ഡബ്ലിയു. എച്ച്. ഓഡന്‍ (Wystan Hugh Auden) അതിപ്രശസ്തനായ ബ്രിട്ടീഷ് – അമേരിക്കന്‍ കവിയാണ്. ഡബ്ലിയു. ബി.യേറ്റ്‌സും സിഗ്മണ്ട് ഫ്രോയ്ഡും അന്തരിച്ചപ്പോള്‍ രണ്ടു പേര്‍ക്കും വേണ്ടി ഓഡന്‍ ഓരോ എലജികള്‍ എഴുതിയിട്ടുണ്ട്. യേറ്റ്‌സിനെപ്പോലെ ഓഡനും ജനിച്ചത് അയര്‍ലണ്ടിലാണ്. മാഡ് അയര്‍ലണ്ടാണ് യേറ്റ്‌സിനെ കവിയാക്കിയതെന്ന് ഈ എലജിയില്‍ ഓഡന്‍ സൂചിപ്പിക്കുന്നുണ്ട്. യേറ്റ്‌സിന്റെ മരണത്തിലുള്ള അഗാധദുഃഖമാവണം ഈ ഐറിഷ് കവിയെക്കൊണ്ട് ഒരു വിലാപഗീതം എഴുതിച്ചത്. 63 വരികളും 3 ഭാഗങ്ങളുമുള്ള ഈ കവിത യേറ്റ്‌സിനോടു നമുക്കുള്ള ബഹുമാനം വര്‍ദ്ധിപ്പിക്കും. പുതിയകാലത്തെ കവിയായിട്ടും ഓഡന്‍ പരമ്പരാഗത രീതിയില്‍ അന്ത്യപ്രാസവും വൃത്തവുമൊക്കെ ഉപയോഗിച്ചാണ് എഴുതുന്നത്. ഈ മനോഹര കവിത വായിച്ചു പോകവേ ഒരു വരി പെട്ടെന്ന് കണ്ണിലുടക്കി. ആ വരി ഇങ്ങനെയാണ്:
Now Ireland has her madness and weather still
For poetry makes nothing happen…
ഇതില്‍ poetry makes nothing happen എന്ന വരി വായിച്ചപ്പോള്‍ ഇതു മുന്‍പെവിടെയോ വായിച്ചതാണല്ലോ എന്നു തോന്നി. അപ്പോള്‍ സച്ചിദാനന്ദന്റെ ‘ഒരു മറുപടി’ എന്ന കവിത ഓര്‍മ്മ വന്നു. അതിലെ ഒരു വരി ഇങ്ങനെയാണ്. കവിത ഒന്നും സംഭവിപ്പിക്കുന്നില്ലായിരിക്കാം- എങ്കിലും നിയമങ്ങള്‍ക്കു അടച്ചുമൂടാനാകാത്ത ഒരു വായയാണത്.
സച്ചിദാനന്ദന്റെ കവിത ഓഡന്‍ വായിച്ചിട്ടുണ്ടാവുമോ? അതിനുസാധ്യതയില്ല. കാരണം ഡബ്ലിയു.എച്ച്. ഓഡന്‍ സച്ചിദാനന്ദന്‍ ജനിക്കുന്നതിനും ഏകദേശം രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്നേ (1939) യാണ് ഈ കവിത എഴുതിയത്. സച്ചിദാനന്ദന്‍ ആ വരിക്കു ഇന്‍വെര്‍റ്റഡ് കോമയോ അടിക്കുറിപ്പോ നല്‍കിയിട്ടില്ല. കവിത എഴുതാനുണ്ടായ സാഹചര്യത്തെക്കുറിച്ച് കവി തന്നെ ഒരു വിശദീകരണക്കുറിപ്പ് അടിയില്‍ ചേര്‍ത്തിട്ടുണ്ട്. അവിടെയും ഓഡനെ പരാമര്‍ശിക്കുന്നില്ല. ഇത്തരം സാദൃശ്യം പല കവികളുടെയും വരികളില്‍ കാണാനിടവന്നിട്ടുണ്ട്. അതൊന്നും ബോധപൂര്‍വ്വം ആകണമെന്നില്ല. ഒരു ഇംഗ്ലീഷ് അധ്യാപകനായ കവിയുടെ ഓര്‍മ്മയുടെ അടരില്‍ അദ്ദേഹം അറിയാതെ പതിഞ്ഞു പോയതാവാം.
