മോദി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏത് പദ്ധതിയെയും കണ്ണടച്ച് എതിര്‍ക്കുകയെന്ന വിപരീതബുദ്ധിയാല്‍ നയിക്കപ്പെടുന്ന പ്രതിപക്ഷ കക്ഷികള്‍ പതിവ് തെറ്റിക്കാതെ അഗ്‌നിപഥ് പദ്ധതിയെയും എതിര്‍ത്തതില്‍ അസ്വാഭാവികത ഒട്ടും തന്നെയില്ല! കാരണം, വായില്‍ തോന്നിയതല്ലേ കോതക്ക് പാടാന്‍ കഴിയൂ! അവരുടെ ഉന്നത നേതാവിനെ ഇതിനകം തുടര്‍ച്ചയായി അമ്പതു മണിക്കൂര്‍ ഇ.ഡി ചോദ്യം ചെയ്തു കഴിഞ്ഞതൊന്നും അവര്‍ക്ക് വിഷയമേ അല്ല. എന്തുകൊണ്ടെന്നാല്‍ ഇതൊരു തുടര്‍ക്കഥ ആകാന്‍ പോകുകയാണ് എന്ന് അവര്‍ക്ക് നന്നായി അറിയാം.
എന്താണ് അഗ്‌നിപഥ് ?
വളരെയേറെ തെറ്റിദ്ധരിപ്പിക്കപ്പെട്ട ഒരു പദ്ധതിയാണ് അഗ്‌നിപഥ്. ഈപദ്ധതിയെ ഫാസിസത്തിലേക്കുള്ള ചുവടുവെപ്പ് എന്നാണു ചിലര്‍ വ്യാഖ്യാനിക്കുന്നത്. മറ്റു ചിലരാകട്ടെ, സൈന്യം കാവിവല്‍ക്കരിക്കപ്പെടും എന്നും പദ്ധതി നടപ്പിലായാല്‍ ചൈനയും പാകിസ്ഥാനും ഇതര ശത്രു രാജ്യങ്ങളും ഭാരതത്തെ വിഴുങ്ങും എന്നുമൊക്കെയുള്ള ആശങ്കയിലാണ്. ഇന്നലെ വരെ പാകിസ്ഥാനും ചൈനക്കും എതിരെ ഒരക്ഷരം മിണ്ടാതിരുന്ന, അവര്‍ക്ക് വേണ്ടി വാദിക്കുകപോലും ചെയ്ത ആളുകളാണ് ഇപ്പോള്‍ രാജ്യസ്‌നേഹം വിളമ്പുന്നത് എന്നത് മറ്റൊരുകാര്യം!
പദ്ധതികൊണ്ട് സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന രണ്ടു കാര്യങ്ങള്‍ ഇവയാണ്. ഒന്നാമതായി സൈന്യത്തെ യൗവ്വനവല്‍ക്കരിക്കുക. അതായത്, ഇപ്പോള്‍ സൈന്യത്തില്‍ ശരാശരി പ്രായം മുപ്പത്തി രണ്ടു വയസാണ്. അത് അടുത്ത പത്ത് വര്‍ഷം കൊണ്ട് ഇരുപത്തിയാറ് ആക്കുക. കാരണം, യുവാക്കളാണ് സൈനിക സേവനം നടത്താന്‍ ഏറ്റവും മിടുക്കര്‍ എന്ന് ലോകം അംഗീകരിക്കുന്ന ഒരു സത്യമാണ്. മാത്രമല്ല, കുറെ വര്‍ഷങ്ങളായി ഇന്ത്യ ജനസംഖ്യ അനുപാതത്തില്‍ ബോണസ് ഘട്ടത്തിലാണ്. അതായത്, ജനസംഖ്യയില്‍ മുന്‍പില്‍ നില്‍ക്കുന്നത് യുവാക്കളാണ്. അതിനാല്‍ രാജ്യത്തിന്റെ ഉദ്പാദന ശേഷി വര്‍ദ്ധിച്ചിരിക്കുന്നു. എന്നാല്‍, അതിന്റെ പ്രയോജനം ഇതുവരെ സൈന്യത്തിന് ലഭിച്ചിട്ടില്ല. അതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്ന് കോവിഡ് മൂലം ഉദ്ദേശിച്ച പദ്ധതികള്‍ സൈന്യത്തില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞില്ല എന്നതാണ്. അതുപോലെ യുപിഎ സര്‍ക്കാരിന് ഈ ഘട്ടം വരുമ്പോള്‍ പ്രയോജനപ്പെടുത്താന്‍ ഒരു പരിപാടിയും ഇല്ലായിരുന്നു.
