ഈ വര്‍ഷത്തെ നാഗപ്പൂരിലെ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗിന്റെ പരിസമാപ്തി 2022 ജൂണ്‍ 2ന് ആയിരുന്നു. കീഴ്‌വഴക്കമനുസരിച്ച് അന്നേദിവസം പ്രഭാഷണം നടത്തിയത് പരംപൂജനീയ സര്‍സംഘചാലക് ആയിരുന്നു. 1940ല്‍ നാഗപ്പൂരിലെ രേശിംബാഗ് സംഘസ്ഥാനില്‍ നടന്ന ആദ്യത്തെ തൃതീയവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ സമാപന പ്രഭാഷണം നടത്തിയത് സംഘത്തിന്റെ പ്രഥമ സര്‍സംഘചാലകനായ ഡോക്ടര്‍ജിയായിരുന്നു. അത് അദ്ദേഹത്തിന്റെ അവസാനത്തെ പ്രഭാഷണവുമായിരുന്നു. അതില്‍ അദ്ദേഹം പ്രകടമാക്കിയത് സംഘതത്ത്വജ്ഞാനത്തെ സംബന്ധിച്ചുള്ള തന്റെ ഹൃദയഭാവത്തെയായിരുന്നു. അതുകൊണ്ടുതന്നെ ആ പ്രഭാഷണം കേവലം വാക്കുകളിലൊതുങ്ങുന്നതായിരുന്നില്ല. ഈ വര്‍ഷം മോഹന്‍ജി ഭാഗവത് തന്റെ പ്രഭാഷണത്തില്‍ വ്യക്തമാക്കിയ ചിന്തകളും സമാനമായിരുന്നു എന്നു വേണം പറയാന്‍.
ഈ പ്രഭാഷണത്തെ ഇംഗ്ലീഷ് ഭാഷയില്‍ വിശേഷിപ്പിച്ചാല്‍ അതൊരു മാസ്റ്റര്‍ സ്‌ട്രോക്ക് (master stroke) ആണെന്ന് പറയേണ്ടിവരും. ദൃശ്യ-ശ്രവ്യ മാധ്യമങ്ങള്‍ അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ച് പറഞ്ഞതിനെ സംബന്ധിച്ച് അനാവശ്യവും നിരര്‍ത്ഥകങ്ങളുമായ ചര്‍ച്ചകള്‍ ആരംഭിച്ചു. ആധുനിക കാലത്ത് മാധ്യമപ്രവര്‍ത്തനം ഒരു വ്യാവസായിക സംരംഭമായി തീര്‍ന്നിരിക്കുകയാണ്. അതവരുടെ കാര്യം! എന്നാല്‍ ഐതിഹാസികമായ ഒരു പ്രഭാഷണത്തില്‍ നിന്ന് ചില വാക്കുകള്‍ മാത്രമടര്‍ത്തിയെടുത്ത് ചര്‍ച്ചകള്‍ സംഘടിപ്പിക്കുന്നത് ഉചിതമല്ല. അദ്ദേഹം തന്റെ പ്രഭാഷണത്തില്‍ ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ച് കേവലം പരാമര്‍ശിക്കുക മാത്രമായിരുന്നില്ല ചെയ്തത്. അതുമായി ബന്ധപ്പെട്ട ശക്തമായ വസ്തുതകളെക്കുറിച്ചും പറഞ്ഞിരുന്നു. ഈ വസ്തുതകളെക്കുറിച്ചുള്ള വ്യക്തമായ ധാരണയുടെ അഭാവത്തില്‍, ഈ കാര്യവുമായി ബന്ധപ്പെട്ട് അദ്ദേഹം നല്‍കിയ സന്ദേശമെന്തെന്ന് മനസ്സിലാക്കാനാവില്ല എന്നതാണ് സത്യം.
