പാട്ടെഴുതുന്നവര്‍ പലപ്പോഴും നല്ല കവികളാകുന്നില്ല. നല്ല കവികള്‍ പാട്ടെഴുതുമ്പോള്‍ നന്നാകുന്നുമില്ല. വയലാര്‍, ഓയെന്‍വി, ശ്രീകുമാരന്‍ തമ്പി എന്നിവര്‍ കവിതയെക്കാള്‍ ശോഭിച്ചത് പാട്ടിലാണ്. പി. ഭാസ്‌കരനും യൂസഫലി കേച്ചേരിയും രണ്ടിലും ഏകദേശം തുല്യനിലയിലാണ്. മലയാളത്തിലെ ആദ്യ പിന്നണി ഗാനരചയിതാവ് അനുഗൃഹീത കവിയായ ജി. ശങ്കരക്കുറുപ്പാണ് എന്നത് ഒരു അപവാദമാണെന്നു പറയാം. കവികള്‍ക്കു പാട്ടെഴുതാന്‍ കഴിയില്ലെന്നോ പാട്ടെഴുത്തുകാര്‍ക്ക് നല്ല കവിയാകാനാവില്ലെന്നോ ഇതിനര്‍ത്ഥമില്ല. എങ്കിലും പൊതുവെ കാണുന്നത് ഇങ്ങനെയാണെന്നു മാത്രം. പാട്ടെഴുത്തുകാരനായ റഫീഖ് അഹമ്മദും ഒരു നല്ല കവിതയും എഴുതിക്കണ്ടിട്ടില്ല.
ഇപ്പോള്‍ പുറത്തിറങ്ങുന്ന മലയാള സിനിമകളില്‍ പാട്ടിനു പ്രാധാന്യമൊന്നുമില്ല. അതുകൊണ്ടാവണം മെച്ചപ്പെട്ട ഗാനരചയിതാക്കള്‍ വേണമെന്ന് ആര്‍ക്കും നിര്‍ബ്ബന്ധമില്ല. മിക്കവാറും വരികളും സംഗീതവുമൊന്നും ഒരു വൈവിധ്യവുമില്ലാത്തവയാണ്. പാട്ടുകള്‍ ഇപ്പോഴാരും ശ്രദ്ധിക്കാറുമില്ല. പുതിയ കുട്ടികള്‍ പോലും പാടുന്നത് പഴയ പാട്ടുകളാണ്. ഒട്ടുമിക്ക ചലച്ചിത്രങ്ങളിലും സ്ഥിരമായി പാട്ട് എഴുതുന്ന ഒരാളാണ് റഫീഖ് അഹമ്മദ്. അദ്ദേഹം ജൂലായ് രണ്ടിന്റെ മാതൃഭൂമി വാരികയില്‍ കവിത എന്ന പേരില്‍ എഴുതിയിരിക്കുന്നതിനെ എത്രതവണ വായിച്ചിട്ടും ആ പേരില്‍ കണക്കാക്കാനാവുന്നില്ല.
‘പുസ്തകം’ എന്ന പേരിലുള്ള കവിത ആരംഭിക്കുന്നത് ബര്‍ടോള്‍ട് ബ്രെക്തിന്റെ(Bertold Brecht) “”Hungry man reach for the book, it is a weapon”എന്ന വരികളുടെ തര്‍ജ്ജമയോടെയാണ്. എങ്കിലും ആ വരികള്‍ ഇന്‍വേര്‍റ്റഡ് കോമയില്‍ അല്ല എന്നത് ബ്രക്തിനോടു ചെയ്യുന്ന അനീതിയാണ്. കവിതയില്‍ മറ്റൊരിടത്ത് പി.പി.രാമചന്ദ്രന്റെ വരികളെ ആശ്രയിക്കുന്നതിന് അടിക്കുറിപ്പു കൊടുക്കുന്നുണ്ട്. ജര്‍മന്‍ കവി ജീവിച്ചിരിപ്പില്ലെന്നതുകൊണ്ടാണോ അവഗണിച്ചത് അതോ കവിയ്ക്ക് അക്കാര്യം അറിവില്ലാത്തതുകൊണ്ടോ? പുസ്തകത്തെക്കുറിച്ച് ചെറിയ കുട്ടികള്‍ക്കും നാട്ടിന്‍പുറത്തെ നിരക്ഷരനും തോന്നുന്നതൊക്കെ മാത്രമേ റഫീഖ് അഹമ്മദ് എന്ന കവിക്കും തോന്നുന്നുള്ളൂ. അങ്ങനെ മതിയോ? കവിതയാകുമ്പോള്‍ മറ്റുള്ളവര്‍ കാണാത്ത ചില നിരീക്ഷണങ്ങളെങ്കിലും വേണ്ടേ?
മാതൃഭൂമിയില്‍ ‘അതുകൊണ്ടാണ്’ എന്ന പേരില്‍ കെ.ജയകുമാര്‍ എഴുതിയിരിക്കുന്ന കവിത അതിന്റെ വ്യംഗ്യഭംഗിയാല്‍ സമൃദ്ധമാണ്. പറയുന്നതിനപ്പുറം ചിലതുണ്ടാവുമ്പോഴാണ് കവിതയാകുന്നത്. തലക്കെട്ടു തന്നെ ധ്വന്യാത്മകമാണ്. ”അതുകൊണ്ടാണ് ഞാനിപ്പോള്‍ സ്വപ്‌നങ്ങള്‍ കൊണ്ട് ഷര്‍ട്ട് തുന്നാത്തത്. ജനാല തുറന്നിട്ട് അയലത്തെ ചന്ദ്രക്കലയെ നോക്കി സുറുമയെഴുതിയ മിഴികളെ പാടാത്തത്” എന്ന വരികളിലെ ‘അതുകൊണ്ടാണ്’ എന്നതിനു പിറകില്‍ ഇന്നത്തെക്കാലത്തെ മുഴുവന്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. തുടര്‍ന്നങ്ങോട്ടുള്ള വരികളും ‘അതുകൊണ്ടാണി’ന്റെ ‘വിശദീകരണങ്ങളാണ്. ഇടയ്‌ക്കൊക്കെ ഏകാഗ്രത നഷ്ടപ്പെട്ടു കവി ‘കാടുകേറിപ്പോയോ’ എന്നു സംശയം തോന്നിക്കുന്നു. മലയാള ഭാഷയ്ക്ക് ചിഹ്നങ്ങളില്ല. ചിഹ്നം സായിപ്പു തന്ന ദാനമാണ്. എങ്കിലും നമ്മളിപ്പോള്‍ അതുപയോഗിക്കുന്നുണ്ട്. കവിതയിലും പലരും ചിഹ്നങ്ങളുപയോഗിക്കുന്നു. ഇക്കവിതയില്‍ത്തന്നെ പലയിടത്തും ചിഹ്നങ്ങളുപയോഗിച്ചിരിക്കുന്നു. ആ സ്ഥിതിക്ക് ‘സുറുമയെഴുതിയ മിഴികളെ’ ചിഹ്നത്തിനുള്ളിലാക്കാം. കാരണം അതു മറ്റൊരാളുടെ സൃഷ്ടിയാണല്ലോ.
കാറല്‍ മാര്‍ക്‌സും ഏംഗല്‍സും തീര്‍ച്ചയായും പണ്ഡിതരായിരുന്നു. അവര്‍ മുന്നോട്ടുവച്ച രാഷ്ട്രീയ പ്രത്യയശാസ്ത്രം പില്‍ക്കാലത്തു കാലഹരണപ്പെട്ടുപോയെങ്കിലും അതുരൂപപ്പെടുത്തിയെടുക്കാന്‍ ഒരുപാടു ബുദ്ധിമുട്ടേണ്ടി വന്നിട്ടുണ്ട്. അക്കാലത്ത് ആര്‍ജ്ജിക്കാവുന്ന പരമാവധി അറിവ് അവര്‍ സമ്പാദിച്ചു. ലോകനന്മയ്ക്കായി ഒരു സിദ്ധാന്തം രൂപപ്പെടുത്തണമെന്ന് അവര്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. പക്ഷെ ലോകത്തിന് പില്‍ക്കാലത്തു വലിയ വിനകളാണ് അതുമൂലം ഉണ്ടായത്. അതുകൊണ്ടാവണം “”What is certain is that if they are Marxists, then I myself am not a marxist” എന്നിങ്ങനെ സ്വന്തം തത്വചിന്തയെ മാര്‍ക്‌സിനു തന്നെ നിഷേധിക്കേണ്ടിവന്നത്.
സാധാരണ പണ്ഡിതന്മാര്‍ സാഹിത്യാസ്വാദനത്തില്‍ പിറകിലായിരിക്കും. രാഷ്ട്രീയക്കാരില്‍ സാഹിത്യരസികന്മാര്‍ നന്നേ കുറവാണ്. ഇതുരണ്ടുമായിരുന്നെങ്കിലും മാര്‍ക്‌സ് നല്ല ആസ്വാദകനായിരുന്നു. മറ്റു മാര്‍ക്‌സിസ്റ്റ് നേതാക്കന്മാരെയും ചിന്തകരെയും പോലെ വരട്ടു തത്വവാദിയായിരുന്നില്ല കാറല്‍ മാര്‍ക്‌സ്. രാഷ്ട്രീയവും സാമ്പത്തിക ശാസ്ത്ര സംബന്ധിയുമായ വിഷയങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടി വന്നതിനാല്‍ മാര്‍ക്‌സിനു സാഹിത്യം അധികം വായിക്കാന്‍ നേരം കിട്ടിയില്ല. എന്നാല്‍ വായിച്ചവയെ സര്‍ഗാത്മകതയോടെത്തന്നെയാണ് മാര്‍ക്‌സ് വിലയിരുത്തിയത്. തനിക്കു വലിയ സാധ്യത ഇല്ലാത്ത മേഖലയാണ് സാഹിത്യം എന്ന തിരിച്ചറിവോടെയാണ് എപ്പോഴും അദ്ദേഹം അഭിപ്രായം പറഞ്ഞിരുന്നത്.””The bourgeoisie have never been able to understand or accept the revolutionary elements in shakespeare’s work” എന്ന രീതിയില്‍ പിശാചുക്കളേയും പ്രേതങ്ങളേയും അറുകൊലകളേയുമൊക്കെ അവതരിപ്പിച്ച ഷേക്‌സ്പിയറെ ഇവിടുത്തെ മാര്‍ക്‌സിസ്റ്റുകളെപ്പോലെ പിന്തിരിപ്പന്‍ എന്നു വിളിക്കാനുള്ള അജ്ഞാനം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഷേക്‌സ്പിയറിലും സാമൂഹ്യവിപ്ലവത്തിന്റെ തിരി തെളിയുന്നതാണ് മാര്‍ക്‌സ് കണ്ടത്.
കേരളത്തിലെ മാര്‍ക്‌സിസ്റ്റ് ദാര്‍ശനികന്മാരുടെ സ്ഥിതിയോ? ഇ.എം.എസ്സിനെപ്പോലുള്ളവര്‍ക്ക് ഒരു സാഹിത്യകൃതിയെ വായിച്ചാസ്വദിക്കാനുള്ള സഹൃദയത്വം പോലുമുണ്ടായിരുന്നില്ല. തനി യാന്ത്രികഭൗതികവാദിയായിരുന്ന അദ്ദേഹം ചങ്ങമ്പുഴയേയും ആശാനേയുമൊക്കെ വിചാരണ ചെയ്തു പിന്‍തിരിപ്പന്മാരാക്കി മാറ്റി. 1949ല്‍ പ്രവാഹം മാസികയുടെ ഫെബ്രുവരി ലക്കത്തില്‍ എഴുതിയ ‘ചങ്ങമ്പുഴക്കവിതയുടെ വിജയവും പരാജയവും’ എന്ന ലേഖനത്തില്‍ ”ഈ ആത്മഹത്യാസന്ദേശം പുരോഗമനപരമല്ല; ജനകീയവുമല്ല., പാവപ്പെട്ടവരെ നിസ്സഹായതയിലേയ്ക്ക് പിടിച്ചുതള്ളാനാഗ്രഹിക്കുന്ന ഉയര്‍ന്ന വര്‍ഗ്ഗക്കാരുടെ ആയുധം മാത്രമായാണതുപകരിക്കുന്നത്” എന്നിങ്ങനെ ചങ്ങമ്പുഴ സാഹിത്യത്തെ ഇ.എം.എസ് പാടേ എഴുതിത്തള്ളുന്നു. ലേഖനത്തിന്റെ അവസാനം ഇ.എം.എസ് ഉയര്‍ത്തിക്കാണിക്കുന്ന മയക്കോവ്‌സ്‌കി കമ്മ്യൂണിസ്റ്റുകളെ പേടിച്ചു പിന്നെ ആത്മഹത്യ ചെയ്തത് കാലവിപര്യയം.