ഉത്പാദന മേഖലയില്‍ ആയാലും സൈന്യത്തില്‍ ആയാലും ജനസംഖ്യ ബോണസ് കാലഘട്ടം ഉയര്‍ന്ന നേട്ടം കൊയ്യാന്‍ കഴിയും. കാരണം, ഇതര ജനവിഭാഗങ്ങളെ അപേക്ഷിച്ച് യുവാക്കള്‍ കൂടുതല്‍ ആയിരിക്കുന്ന ഘട്ടമാണിത്. കുട്ടികളും വൃദ്ധന്മാരും ജനസംഖ്യയില്‍ യുവാക്കളെക്കാള്‍ കുറഞ്ഞിരിക്കുന്ന കാലം. അതുകൊണ്ട് രാജ്യത്തിന്റെ ഉദ്പാദന ശേഷി വര്‍ദ്ധിക്കുന്നു. അതുവഴി രാജ്യം പുരോഗതിയിലേക്ക് കുതിക്കുന്നു. പക്ഷെ, കോവിഡ് മൂലം ഈ അനുകൂല സാഹചര്യത്തെ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. എല്ലാ രാജ്യങ്ങളും ശ്രമിക്കുക ഈ അന്തരീക്ഷം നിലനിര്‍ത്താനും അതിന്റെ പ്രയോജനം വേണ്ട വിധം ഉപയോഗിക്കാനുമാണ്. എന്നാല്‍ പ്രതിപക്ഷത്ത് നിന്ന് ഉയര്‍ന്നു വരുന്നത് വിനാശകരമായ അപസ്വരങ്ങളാണ്.
പതിനേഴര മുതല്‍ ഇരുപത്തി മൂന്നു വയസു വരെ പ്രായമുള്ളവരെയാണ് അഗ്നിപഥ് പദ്ധതിയില്‍ പരിഗണിക്കുക. അവര്‍ക്ക് ശാരീരികക്ഷമത പരിശോധനയും എഴുത്ത് പരീക്ഷയും ഉണ്ടാകും. അതില്‍ നിന്ന് പാസാകുന്നവരെയാണ് ഈ പദ്ധതി വഴി സൈന്യത്തില്‍ എടുക്കുക. അവരുടെ യോഗ്യതയും, വിദ്യാഭ്യാസവും പരിഗണിച്ചു സൈന്യത്തിന്റെ വിവിധ മേഖലകളില്‍ വിന്യസിപ്പിച്ച് ആറ് മാസത്തെ പരിശീലനം നല്‍കുന്നു. അതിനര്‍ത്ഥം പരിശീലനം ആറ് മാസം മാത്രമെന്ന് കരുതരുത്. തുടര്‍ന്നുള്ള ഓരോ ദിവസവും പരിശീലനവും ജോലിയും തുടര്‍ന്ന് പോകും. നാല് വര്‍ഷമാണ് കാലാവധി. അതില്‍ മിടുക്കരായ, തുടരാന്‍ താല്‍പ്പര്യമുള്ളവരില്‍ നിന്ന് ഇരുപത്തി അഞ്ചു ശതമാനം ആളുകള്‍ക്ക് പതിനഞ്ചു വര്‍ഷത്തേക്ക് സ്ഥിര നിയമനം നല്‍കുന്നു.
