കേരളത്തിലെ പ്രമുഖനായ ഒരെഴുത്തുകാരന്‍ കഴിഞ്ഞ ഒരു പംക്തിയില്‍ ടാഗൂറിനെക്കുറിച്ച് എഴുതിയതില്‍ ചില കാര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാനായി ഒരു വോയിസ് ക്ലിപ്പ് അയച്ചിരുന്നു. കൂടാതെ മലയാളത്തിലെ ചില എഴുത്തുകാരെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും പറയുകയുണ്ടായി. ടാഗൂറിന്റെ നൊബേല്‍ സമ്മാനത്തിനുപിറകില്‍ യേറ്റ്‌സ് ആണെന്നു ഞാന്‍ പറഞ്ഞതിനെ അദ്ദേഹം ശരിവച്ചു. ടാഗൂറിനെക്കാള്‍ അര്‍ഹത മുഹമ്മദ് ഇക്ബാലിനും അരബിന്ദോയ്ക്കും കാസിം നസിറുള്‍ ഇസ്ലാമിനുമാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഈ അഭിപ്രായത്തോടു യോജിക്കാനോ വിയോജിക്കാനോ വയ്യ. കാരണം ടാഗൂര്‍ ഒഴികെയുള്ളവരുടെ കൃതികള്‍ സമഗ്രമായി പഠിക്കാന്‍ കഴിഞ്ഞിട്ടില്ല. അരബിന്ദോയുടെ പ്രശസ്ത മഹാകാവ്യമായ സാവിത്രി വായിക്കാന്‍ മുമ്പൊരിക്കല്‍ ശ്രമിച്ചെങ്കിലും എവിടെനിന്നും ആ ഗ്രന്ഥം ലഭിച്ചില്ല. 24000 വരികളുള്ള അതിബൃഹത്തായ ഒരു കാവ്യമാണതെന്നു മനസ്സിലായപ്പോള്‍ ആ ശ്രമം ഉപേക്ഷിക്കുകയാണുണ്ടായത്. അദ്ദേഹത്തിന്റെ ഉപന്യാസങ്ങളും മറ്റും വായിച്ചിട്ടുണ്ടെങ്കിലും അതൊന്നും നൊബേല്‍ സമ്മാനത്തിനുള്ള കാരണമാകുന്നില്ലല്ലോ. അരബിന്ദോ അഗാധ പണ്ഡിതനും തത്വചിന്തകനും ബഹുഭാഷാ പണ്ഡിതനുമാണ്. അതൊന്നും സര്‍ഗാത്മക സാഹിത്യത്തിനു നല്‍കുന്ന പുരസ്‌കാരത്തിനു പരിഗണിക്കാന്‍ കാരണമാകുന്നില്ല. മുഹമ്മദ് ഇക്ബാലിന്റെയും കാസിം നസിറുള്‍ ഇസ്ലാമിന്റെയുമൊക്കെ കവിതകളില്‍ ചിലത് വായിച്ചിട്ടുണ്ടെങ്കിലും സമഗ്രമായ ഒരു അഭിപ്രായപ്രകടനത്തിന് അവ മതിയാകുമെന്നു തോന്നുന്നില്ല.
ഷേക്‌സ്പിയറിനെ ലിയോടോള്‍സ്റ്റോയി തീരെ അംഗീകരിച്ചിരുന്നില്ല എന്ന കാര്യം പ്രസ്തുത എഴുത്തുകാരന്‍ സൂചിപ്പിച്ചു. ശരിയാണ്. ഷേക്‌സ്പിയറിന്റെ വിഖ്യാതനാടകങ്ങളായ കിങ്‌ലിയറും റോമിയോ ആന്റ് ജൂലിയറ്റും മാക്ബത്തും ഹാംലെറ്റും വായിച്ചിട്ട് ടോള്‍സ്റ്റോയി പറഞ്ഞത് “Not only did I feel no delight I felt an irresistible repulsion and tedium” ന്നായിരുന്നു. ഏണസ്റ്റ് ക്രോസ്‌ബൈ(Earnest crosby) എന്ന അമേരിക്കന്‍ എഴുത്തുകാരന്റെ ‘Shakespeare’s attitude towards the working class’എന്ന ദീര്‍ഘമായ ഉപന്യാസത്തിന്റെ ആമുഖമെന്ന നിലയില്‍ എഴുതിയ ലേഖനത്തിലാണ് ടോള്‍സ്റ്റോയി തന്റെ അഭിപ്രായം പറഞ്ഞത് എന്നാണ് വായിച്ചിട്ടുള്ളത്.
