള, ബി.വസന്ത, എസ്. ജാനകി, പി.സുശീല, മാധുരി, വാണിജയറാം എന്നിവരൊക്കെയാണ്. 1980കള്‍ക്കുശേഷം ഏതാണ്ട് കാല്‍നൂറ്റാണ്ട് കെ.എസ്.ചിത്ര മലയാള സിനിമാഗാനലോകത്ത് നിറഞ്ഞുനിന്നു. കേരളത്തിന്റെ വാനമ്പാടി എന്ന വിശേഷണം നല്‍കി. ഇതരഗായികമാര്‍ അമ്പിളി, സുജാത, ജെന്‍സി, ലതിക, സല്‍മാജോര്‍ജ്ജ്, കല്യാണിമേനോന്‍, അരുദ്ധതി, കെ.എസ്. ബീന, ശ്വേതമോഹന്‍, സിത്താര, വൈക്കം ജയലക്ഷ്മി തുടങ്ങിയവരാണ്.
മലയാള സിനിമാലോകത്തെ സംഗീതസംവിധായകരുടെ നിരയും നീണ്ടതാണ്. 1948ല്‍ നിര്‍മ്മല എന്ന ചിത്രത്തിലൂടെയാണ് നമ്മുടെ പിന്നണിഗാന ചരിത്രം ആരംഭിക്കുന്നത്. ജി.ശങ്കരക്കുറുപ്പിന്റെ ഗാനരചനയില്‍ സി.എസ്.ദിവാകര്‍, ഇ.ഐ. വാര്യര്‍ എന്നിവര്‍ സംഗീത സംവിധായകരായി 13 പാട്ടുകള്‍ ഇതില്‍ ഉണ്ടായിരുന്നു. ശുഭലീല എന്നു തുടങ്ങുന്ന ഗാനമാലപിച്ച് ടി.കെ. ഗോവിന്ദറാവു ആദ്യപിന്നണിഗായകനായി. കരുണാകരപീതാംബരം എന്നു തുടങ്ങുന്ന പാട്ടുപാടി സരോജിനി പിന്നണിഗായികയുമായി. പരമുദാസ്, ബി.എ. ചിദംബരനാഥ് ബ്രദര്‍ലക്ഷ്മണ്‍, ജി.കെ. വെങ്കിടേഷ്, കലിംഗറാവു, വിമല്‍കുമാര്‍, എം.കെ. അര്‍ജുനന്‍, എം.ടി. ഉമ്മര്‍, കെ.ജെ.ജോയ്, ശ്യാം, എം.ജി.രാധാകൃഷ്ണന്‍, രവീന്ദ്രന്‍, ജോണ്‍സണ്‍, എസ്.പി. വെങ്കിടേഷ്, വിദ്യാധരന്‍, ഔസേപ്പച്ചന്‍, ജറിഅമല്‍ദേവ്, മോഹന്‍ സിതാര, എം.ജയചന്ദ്രന്‍ തുടങ്ങിയവരെല്ലാം തങ്ങളുടെ സംഗീതപാടവംകൊണ്ട് മലയാള സിനിമയെ സേവിച്ചവരാണ്.
1962 ല്‍ കെ.എസ്. ആന്റണി സംവിധാനം ചെയ്ത കാല്‍പാടുകള്‍ എന്ന സിനിമയില്‍ ശ്രീനാരായണഗുരുവിന്റെ നാലുവരിശ്ലോകം ”ജാതിഭേദം മതദ്വേഷം” ആദ്യമായി പാടിക്കൊണ്ടാണ് കാട്ടാശ്ശേരി ജോസഫ് യേശുദാസ് മലയാളികളുടെ ഹൃദയം കവര്‍ന്നത്. കാല്‍പ്പാടുകളില്‍ നിന്ന് യേശുദാസ് നടന്നു ചെന്നത് പ്രശസ്തിയുടെ രാജവീഥിയിലേക്കാണ്. പാട്ടിന്റെ വസന്തവും ഗ്രീഷ്മവും വര്‍ഷവും ശരത്തും ഹേമന്തവും ശിശിരവുമെല്ലാം ഋതുക്കളായി ദാസിന്റെ ആലാപനത്തിലൂടെ മലയാളി ഹൃദയങ്ങളില്‍ പെയ്തിറങ്ങി. ഇലഞ്ഞിപ്പൂമണമൊഴുകിവരുന്നു ഇന്ദ്രിയങ്ങളിലതു പടരുന്നു… എന്ന ഗാനം ആ ഗായകന്റെ ശബ്ദത്തിലൂടെ കേള്‍ക്കുമ്പോള്‍ ഒരു ഗന്ധര്‍വ്വന്‍ തന്നെയാണ് അത് പാടുന്നത് എന്ന് നമുക്കു തോന്നും!! ശങ്കരാഭരണം എന്ന സിനിമയുടെ മഹാവിജയം തുടര്‍ന്ന് തെക്കേ ഇന്ത്യയില്‍ എല്ലാഭാഷകളിലുമുള്ള സംഗീതപ്രധാനമായ സിനിമയ്ക്ക് പ്രചോദനം നല്‍കി. എസ്.