”താംബൂലം തരട്ടെ സഖാവേ” എന്ന് ചോദിച്ചുകൊണ്ട് റോക്ക് ഫെല്ലര്‍ ബ്രദേഴ്‌സ് ഫണ്ട് എന്ന കരിമ്പനയില്‍ നിന്നിറങ്ങിവന്ന ഒരു യക്ഷി ചിരിച്ചുകൊണ്ട് അവാര്‍ഡ് നീട്ടിപ്പിടിച്ചപ്പോള്‍ കെ.കെ. ശൈലജ ടീച്ചര്‍ ഒന്നു മയങ്ങിപ്പോയി. അപകടം മനസ്സിലാക്കിയ ഗോവിന്ദന്‍ സഖാവ് അപ്പോഴേക്കും സ്ഥലത്തെത്തി സംസ്ഥാന സെക്രട്ടറി പദവിയുടെ വള്ളിച്ചൂരല്‍ രണ്ടു തവണ കറക്കി ഇന്‍ക്വിലാബ് വിളിച്ചു. അതും പോരാഞ്ഞ് ദിവ്യനായ മാന്ത്രികവീരന്‍ (പാര്‍ട്ടി ജനറല്‍ സെക്രട്ടറി) യെച്ചൂരി സഖാവിനെക്കൊണ്ട് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെ ഒരു കോപ്പി ടീച്ചറുടെ കയ്യില്‍ വെച്ച് കൊടുപ്പിക്കുകയും ചെയ്തു. അതോടെ ടീച്ചര്‍ക്ക് ബോധം തെളിഞ്ഞു. തനിക്ക് റാമോണ്‍ മാഗ്‌സസെ അവാര്‍ഡ് വേണ്ട എന്ന് അവര്‍ തീര്‍ത്തു പറഞ്ഞു. കരഞ്ഞുകൊണ്ട് യക്ഷി കരിമ്പനയിലേക്ക് കയറിപ്പോയി. കമ്മ്യൂണിസ്റ്റ് സഖാക്കളെ മയക്കാന്‍ ഇത്തരം പല യക്ഷികളും ഉണ്ടെന്ന് സൈദ്ധാന്തികമായ വിശകലനങ്ങള്‍ നടത്തിയ ഗോവിന്ദന്‍ സഖാവ് സഖാക്കള്‍ വാങ്ങുന്ന താംബൂലങ്ങളുടെ (അവാര്‍ഡിന്റെ) ഗുണവും മണവും എങ്ങനെ ആവണം എന്ന് വിധി കല്‍പിച്ചിട്ടുണ്ട്. ഗോവിന്ദന്‍ സഖാവിന്റെ തിട്ടൂരം യെച്ചൂരി സഖാവ് പാര്‍ട്ടിയുടെ ഔദ്യോഗിക നിര്‍ദ്ദേശമായി ജനസമക്ഷം സമര്‍പ്പിച്ചിട്ടുമുണ്ട്. അവാര്‍ ഡ് എന്ന നിലയ്ക്ക് യക്ഷികള്‍ വെച്ചുനീട്ടുന്ന തംബൂലം സ്വീകരിക്കുന്നതിനു മുമ്പ് സഖാക്കള്‍ ചുകപ്പന്‍ ഭൂതക്കണ്ണാടി വെച്ച് മൂന്ന് കാര്യങ്ങള്‍ പരിശോധിക്കണം. അവ എന്താണെന്ന് യെച്ചൂരി സഖാവ് പത്രക്കാര്‍ മുമ്പാകെ വിശദീകരിച്ചിട്ടുണ്ട്. അതുപ്രകാരം മാഗ്‌സസെ അവാര്‍ഡ് വ്യക്തികള്‍ക്കുള്ള അവാര്‍ഡാണ്, കൂട്ടായ്മക്കുള്ള അവാര്‍ഡേ അല്ല. ശൈലജ ടീച്ചര്‍ ഒറ്റയ്ക്കല്ല കൂട്ടായ്മയിലൂടെയാണ് നിപ്പയേയും കോവിഡിനേയും നേരിട്ടത്. അതിനാല്‍ ഈ താംബൂലം പാര്‍ട്ടിക്ക് സ്വീകാര്യമല്ല. സെന്‍ട്രല്‍ യൂറോപ്യന്‍ യൂണിവേഴ്‌സിറ്റിയുടെ ഓപ്പണ്‍ സൊസൈറ്റി പുരസ്‌കാരം വാങ്ങിയതും യു.എന്‍. ഇന്റര്‍ ഏജന്‍സി ടാസ്‌ക് ഫോഴ്‌സ് അവാര്‍ഡ് വാങ്ങിയതും നിപ്പയേയും കോവിഡിനെയും കൂട്ടായി നേരിട്ടതിന് നേതൃത്വം നല്‍കിയതിന്റെ പേരിലല്ലേ എന്ന ചോദ്യം പാര്‍ട്ടിയോട് വേണ്ട. കാരണം അത് ഫാസിസ്റ്റ് ചുവയുള്ള ചോദ്യമാണ്. രണ്ടാമത്തെ കാര്യം മാഗ്‌സസെ അവാര്‍ഡ് രാഷ്ട്രീയക്കാര്‍ക്ക് ഉള്ളതല്ല എന്ന പാര്‍ട്ടിയുടെ കണ്ടെത്തലാണ്. ഈ അവാര്‍ഡ് നേടിയ ജയപ്രകാശ് നാരായണന്‍ രാഷ്ട്രീയക്കാരനല്ലായിരുന്നോ എന്നു ചോദിക്കുന്നതും ഫാസിസമാണ്. ഫിലിപ്പൈന്‍സിലെ കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ ഭരണാധികാരിയായിരുന്നു മാഗ്‌സ്‌സെ എന്നതാണ് മൂന്നാമത്തെ കാര്യം. കമ്മ്യൂണിസ്റ്റുകളെ അടിച്ചമര്‍ത്തിയ സാമ്രാജ്യത്വവാദികളുടെ പണവും നിക്ഷേപവും പാര്‍ട്ടിക്ക് പഥ്യമാണ്; പുരസ്‌കാരങ്ങള്‍ക്കേ വിലക്കുള്ളൂ. ഇതെല്ലാം കാണുമ്പോള്‍ അങ്ങ് മുകളില്‍ ഇരുന്നു കൊണ്ട് ഒരാള്‍ ചിരിക്കുന്നുണ്ട്. പാര്‍ട്ടി നേതൃത്വം ഇത്തരം മുട്ടുന്യായം പറഞ്ഞ് പ്രധാനമന്ത്രി കസേര തട്ടിക്കളഞ്ഞ ‘ഹിമാലയന്‍ വിഡ്ഢിത്തം’ സഹിക്കേണ്ടി വന്ന ജ്യോതിബസു.