ഒരു സിനിമ വിജയിച്ചാല്‍ അതിനു രണ്ടാംഭാഗം നിര്‍മ്മിക്കുക എന്നത് ആ രംഗത്തെ ഒരു സ്വാഭാവികമായ പരിണാമമാണ്. ഇത്തരം സിനിമകളില്‍ ആദ്യ സിനിമയിലെ നായക കഥാപാത്രം തന്നെയായിരിക്കും രണ്ടാം ഭാഗത്തിലും സാധാരണ കാണുക. എന്നാല്‍ കേരളത്തിലെ സ്വര്‍ണ്ണക്കടത്തുകഥ സിനിമയെടുത്താല്‍ രണ്ടാം ഭാഗത്ത് വില്ലത്തി നായികയാകുന്ന രംഗങ്ങളാണ് ആദ്യ പാദത്തിലെങ്കിലും എന്ന് പറയാതെ വയ്യ. ഒന്നാംഭാഗത്തില്‍ മടിയില്‍ കനമില്ലെങ്കില്‍ വഴിയില്‍ ഭയമെന്തിന് എന്നൊക്കെ പഞ്ച ഡയലോഗ് അടിച്ച നായകന്‍ ‘പവനായി ശവമായി’ എന്ന സ്ഥിതിയിലാണ്. ആദ്യഭാഗത്ത് വേഷം മാറി കറങ്ങിനടന്നു നാട്ടുകാരെ പറ്റിച്ച മാരീചനും ശൂര്‍പ്പണഖയും പിന്നെ സാക്ഷാല്‍ രാവണനും സ്വന്തം രൂപത്തിലേക്ക് തിരിച്ചുപോരേണ്ടിവന്ന സംഭവബഹുലമായ കഥകൂടിയാവും ‘മാരീചന്‍ വെറുമൊരു മാനല്ല’ എന്ന സ്വര്‍ണ്ണക്കടത്ത് റീ ലോഡഡ്. ഈ തിരക്കഥയുടെ പ്രധാന ആകര്‍ഷണം സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളാണ്.. ബിരിയാണിചെമ്പില്‍ നിന്ന് ഇറങ്ങിനടക്കുന്ന കാര്‍ട്ടൂണ്‍ ഭൂതങ്ങളും ഈ സിനിമയുടെ മുഖ്യാകര്‍ഷകങ്ങളായിരിക്കും.
സ്വര്‍ണ്ണക്കടത്തുകേസിലെ സ്വപ്‌ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തല്‍ കേരളത്തിന്റെ രാഷ്ട്രീയത്തെ തീപിടിപ്പിച്ചിരിക്കുന്നു. പൊതുവേ ജനങ്ങള്‍ വിശ്വസിക്കുകയും, സത്യം അതായിരിക്കുമെന്ന് മനസ്സില്‍ അംഗീകരിക്കുകയും ചെയ്ത പല കാര്യങ്ങള്‍ക്കും ഒരുപാട് വ്യക്തത കൈവന്നിരിക്കുന്നു. സ്വപ്‌നയുടേതായി ആദ്യം പുറത്തിറങ്ങിയ ശബ്ദരേഖ പിണറായി ഭരണകൂടത്തെ വെള്ളപൂശി രക്ഷിക്കുവാനായിരുന്നുവല്ലോ. മുഖ്യമന്ത്രിയെ അറിയില്ല, ഒരു മന്ത്രിക്കും, സ്പീക്കറിനും ഈ കള്ളക്കടത്തില്‍ പങ്കില്ല എന്നുള്ള ഒരു ശബ്ദസന്ദേശം കമ്മ്യൂണിസ്റ്റ് നേതാക്കളും, പാര്‍ട്ടി വക്താക്കളും ആ കാലഘട്ടത്തില്‍ ആഘോഷിച്ചതാണ്. എന്നാല്‍ ഇപ്പോള്‍ സ്വപ്‌നയുടെ മാധ്യമ ഇടപെടലുകളെ, ശബ്ദ-ദൃശ്യ സന്ദേശത്തെ ഏറ്റവും ഭയത്തോടെയും വെറുപ്പോടെയുമാണ് സിപിഎമ്മിന്റെ നേതാക്കളും ഭരണകൂടവും കാണുന്നത്. എന്നാല്‍ സത്യത്തില്‍ സ്വപ്‌നയുടെ മാധ്യമ ഇടപെടലുകളെക്കാള്‍ മാരകമാണ് അവര്‍ നല്‍കിയ അഫിഡവിറ്റും, ഇനിയും പുറത്ത് വരാത്ത 164 സ്റ്റേറ്റ്‌മെന്റും. ഇന്ന് മാധ്യമങ്ങളില്‍ വന്ന അഫിഡവിറ്റിന്റെ ചെറിയ ഭാഗങ്ങളില്‍ തന്നെ ഒരു മുഖ്യമന്ത്രിയും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങള്‍ ആണ് സ്വപ്‌ന സുരേഷ് പറഞ്ഞുവെച്ചിരുന്നത്.
അഫിഡവിറ്റിലെ യാഥാര്‍ത്ഥ്യങ്ങള്‍
പുറത്തുവന്ന സ്വപ്‌ന സുരേഷ് നല്‍കിയ അഫിഡവിറ്റിലെ പല വിവരങ്ങളും കേരളം ഞെട്ടലോടെയാണ് കേട്ടത്. കേരളത്തിന്റെ ഭരണത്തലവന്‍ തന്റെ മകള്‍ക്കും കുടുംബത്തിനും വേണ്ടി നടത്തിയ വഴിവിട്ട ശ്രമങ്ങളില്‍ പലതും നടക്കാത്തതുകൊണ്ട് അഴിമതിയാകില്ലയെങ്കിലും അതിനുവേണ്ടിനടത്തിയ ശ്രമങ്ങള്‍ മലയാളികള്‍കള്‍ക്ക് ആകെ നാണക്കേടുണ്ടാക്കുന്നതാണ്. സ്വപ്‌നസുരേഷിന്റേതായി നല്‍കിയ അഫിഡവിറ്റില്‍ മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ വഴിവിട്ടു നടത്തിയ കച്ചവട ശ്രമങ്ങള്‍ അക്കമിട്ട് പറയുന്നുണ്ട്. അത് പൊതുവില്‍ നിലനില്‍ക്കുന്ന ആരോപണങ്ങളെയും അവരുടെ പൊതുസ്വഭാവത്തോടും യോജിക്കുന്നതുമായതിനാല്‍ വിശ്വസനീയവുമാണ്. അതില്‍ പ്രധാനപ്പെട്ടത് മകള്‍ക്കുവേണ്ടി ഷാര്‍ജ ഭരണാധികാരിയോട് ആ നാടിന്റ ഐ.ടി ബിസിനസ്സിന്റെ കച്ചവടം ഉറപ്പിക്കുവാന്‍ നടന്ന പാളിപ്പോയ ശ്രമമാണ്. ഇതിനു വേദിയൊരുക്കുവാന്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ ഡോക്ടറേറ്റ് ഷാര്‍ജ ഭരണാധികാരിക്ക് നല്‍കുന്ന ചടങ്ങുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുവാനും മറ്റും കെ.ടി. ജലീല്‍ വഴി ശ്രമിച്ചു നടപ്പിലാക്കിയതും, ചടങ്ങില്‍ നിയമങ്ങള്‍ക്കും കീഴ്‌വഴക്കങ്ങള്‍ക്കും വിപരീതമായി മുഖ്യമന്ത്രി പ്രസംഗിച്ചതും എല്ലാം കൂട്ടിവായിക്കുമ്പോള്‍ അത് ചില സ്വാര്‍ത്ഥ താല്പര്യത്തിന്റെ ഭാഗമായിരുന്നു എന്നുതന്നെവേണം കരുതാന്‍. എന്നാല്‍ പ്രൊഫഷണല്‍ അപ്രോച്ചിന്റെ കുറവിന്റെയും ജന്മനായുള്ള അത്യാര്‍ത്തിയുടെയും പെര്‍ഫെക്റ്റ് കോമ്പിനേഷന്റെ ഭാഗമായി കാര്യങ്ങള്‍ പാളിപ്പോകുകയും ഷാര്‍ജ ഭരണാധികാരിയുടെ പത്‌നി മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങളെ ‘കടക്കുപുറത്ത്’ എന്നുപറയുകയും ചെയ്തു എന്നതാണ് സ്വപ്‌നയുടെ മൊഴിയിലെ ഒരു പരാമര്‍ശമെന്നാണ് പുറത്തുവന്ന വാര്‍ത്തകള്‍.
