പഴയ തലമുറയിലെ പ്രീയൂണിവേഴ്‌സിറ്റി പാസ്സായവര്‍ (ഇന്നത്തെ പ്ലസ് ടു) നന്നായി ഇംഗ്ലീഷ് കൈകാര്യം ചെയ്യുന്നതു കണ്ട് ഇന്നത്തെ ഇംഗ്ലീഷ് എം.എക്കാര്‍ പലരും അന്ധാളിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. തുടര്‍ച്ചയായി ഇംഗ്ലീഷ് പഠിച്ചിട്ടും ആ ഭാഷയില്‍ നല്ല ഒഴുക്കോടെ എഴുതാനും വായിക്കാനും സംസാരിക്കാനുമൊന്നും ഇന്നത്തെ പഠിതാക്കള്‍ക്കു കഴിയുന്നില്ല. അതെന്താണെന്ന് ഞാന്‍ സ്വന്തം നിലയില്‍ അന്വേഷിച്ചപ്പോള്‍ ലഭിച്ച ഉത്തരം പ്രൊഫ.വി.കാര്‍ത്തികേയന്‍ നായര്‍ കലാകൗമുദിയിലെഴുതിയിരിക്കുന്ന ലേഖനത്തില്‍ (’14 വര്‍ഷം ഇംഗ്ലീഷ് പഠിച്ചിട്ടു കുഴയുന്നതെന്ത്?’ കലാകൗമുദി, ജൂലായ് 10) പറയുന്നതേ അല്ല.
കാര്‍ത്തികേയന്‍ നായര്‍ പറയുന്നത് പാഠ്യപദ്ധതി രൂപപ്പെടുത്തിയവരേക്കാള്‍ അദ്ധ്യാപകരാണ് ഇക്കാര്യത്തില്‍ കുറ്റക്കാര്‍ എന്നാണ്. ആദ്യം തന്നെ ചോദിക്കട്ടെ ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുമ്പോള്‍ ഒന്ന് ‘കുഴഞ്ഞു പോയാ’ലെന്താ കുഴപ്പം? ആംഗലം ഒരു വിദേശഭാഷയാണ്. അതിലെ ശൈലികള്‍ പലതും സ്വായത്തമാക്കുക അന്യഭാഷക്കാരനു സാധിക്കുന്ന കാര്യം അല്ല. തിരിച്ചു മലയാളത്തിലെ സങ്കീര്‍ണ്ണ പ്രയോഗങ്ങള്‍ മറ്റു ഭാഷക്കാര്‍ക്കും നിര്‍ദ്ധാരണം ചെയ്യുക എളുപ്പമല്ല.”I haven’t read the book in donkey’s years’ (വളരെക്കാലം ഞാനാപുസ്തകം വായിച്ചില്ല) എന്നെഴുതിയാല്‍ വാക്കുകളുടെ അര്‍ത്ഥം എല്ലാവര്‍ക്കും പരിചയമുള്ളതാണെങ്കിലും എന്താണ് യഥാര്‍ത്ഥ വിവക്ഷ എന്നു മനസ്സിലാക്കാന്‍ പ്രയാസമുണ്ട്.”You are all the mouth but no trousers’ ( (വെറുതെ വാചകമടിക്കുകയേ ഉള്ളൂ നീയൊന്നും ചെയ്യില്ല) എന്നെഴുതുമ്പോഴും ഇതുതന്നെ സ്ഥിതി. എല്ലാം ലളിതമായ വാക്കുകള്‍. എന്നാല്‍ മൊത്തത്തിലുള്ള അര്‍ത്ഥം പിടികിട്ടുന്നില്ല. ഇങ്ങനെ എത്രയോ ശൈലികള്‍ ഓരോ ഭാഷയിലുമുണ്ട്. അവയെ വിശദീകരിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. ആ ഭാഷയിലുള്ള നിരന്തര പരിചയം.
