ഭാരതത്തിന്റെ ആധുനിക ചരിത്രത്തിലും ഭാരതത്തിന്റെ ഉത്ഥാനത്തിന്റെ യശോഗീതത്തിലും ഏതൊരു മഹാന്മാരുടെ പേരുകള്‍ എന്നന്നേക്കുമായി മുദ്രണം ചെയ്യപ്പെട്ടുവോ, സനാതന കാലംതൊട്ട് തുടര്‍ന്നുവരുന്ന ഭാരതത്തിന്റെ ചരിത്രഗാഥയുടെ ഉത്സവപ്രഭയായി ആരെല്ലാം മാറിയോ, അതില്‍ ഏറ്റവും പ്രമുഖമായത് മഹാത്മാഗാന്ധിയുടെ നാമധേയമാണ്. ഭാരതം ആദ്ധ്യാത്മികതയുടെ നാടാണ്. ആദ്ധ്യാത്മികതയുടെ അടിസ്ഥാനത്തില്‍ മാത്രമെ അതിന്റെ ഉത്ഥാനം സാധ്യമാകൂ എന്ന് മനസ്സിലാക്കി, ഭാരതത്തിന്റെ രാജനീതിയെ ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ പടുത്തുയര്‍ത്താനുള്ള ശ്രമം ഗാന്ധിജി നടത്തി.
ഗാന്ധിജിയുടെ പരിശ്രമം കേവലം അധികാരരാഷ്ട്രീയത്തിന്റെ പരിധിയില്‍ നില്‍ക്കുന്നതായിരുന്നില്ല. സമാജത്തിന്റെയും അതിന്റെ നേതൃത്വത്തിന്റെയും പെരുമാറ്റം സംശുദ്ധമാക്കി തീര്‍ക്കുന്നതിനാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നത്. മഹത്വാകാംക്ഷ, സ്വാര്‍ത്ഥം എന്നിവയാല്‍ പ്രേരിതമായി, അഹങ്കാരത്തിന്റെയും വികാരങ്ങളുടെയും അടിസ്ഥാനത്തിലുള്ള ദേശത്തിനകത്തും ആഗോളതലത്തിലും നടക്കുന്ന രാജനൈതിക പ്രവര്‍ത്തനങ്ങളെ അദ്ദേഹം പാടെ തിരസ്‌ക്കരിച്ചിരുന്നു. സത്യം, അഹിംസ, സ്വാവലംബനം എന്നിവയോടൊപ്പം മനുഷ്യമാത്രമായ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായിരിക്കണം ഭാരതത്തിലെ ജനജീവിതമെന്നായിരുന്നു ദേശത്തെക്കുറിച്ചെന്നതോടൊപ്പം മാനവികതയെക്കുറിച്ചും അദ്ദേഹത്തിന്റെ സ്വപ്‌നം. ഗാന്ധിജിയുടെ ഈ ചിന്ത സ്വയം അദ്ദേഹത്തിന്റെ ജീവിതത്തില്‍ പൂര്‍ണമായും സാര്‍ത്ഥകമായി തീര്‍ന്നിരുന്നു. 1922ല്‍ ഗാന്ധിജിയെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് നാഗപ്പൂരില്‍ കോണ്‍ഗ്രസ് ഒരു പൊതുയോഗം നടത്തി. ആ യോഗത്തില്‍ സംസാരിച്ച ഡോ. ഹെഡ്‌ഗേവാര്‍, ഗാന്ധിജിയെ ‘പുണ്യപുരുഷ’നെന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്റെ വാക്കിനും പ്രവൃത്തിക്കും തമ്മില്‍ യാതൊരു അന്തരവും കാണാനാവില്ല, ജീവിതത്തില്‍ തന്റെ ആദര്‍ശത്തിനും ചിന്തകള്‍ക്കും വേണ്ടി സര്‍വസ്വവും ത്യജിക്കുവാന്‍ വേണ്ടി അദ്ദേഹം സദാ സന്നദ്ധനായിരുന്നു എന്ന് പറഞ്ഞതിനുശേഷം, കേവലം ഗാന്ധിജിയുടെ അപദാനങ്ങള്‍ പാടിയതുകൊണ്ട് മാത്രം ഗാന്ധിജിയുടെ പ്രവര്‍ത്തനം മുമ്പോട്ടു പോകില്ലെന്നു കൂടി വ്യക്തമാക്കി. ഗാന്ധിജിയുടെ ജീവിതത്തിലെ ഉല്‍കൃഷ്ട ഗുണങ്ങളെ അവനവന്റെ ജീവിതത്തില്‍ സാര്‍ത്ഥകമാക്കി മുമ്പോട്ടു പോകുന്നവര്‍ക്കുമാത്രമെ ഗാന്ധിജിയുടെ ദൗത്യം മുമ്പോട്ടു കൊണ്ടുപോകാനാകൂ എന്നുകൂടി അദ്ദേഹം പറഞ്ഞുവെച്ചു.