മാതൃഭൂമിയില്‍ (ജൂലായ് 31 – ആഗസ്റ്റ് 6) പി.എന്‍. ഗോപീകൃഷ്ണന്റെ കവിതയാണ് ”കുതിരമ്പേരൂര്‍ ബുഖാറിനും യൂറോപ്പിന്റെ സാമൂഹ്യ ചലനാത്മകതയും”. ഭയപ്പെടുത്തുന്ന ഒരു പേര് ഉണ്ട് എന്നല്ലാതെ കവിതയില്‍ വലിയ കാര്യമൊന്നുമില്ല. ലെനിന്‍, സ്റ്റാലിന്‍, ട്രോട്‌സ്‌കി എന്നിവരെയൊക്കെ സാധാരണ മലയാളികള്‍ക്കൊക്കെ കെ.ദാമോദരനെയും എന്‍.ഇ. ബലറാമിനെയും അറിയാവുന്നതിനെക്കാള്‍ കൂടുതല്‍ അറിയാം. എന്നാല്‍ ഈ ബുഖാറിനെ എത്രപേര്‍ക്കറിയാം? ലെനിനും ട്രോട്‌സ്‌കിയ്ക്കുമൊപ്പം നിന്ന് വിപ്ലവം നയിക്കുകയും പില്‍ക്കാലത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രബലനായി മാറുകയും ചെയ്ത ബുഖാറിന്‍ സോവിയറ്റ് കമ്മ്യൂണിസത്തിന്റെ ഒരു ദുരന്തമുഖമാണ്. പ്രത്യേക കാരണമൊന്നുമില്ലാതെ സ്റ്റാലിന്‍ അദ്ദേഹത്തെ റിവിഷനിസ്റ്റെന്നു മുദ്രകുത്തി വെടിവച്ചു കൊല്ലുകയായിരുന്നു. ലോകപ്രശസ്തനായിരുന്ന എഴുത്തുകാരന്‍ റോമയ്ന്‍ റൊളാങ്ങ് (Romain Rolland) അന്ന് സ്റ്റാലിനു കത്തെഴുതി. ‘ഫ്രഞ്ച് വിപ്ലവത്തിനിടയില്‍ ഞങ്ങള്‍ ചെയ്ത ഏറ്റവും വലിയ അപരാധം വിഖ്യാത രസതന്ത്രജ്ഞനായ ലാവോസിയയെ (Antoine Lavosier) ഗില്ലറ്റിനില്‍ ശിരച്ഛേദം ചെയ്തതാണ്. ആ തെറ്റ് താങ്കള്‍ ആവര്‍ത്തിക്കരുത്. ബുഖാറിന്‍ ഒരു വലിയ ബുദ്ധിജീവിയാണ്. എന്തെങ്കിലും തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ പോലും അദ്ദേഹത്തെ വധിക്കരുത്.’ഇങ്ങനെയൊക്കെ അപേക്ഷിച്ചിട്ടും സ്റ്റാലിന്‍ ബുഖാറിനെ വധിക്കുക തന്നെ ചെയ്തു.