ടോള്‍സ്റ്റോയി മഹാനായ എഴുത്തുകാരനാണെങ്കിലും നല്ല നിരൂപകനേയല്ല എന്നു മാത്രമേ നമുക്ക് ഇതിനുസമാധാനം പറയാന്‍ പറ്റുകയുള്ളൂ. അദ്ദേഹം ഷേക്‌സ്പിയറിനെ വായിച്ചത് ഇംഗ്ലീഷില്‍ നിന്നു നേരിട്ടാണോ അതോ റഷ്യന്‍ തര്‍ജ്ജമകളിലൂടെയാണോ എന്നതൊന്നും വ്യക്തമല്ല. ഷേക്‌സ്പിയര്‍ നാടകങ്ങളുടെ മലയാള തര്‍ജ്ജമകള്‍ വായിച്ചാല്‍ ആ വിഖ്യാത നാടകകൃത്തിനോട് വലിയ ആദരവൊന്നും നമുക്കു തോന്നാനിടയില്ല. എന്നാല്‍ ഇംഗ്ലീഷില്‍ നിന്നും നേരിട്ടു വായിക്കുമ്പോള്‍ മാത്രമേ എത്ര വലിയ നാടകകൃത്തും കവിയുമായിരുന്നു അദ്ദേഹമെന്നു നമുക്കു മനസ്സിലാവൂ. ഷേക്‌സ്പിയറിന്റെ രചനകളെക്കുറിച്ച് അദ്ദേഹം ജീവിച്ചിരുന്നകാലം മുതല്‍ ഖണ്ഡന വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. ഇപ്പോഴും ഉണ്ട്. അതൊക്കെ അദ്ദേഹത്തിന്റെ മഹത്വത്തെ കെടുത്തുന്നില്ല; കൂടുതല്‍ ജ്വലിപ്പിക്കുന്നതേയുള്ളൂ. ടോള്‍സ്റ്റോയിയെപ്പോലെ ഉന്നതനായ ഒരെഴുത്തുകാരന്‍ പറഞ്ഞിട്ടും ലോകം അതിനു ചെവി കൊടുത്തില്ല. ഹാംലെറ്റിലും മാക്ബത്തിലും കാണുന്ന മനശ്ശാസ്ത്രപരമായ ഉള്‍ക്കാഴ്ച ആരെയാണ് അത്ഭുതപ്പെടുത്താത്തത്. ഷേക്‌സ്പിയര്‍ നാടകങ്ങളിലെ ജീവിത നിരീക്ഷണങ്ങള്‍ ഇംഗ്ലീഷ് ഭാഷയില്‍ പഴഞ്ചൊല്ലുകളായി. പിന്നീടവ ലോകം മുഴുവനെത്തി. ഇന്നും മലയാളികളുള്‍പ്പെടെയുള്ളവര്‍ ഷേക്‌സ്പിയറിന്റേതാണെന്ന് അറിയാതെ അവ നിത്യസംഭാഷണത്തില്‍ പോലും ഉപയോഗിക്കുന്നു.