പരാധീനത കാരണം കൈവരുന്ന അടിമത്ത മനോഭാവം എത്രമാത്രം ഹാനികരമാണെന്ന് ഗാന്ധിജിക്ക് അറിയാമായിരുന്നു. ആ മാനസികാവസ്ഥയില്‍ നിന്ന് മുക്തമായി, പൂര്‍ണമായും സ്വദേശി കാഴ്ച്ചപ്പാടില്‍ ഭാരതത്തിന്റെ വികാസത്തിന്റെയും പെരുമാറ്റത്തിന്റെയും ഒരു രൂപരേഖ ‘ഹിന്ദ് സ്വരാജി’ന്റെ രൂപത്തില്‍ അദ്ദേഹം എഴുതി തയ്യാറാക്കിയിരുന്നു. അന്നത്തെ ലോകത്ത് ആരുടെയും കണ്ണഞ്ചിപ്പിക്കുന്ന ഭൗതികനേട്ടങ്ങള്‍ കൈവരിച്ച, വിജയിയായ പാശ്ചാത്യ ലോകം, ലോകത്താകമാനം അവരുടെ തനതായ പദ്ധതിയും ശൈലിയും കൊണ്ട്, അധികാരത്തിന്റെ ബലത്തില്‍ വിദ്യാഭ്യാസത്തെ വികൃതമാക്കിക്കൊണ്ട്, സാമ്പത്തികമായ കാഴ്ചപ്പാടില്‍ എല്ലാവരെയും തങ്ങളുടെ ആശ്രിതരാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ മുമ്പോട്ടു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ആ പ്രതിസന്ധി കാലഘട്ടത്തില്‍ ഗാന്ധിജി നടത്തിയ ഈ പരിശ്രമം, സ്വത്വത്തിന്റെ അടിസ്ഥാനത്തില്‍ ജീവിതത്തിന്റെ എല്ലാ തുറകളിലും ഒരു പുതിയ ചിന്ത പ്രദാനം ചെയ്യുന്നതില്‍ അത്യന്തം വിജയം കൈവരിച്ച ഒരു പരീക്ഷണമായിരുന്നു. എന്നാല്‍ അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ കഴിയുകയായിരുന്ന ജനങ്ങള്‍ യാതൊരു വീണ്ടുവിചാരവും കൂടാതെ പാശ്ചാത്യലോകത്ത് നിന്ന് വന്ന കാര്യങ്ങളെ അധികാരികമായി കണ്ട്, തങ്ങളുടെ പൂര്‍വികരേയും പൂര്‍വകാല മഹത്വത്തെയും പൂര്‍വിക സംസ്‌കാരത്തെയും ഹീനവും മോശവുമെന്ന് കണക്കാക്കി അന്ധാനുകരണത്തിന്റെ വലയില്‍ അകപ്പെട്ടു. അതിന്റെ സ്വാധീനം ഭാരതത്തിന്റെ ഓരോ ഭാഗത്തും ഇന്നും കാണുന്നുമുണ്ട്.
അന്യ രാജ്യങ്ങളിലെയും സമകാലീനരായ മഹാപുരുഷന്മാര്‍ ഗാന്ധിജിയുടെ ഭാരത കേന്ദ്രിത ചിന്തകളുടെ ചില അംശങ്ങള്‍ സ്വായത്തമാക്കിക്കൊണ്ട് അവരവരുടെ രാജ്യങ്ങളുടെ വൈചാരിക സമ്പത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. ഐന്‍സ്റ്റീന്‍ ഗാന്ധിജിയുടെ മരണവാര്‍ത്തയോട് പ്രതികരിച്ചത് ഇപ്രകാരമായിരുന്നു: ”ഇത്തരമൊരു വ്യക്തി ഈ ഭൂലോകത്ത് ജീവിച്ച്, മണ്‍മറഞ്ഞുപോയെന്ന് വിശ്വസിക്കുവാന്‍ വരുംതലമുറകള്‍ക്ക് പ്രയാസമായിരിക്കും.” തന്റെ ജീവിതോദാഹരണത്തിലൂടെ അത്രമാത്രം പവിത്രമായ ചിന്തയും പെരുമാറ്റവുമാണ് ഗാന്ധിജി നമ്മുടെ മുന്നില്‍ വെച്ചത്. 1936ല്‍ ഗാന്ധിജി വാര്‍ദ്ധയുടെ പരിസരത്ത് നടന്ന സംഘത്തിന്റെ ശിബിരം സന്ദര്‍ശിച്ചിരുന്നു. അടുത്ത ദിവസം ഡോ. ഹെഡ്‌ഗേവാര്‍ ഗാന്ധിജിയുടെ താമസസ്ഥലത്ത് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. അന്നത്തെ അവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നടന്ന സുദീര്‍ഘമായ ചര്‍ച്ച, ചോദ്യോത്തരങ്ങള്‍ എന്നിവയുടെ വിശദാംശങ്ങള്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. വിഭജനത്തിന്റെ രക്തപങ്കിലമായ ദിവസങ്ങളില്‍ ദല്‍ഹിയില്‍ അദ്ദേഹത്തിന്റെ താമസസ്ഥലത്തിന് അടുത്ത് നടന്നിരുന്ന സംഘശാഖയില്‍ ഗാന്ധിജി വന്നിരുന്നു. അദ്ദേഹം സ്വയംസേവകരെ അഭിസംബോധനചെയ്ത് സംസാരിക്കുകയും ചെയ്തിരുന്നു. അതിന്റെ വാര്‍ത്ത 1947 സപ്തംബര്‍ 27ന് ‘ഹരിജന്‍’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്വയംസേവകരുടെ അച്ചടക്കം, ജാതി-ഉപജാതി എന്നീ ചിന്തകളുടെ പൂര്‍ണമായ അഭാവം എന്നിവ കണ്ട അദ്ദേഹം തനിക്കുള്ള സന്തോഷം വ്യക്തമാക്കി.