ബുഖാറിന് ഗോപീകൃഷ്ണന്റെ കവിതയില്‍ എന്താണ് പ്രസക്തി എന്ന് എത്ര വായിച്ചിട്ടും മനസ്സിലാകുന്നില്ല. കുട്ടിക്കാലത്ത് അദ്ദേഹത്തിന്റെ ജന്മനാട്ടിലെ ബീഡിത്തൊഴിലാളികളും അച്ഛനുമൊക്കെ മോസ്‌കോ, പീക്കിങ്ങ്, വിയറ്റ്‌നാം കഥകള്‍ പറയുമായിരുന്നുവെന്ന് കവിതയില്‍ നിന്നു വായിച്ചെടുക്കാം. കമ്മ്യൂണിസത്തിന്റെ ദുരന്തചിത്രം വരയ്ക്കാന്‍ വേണ്ടിയായിരിക്കാം കവി പരിചിതരായവരുടെയൊന്നും പേരു പറയാതെ ബുഖാറിന്റെ പേരു തന്നെ ഉപയോഗിച്ചത്. അടിക്കുറിപ്പുകള്‍ മൂന്നെണ്ണം കൊടുത്തിരിക്കുന്ന കവിക്ക് കൂട്ടത്തില്‍ ബുഖാറിനെക്കുറിച്ചു കൂടി കൊടുക്കാമായിരുന്നു. സാധാരണവായനക്കാര്‍ ബുഖാറിനെ അന്വേഷിച്ചുപോകട്ടെ എന്നു ഗോപീകൃഷ്ണന്‍ കരുതിയിട്ടുണ്ടാവും. എന്നാലും എന്തിനാണീ ‘യൂറോപ്പിന്റെ ചലനാത്മകത’. ‘അല്ലെങ്കില്‍ ഒരു പേരിലെന്തിരിക്കുന്നു’ എന്നു നമുക്ക് സമാശ്വസിക്കാം.
ദേശമംഗലം രാമകൃഷ്ണന്റെ കവിത ‘ഉപകാരസ്മരണ’ വായനയുടെ നിമിഷങ്ങളെ തെല്ലും അതിജീവിക്കുന്നില്ല. ഇത്രമാത്രം ആത്മനിഷ്ഠമായി എഴുതിയാല്‍ അനുവാചകര്‍ തിരസ്‌കരിക്കും. എഴുതാനിരിക്കുമ്പോള്‍ വായിക്കാനിടയുള്ളവരെക്കൂടി മനസ്സില്‍ കരുതുന്നതു നല്ലതാണ്. എഴുതുന്നയാളിനു മാത്രം വേണ്ടിയാണെങ്കില്‍ പിന്നെ പ്രസിദ്ധീകരിക്കേണ്ട കാര്യമില്ലല്ലോ. ഇത്തരം എഴുത്തുകാര്‍ തങ്ങളുടെ എഴുത്ത് അവസാനിപ്പിക്കുമ്പോള്‍ തന്നെ സാഹിത്യരംഗത്തു നിന്നു മാഞ്ഞുപോകുന്നു. അത്തരത്തില്‍ ചിലര്‍ മുന്‍കാലത്ത് മാതൃഭൂമിയുടെ പേജുകളില്‍ നിറഞ്ഞു നിന്നിരുന്നു. ഇന്ന് അവരവര്‍ക്കു തന്നെ അപരിചിതത്വം തോന്നുന്ന രീതിയില്‍ ഭൂമിയുടെ ഏതോ കോണില്‍ ജീവിക്കുന്നു. സാഹിത്യത്തെക്കുറിച്ചു സാമാന്യബോധമുള്ളവരെയെങ്കിലും ആനന്ദിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രചനകൊണ്ടു പ്രയോജനമേതുമില്ല.
വിനുജോസഫിന്റെ ‘കിളിയടുപ്പ്’ ഒരു ബാല കവിതപോലെ തോന്നിപ്പിച്ചു. എന്നാലവസാനം ‘അടയിരുന്ന ചൂടില്‍ വീടുമാത്രം വെന്തിരുന്നു’ എന്നെഴുതിയപ്പോള്‍ കവിതയുടെ കുട്ടിത്തം മാറി. എങ്കിലും കവിത മൊത്തത്തില്‍ മുതിര്‍ന്നോ? അതൊട്ടില്ലതാനും. ‘ഇല്ലത്തുനിന്ന് ഇറങ്ങുകയും ചെയ്തു എന്നാല്‍ അമ്മാത്തൊട്ടു എത്തിയതുമില്ല’ എന്ന ചൊല്ലുപോലെ ഇത് ബാല കവിതയുമല്ല മുതിര്‍ന്ന കവിതയുമല്ല.