ഷേക്‌സ്പിയറിന്റെ കാലത്ത് നൊബേല്‍ സമ്മാനം ഉണ്ടായിരുന്നില്ല എന്നത് ഒരു കുറവല്ല. അതുപോലെ ടാഗൂറിനതു ലഭിച്ചതും ഒരു കുറവാകുന്നില്ല. ടാഗൂറിന് സമ്മാനം ലഭിക്കാന്‍ യേറ്റ്‌സ് ഒരു നിമിത്തമായി എന്നേ ഞാനുദ്ദേശിച്ചിരുന്നുള്ളൂ. അല്ലാതെ അദ്ദേഹത്തിന് അര്‍ഹതയില്ല എന്നു ഞാനൊരിക്കലും അര്‍ത്ഥമാക്കിയിരുന്നില്ല. അദ്ദേഹത്തിന്റെ കവിതകളെല്ലാം മാറ്റിവച്ചാലും ചെറുകഥകള്‍ മാത്രം പരിഗണിച്ചാല്‍ ഒരു നൊബേല്‍ സമ്മാനത്തിന് ആ പ്രതിഭാശാലിക്ക് അര്‍ഹതയുണ്ട്. ഹോം കമിങ്ങ്, കാബൂളി വാല തുടങ്ങി എത്രയോ മഹത്തായ കഥകള്‍! അസംഖ്യം ഗാനങ്ങള്‍, നാടകങ്ങള്‍, നോവലുകള്‍ തുടങ്ങി സാഹിത്യത്തിന്റെ എല്ലാ മേഖലകളും ടാഗൂറിനു വഴങ്ങി. കൂടാതെ സംഗീതം, ചിത്രകല, വിദ്യാഭ്യാസ പ്രവര്‍ത്തനം അങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. ബംഗ്ലാദേശ് പോലുള്ള ഒരു മത രാഷ്ട്രം പോലും ദേശീയഗാനമായി ടാഗൂറിന്റെ രചന അംഗീകരിക്കണമെങ്കില്‍ ആ പ്രതിഭയുടെ ഔന്നത്യം എത്രമാത്രമാണ്. ശ്രീലങ്കയുടെ ദേശീയ ഗാനം എഴുതിയ ആനന്ദസമരകൂന്‍ ടാഗൂറിനെ അനുകരിക്കുകയായിരുന്നുവെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. അദ്ദേഹം ശാന്തിനികേതനില്‍ വിദ്യാര്‍ത്ഥിയായി കഴിഞ്ഞിട്ടുണ്ടെന്നു കേട്ടിട്ടുണ്ട്.
മുകളില്‍ സൂചിപ്പിച്ച എഴുത്തുകാരന്‍ സൂചിപ്പിച്ച മറ്റൊരു സംഗതി വൈക്കം മുഹമ്മദ് ബഷീറിന് അര്‍ഹതയുണ്ടായിരുന്നിട്ടും ജ്ഞാനപീഠം നല്‍കിയില്ല എന്നതാണ്. വൈലോപ്പിള്ളി, അയ്യപ്പപ്പണിക്കര്‍, കാവാലം, ഉറൂബ് അങ്ങനെ എത്രയോ പ്രതിഭാശാലികള്‍ ജ്ഞാനപീഠം ലഭിക്കാത്തവരായി മലയാളത്തിലുണ്ട്. അവാര്‍ഡുകളെല്ലാം പലവിധത്തിലുള്ള കള്ളക്കളികള്‍ക്കൊടുവില്‍ നല്‍കുന്നവയാണെന്നാണ് അദ്ദേഹം തറപ്പിച്ചു പറയുന്നത്. കേരളത്തില്‍ ഇപ്പോള്‍ നല്‍കുന്ന പുരസ്‌കാരങ്ങളില്‍ വലിയ ഒരളവുവരെ രാഷ്ട്രീയ നിലപാടുകള്‍ പരിഗണനാ വിധേയമാകുന്നുണ്ട് എന്നത് സത്യം. എന്നാല്‍ ജ്ഞാനപീഠം, നൊബേല്‍സമ്മാനം തുടങ്ങിയവയില്‍ അത്തരം പരിഗണനകള്‍ താരതമ്യേന കുറവാണെന്നു പറയാം. തീരെ ഇല്ല എന്നു വിശ്വസിക്കാന്‍ വയ്യ. ഓരോ പുരസ്‌കാര സമിതിയേയും ഓരോ മൂല്യസങ്കല്പവും ആസ്വാദന സങ്കല്പവും ഭരിക്കുന്നുണ്ടെന്നത് അവര്‍ തന്നെ അറിയാത്ത വസ്തുതയാണ്. നോബേല്‍ സമിതി ഏകലോകസങ്കല്പം, സമഗ്രാധിപത്യ വിരുദ്ധമനോഭാവം, മനുഷ്യസ്‌നേഹം എന്നിവക്ക് പ്രാധാന്യം കൊടുക്കുന്നു. കൃതിയുടെ സാഹിത്യമൂല്യം പരിഗണിക്കപ്പെടുന്നില്ല എന്ന് അതിനര്‍ത്ഥമില്ല. സാഹിത്യമൂല്യത്തില്‍ പരസ്പരം കിട നില്‍ക്കുന്നവയാകുമല്ലോ സമിതിയുടെ മുന്നില്‍ എത്തുന്ന മിക്കവാറും എല്ലാ പുസ്തകങ്ങളും.
ഭാഷാന്തരത്തിലും സൗന്ദര്യം ചോര്‍ന്നു പോകാതിരിക്കുക എന്നത് വളരെ പ്രധാനമാണ്. ഉള്ളടക്കത്തിന്റെ തീവ്രത, ആവിഷ്‌കാരത്തിലെ സൂക്ഷ്മത, ജീവിത നിരീക്ഷണങ്ങളിലെ സാര്‍വ്വലൗകികത എന്നിവ വളരെ പ്രധാനമാണ്. കൃതി എഴുതപ്പെടുന്ന പ്രദേശത്തിന്റെ സാംസ്‌കാരികത്തനിമ പ്രകടിപ്പിക്കുന്നതോടൊപ്പം രചനയുടെ സന്ദേശം സാര്‍വ്വലൗകികവുമാകണം. ബഷീറിന്റെ ശശിനാസ്, വിശപ്പ്, ശബ്ദങ്ങള്‍, ബാല്യകാലസഖി എന്നീ കൃതികള്‍ ഉള്ളടക്കത്തിന്റെ സവിശേഷതയാല്‍ ശ്രദ്ധേയമാണ്. എന്നാല്‍ ആവിഷ്‌കാരത്തില്‍ ഇവയൊന്നും ശരാശരിയ്ക്കപ്പുറം നീങ്ങുന്നില്ല. വിശ്വോത്തര സാഹിത്യകൃതികള്‍ വായിക്കുമ്പോള്‍ നമ്മിലുളവാകുന്ന അസ്വസ്ഥത ജീവിതാവബോധം, മനുഷ്യാവസ്ഥയുടെ നിസ്സാരതയെക്കുറിച്ചുള്ള നിരാശ തുടങ്ങിയ സങ്കീര്‍ണ ഭാവങ്ങള്‍ ധ്വനിപ്പിക്കുന്ന കാര്യത്തില്‍ അവ പരാജയപ്പെടുന്നു. ആവിഷ്‌കാരത്തിന്റെ സൂക്ഷ്മതയെക്കുറിച്ച് ബഷീര്‍ ഒരിക്കലും വ്യാകുലപ്പെടുന്നില്ല. അലസമായി കഥ പറഞ്ഞു പോകുന്നതാണ് അദ്ദേഹത്തിന്റെ രീതി. അത് അദ്ദേഹത്തിന്റെ സവിശേഷതയായി കാണാമെങ്കിലും മറ്റുഭാഷകളിലേയ്‌ക്കെത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൃതികള്‍ സംവേദനക്ഷമത ചോര്‍ന്ന അവസ്ഥയിലെത്തുന്നു. മനുഷ്യഭാവങ്ങളുടെ സങ്കീര്‍ണതയില്‍ അദ്ദേഹത്തിനു താല്പര്യമില്ല. ഉപരിപ്ലവമായ വ്യാകുലതകളെയാണ് ബഷീര്‍ പരിഗണിക്കുന്നത്. ഇങ്ങനെ ഒട്ടനവധി ഘടകങ്ങള്‍ മലയാളിയ്ക്കു പ്രിയങ്കരനായ ഈ എഴുത്തുകാരനെ ഭാഷയുടെ അതിരിനപ്പുറം എത്തിക്കുന്നില്ല. അത്തരം ഘടകങ്ങളാവണം ജ്ഞാനപീഠപുരസ്‌കാരത്തിന് അദ്ദേഹം ഒരിക്കലും പരിഗണിക്കപ്പെടാതെ പോയതിനുകാരണം.
