വൈക്കം മുരളി വലിയ വായനക്കാരനും എഴുത്തുകാരനുമാണ്. പ്രശസ്ത സാഹിത്യനിരൂപകനായിരുന്ന എം.കൃഷ്ണന്‍ നായരുടെ കാലത്തുതന്നെ വൈക്കം മുരളിയുടെ പേരുകേട്ടിട്ടുണ്ട്. കൃഷ്ണന്‍ നായര്‍ക്കു ചില പുസ്തകങ്ങള്‍ മുരളി എത്തിച്ചുകൊടുത്തിരുന്നതായി അദ്ദേഹം തന്റെ പംക്തിയില്‍ എഴുതിയതായി ഓര്‍ക്കുന്നു. കൃഷ്ണന്‍നായര്‍ സൂചിപ്പിക്കാറുണ്ടായിരുന്ന മറ്റൊരു വായനക്കാരന്‍ ഇടതുസൈദ്ധാന്തികനായിരുന്ന പി. ഗോവിന്ദപ്പിള്ളയായിരുന്നു. തനിക്കു ലഭിക്കാത്ത പല പുസ്തകങ്ങളും പി.ജി.യില്‍ നിന്നും കടമെടുത്തു വായിച്ച കഥയും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്.
കൃഷ്ണന്‍ നായരുടെയും പി.ജി.യുടെയും കാലത്തെപ്പോലെ പാശ്ചാത്യകൃതികളെ വായിച്ചു പരിചയപ്പെടുത്തുന്നത് ഇന്ന് അസാധ്യമായ ഒരു സംഗതിയാണ്. കാരണം അന്നത്തേതിന്റെ ആയിരം ഇരട്ടി പുസ്തകങ്ങള്‍ ഇന്നു പുറത്തിറങ്ങുന്നു. സാഹിത്യം ഉള്‍പ്പെടെ എല്ലാ മേഖലയും വിവിധ ശാഖകളായി വികസിച്ചിരിക്കുന്നു. ഭാഷയുടെ പഠനം തന്നെ വിവിധ ശാഖകളായി വികസിച്ച് വിപുലമായിരിക്കുന്നു. ഏതെങ്കിലും ഒരു ശാഖയിലെ പുസ്തകങ്ങള്‍ വായിച്ചു തീരുമ്പോഴേയ്ക്കും ഒരാളുടെ ആയുസ്സുതന്നെ ഒടുങ്ങുന്നു. പിന്നെങ്ങനെയാണ് വലിയ വായനക്കാരനാവുക?
ഇന്റര്‍നെറ്റിന്റെ വരവോടെ പണ്ഡിതന്മാരുടെ ആവശ്യവും ഏതാണ്ട് അസ്തമിച്ചിരിക്കുന്നു. പണ്ട് പുസ്തകങ്ങളെക്കുറിച്ചുള്ള സംശയങ്ങള്‍ തീര്‍ക്കാന്‍ പലരും ആശ്രയിച്ചിരുന്നത് വായനജീവിതവ്രതമാക്കിയിരുന്ന മഹാപണ്ഡിതന്മാരെ ആയിരുന്നു. എന്നാല്‍ ഇന്ന് അതിന്റെ ആവശ്യമില്ല. ഇന്റര്‍നെറ്റില്‍ നിന്നും നമുക്ക് ആവശ്യമുള്ളതൊക്കെ ലഭിക്കുന്നു. സമൂഹം ആവശ്യപ്പെടുമ്പോഴാണ് പ്രതിഭാശാലികള്‍ ജന്മമെടുക്കുന്നത്.””Necessity is the mother of invention” എന്നു സാധാരണ പറയാറുള്ളതുപോലെ ഒരു സാമൂഹ്യകാരണം ഉടലെടുത്താലേ പ്രതിഭകളും ശാസ്ത്രജ്ഞന്മാരും വിപ്ലവകാരികളും ഒക്കെ ജന്മമെടുക്കുകയുള്ളൂ. ഇന്നത്തെ ഇന്ത്യയില്‍ ഒരു നേതാജിയുടെയോ ഗാന്ധിജിയുടെയോ ആവശ്യകതയില്ല. അതുകൊണ്ട് അത്തരം മനുഷ്യര്‍ ഇപ്പോഴുണ്ടാവുക അസാധ്യം.
