കലാരൂപങ്ങള്‍ ആനന്ദദായകമാകണമെന്നാണ് ഭാരതീയ കാഴ്ചപ്പാട്. ആനന്ദം എന്നത് ഒരനുഭൂതിയാണ്. ആനന്ദാനുഭൂതി സൃഷ്ടിക്കുന്നത് മനസ്സിനെ ഏകാഗ്രമാക്കാനും ഈശ്വരോന്മുഖമാക്കാനുമാണ്. മനസ്സ് ഈശ്വരോന്മുഖമാകുമ്പോള്‍ അലകളൊടുങ്ങിയ കടല്‍ പോലെ ഈശ്വരചൈതന്യം നിറയുന്നു. ആ ഈശ്വരചൈതന്യം ചിന്താതരംഗങ്ങളില്ലാത്ത, ഈശ്വരനില്‍ മാത്രം അന്തര്‍ലീനമായ, ചാഞ്ചല്യമില്ലാത്ത മനസ്സിനെ സൃഷ്ടിക്കുന്നു. അത്തരം അവസ്ഥയാണ് സച്ചിദാനന്ദം, സത് ചിത് ആനന്ദം, സച്ചിദാനന്ദലഹരി. ആ ലഹരി സൃഷ്ടിക്കുന്ന അഭൗമമായ ആനന്ദം, ആ ആനന്ദദായകമായ അവസ്ഥയാണ് കലാരൂപങ്ങള്‍ സൃഷ്ടിക്കേണ്ടത്. പൗരാണിക കാലത്തും ആധുനിക കാലത്തും കലാരൂപങ്ങളുടെ ആത്യന്തികമായ ലക്ഷ്യം മനുഷ്യമനസ്സുകളെ നിര്‍മ്മലമാക്കുകയും അധമവികാരങ്ങളിലും ദുഷ്ചിന്തകളിലും പെടാതെ സുമനസ്സുകളും സുചരിതരും ആക്കുകയാണ്. ക്ഷേത്രകലാരൂപങ്ങളും അനുഷ്ഠാനകലകളും നൃത്തവും നാട്യവും സംഗീതവും ഒക്കെയായി പരിലസിച്ചിരുന്ന കലാരംഗം നാടകത്തിനും ചലച്ചിത്രത്തിനും പ്രാമുഖ്യമുള്ള രീതിയിലേക്ക് പരിവര്‍ത്തനം ചെയ്തപ്പോള്‍ കലാരൂപങ്ങളുടെ ലക്ഷ്യത്തില്‍ തന്നെ മാറ്റം വന്നോ?
ബോളിവുഡിലെ ചലച്ചിത്രമേഖലയെ ഒരുകാലത്ത് നിയന്ത്രിച്ചിരുന്നത് ദാവൂദ് ഇബ്രാഹിമും അദ്ദേഹത്തിന്റെ ബിനാമികളുമാണെന്ന് ആരോപണമുണ്ടായിരുന്നു. ആരോപണങ്ങളുടെ പരിധി പല പ്രമുഖരായ ചലച്ചിത്ര താരങ്ങളുടെയും കിടപ്പറവരെ എത്തി എന്നതും വാസ്തവം. മുംബൈ ഭീകരാക്രമണക്കേസുകളിലെ ആയുധ ഇടപാടുകള്‍ക്ക് വരെ ചലച്ചിത്രമേഖലയുമായി ബന്ധമുണ്ടെന്ന ആരോപണം തെളിയിക്കപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവോടെ ഡി കമ്പനിയുടെ നട്ടെല്ലൊടിഞ്ഞു. ഒപ്പം ദേശവിരുദ്ധ സിനിമകളുടെ കുത്തൊഴുക്കും നിലച്ചു. ഇന്ന് ഉറി മുതല്‍ കാശ്മീര്‍ ഫയല്‍സ് വരെ ഭാരതത്തിന്റെ സൈനികര്‍ നേരിടുന്ന പ്രശ്‌നങ്ങളും ഹിന്ദു ജനത സ്വന്തം മണ്ണില്‍ നേരിടുന്ന അനീതിയും ഇസ്ലാമിക ഭീകരതയുടെ ആഴവും പരപ്പുമൊക്കെ വരച്ചുകാട്ടുന്ന ചിത്രങ്ങളും ദേശീയതലത്തില്‍ വന്നു. മാറ്റം വ്യക്തമാണ്.
ദേശീയതലത്തിലുള്ള ഈ മാറ്റം ഒരിക്കലും എത്താത്തത് മലയാള ചലച്ചിത്രമേഖലയിലാണ്. അറബിപ്പണത്തിന്റെ പിന്‍ബലത്തോടെ മയക്കുമരുന്ന് മാഫിയയും ഭീകരവാദികളും മലയാള ചലച്ചിത്രമേഖലയില്‍ അധീശത്വം സ്ഥാപിച്ചിരിക്കുന്നു. ഹിന്ദു നാമധാരികളായ ചിലരെയെങ്കിലും മയക്കുമരുന്നിന്റെയോ അതിന്റെ സാമ്പത്തിക ഇടപാടിന്റെയോ ഒക്കെ കെണിയില്‍ പെടുത്തി കുരങ്ങു കളിപ്പിക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാതിരിക്കാനാകില്ല. ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലായാലും തിയേറ്ററിലായാലും അടുത്തിടെ ഇറങ്ങിയ ഒട്ടേറെ സിനിമകളില്‍ ഇസ്ലാമിക തീവ്രവാദത്തിനും ഭീകരതയ്ക്കും ഇരകളുടെ മുഖം നല്‍കി വെള്ള പൂശാനുള്ള ശ്രമം വളരെ സജീവമാണ്. കേരളത്തിലെ ഹിന്ദുസമൂഹവും ക്രൈസ്തവരും ഇന്ന് ഏറ്റവും കൂടുതല്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ലൗജിഹാദിനെ ഉദാത്തവത്കരിക്കുന്ന മഹത്തായ കലാസൃഷ്ടികള്‍ എന്ന നിലയില്‍ സിനിമകള്‍ എത്തുന്നു. പിച്ചിച്ചീന്തി എറിയപ്പെടുന്ന ഹിന്ദു-ക്രൈസ്തവ പെണ്‍കുട്ടികളുടെ ജീവിതം പച്ചയായി ചിത്രീകരിക്കുന്നതിന് പകരം, സിറിയയിലേക്കും അഫ്ഗാനിലേക്കും ആടുമേയ്ക്കാന്‍ പോയവരുടെ കഥ പറയുന്നതിനു പകരം ലൗജിഹാദിനെ മഹത്വവത്കരിക്കാനാണ് ശ്രമം. സൂഫിയും സുജാതയും ഈ തരത്തില്‍ രൂപപ്പെടുത്തിയ സിനിമയായിരുന്നു.
ഇന്ന് മലയാള സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ വരുന്നത് ഹിന്ദുക്കളും ഹിന്ദു സംഘടനാ പ്രവര്‍ത്തകരുമാണ്. നാടൊട്ടുക്ക് ബോംബ് വെയ്ക്കുകയും സൈ്വരജീവിതത്തിന് ഭംഗം വരുത്തുന്ന രീതിയില്‍ കലാപം നടത്തുകയും ചെയ്യുന്ന ഇസ്ലാമിക തീവ്രവാദത്തിനും ഭീകരതയ്ക്കും നീതിയുടെ പരിവേഷവും ഇരയുടെ പരിഗണനയുമാണ് പ്രദാനം ചെയ്യുന്നത്. മാവോവാദികളെ മഹത്വവത്കരിക്കുന്ന ‘ഉണ്ട’ എന്ന സിനിമയിലും ഇത് കണ്ടു. തിരക്കഥ കൊണ്ടും ഒരു ചലച്ചിത്ര കാവ്യത്തിന്റെ ഭാഷാരീതിയിലും കലാമേന്മയിലുമൊക്കെ ശരാശരിയില്‍ താഴെ മാത്രം നിലവാരം പുലര്‍ത്തിയ ആ സിനിമയിലും മുഖ്യകഥാപാത്രമായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി എത്തി. ഖാലിദ് റഹ്‌മാന്റെ കഥയും ഹര്‍ഷദിന്റെ തിരക്കഥയുമായിരുന്നു ഉണ്ടയുടെ പ്രത്യേകത.