മറ്റുരണ്ടു പരാമര്‍ശങ്ങള്‍ നിയമ നടപടി ന്യായമായും പ്രതീക്ഷിക്കാവുന്നവയാണ്. അതില്‍ പ്രധാനപ്പെട്ടത് മുഖ്യമന്ത്രിക്കുവേണ്ടി എന്ന് പറഞ്ഞു എം. ശിവശങ്കര്‍ ഐ.എ.എസ്സ് പറഞ്ഞിട്ട് ഒരു കോണ്‍സുലറ്റ് ഉദ്യോഗസ്ഥന്‍ ഒരുപെട്ടിനിറയെ നോട്ടുകള്‍ കടത്തിയെന്നതാണ്. അത് മുഖ്യമന്ത്രിക്കുവേണ്ടിയാണോ അതോ ശിവശങ്കരനും മുന്‍ സ്പീക്കറും ചേര്‍ന്ന് സ്ഥാപിക്കുന്നുവെന്നാരോപണമുള്ള കോളേജിനുവേണ്ടിയാണോ എന്നെല്ലാം ഇനിയുള്ള അന്വേഷണത്തിലൂടെ മാത്രമേ പുറത്തുവരൂ. ഏതായാലും മുഖ്യമന്ത്രി പോയതിനുപിന്നാലെ മറന്ന വലിയ ഘനമുള്ള പെട്ടിയുമായി കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ യാത്ര ചെയ്‌തോയെന്നു കണ്ടുപിടിക്കുവാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് വലിയ സമയമൊന്നും ആവശ്യമില്ലാത്തതാണ്. അങ്ങിനെ വന്നാല്‍ സ്വപ്‌നയുടെ ആരോപണം മുഖ്യമന്ത്രിയെ നേരിട്ട് ബാധിക്കുന്നതും അദ്ദേഹത്തെ ചോദ്യം ചെയ്താല്‍ രാജിവെക്കുവാന്‍ നിര്‍ബന്ധിതനാക്കുന്നതുമാണ്. കാരണം ഇതൊരു രാഷ്ട്രീയാരോപണമല്ല എന്നുള്ളതും ഭരണത്തലവന്‍ തന്നെ രാജ്യദ്രോഹക്കുറ്റത്തിന്, ഇന്ത്യന്‍ നോട്ടുകളോ വിദേശ നോട്ടുകളോ നിയമപരമല്ലാതെ വിദേശത്തേക്ക് കടത്തി എന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 489 A മുതല്‍ E വരെയുള്ള നിയമങ്ങളുടെ ലംഘനമാണ്. ഒരുവ്യക്തിക്ക് യുഎയിലേക്ക് പോകുമ്പോള്‍ നിയമപരമായി കൊണ്ടുപോകുവാന്‍ കഴിയുക പരമാവധി 25000 രൂപമാത്രമുള്ളയിടത്താണ് ഈ കറന്‍സി കള്ളക്കടത്തെന്നുള്ളത് കുറ്റകൃത്യത്തിന്റെ വ്യാപ്തികൂട്ടുന്നു.
അടുത്ത ആരോപണം ഇതിലും കൂടുതല്‍ നിയമനടപടി പ്രതീക്ഷിക്കാവുന്നതും, മലയാളികള്‍ക്ക് ഏറ്റവും അപമാനകരവുമാണ്. കേരളത്തിന്റെ ഭരണത്തലവനായ മുഖ്യമന്ത്രിതന്നെ സ്വര്‍ണ്ണക്കടത്തിന് നേതൃത്വം നല്‍കുക എന്നത് കേട്ടുകേള്‍വിപോലുമില്ലാത്തതും അത്യപൂര്‍വ്വവുമാണ്. കോണ്‍സുലേറ്റിലേക്ക് കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണ്ണം ബിരിയാണിച്ചെമ്പില്‍ ആക്കി നാലുപേര്‍ ചുമന്നു വലിയ എസ്. യു.വികളായ മിസ്തുബുഷി പ്രാഡോ, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ വലിയ വാഹനങ്ങളില്‍ മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് എത്തിക്കുമായിരുന്നു എന്നതാണ്. കോണ്‍സുലാര്‍ ജനറലിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ അതീവരഹസ്യമായി ബിരിയാണിച്ചെമ്പില്‍ നിറക്കുന്ന ആഹാരത്തോടൊപ്പം വലിയ ഭാരമുള്ള ലോഹങ്ങളും ഉണ്ടെന്നുവേണം മനസ്സിലാക്കുവാന്‍. കാരണം ബിരിയാണി ക്ലിഫ് ഹൗസില്‍ എത്തുന്നതുവരെ കോണ്‍സുലാര്‍ ജനറല്‍ക്ക് ഇരിക്കപ്പൊറുതിയില്ലത്രേ. മുഖ്യമന്ത്രിയുടെ വസതിയില്‍ പരിചാരകര്‍ക്കും ഷെഫിനും ഒരു കുറവുമില്ലെങ്കിലും ഈ ദുബായ് ബിരിയാണി നേരെ അന്തഃപുരത്തിലേക്കാണ് പോയിരുന്നതെന്ന് യു.എ.ഇ കോണ്‍സുലേറ്റിലെ ജോലിക്കാര്‍ പറഞ്ഞതായും സ്വപ്‌നയുടെ മൊഴിയിലുണ്ടത്രെ. ഇരിക്കപ്പൊറുതിയില്ലാത്ത മറ്റൊരാള്‍ അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കരനായിരുന്നു എന്ന് സ്വപ്‌ന തറപ്പിച്ചു പറയുന്നു. മാത്രവുമല്ല ബിരിയാണി മുഖ്യമന്ത്രിയുടെ വീട്ടില്‍ എത്തുംവരെ നിരന്തരം അന്വേഷിക്കുകയും ബിരിയാണി ചെമ്പു എത്തിയാല്‍ അത് വാട്ട്‌സ്ആപ്പ് സന്ദേശം വഴി ഈ ഉന്നത ഉദ്യോഗസ്ഥന്‍ തന്നെ അറിയിക്കുമായിരുന്നുവത്ര. ഇത് വെറും ബിരിയാണി നയതന്ത്രം മാത്രമല്ല മറിച്ച് സര്‍ക്കാര്‍ നിയന്ത്രിത സ്വര്‍ണ്ണ കള്ളക്കടത്ത് തന്നെയായിരുന്നു എന്നത് ഈ ഉന്നത ഇടപെടലിലൂടെ പൂര്‍ണ്ണമായും ഉറപ്പായകാര്യങ്ങളാണ്.
എന്നാല്‍ ഈ ആരോപണങ്ങള്‍ എല്ലാംതന്നെ വളരെ മുന്‍പുതന്നെ സ്വപ്‌ന സുരേഷ് കസ്റ്റംസിന് നല്കിയതാണെന്നും അവ കസ്റ്റംസിലെ ചില ഇടതുസഹയാത്രികര്‍ മുക്കിയതാണെന്നും അന്നുമുതല്‍ ആരോപണവുമുണ്ട്. ഈ ആരോപണങ്ങളെ സാധൂകരിക്കുവാന്‍ പോകുന്ന മറ്റൊരു സംഭവം ഇ.ഡി ആവശ്യപ്പെട്ടിട്ടും കസ്റ്റംസ് അവരുടെ കയ്യില്‍ ഇരുന്ന ആദ്യത്തെ ഈ 164 പ്രസ്താവന നല്‍കിയില്ല എന്നത് ഈത്തരുണത്തില്‍ ഓര്‍ക്കേണ്ടതാണ്. മറ്റൊരു പ്രധാനപ്പെട്ട തെളിവ് എം. ശിവശങ്കരന്റെ കുപ്രസിദ്ധമായ ‘അശ്വത്ഥാമാവ് വെറുമൊരു ആന’ എന്ന പുസ്തകത്തില്‍ (പേജ് നമ്പര്‍ 143 ല്‍) അദ്ദേഹം ഇങ്ങിനെ എഴുതുന്നു: ”മൂന്ന് ഏജന്‍സികളാണ് ഇതുമായി ബന്ധപ്പെട്ട കേസുകള്‍ അന്വേഷിച്ചത്. അതില്‍ എന്‍ഐഎ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ കീഴിലും കസ്റ്റംസും എന്‍ഫോഴ്‌സ്‌മെന്റും കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുമുള്ള ഏജന്‍സികളാണ്. രാഷ്ട്രീയമായ ഒരു ഇടപെടല്‍ ഉണ്ടാകണമെങ്കില്‍ അത് ആഭ്യന്തരവകുപ്പ് വഴിയാകാനേ തരമുള്ളൂ. അതേ സമയം ധനവകുപ്പില്‍ രണ്ടാംനിര രാഷ്ട്രീയക്കാര്‍ക്ക് ഇടപെടാനുള്ള സാഹചര്യം ഉണ്ടുതാനും. ഏതുവിധേനയെങ്കിലും ഈ കേസില്‍ എന്നെ വലിച്ചിഴച്ച് പെടുത്തുവാന്‍ ഊന്നലുണ്ടായതും കേന്ദ്ര ധനകാര്യവകുപ്പിന്റെ കീഴിലുള്ള ഏജന്‍സികളുടെ അന്വേഷണത്തിലാണ്. ഒരുപക്ഷെ അറസ്റ്റും ജയില്‍വാസവും ഒഴിവാക്കുവാനായി ചില അധികാരകേന്ദ്രങ്ങളെ പരാമര്‍ശിക്കുന്ന മൊഴിനല്‍കുമെന്ന് അവര്‍ കരുതിയിരിക്കാം. ഒളിഞ്ഞും തെളിഞ്ഞും അതിനുള്ള ശ്രമങ്ങള്‍ നടന്നുവെന്നുറപ്പാണ്. ചില ഉദ്യോഗസ്ഥന്മാര്‍ക്കെങ്കിലും ഇതിനോട് വിയോജിപ്പുണ്ടായിരുന്നൂ എന്ന് വ്യക്തം.”
ഇതില്‍ നിന്ന് വ്യക്തമാകുന്ന കാര്യം ഇവയെല്ലാമാണ്.. 1. ആഭ്യന്തര വകുപ്പില്‍ നിന്ന് രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാവാം എന്ന സൂചനയുണ്ടെങ്കിലും എന്‍ഐഎ ക്കെതിരെ പരാമര്‍ശമില്ല. അതിനു കാരണം? (എന്‍ഐഎ യെ ക്ഷണിച്ചത് ശിവശങ്കര്‍ സാറിന്റെ കൂര്‍മ്മ ബുദ്ധിയാണ് എന്ന് സ്വപ്‌ന പറഞ്ഞതോര്‍ക്കുക..) 2. കേന്ദ്ര ധനകാര്യവകുപ്പിന്റെ കീഴിലാണെങ്കിലും കസ്റ്റംസിനെതിരെ പൊതുവേ പരാതിയില്ല എന്നുമാത്രമല്ല ചില ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടില്ല എന്നുവരെ മാധ്യമങ്ങളോട് പറഞ്ഞതും, എന്‍ഫോഴ്‌സ്‌മെന്റിനെതിരെ മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടികളെടുത്തതെന്നതും കൂട്ടിവായിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. 3. ‘ചില ഉദ്യോഗസ്ഥന്മാര്‍ക്കെങ്കിലും ഇതിനോട് വിയോജിപ്പുണ്ടായിരുന്നൂ എന്ന് വ്യക്തം’ എന്ന പ്രസ്താവനയോടുകൂടി മിക്കവാറും ബിരിയാണി നയതന്ത്രത്തിനെതിരായ തെളിവുകള്‍ എല്ലാം പൂര്‍ണതയിലെത്തി. നയതന്ത്രത്തിനെതിരായ തെളിവുകള്‍ ചില ഇടതു സഹയാത്രികരായ ഉദ്യോഗസ്ഥന്മാര്‍ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തു എന്നുവേണം അനുമാനിക്കാന്‍.
