”സാഹിത്യ ദര്‍ശനം ഹൈന്ദവമാണ്. ഈ ഹൈന്ദവതയുടെ മണിയും പ്രവാളവുമാണ് ഗുരുസാഗരം. ത്രിമൂര്‍ത്തികളുടെ ആരാധനയില്‍ ഒരുങ്ങിനില്‍ക്കാത്ത ഒരു ഹൈന്ദവത നമുക്ക് സങ്കല്‍പിക്കേണ്ടിയിരിക്കുന്നു. നമ്മുടെ ഋഷി പരമ്പരയുടെ ദര്‍ശനമാണത്. ഭാരതത്തിനു വെളിയില്‍ അവതരിച്ച പ്രവാചകന്മാരും ഈ ദര്‍ശനത്തിന് അന്യരല്ല.” ഗുരുസാഗരത്തിന്റെ കര്‍ത്താവ് ഓ.വി.വിജയന്‍ ആ നോവലിനെക്കുറിച്ച് തപസ്യ സംഘടിപ്പിച്ച ചര്‍ച്ചകളുടെ വാര്‍ത്ത കണ്ടപ്പോള്‍ തപസ്യ സംസ്ഥാന സെകട്ടറി എം. ശ്രീഹര്‍ഷന് അയച്ച കത്തിലെ വരികളാണിവ. ഹിന്ദുത്വത്തെ തങ്ങളുടെ ആത്മാംശമായി കരുതിയവരാണ് മലയാള സാഹിത്യ ലോകത്തെ പ്രാമാണികരായ വ്യക്തികള്‍. അവരെന്നും ഹിന്ദുത്വ ആശയങ്ങളോട് സമന്വയം പുലര്‍ത്തി. ചിലര്‍ ചിലകാര്യങ്ങളില്‍ അഭിപ്രായ ഭിന്നത പുലര്‍ത്തിയപ്പോഴും സംഘപരിവാര്‍ പ്രസ്ഥാനങ്ങളെ തങ്ങളുടെ സ്വന്തമായി പരിഗണിച്ചു. അതില്‍ എടുത്തു പറയേണ്ടവ കേസരിയും തപസ്യയും ബാലഗോകുലവുമാണ്. എന്നാല്‍ ഇന്ന് കേസരിയുടെയും തപസ്യയുടെയും മറ്റും വേദിയില്‍ പങ്കെടുക്കുന്നവരെ അയിത്തം കല്പിച്ചു മാറ്റിനിര്‍ത്താനുള്ള മുറവിളി ഉയരുന്നതും ഇതേ കേരളത്തിന്റെ സാംസ്‌കാരിക നഭസ്സിലാണ്. കെ.എന്‍.എ.ഖാദര്‍ കേസരിയുടെ സാംസ്‌കാരിക സദസ്സില്‍ പങ്കെടുത്തതിനെ അക്ഷന്തവ്യമായ അപരാധമായി ചിത്രീകരിച്ചത് ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ്.