സ്വാമി വിവേകാനന്ദനും ശ്രീരാമകൃഷ്ണപരമഹംസനും, ചിന്മയാനന്ദനും, രമണമഹര്‍ഷിയും ശ്രീനാരായണഗുരുദേവനും, ചട്ടമ്പിസ്വാമികളുമൊക്കെ സന്യാസിമാരായിരുന്നു; ലോകത്തിനു മഹത്തായ സന്ദേശങ്ങള്‍ പ്രദാനം ചെയ്തവര്‍. എന്നാല്‍ ചന്ദ്രസ്വാമിമാരും സന്ദീപാനന്ദഗിരിമാരുമൊക്കെ ആ പേരില്‍ നടന്നിരുന്നു. അതിനു മഹാന്മാരായ ഈ ഋഷിമാര്‍ കുറ്റക്കാരല്ല. അപൂര്‍വ്വം ചില കപടവേഷക്കാര്‍ ഉണ്ടായിട്ടുണ്ട് എന്നു കരുതി സന്യാസികുലത്തെ മുഴുവന്‍ ആക്ഷേപിക്കുന്നത് നല്ല രീതിയല്ല. ഇ.സന്തോഷ് കുമാര്‍ മാതൃഭൂമിയിലെഴുതിയിരിക്കുന്ന കഥ ‘ജ്ഞാനോദയം’ ഒരു പതിവ് കപടസന്യാസി പരിഹാസകഥയാണ്. സന്തോഷ്‌കുമാറിന് അത്തരം കഥകള്‍ എഴുതാന്‍ ഒരു തരത്തിലുള്ള ഭയവും ഭാരതത്തില്‍ വേണ്ട. എന്നാല്‍ സന്യാസിയുടെ സ്ഥാനത്ത് മറ്റേതെങ്കിലും മതത്തിന്റെ നേതാക്കന്മാരോ മറ്റോ ആയിരുന്നെങ്കില്‍ ഇ. സന്തോഷ് കുമാറിന്റെ സ്ഥിതി എന്തായേനേ!
ഭഗത്‌സിങ്ങിനെ കമ്മ്യൂണിസ്റ്റാക്കാനുള്ള ശ്രമമാണ് ഡോക്ടര്‍ കെ.ഗോപകുമാര്‍ ‘ഭഗത്‌സിങ്ങിനെയും തിരിച്ചറിഞ്ഞില്ലേ’ എന്ന ലേഖനത്തിലൂടെ (മാതൃഭൂമി) നടത്തുന്നത്. ലോകത്തെല്ലായിടത്തും കാലഹരണപ്പെട്ടു കഴിഞ്ഞ ഒരു പഴഞ്ചന്‍ ഐഡിയോളജിയെ പുനരുജ്ജീവിപ്പിക്കാന്‍ കേരളത്തില്‍ വിദ്യാസമ്പന്നരായവര്‍ തന്നെ ഇറങ്ങിപ്പുറപ്പെടുന്നതു കാണുമ്പോള്‍ സഹതാപം തോന്നുന്നു. സമൂഹ നന്മയില്‍ ഒരു താല്പര്യവുമില്ലാത്ത കേരളത്തിലെ അഭ്യസ്തവിദ്യര്‍ ഒരു പ്രത്യേക ജനുസില്‍ പെട്ടവര്‍ തന്നെ. ഇവരെല്ലാം ചേര്‍ന്നു കേരളത്തെ പാതാളത്തോളം താഴ്ത്തിയേ മാറൂ എന്ന നിര്‍ബ്ബന്ധത്തിലാണെന്നു തോന്നുന്നു.