മോഹന്‍ജിയുടെ പ്രഭാഷണത്തെ നാലായി വേര്‍തിരിക്കാനാവും. ആമുഖമായി അദ്ദേഹം കൊറോണ മഹാമാരി കാരണം കഴിഞ്ഞ രണ്ടു വര്‍ഷം സംഘശിക്ഷാവര്‍ഗ് നടത്താന്‍ കഴിയാതെ വന്നതിനെ കുറിച്ചാണ് പറഞ്ഞത്. അതിന്റെ അര്‍ത്ഥം സംഘപ്രവര്‍ത്തനം നിര്‍ത്തിവെച്ചു എന്നല്ല. കാര്യക്രമത്തിന്റെ രൂപത്തില്‍ മാറ്റമുണ്ടായി; കൊറോണയെ പ്രതിരോധിക്കുക എന്നതായി മുഖ്യപ്രവര്‍ത്തനം. അതില്‍ നിന്നും സ്വയംസേവകര്‍ക്ക് പ്രശിക്ഷണം ലഭിച്ചു. ഇപ്പോഴത്തെ പ്രശിക്ഷണത്തിന്റെ ലക്ഷ്യം രാഷ്ട്രത്തെ ”പരമവൈഭവത്തിലേക്ക് നയിക്കാന്‍” പോന്ന യോഗ്യത നേടിയെടുക്കുക എന്നതാണ്. സംഘപ്രവര്‍ത്തനത്തിന്റെ ഉദ്ദേശ്യം എന്താണെന്നതിനെക്കുറിച്ച് മോഹന്‍ജി സംക്ഷേപമായി പ്രതിപാദിച്ചു. ലോകത്തെ ജയിച്ച് കീഴടക്കുക എന്നതല്ല ഭാരതത്തിന്റെ ലക്ഷ്യം. ആരേയും ജയിച്ചു കീഴടക്കുക എന്നതല്ല, മറിച്ച് എല്ലാവരേയും ഒരുമിച്ചു ചേര്‍ക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. എല്ലാവരെയും കൂട്ടിയോജിപ്പിക്കാനാണ് ഭാരതം ആഗ്രഹിക്കുന്നത്. അതു തന്നെയാണ് നമ്മുടെ ‘സ്വത്വം’ ഈ ലോകം ഏകവും ശാശ്വതവും അദ്വിതീയവുമായ സത്യത്തിന്റെ അഭിവ്യക്തിയാണ്. ലോകത്ത് വൈവിധ്യമുണ്ട്, എന്നാല്‍ വൈജാത്യമില്ല. അതുകൊണ്ട്, മമത്വബോധത്താല്‍ എല്ലാവരേയും ഒരുമിപ്പിക്കണം. സത്യം, കരുണ, ശുചിത, തപം എന്നിവ ധര്‍മ്മത്തിന്റെ നാലുകാലുകളാണ്. ഇവയുടെ അടിസ്ഥാനത്തിലാണ് നമ്മുടെ രാഷ്ട്രം ഉണ്ടായത്. ഈ മൂല്യങ്ങളെ നമുക്ക് സ്വന്തം ജീവിതത്തില്‍ സാക്ഷാത്ക്കരിക്കേണ്ടതുണ്ട്. സ്വയം ആചരിച്ച് വേണം മറ്റുള്ളവരെ പഠിപ്പിക്കാന്‍. എല്ലാവരേയും ഒരുമിച്ച് ചേര്‍ത്ത് കൊണ്ടുപോകുന്നതാണ് ഹിന്ദുധര്‍മ്മം, അതുതന്നെയാണ് മാനവധര്‍മ്മവും വിശ്വധര്‍മ്മവും!
ഋഷീശ്വരന്മാരുടെ തപസ്സിന്റെ ഫലമായാണ് നമ്മുടെ രാഷ്ട്രം ഉടലെടുത്തത് എന്ന് ”ഭദ്രമിച്ഛന്ത ഋഷയഃ സ്വര്‍വിദസ്തപോ ദീക്ഷാമുപനിഷേദുരഗ്രേ!
തതോ രാഷ്ട്രം ബലമോജശ്ച ജാതം തദസ്‌മൈ ദേവാ ഉപസംനമന്തു!!
(അഥര്‍വവേദം 19-41-1)
എന്ന മന്ത്രം ഉദ്ധരിച്ചുകൊണ്ട് മോഹന്‍ജി വ്യക്തമാക്കി. നമ്മുടെ ‘സ്വ’ തന്ത്രത്തിന്റെ അടിസ്ഥാനത്തില്‍ സമ്പൂര്‍ണ രാഷ്ട്രജീവിതത്തെയും വികസിപ്പിക്കുകയും അതിലൂടെ സമ്പൂര്‍ണ ലോകത്തിനും നമ്മുടെ ധര്‍മ്മത്തിന്റെ അനുഭൂതി പങ്കിടാനുള്ള സാഹചര്യം നാം ഒരുക്കുകയും വേണം. പ്രഭാഷണത്തിന്റെ രണ്ടാമത്തെ ഭാഗത്ത് നാം ആരാണെന്നും നമ്മുടെ ‘രാഷ്ട്രീയത’യുടെ ലക്ഷ്യമെന്താണെന്നും സരളമായ വാക്കുകളില്‍ അദ്ദേഹം പ്രതിപാദിക്കുന്നു. ഈ കാര്യങ്ങള്‍ വ്യക്തതയോടെ മനസ്സിലാക്കാതെ ഇനിയങ്ങോട്ട് അദ്ദേഹം പറഞ്ഞ കാര്യങ്ങളെ വിലയിരുത്തുക അസാധ്യമാണ്.