കേരളം ഭയപ്പാടോടെ കേട്ട ടെലഫോണ്‍ സംഭാഷണം ..
അശ്വത്ഥാമാവ് വെറും ഒരു ആനയാണെന്ന് സംശയമുള്ളവര്‍ക്ക് പോലും മാരീചന്‍ വെറുമൊരു മാനല്ല എന്നുറപ്പുണ്ട്. സ്വപ്‌നസുരേഷ് പുറത്തുവിട്ട അവരുടേതും പൊലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ മാരീചനായി രംഗത്തുവന്ന ഷാജ് കിരണിന്റെയും ടെലഫോണ്‍ സംഭാഷണവും ഈ അഫിഡവിറ്റുമായി ബന്ധമൊന്നുമില്ലെങ്കിലും കാലങ്ങളായി മലയാളികള്‍ കേട്ടതും കമ്മ്യൂണിസ്റ്റ് നേതാക്കള്‍ മാധ്യമകെട്ടുകഥയെന്നു നമ്മളെ പഠിപ്പിച്ചതുമായ പല യാഥാര്‍ത്ഥ്യങ്ങളിലേക്കും വെളിച്ചം വീശുന്നതായിരുന്നു. ആധുനിക മാരീചന്റെ ഉന്നത ബന്ധത്തെക്കുറിച്ചും ടെലഫോണ്‍ സംഭാഷണത്തിന്റെ ആധികാരികതയെക്കുറിച്ചും ആര്‍ക്കെങ്കിലും അല്പം സംശയമുണ്ടായിരുന്നുവെങ്കില്‍ അത് കേരളത്തിലെ എ.ഡി.ജി. പിയും വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ ബ്യൂറോ ചീഫുമായ ഉയര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എം.ആര്‍.അജിത്കുമാറിനെ സ്ഥാനമാറ്റം നല്‍കിയതോടെ ആ സംശയം പൂര്‍ണമായും മാറിക്കിട്ടി. മണിക്കൂറുകള്‍ നീണ്ട ടെലഫോണ്‍ സംഭാഷങ്ങളില്‍ പ്രധാനമായും ഷാജ് കിരണ്‍ എന്ന ഇടനിലക്കാരന്‍ പ്രധാനമായും ആശങ്കപ്പെടുന്നത് സ്വപ്‌നയുടെ സുരക്ഷയെ കുറിച്ചാണ് എങ്കിലും അതിലൂടെ ഷാജ് യഥാര്‍ത്ഥത്തില്‍ പങ്കുവെക്കുന്നത് മുഖ്യമന്ത്രിയുമായി സന്ധിയുണ്ടാക്കി ട്രാവല്‍ ബാന്‍ മാറ്റി വിദേശത്തുപോയി ജീവിക്കേണ്ടതിന്റെ ആവശ്യകതയെകുറിച്ചാണ്.
ഈ സംഭാഷണത്തില്‍ പലയിടത്തും ഷാജ് കിരണ്‍ കുപ്രസിദ്ധമായ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ കാര്യങ്ങള്‍ തുറന്നുപറയുന്നുമുണ്ട്. പിന്നീട് മാധ്യമങ്ങളോട് എച്ച്ആര്‍ഡിഎസ് സെക്രട്ടറിയും മുന്‍ എസ്.എഫ്.ഐ നേതാവുമായ അജികൃഷ്ണന്‍ നല്‍കിയ വെളിപ്പെടുത്തലില്‍ ഇത് സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുമുണ്ട്. അജികൃഷ്ണന്‍ പറഞ്ഞതിന്‍ പ്രകാരം ഷാജ് കിരണ്‍ സ്വപ്‌നയെ കാണുവാന്‍ പലവട്ടം എച്ച്.ആര്‍.ഡി. എസ്സിന്റെ ഓഫീസില്‍ വന്നപ്പോള്‍ ഒരു ദിവസം അജി കൃഷ്ണനെ കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അന്ന് എച്ച്ആര്‍ഡിഎസ് ഇത്രവലിയ പ്രോജക്ടുകളാണ് ചെയ്യുന്നത് എന്ന് അറിഞ്ഞിരുന്നില്ലെന്നും എച്ച്ആര്‍ഡിഎസ്സിനെ സഹായിക്കുവാന്‍ താല്പര്യമുണ്ടെന്നും സൂചിപ്പിക്കുന്നു. പിന്നീടാണ് സഹായമെന്നാല്‍ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ എഫ്.സി.ആര്‍.എ എന്‍ഫോഴ്‌സ്‌മെന്റ് നിരോധിച്ചിരിക്കുകയാണെന്നും, വിദേശത്ത് ലക്ഷക്കണക്കിന് കോടികള്‍ ചര്‍ച്ചിന് ഉണ്ടെന്നും അത് എച്ച്.ആര്‍.ഡി.എസ്സിന്റെ എഫ്. സി.ആര്‍.എ വഴി കേരളത്തില്‍ എത്തിക്കാന്‍ സഹായിക്കാമെന്നും സൂചിപ്പിച്ചുവത്രെ. ഇത് സൂചിപ്പിക്കുന്നത് ഷാജ് കിരണിനു ബിലീവേഴ്‌സ് ചര്‍ച്ചുമായി രഹസ്യഫണ്ടുകൈമാറ്റം ചെയ്യുന്ന കാര്യങ്ങള്‍ സംസാരിക്കുവാനുള്ളതടക്കം ഉള്ള ബന്ധങ്ങള്‍ ഉണ്ടെന്നാണല്ലോ. ഏതായാലും ബിലീവേഴ്‌സ് ചര്‍ച്ചയുമായി സാമാന്യത്തിലധികം ബന്ധമുണ്ട് ഷാജ് കിരണിന് എന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്.
ഷാജ് കിരണും സ്വപ്‌നസുരേഷുമായും നടന്ന ടെലഫോണ്‍ സംഭാഷണത്തിന്റെ രത്‌നച്ചുരുക്കവും അതിന്റെ പിന്നിലുള്ള യാഥാര്‍ത്ഥ്യവും ഇഴ കീറി പരിശോധിച്ചാല്‍ ലഭ്യമാകുന്നത് ഒരു ക്ലാസ്സിക് ഗൂഢാലോചനയുടെ പാളിപ്പോയ തിരക്കഥയാണ്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി പി. ശശി 2022 ഏപ്രില്‍ 20ന് നിയമിക്കപ്പെട്ടതിനു തൊട്ടുപിറകെ, കൃത്യമായിപറഞ്ഞാല്‍ 2022 ഏപ്രില്‍ 24 നാണല്ലോ 1995 ഐ.പി. എസ് ബാച്ചുകാരനായ എം.ആര്‍.അജിത്കുമാറിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ സ്ഥാനത്തുനിന്ന് മാറ്റി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടറായി നിയമിച്ചത്. ഈ സ്ഥാനമാറ്റത്തിലെ പ്രധാന മാധ്യമ ആകര്‍ഷണം ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി ആയിരുന്ന എസ്.ശ്രീജിത്ത് ഐ.പി. എസ്സിന്റെ സ്ഥലംമാറ്റമായിരുന്നല്ലോ. അതും മറ്റൊരുആരോപണ വിധേയനെ സംരക്ഷിക്കുവാനും പ്രമാദമായ ഒരു കേസിന്റെ അന്വേഷണം മരവിപ്പിക്കാനുമാന്നെന്നുള്ളതുകൊണ്ടു മാത്രമാണ് ഈ വാര്‍ത്തക്ക് മാധ്യമശ്രദ്ധ കിട്ടാതെ പോയത്. അല്ലെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന ഒരു വാര്‍ത്തയുടെയും അന്വേഷണാത്മക പത്രപ്രവര്‍ത്തനവും കേരളത്തില്‍ പതിവില്ലല്ലോ. അങ്ങിനെ ഏപ്രില്‍ 24ന് ചില പ്രത്യേകലക്ഷ്യത്തിനായി ദൗത്യമേല്പിച്ച എം.ആര്‍.അജിത്തിന് രണ്ടുമാസം കഴിയുംമുമ്പേ സ്ഥാനം ഒഴിയേണ്ടിവന്നു. വിജിലന്‍സ് ഡയറക്ടറായി എം.ആര്‍. അജിത്തിന് സ്ഥാനം കിട്ടുമെന്ന് ഉറപ്പായ സമയം മുതല്‍ തന്നെ ഷാജ് കിരണ്‍ സ്വപ്‌നയുമായി അടുപ്പം സ്ഥാപിക്കുവാന്‍ തുടങ്ങി എന്നുവേണം അനുമാനിക്കുവാന്‍. കാരണം നിയമന ഉത്തരവും മറ്റു ഉദ്യോഗസ്ഥരുടെ സ്ഥാനമാറ്റവും തീരുമാനിക്കപ്പെടുന്നതിനെടുക്കുന്ന സമയ താമസവും നഷ്ടപ്പെടുത്താന്‍ ഇല്ലാത്ത അടിയന്തിര നീക്കത്തിനാണല്ലോ അജിത് കുമാറിനെ രാഷ്ട്രീയ നേതൃത്വം കളത്തിലിറക്കിയത്. അതുകൊണ്ടാണ് ഷാജിനു സ്വപ്‌നയുമായുള്ള ബന്ധം 60 ദിവസത്തേത് മാത്രമായി ചുരുങ്ങിയതും ഈ 60 ദിവസ ത്തിന് ഇത്ര പ്രാധാന്യം കൈവന്നതും.