സുഭാഷ്ചന്ദ്രബോസും ചെമ്പകരാമന്‍ പിള്ളയും നാസിജര്‍മ്മനിയോട് അടുപ്പം കാണിച്ചത് നാസിസത്തോടോ ഹിറ്റ്‌ലറോടോ ഉള്ള താല്പര്യം കൊണ്ടല്ല. എം.എന്‍.റോയി എന്ന കമ്മ്യൂണിസ്റ്റ് നേതാവും നാസി ജര്‍മനിയോടു താല്പര്യം കാണിച്ചിരുന്നു. റോയിയെ ജര്‍മ്മന്‍ ചാരനെന്നു പോലും ചിലര്‍ വിളിച്ചു. ഇവരൊക്കെ ബ്രിട്ടന്റെ ശത്രുവായിരുന്ന ജര്‍മ്മനിയുടെ സഹായത്തോടെ ഇന്ത്യയെ സ്വതന്ത്രമാക്കാനാവുമെങ്കില്‍ അതു ചെയ്യുക എന്നേ ഉദ്ദേശിച്ചുള്ളൂ. ഹിറ്റ്‌ലറോടും നാസിസത്തോടും ഇവര്‍ക്ക് ഒരു താല്പര്യവുമുണ്ടായിരുന്നില്ല. ‘ശത്രുവിന്റെ ശത്രു മിത്രം’ എന്നേ കരുതിയുള്ളൂ. ഇവരെ ആരെയും നാസിസ്റ്റുകളെന്ന് വിളിക്കാനാവില്ല. അതുപോലെ ഭഗത്‌സിങ്ങും ഇന്ത്യയുടെ മോചനത്തിനായി പലവഴി തേടിയ കൂട്ടത്തില്‍ മാര്‍ക്‌സിസത്തെക്കുറിച്ചും അന്വേഷിച്ചിട്ടുണ്ടാവും. എന്നു കരുതി ഭഗത്‌സിങ്ങ് മാര്‍ക്‌സിസ്റ്റാവുമോ? 1931 മാര്‍ച്ച് 23ന് അദ്ദേഹം തൂക്കിലേറ്റപ്പെടുമ്പോള്‍ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് സി.പി.എമ്മുകാരുടെ കണക്കില്‍ 11 വയസും സിപിഐക്കാരുടെ കണക്കില്‍ 6 വയസ്സും പ്രായമുണ്ടായിരുന്നു. ഭഗത്‌സിങ്ങ് അതില്‍ മെമ്പര്‍ഷിപ്പ് എടുത്തിരുന്നതായി എവിടെയും കാണുന്നില്ല. സ്റ്റാലിന്‍ ഭഗത്‌സിങ്ങിനെ മോസ്‌കോയിലേയ്ക്ക് ക്ഷണിച്ചതായി ഷൗക്കത്ത് ഉസ്മാനി ഒരു ലേഖനത്തില്‍ സൂചിപ്പിച്ചിട്ടുണ്ടത്രേ! എല്ലാപാര്‍ട്ടിക്കാരും അവരവരുടെ പ്രസ്ഥാനങ്ങളിലേയ്ക്ക് ആള്‍ക്കാരെ ക്ഷണിക്കുക പതിവല്ലേ? അതുകൊണ്ട് ക്ഷണിക്കപ്പെട്ടയാള്‍ ആ പാര്‍ട്ടിക്കാരനാവുമോ? മാര്‍ക്‌സിസ്റ്റ് ഐഡിയോളജിയില്‍ ഗൗരവപൂര്‍ണമായ എന്തെങ്കിലും താല്പര്യമുണ്ടായിരുന്നെങ്കില്‍ പാര്‍ട്ടി സമ്മേളനങ്ങളില്‍ അദ്ദേഹം പങ്കെടുക്കുമായിരുന്നു. താഷ്‌ക്കെന്റില്‍ പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ ഭഗത്‌സിങ്ങിന് 13 വയസ്സേയുള്ളൂ. അവിടെ അദ്ദേഹം പങ്കെടുക്കുക സാധ്യമല്ല. നാഗ്പൂര്‍ സമ്മേളനം നടക്കുമ്പോള്‍ 18 വയസ്സായിക്കഴിഞ്ഞിരുന്നു. അപ്പോള്‍ അദ്ദേഹം സജീവരാഷ്ട്രീയക്കാരനായി കഴിഞ്ഞിരുന്നു. അവിടെയും ഭഗത്‌സിങ്ങ് എന്നൊരാള്‍ പങ്കെടുത്തിട്ടില്ല.