അടിയന്തരാവസ്ഥയില്‍ ആര്‍.എസ്.എസ് എന്നു കേട്ടാല്‍ ആ വഴിക്ക് പോകാന്‍ സാധാരണക്കാര്‍ ഭയന്നിരുന്നു. ഭരണകൂടത്തിന്റെ അതൃപ്തിക്കിരയാകുമോ എന്നായിരുന്നു ഭയം. അക്കാലത്ത് കേസരി ആര്‍.എസ്.എസ്സിന്റെ വാരികയാണ് എന്ന ബോധ്യത്തോടെ അതിനൊപ്പം നിന്നവരാണ് കേരളത്തിലെ സാംസ്‌കാരിക നായകര്‍. കേസരി അടച്ചുപൂട്ടിയപ്പോള്‍ ഒരു സഹജീവി എന്ന പരിഗണനയെങ്കിലും കേസരിക്ക് നല്‍കണ്ടേ എന്ന് വി.എം. കൊറാത്ത് കെ.പി.കേശവമേനോനോട് ചോദിച്ചു. ഓര്‍മ്മയുടെ നിലാവ് എന്ന ആത്മകഥയില്‍ വി.എം. കൊറാത്ത് എഴുതുന്നു.”ആട്ടെ, ഞാന്‍ കരുണാകരനുമായി ഒന്ന് ബന്ധപ്പെട്ടു നോക്കട്ടെ” എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ എനിക്ക് സമാധാനമായി. ഏറ്റതു പോലെ കേശവമേനോന്‍ മന്ത്രിയെ വിളിച്ച് കാര്യങ്ങള്‍ ധരിപ്പിച്ചതിനെ തുടര്‍ന്ന് ആറാഴ്ച മുടങ്ങിക്കിടന്ന കേസരി വീണ്ടും പ്രസിദ്ധീകരിക്കുന്നതിനുള്ള അനുമതി ലഭിച്ചു. (ഓര്‍മ്മയുടെ നിലാവ്. പേജ്: 224) 1975 ജൂലായ് 6ന്റെ ലക്കം പുറത്തിറങ്ങിയപ്പോഴാണ് കേസരിക്ക് പൂട്ടു വീണത്. പിന്നെ പ്രസിദ്ധീകരിച്ചത് 1975 സപ്തംബര്‍ 21 ന്റെ ലക്കമാണ്. ആ വര്‍ഷം കേസരിയുടെ രജത ജൂബിലി വര്‍ഷമായിരുന്നു.
കേസരി മുഖ്യ പത്രാധിപരായിരുന്ന എം.എ. കൃഷ്ണന്റെ ജീവചരിത്ര മായ ”ഓരം ചേര്‍ന്നു നടന്ന ഒരാള്‍” എന്ന ഗ്രന്ഥത്തില്‍ കേസരിക്ക് സാംസ്‌കാരിക രംഗത്തുള്ള സ്വാധീനത്തെക്കുറിച്ച് പറയുന്നു : ”കേസരി പ്രതിനിധാനം ചെയ്യുന്ന ആദര്‍ശം കേരളത്തിലെ എല്ലാ രംഗങ്ങളിലും കടന്നു കയറി സ്വാധീനം ചെലുത്തിക്കഴിഞ്ഞിരുന്നു. അറിയപ്പെടുന്ന എല്ലാ സാമൂഹ്യ-സാഹിത്യ- രാഷ്ട്രീയ നായകന്മാരും കേസരിയെ പോഷിപ്പിക്കാന്‍ തയ്യാറായിട്ടുണ്ട്. അക്കൂട്ടത്തില്‍ കേസരിയെ വളരെയേറെ ഇഷ്ടപ്പെടുകയും സ്വന്തം മുഖപത്രമെന്ന പോലെ പോഷിപ്പിക്കുകയും ചെയ്ത സര്‍വ്വശ്രീ കേളപ്പജി, കുട്ടികൃഷ്ണമാരാര്‍, എന്‍.പി. ചെല്ലപ്പന്‍ നായര്‍, സ്വാമി ആഗമാനന്ദ, പുത്തേഴത്ത് രാമന്‍ മേനോന്‍ തുടങ്ങിയ മണ്‍മറഞ്ഞ മഹാന്മാരെ ഇവിടെ സ്മരിക്കുകയാണ്” (പേജ് 216). സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ ലങ്കാലക്ഷ്മി ഉള്‍പ്പെടെ രണ്ടുനാടകങ്ങള്‍ കേസരിയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അടിയന്തരാവസ്ഥ കാലത്താണ് കേസരിയുടെ രജത ജയന്തി ആഘോഷിച്ചത്. അളകാപുരിയിലും തളി സാമൂതിരി ഹൈസ്‌കൂളിലുമായി നടന്ന പരിപാടികളില്‍ കെ.പി.കേശവമേനോന്‍, എസ്.ഗുപ്തന്‍ നായര്‍, മൂര്‍ക്കോത്ത് കുഞ്ഞപ്പ, കടത്തനാട്ട് മാധവിയമ്മ, കോന്നിയൂര്‍ ആര്‍.നരേന്ദ്രനാഥ്, വി.എ. കേശവന്‍നമ്പൂതിരി, സാധുശീലന്‍ പരമേശ്വരന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു. അടിയന്തരാവസ്ഥക്കെതിരെയുള്ള പരോക്ഷമായ അഭിപ്രായപ്രകടനമായിരുന്നു വി.ടി. ഭട്ടതിരിപ്പാടിന്റെ അശീതി ആഘോഷം. 1976 ഏപ്രില്‍ 9 ന് അളകാപുരിയില്‍ നടന്ന ആ പരിപാടിയില്‍ കെ.പി.കേശവമേനോന്‍ സുകുമാര്‍ അഴീക്കോട്, വി.എം. കൊറത്ത്, പി.പി. ഉമ്മര്‍കോയ, എസ്.കെ.പൊറ്റെക്കാട്, എം.എന്‍. കുറുപ്പ്, ചൊവ്വല്ലൂര്‍ കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. കേസരി പത്രാധിപര്‍ എം.എ. കൃഷ്ണന്‍ ആയിരുന്നു അതിന്റെ ആസൂത്രകന്‍.