പദ്ധതി രേഖകള്‍
നമ്മുടെ സൈന്യത്തില്‍ ഏകദേശം പതിനാലു ലക്ഷം സൈനികരാണ് ഉള്ളത്. ഇന്ത്യയുടെ അതിര്‍ത്തികള്‍ ദുര്‍ഘടം പിടിച്ച മലനിരകളും ശൈത്യമേഖലയും ആണ്. ബാക്കി കടലോരവും. അതിനാല്‍ ചുറുചുറുക്കുള്ള യുവാക്കളെയാണ് സൈന്യത്തിന് ആവശ്യം. മാത്രമല്ല, നമുക്ക് ചുറ്റും ശത്രുക്കള്‍ ഉണ്ട്. ചൈന, പാകിസ്താന്‍, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങള്‍ ശത്രുപക്ഷത്താണ് പലപ്പോഴും നില്‍ക്കാറുള്ളത്. അതില്‍ തന്നെ ചൈനയും പാകിസ്ഥാനും സ്ഥിരം ശത്രുക്കള്‍ ആണ്. അതുപോലെ, ലോക രാഷ്ട്രങ്ങളില്‍ ആരും തന്നെ നമ്മുടെ സ്ഥിരം മിത്രമല്ല. അമേരിക്കയുടെ സ്ഥിതി തന്നെ ഇപ്പോള്‍, റഷ്യയില്‍ നിന്ന് എണ്ണ വാങ്ങിയപ്പോള്‍ നാം കണ്ടതാണ്. മാത്രമല്ല, പാകിസ്ഥാനുമായുണ്ടായ യുദ്ധങ്ങളിലോക്കെ അവര്‍ നമ്മുടെ എതിര്‍ വശത്തായിരുന്നു. അവര്‍ക്ക് പാകിസ്ഥാനില്‍ താവളങ്ങള്‍ ഉണ്ടെന്നു കൂടെ നാം ഓര്‍ക്കണം. അതായത്, ഒരു രാജ്യത്തെപോലും മിത്രപക്ഷത്ത് നിര്‍ത്താന്‍ ദീര്‍ഘകാലം ഭാരതം ഭരിച്ച കോണ്‍ഗ്രസ്സിനു സാധിച്ചിട്ടില്ല. മോദിഭരണകൂടമാണ് ഈ അവസ്ഥയ്ക്ക് മാറ്റം വരുത്തിയത്. അങ്ങിനെയുള്ള സാഹചര്യത്തില്‍ സുശക്തമായ ഒരു സൈന്യം നമുക്ക് കൂടിയെ തീരൂ. നൂതന ആശയങ്ങളും, സാങ്കേതിക വിദ്യകളും വളരെ വേഗം ഹൃദിസ്ഥമാക്കാന്‍ കഴിയുന്ന യുവാക്കള്‍ തന്നെയാണ് നമുക്ക് ആവശ്യം.
ഇക്കാര്യം പറയുമ്പോള്‍ ഒരു കാര്യം മറക്കരുത്. ലോകത്തുള്ള പല പ്രമുഖ രാജ്യങ്ങളും ഈ നയം തന്നെയാണ് തുടരുന്നത്. മാത്രമല്ല, അമേരിക്ക, ചൈന, ഇസ്രായേല്‍, ഫ്രാന്‍സ്, ജര്‍മ്മനി തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ നിശ്ചിത കാലം യുവാക്കളെ നിര്‍ബന്ധിത സൈനിക സേവനത്തിനു വിധേയമാക്കുന്നുണ്ട്. അറബ് രാജ്യങ്ങളില്‍ പകുതിയും ഈ നയമാണ് സ്വീകരിച്ചിട്ടുള്ളത്. ബാക്കി രാജ്യങ്ങള്‍, അമേരിക്ക പോലുള്ള വന്‍ ശക്തികള്‍ക്ക് രാജ്യസുരക്ഷ കരാര്‍ കൊടുത്തിരിക്കുന്നു! നാല് വര്‍ഷം കഴിഞ്ഞാലും സൈന്യത്തില്‍ ചേര്‍ക്കാതെ റിസര്‍വ് പട്ടികയില്‍ ആണ് നിര്‍ബന്ധിത സൈനിക സേവനമുള്ള രാജ്യങ്ങള്‍ പെടുത്തുക. എന്നാല്‍ അഗ്നിപഥ് പദ്ധതിയില്‍ ഇരുപത്തി അഞ്ചു ശതമാനം ആളുകള്‍ക്ക് സ്ഥിരനിയമനം ലഭിക്കുന്നു.