മാര്‍ക്‌സിസ്റ്റ് നേതൃത്വം മാധ്യമങ്ങളോട് ചോദിക്കുന്ന ഒരു പ്രധാനചോദ്യം 164 സ്റ്റേറ്റ്‌മെന്റ് നല്കികഴിഞ്ഞാല്‍ പിന്നെ എന്തിനാണ് ഞങ്ങള്‍ സ്വപ്‌നയെ സ്വാധീനിക്കുന്നത് എന്നും അതുകൊണ്ടു എന്തുനേട്ടമാണ് സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഉണ്ടാവുന്നതും എന്നുമാണ്. ഇത് പ്രഥമദൃഷ്ട്യാ ശരിയെന്നുതോന്നാമെങ്കിലും മറ്റുചില കാരണങ്ങള്‍കൂടി മനസ്സിലാക്കിയാല്‍ മാത്രമേ സ്വപ്‌നയുടെ ശിഷ്ടകാല സേവനത്തിന്റെ വിലയറിയൂ. സിപിഎമ്മും മുഖ്യമന്ത്രിയും 164 തിരുത്താമെന്ന ബുദ്ധിശൂന്യതയുടെ പിറകേപോകില്ലെന്നും മറിച്ച് സ്വപ്‌ന 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയത് ആര്‍.എസ്.എസ്സിന്റെയും സംഘപരിവാര്‍ നേതാക്കളുടെയും നിര്‍ബന്ധത്താലാണെന്നും വരുത്തിത്തീര്‍ക്കലായിരുന്നു ഈ ഗൂഢസംഘത്തിന്റെ ഉദ്ദേശമെന്ന് വ്യക്തം. നിയമപരമായി പോരാട്ടം നീളുമെന്നുള്ളതുകൊണ്ട് രാഷ്ട്രീയമായി ഒരു ‘കൗണ്ടര്‍ നരേറ്റീവ്’ സൃഷ്ടിക്കുക എന്ന മാര്‍ക്‌സിസ്റ്റ് തന്ത്രമാണ് സ്വപ്‌നയുടെ ശബ്ദരേഖ വെളിപ്പെടുത്തലോടെ നിലംപരിശായതും വിപരീതഫലം ഉണ്ടാക്കിയതും.
ഭരണകൂടത്തിന്റെയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ലോബിയുടെയും പദ്ധതിപ്രകാരം സ്വപ്‌നയെ കൂട്ടുപിടിച്ചു സാന്ത്വനപ്പെടുത്തിയും പ്രലോഭിപ്പിച്ചും 164 സ്റ്റേറ്റ്‌മെന്റ് നല്‍കിയത് ആര്‍.എസ്.എസ്സിന്റെ നിര്‍ബന്ധപ്രകാരമാണെന്നും അതിനു പണവും ജോലിയും നല്‍കിയെന്നും ഒരു പ്രസ്താവന ഇറക്കിക്കുക. അതോടെ പാസ്‌പോര്‍ട്ട് തിരികെ കിട്ടുകയും ട്രാവല്‍ ബാന്‍ ഒഴിവാകുകയും ചെയ്യുകയും ഭാവിയില്‍ വിദേശത്തുപോയി ജോലിചെയ്‌തോ, വ്യാപാരം നടത്തിയോ ജീവിക്കുവാനുള്ള സാഹചര്യം സൃഷ്ടിക്കാം എന്നായിരുന്നല്ലോ ഷാജ് കിരണിന്റെ ആവശ്യം. ഈ ലക്ഷ്യത്തിനായി ആവശ്യത്തിന് അടുപ്പവും സ്വാതന്ത്രവും ഉണ്ടാക്കി എത്രയുംപെട്ടെന് ഈ ‘ഡീല്‍’സ്വപ്‌നയുടെ മുന്നിലെത്തിക്കുക എന്നതായിരുന്നു ഷാജ് കിരണിന്റെ ദൗത്യം. ഈ ദൗത്യം ഷാജ് കിരണിനെ ഏല്‍പ്പിച്ചതും പുരോഗതി നിത്യേന വിലയിരുത്തിയതും, ആവശ്യമായ സഹായങ്ങള്‍ നല്‍കുകയുമാണ് തലസ്ഥാനത്തെ മുന്‍ എസ്.എഫ്.ഐ നേതാവും യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറുമായ പോലീസ് ഉന്നതനോട് അദ്ദേഹത്തിന്റെ രാഷ്ട്രീയ യജമാനനായ പി.ശശി ആവശ്യപ്പെട്ടതനുസരിച്ച് അദ്ദേഹം ചെയ്തത്. ഷാജ് കിരണിനെപ്പോലെ ഒരു ശരാശരി ബുദ്ധിമാത്രമുള്ള, പത്രപ്രവര്‍ത്തകനായി വിജയിക്കാതെ സ്ഥല കച്ചവടം നടത്തുകയും ബിലീവേഴ്‌സ് ചര്‍ച്ചിന്റെ പിന്തുണയില്‍ ടൊയോട്ട ഫോര്‍ച്ചുണര്‍ എസ്.യു.വിയില്‍ സഞ്ചരിക്കുകയും രണ്ടു ഫോണുകള്‍ കൈയ്യില്‍ വെക്കുകയും ചെയ്താലും സ്വപ്‌നയെപ്പോലുള്ള ഒരു സ്ത്രീയെ വിശ്വസിപ്പിക്കുവാന്‍ ബുദ്ധിമുട്ടായി കാണണം. അതിനു മറുമരുന്നും തന്റെ ഉന്നതബന്ധത്തിന്റെ തെളിവ് പ്രദര്‍ശിപ്പിക്കാനും സരിത്തിന്റെ ഫോണിലും എന്തെങ്കിലും വിശദാംശങ്ങളോ, ബാക് അപ്പ് രേഖകളോ ഉണ്ടോ എന്ന് പരിശോധിക്കുവാനുമാണ് അന്ന് സരിത്തിനെ വിജിലന്‍സ് സിനിമ സ്‌റ്റൈലില്‍ പൊക്കിയത്. ലോക്കല്‍ പോലീസ് പോലും അറിയാതെ കാര്യങ്ങള്‍ നടപ്പാക്കി അത് ഷാജ് തന്റെ വിശ്വാസ്യത ഉറപ്പിക്കാന്‍ സ്വപ്‌നയ്ക്കുനല്കി വിശ്വാസ്യത ഉറപ്പിച്ചു കാര്യങ്ങള്‍ അവസാന വട്ടത്തിലേക്ക് നീങ്ങി. ഇതിനിടയിലും ഷാജ് കിരണിന്റെ ഫോണിലേക്ക് ലവലേശം സംശയമില്ലാതെയും പിടിക്കപ്പെടുമെന്നോ പുറത്താകുമെന്നോ ഭയമില്ലാതെയും ഈ ഉദ്യോഗസ്ഥന്‍ വിളിച്ചത് ഏതാണ്ട് 35 പ്രാവശ്യമാണെന്നുള്ളത് സാഹചര്യത്തിന്റെ തീവ്രത നമ്മെ ബോധ്യപ്പെടുത്തുന്നതാണ്. ഇത് കൂടാതെ ദേശാഭിമാനിയില്‍ പരസ്യം നല്കിവരെ പാര്‍ട്ടിയോടുള്ള നന്ദി തെളിയിക്കുകയും, ബി.ജെ.പി നേതാക്കളെ കാണുമ്പോള്‍ ഗഡ്കരിജിയുടെ ബന്ധു ചമയുകയും ചെയ്യുന്ന മറ്റൊരു ഉദ്യോഗസ്ഥനും ഷാജ് കിരണ്‍ സ്വപ്‌നയെ കാണുന്ന ദിവസം ഏതാണ്ട് 4 മണിക്കൂര്‍ ഒരുമിച്ച് ചിലവിട്ടൂ ചര്‍ച്ചനടത്തിയെന്നത് സ്വപ്‌നയുടെ പ്രസ്താവനയുടെ മാരക പ്രഹരശേഷി വെളിവാക്കുന്നതാണ്.
ഇനി നികേഷിന്റെ വേഷമെന്ത്?