പി. ബാലസുബ്രഹ്‌മണ്യം ഉള്‍പ്പെടെയുള്ളവരുടെ ഗാനങ്ങള്‍ ശ്രദ്ധനേടി. ഈ രീതിയില്‍ മലയാളത്തില്‍ പുറത്തിറങ്ങിയ സിനിമയായിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ ഗാനം. മലയാളത്തില്‍ അര്‍ദ്ധശാസ്ത്രീയ ഗാനങ്ങളുടെ യുഗം തുടങ്ങുന്നത് 1980കളിലാണ്. ഗാനത്തെ തുടര്‍ന്ന് ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, സര്‍ഗ്ഗം, സോപാനം, ആറാംതമ്പുരാന്‍ എന്നിങ്ങനെയുള്ള ചിത്രങ്ങള്‍. കേവലം പാട്ടുപാടിയും കഥ പറഞ്ഞും സമയം തള്ളിനീക്കുന്ന ഒരു കാലമല്ല ഇപ്പോള്‍ മലയാള സിനിമയില്‍ ഉള്ളത്. സിനിമയുടെ ദൃശ്യാത്മകതയിലേക്ക് സംഗീതം ലയിച്ചു ചേരുന്ന പാശ്ചാത്യപരമായ ഒരു ആഖ്യാനശൈലിയാണ് ഇന്ന് മലയാളസിനിമയില്‍ കാണുന്നത്.
ഹിന്ദി സിനിമാ ലോകത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ച സംഗീതസംവിധാകന്‍ സലില്‍ ചൗധരി മലയാളത്തിലും സംഗീതം നല്‍കി. ചെമ്മീന്‍, നെല്ല്, നീലപൊന്‍മാന്‍. അതുപോലെ മറ്റൊരു സംഗീതജ്ഞനാണ് ബോംബെ രവി. പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, വീരഗാഥ, വൈശാലി, പരിണയം, പാഥേയം തുടങ്ങിയവ. കേരളീയനായ എം.എസ്. വിശ്വനാഥന്‍ മലയാളം തെലുങ്ക്, തമിഴ് ഭാഷകളിലും സംഗീതം നല്‍കി. അതേപോലെ ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞു നിന്ന സംഗീതജ്ഞന്‍ ഇളയരാജയും മലയാളത്തില്‍ സാന്നിദ്ധ്യം അറിയിച്ചു. രചനാരംഗത്ത് മുതുകുളത്തെ തുടര്‍ന്ന് അഭയദേവ്, പുത്തന്‍കാവ് മാത്തന്‍തരകന്‍, പി. ഭാസ്‌കരന്‍മാഷ്, തുമ്പമണ്‍ പത്മനാഭന്‍, തിരുനായിനാര്‍ കുറിച്ചി, വയലാര്‍, ഒ.എന്‍.വി., യൂസഫലികേച്ചേരി, ശ്രീകുമാരന്‍ തമ്പി, ബിച്ചു തിരുമല, പൂവച്ചല്‍ ഖാദര്‍, മങ്കൊമ്പ് ഗോപാലകൃഷ്ണന്‍, കെ. ജയകുമാര്‍, ഭരണിക്കാവ് ശിവകുമാര്‍, പാപ്പനംകോട് ലക്ഷ്മണന്‍, കാവാലം നാരായണപണിക്കര്‍, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, മുല്ലനേഴി, ആര്‍.കെ. ദാമോദരന്‍, ചുനക്കര, എ.ഡി. രാജേന്ദ്രന്‍, എസ്. രമേശന്‍ നായര്‍, ഗിരീഷ് പുത്തഞ്ചേരി, വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, കോന്നിയൂര്‍ ഭാസ്, ശ്രീമൂലനഗരം വിജയന്‍ അങ്ങനെ പോകുന്നു പട്ടിക. ഗാനാത്മകതയും താളാത്മകതയും ഒന്നിച്ചുചേരുമ്പോഴാണ് അനശ്വരഗാനങ്ങള്‍ സംജാതമാകുന്നത്. മലയാളത്തിന്റെ ഗാനസാഹിത്യത്തിന് ഒട്ടേറെ വൈശിഷ്ട്യങ്ങള്‍ അവകാശപ്പെടാനാവും. മാതൃഭാഷയുടെ വളര്‍ച്ചയിലും പരിപോഷണത്തിലും അതുവഹിച്ച പങ്ക് വളരെവലുതാണ്. പാട്ടിനൊപ്പം ഒരുകാലം കൂടെപ്പോരുന്നതിന്റെ വിസ്മയം പഴയഗാനങ്ങള്‍ കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്നു. അതില്‍ പച്ചകുത്തിയ അനുഭവങ്ങള്‍ കാലം എങ്ങനെ മായ്ക്കും?