വിപുലമായ ഇന്ത്യന്‍ സേനയുടെ ബജറ്റ് അഞ്ചേകാല്‍ ലക്ഷം കോടി രൂപയാണ്. അതില്‍ 1.2 ലക്ഷം കോടി രൂപ പെന്‍ഷന്‍ കൊടുക്കുന്നു. 2.3 ലക്ഷം കോടി രൂപ ശമ്പളവും മറ്റ് ചെലവുകളുമായി പോകുന്നു. ശേഷിക്കുന്ന 1.75 ലക്ഷം കോടി രൂപ മാത്രമാണ് ആയുധങ്ങള്‍ വാങ്ങാനും യന്ത്രവല്‍ക്കരണത്തിനും ആധുനികവല്‍ക്കരണത്തിനും ലഭിക്കുന്നത്. അതുകൊണ്ട് നമ്മുടെ സൈന്യം ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വളരെ പിന്നിലായി പോകുന്നു. നമുക്ക് വിദ്യാഭ്യാസമുള്ള, ക്രിയാശേഷിയുള്ള, ചിന്താശേഷിയുള്ള, ഭാവനാസമ്പന്നരായ ധാരാളം യുവാക്കള്‍ ഉണ്ട്. എന്നാല്‍ അവരുടെ സേവനം ഉപയോഗിക്കാന്‍ കഴിയുന്നില്ല എന്ന് മാത്രമല്ല, അവരുടെ തലച്ചോര്‍ വിലക്കെടുത്ത് അന്യരാജ്യങ്ങള്‍ നേട്ടം കൊയ്യുന്നു.
സൈന്യത്തില്‍ ആധുനികവല്‍ക്കരണവും, യന്ത്രവല്‍ക്കരണവും അനിവാര്യമാണ്. ഇത് ഡിജിറ്റല്‍ യുഗമാണ്. ഇവിടെ എരിഞ്ഞു തീരേണ്ടത് മനുഷ്യ ജീവനുകളല്ല. മറിച്ച് ഡിജിറ്റല്‍ ഉപകരണങ്ങള്‍ മാത്രമാണ്. അതിന് വേണ്ടത് പണമാണ്. അത് കണ്ടെത്താന്‍ ആണ് പല രാജ്യങ്ങളും അഗ്‌നിപഥ് പോലുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്. അയല്‍ രാജ്യങ്ങള്‍ ശത്രുതാ മനോഭാവം വെടിഞ്ഞ് സൗഹാര്‍ദ്ദത്തോടെ കഴിഞ്ഞാല്‍ സൈനിക ചെലവ് ഇപ്പോഴുള്ളതിന്റെ പത്തിലൊന്ന് ആക്കി ചുരുക്കാന്‍ കഴിയും. എന്നാല്‍, ആയുധ നിര്‍മ്മാതാക്കള്‍ അതിന് സമ്മതിക്കയില്ല എന്നത് മറ്റൊരുകാര്യം.
ആനുകൂല്യങ്ങള്‍
ഈ പദ്ധതി മുഖേന സൈന്യത്തില്‍ ചേരുന്നവര്‍ക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ സൈന്യം പ്രഖ്യാപിച്ചിട്ടുണ്ട്. 30,000 മുതല്‍ 40,000 രൂപവരെയാണ് ശമ്പളം. അതിന്റെ മുപ്പത് ശതമാനവും അത്രയും തുക സര്‍ക്കാരും ചേര്‍ത്ത് പിരിഞ്ഞു പോരുമ്പോള്‍ ഉള്ള ആനുകൂല്യത്തിനായി നിക്ഷേപിക്കുന്നു. നാല് വര്‍ഷം തികയുമ്പോള്‍ പിരിയുന്നവര്‍ക്ക് പതിനൊന്നര ലക്ഷം രൂപ കിട്ടുന്നു. കൂടാതെ, ഭക്ഷണം, താമസം, വസ്ത്രം, യാത്ര, ചികിത്സ, റിസ്‌ക് അലവന്‍സ് തുടങ്ങിയവയും ലഭിക്കുന്നു. പരിക്ക് പറ്റുകയാണ് എങ്കില്‍ പൂര്‍ണ്ണ ശാരീരിക ക്ഷമത നശിച്ചവര്‍ക്ക് നാല്‍പത്തി നാല് ലക്ഷവും, എഴുപത്തി അഞ്ചു ശതമാനം പരുക്ക് ഉള്ളവര്‍ക്ക് ഇരുപത്തിയഞ്ചു ലക്ഷവും, അമ്പത് ശതമാനത്തിനു പതിനഞ്ചു ലക്ഷവും നഷ്ടപരിഹാരമായി ലഭിക്കുന്നു. മുകളില്‍ സൂചിപ്പിച്ച എല്ലാ തുകയും നികുതി വിമുക്തമാണ്.
പിരിഞ്ഞു പോരുന്ന എഴുപത്തി അഞ്ചു ശതമാനം ആളുകള്‍ക്ക് നൈപുണ്യ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇത് സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് ആയതിനാല്‍ ഏത് കമ്പനികളും വിലമതിക്കുന്നു. ഇപ്പോള്‍ തന്നെ നൂറോളം കമ്പനികള്‍ ഇത്തരം ആളുകള്‍ക്ക് ജോലി നല്‍കാം എന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്.
മാത്രമല്ല, പത്താം ക്ലാസ് പാസായ ഒരാള്‍ക്ക് പ്ലസ് ടൂ പാസായ സര്‍ട്ടിഫിക്കറ്റാണ് നല്‍കുക. അതുപോലെ, പ്ലസ് ടൂ പാസായവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും, ഡിഗ്രി കഴിഞ്ഞവര്‍ക്ക് ബ്രിഡ്ജ് കോര്‍സ് വഴി പിജി സര്‍ട്ടിഫിക്കറ്റും നല്കുന്നു. ഇത് അവരുടെ തുടര്‍ പഠനത്തിന് വളരെ പ്രയോജനം നല്‍കുന്നു. ഉന്നത പഠനം ആഗ്രഹിക്കുന്നവര്‍ക്ക് കയ്യിലുള്ള ഇരുപത് ലക്ഷത്തിലധികം രൂപ ഉപയോഗിച്ച് തുടര്‍ പഠനം നടത്താനും സാധിക്കും. അതുപോലെ, എന്തെങ്കിലും ബിസിനസ് തുടങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക്, സാധാരണ പരിശോധന കൂടാതെ തന്നെ കിട്ടിയ തുക ബാങ്കില്‍ നിക്ഷേപിച്ചാല്‍ അതിന്റെ ഇരട്ടിയിലധികം തുക ലോണ്‍ ആയി ലഭിക്കുന്നു.
വിമര്‍ശനങ്ങള്‍
ബാലിശമായ വിമര്‍ശനങ്ങളാണ് പല കോണുകളില്‍ നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത്. ഇങ്ങിനെ പരിശീലനം കിട്ടിയ ആളുകള്‍ തീവ്രവാദ ഗ്രൂപ്പുകളില്‍ പോകില്ലേ എന്നാണ് ഒരു ചോദ്യം. അങ്ങനെ പോകുന്നവര്‍ അഗ്‌നിപഥ് പദ്ധതി ഇല്ലെങ്കിലും അങ്ങോട്ട് പോകില്ലേ? മാത്രമല്ല, സൈന്യത്തില്‍ പഠിപ്പിക്കുന്നത് ബോംബ് ഉണ്ടാക്കാനും ചാവേറാകാനും ഇരുവശത്തു നിന്നും കയ്യും കാലും വെട്ടി മാറ്റാനും അല്ലല്ലോ. സൈന്യത്തില്‍ നിന്ന് കിട്ടുന്നത് ദേശസ്‌നേഹാധിഷ്ഠിതമായ പരിശീലനമാണ്. രാജ്യത്തെ തകര്‍ക്കാനും തീവ്രവാദികള്‍ക്ക് ജയ് വിളിക്കാനും അല്ല പഠിപ്പിക്കുന്നത്. വേറൊരു വാദം, ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ട് സൈന്യത്തിന്റെ മേന്മ കുറയും എന്നാണ്. സൈന്യം അതിക്രമം കാണിക്കുന്നു എന്നും അമിതാധികാരം ഉപയോഗിക്കുന്നു എന്നും പറഞ്ഞവരാണ് ഇപ്പോള്‍ മറിച്ചു പറയുന്നത്. മാത്രമല്ല, ശത്രുരാജ്യങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ കഴിയില്ല എന്നും വിലപിക്കുന്നു. ഇന്നലെ വരെ ശത്രു രാജ്യങ്ങള്‍ക്ക് വേണ്ടി സ്തുതി പാടിയവരുടെ വാക്കുകളാണ് ഇത്!
മറ്റൊരു ആരോപണം അഗ്‌നിപഥ് വഴി സംഘപരിവാറുകാരെ തിരഞ്ഞെടുത്ത് സൈന്യത്തെ കാവിവല്‍ക്കരിക്കുന്നു എന്നാണ്. ആരാണ് ഇത് പറയുന്നത്? സിഗരറ്റ് കൂടിലും തുണ്ട് കടലാസിലും നിയമന ഉത്തരവ് നല്കിയിരുന്നവര്‍. അന്നവര്‍ പറഞ്ഞ ന്യായം, ഇന്നേവരെ ഞങ്ങള്‍ക്ക് ആരും ജോലി നല്‍കിയില്ല, ഞങ്ങള്‍ അധികാരത്തില്‍ വന്നപ്പോഴും അത് തുടരണോ എന്നാണ്. ഇതേ ന്യായം, ഒരുവാദത്തിനുവേണ്ടി കുറഞ്ഞ പക്ഷം കേരളത്തിലെങ്കിലും ചോദിച്ചു കൂടെ? സംഘപരിവാറുമായി ബന്ധമുണ്ടെന്നു പറഞ്ഞാല്‍ ഇന്നും ഒരാള്‍ക്ക് ജോലി കൊടുക്കാന്‍ ഒരു വര്‍ത്തകപ്രമാണിയും മുതിരില്ല എന്നല്ലേ സത്യം. ഭാരതത്തില്‍ ഏറ്റവും കര്‍ശനമായി നിയമനം നടത്തുന്ന വകുപ്പാണ് സേന. ഇത്തരം പ്രസ്താവനകള്‍ രാജ്യദ്രോഹ കുറ്റവും, അനുവദിക്കാന്‍ കഴിയാത്തതുമാണ്.
സൈന്യത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ് ഇത് വഴി ഇല്ലാതെയാകും എന്നാണ് മറ്റൊരു വാദം. അതിനുള്ള സാധ്യത സര്‍ക്കാര്‍ തള്ളിക്കളഞ്ഞതാണ്. സൈന്യം കരാര്‍ തൊഴിലാളികള്‍ ആകും എന്നും ചിലര്‍ വാദിക്കുന്നു. സാധാരണ പോലെ ഓരോ വര്‍ഷവും ഇരുപത്തിയഞ്ച് ശതമാനം പേരെ, അതായത് ഏകദേശം 12,500 പേരെ പതിനഞ്ചു വര്‍ഷം വരെ അവിടെ നിലനിര്‍ത്തുന്നുണ്ട്. അത് വര്‍ഷം പ്രതി തുടരും. അവര്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളോടെയും സ്ഥിര നിയമനമാണ് ലഭിക്കുന്നത്. അതായത്, നാല് വര്‍ഷം കൊണ്ട് നൂറു ശതമാനം പേര്‍ക്ക് സ്ഥിര നിയമനം കിട്ടുന്നു.
നാല് വര്‍ഷം കഴിഞ്ഞു പിരിഞ്ഞു പോകുന്നവര്‍ പിന്നെന്ത് ചെയ്യും എന്നും ചോദിക്കുന്നവരുണ്ട്. പതിനേഴര വയസില്‍ സൈന്യത്തില്‍ ചേരുന്ന വ്യക്തി ഇരുപത്തി ഒന്നര വയസാകുമ്പോഴാണ് പിരിഞ്ഞു പോരുന്നത്. അതും കൈ നിറയെ പണവും, സൈന്യത്തില്‍ നിന്ന് നാല് വര്‍ഷം കിട്ടിയ പരിശീലനവും അച്ചടക്കവും ആരോഗ്യവും കരുത്തും കൊണ്ടാണ് സമൂഹത്തിലേക്ക് വരുന്നത്. അവന്‍ ഈ പദ്ധതിയില്‍ ചേര്‍ന്നില്ലായിരുന്നു എങ്കില്‍ ഇതൊക്കെ നേടാന്‍ കഴിയുമോ? ഒരു ഇരുപത്തി ഒന്ന് വയസുകാരന് എന്ത് സാധ്യതകള്‍ ആണ് സമൂഹം നല്‍കുന്നത്? ഇന്നത്തെ അവസ്ഥയില്‍ അവന്‍ തീവ്രവാദിയോ മയക്ക് മരുന്ന് കച്ചവടക്കാരനോ സാമൂഹ്യ വിരുദ്ധനോ ആകുന്ന കാഴ്ചയാണ് ചുറ്റും കാണുന്നത്. അതേസമയം, സൈന്യത്തില്‍ നിന്ന് പുറത്ത് വരുന്ന യുവാവ് ഇച്ഛാശക്തിയോടെ, സമൂഹത്തിന് മുതല്‍ക്കൂട്ടായാണ് വരുന്നത്.
എന്താണ് സംഭവിച്ചത്?
പദ്ധതിക്കെതിരെ ഇത്രയും പ്രതിഷേധം ഉയര്‍ന്നു വരാനും രണ്ടായിരം കോടിയോളം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാകാനും ഇടയായ കാര്യങ്ങള്‍ സര്‍ക്കാര്‍ വിശദമായി പഠിക്കുന്നുണ്ട്. അതുവഴി ഇത്തരം അനുഭവങ്ങള്‍ക്ക് ഭാവിയില്‍ തടയിടാന്‍ കഴിയും.
തീവ്രവാദ ഗ്രൂപ്പുകള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയാണ് സമരത്തിന് ഇറങ്ങാന്‍ പൊതുജനങ്ങളെ ആഹ്വാനം ചെയ്തത്. കഴിഞ്ഞ രണ്ടു വര്‍ഷമായി കോവിഡ് കാരണം സൈന്യത്തിലേക്ക് നിയമനം നടന്നിരുന്നില്ല. എന്നാല്‍ രണ്ടു ലക്ഷത്തോളം തൊഴില്‍ രഹിതര്‍ ശാരീക ക്ഷമത പരിശോധന കഴിഞ്ഞ് എഴുത്ത് പരീക്ഷക്ക് വേണ്ടി കാത്തിരിപ്പുണ്ട്. തീവ്രവാദികളുടെ ലക്ഷ്യം അവരെ മുന്നില്‍ നിര്‍ത്തി കളിക്കാനായിരുന്നു. അവരെ തെറ്റിദ്ധരിപ്പിച്ചു സമരത്തിലേക്കും അക്രമത്തിലേക്കും തള്ളി വിട്ടു. എന്നാല്‍, സര്‍ക്കാര്‍ ഉടനെ ഇടപെട്ട്, അക്രമം നടത്തുന്നവര്‍ക്ക് പോലീസ് വെരിഫിക്കേഷന്‍ ഇല്ലാതെ ഒരു സര്‍ക്കാര്‍ ജോലിയും ലഭിക്കില്ല എന്ന് താക്കീത് നല്‍കി. അപ്പോള്‍ത്തന്നെ ഉദ്യോഗാര്‍ത്ഥികള്‍ ആയുധം വെച്ച് കീഴടങ്ങി. കേരളത്തിലും മറ്റും കണ്ടത് അതാണ്.
ജനപിന്തുണയില്ലാത്ത തീവ്രവാദികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു അത്. ബാക്കിയായത് ഇവരെ മുന്‍ നിര്‍ത്തി ലാഭം കൊയ്യാന്‍ പോയ ഇടതുപക്ഷവും കോണ്‍ഗ്രസ്സും ആണ്. അവരുടെ പരിപ്പും ശരിക്ക് വെന്തില്ല. സൈന്യത്തോടാണ് കളിക്കുന്നതെന്ന ബോധം സാധാരണക്കാരെ വല്ലാതെ കിടിലം കൊള്ളിച്ചു. പിന്നീട് കുറെ ചാനലുകാരും കൂലിയെഴുത്തുകാരും രാഷ്ട്രീയ തൊഴിലാളികളും മാത്രമായി രംഗത്ത്. അവരാകട്ടെ ഭാര്യവീട്ടില്‍ ചെന്നപ്പോള്‍ ഇരിക്കാന്‍ പോലും പറഞ്ഞില്ല എന്ന രൂപേണയാണ് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ കരഞ്ഞു തീര്‍ത്തത്. പോലീസിന്റെ ജോലി ക്രമസമാധാനം കാത്തു സൂക്ഷിക്കലാണ്. അത് തകരുമ്പോള്‍, അനുവദനീയമായ എല്ലാ നടപടികളും അവര്‍ സ്വീകരിക്കും. അത്, എം.പി ആയാലും മന്ത്രിയായാലും ശരി. എന്തായാലും, ചുവന്ന മഷിക്കുപ്പി കയ്യില്‍ കരുതാതിരുന്നത് കൊണ്ട് ആരുടേയും വസ്ത്രത്തില്‍ രക്തം പുരണ്ടതായി കണ്ടില്ല!
ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. സ്വിസ്സ് ബാങ്കില്‍ പണം നിറക്കുകയല്ല. ഇച്ഛാശക്തിയുള്ള, രാജ്യസ്‌നേഹമുള്ള, ആത്മാഭിമാനമുള്ള, മാനവിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്ന, ആരുടെ മുന്നിലും തല കുനിക്കാത്ത, എന്നാല്‍ ‘ലോകാസമസ്താ സുഖിനോ ഭവന്തു’ എന്ന് ചിന്തിക്കുന്ന, സനാതന മൂല്യങ്ങള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്ന ഒരു യുവഭാരതമാണ് സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. അത് തന്നെയാണ് ഛിദ്രശക്തികളെ വിഷമിപ്പിക്കുന്നതും.