അടുത്ത കാലത്ത് കേരളത്തിലെ ഗ്രാമീണ റോഡുകളില്‍ കൂടി യാത്ര ചെയ്താല്‍ പോലും കാണുന്ന ബോര്‍ഡില്‍ കുഴിമന്തി എന്ന ഭക്ഷണത്തിന്റെ പരസ്യം കാണാം. ഇതിനു സമാനമായ കിഴി പൊറോട്ട തുടങ്ങി അല്‍ എന്ന് ആദ്യം ചേര്‍ക്കുന്ന ചില ഭക്ഷണ പദാര്‍ത്ഥങ്ങളും ഹോട്ടലുകളില്‍ പതിവായി. അവിടേക്കാണ് ഷവര്‍മയുടെ കടന്നു വരവുണ്ടായത്. ഇലക്ട്രിക് ഹീറ്ററിനു മുന്നില്‍ പാളികളായി കമ്പിയില്‍ കോര്‍ത്ത മാംസം അരിഞ്ഞു കൂട്ടി തയ്യാറാക്കുന്ന ഇത് നന്നായി വെന്തോ എന്നു പോലും പരിശോധിക്കാന്‍ കഴിക്കുന്നവര്‍ക്ക് സാധിക്കുകയില്ല. കസ്റ്റമേഴ്‌സിന്റെ തിരക്കു കൂടുമ്പോള്‍ സ്വാഭാവികമായി വേവാത്ത മാംസവും അരിഞ്ഞിടുക തന്നെ ചെയ്യും.
സാല്‍മൊണല്ല ബാക്ടീരിയ ഇതിലുണ്ടാകും. മാംസം തീയില്‍ കാണിച്ചതു കൊണ്ടോ പുറം കരിഞ്ഞതു കൊണ്ടോ മാത്രം ഈ ബാക്ടീരിയ നശിക്കില്ല. മാത്രമല്ല മാംസം കരിഞ്ഞാല്‍ കാര്‍സിനോ ജനിക്കാണ്. കരിഞ്ഞ മാംസത്തില്‍ നിന്നും ഉരുകി വീഴുന്ന ദ്രാവകം ചോറില്‍ ചേര്‍ത്തുണ്ടാക്കുന്ന കുഴിമന്തി പോലെയുള്ള ഭക്ഷണമാണ് കേരളത്തില്‍ കാന്‍സര്‍ രോഗികളുടെ എണ്ണം കൂടാന്‍ കാരണമായത്. നമ്മുടെ പാഠ പുസ്തകങ്ങളില്‍ തവള ഇര തേടുന്നതിനെപ്പറ്റി പഠിപ്പിക്കുന്നുണ്ട്. പരുന്തും പാമ്പും അടങ്ങിയ ഫുഡ് ചെയിന്‍ പഠിപ്പിക്കുന്നുണ്ട്.
പക്ഷേ മനുഷ്യന്റെ യഥാര്‍ത്ഥ ഭക്ഷണത്തെപ്പറ്റി മാത്രം പഠിപ്പിക്കുന്നില്ല. ഒരു കാലത്ത് രോഗാണുക്കള്‍ രോഗകാരണമാകുമെന്ന് പറഞ്ഞു. പക്ഷേ ഇന്ന് ഏറ്റവും കൂടുതല്‍ ജീവന്‍ കവരുന്നത് ഹൃദ്രോഗം, സ്‌ട്രോക്ക് തുടങ്ങിയ, തെറ്റായ ജീവിതരീതികൊണ്ട് ഉണ്ടായ, രോഗങ്ങളാണ്. പുകയിലപ്പായ്ക്കറ്റില്‍ മുന്നറിയിപ്പ് കൊടുക്കുന്നതു പോലെ ഈ കടകളിലും, ഭക്ഷണപ്പായ്ക്കറ്റുകളിലും മുന്നറിയിപ്പ് കൊടുക്കുന്ന കാലം എന്നെങ്കിലും വരുമോ? അന്നു മാത്രമേ മനുഷ്യന് ആരോഗ്യം ലഭിക്കുകയുള്ളൂ.