പ്രഭാഷണത്തിന്റെ മൂന്നാം ഭാഗത്ത് ചിന്തകള്‍ എത്രയും ശ്രേഷ്ഠവും ഉദാത്തവുമാണെങ്കിലും ശക്തിയുടെ അടിത്തറയുണ്ടെങ്കിലേ അവ നിലനില്‍ക്കൂ എന്നദ്ദേഹം വ്യക്തമാക്കുന്നു. ശക്തിക്ക് അനേകം രൂപങ്ങളുണ്ട്. വിദ്യാശക്തി, ധനശക്തി, രാജശക്തി എന്നിവ മറ്റുള്ളവരെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്നവര്‍ ദുര്‍ജനങ്ങളായാണ് അറിയപ്പെടുക. എന്നാല്‍ ഇവ മറ്റുള്ളവരുടെ ക്ഷേമത്തിനായി ഉപയോഗിക്കുന്നവര്‍ സജ്ജനങ്ങള്‍ എന്നറിയപ്പെടുന്നു. ഈ സന്ദര്‍ഭത്തില്‍ മോഹന്‍ജി ഉക്രെയിന്‍-റഷ്യ എന്നിവയെക്കുറിച്ച് പരാമര്‍ശിച്ചു. റഷ്യയുടെ പക്കല്‍ ആണവായുധമുണ്ട്. ഉക്രെയിനില്‍ ബാഹ്യശക്തികള്‍ ഇടപെട്ടാല്‍ ആണവായുധം പ്രയോഗിക്കുമെന്ന് റഷ്യ ഭീഷണിപ്പെടുത്തിയിരിക്കുകയാണ്. മറ്റ് രാജ്യങ്ങള്‍ ഉക്രെയിനിന് ആധുനികമായ ആയുധങ്ങള്‍ നല്‍കുന്നു. ഭാരതത്തിന് ആവശ്യമായ ശക്തി ഉണ്ടായിരുന്നുവെങ്കില്‍, ഈ യുദ്ധം അവസാനിപ്പിക്കാന്‍ കഴിഞ്ഞേനേ! അതുകൊണ്ട്, ആധുനിക പശ്ചാത്തലത്തില്‍ ചിന്തിക്കുമ്പോള്‍, കൂടുതല്‍ ശക്തിയുണ്ടാകേണ്ടത് അനിവാര്യമാണ്. ഈ കാഴ്ചപ്പാട് യുക്തിസംഗതം തന്നെയാണ്. ചൈന ഇപ്പോള്‍ ശാന്തമായി ഇരിക്കുകയാണ്. ഭാവിയില്‍ അത് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതിനുശേഷം മോഹന്‍ജി ഗ്യാന്‍വ്യാപി മസ്ജിദിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിമതം വ്യക്തമാക്കി. ഗ്യാന്‍വാപി മസ്ജിദ് ഒരു ചരിത്രമാണ്. ആ ചരിത്രത്തെ മാറ്റാനാവില്ല. ഈ ചരിത്രം നാം സൃഷ്ടിച്ചതല്ല. ഇപ്പോഴത്തെ ഹിന്ദുക്കള്‍ രചിച്ചതല്ല. ഈ ചരിത്രം രചിച്ചത് ഇസ്ലാമിക ആക്രമണകാരികളാണ്. അവരാണ് ക്ഷേത്രങ്ങള്‍ തകര്‍ത്തത്. ഇപ്പോഴത്തെ മുസ്ലീങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കള്‍ തന്നെയായിരുന്നു. അവരുടെയും ഹിന്ദുക്കളുടെയും മനോബലം തകര്‍ക്കാനാണ് ക്ഷേത്രം തകര്‍ത്തത്. തകര്‍ക്കപ്പെട്ട ക്ഷേത്രം പുനര്‍നിര്‍മ്മിക്കണമെന്ന് ഒരു വിഭാഗം ഹിന്ദുക്കള്‍ക്ക് തോന്നുന്നു. ഹിന്ദുക്കളുടെ ഈ ആഗ്രഹം തങ്ങള്‍ക്ക് എതിരാണെന്ന് മുസ്ലീങ്ങള്‍ ധരിക്കരുത്. കഴിഞ്ഞ രണ്ടോ മൂന്നോ മാസങ്ങളായി ഗ്യാന്‍വാപി മസ്ജിദ് വിഷയത്തെ ചൊല്ലി