അന്ന് ഇന്ത്യയിലുള്ള എല്ലാ സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുമായും അദ്ദേഹം ബന്ധപ്പെട്ടിരുന്നു. കൂട്ടത്തില്‍ മാര്‍ക്‌സിസ്റ്റുകളോടും താല്പര്യം കാണിച്ചിട്ടുണ്ടാവും. ഒരുപക്ഷെ അങ്ങനെ ഒരു താല്പര്യമുണ്ടായിരുന്നെങ്കില്‍ത്തന്നെ മറ്റു പല മാര്‍ക്‌സിസ്റ്റുകളെയും പോലെ അദ്ദേഹവും വൈകാതെ അതുപേക്ഷിക്കുമായിരുന്നു. മാര്‍ക്‌സിന്റെ ജീവചരിത്രമെഴുതി കേരളത്തില്‍ അദ്ദേഹത്തെ ആദ്യം പരിചയപ്പെടുത്തിയ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള പില്‍ക്കാലത്ത് മാര്‍ക്‌സിസ്റ്റായില്ലല്ലോ?അത്രയ്ക്കുള്ള ബന്ധമേ ഭഗത്‌സിങ്ങിനും ഇടതുപക്ഷത്തോടുള്ളു. ഭഗത്‌സിങ്ങിനെ കമ്മ്യൂണിസ്റ്റാക്കാനുള്ള ശ്രമം അദ്ദേഹത്തോടും ചരിത്രത്തോടുമുള്ള നീതികേടാണ്.
കാവ്യകലിക എന്ന ഡിജിറ്റല്‍ വാരികയില്‍ കണ്ട ഒരു ശ്രദ്ധേയ കവിതയാണ് ദത്തുവിന്റെ ‘എന്റെ കാമുകന്മാരും ഞാനും’. തന്റെ അഞ്ചു കാമുകന്മാരില്‍ നാലു പേരെക്കുറിച്ചു തുറന്നെഴുതുകയും അഞ്ചാമനെ ഒരു രഹസ്യമാക്കി അടക്കിപ്പിടിക്കുകയും ചെയ്യുന്ന ഗദ്യകവനം മനോഹരമായ രചന തന്നെ. നാലാമത്തെ കാമുകന്‍ ‘വാക്കുകളുടെ അതിപ്രസരത്താല്‍ അനുവാചകനെ ചുംബിക്കുന്ന എഴുത്തുകാരനാണെങ്കില്‍ ഒന്നാമന്‍ അവളുടെ ഉടലിന്റെ കയറ്റിറക്കങ്ങളെ മാത്രം കാണുന്ന ഒരു ചിത്രകാരനായിരുന്നു. രണ്ടാമന്‍ നേട്ടം എന്തെങ്കിലുമുണ്ടോ എന്നന്വേഷിക്കുന്ന രാഷ്ട്രീയക്കാരനും മൂന്നാമന്‍ മീന്‍പിടിത്തക്കാരനുമാണത്രേ! നാലുകാമുകരെപ്പറ്റിയും എഴുതിത്തള്ളിക്കളയുന്ന കാമുകി അഞ്ചാമനെപ്പറ്റി മാത്രം തുറന്നെഴുതാത്തത് മറ്റു പ്രണയങ്ങളറിഞ്ഞ് അവന്‍ പിണങ്ങിയാലോ എന്ന ഭയം കൊണ്ടാണ്. അത് കവിക്കു പ്രിയപ്പെട്ട പ്രണയം ആയിരിക്കാം. തുറന്നെഴുത്തിലൂടെ മാധവിക്കുട്ടിയെപ്പോലെ ഈ കവിയും സഞ്ചരിക്കുന്നു.