‘സ്വ’യുടെ അടിസ്ഥാനത്തില്‍ ഭാരതത്തിന്റെ പുനര്‍നിര്‍മ്മാണം സ്വപ്‌നം കാണുകയും പൂര്‍ണമായും സാമൂഹ്യസമത്വം, സമരസത എന്നിവയുടെ പക്ഷത്തു നില്‍ക്കുകയും, താന്‍ പറയുന്ന കാര്യങ്ങള്‍ സ്വജീവിതത്തില്‍ നടപ്പാക്കി പ്രത്യക്ഷ ഉദാഹരണം നല്‍കുകയും ചെയ്ത, എല്ലാവര്‍ക്കും ആദര്‍ശപുരുഷനായ ഗാന്ധിജിയെ നാമെല്ലാം പഠിക്കുകയും മനസ്സിലാക്കുകയും അതോടൊപ്പം അദ്ദേഹത്തിന്റെ ജീവിതാദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ നടപ്പാക്കുകയും വേണം. അദ്ദേഹത്തിന്റെ ഉല്‍കൃഷ്ടമായ ഈ ഗുണങ്ങള്‍ കാരണമാണ് അദ്ദേഹത്തിന്റെ ചിന്തകളോട് അല്പം പോലും യോജിക്കാത്തവര്‍ പോലും അദ്ദേഹത്തെ ബഹുമാനത്തോടെ കാണുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘത്തില്‍ നിത്യവും പ്രഭാതത്തില്‍ ചൊല്ലുന്ന സ്‌തോത്രത്തിലൂടെ നമ്മുടെ ദേശത്തെ മഹാപുരുഷന്മാരെ സ്മരിക്കുന്ന ഒരു ശീലം സംഘത്തിന്റെ പ്രാരംഭകാലം തൊട്ടുണ്ട്. 1963ല്‍ അതില്‍ മാറ്റം വരുത്തി ചില പുതിയ പേരുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ആ സമയമായപ്പോഴേക്ക് ആദരണീയനായ ഗാന്ധിജി ദിവംഗതനായിരുന്നു. അദ്ദേഹത്തിന്റെ പേരും അതില്‍ ചേര്‍ത്തു. ഇപ്പോഴതിന്റെ പേര് ‘ഏകാത്മതാ സ്‌തോത്ര’ മെന്നാണ്. സംഘ സ്വയംസേവകര്‍ നിത്യവും കാലത്ത് ഏകാത്മതാ സ്‌തോത്രത്തില്‍ ഗാന്ധിജിയുടെ പേര് ഉച്ചരിച്ചുകൊണ്ട് മേല്‍പ്പറഞ്ഞ ഗുണങ്ങളോടുകൂടിയ അദ്ദേഹത്തിന്റെ ജീവിതത്തെ സ്മരിക്കുന്നു.
അദ്ദേഹത്തിന്റെ 150-ാം ജന്മവാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പവിത്രവും ത്യാഗമയവും സുതാര്യവുമായ ജീവിതത്തെയും ”സ്വ” യില്‍ അധിഷ്ഠിതമായ ജീവിതവീക്ഷണത്തെയും സാത്മീകരിച്ചുകൊണ്ട് നമ്മളും വിശ്വഗുരുവായ ഭാരതത്തിന്റെ രചനക്കായി നമ്മുടെ ജീവിതത്തില്‍ സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ഗുണങ്ങള്‍ സ്വായത്തമാക്കുമെന്ന് പ്രതിജ്ഞ ചെയ്യേണ്ടിയിരിക്കുന്നു.