യാദൃച്ഛികമായാണെങ്കിലും അല്ലെങ്കിലും ഭീകരതയെ ന്യായീകരിക്കുകയും ഭീകരവാദത്തെ ഇരവാദമായി വ്യാഖ്യാനിക്കുകയും ചെയ്യുന്ന ഹര്‍ഷദിന്റെ പുതിയ സിനിമയിലും മമ്മൂട്ടി തന്നെ നായകനായെത്തി. നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാത്രം നിലനിന്നിരുന്ന, ഇന്ന് ഒരു മലയാളിയും ആലോചിക്കാത്ത ജാതീയത, ഈ സിനിമയിലുടനീളം കഥാതന്തുവിന്റെ ഭാഗമായി നിറഞ്ഞുനില്‍ക്കുന്നു. 1982 ല്‍ പാലിയം വിളംബരത്തിന്റെ ഭാഗമായി പി.മാധവ്ജിയും പി.പരമേശ്വര്‍ജിയും പറവൂര്‍ ശ്രീധരന്‍ തന്ത്രിയും കല്‍പ്പുഴ ദിവാകരന്‍ നമ്പൂതിരിപ്പാടും അടക്കമുള്ള നവോത്ഥാന നായകര്‍ പൂജയ്ക്കു മാത്രമല്ല, താന്ത്രികത്തിനും ജാതിഭേദമെന്യേ എല്ലാ ഹിന്ദുക്കള്‍ക്കും അധികാരമുണ്ടെന്ന് പ്രഖ്യാപിച്ച് 40 വര്‍ഷം കഴിഞ്ഞിട്ടും ഹിന്ദുസമൂഹത്തില്‍ ഇന്ന് നിലനില്‍ക്കാത്ത ജാതീയത കുത്തിനിറച്ച സിനിമയ്ക്കു പിന്നില്‍ ഒരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം ഇസ്ലാമിക ഭീകരതയുടേതാണ്. പാകിസ്ഥാനിലെ ചാരസംഘടനയായ ഐ.എസ്.ഐയുടെ സ്വപ്‌നമാണ് ഭാരതത്തിലെ ഇസ്ലാമിക സമൂഹത്തെയും പിന്നാക്ക ജാതിക്കാരെയും പട്ടിക ജാതി വര്‍ഗ്ഗ വിഭാഗങ്ങളെയും ഒന്നിച്ചു ചേര്‍ത്ത് ഭാരതത്തെ വിഭജിക്കുക എന്ന തന്ത്രം. ആ തരത്തില്‍ ഹിന്ദു സമൂഹത്തിനുള്ളിലേക്ക് എല്ലാവരും എന്നോ മറന്നുതുടങ്ങിയ ജാതീയതയുടെ വിഷബീജം കുത്തിവെയ്ക്കുകയും അതിന്റെ പേരില്‍ ഇസ്ലാമിക ഭീകരത പരത്താനുമുള്ള ശ്രമം വീണ്ടും ഹര്‍ഷദിന്റേത് തന്നെയാണ്. ഹര്‍ഷദിന്റെ രാഷ്ട്രീയബന്ധം ചികയുമ്പോഴാണ് ഇക്കാര്യത്തിലുള്ള ദുരൂഹത കൂടുതല്‍ ശക്തമാകുന്നത്. പഴയ നിരോധിത ഇസ്ലാമിക ഭീകരസംഘടനയായ സിമിയുടെ പ്രവര്‍ത്തകനായിരുന്നു ഹര്‍ഷദ്.
ഹര്‍ഷദും ഖാലിദ് റഹ്‌മാനും ഷാരിസ് മുഹമ്മദും ഒക്കെ ഉള്‍പ്പെട്ട ഈ റാക്കറ്റിനുള്ളിലെ മമ്മൂട്ടിയുടെ സാന്നിധ്യം നിഷ്‌കളങ്കവും പ്രൊഫഷണലുമാണോ എന്ന് തെളിയിക്കാനുള്ള ബാധ്യത അദ്ദേഹത്തിന് തന്നെയാണ്. ഒരു കലാകാരന്‍ എന്ന നിലയില്‍ മമ്മൂട്ടിയുടെ മികവോ, ഒരു ദേശീയവാദി എന്ന നിലയില്‍ അദ്ദേഹത്തിന്റെ നിലപാടുകളോ സംശയിക്കാന്‍ ഞാന്‍ ആളല്ല. പക്ഷേ, ഇത്തരം റാക്കറ്റുകളില്‍ പോയി പെടുന്നത് നിഷ്‌കളങ്കമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാനാകുമോ? സിനിമാക്കഥ കേള്‍ക്കാതെ മമ്മൂട്ടി ഡേറ്റ് കൊടുക്കാറില്ല. പഴയ അഭിഭാഷകനായ മമ്മൂട്ടിക്ക് ഒരു കഥ കേട്ടാല്‍ അതിന്റെ ദേശവിരുദ്ധ താല്പര്യവും ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുന്നതും ഭീകരതയെ മഹത്വവത്കരിക്കുന്നതുമായ നിലപാടുകളും മന സ്സിലാകില്ലെന്ന് കരുതാനാകില്ല. ഇസ്ലാമിക ഭീകരതയുടെ മുഖംമൂടിയായി മമ്മൂട്ടി ഉപയോഗിക്കപ്പെടുന്ന സാഹചര്യം അത്ഭുതത്തോടെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. മമ്മൂട്ടിയുടെ പേഴ്‌സണല്‍ മേക്കപ്പ്മാനായ എസ് ജോര്‍ജ്ജാണ് ഈ സിനിമയുടെ പ്രൊഡ്യൂസര്‍. അദ്ദേഹം ബിനാമിയാണെന്നുള്ള വാദം, വാദത്തിനുവേണ്ടിയെങ്കിലും തള്ളാം. പക്ഷേ, മനസ്സിലാകാത്ത, ദഹിക്കാത്ത എന്തൊക്കെയോ ബാക്കിനില്‍ക്കുന്നു.
അടുത്തിടെ ഇറങ്ങിയ മറ്റൊരു സിനിമയായ ജന ഗണ മന ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയെയും കുറ്റക്കാരാക്കാനുള്ള ആസൂത്രിത ശ്രമമാണ് നടത്തിയിരിക്കുന്നത്. മട്ടാഞ്ചേരി ഗ്യാങ്ങിന്റെ പിണിയാളായി മാറിയ പൃഥ്വിരാജ് ഇതില്‍ നടനാണെന്ന് മാത്രമല്ല, ഭാര്യ നിര്‍മ്മാതാവ് കൂടിയാണെന്നത് കാണുമ്പോഴാണ് ഇതിന്റെയും പിന്നിലെ ദുരൂഹതയും ദുരന്തവും ശക്തമാകുന്നത്. ലക്ഷദ്വീപ് പ്രശ്‌നത്തില്‍ നിലപാടെടുത്ത് രംഗത്തുവന്ന പൃഥ്വിരാജിനെ നമ്മള്‍ കണ്ടതാണ്. പൃഥ്വിരാജ് എന്ന നടനെ നമുക്ക് ഇഷ്ടമാണെങ്കിലും അദ്ദേഹം പറയുന്ന രാഷ്ട്രീയവും അദ്ദേഹം പിന്തുണയ്ക്കുന്ന ദേശവിരുദ്ധതയും അദ്ദേഹം മുന്നോട്ടു വെയ്ക്കാന്‍ ഉദ്ദേശിക്കുന്ന കാഴ്ചപ്പാടുകളും ദഹിക്കാന്‍ പ്രയാസമുണ്ട്. ദേശവിരുദ്ധശക്തികളെ പിന്തുണയ്ക്കുകയല്ല, അവരെ ശരിയായ വഴിയിലേക്ക് നയിക്കാനാണ് ചലച്ചിത്രരൂപങ്ങള്‍ ശ്രമിക്കേണ്ടത്. ഭീകരതയ്ക്ക് ഓശാന പാടാനും കഞ്ചാവ്-ലഹരിക്കേസുകള്‍ക്ക് ഒത്താശ ചെയ്യാനുമല്ല ചലച്ചിത്ര പ്രവര്‍ത്തകര്‍ എത്തേണ്ടത്. മാതൃകകള്‍ എന്ന നിലയില്‍ (ജീവിതത്തില്‍ ഒരിക്കലും അങ്ങനെയല്ലെങ്കിലും) അവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് അതൊക്കെയാണ്. അതുകൊണ്ടുതന്നെയാണ് കോടികള്‍ നല്‍കി അമിതാഭ് ബച്ചന്റെയും മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ഒക്കെ പരസ്യങ്ങള്‍ ഒരുക്കുന്നതും. തീര്‍ച്ചയായും മമ്മൂട്ടിയില്‍ നിന്നും പൃഥ്വിരാജില്‍ നിന്നും കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ പൊതുസമൂഹം പ്രതീക്ഷിക്കുന്നത് ഇതല്ല. നിഷ്‌കളങ്കമായ കലാരൂപങ്ങളാണ് ഇതെന്ന വാദത്തില്‍ കഴമ്പുണ്ടെന്ന് തോന്നുന്നുമില്ല.
മലയാള ചലച്ചിത്രരംഗത്തെ ഈ അനഭിമത പ്രവണതകളെ കണ്ട് കണ്ണടച്ചിരിക്കാനാണോ മറ്റുള്ളവര്‍ എന്ന കാര്യവും ആലോചിക്കേണ്ടതാണ്. മട്ടാഞ്ചേരി ഗ്യാങ്ങുമായുള്ള അസ്വാരസ്യമാണ് പല താരങ്ങള്‍ക്കും സംവിധായകര്‍ക്കും എതിരായ പടയൊരുക്കത്തിന് പിന്നിലെന്ന ആരോപണത്തിന് വിശ്വാസ്യത വരുന്നതും ഈ സാഹചര്യത്തിലാണ്. മയക്കുമരുന്നും അറബിപ്പണവും ഒക്കെ ഉപയോഗിച്ച് ചലച്ചിത്രമേഖല കൈയടക്കാനും ഭീകരത വളര്‍ത്താനും ലൗജിഹാദിനെയും ഭീകരവാദത്തെയും മഹത്വവത്കരിക്കാനുമുള്ള എല്ലാ ശ്രമങ്ങളെയും ചെറുത്തേ മതിയാകൂ. മലയാള ചലച്ചിത്രമേഖലയില്‍ ഒരു ശുദ്ധികലശം അനിവാര്യമാണ്, അപശകുനങ്ങളെയും അപശ്രുതികളെയും തുടച്ചുനീക്കിയേ മതിയാകൂ. നിശ്ശബ്ദരായിരിക്കുന്ന ഒരു ബഹുഭൂരിപക്ഷം ഈ മേഖലയിലുമുണ്ട്. അവര്‍ മടിവിട്ട് രാഷ്ട്രതാല്പര്യത്തിനുവേണ്ടി രംഗത്തിറങ്ങണം. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.