കോഴിക്കോട്: ശ്രീബുദ്ധനേയും വിവേകാനന്ദനേയും മഹാത്മാഗാന്ധിയേയും സൃഷ്ടിക്കാൻ ഭാരതത്തിനു മാത്രമേ സാധിക്കുകയുള്ളൂ എന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകനും നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ പറഞ്ഞു. കേസരി ഭവൻ ക്യാമ്പസിൽ നടന്ന ധ്യാനബുദ്ധന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്തശുദ്ധി കൈവരിക്കുക എന്നതാണ് ബുദ്ധ ദർശനത്തിന്റെ സാരം എന്ന് മുഖ്യപ്രഭാഷണം നടത്തിയ പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകൻ ജെ.നന്ദകുമാർ പറഞ്ഞു. അനുഭവത്തിന്റെ സുഗന്ധമാണ് വിശ്വാസം. ബുദ്ധൻ ഈശ്വരനെക്കുറിച്ച് പറയാതിരുന്നത് സർവ്വം ഈശ്വരനാണ് എന്ന് ബോധ്യം ഉണ്ടായതുകൊണ്ടാണ്. സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ മാത്രമേ എന്തെങ്കിലും വിശ്വസിക്കുകയോ ഉൾക്കൊള്ളുകയോ ചെയ്യാൻ പാടുള്ളൂ എന്ന നിലപാടാണ് ബുദ്ധന്റേത് എന്നും അദ്ദേഹം പറഞ്ഞു. പ്രതിമ എന്നത് പ്രതീകമാണെന്നും ബുദ്ധൻ അദ്ദേഹത്തിന്റെ ആദർശത്തിന്റെ പ്രതീകമാണെന്നും മുസ്ലീം ലീഗ് നേതാവും മുൻ എം എൽ എ യുമായ കെ.എൻ.എ ഖാദർ പറഞ്ഞു. ചടങ്ങിൽ ചുമർച്ചിത്ര ശില്പം അനാവരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. എല്ലാ മതങ്ങളുടേയും തത്വം ആത്യന്തികമായി ഒന്നു തന്നെയാണ്. അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ പ്രകാശൻ ട്രസ്റ്റി അഡ്വ. പി.കെ ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആർട്ടിസ്റ്റ് മദനൻ, ശില്പി സുനിൽ തേഞ്ഞിപ്പലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ഡോ.എൻ.ആർ. മധു സ്വാഗതവും സി.എം.രാമചന്ദ്രൻ നന്ദിയും പറഞ്ഞു.