കേരളത്തില്‍ നിന്ന് ജ്ഞാനപീഠത്തിനു പരിഗണിക്കപ്പെട്ട ജി. ശങ്കരക്കുറുപ്പ്, തകഴി, പൊറ്റെക്കാട്, എം.ടി, ഓ.എന്‍.വി, അക്കിത്തം എല്ലാവരും സര്‍വ്വാത്മനാ അര്‍ഹതയുള്ളവര്‍ തന്നെ. ഇവര്‍ക്കൊപ്പമോ ഒരല്പം കൂടുതലോ യോഗ്യതയുള്ളവര്‍ വേറെ ഉണ്ടായിരുന്നില്ല എന്ന് പറയാന്‍ കഴിയില്ല. പക്ഷെ ഇവരും അര്‍ഹര്‍ തന്നെ. പൊറ്റെക്കാടിന്റെ ഒരുദേശത്തിന്റെ കഥയിലും വിഷകന്യകയിലും ഒരു തെരുവിന്റെ കഥയിലുമൊക്കെ നമ്മള്‍ കാണുന്ന ജീവിതത്തിന്റെ സമഗ്രവും സങ്കീര്‍ണ്ണവുമായ ചിത്രങ്ങള്‍ ഇത്ര സൂക്ഷ്മമായി മറ്റെഴുത്തുകാരില്‍ കാണാന്‍ നമുക്കു സാധിക്കുന്നില്ല. പൊറ്റെക്കാടിനുതുല്യമായ സ്ഥാനം ഉറൂബിനുമുണ്ടെങ്കിലും അദ്ദേഹത്തിന് സമ്മാനം ലഭിച്ചില്ല എന്ന് പലരും പരാതി പറയുന്നതുകേട്ടിട്ടുണ്ട്. ഇന്ത്യന്‍ ഭാഷകള്‍ക്കെല്ലാം കൂടി ഒരു ജ്ഞാനപീഠമല്ലേയുള്ളൂ. ഏതെങ്കിലും ഒരു ഭാഷയ്ക്കു മാത്രമായി അതു നല്‍കാന്‍ ആവില്ലല്ലോ.
മറ്റൊരു പരാതിയായി അദ്ദേഹമുന്നയിച്ചത് ഒരു പാട്ടുകാരന് നൊബേല്‍ സമ്മാനം കൊടുത്തുകളഞ്ഞു എന്നതാണ്. ബോബ് ഡിലന് (Rober Allen Zimmerman) സമ്മാനം കൊടുത്തപ്പോള്‍ നെറ്റിചുളിച്ചവര്‍ പലരുമുണ്ട്. ഒരു ഗായകന്‍ എന്ന നിലയിലല്ല വിശ്രുതനായ ഗാനരചയിതാവ് ആണെന്നതിനാലാണ് അദ്ദേഹത്തിന് പുരസ്‌കാരം നല്‍കിയത്.
“”How many times must the canmon balls fly before they are forever bib banned ”
(Blowin’ in the wind)
ഈ വരികള്‍ ഒരു കവിതയിലുള്ളതല്ല. ഡിലന്‍ എഴുതിയ ഗാനത്തിലേതാണ്. ‘Like a Rolling stone’ എന്ന പാട്ടിലെ വരികള്‍ നോക്കൂ.
“”How does if feel to be without a home. Like a complete unknown like a rolling stone”
ഇവിടെ വെറും ഒരു പാട്ടില്‍ നിന്നും കവിതയിലേക്ക് സഞ്ചരിക്കാന്‍ ഈ വരികള്‍ക്കു കഴിയുന്നത് “Like a rolling stone’ എന്ന പ്രയോഗം ഉള്ളതുകൊണ്ടാണ്. “Rolling stone gathers no moss’ എന്ന പഴഞ്ചൊല്ലിന്റെ ധ്വനിയും ഇവിടെ കവിതയെ സഹായിക്കുന്നുണ്ട്.
ഡിലന് നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ ഒരു വായനക്കാരനെന്ന നിലയ്ക്ക് എനിക്കും അത്ഭുതവും നിരാശയുമാണ് തോന്നിയത്. പ്രത്യേകിച്ചു ‘Tangled up in Blue’ പോലുള്ള കാര്യമായ ഒരു സാഹിത്യ ഭംഗിയുമില്ലാത്ത പാട്ടുകള്‍ എഴുതിയ ഒരാള്‍ക്ക് എന്തിന് നൊബേല്‍ സമ്മാനം പോലെ മഹത്തായ ഒരു പുരസ്‌കാരം നല്‍കിയെന്നു തോന്നിപ്പോയി. എന്നാല്‍ ഗാനങ്ങളെ തികച്ചും അവഗണിക്കുന്ന നമ്മുടെ രീതിയല്ല പാശ്ചാത്യരുടേത്. ഇതിനുമുമ്പ് ഏതെങ്കിലും ഗാനരചയിതാവിന് നൊബേല്‍ നല്‍കിയിട്ടില്ല. അങ്ങനെ ഒരു സാഹിത്യമേഖലകൂടി ലോകത്തുണ്ടെന്ന് സമൂഹം അറിയട്ടേയെന്ന് സ്വീഡിഷ് അക്കാദമി കരുതിയിട്ടുണ്ടാവാം. ഡിലന്റെ ഗാനങ്ങളിലെ മാനവികതയേയും അവര്‍ കണക്കിലെടുത്തിട്ടുണ്ടാവണം.