ഇനി നികേഷ് കുമാറിനോട് ഒരുപക്ഷെ അദ്ദേഹത്തിന്റെ രാഷ്ട്രീയ യജമാനന്മാര്‍ ഉത്തരവിട്ടപ്രകാരം, അദ്ദേഹവും തന്റെ ചാനലിന്റെ ജീവശ്വാസം നിലനിര്‍ത്തുവാനും രാഷ്ട്രീയമായി ബന്ധം ഉറപ്പിക്കുവാനും മാധ്യമ ശ്രദ്ധയില്‍ വീണ്ടും ഒരിക്കല്‍ കൂടി ഉദിച്ചുയരുവാനും മുന്‍ സഹപ്രവര്‍ത്തകനോടൊപ്പം ഈ അവസരം ഉപയോഗപ്പെടുത്തി. കാര്യങ്ങള്‍ അടപടലം പൊളിയുകയും ഷാജ് കിരണ്‍ നികേഷിന്റെ പേര് വലിച്ചിഴക്കുകയും ചെയ്തതോടെ ആകെ പതറിയ നികേഷിനെയാണ് പിന്നെ നമ്മള്‍ കാണുന്നത്. ആ ദേഷ്യം മുഴുവന്‍ പാവം നികേഷ് അടുത്ത ദിവസം എച്ച്.ആര്‍.ഡി.എസ്. പ്രതിനിധിയെ ചാനല്‍ ചര്‍ച്ചയില്‍ വിളിച്ചിരുത്തി ആര്‍.എസ്.എസ്സിന്റെ നേര്‍ക്ക് അലറിവിളിച്ചു തീര്‍ത്തുകൊണ്ടിരുന്നു. അതുപോരാതെ ദേശാഭിമാനിയില്‍ എഡിറ്റോറിയല്‍ പേജില്‍ കൂടി ആര്‍.എസ്.എസ് വിരുദ്ധത ഛര്‍ദ്ദിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് ഹാങ്ങോവര്‍ അല്പമെങ്കിലും മാറിയെങ്കില്‍ അത് സമൂഹത്തിനും നികേഷിനും റിപ്പോര്‍ട്ടര്‍ ചാനലിനും നല്ലതാണ്. ബുദ്ധിഭ്രമം സംഭവിച്ച എതിരാളിയെക്കാള്‍ മാന്യന്മാര്‍ ആഗ്രഹിക്കുക മാനസികനിലക്ക് കോട്ടംതട്ടിയിട്ടില്ലാത്ത എതിരാളികള്‍ ആയിരിക്കുമല്ലോ. ദേശാഭിമാനിയിലെ ലേഖനത്തില്‍ അര്‍ണാബ് ഇല്ലെങ്കില്‍ തൊഴിയെന്ന നയം കേരളത്തിലെ എഡിറ്റോറിയല്‍ തലവന്മാര്‍ എന്തുകൊണ്ട് എടുത്തുവെന്ന് ചോദിക്കുന്ന നികേഷ് കുമാര്‍ ഒരുപക്ഷെ മറന്നുപോയ കാര്യം, അറിയപ്പെടുന്ന കമ്മ്യൂണിസ്റ്റ് തോഴരായ ന്യൂസ് വായനക്കാരും റിപ്പോര്‍ട്ടര്‍മാരുമെല്ലാം ഒന്നിനുപുറകെ ഒന്നായി വിവാദനായകന്മാരായി ചാനലില്‍ നിന്ന് പുറത്ത് പോകുന്നതുകൊണ്ടുമാകാമല്ലോ ഇവരുടെ ഈ ആര്‍.എസ്.എസ് പ്രേമം? ഏതായാലും ഒരു ആര്‍.എസ.്എസ് നേതാവിന്റെ ഭാര്യയെയും ചട്ടം ലംഘിച്ചും മറികടന്നും ഒരു യൂണിവേഴ്‌സിറ്റിയിലും എടുത്തിട്ടുണ്ടെന്ന് നികേഷ്‌പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സ്ഥിതിക്ക് ആര്‍.എസ്.എസ് അനുഭാവികള്‍ക്ക് ഇനിയും കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുവാനാണ് സാധ്യത. പണ്ട് ഇമ്പിച്ചിബാവ അസംബ്ലിയില്‍ പറഞ്ഞതുപോലെ ബഹുഭൂരിപക്ഷത്തില്‍ കൂടുതല്‍ ആളുകള്‍ വോട്ടുചെയ്തിട്ടാണ് സിപിഎം അധികാരത്തില്‍ വന്നത് എന്നതുകൊണ്ടുതന്നെ പോലീസില്‍ ചേരുന്ന കൂടുതല്‍ ആളുകള്‍ സ്വാഭാവികമായും മാര്‍ക്‌സിസ്റ്റ് അനുഭാവികളായിരിക്കും എന്ന വാദംപോലെ സമൂഹത്തിലും വിദ്യാസമ്പന്നര്‍ക്കിടയിലും ആര്‍എസ്എസ്സിന് വര്‍ധിച്ചുവരുന്ന പിന്തുണ സ്വാഭാവികമായും ദൃശ്യ പത്ര മാധ്യമങ്ങളുടെ എഡിറ്റോറിയല്‍ ബോര്‍ഡിലും ദൃശ്യമാകും എന്നത് സ്വാഭാവികമല്ലേ? അതിനെ മൂലധന ശക്തികളുടെ പിന്തുണയെന്നല്ല മറിച്ച് സാധാരണ ജനങ്ങളുടെ പിന്തുണ എന്നാണ് വിളിക്കേണ്ടത്.
ദൃശ്യ മാധ്യമങ്ങളുടെ പരാജയം തങ്ങളെപ്പോലുള്ളവരുടെ കഴിവുകേടും വീഴ്ചയുമാണെന്ന് സ്വയം സമ്മതിച്ചാല്‍ മാത്രം പോരാ അതിന്റെ കാരണമെന്തെന്നും പരിഹാരമെന്തെന്നും കണ്ടെത്തി സത്യത്തോടും നന്മയോടുമൊപ്പം നില്‍ക്കുകയല്ലേ നികേഷ് കുമാറിനെ പോലുള്ളവര്‍ ചെയ്യേണ്ടിയിരുന്നത്. സിപിഎം കുനിയാന്‍ പറഞ്ഞാല്‍ മുട്ടിലിഴയാത്ത ജനുസ്സും മനസ്സുമുണ്ടായിരുന്ന ഒരു അച്ഛന്റെ മകന്‍ സത്യത്തില്‍ അങ്ങനെയല്ലേ ചെയ്യേണ്ടത്? നികേഷ് എഴുതിയതുപോലെ അന്ധാളിക്കുന്ന മൂലധനമല്ല മറിച്ചു ജനങ്ങള്‍ക്ക് വാര്‍ത്ത അവതാരകരോടും, അവര്‍ നല്‍കുന്ന സത്യസന്ധമായ വാര്‍ത്തയോടുമുള്ള വിശ്വാസമാണ് ജനങ്ങളെ ചാനലിലേക്ക് അടുപ്പിക്കുന്നത് എന്നതിന് കേരളത്തില്‍ത്തന്നെ ഉദാഹരണങ്ങള്‍ ധാരാളമുണ്ട്. അത്രയൊന്നും മൂലധന-കോര്‍പറേറ്റ് പിന്തുണയില്ലാതെ കേരളത്തില്‍ ഒരു പുതിയ സാറ്റലൈറ്റ് ചാനല്‍ രണ്ടാംസ്ഥാനത്ത് എത്തി. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ വാര്‍ത്താ ചാനല്‍ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പിന്തുണയും കൈയടിയും നേടി ശ്രദ്ധേയമായ വളര്‍ച്ച കുറഞ്ഞ വര്‍ഷങ്ങള്‍കൊണ്ട് കൈവരിച്ചിട്ടുണ്ട്. ധാര്‍മ്മികത നഷ്ടപ്പെടുത്തിയാല്‍ ജനപിന്തുണ നഷ്ടപ്പെടും, ജനപിന്തുണ (റേറ്റിംഗ് ) നഷ്ടപ്പെട്ടാല്‍ പണത്തിന്റെ (പരസ്യത്തിന്റെ) ലഭ്യത കുറയും എന്നത് മാധ്യമലോകത്തിലെ ബാലപാഠമാണ്.. അതുപോലുമറിയാതെ ആര്‍എസ്എസ് ഫോബിയ പിടിപെട്ട് നിരന്തരം ആര്‍എസ്എസ്സിനെ പുലഭ്യം പറഞ്ഞാല്‍, വിഷവായുമാത്രം വമിപ്പിക്കുന്ന രാഷ്ട്രീയ കിണറ്റില്‍ വീഴുവാനും, അതുമല്ലെങ്കില്‍ അവസാനം ഇത് വൈരാഗ്യഭക്തിയായി പരിണമിച്ചേക്കാനും സാധ്യതയുണ്ട്
സ്വപ്‌ന സുരേഷ് കളംമാറിച്ചവിട്ടിയെന്നും ശബ്ദസന്ദേശം പുറത്തുവിട്ടെന്നും അറിഞ്ഞപ്പോള്‍ കിളിപോയ മാര്‍ക്‌സിസ്റ്റ് നേതാക്കളാണ് പിന്നീട് കാര്യങ്ങള്‍ വീണ്ടും വഷളാക്കിയത്. കറുത്ത വസ്ത്രത്തെയും എന്തിനു കറുത്ത മാസ്‌കിനെയും വരെ നിരോധിച്ച സര്‍ക്കാരും മുഖ്യമന്ത്രിയും ജനങ്ങളെ തല്ലിച്ചതച്ചു ഭരണം നടത്തുവാന്‍ ആണ് പിന്നീട് തയ്യാറായത്.