പരന്നവായനയും അതുവഴിയുള്ള വിജ്ഞാനശേഖരണവും നടത്തുന്ന ചിലര്‍ ഇപ്പോഴുമുണ്ടെങ്കിലും അവരെ സമൂഹം ശ്രദ്ധിക്കുന്നില്ല. കാരണം സമൂഹത്തിന് അവരുടെ അറിവിനെ ആശ്രയിക്കേണ്ടി വരുന്നില്ല. വൈക്കം മുരളി നിരന്തരം വായിക്കുന്നു, എഴുതുകയും ചെയ്യുന്നു. വായിക്കുന്നവയെ കൃഷ്ണന്‍ നായരെപ്പോലെ ആകര്‍ഷകമായ എഴുത്തിലൂടെ പരിചയപ്പെടുത്താന്‍ അദ്ദേഹത്തിനു കഴിയുന്നില്ല. എങ്കിലും അദ്ദേഹം കഴിയുന്നിടത്തോളം അതൊക്കെ വായനക്കാരില്‍ എത്തിക്കുന്നു. മലയാളം വാരികയിലെ വായന എന്ന പംക്തിയില്‍ അദ്ദേഹം ചില കൃതികള്‍ പരിചയപ്പെടുത്താറുണ്ട്.
ഇത്തവണ വൈക്കം മുരളി മലയാളം വാരികയില്‍ അവതരിപ്പിക്കുന്നത് ജോസഫ് സ്റ്റാലിന്റെ ഒരു ജീവചരിത്രമാണ്. അദ്ദേഹം സൂചിപ്പിക്കുന്ന കൃതി വായിച്ചിട്ടില്ലെങ്കിലും റോബര്‍ട്ട് സെര്‍വീസ് (Robert Service),, അന്നാ ലൂയിസ് സ്‌ട്രോങ്ങ്(Anna Louise Strong) എന്നിവരൊക്കെയെഴുതിയ ചില സ്റ്റാലിന്‍ ജീവചരിത്രങ്ങള്‍ വായിച്ചിട്ടുണ്ട്. കൂടാതെ റഷ്യന്‍ പ്രസിദ്ധീകരണശാലയായ പ്രോഗ്രസ് പബ്ലിഷേഴ്‌സ് പുറത്തിറക്കിയിട്ടുള്ള സ്റ്റാലിന്‍ അപദാനങ്ങളായ ജീവചരിത്രങ്ങളും വായിച്ചിട്ടുണ്ട്.
ഒട്ടുമിക്ക സ്റ്റാലിന്‍ ജീവചരിത്രങ്ങളും അദ്ദേഹം നടത്തിയ ക്രൂരതകളെ അവഗണിക്കുന്നവയാണ്. ചരിത്രത്തിലെ വലിയ ഒരു അനിവാര്യതയായി അവര്‍ സ്റ്റാലിനെ കാണുന്നു. എന്നാല്‍ മലയാളം വാരികയില്‍ സൂചിപ്പിക്കുന്ന ജീവചരിത്രത്തിന്റെ തലക്കെട്ടു തന്നെ. ‘സ്റ്റാലിന്‍സ് ലൈബ്രറി – എ ഡിക്‌റ്റേറ്റര്‍ ആന്റ് ഹിസ് ബുക്‌സ്’ എന്നാണ്. സ്റ്റാലിന്‍ എന്ന ഏകാധിപതി വലിയ വായനക്കാരനായിരുന്നുവെന്നറിയുമ്പോള്‍ നമ്മള്‍ വായനയെതന്നെ ശപിച്ചുപോകുന്നു. ഇരുപത്തയ്യായിരത്തിലധികം പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വലിയ ലൈബ്രറി സ്വന്തമായി ഉണ്ടായിരുന്നിട്ടും അവയൊക്കെ വായിച്ചുതീര്‍ത്തിട്ടും അദ്ദേഹത്തിനു സമഗ്രമായ മനുഷ്യത്വത്തിലേക്ക് ഉയരാന്‍ കഴിഞ്ഞില്ല എന്ന തിരിച്ചറിവ് ‘വായനകൊണ്ട് പൂര്‍ണത നേടുന്ന മനുഷ്യന്‍’ എന്ന സങ്കല്പത്തെ തന്നെ അപ്രസക്തമാക്കുന്നു. ട്രോട്‌സ്‌കിയെ നാടുകടത്തുകയും ഒടുവില്‍ രഹസ്യമായി വധിക്കുകയും ചെയ്‌തെങ്കിലും അദ്ദേഹത്തിന്റെ രചനകളും സ്റ്റാലിന്‍ ധാരാളമായി വായിക്കുമായിരുന്നത്രേ!
”വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാന്മാരായ് നടിക്കുന്നിതുചിലര്‍”
എന്നു പൂന്താനം പാടിയതുപോലെ വായന വഴി ആര്‍ജ്ജിക്കേണ്ട മഹത്തായ സംസ്‌കാരം ആര്‍ജ്ജിക്കാന്‍ വലിയ വായനക്കാരില്‍ ചിലര്‍ക്കെങ്കിലും സാധിച്ചിട്ടില്ല എന്ന ചരിത്രം വൈക്കം മുരളി ഈ പുസ്തകത്തെ പരിചയപ്പെടുത്തുക വഴി നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
കുടമാളൂര്‍ കരുണാകരന്‍ നായര്‍, മാത്തൂര്‍ ഗോവിന്ദന്‍കുട്ടി, കോട്ടയ്ക്കല്‍ ശിവരാമന്‍, മാര്‍ഗി വിജയകുമാര്‍ തുടങ്ങിയവരുടെ മിനുക്കുവേഷങ്ങള്‍ അരങ്ങത്തു ശൃംഗാരത്തിന്റെ അത്ഭുത ഭാവങ്ങള്‍ വിരിയിക്കുന്നതു കാണാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ട്. കുടമാളൂര്‍ എന്നെപ്പോലുള്ളവര്‍ കാണുവാന്‍ തുടങ്ങിയപ്പോള്‍ യൗവ്വനം പിന്നിട്ടിരുന്നു. എങ്കിലും അദ്ദേഹത്തിന്റെ അഭിനയസിദ്ധിക്ക് അക്കാലത്തും ഉടവൊന്നും തട്ടിയിരുന്നില്ല. സാക്ഷാല്‍ കലാമണ്ഡലം കൃഷ്ണന്‍നായരുടെ പൂതനാവേഷവും കാണാന്‍ ഭാഗ്യം സിദ്ധിച്ചിട്ടുണ്ട്. കഥകളിയിലെ സ്ത്രീവേഷങ്ങള്‍ എന്നും അത്ഭുതങ്ങള്‍ സമ്മാനിക്കുന്നവയാണ്. പലപ്പോഴും യഥാര്‍ത്ഥ സ്ത്രീയെ ബഹുദൂരം പിന്‍തള്ളുന്നവരാണ് കഥകളിയിലെ സ്ത്രീയായെത്തുന്ന പുരുഷന്മാര്‍. പഴയ തലമുറയിലെ നടന്മാര്‍ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞുകഴിഞ്ഞു. പുതിയകാലത്തു കഥകളി കാപ്‌സൂള്‍ ആയി ചുരുങ്ങിവരുന്നു. ഇപ്പോഴത്തെ നടന്മാരെ പലരെയും പരിചയമില്ല. എങ്കിലും മാര്‍ഗി വിജയകുമാറിനെ അറിയാം. അദ്ദേഹത്തിന്റെ ദ്രൗപതിയെ പല പ്രാവശ്യം കണ്ടിട്ടുള്ളതായി ഓര്‍ക്കുന്നു. മലയാളത്തിന്റെ താളുകളില്‍ അദ്ദേഹം എഴുതിയിരിക്കുന്ന ‘കഥകളിയിലെ സ്ത്രീവേഷം’ ലേഖനം കണ്ടപ്പോഴാണ് പഴയ കഥകളിക്കാലം ഓര്‍ത്തുപോയത്.
വളരെ സൂക്ഷ്മതയോടെ വിജയകുമാര്‍ വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നു. അടുക്കും ചിട്ടയുമുണ്ട്. നല്ല ഗദ്യം. ഒരു വലിയ നടന്‍ മാത്രമല്ല നല്ല എഴുത്തുകാരനുമാണെന്നു അദ്ദേഹം തെളിയിക്കുന്നു. ലോകോത്തരമായ ഈ കലാരൂപം കൂടുതല്‍ പരിഗണന അര്‍ഹിക്കുന്നു. ഇന്നത്തെ കാലത്തിന് അനുസൃതമായി പരിഷ്‌ക്കരിക്കുക എന്നതൊന്നും ഈ കലയില്‍ അത്ര പ്രായോഗികമാണെന്നു തോന്നുന്നില്ല. അനാവശ്യ ചടങ്ങുകള്‍ കുറച്ച് പഴയ രീതിയില്‍ത്തന്നെ ആ കലയെ നിലനിര്‍ത്തേണ്ടതു മലയാളിയുടെ ഒരു സാംസ്‌കാരിക ആവശ്യമാണ്. കാരണം കേരളത്തെ ലോകം അറിയുന്നത് കഥകളിയിലൂടെയാണ്. കഥകളിയുടെ പാരമ്പര്യമാണ് മഹാന്മാരായ അഭിനേതാക്കളെ സൃഷ്ടിക്കാന്‍ നമ്മളെ സഹായിച്ചത്. ആ പാരമ്പര്യവുമായി ബന്ധമില്ലാത്ത ഇന്നത്തെ അഭിനയം എത്രമാത്രം ഉപരിപ്ലവമാണെന്ന് രണ്ടും കണ്ടിട്ടുള്ളവര്‍ക്കറിയാം. മഹത്തായ ഈ കലാരൂപം നമ്മുടെ അഭിനയ സംസ്‌കാരത്തെ പോഷിപ്പിച്ചുകൊണ്ട് എക്കാലവും നിലനില്‍ക്കട്ടെ.
ഈ ലക്കം മലയാളം വാരികയില്‍ എം.കൃഷ്ണന്‍ നായരെക്കുറിച്ച് ഒരു അനുസ്മരണമുണ്ട്. ചിലര്‍ മരണത്തിനുശേഷം കൂടുതല്‍ വജ്രശക്തിയോടെ മടങ്ങിവരും. കൃഷ്ണന്‍നായരുടെ കാര്യത്തില്‍ അതു സംഭവിക്കുന്നു. സൂക്ഷ്മാര്‍ത്ഥത്തില്‍ അദ്ദേഹം നല്ല ഒരു നിരൂപകനല്ല. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്കപ്പുറം കൃതികളെ ആഴത്തില്‍ വിശകലനം ചെയ്യാനൊന്നും കൃഷ്ണന്‍നായര്‍ മിനക്കെട്ടിട്ടില്ല. അദ്ദേഹത്തിന്റെ പക്ഷപാതിത്വങ്ങളോട് വ്യക്തിപരമായി പല വിയോജിപ്പുകളും ഇതെഴുതുന്ന ആളിനുണ്ട്. പക്ഷേ കൃഷ്ണന്‍നായര്‍ കാലത്തിന്റെ ഒരു അനിവാര്യതയായിരുന്നു. സാഹിത്യത്തെ സജീവമാക്കി നിലനിര്‍ത്താന്‍ അദ്ദേഹത്തിന്റെ പംക്തിക്ക് കഴിഞ്ഞിരുന്നു. ഇന്നത്തെ കേരള സമൂഹത്തില്‍ സാഹിത്യത്തിന് ഒരു പ്രസക്തിയുമില്ല. മതതീവ്രവാദം, വര്‍ഗീയ രാഷ്ട്രീയം, അഴിമതി ഇതൊക്കെ ആരാധിക്കപ്പെടുന്ന ഒരു കെട്ട സമുദായമാണ് ഇന്നത്തെ കേരള ജനത. ഒരു പക്ഷെ നല്ല ചില എഴുത്തുകാര്‍ ഉണ്ടായിരുന്നെങ്കില്‍ കേരളത്തെ മാനവികതയിലേക്ക് മടക്കിക്കൊണ്ടു വരാന്‍ കഴിയുമായിരുന്നു.
പി.എസ്. മനോജ്കുമാര്‍ ഈ ലക്കം മലയാളത്തിലെഴുതിയിരിക്കുന്ന കവിതയാണ് ‘മടക്കങ്ങള്‍’, കവിത എന്നു വിളിക്കുന്നതിനേക്കാള്‍ ചെറുകഥ എന്നു പറയുന്നതാവും ഉചിതം. ഖണ്ഡികകളായി തിരിച്ചും കൃത്യമായ വാക്യങ്ങളില്‍ എഴുതിയും അദ്ദേഹം ഒരു പെരുമാളിന്റെ കഥ പറയുന്നു. പെരുമാളിന്റെ മാത്രം കഥയല്ല. ശകുന്തളയുടെയും വേണുവിന്റെയും രുക്കുവേട്ടത്തിയുടെയും കഥ. നല്ല കഥപറച്ചില്‍ തന്നെ. നായകനായ പെരുമാളിന്റെ ഉദയം മുതല്‍ മരണംവരെ നീളുന്ന രണ്ടു പേജ് നിറയുന്ന കഥ. കഥാന്ത്യത്തിലെ ദുരന്തം നമ്മെ വേദനിപ്പിക്കും. എപ്പോഴും ചുണ്ടില്‍ കാജാ ബീഡിയുമായി എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടിരുന്ന അയാള്‍ മരണക്കിടക്കയില്‍ ബീഡിയില്ലാതെ കിടക്കുന്നതു വായനക്കാരന്റെ മനസ്സില്‍വേദനയുണ്ടാക്കും. ഒരുനിമിഷം ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചു നമ്മള്‍ ചിന്തിക്കും. അതൊക്കെ ശരി തന്നെ. എന്നാലിതൊക്കെ ചെയ്യാന്‍ ഒരു ചെറുകഥയ്ക്കും കഴിയും. ഇതിനേക്കാള്‍ സമര്‍ത്ഥമായി മലയാളത്തിലെ പല ചെറുകഥാകൃത്തുക്കളും ഇക്കാര്യങ്ങള്‍ നമ്മളിലുണര്‍ത്തിയിട്ടുണ്ട്. കവിതയുടെ ധര്‍മ്മം കുറച്ചുകൂടി ആഴമുള്ളതാണ്. ആ ധര്‍മ്മം നിര്‍വ്വഹിക്കാന്‍ മനോജ്കുമാറിന്റെ എഴുത്തിനാവുന്നില്ല. അതുകൊണ്ട് ഈ ഗദ്യഖണ്ഡത്തെ കവിതയെന്നു വിളിക്കാന്‍ വയ്യ.