അംഗബലത്തില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ സൈനിക ശക്തിയാണ് ഭാരതം. ഏതാണ്ട് പതിനാലര ലക്ഷം സൈനികര്‍ രാഷ്ട്ര സുരക്ഷയ്ക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. നമ്മുടെ ബജറ്റിലെ വലിയൊരു തുക മാറ്റിവയ്ക്കുന്നത് രാജ്യസുരക്ഷയ്ക്കു വേണ്ടിയാണ്. കരുത്തിലും കാര്യക്ഷമതയിലും അച്ചടക്കത്തിലുമെല്ലാം ഭാരത സൈന്യം ലോകത്തെ വന്‍ശക്തി രാഷ്ട്രങ്ങള്‍ക്കു പോലും അസൂയ ഉണ്ടാക്കുന്ന ഒന്നാണ്. അതിര്‍ത്തി സുരക്ഷയിലും സൈനിക ക്ഷേമത്തിലുമെല്ലാം ഗുരുതരമായ വീഴ്ച വരുത്തിയ കോണ്‍ഗ്രസ് സര്‍ക്കാരുകളില്‍ നിന്നും ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഒരു സര്‍ക്കാരാണ് ഇന്ന് ഭാരതം ഭരിക്കുന്നത്. കഴിഞ്ഞ എട്ടുവര്‍ഷമായി ഭാരതത്തില്‍ എല്ലാ മേഖലയിലും അടിമുടി പരിവര്‍ത്തനങ്ങള്‍ വരുത്തിക്കൊണ്ടിരിക്കുന്ന മോദി സര്‍ക്കാര്‍ പ്രതിരോധ മേഖലയേയും ദീര്‍ഘവീക്ഷണത്തോടെ പരിവര്‍ത്തനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണ്. ഭാരത സൈന്യത്തെ ആധുനികവത്ക്കരിക്കുന്നതില്‍ അതീവ പ്രാധാന്യം കൊടുക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിദേശ രാഷ്ട്രങ്ങളില്‍ നിന്നും ആയുധം വാങ്ങുന്നതിനേക്കാള്‍ തദ്ദേശീയമായി അവ നിര്‍മ്മിക്കുന്നതിലാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്നത്. ആയുധക്കച്ചവടം ചില രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് കീശ വീര്‍പ്പിക്കാനുള്ള അവസരമായാണ് മുമ്പ് കണ്ടിരുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന രാജ്യം കണ്ട ഏറ്റവും വലിയ അഴിമതികളില്‍ ഒന്നായ ബോഫോഴ്‌സ് തോക്കിടപാട് പ്രതിരോധ മേഖലയെ എങ്ങനെയാണ് ചിലര്‍ കറവപശുവാക്കിയിരുന്നതെന്നതിന്റെ എക്കാലത്തേയും ഉദാഹരണമാണ്. ഭാരതത്തിന്റെ പ്രതിരോധ ഗവേഷണ കേന്ദ്രമായ ഡി.ആര്‍.ഡി. ഒയെ നോക്കുകുത്തിയാക്കി നിര്‍ത്തിക്കൊണ്ട് നടത്തിയിരുന്ന ആയുധവ്യാപാരം അവസാനിപ്പിക്കുന്നതില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ എടുത്ത ധീരമായ നിലപാട് ഭാരത സൈന്യത്തെ മുന്‍നിര്‍ത്തി രാഷ്ട്രീയ നേതൃത്വം നടത്തിയിരുന്ന കോടികളുടെ അഴിമതികള്‍ക്ക് അന്ത്യം കുറിച്ചു. എന്നു മാത്രമല്ല ഇന്ന് ഭാരതം അന്താരാഷ്ട്ര ആയുധക്കമ്പോളത്തിലെ നവ ശക്തിയായും രൂപാന്തരപ്പെട്ടിരിക്കുന്നു. ഭാരതത്തിന്റെ ആയുധങ്ങള്‍ വാങ്ങാന്‍ ഇതിനോടകം 85 രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുള്ളതായി ഡി.ആര്‍.ഡി.ഓ ചെയര്‍മാന്‍ പറയുകയുണ്ടായി.