ഇതിനിടയില്‍ സ്വപ്‌നയെ കൂച്ചുവിലങ്ങിടുവാനും , ‘സര്‍ജിക്കല്‍ കൗണ്ടര്‍ അറ്റാക്കിലൂടെ’ സ്വപ്‌നയെ തകര്‍ക്കുവാനും മുന്‍ എസ്.എഫ്.ഐ നേതാവായ പോലീസ് ഉദ്യോഗസ്ഥന്‍ സി.പി.എം നിര്‍ദ്ദേശപ്രകാരം തന്റെ മുന്‍പരിചയക്കാരിയായ സരിതയെ കളത്തിലിറക്കി. സരിത പി.സി.ജോര്‍ജിന്റെ ഫോണ്‍ സംഭാഷണവും മറ്റും പുറത്താക്കി തന്റെ റോള്‍ ഭംഗിയാക്കൊണ്ടിരിക്കുമ്പോഴാണ് അഫിഡവിറ്റിലെ പ്രധാനഭാഗങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നത്. ഇതോടുകൂടി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും ഭരണകൂടവും ഒരു ഫാസിസ്റ്റു ഭരണകൂടത്തിന്റെ എല്ലാ ആയുധങ്ങളും പുറത്തെടുക്കാന്‍ തുടങ്ങി. പ്രകടനക്കാരെ തല്ലിച്ചതക്കുകയും കള്ളക്കേസെടുക്കയും ആണ് ആദ്യം ചെയ്തതെങ്കില്‍ പിന്നീട് പോലീസ് സേനയില്‍ തന്നെ പുനരാലോചനയും നിസ്സഹകരണവും ഉണ്ടായപ്പോഴാണ് അല്പബുദ്ധികളായ ചില നേതാക്കളെ അഴിച്ചുവിട്ട് മുഖ്യമന്ത്രിയുടെ സംരക്ഷണം പാര്‍ട്ടി ഏറ്റെടുക്കുമെന്ന് പ്രസ്താവന നല്‍കിയതും പ്രകടനം നടത്തിയതും. അത് വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നുപറഞ്ഞതുപോലെയായി. പാര്‍ട്ടി സംരക്ഷണം ഏറ്റെടുക്കുമെന്ന് പറഞ്ഞാല്‍ പോലീസും ആഭ്യന്തരവകുപ്പും അമ്പേ പരാജയമാണെന്നും, നാട്ടിലെ മുഖ്യമന്ത്രിയെ പോലും സംരക്ഷിക്കുവാനുമുള്ള ശേഷി നഷ്ടപെട്ടുവെന്നുമല്ലേ അതിന്റെ മറ്റൊരര്‍ത്ഥം?
സ്വപ്‌ന ഇനിയും പറയാത്ത രഹസ്യങ്ങള്‍
ഇത്രയെല്ലാം പറഞ്ഞെങ്കിലും സ്വപ്‌നയും സ്വപ്‌നയുടെ ഉപദേശകരും മറന്നുപോയതോ, പിന്നെ പ്രയോഗിക്കുവാനോ, വിലപേശുവാന്‍ മാറ്റിവെച്ചതോ ആയ ഒരു ആയുധം സ്വപ്‌നയുടെ വിവാദമായ ആദ്യ പലായനമാണ്. കേസിനു ഇത്രയൊന്നും മാധ്യമശ്രദ്ധയും പ്രാധാന്യവും വരുന്നതിനുമുമ്പാണെങ്കില്‍കൂടി സ്വപ്‌നയെ കേരളത്തിലെ പോലീസുകാരെല്ലാം തിരയുമ്പോള്‍, അതും കേരളം മുഴുവന്‍ കോവിഡ് കാലത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ നടക്കുമ്പോള്‍ പോലീസിന്റെ കണ്ണുവെട്ടിച്ചു കുട്ടികളുമായി തിരുവനന്തപുരത്ത്‌നിന്ന് ബാംഗ്ലൂര്‍ വരെ കാറില്‍ യാത്രചെയ്തത് എം.ശിവശങ്കറിന്റെ സഹായത്തോടെ സന്ദീപ് നായര്‍ എന്ന കൂട്ടുപ്രതിയുടെ പൂര്‍ണ്ണനിയന്ത്രണത്തോടെ ആയിരുന്നു എന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ അപൂര്‍ണ്ണവും, ദുരൂഹവുമാണ്. ആ യാത്രയില്‍ മുഴുവന്‍ സന്ദീപ് നായര്‍ എന്ന ‘ബിജെപിക്കാരന്‍’ കേരളത്തിലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നും, എന്‍ഐഎ ചോദ്യം ചെയ്തപ്പോള്‍ എം.ശിവശങ്കര്‍ ഐ.എ.എസ് വന്നത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുകൊണ്ടും, അനായാസമായും ആണെന്നുള്ള സ്വപ്നയുടെ വെളിപ്പെടുത്തല്‍ സത്യമെങ്കില്‍ നമ്മള്‍ ഭയക്കേണ്ട തിരക്കഥയായിരുന്നു ഈ അറസ്റ്റും എന്ന് കരുതേണ്ടിവരും. ആ യാത്ര മുഴുവന്‍ പോലീസ് അകമ്പടിയോടെ ആയിരുന്നു. ചേര്‍ത്തലക്കടുത്ത് ഭക്ഷണം കഴിച്ച ഉന്നതന്റെ വീടും അവിടെ വെച്ചാണ് സര്‍ക്കാരിനെ സംരക്ഷിച്ചുകൊണ്ടുള്ള ശബ്ദസന്ദേശം രേഖപ്പെടുത്തലും എല്ലാം നടക്കുന്നത്.
ചേര്‍ത്തല തുറവൂര്‍ ഭാഗത്തുനിന്ന് യാത്ര ചെയ്തു ബാംഗ്ലൂരില്‍ എത്തിയ സ്വപ്‌നക്കും കുടുംബത്തിനും സരിത്തിനും ആരാണ് അഫിഡവിറ്റിലും മറ്റും പരാമര്‍ശിക്കുന്ന കൂട്ടുപ്രതിയുടെ ഓഫീസിനുതൊട്ടടുത്ത് താമസം ഏര്‍പ്പെടുത്തിയത്? ആരാണ് ആ വാടക നല്‍കിയത്? ആരുടെ നിര്‍ദ്ദേശപ്രകാരമാണ് അവിടെ താമസമാക്കിയത്? ഇവയെല്ലാം കൂടി തെളിഞ്ഞാല്‍ പല കൂട്ടുപ്രതികളുടെ കൂടെ പല ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരും ഉള്‍പ്പെട്ടേക്കില്ലേ? നാഗാലാന്റില്‍ കൊണ്ടുപോയി നിഷ്‌കരുണം കൊന്നുതള്ളാനായിരുന്നു ചില ഉന്നതങ്ങളില്‍ നിന്നുമുള്ള രാഷ്ട്രീയനിര്‍ദ്ദേശം എന്ന സ്വപ്‌നയുടെ വെളിപ്പെടുത്തല്‍ കൂട്ടിവായിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് സ്വപ്‌നയെ കൊല്ലുവാന്‍ മനസ്സില്ലാത്ത ഒരു ഉന്നത സ്‌നേഹിതന്‍ എന്‍.ഐ.എ അറസ്റ്റിലൂടെ സ്വപ്‌നയെ രക്ഷിച്ചതായിരിക്കാം എന്നാണ് ഈ വരികള്‍ക്കിടയിലൂടെ മലയാളികള്‍ മനസ്സിലാക്കുക.
സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകള്‍ തള്ളിക്കളയേണ്ടതോ?
ശ്രീരാമകൃഷ്ണന്റെ ബിനാമി കോളേജായി ആരോപിക്കുന്ന ഒരു കോളേജും അതിന്റെ ഉടമകളായി അഭനയിക്കുന്ന കിരണും ലഫീര്‍ തുടങ്ങിയവരുമെല്ലാം അരോപണവിധേയരായി നില്‍ക്കുകയാണ്. ഈ വിവരങ്ങള്‍ സ്വപ്‌നക്ക് നല്‍കിയത് എം.ശിവശങ്കര്‍ ആണെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ഇവര്‍ക്കിടയിലെ കിടമത്സരവും, അതൃപ്തിയും സ്വപ്‌നയോട് ശിവശങ്കരനുള്ള അമിതവിശ്വാസവും സൂചിപ്പിക്കുന്നവയാണ്. ഷാര്‍ജ സുല്‍ത്താന് പണം നല്‍കി എന്നുള്ള ആരോപണം വിഡ്ഢിത്തമാണ് എന്നുപറയുമ്പോള്‍ ദരിദ്രരും അര്‍ദ്ധപട്ടിണിക്കാരുമായ ആളുകള്‍ പ്രളയക്കെടുതിയില്‍ കിടന്നപ്പോള്‍ പോലും അവരുടെ കയ്യില്‍നിന്നുപോലും കൈക്കൂലിവാങ്ങുന്ന രാഷ്ട്രീയക്കാരും സര്‍ക്കാരുദ്യോഗസ്ഥരുമുള്ള നാടാണ് ഇതെന്ന് മറക്കരുത്. മാത്രല്ല ഇത് കൈക്കൂലി അല്ല മറിച്ച് ചക്രവര്‍ത്തിമാര്‍ക്ക് കുടികിടപ്പുകാരായ നാട്ടുരാജാക്കന്മാര്‍ കാര്യസാധ്യത്തിനു നല്‍കിയിരുന്ന കാഴ്ച്ചപ്പണം പോലൊന്ന് എന്ന വാദമാണ് കൂടുതല്‍ ചേരുക. ഈ ആരോപണങ്ങള്‍ അടക്കം പല ഞെട്ടിക്കുന്ന വിവരങ്ങളും സ്വപ്‌ന സുരേഷിന്റെ അഫിഡവിറ്റിലുണ്ട്.