ചൂടുപിടിച്ച ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അയോധ്യയിലെ രാമജന്മഭൂമി പ്രക്ഷോഭം വിജയിപ്പിക്കാന്‍ സംഘം അതിന്റെ സമ്പൂര്‍ണ്ണശക്തിയും ഉപയോഗിച്ചിട്ടുണ്ട്. സംഘത്തെ നിശിതമായി അപലപിക്കുന്ന ഒരു വലിയ വിഭാഗം ജനങ്ങള്‍ക്ക്, കാശിവിശ്വനാഥ ക്ഷേത്രത്തിന്റെ വിഷയത്തിലും സംഘം വീണ്ടും പ്രക്ഷോഭം നടത്തുമെന്ന ധാരണയുണ്ടായിരുന്നു. തങ്ങളുടെ പഴകിയ ‘ഗ്രാമഫോണ്‍ റിക്കോര്‍ഡ്’ വീണ്ടും എടുത്ത് ഉപയോഗിക്കാമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. അതായത്, ഭാരതത്തില്‍ മുസ്ലീങ്ങള്‍ എത്രമാത്രം അരക്ഷിതരാണ് എന്ന് ലോകത്തോട് വിളിച്ചുപറയാനുള്ള അവസരം ഒരിക്കല്‍ കൂടി കൈവരും എന്നെല്ലാം ചിന്തിച്ച് അവരെല്ലാം തങ്ങളുടെ ‘കച്ചവടസ്ഥാപനങ്ങള്‍’ അസ്ത്രശസ്ത്രങ്ങള്‍ സംഭരിച്ച് പൂര്‍ണ സജ്ജീകരണത്തോടെ തുറന്നുവെച്ച് പ്രതീക്ഷയോടെ ഇരിക്കുകയായിരുന്നു. എന്നാല്‍ മോഹന്‍ജി ഈ ‘കച്ചവട’ ക്കാരെക്കൊണ്ട് കുത്തുപാളയെടുപ്പിക്കുകയാണ് ചെയ്തത്. അദ്ദേഹം പറഞ്ഞു: ”ചരിത്രപരമായ ചില കാരണങ്ങളാല്‍ ഞങ്ങള്‍ രാമജന്മഭൂമി പ്രക്ഷോഭത്തില്‍ പങ്കാളികളായി. ആ കാര്യം പൂര്‍ണമായും നിറവേറിയിരിക്കുന്നു. ഇനി പുതുതായി എന്തെങ്കിലും പ്രക്ഷോഭമാരംഭിക്കാന്‍ സംഘം ഉദ്ദേശിക്കുന്നില്ല.” ഈ പ്രസ്താവനയിലൂടെ മോഹന്‍ജി വ്യക്തമാക്കിയത്, സംഘത്തിന്റെ അടിസ്ഥാനപരമായ പ്രവര്‍ത്തനം വ്യക്തി നിര്‍മ്മാണമാണ്. വ്യക്തിനിര്‍മ്മാണത്തിലൂടെ രാഷ്ട്രത്തെ പരമവൈഭവത്തിലേക്ക് നയിക്കുക എന്നതാണ്. പ്രക്ഷോഭം നടത്തുക എന്നത് സംഘത്തിന്റെ പ്രവര്‍ത്തനമല്ല എന്നെല്ലാമാണ്.
അദ്ദേഹം മറ്റൊരു പ്രശ്‌നത്തെ കൂടി സ്പര്‍ശിച്ചു കൊണ്ടു പറഞ്ഞു: ”ഓരോ മസ്ജിദിലും ശിവലിംഗം അന്വേഷിച്ചു പോകേണ്ട കാര്യമില്ല. മസ്ജിദ് ഒരു ആരാധനാലയമാണ്. മതംമാറി മുസ്ലീമായ ഹിന്ദുവിന് ആ ആരാധനാക്രമം ശീലമായിട്ടുണ്ട്. സ്വധര്‍മ്മത്തിലേക്ക് തിരിച്ചുവരാന്‍ ആരെങ്കിലും ആഗ്രഹിക്കുന്നുവെങ്കില്‍ അവര്‍ക്ക് സ്വാഗതം. മുസ്ലീമായി തുടരാന്‍ ആഗ്രഹിക്കുന്നവരോട് വിരോധം തോന്നേണ്ട കാര്യമില്ല. വിവാദമുയര്‍ത്തുന്ന വിഷയങ്ങളെ പ്രോത്സാഹിപ്പിക്കരുത്.” ഇതായിരുന്നു അദ്ദേഹത്തിന്റെ വ്യക്തമായ അഭിപ്രായം.
സംഘവിചാരധാരയില്‍ വളര്‍ന്നവര്‍ ഭരണാധികാര സ്ഥാനങ്ങളില്‍ എത്തിയശേഷം രാജ്യത്തെ അനേകം ഹിന്ദുക്കളില്‍ ശക്തിയുടെ അതിരേകം തന്നെ ഉണ്ടായിട്ടുണ്ട്. മുസ്ലീങ്ങളെ വരുതിയില്‍ നിര്‍ത്തിയാല്‍ മാത്രമെ തങ്ങളുടെ ഹിന്ദുത്വം തെളിയിക്കപ്പെടൂ എന്നവര്‍ കരുതുന്നു. അത്തരം ആളുകള്‍ കൂടുതല്‍ രാജനിഷ്ഠരായി പലതും പറയുകയോ എഴുതുകയോ ചെയ്തുകൊണ്ടിരിക്കുന്നു. അവരെ സംബന്ധിച്ച് മോഹന്‍ജിയുടെ ചിന്തകള്‍ മനസ്സിലാക്കുക ക്ലേശകരമാണ്. അത്തരം ചില ആളുകള്‍ പരംപൂജനീയ സര്‍സംഘചാലകനോട് അനാദരവ് പ്രകടിപ്പിക്കുംവിധം ശബ്ദപ്രയോഗങ്ങള്‍ നടത്തുന്നതായി കാണുന്നു. ഒവൈസിയുടെ ഈ അവതാരങ്ങളെ നാം നൂറുവാര അകറ്റി നിര്‍ത്തുന്നതായിരിക്കും ഉചിതം. അവരുടെ ഭാരം നാം പേറേണ്ടകാര്യമില്ല. മറ്റു മതങ്ങള്‍ സ്വീകരിച്ച് നമ്മില്‍ നിന്ന് അകന്നുപോയവരെ സ്‌നേഹത്തോടെ വേണം നാം തിരിച്ചു കൊണ്ടുവരാന്‍. വിവാദവും സംഘര്‍ഷവും അതിനുപകരിക്കില്ല. മോഹന്‍ജിയുടെ വാക്കുകളില്‍ നിന്ന് എനിക്ക് മനസ്സിലാക്കാനായത് ഇതാണ്.
അവസാനം മോഹന്‍ജി നമ്മുടെ ഭരണഘടനയെക്കുറിച്ചും പറയുകയുണ്ടായി. അദ്ദേഹം കേവലം ഒരു വാക്യം മാത്രമാണ് പറഞ്ഞത്. എന്നാല്‍ അതിനെ പുരസ്‌കരിച്ച് മൂന്നോ, നാലോ പുറം വരുന്ന ലേഖനം തന്നെ എഴുതാം. ആ വാക്യം ഇപ്രകാരമായിരുന്നു: ”നമ്മുടെ ഭരണഘടന അംഗീകരിക്കുന്ന നീതിന്യായവ്യവസ്ഥയെ പവിത്രവും സര്‍വ്വശ്രേഷ്ഠവുമെന്ന് കരുതുകയും അതിന്റെ നിര്‍ണയങ്ങള്‍ക്കെതിരെ ചോദ്യചിഹ്നം ഉയര്‍ത്താതിരിക്കുകയും വേണം. ഭാരതം ഭരണഘടനാനുസൃതമായേ പ്രവര്‍ത്തിക്കൂ. ഭരണഘടന നിശ്ചയിച്ച പരിധികള്‍ക്കുള്ളില്‍ നിന്നുവേണം നാം പ്രവര്‍ത്തിക്കാന്‍. നമ്മുടെ നീതിന്യായ വ്യവസ്ഥ പവിത്രമാണ്. വിവാദാസ്പദമായ വിഷയങ്ങള്‍ പരിഹരിക്കാനുള്ള ഉപാധി നീതിന്യായ വ്യവസ്ഥ തന്നെയാണ്. നീതിന്യായ വ്യവസ്ഥയുടെ തീര്‍പ്പ് അംഗീകരിക്കാന്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഒരുപോലെ തയ്യാറാവണം.’
വര്‍ത്തമാനഭാരതത്തിന് ഭാവിയിലേക്കുള്ള ദിശപകര്‍ന്നു നല്‍കുന്ന, ഐതിഹാസികമായ പ്രഭാഷണം തന്നെയായിരുന്നു അത്.
വിവര്‍ത്തനം: യു.ഗോപാല്‍മല്ലര്‍