കേസരിയുടെ ഓണപ്പതിപ്പുകള്‍ മലയാളത്തിലെ തലയെടുപ്പുള്ള എഴുത്തുകാരാല്‍ ധന്യമായിരുന്നു. പി. കുഞ്ഞിരാമന്‍ നായര്‍, അക്കിത്തം. വിഷ്ണു നാരായണന്‍ നമ്പൂതിരി, കുഞ്ഞുണ്ണി മാഷ്, എസ്.ഗുപ്തന്‍ നായര്‍, പുത്തേഴത്ത് രാമന്‍ മേനോന്‍, തിക്കോടിയന്‍, കെ.പി.നാരായണ പിഷാരടി തുടങ്ങിയ പ്രമുഖരാണ് അതിലെ എഴുത്തുകാര്‍. ഇന്നും ആ പൈതൃകം കേസരി നിലനിര്‍ത്തുന്നു.
1971ല്‍ കേസരി പ്രസിദ്ധീകരിച്ച നിളയുടെ ഇതിഹാസം എന്ന വാര്‍ഷിപ്പതിപ്പ് ഇന്നും സാഹിത്യ-പാരിസ്ഥിതിക മേഖലയില്‍ ഒരു റഫറന്‍സ് പുസ്തകമാണ്. പ്രശസ്ത കവി പി.കുഞ്ഞിരാമന്‍ നായരുടെ കവിതയോടെയാണ് അതു തുടങ്ങുന്നത്. അതിന്റെ മറ്റൊരു പ്രത്യേകത പ്രശസ്ത ചിത്രകാരന്‍ എം.വി.ദേവന്‍ വരച്ച ചിത്രങ്ങളാണ്. അദ്ദേഹവുമായുള്ള ബന്ധം പിന്നീട് തപസ്യ കലാസാഹിത്യവേദി ആരംഭിച്ചപ്പോള്‍ ദൃഢപ്പെട്ടു. 1984-ല്‍ തപസ്യ സംഘടിപ്പിച്ച ചിത്രരചനാ ശില്പശാലയുടെ ഡയറക്ടര്‍ എം.വി.ദേവനായിരുന്നു. ഹിന്ദു സമൂഹത്തില്‍ നിലനിന്നിരുന്ന ബ്രാഹ്‌മണമേധാവിത്വത്തെ നഖശിഖാന്തം എതിര്‍ത്ത ദേവന്‍ പിന്നാക്ക വിഭാഗങ്ങളെ അടിക്കാട്ടം എന്നാണ് വിശേഷിപ്പിച്ചത്. തപസ്യവേദിയില്‍ തന്റെ അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു രേഖപ്പെടുത്തുകയും ചെയ്തു അദ്ദേഹം. കോട്ടയത്തു നടന്ന, തപസ്യയുടെ പത്താം വാര്‍ഷിക സമ്മേളനത്തില്‍ അദ്ദേഹം നടത്തിയ, ഭാരതീയ കലാദര്‍ശനത്തെക്കുറിച്ചുള്ള ദീര്‍ഘമായ പ്രഭാഷണത്തെക്കുറിച്ച് ഒരു പത്രം റിപ്പോര്‍ട്ടു ചെയ്തത് ദേവന്‍ തപസ്യയെ വിമര്‍ശിച്ചു എന്നാണ്. ഇതു കണ്ട് ക്ഷുഭിതനായ ദേവന്‍ ആ പത്രത്തിന്റെ പത്രാധിപരെ വിളിച്ച് പ്രസംഗം മുഴുവനായി പ്രസിദ്ധീകരിക്കാനാവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ദേവസ്പന്ദനം എന്ന പുസ്തകത്തിലെ അമ്മ, പ്രകൃതി, കല എന്ന ലേഖനം ഈ പ്രസംഗമാണ്. തപസ്യയുടെ 11 – ാമത് വാര്‍ഷികം എറണാകുളത്ത് നടന്നപ്പോള്‍ തപസ്യ എന്റെ കൂടെ സംഘടനയാണെന്നും ഞാന്‍ എന്റെ തലയ്ക്കടിക്കുമോ എന്നുമാണ് ഈ വിഷയം പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചത്. ദേവന്‍ മരണം വരെ തപസ്യയുമായുള്ള ഈ ബന്ധം കാത്തുസൂക്ഷിച്ചു, തപസ്യ സംഘപരിവാര്‍ സംഘടനയാണ് എന്ന കൃത്യമായ ബോധത്തോടെ തന്നെ.