മുഖ്യമന്ത്രിപദവി ഉപയോഗിച്ച് ഷാര്‍ജ ഭരണാധികാരിക്ക് ഡോക്ടറേറ്റ് പദവി നല്‍കുവാനും ആ സന്ദര്‍ഭം ഈകൂട്ടരുടെ കൂടിക്കാഴ്ചക്കും പ്രയോജനപ്പെടുത്തിയതും വേദിമാറ്റിയതുമെല്ലാം കീഴ്‌വഴക്കങ്ങള്‍ ലംഘിക്കപ്പെട്ടതും വീണ്ടു വിവാദങ്ങളിലും അന്വേഷണങ്ങളിലും വരുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതൊന്നും പോരാത്തതിന് എം.ശിവശങ്കര്‍ പറഞ്ഞിട്ട് നോട്ട്‌പെട്ടി യു.എ.ഇയിലേക്ക് കടത്തി എന്ന സ്വപ്‌നയുടെ മൊഴി സാധൂകരിക്കുന്ന ഒരു 108 സ്റ്റേറ്റ്‌മെന്റ് 2020 ജനുവരി 30ന് തന്നെ കസ്റ്റംസിന് ശിവശങ്കര്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ മുഖ്യമന്ത്രി പോയതിനുശേഷം ശിവശങ്കര്‍ പറയുന്നപോലെ അത് മോമെന്റോകള്‍ അയച്ചുവെങ്കില്‍ വെറും മോമെന്റോകള്‍ എന്തിനാണ് ഒരു വിദേശ എംബസ്സിയുടെ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കയ്യില്‍ തന്നെ കൊടുത്തയച്ചത്? മുഖ്യമന്ത്രിക്കുള്ള ബാഗ് എന്നുപറഞ്ഞാല്‍ ആ വിമാനത്തിലുള്ള ഏതുമലയാളിയാണ് ആ ബാഗ് യുഎഇയില്‍ എത്തിക്കാത്തത്? അല്ലെങ്കില്‍ ഒരു കാര്‍ഗോസ്റ്റില്‍ അയച്ചാല്‍ എന്തായിരുന്നു പ്രശ്‌നം? ഇതെല്ലാം തന്നെ സൂചിപ്പിക്കുന്നത് സ്വപ്‌ന സുരേഷ് പറയുന്നത് പലതും ശരിയെന്നല്ലേ? ഇവയെന്തുകൊണ്ട് കസ്റ്റംസ് അന്വേഷിച്ചില്ല എന്നതും എന്‍ഫോഴ്‌സ്‌മെന്റ് പുനരന്വേഷണത്തില്‍ തെളിയേണ്ടതാണ്. എങ്കിലേ ഈ കള്ളക്കടത്തുവീരന്മാരുടെ യഥാര്‍ത്ഥ മുഖം ജനം തിരിച്ചറിയുകയുള്ളൂ.
പേടിച്ചുവിറച്ച് ഒരു ഏകാധിപതി.. ഭ്രാന്തുപിടിച്ച് അണികളും
എം. ശിവശങ്കര്‍ തന്നെ തന്റെ അനുഭവകഥയില്‍ പ്രതിപാദിക്കുന്ന ഉപഗ്രഹമനസ്സിന്റെ ഭാവത്തിലും സൂക്ഷ്മതയോടെയും മുഴുവന്‍ സംഭവങ്ങളെയും വിലയിരുത്തിയാല്‍ ഈ കുറ്റകൃത്യങ്ങള്‍ക്കും സംഭവങ്ങള്‍ക്കും പിന്നിലെ പ്രധാന കുറ്റവാളിയെയും സൂത്രധാരനെയും ഗുണഭോക്താവിനെയും എല്ലാം സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാകും. കേരളം സാമ്പത്തികമായി തകര്‍ന്നു അടിയുന്നതിനോടൊപ്പം രാഷ്ട്രീയമായും പ്രബുദ്ധ മലയാളികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പാരമ്പര്യവും നന്മയും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയും മുതല്‍ ലോക്കല്‍ കമ്മറ്റി സെക്രട്ടറിയും പഞ്ചായത്ത് മെമ്പറുംവരെ ധാര്‍ഷ്ട്യത്തിന്റെ ഭാഷയാണ് സംസാരിക്കുന്നത്. പ്രത്യേകിച്ചും സ്വപ്‌ന സുരേഷിന്റെ രണ്ടാമത്തെ 164 സ്റ്റേറ്റ്‌മെന്റോടുകൂടി.. സത്യം പറഞ്ഞാല്‍ ഭരണകൂടത്തിനും പാര്‍ട്ടിക്കും സമനില നഷ്ടപ്പെട്ട ആഴ്ചകളാണ് ഈ കഴിഞ്ഞത്. ഒരു കള്ളക്കടത്തുകാരിയുടെ, ഒരു വ്യാജ വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് പ്രതിയുടെ വെളിപ്പെടുത്തലുകളെ ഒരു മുഖ്യമന്ത്രിയും ഭരണകൂടവും ഇത്ര ഭയപ്പെടുന്നുവെങ്കില്‍ അവരുടെ വാക്കുകളെ, ഭാവിയിലെ വെളിപ്പെടുത്തലുകളെ അത്രയേറെ ഇവര്‍ ഭയപ്പെടുന്നു എന്നല്ലേ കാണിക്കുന്നത്. ആ ഭയം മറ്റൊരുതരത്തില്‍ നമ്മോടു സൂചിപ്പിക്കുന്നത് സ്വപ്‌ന സുരേഷ് പുതിയ 164 സാക്ഷിമൊഴിയില്‍ പറഞ്ഞത് എല്ലാം സത്യമാണന്നല്ലേ? പുറത്തുവരുന്ന മാധ്യമവാര്‍ത്തകള്‍ അനുസരിച്ച് ഈ സാക്ഷിമൊഴിയിന്‍ പ്രകാരം കൂട്ടുത്തരവാദിത്വം കൂടി സ്വപ്‌ന സമ്മതിക്കുന്നുവെങ്കില്‍ മറ്റുകൂട്ടുപ്രതികള്‍ക്കുള്ള നീതി അധികം വൈകില്ല എന്നുവേണം അനുമാനിക്കാന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ ചോദ്യങ്ങളെ ഒരുപക്ഷെ മുഖ്യമന്ത്രിക്ക് അദ്ദേഹത്തിന്റെ പരിചയസമ്പത്തും അനുഭവജ്ഞാനവും കൊണ്ട് സമചിത്തതയോടെയും പക്വതയോടെയും നേരിടാന്‍ കഴിഞ്ഞേക്കുമെങ്കിലും മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍ക്ക് അന്വേഷണ ഉദ്യോഗസ്ഥരെ നേരിടുക എളുപ്പമായിരിക്കില്ല. അതിലുപരി മുഖ്യമന്ത്രിയെ വേദനിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുക എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് പോകുന്ന അവരുടെ ദൃശ്യങ്ങള്‍ ആയിരിക്കും.
ഇതുതന്നെ ആയിരിക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കൊണ്ട് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കുമെന്ന പ്രസ്താവനയുടെ മൂലകാരണം. ഭാവിയില്‍ മുഖ്യമന്ത്രിയോ കുടുംബാംഗങ്ങളോ ചോദ്യംചെയ്യലിന് എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിലേക്ക് വരുമ്പോള്‍ മാധ്യമങ്ങളെ നിലക്കുനിര്‍ത്തുവാനും വേണ്ടിവന്നാല്‍ മാറ്റിനിര്‍ത്തുവാനും ചിത്രങ്ങളെടുക്കുന്നതില്‍നിന്നു വിലക്കുന്നതും ഈ ഭ്രാന്തുപിടിച്ച് നില്‍ക്കുന്ന അണികളായിരിക്കും എന്നുവേണം മനസ്സിലാക്കുവാന്‍. അല്ലെങ്കില്‍ കേരളഘടകത്തിന്റെ ഇത്തരം ഫാസിസ്റ്റുപ്രവണതകളെ തിരുത്തുവാനും ജനാധിപത്യരീതിയില്‍ നിയമത്തെ നിയമംകൊണ്ടു നേരിടുവാനും പോളിറ്റ് ബ്യൂറോ മെമ്പര്‍കൂടിയായ സഖാവ് പിണറായി വിജയനെ പോളിറ്റ് ബ്യൂറോകൂടിത്തന്നെ നിയന്ത്രിക്കേണ്ടിവരും. പോളിറ്റ് ബ്യൂറോ തന്നെ നിലനിക്കുന്നത് പിണറായി വിജയന്റെയും കേരളത്തിലെ സാമ്പത്തിക അടിത്തറയിലും ആണെന്നിരിക്കെ പാര്‍ട്ടിയുടെ പൂര്‍ണ്ണനിയന്ത്രം കൈയ്യിലെടുത്ത വിജയന്‍ സഖാവ് പോളിറ്റ് ബ്യൂറോയിലെ ഇത്തരം അഭിപ്രായങ്ങളെയും വെട്ടിനിരത്താനാണ് സാധ്യത. അവിടെ ഒരു പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഏകാധിപതിയുടെ പ്രയാണം ആരംഭിക്കുകയാകും സംഭവിക്കുക.
ഈ ഫാസിസ്റ്റുപ്രവണതയാണ് അണികളെയും ലഹരിയിലാക്കിയിരിക്കുന്നത്. കമ്മ്യൂണിസ്റ്റുപാര്‍ട്ടിയുടെ ചോദ്യംചെയ്യപ്പെടാനാവാത്ത നേതാവാണ് പിണറായി വിജയന്‍ എന്നവര്‍ ധരിച്ചുവശായിരിക്കുന്നു. പിണറായി വിജയനെ ചോദ്യം ചെയ്യുക, കുറ്റപ്പെടുത്തുക എന്നാല്‍ പാര്‍ട്ടിയെ കുറ്റപ്പെടുത്തുകയെന്നോ, പാര്‍ട്ടിയെ തകര്‍ക്കുകയാണെന്നോ പാര്‍ട്ടി അണികളെ ധരിപ്പിക്കുന്നതില്‍ പിണറായി ഭക്തരായ നേതാക്കള്‍ വിജയിച്ചിരിക്കുന്നു എന്നുവേണം അടുത്തിടെ നടന്ന ചില അംഭവങ്ങളില്‍ നിന്ന് മനസ്സിലാക്കുവാന്‍. അണികള്‍ തെരുവില്‍ ഉറക്കെ വിളിച്ച് പറയുന്നതും, നേതാക്കള്‍ മാധ്യമങ്ങളോട് പറയുന്നതും ഒരേ കാര്യങ്ങളാണ്, അവയില്‍ ഭാഷയുടെ വ്യത്യാസം മാത്രമാണുള്ളത്. സത്യത്തില്‍ ഇവര്‍ പറയാതെ പറയുന്നത് ആഭ്യന്തരമന്ത്രികൂടിയായ പിണറായിയുടെ കീഴിലുള്ള പോലീസ് വകുപ്പിന്റെ കഴിവുകേടിനെകുറിച്ചുകൂടിയാണ്.