ഭാഷ പരിചയിക്കാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. നിരന്തരമായ വായന, എഴുത്ത്, സംഭാഷണം. ക്ലാസ് മുറിയിലെ പഠനം കൊണ്ടുമാത്രം ആരും ഒരു ഭാഷയിലും പ്രാവീണ്യം നേടിയിട്ടില്ല. തപാലില്‍ നീന്തല്‍ പഠിക്കുന്നതുപോലെ മാത്രമേ ക്ലാസ് മുറിയിലെ ഭാഷാപഠനത്തെ കാണാനാവൂ. കോവളത്തു കപ്പലണ്ടി വില്‍ക്കുന്ന പയ്യന്‍ എം.എ. ഇംഗ്ലീഷുകാരനെ പിന്‍തള്ളുന്നതു കണ്ടു നമ്മള്‍ അതിശയിക്കും. അവന്‍ സ്‌കൂളില്‍ തന്നെ പോയിട്ടുണ്ടാവില്ല. പക്ഷെ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കും. പലപ്പോഴും എഴുതാനോ വായിക്കാനോ അറിയുകയുമില്ല. പരിചയമാണ് അതിനു നിദാനം. പഴയ തലമുറയിലെ പ്രീയൂണിവേഴ്‌സിറ്റിക്കാരന്‍ ഇന്നത്തെ എം.എ ഇംഗ്ലീഷുകാരനേക്കാള്‍ മുന്നില്‍ നില്‍ക്കുന്നതിന്റെ ഒരു രഹസ്യം അവരെ ഇംഗ്ലീഷ് പഠിപ്പിച്ചത് ഇംഗ്ലീഷുകാരോ ഇംഗ്ലീഷുകാരില്‍ നിന്നും ഇംഗ്ലീഷു പഠിച്ചവരോ ആണ് എന്നതാണ്. നമ്മളെ ഇംഗ്ലീഷ് പഠിപ്പിച്ചത് സാധാരണ മലയാളികളാണ്. അവര്‍ക്ക് ‘”idiomatic language” ഒരു പരിചയവുമില്ല. അവര്‍ പഠിക്കുന്നതും പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ ഇംഗ്ലീഷാണ്. അതുകൊണ്ടാണ് People are coming without hands and arithmetic (കൈയും കണക്കുമില്ലാതെ ആളുകള്‍ വരുന്നു) I know your Singapore standing uncle (എനിക്കു നിന്റെ സിംഗപ്പൂര്‍ നില്‍ക്കുന്ന അമ്മാവനെ അറിയാം) എന്നുമൊക്കെ പാവം ഒരു അധ്യാപകന്‍ പറഞ്ഞുപോയത്.
ഇംഗ്ലീഷില്‍ എന്നല്ല ഒരു ഭാഷയിലും പ്രാവീണ്യം നേടുക എന്നത് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന ലക്ഷ്യം അല്ല; മാതൃഭാഷയിലായാല്‍പ്പോലും. പണ്ടുമുതല്‍ പറഞ്ഞു വരുന്ന “The three R’s (reading, riting, rithmetic) reading ഉം writing ഉം artithmetic ഉം അവശ്യം നേടുക എന്നേ അര്‍ത്ഥമാക്കുന്നുള്ളൂ. സമൂഹത്തില്‍ പെരുമാറാനുള്ള അവശ്യം ഭാഷാജ്ഞാനവും ഗണിതശാസ്ത്രജ്ഞാനവും അതായിരുന്നു പഴയ ലക്ഷ്യം. ഇന്നു ജീവിതത്തിന്റെ തുറസ്സുകള്‍ അനന്തമായിരിക്കുന്നു. അവിടെ പ്രത്യേക ശാഖകള്‍ രൂപപ്പെട്ടിരിക്കുന്നു. ആ ശാഖകളിലുള്ള സ്‌പെഷ്യലൈസേഷനാണ് കുട്ടികള്‍ക്കു വേണ്ടത്. ദൗര്‍ഭാഗ്യമെന്നു പറയട്ടെ, ശാസ്ത്രവിഷയങ്ങളിലെ പുസ്തകങ്ങളെല്ലാം ഇപ്പോഴും ഇംഗ്ലീഷിലാണ്. അവയെ തര്‍ജ്ജമ ചെയ്യാനുള്ള മനഃപൂര്‍വ്വമായ ശ്രമമൊന്നും എവിടെയുമില്ല. പണ്ടു ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കുറെ തര്‍ജ്ജമ ചെയ്യുമായിരുന്നെങ്കിലും ഇംഗ്ലീഷിനേക്കാള്‍ അന്യമായ സംസ്‌കൃതപദങ്ങള്‍ കയറ്റി വച്ച് വിദ്യാര്‍ത്ഥികളെ പേടിപ്പിക്കുന്നവയായിരുന്നു അതില്‍ പലതും.