മലയാളത്തിലെ കവിതകളെത്തന്നെ കടന്നുനില്‍ക്കുന്ന എത്രയോ മഹത്തായ ചലച്ചിത്രഗാനങ്ങള്‍ നമുക്ക് ഉണ്ടായിട്ടുണ്ട് വയലാര്‍, പി. ഭാസ്‌കരന്‍, ഓയെന്‍വി, ശ്രീകുമാരന്‍തമ്പി, യൂസഫലി കേച്ചേരി, ഗിരീഷ് പുത്തഞ്ചേരി, കൈതപ്രം, ബിച്ചുതിരുമല ഇവരൊക്കെ പഠനാര്‍ഹങ്ങളായ മനോഹരഗാനങ്ങള്‍ എഴുതിയിട്ടുണ്ട്. എന്നാല്‍ ഗാനരചയിതാക്കളെ രണ്ടാം നിരക്കാരായി കണക്കാക്കുന്നതിനാല്‍ ഗൗരവമായി ആ മേഖലയെ നമ്മള്‍ പരിഗണിക്കാറേയില്ല. ‘പൊല്‍ തിങ്കള്‍ക്കല പൊട്ടുതൊട്ട ഹിമവല്‍ ശൈലാഗ്ര ശൃംഗത്തില്‍’ (ഓ.എന്‍.വി – കുമാരസംഭവം) ‘പിന്നെയും പിന്നെയും ആരോ കിനാവിന്റെ’ (ഗിരീഷ് പുത്തഞ്ചേരി – കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്) ‘സുപ്രഭാതം നീലഗിരിയുടെ സഖികളേ’ (വയലാര്‍ -പണിതീരാത്ത വീട്) ‘അനഘസങ്കല്പ ഗായിക’ (പി. ഭാസ്‌കരന്‍ – അണിയറ) ‘പൊന്‍വെയില്‍ മണിക്കച്ച’ (ശ്രീകുമാരന്‍ തമ്പി – നൃത്തശാല) ‘അനുരാഗ ഗാനംപോലെ’ (യൂസഫലി – ഉദ്യോഗസ്ഥ) ‘വാകപ്പൂമരം ചൂടും’ (ബിച്ചുതിരുമല – അനുഭവം) ‘ദേവാംഗണങ്ങള്‍ കൈയൊഴിഞ്ഞ താരകം’ (കൈതപ്രം – ഞാന്‍ ഗന്ധര്‍വ്വന്‍) ഇങ്ങനെ എത്രയോ പാട്ടുകള്‍ ഗാനത്തെ കടന്ന് കവിതയുടെ ലാവണ്യഭൂമികയില്‍ കയറി നില്‍ക്കുന്നവയാണ്. ഈ മേഖലയെ ഗൗരവപൂര്‍വ്വം പഠനവിധേയമാക്കാന്‍ നമ്മള്‍ തയ്യാറാകുന്നില്ല എന്നതാണ് പ്രശ്‌നം. ഈ കവികളില്‍ പലരുടേയും കവിതകള്‍ക്കു ഗാനങ്ങളില്‍ കാണുന്ന സാഹിത്യഭംഗി കാണാനില്ല എന്നും പറയാതെവയ്യ. ഗാനങ്ങള്‍ എഴുതിയെഴുതി അവരുടെ കവിതകളും ഗാനങ്ങളായിപ്പോകുന്ന അപചയം സംഭവിച്ചിട്ടുണ്ട് എന്നതും സൂചിപ്പിക്കാതെവയ്യ. മലയാളത്തിലെ ആദ്യപിന്നണി ഗാനരചയിതാവ് മഹാകവി ജിയാണെങ്കിലും പില്‍ക്കാല ഗാനരചയിതാക്കളില്‍ പലരും നല്ല കവികളായില്ല.