അടിയന്തരാവസ്ഥക്ക് തൊട്ടു മുമ്പാണ് തപസ്യ രൂപീകൃതമായത്. ആ യോഗത്തില്‍ പങ്കെടുത്ത തിക്കോടിയന്‍ മാധവ്ജിയും പരമേശ്വര്‍ജിയും ആരംഭിച്ച പ്രസ്ഥാനം മുന്നോട്ട് പോകുക തന്നെ ചെയ്യുമെന്ന് അഭിപ്രായപ്പെട്ടിരുന്നു.ജി.ശങ്കരക്കുറുപ്പ് ഒഴികെ മലയാളത്തിലെ ജ്ഞാനപീഠ ജേതാക്കളെല്ലാം തപസ്യയുടെ വേദിയില്‍ വന്നിട്ടുണ്ട്. അക്കിത്തത്തിന്റെ 80-ാം പിറന്നാള്‍ വേളയില്‍ തപസ്യാ വാര്‍ഷികത്തിനെത്തിയ ഓ.എന്‍.വി കുറുപ്പ് പറഞ്ഞത് ഞാന്‍ ഈ വേദിയില്‍ വന്നത് തലയില്‍ മുണ്ടിട്ടു കൊണ്ടല്ല എന്നാണ്. സുഗതകുമാരി, അയ്യപ്പപ്പണിക്കര്‍ എന്‍.എന്‍.കക്കാട്, ശൂരനാട് കുഞ്ഞന്‍പിള്ള, രാഘവന്‍ പിള്ള തുടങ്ങി ഇന്നത്തെ തലമുറയിലെ മാധവിക്കുട്ടി, പി.വത്സല, ആഷാമേനോന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, സി.രാധാകൃഷ്ണന്‍ തുടങ്ങിയവരെല്ലാം തപസ്യയുടെ വേദിയില്‍ വരികയും ആദരവ് ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട്ടെ ഒരു വാര്‍ഷികത്തില്‍ തന്നെ ക്ഷണിക്കാത്തതില്‍ എന്‍.എന്‍.കക്കാട് ക്ഷോഭിച്ചത് തപസ്യയുമായുള്ള ആത്മബന്ധം മൂലമാണ്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും, എം.വി. ദേവനും, കെ.സി.എസ്.ഹരിദാസും, കാട്ടൂര്‍ നാരായണപിള്ളയും ചിത്രരചന ക്യാമ്പിനും കാവാലം നാരായണപണിക്കരും ജി. ശങ്കരപിള്ളയും നാടക ശില്പശാലകള്‍ക്കും മാര്‍ഗദര്‍ശനം നല്‍കി. ബാലഗോകുലത്തിന് വടക്ക് മാര്‍ഗദര്‍ശി കുഞ്ഞുണ്ണി മാഷായിരുന്നെങ്കില്‍ തെക്ക് സുഗതകുമാരിയായിരുന്നു. മലയാള സാഹിത്യ സാംസ്‌കാരിക രംഗത്ത് സംഘപരിവാര്‍ സംഘടനകള്‍ക്ക് ഉള്ള അംഗീകാരത്തിന്റെ ഒരു ചെറു ചിത്രമാണിത്. ഇതുപോലെ എടുത്തു പറയാവുന്നതാണ് പ്രൊഫ.സുകുമാര്‍ അഴിക്കോടുമായുള്ള ബന്ധം. മാതൃഭൂമി വാരികയില്‍ ആര്‍.എസ്.എസ്സിനെക്കുറിച്ചുള്ള ചര്‍ച്ചയില്‍ ശക്തമായ വിമര്‍ശനം ഉന്നയിച്ച് ഒരാഴ്ചക്കകമാണ് കോട്ടയത്തെ തപസ്യ വാര്‍ഷികത്തില്‍ അദ്ദേഹം മുഖ്യ പ്രസംഗകനായത്. തപസ്യ വാര്‍ഷികത്തില്‍ പ്രസംഗിക്കുക എന്നത് തന്റെ നേര്‍ച്ചയാണെന്ന് അദ്ദേഹം ആ വേദിയില്‍ പറഞ്ഞു. തപസ്യയുടെ വാര്‍ഷികത്തില്‍ അഴീക്കോടിന്റെ പ്രഭാഷണം പതിവായിരുന്നു.
ഇന്ന് സംഘപരിവാര്‍ സംഘടനകള്‍ക്ക് അസ്പൃശ്യത കല്പിക്കണമെന്നു വാദിക്കുന്നവര്‍ക്കു പിന്നില്‍ നാടിന്റെ സാംസ്‌കാരിക തനിമ തകര്‍ക്കാനുള്ള ശക്തികളുടെ അദൃശ്യശക്തികളുടെ സാന്നിദ്ധ്യമുണ്ട്. 1980 കളില്‍ ആരംഭിച്ച സാഹിത്യ സാംസ്‌കാരിക രംഗത്തെ ഇസ്ലാമികവല്‍ക്കരണ നീക്കമാണത്. മാധ്യമരംഗത്ത് ജമാഅത്തെ ഇസ്ലാമി കാലെടുത്തു വെച്ചത് ഇത്തരം ലക്ഷ്യത്തോടെയാണ്. ഒരു വാരികയിലൂടെ പൂതനാ വേഷത്തില്‍ അവര്‍ മലയാള സാഹിത്യരംഗത്ത് നീരാളി പിടുത്തം നടത്തിക്കൊണ്ടിരിക്കുന്നു. നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം എന്ന പൂതന വേഷത്തില്‍ സാഹിത്യകാരന്മാരെ മോഹിപ്പിക്കാനും വിഷമുലയൂട്ടാനും പറ്റിയ രാഷ്ട്രീയ കാലാവസ്ഥ കൂടി കേരളത്തില്‍ ഉണ്ടായിരുന്നു. ഹിന്ദുവിരുദ്ധതയ്ക്ക് പുരസ്‌കാരങ്ങളും അംഗീകാരങ്ങളും നല്‍കുന്നത് തങ്ങളുടെ മഹത്വമായി ഇടത് സാംസ്‌കാരിക മന്ത്രിമാര്‍ പ്രഖ്യാപിച്ചു. രാജാ രവിവര്‍മ്മ പുരസ്‌കാരം എം.എഫ്.ഹുസൈന് നല്‍കിയത് അതിന്റെ ഭാഗമായിരുന്നു. സാഹിത്യ സാംസ്‌കാരിക രംഗം അധികാരത്തിന്റെ തണലില്‍ ഇടത്- ഇസ്ലാമിസ്റ്റ് അച്ചുതണ്ടിന്റെ നിയന്ത്രണത്തിലായി. സക്കറിയ, സച്ചിദാനന്ദന്‍, കെ.ഇ.എന്‍. കുഞ്ഞഹമ്മദ്, എം.മുകുന്ദന്‍ തുടങ്ങിയവര്‍ സാഹിത്യ അക്കാദമിയുടെയും മറ്റും തലപ്പത്ത് കയറിയിരുന്നു സംഘപരിവാര്‍ വിരോധവും മോദി വിരോധവും തങ്ങളുടെ അജണ്ടയാണെന്നു പ്രഖ്യാപിച്ചു. അടൂര്‍ ഗോപാലകൃഷ്ണന്റെ വിധേയന്‍ സിനിമയില്‍ അമ്പലത്തിനു നേരെ തോട്ടയെറിയാത്തത് സംഘപരിവാര്‍ ബന്ധം കൊണ്ടാണെന്ന് സക്കറിയ ആക്ഷേപിച്ചതിനെ പിന്തുണക്കാന്‍ ഇസ്ലാമിക ലോബി ഉണ്ടായിരുന്നു. ഹിന്ദുത്വ വിരുദ്ധമായി പറയുന്നവര്‍ക്ക് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനും അല്ലാത്തവരെ ഒറ്റപ്പെടുത്താനുമുള്ള ആസൂത്രിത നീക്കം വിജയകരമായി നടപ്പിലാക്കാന്‍ ഇടത് ഇസ്ലാമിക തണ്ടിനു സാധിച്ചു. 2003-ല്‍ തപസ്യയുടെ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം നേടിയ സുഭാഷ് ചന്ദ്രന്റെ നിലപാടു മാറ്റം ഒരു ഉദാഹരണം മാത്രം.
സംഘപരിവാറിനെതിരെ എസ്.ഡി.പി.ഐയെ വരെ ഉള്‍പ്പെടുത്തി മുന്നണി ഉണ്ടാക്കണം എന്ന കെ.ഇ.എന്നിന്റെ താത്വിക നിലപാട് സാഹിത്യ രംഗത്തെ ഇസ്ലാമിസ്റ്റ് അധിനിവേശത്തിന്റെ മറ്റൊരു ദിശാസൂചികയാണ്. ആലപ്പുഴയിലെ എസ്.ഡി.പി.ഐ പ്രകടനത്തില്‍ പത്തുവയസ്സുകാരന്‍ കൊലവിളി നടത്തിയത് ആര്‍.എസ്.എസ്സിനെതിരെയാണ്, അതിനാല്‍ അതില്‍ തെറ്റില്ല എന്ന് ഒരു ചാനല്‍ അവതാരക പച്ചക്ക് പറഞ്ഞത് ഈ പ്രവണതയുടെ സ്വാധീനം എവിടെ വരെ എത്തി എന്നു കാണിക്കുന്നു. സെബാസ്റ്റ്യന്‍ പോളിനെ പോലുള്ള ഇടതു സഹയാത്രികര്‍ ജമാഅത്തെ ഇസ്ലാമി ചാനലിന്റെ അക്കാദമി ഓഫ് കമ്മ്യൂണിക്കേഷന്റെ ഫാക്കല്‍റ്റിയാവുന്നു. അവര്‍ക്ക് സൗജന്യ വിദേശയാത്ര തരപ്പെടുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ യോഗത്തില്‍ അധികാരം പിടിച്ചെടുക്കാനുള്ള വിദ്യ ഉപദേശിക്കുന്ന എം.ഇ.എസ്. പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ സാംസ്‌കാരിക നായകനും വിദ്യാഭ്യാസ വിദഗ്ദ്ധനുമായി എണ്ണപ്പെടുന്നു. ഇത്തരം നീക്കത്തിലെ ഒടുവിലെ സംഭവമാണ് കെ.എന്‍.എ ഖാദറിനെ കേസരി സംഘടിപ്പിച്ച സാംസ്‌കാരിക പരിപാടിയില്‍ പ്രസംഗിച്ചതിന് ക്രൂശിക്കാന്‍ ശ്രമിച്ചത്. സാംസ്‌കാരിക സംവാദം അടച്ചൂ പൂട്ടുക മാത്രമല്ല നാടിന്റെ സാംസ്‌കാരിക തനിമ ഇല്ലാത്ത ഇസ്ലാമിക ആധിപത്യം ആണിയിട്ടുറപ്പിക്കാനുള്ള മതസാമ്രാജ്യത്വവാദത്തിന്റെ കയ്യേറ്റം കൂടിയാണിത്.