ഇംഗ്ലീഷ് പഠിക്കുക എന്നത് ഷേക്‌സ്പിയറിനെയും മില്‍ട്ടനേയും പഠിക്കലല്ല. സ്‌പോക്കണ്‍ ഇംഗ്ലീഷും സാങ്കേതിക പദങ്ങളും സ്വായത്തമാക്കുകയാണു വേണ്ടത്. മടുപ്പുതോന്നുമ്പോള്‍ അല്പം സാഹിത്യവുമാവാം. വിശദമായി സാഹിത്യം പഠിക്കേണ്ടത് ആ വിഷയത്തില്‍ താല്പര്യമുള്ളവര്‍ മാത്രമാണ്. എല്ലാവരേയും സാഹിത്യം പഠിപ്പിക്കേണ്ട കാര്യമില്ല. നമ്മുടെ നാട്ടിലെ ഇംഗ്ലീഷ് പഠനം ഇപ്പോഴും അഞ്ഞൂറുകൊല്ലം മുന്‍പുള്ള ഷേക്‌സ്പിയറിനെ പഠിക്കലാണ്. ഇംഗ്ലീഷ് പഠിക്കുമ്പോള്‍ ഉച്ചാരണം, പ്രയോഗം ഇവയൊക്കെ പരമാവധി കൃത്യമാക്കാന്‍ ശ്രമിക്കണം. എന്നുവച്ച് സായിപ്പിനെപ്പോലെ ഇംഗ്ലീഷ് സംസാരിക്കണമെന്നില്ല. അതു സായിപ്പും നമ്മളില്‍ നിന്നും പ്രതീക്ഷിക്കുന്നില്ല. ഇവിടെ വന്നു താമസിക്കുന്ന ചില വിദേശികളുടെ മലയാളം കേള്‍ക്കുമ്പോള്‍ നമുക്ക് ചിരി വരുന്നുണ്ട്. പത്തോ ഇരുപതോ വര്‍ഷം താമസിച്ചിട്ടും അവര്‍ മലയാളം പറയാന്‍ ബുദ്ധിമുട്ടുന്നു. പക്ഷെ അവരുടെ ബുദ്ധിമുട്ട് നമുക്ക് കൗതുകമേ പകരുന്നുള്ളൂ. വെറുപ്പോ പുച്ഛമോ ഉണ്ടാക്കുന്നില്ല. ഈ കൗതുകം ഇംഗ്ലീഷ് പറയുന്ന മലയാളിയോടു സായിപ്പിനും ഉണ്ടാകും എന്നു നമ്മള്‍ ഓര്‍മ്മിക്കണം.
ഇംഗ്ലീഷിലെ ‘ശൂരനാടന്‍മാരെ’ സൃഷ്ടിക്കാനല്ല നമ്മള്‍ ശ്രമിക്കേണ്ടത്. മറിച്ച് നന്നായി സംസാരിക്കാന്‍ പഠിപ്പിക്കുക. അവര്‍ ‘സ്‌പെഷ്യലൈസ്’ ചെയ്യുന്ന മേഖലയിലെ പരമാവധി സാങ്കേതിക പദങ്ങള്‍ പഠിപ്പിക്കുക അത്രയേ വേണ്ടൂ. സായിപ്പിനെ അതിശയിപ്പിക്കുന്ന രീതിയില്‍ ആംഗല സാഹിത്യവും ഭാഷാപാണ്ഡിത്യവും നമ്മള്‍ ആര്‍ജ്ജിച്ചാലും ഒരു എഴുത്തുകാരനാവാന്‍ ഉദ്ദേശ്യമില്ലെങ്കില്‍ അതൊന്നും എവിടെയും പ്രയോഗിക്കാന്‍ കഴിഞ്ഞെന്നു വരില്ല. ഒന്നു രണ്ടു പദങ്ങള്‍ വച്ചു തന്നെ അമേരിക്കയില്‍ എല്ലാകാര്യങ്ങളും സാധിക്കുന്ന വികെഎന്നിന്റെ കഥാപാത്രമായ ഇട്ടൂപ്പു മുതലാളിയുടെ മുന്‍പില്‍ പകച്ചു നില്‍ക്കുന്ന പയ്യനാണ് ഇന്നത്തെ കേരളത്തിലെ ഇംഗ്ലീഷ് ബിരുദധാരി. പ്രായോഗികമായ ഭാഷാ പരിജ്ഞാനമാണ് കുട്ടികള്‍ക്കു നല്‍കേണ്ടത്. അതിന് മുഖ്യമായും സംഭാഷണപരിചയമാണ് കിട്ടേണ്ടത്. ആ രീതിയില്‍ നമ്മുടെ ഭാഷാപഠനത്തെ മാറ്റിയെടുക്കേണ്ടതുണ്ട്. ഇംഗ്ലീഷ് സംസാരിക്കുന്ന ജനവിഭാഗങ്ങളുമായി പരിചയിക്കാനുള്ള അവസരങ്ങള്‍ കുട്ടികള്‍ക്കു ലഭിക്കാന്‍ സാഹചര്യമൊരുക്കണം. മാതൃഭാഷയില്‍ നല്ല പ്രാവീണ്യം നേടിക്കോട്ടെ. ഇംഗ്ലീഷില്‍ അത്തരം പരിചയം കൊണ്ട് ഒരു പ്രയോജനവുമില്ല. കാര്‍ത്തികേയന്‍ നായര്‍ വിഷയത്തിന്റെ കാതല്‍ ഉള്‍ക്കൊണ്ടിട്ടുണ്ടോ എന്നു സംശയം. ചരിത്രം പോലെയല്ല ഭാഷയുടെ രീതി.
ബി. ഭുവനചന്ദ്രന്‍ കലാകൗമുദിയില്‍ മഴയില്ലാത്തതിനെക്കുറിച്ചു വിലപിക്കുന്നു. കഴിഞ്ഞ പത്തു പതിനഞ്ചു വര്‍ഷക്കാലമായി മലയാളിയുടെ പ്രശ്‌നം അതിവൃഷ്ടിയാണ്. അനാവൃഷ്ടിയല്ല. മഴകാരണം പൊറുതിമുട്ടുന്ന കേരളീയരുടെ മുന്‍പില്‍ ‘മഴേ നീ എവിടെ’? എന്നു ചോദിച്ചു കവിതയെഴുതിയാല്‍ ചിലപ്പോള്‍ അവര്‍ കടന്നാക്രമിക്കാന്‍ സാധ്യതയുണ്ട്. മഴയെക്കുറിച്ചെഴുതാതിരിക്കാന്‍ ഒരു കവിക്കും കഴിയില്ല. കാരണം പ്രകൃതിയുടെ സൗന്ദര്യധോരണിയാണത്. മഴയെ ആസ്വദിക്കാത്ത കവികള്‍ ഉണ്ടാവാനേ തരമില്ല. പക്ഷെ പഴയ തമിഴ് വരികള്‍ ഓര്‍ക്കുന്നതു നല്ലതാണ്. അതിങ്ങനെയാണ്: അന്‍പാകപേശൂ ഇനിമൈയാക പേശൂ ഉണ്‍മൈയേ പേശൂ നന്‍മൈയേ പേശൂ മെതുവാക പേശൂ ചിന്തിത്തു പേശൂ സമയ മറിന്തുപേശൂ സഭൈയറിന്തുപേശൂ പേശാതിരുന്തും പഴകൂ! സഭയും സമയവും അറിഞ്ഞുവേണം പറയാന്‍. അഫ്ഗാനിസ്ഥാനില്‍ ചെന്നു മതതീവ്രവാദത്തിനെതരെ കവിതയെഴുതിയാല്‍ എന്തായിരിക്കും കവിയുടെ അവസ്ഥ? ഹിറ്റ്‌ലറുടെ മുന്‍പില്‍ ചെന്നു ജൂതന്മാരുടെ മഹത്വം പ്രസംഗിച്ചാലുള്ള അവസ്ഥ എങ്ങനെയിരിക്കും? എഴുത്തുകാരന്റെ സ്വാതന്ത്ര്യം പ്രധാനമാണെങ്കിലും ഒരു സാമൂഹ്യജീവിയായതിനാല്‍ ജനങ്ങളുടെ താല്പര്യം പൂര്‍ണമായും അവഗണിക്കാന്‍ നമുക്ക് കഴിയില്ല. കുട്ടനാട്ടില്‍ ചെന്നു നിന്നു കവി ഈ കവിത വായിച്ചിരുന്നെങ്കില്‍ മലയാളികള്‍ പൊതുവെ സാമൂഹ്യവിഷയങ്ങളില്‍ പ്രതികരിക്കാത്തവരാണെങ്കിലും പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ട ആരെങ്കിലും ചിലപ്പോള്‍ പ്രതികരിച്ചു പോയേനെ.
മഴയില്‍ ‘പ്രേമപെരും കാമവെറിയും ചതിച്ചുഴിക്കുള്ളില്‍ കറങ്ങും വിലാപ ഭേദങ്ങളുമൊക്കെ’ കാണുന്ന ഡോ.ബി.ഭുവനചന്ദ്രന്റെ തൂലികയില്‍ നിന്നും ഇനിയും ഇത്തരം പ്രകൃതി കവിതകള്‍ ഉണ്ടാകട്ടെ. പഴയ ഒരു ശാസ്ത്രസാഹിത്യ മനസ്സുള്ളതുകൊണ്ടാവും പെരുമഴയത്തും കവിക്കു മഴപ്രണയമുണ്ടാകാന്‍ കാരണം. പ്രകൃതി സ്‌നേഹം നല്ലതു തന്നെ. പക്ഷെ അതു പരിസ്ഥിതി ശാഠ്യം ആകാതിരിക്കാന്‍ നോക്കണം. പേപ്പട്ടിയ്ക്കുള്ള ‘പൗരാവകാശം കോഴിക്കും മത്സ്യത്തിനും കാടയ്ക്കും ആടിനും വളര്‍ത്തു പന്നിക്കുമൊക്കെ’ വകവച്ചു കൊടുക്കാന്‍ നമ്മുടെ നാട്ടിലെ പ്രകൃതിസ്‌നേഹികള്‍ എന്നാണിനി തയ്യാറാകുന്നത്.
ജീവിതത്തിലൊരിക്കലും റോഡിലൂടെ നടന്നിട്ടില്ലാത്ത, എയര്‍ക്കണ്ടീഷന്‍ഡ് വാഹനങ്ങള്‍ക്കുള്ളില്‍ മാത്രമിരുന്നിട്ടുള്ള ഒരാള്‍, കോഴിക്കാല്‍ കടിച്ചു പിടിച്ചുകൊണ്ട് പേപ്പട്ടിക്കുവേണ്ടി ഒഴുക്കുന്ന കണ്ണീരല്ല പ്രകൃതി സ്‌നേഹം. സഹജീവിസ്‌നേഹം പ്രധാനമാണെങ്കിലും മനുഷ്യജീവിതവും പ്രധാനമാണ്. കാട്ടുപന്നിക്കു കുത്തിമറിക്കാനുള്ളതല്ല പാവപ്പെട്ട കര്‍ഷകന്റെ അധ്വാനം. കാട്ടാനയ്ക്കു ചവിട്ടിയരക്കാനുള്ളതല്ല അവന്റെ ഉടല്‍. ഇവരും കുറച്ചു കാരുണ്യം അര്‍ഹിക്കുന്നുണ്ട്. അപ്രായോഗികമായ ധാരാളം നിയമങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. അവയൊക്കെ തിരുത്തിയെഴുതേണ്ട സമയമായിരിക്കുന്നു. അല്ലെങ്കില്‍ ആശാന്‍ ‘ദുരവസ്ഥ’യില്‍ പാടിയതു പോലെ.
‘മാറ്റുവിന്‍ ചട്ടങ്ങളെ സ്വയമല്ലെങ്കില്‍ മാറ്റുമതുകളീ നിങ്ങളെത്താന്‍”
ഇത്രയേ ഇപ്പോള്‍ പറയാനാവൂ. ഇതെഴുതുന്നയാളും കവിയാണെങ്കിലും കവിതയെക്കാള്‍ പ്രധാനം ജീവിതമാണെന്നാണ് എന്റെ വിശ്വാസം.