ചങ്ങമ്പുഴയെ മാത്രമല്ല തകഴി, എ.ബാലകൃഷ്ണപിള്ള, ആശാന്‍ എന്നിവരെയൊക്കെ പിന്‍തിരിപ്പന്മാരായാണ് ഇ.എം.എസ് വിലയിരുത്തുന്നത്. ആശാന്റെ ദുരവസ്ഥയെ മാത്രമാണ് അദ്ദേഹം കുറച്ചെങ്കിലും അംഗീകരിക്കുന്നത്. കേസരി ബാലകൃഷ്ണപിള്ള അദ്ദേഹത്തിനു പണ്ഡിതമൂഢനാണ്. ”ശ്രീ ബാലകൃഷ്ണപിള്ള ഒന്നുകില്‍ പ്രോലിറ്റേറിയന്‍ മനഃസ്ഥിതി അങ്ങാടിമരുന്നോ പച്ചമരുന്നോ എന്നറിയാന്‍ പാടില്ലാത്ത മരത്തലയനാണ്…” എന്നുവരെ കേസരിയെ അദ്ദേഹം ആക്ഷേപിക്കുന്നു.
മാര്‍ക്‌സിന്റെയും ഇ.എം.എസ്സിന്റെയും സാഹിത്യചിന്തയെ അടിസ്ഥാനപ്പെടുത്തി സ്ഥാനത്തും അസ്ഥാനത്തും കുറെ പാശ്ചാത്യരുടെ പേരുകള്‍ തിരുകിക്കയറ്റി വച്ച് സുനില്‍ പി.ഇളയിടം മാതൃഭൂമിയില്‍ ഒരു ലേഖനമെഴുതിയിരിക്കുന്നു. എന്തും വളച്ചുകെട്ടിപ്പറയുന്ന അദ്ദേഹം ലേഖനത്തിനിട്ടിരിക്കുന്ന തലക്കെട്ട് ‘കലയിലെ രാഷ്ട്രീയ ശരികള്‍’ എന്നാണ്. ലോകം നാലു ദശാബ്ദങ്ങള്‍ മുമ്പുതന്നെ ചവറ്റു കൊട്ടയിലെറിഞ്ഞ മാര്‍ക്‌സിസ്റ്റ് കലാവിമര്‍ശനപദ്ധതിയെക്കുറിച്ചു തന്നെ സുനില്‍ വീണ്ടും വീണ്ടും എഴുതുന്നതിനുകാരണം അതല്ലാതെ മറ്റൊന്നും അദ്ദേഹത്തിനു പറയാനില്ല എന്നതു കൊണ്ടാണ്.
കേരളത്തില്‍ മാത്രം ജാതി-മത ശക്തികളുമായി കൂട്ടിക്കെട്ടി കഷ്ടപ്പെട്ടു നിലനിര്‍ത്തിപ്പോരുന്ന ഒരു രാഷ്ട്രീയ സംവിധാനത്തെ താങ്ങിനിര്‍ത്താന്‍ വീണ്ടും വീണ്ടും എഴുതുന്നത് പിന്‍തിരിപ്പത്തമല്ലാതെ മറ്റെന്താണ്. സമൂഹത്തെ പിറകിലേക്ക് നയിക്കാന്‍ കഷ്ടപ്പെടുന്ന സുനില്‍ പി. ഇളയിടത്തെപ്പോലുള്ളവരെ ഇപ്പോഴും ചുമക്കുന്ന മാതൃഭൂമി മനുഷ്യവിരുദ്ധമായ പ്രവര്‍ത്തനമാണു നടത്തുന്നത്. മനുഷ്യവംശം പൂര്‍ണമായും തള്ളിക്കളഞ്ഞ ഒരു രാഷ്ട്രീയ ചിന്തയെ വീണ്ടും അവരോധിക്കാന്‍ ശ്രമിക്കുന്നത് കാലത്തോടുള്ള വെല്ലുവിളിയല്ലെ! റഷ്യയിലെയും പൂര്‍വ്വ യൂറോപ്യന്‍ രാജ്യങ്ങളിലെയും ജനങ്ങള്‍ ഭയത്തോടെ ഓര്‍മിക്കുന്ന ആ പഴയ ക്രൂരതയുടെ നാളുകളെ പാടിപ്പുകഴ്ത്തുകയും അതിനുവേണ്ടി നിലമൊരുക്കാന്‍ സാഹിത്യത്തെ പാകപ്പെടുത്തണമെന്നാവശ്യപ്പെടുകയും ചെയ്യുന്ന ലേഖനം എന്തിനുവേണ്ടിയാണ് പ്രസിദ്ധപ്പെടുത്തുന്നത്. സ്റ്റാലിനും മാവോയും പോള്‍പോട്ടും ചെഷസ്‌ക്യുവുമൊക്കെ നടത്തിയ ക്രൂരമായ നരഹത്യകളെ മാതൃഭൂമി അനുകൂലിക്കുന്നുണ്ടോ എന്നുകൂടി വിശദമാക്കേണ്ടിയിരിക്കുന്നു.
കലയിലെ വൈരുദ്ധ്യാത്മകതയെക്കുറിച്ചൊക്കെ ഈ പരിഷ്‌കൃത ലോകത്തില്‍ ആരെങ്കിലും അന്വേഷിക്കുമോ? പണ്ടു മാര്‍ക്‌സിസ്റ്റുകള്‍ പറഞ്ഞു നടന്ന രീതിയിലുള്ള വൈരുദ്ധ്യാത്മക ചിന്തയെ ഇന്ന് ആരെങ്കിലും അംഗീകരിക്കുകയോ എന്തിനു ശ്രദ്ധിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? എന്നിട്ടും സുനില്‍ പി. ഇളയിടം അതിനെക്കുറിച്ചൊക്കെ വെറുതെ വാചാലനാവുകയാണ്. അനേകം ഘടകങ്ങള്‍ ചേര്‍ന്നാണ് പ്രപഞ്ചത്തിലെ എല്ലാം രൂപപ്പെട്ടിരിക്കുന്നത്. അതില്‍ പ്രത്യേകിച്ച് എന്തു വൈരുദ്ധ്യാത്മകതയാണുള്ളത്. എല്ലാം പറഞ്ഞിട്ട് അവസാനം ”ആഴത്തില്‍ ചരിത്രപരമായ ഒരു കലാവസ്തുവിന് പ്രമേയപരമായിപ്പോലും ഏകമുഖമായ രാഷ്ട്രീയ ശരികള്‍ പറഞ്ഞുകൊണ്ടിരിക്കാനാവില്ല” എന്നുകൂടി പറഞ്ഞപ്പോള്‍ ആദ്യം പറഞ്ഞതിനെയെല്ലാം ഖണ്ഡിച്ചില്ലേ! ബൂര്‍ഷ്വയും തൊഴിലാളി വര്‍ഗ്ഗവുമെല്ലാം ചവറ്റുകൊട്ടയിലായില്ലേ! അതോ കുറ്റബോധം തോന്നിത്തുടങ്ങിയോ?