ഇനിയുള്ള കാലം സൈന്യത്തെ ശക്തിപ്പെടുത്തുക എന്നു പറഞ്ഞാല്‍ സൈനികരുടെ എണ്ണം കൂട്ടുക എന്നല്ല അര്‍ത്ഥം. ഹൈടെക് യുദ്ധങ്ങളാണ് വരാന്‍ പോകുന്നത്. അവിടെ ആള്‍ക്കൂട്ടം കൊണ്ട് കാര്യമില്ല. ബുദ്ധിയും ചുറുചുറുക്കു മുള്ള നവയൗവനങ്ങളെയാണ് സൈന്യത്തെ ബലപ്പെടുത്താന്‍ ഇനി ആവശ്യം. നമ്മുടെ പ്രതിരോധ ബജറ്റിന്റെ പകുതി തുകയും ശമ്പളത്തിനും പെന്‍ഷനും മാറ്റിവയ്‌ക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. ആയുധങ്ങളെ ആധുനികവല്‍ക്കരിക്കലാണ് ഇനിയുള്ള യുദ്ധങ്ങള്‍ ജയിക്കാന്‍ പ്രാഥമികമായി വേണ്ടത്. ലോകത്തിലെ തന്നെ ഏറ്റവും അംഗബലമുള്ള ചൈന അതിവേഗം അതിന്റെ എണ്ണം കുറച്ച് ഹൈടെക് യുദ്ധത്തിലേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു. ലോകത്തുള്ള എല്ലാ വന്‍ശക്തി രാഷ്ട്രങ്ങളും സൈനിക നിയമനങ്ങളുടെ ശൈലി അടിമുടി മാറ്റിക്കൊണ്ടിരിക്കുകയാണ്. ആനയുടെയും കുതിരയുടെയും കാലാളിന്റെയും യുദ്ധകാലം കഴിഞ്ഞത് അറിയാത്തവരല്ല ഇപ്പോള്‍ പുതിയ സൈനിക നിയമനത്തിനെതിരെ യുവാക്കളെ തെരുവിലിറക്കുന്നത്. ഭാരതത്തെ തോല്‍പ്പിക്കാന്‍ കഴിഞ്ഞ എഴുപത്തഞ്ച് വര്‍ഷമായി പരിശ്രമിക്കുന്ന ആഭ്യന്തര ഭീഷണികള്‍ തന്നെയാണ് ഇപ്പോള്‍ അഗ്‌നിപഥ് പദ്ധതിക്കെതിരെ കലാപം നടത്തുന്നത്.
ഭാരത സൈനികരുടെ ശരാശരി പ്രായം ഇന്ന് മുപ്പത് വയസ്സാണ്. പതിനയ്യായിരം കിലോമീറ്റര്‍ കര അതിര്‍ത്തിയും ഏഴായിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ സമുദ്രാതിര്‍ത്തിയുമുള്ള ഭാരതത്തിന് കുറച്ചു കൂടി കാര്യക്ഷമതയുള്ള കാവല്‍ക്കാരാകാന്‍ പ്രായം കുറഞ്ഞ സൈനികരാവശ്യമാണ്. ഇതിന്റെ ഭാഗമാണ് അഗ്‌നിപഥ് എന്ന പുതിയ നിയമന പദ്ധതി. സൈന്യത്തിന് പുതുരക്തം നല്‍കുന്നതോടൊപ്പം രാജ്യവ്യാപകമായി സൈന്യത്തിന്റെ രണ്ടാം നിരയായി നില്‍ക്കാന്‍ കഴിയുന്ന ഒരു വന്‍ മനുഷ്യശക്തിയെത്തന്നെ സൃഷ്ടിക്കാന്‍ പോന്ന അഗ്നിപഥ് എന്ന വിപ്ലവകരമായ പദ്ധതി ചില കേന്ദ്രങ്ങളില്‍ പതിവുപോലെ അസ്വസ്ഥതകളുണ്ടാക്കിയിട്ടുണ്ട്. അവര്‍ കല്ലേറും കൊള്ളിവയ്പുമായി തെരുവിലിറങ്ങി എങ്ങിനെയും അഗ്നിപഥ് പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. ഭാരതത്തെ ആഭ്യന്തര അന്താരാഷ്ട്ര രംഗങ്ങളില്‍ ശക്തിപ്പെടുത്തുന്ന ഏതു നീക്കത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഭാരതത്തിനുള്ളില്‍ തന്നെയുണ്ട്. അവരായിരുന്നു പൗരത്വ ഭേദഗതി നിയമത്തെയും കര്‍ഷക നിയമത്തെയും ഒക്കെ എതിര്‍ത്ത് തെരുവുകളെ കലാപഭൂമിയാക്കിയവര്‍. അവര്‍ തന്നെയായിരുന്നു ഏറ്റവും ഒടുക്കം പ്രവാചകനിന്ദയുടെ പേരിലും രാജ്യത്ത് അരാജകാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ദേശീയ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശത്രുരാജ്യമായ പാകിസ്ഥാന്റെ വരെ സഹായം തേടിയ കോണ്‍ഗ്രസ് നേതാക്കന്മാരുള്ള ഈ നാട്ടില്‍ ഇത്തരം കലാപങ്ങള്‍ അപ്രതീക്ഷിതമല്ല.
രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകുന്നതോടൊപ്പം യുവാക്കളെ ദേശീയ ചിന്തകള്‍ കൊണ്ട് ശാക്തീകരിക്കാനും കഴിയുന്ന ഒന്നാണ് അഗ്നിപഥ് പദ്ധതി. പതിനേഴര വയസ്സിനും ഇരുപത്തൊന്ന് വയസ്സിനും ഇടയിലുള്ള യുവാക്കള്‍ക്ക് നാലുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഹ്രസ്വകാല സൈനിക സേവനത്തിന് അവസരമൊരുക്കുന്ന അഗ്നിപഥ് പദ്ധതിക്ക് വന്‍ സ്വീകാര്യതയാണ് ഉണ്ടായിരിക്കുന്നത്. പ്രതിമാസം മുപ്പതിനായിരം മുതല്‍ നാല്‍പ്പതിനായിരം വരെ ശമ്പളവും പിരിയുമ്പോള്‍ പന്ത്രണ്ട് ലക്ഷത്തിനടുത്ത് രൂപ വിരമിയ്ക്കല്‍ ആനുകൂല്യവുമായി ലഭിക്കുന്ന ഈ പദ്ധതി രാജ്യം കണ്ട വിപ്ലവകരമായ തീരുമാനങ്ങളില്‍ ഒന്നാണ്. കൂടാതെ അഗ്‌നി വീറായി സൈന്യത്തില്‍ ചേരുന്ന യുവാക്കള്‍ക്ക് 48 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷയുമുണ്ട്. പത്താം ക്ലാസ് കഴിഞ്ഞവര്‍ക്ക് പന്ത്രണ്ടാം ക്ലാസ് സര്‍ട്ടിഫിക്കറ്റും പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവര്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റും പഠിച്ച് നേടി പുറത്തിറങ്ങാനും അഗ്നിപഥ് പദ്ധതി അവസരമൊരുക്കുന്നു. അഗ്നി വീറായി സൈന്യത്തില്‍ ചേരുന്ന ഒരു യുവാവിന് ആറു മാസത്തെ പരിശീലനവും മൂന്നര വര്‍ഷത്തെ ജോലിയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. കഴിവും കാര്യശേഷിയും തെളിയിക്കുന്ന 25% അഗ്നി വീര്‍ യോദ്ധാക്കളെ അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ സൈന്യത്തില്‍ തുടരാന്‍ അനുവദിക്കുന്നതുമാണ്. ഇരുപത്തൊന്നു വയസ്സില്‍ മടങ്ങി എത്തുന്ന ഇത്തരം സേനാനികള്‍ക്ക് ഇതര സര്‍ക്കാര്‍ ജോലികളില്‍, പ്രത്യേകിച്ച് പോലീസ് സേനയില്‍ പ്രത്യേകം പരിഗണന ലഭിക്കുന്നതാണ്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആസാം, ഹരിയാന തുടങ്ങിയ പല സംസ്ഥാനങ്ങളും ഇതിനോടകം അഗ്നി വീറായി മടങ്ങി വരുന്നവര്‍ക്ക് സംസ്ഥാന പോലീസ് നിയമനത്തില്‍ മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്.
നാലു വര്‍ഷത്തെ സേവനം കൊണ്ട് ചെറു പ്രായത്തില്‍ തന്നെ പന്ത്രണ്ട് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യമായി കിട്ടുന്ന ഏത് തൊഴിലാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്? സര്‍വ്വോപരി വഴി തെറ്റിപ്പോകാന്‍ സാധ്യതയുള്ള പ്രായത്തില്‍ അച്ചടക്കത്തിന്റെ സൈനിക വഴി യിലേക്ക് പദം വയ്ക്കാന്‍ കഴിയുന്ന യുവത്വം തികഞ്ഞ ദേശസ്‌നേഹികളായി മാറും എന്നതാണ് രാജ്യത്തെ ചില ഛിദ്ര ശക്തികളെ ഈ പദ്ധതിക്കെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നത്. ഭാരതത്തെ വന്‍ശക്തിയാക്കാന്‍ പോന്ന ഒരു ഭരണകൂടം ഭാരതത്തില്‍ ഉണ്ടാവാന്‍ പാടില്ലെന്നാഗ്രഹിക്കുന്ന ചില ശത്രുരാജ്യങ്ങളുടെ പിണിയാളുകളാണ് അഗ്നിപഥ് പദ്ധതിക്കെതിരെ കലാപവുമായി തെരുവിലിറങ്ങിയിരിക്കുന്നത്. ജനാധിപത്യ മാര്‍ഗ്ഗത്തില്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ അധികാര ഭ്രഷ്ടമാക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്ന കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ്, ജിഹാദി അച്ചുതണ്ടാണ് ഇപ്പോള്‍ സംയുക്തമായി പല കാരണങ്ങള്‍ പറഞ്ഞുകൊണ്ട് കലാപത്തിന്റെ വഴി സ്വീകരിക്കുന്നത്. ഇതിനെ ശക്തമായി അടിച്ചമര്‍ത്തുവാന്‍ ഭരണകൂടം ആര്‍ജ്ജവം കാട്ടിയേ മതിയാവൂ.