ആരോപണങ്ങളെ നേരിടേണ്ടതെങ്ങിനെ?
രാഹുലിനെ അറസ്റ്റ് ചെയ്താല്‍ കോണ്‍ഗ്രസ് രാജ്യവ്യാപക സമരം നടത്തുമെന്നിരിക്കെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസിനുമുന്നില്‍ സമയക്രമം മുന്നേകൂടി നിശ്ചയിച്ചു സമരംചെയ്യുകയായിരിക്കും നല്ലത്. രാവിലെ കോണ്‍ഗ്രസ്സ് സമരവും അതുകഴിഞ്ഞാല്‍ കമ്മ്യൂണിസറ്റ് പാര്‍ട്ടികള്‍ക്ക് വേദിയും റോഡും ഒഴിഞ്ഞുകൊടുത്തിട്ട് ഇരുകൂട്ടരും ഒരു ദീര്‍ഘകാല കരാറില്‍ ഏര്‍പ്പെടുകയാണ് ഉചിതം. എന്നാല്‍ ഇരുവരും ഇപ്പോള്‍ രാഷ്ട്രീയമായ ഒരു ഏടാകൂടത്തില്‍ പെട്ടിരിക്കുന്നു. ‘ആലുംകായ പൂത്തപ്പോള്‍ കാക്കയ്ക്ക് വായ്പുണ്ണ്’ എന്നുപറഞ്ഞപോലെ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യുമ്പോള്‍ സിപിഎം നേതാക്കള്‍ക്ക് രാഹുല്‍ തെറ്റുകാരനെന്ന ഉത്തമബോധ്യമുണ്ടായിട്ടും നിശ്ശബ്ദരായി നില്‍ക്കുവാനാണ് യോഗം. രാഹുല്‍ ഗാന്ധി തെറ്റുകാരനാണെന്നറിഞ്ഞിട്ടും, കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ കോടിക്കണക്കിന് രൂപ സ്വന്തം ആവശ്യത്തിന് അടിച്ചുമാറ്റിയതിനു കോടതിപോലും അന്വേഷണത്തെ സ്വാഗതം ചെയ്തിട്ടും മാര്‍ക്‌സിസ്റ്റ്പാര്‍ട്ടിക്ക് കോണ്‍ഗ്രസ്സിന്റെ അഴിമതിയെയും, അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന കുടുംബത്തെയും പാര്‍ട്ടിയുടെ ഒരേയൊരു മുഖ്യമന്ത്രിയുടെ കയ്യിലിരിപ്പുകാരണം പിന്തുണക്കേണ്ടിവന്നിരിക്കുകയാണ്. ഇനി ഉടനെ പോളിറ്റ് ബ്യൂറോകൂടി രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തുവാന്‍ പാടില്ലെന്ന തരത്തിലുള്ള ഒരു താത്വിക അവലോകനവും വന്നേക്കും. പിന്നെ ഇരുവരും കേന്ദ്രത്തില്‍ സഖ്യകക്ഷി ആയതിനാല്‍ വേണമെങ്കില്‍ സിപിഎം – കോണ്‍ഗ്രസ് എന്‍ഫോഴ്‌സ്‌മെന്റ് വിരുദ്ധ സംയുക്തസമര സമിതിയും ഉണ്ടാക്കാവുന്നതാണ്.
പിണറായി – ലക്ഷണമൊത്ത ഏകാധിപതി
ഭരണാധികാരികള്‍ ഏകാധിപതികളായി മാറുമ്പോള്‍ അവര്‍ യാഥാര്‍ത്ഥ്യത്തെ മറക്കുകയും നാടിന്റെ ആപല്‍ഘട്ടങ്ങളെ നിരാകരിക്കുകയും ചെയ്യുമെന്ന് ഏകാധിപതിയുടെ പൊതുസ്വഭാവത്തെക്കുറിച്ച് പറയുമ്പോള്‍ ചിന്തകര്‍ സൂചിപ്പിക്കാറുണ്ട്. കേരളത്തിലും സമാന സംഭവങ്ങളാണ് കഴിഞ്ഞ ആറ് വര്‍ഷമായി നടക്കുന്നത്. ഏകാധിപതിക്കുവേണ്ട പൊതുസ്വഭാവങ്ങള്‍ കേരളത്തിലെ ഭരണാധികാരിക്ക് ജന്മനാ ലഭിക്കുകയും, അത് കഴിഞ്ഞ ആറ് വര്‍ഷംകൊണ്ട് പൂര്‍ണ്ണ വളര്‍ച്ച എത്തുകയും ചെയ്തു എന്നതാണ് സത്യം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട സ്വഭാവം ഭരണകൂടത്തിനെതിരെയുള്ള വിമര്‍ശനങ്ങളെയും സമരങ്ങളെയും മനുഷ്യത്വരഹിതമായി അടിച്ചമര്‍ത്തുകയും എല്ലാ മൗലികമായ പൗരാവകാശത്തെയും ധ്വംസിക്കുകയും ചെയ്യുമെന്നതാണ്. മറ്റൊന്ന് രാജ്യമെന്നാല്‍ അത് താനും തന്റെ കുടുംബവുമാണെന്നും അതിനാല്‍ സ്റ്റേറ്റിന്റെ സര്‍വ്വ സ്വത്തുക്കളും തനിക്കവകാശപ്പെട്ടതാണെന്നും, അതുകൊണ്ടുതന്നെ നാടിന്റെ സമ്പത്തുമുഴുവന്‍ എല്ലാ തെറ്റായമാര്‍ഗ്ഗവുമുപയോഗിച്ച് കൈവശപ്പെടുത്തി നാട് തകര്‍ന്നടിയുമ്പോള്‍പ്പോലും കുടുംബവുമൊത്ത് സുഖലോലുപതയില്‍ ജീവിക്കുക എന്നതുമാണ്. മറ്റൊന്നുകൂടിയുള്ളത് ഇവര്‍ അണികളുടെ ആരാധനാമൂര്‍ത്തിയായി സ്വയം പ്രതിഷ്ഠിക്കുകയും, ആരാധിക്കാത്ത, അനിഷ്ടം പറയുന്ന അനുയായികളെപോലും അകറ്റുകയോ അക്രമിക്കുകയോ തുറുങ്കിലടക്കുകയോ ചെയ്യും എന്നതുമാണ്. മലയാളികളുടെ നിര്‍ഭാഗ്യമെന്നുപറയട്ടെ ഈ സര്‍വ്വഗുണങ്ങളും തികഞ്ഞ ഉത്തമ ദൃഷ്ടാന്തമായി ഒരു മുഖ്യമന്ത്രി നമുക്കുമുന്നില്‍ നിറഞ്ഞാടുകയാണ്.. പാര്‍ട്ടിയുടെ ഏകാധിപതിയും നാടിന്റെ സ്വേച്ഛാധിപതിയും അടിമകളുടെ ആരാധനാമൂര്‍ത്തിയുമായി നിറഞ്ഞാടുകയാണ് കേരളത്തിലെ മുഖ്യമ്രന്തി.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും പിണറായി വിജയനും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലിനെ രണ്ടു രീതില്‍ നേരിടാം.. ഒന്ന് രാഹുല്‍ ഗാന്ധി കുറച്ചുദിവസങ്ങളായി ദല്‍ഹിയില്‍ ചെയ്യുന്നപോലെ നിയമത്തിന്റെ ചോദ്യങ്ങളെ ജനങ്ങളെ വെച്ച് നേരിടാം. അല്ലെങ്കില്‍ എസ്.ഐ.ടി.യുടെ ചോദ്യംചെയ്യല്‍ പുഞ്ചിരിയോടെ ഒറ്റയ്ക്ക്, ഒരു ജനക്കൂട്ടത്തിന്റെ പിന്‍ബലമില്ലാതെ, ഉച്ചക്ക് ഭക്ഷണവും എന്തിനു ഒരുകപ്പ് ചായപോലും കുടിക്കാതെ പൂര്‍ത്തീകരിച്ച് പുഞ്ചിരിയോടെ പുറത്തിറങ്ങിയ നരേന്ദ്രമോദിയുടെ രീതി. നേരത്തെ മുഖ്യമന്ത്രി പറഞ്ഞ പഞ്ച് ഡയലോഡ് ‘മടിയില്‍ കനമില്ലാത്തവന് വഴിയില്‍ ഭയം വേണ്ട’എന്ന രീതിയില്‍ ഈ ആരോപണങ്ങളെയും അന്വേഷിക്കുവാന്‍ കേന്ദ്ര ഏജന്‍സികളെ ക്ഷണിക്കുക. (ക്ഷണിച്ചില്ലെങ്കിലും അവര്‍ വരുമെന്നിരിക്കെ ക്ഷണിച്ചു വരുത്തി എന്ന് ഗീര്‍വ്വാണമെങ്കിലും അടിക്കാം) നേരെ അവരുടെ ഓഫീസിലേക്ക് പരിവാരങ്ങളും അണികളുമില്ലാതെ നിയമത്തിനു വിധേയനായി നിന്നുകൊടുക്കുക.. അന്വേഷണ ഏജന്‍സികള്‍ കുറ്റവാളിയെന്ന് തീരുമാനിച്ചാല്‍ മുഖ്യമന്ത്രിപദം രാജിവെച്ചു കോടതി നടപടികള്‍ക്ക് വിധേയമായി നിരപരാധിത്വം തെളിയിക്കുക. ഇതാണ് ജനാധിപത്യം.. അതാണ് ധീരരുടെ വഴി.. ഇതാണ് ജനങ്ങള്‍ ഒരു ഭരണാധികാരിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതും