ജമ്മു കാശ്മീരിന്റെ ഭരണഘടനയോടൊപ്പം 370-ാം വകുപ്പും 35(എ) വകുപ്പും റദ്ദാക്കിയതിനു മുമ്പും പിമ്പുമായി അനവധി സംവാദങ്ങള്‍ നടന്നു. പരമാധികാരത്തെക്കുറിച്ചും കാശ്മീരി ജനതയ്ക്ക് നല്‍കിയ വാഗ്ദാനം ലംഘിച്ചതിനെക്കുറിച്ചും സംസ്ഥാനങ്ങളുടെ അധികാരത്തെക്കുറിച്ചുമെല്ലാം വളരെയധികം പറഞ്ഞുകഴിഞ്ഞു. ചൈനയുടെ ഗൂഢമായ ചില നീക്കങ്ങളെത്തുടര്‍ന്നു മാത്രം പ്രസിദ്ധി ലഭിച്ച ലഡാക്കിനും അര്‍ഹമായ ശ്രദ്ധയും നീതിയും ലഭിച്ചു.
എങ്കിലും സ്ത്രീകളുടെ അവകാശങ്ങളുടെ ലംഘനത്തിന്റെയും അവര്‍ക്കു നേരെ നടന്ന വിവേചനത്തിന്റെയും ഗൗരവത്തെക്കുറിച്ച് ജനങ്ങള്‍ക്ക് വേണ്ടത്ര ബോധ്യമുണ്ടായിട്ടില്ല. ഈ ലേഖനത്തിന്റെ വിഷയം മറ്റൊന്നാണെങ്കിലും സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിച്ചതിന്റെ ആകത്തുക വെളിപ്പെടുത്തുന്ന ഒരു സജീവമായ ഉദാഹരണം ഇവിടെ ചൂണ്ടിക്കാണിക്കാം. ഫാറൂഖ് അബ്ദുള്ള ഒരു ബ്രിട്ടീഷ് വനിതയെ വിവാഹം കഴിക്കുകയും 35(എ) വകുപ്പിന്റെ ആനുകൂല്യമനുസരിച്ച് അവര്‍ക്ക് കാശ്മീര്‍ പൗരത്വം ലഭിക്കുകയും ചെയ്തു. 35(എ) വകുപ്പുപ്രകാരം സ്വഭാവികമായ കാശ്മീര്‍ പൗരത്വമുള്ള അയാളുടെ മകന്‍ ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീരിനു പുറത്തു നിന്ന് ഒരു ഹിന്ദുപെണ്‍കുട്ടിയെ വിവാഹം ചെയ്തു. അവള്‍ക്കും കാശ്മീര്‍ പൗരത്വം ലഭിച്ചു. രാജസ്ഥാനിലെ ഒരു ഹിന്ദുവിനെ വിവാഹം ചെയ്ത അയാളുടെ സഹോദരിക്ക് ജമ്മു കാശ്മീരിലെ പൗരത്വത്തിലൂടെ ചില പ്രത്യേക ആനുകൂല്യങ്ങള്‍ ലഭിക്കുന്ന സ്ഥിരം താമസ പദവി നഷ്ടപ്പെട്ടു. അവള്‍ക്ക് കാശ്മീരിലുണ്ടായിരുന്ന സ്വത്ത് ഉപയോഗിക്കാം, പക്ഷെ അത് തന്റെ ഭര്‍ത്താവിനോ മകനോ മകള്‍ക്കോ കൈമാറാനാവില്ല. അവളുടെ മരണശേഷം അത് സംസ്ഥാനത്തിന്റേതാകും. ഈ നിയമമാണ് ഇപ്പോള്‍ ഇല്ലാതായത്.
35(എ) വകുപ്പിന്റെ പ്രത്യേകത ടി.വി. സ്റ്റുഡിയോകളില്‍ നിന്നു പുറത്തുവന്ന ചില അപസ്വരങ്ങള്‍ക്കിടയില്‍ മിക്ക ആളുകള്‍ക്കും മനസ്സിലായിട്ടില്ല. വിഭജനത്തിന്റെ അവഗണിക്കപ്പെട്ട അനാഥരെക്കുറിച്ചും ജമ്മു കാശ്മീര്‍ സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ച് അവിടേക്കു വന്നവരെക്കുറിച്ചും മഹാരാജാവിന്റെ സൈന്യത്തിലെ അംഗങ്ങളെന്ന നിലയില്‍ കാശ്മീരിന്റെ സംരക്ഷണത്തിനുവേണ്ടി പോരാടിയശേഷം അവിടെത്തന്നെ കഴിഞ്ഞവരെക്കുറിച്ചും പാക്കധീന കാശ്മീരില്‍ നിന്നും ചാമ്പില്‍ നിന്നും സ്ഥാനം മാറ്റപ്പെട്ടവരെക്കുറിച്ചുമാണ് ഇത് പറയുന്നത്. അനവധി കാലമായി കടുത്ത അവഗണന നേരിട്ട ഈ വലിയ വിഭാഗത്തിന്റെ അവസ്ഥയിലേക്ക് ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുകയാണ്.
1947ലെ കുപ്രസിദ്ധമായ വിഭജനത്തിനുശേഷം ഹിന്ദുക്കളും സിക്കുകാരുമായ 5800 കുടുംബങ്ങള്‍ പടിഞ്ഞാറന്‍ പാകിസ്ഥാനില്‍ നിന്ന് (പടിഞ്ഞാറന്‍ പഞ്ചാബ്) ജമ്മുവിലേക്കു വന്നു. ഇവരില്‍ 80% പേരും പട്ടികജാതി – പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ പെടുന്നവരാണ്. വളരെ ദയീനയമായ സാഹചര്യത്തിലാണ് ഇവര്‍ ജമ്മുവില്‍ താമസിക്കുന്നത്. താമസിക്കാന്‍ അനുവദിച്ചെങ്കിലും അവര്‍ക്ക് നല്‍കിയത് ‘അഭയാര്‍ത്ഥി’ പദവിയാണ്. ഇപ്പോള്‍ അവര്‍ ഏതാണ്ട് 3 ലക്ഷം പേരുണ്ടാകും. നീണ്ട കാലത്തെ പോരാട്ടത്തിനുശേഷം അവര്‍ക്ക് ദേശീയ തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിച്ചെങ്കിലും ജമ്മു കാശ്മീര്‍ സംസ്ഥാന ഭരണഘടനയുടെ 35(എ) വകുപ്പു പ്രകാരം അവര്‍ സംസ്ഥാന പൗരന്മാരല്ലാത്തതിനാല്‍ സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്ക് വോട്ടവകാശം ലഭിച്ചിട്ടില്ല. മാത്രമല്ല ഈ ഭരണഘടനയില്‍ ന്യൂനപക്ഷങ്ങളെ കുറിച്ചോ അവര്‍ക്കുള്ള ആനുകൂല്യങ്ങളെ കുറിച്ചോ യാതൊന്നും പറയുന്നുമില്ല. മാനുഷിക അവകാശങ്ങളെ കുറിച്ചും പരാമര്‍ശമില്ല. ഏതാണ്ട് 50 പേജ് വരുന്ന രേഖയാണിത്.
യാതൊരു അവകാശങ്ങളുമില്ലാതെ വിഭജനത്തിലൂടെ അനാഥരായവരാണ് ഇവരെല്ലാം. സര്‍ക്കാര്‍ വിദ്യാലയങ്ങളിലോ കലാലയങ്ങളിലോ ഇവര്‍ക്കു ചേരാന്‍ കഴിയില്ല; തൊഴില്‍ ലഭിക്കുകയില്ല; സംവരണത്തിന്റെ കാര്യം പോട്ടെ, ഒരു തുണ്ട് ഭൂമി വാങ്ങാനോ കച്ചവടം നടത്താനോ പോലും കഴിയുകയില്ല. താഴ്‌വരയിലെ രാഷ്ട്രീയക്കാരുടെ നടപടികള്‍ മൂലം 35(എ)യുടെ ബലിയാടുകളായിത്തീര്‍ന്നവരുടെ നാലാം തലമുറയാണ് ഇപ്പോഴുള്ളത്. നിരാലംബരായ ഈ ആളുകളുടെ സ്ഥിതി ഒന്നോര്‍ത്തു നോക്കൂ; പ്രത്യേകിച്ച് ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വരികയും വിജയപ്രദമായ ജീവിതം നയിക്കുകയും ചെയ്തവരുമായി താരതമ്യം ചെയ്തുനോക്കൂ. അവരില്‍ രണ്ടുപേര്‍ക്ക് മന്‍മോഹന്‍ സിംഗിനും ഐ.കെ. ഗുജ്‌റാളിനും ഭാരതത്തിന്റെ പ്രധാനമന്ത്രിമാര്‍ പോലും ആകാന്‍ സാധിച്ചു. എന്തു തെറ്റാണ് നിര്‍ഭാഗ്യവാന്മാരായ ഈ അഭയാര്‍ത്ഥികള്‍ ചെയ്തത്? അവര്‍ ജമ്മുവിലേക്ക് കടന്നു. പുതിയതായി രൂപംകൊണ്ട പാകിസ്ഥാനില്‍ നിന്നുള്ള ഭയാനകമായ പലായനമാണ് അവരെ ഇങ്ങോട്ടെത്തിച്ചത്.
ലയനക്കരാറും അക്കാലത്തെ ചരിത്രരേഖകളും അനുസരിച്ച് ഔദ്യോഗികമായി ജമ്മു കാശ്മീരിന്റെ ഭാഗമായിരുന്ന പാക്കധീന കാശ്മീരില്‍ നിന്നു വന്ന ധാരാളം അഭയാര്‍ത്ഥികളുണ്ട്. ജമ്മു കാശ്മീര്‍ നിയമസഭയില്‍ പാക്കധീന കാശ്മീരിനുവേണ്ടി 24 മണ്ഡലങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് ഈ പ്രദേശങ്ങളുടെ മേലുള്ള അവകാശം നാം ഉറപ്പിച്ചിട്ടുമുണ്ട്. എങ്കിലും മുസഫറാബാദ്, മിര്‍പൂര്‍, ഭിംബാര്‍, ദേവാ ബലാല, ഗില്‍ജിത്ത്, ബാള്‍ട്ടിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഗോത്രവര്‍ഗ്ഗക്കാരുടെ കടന്നുകയറ്റം മൂലം വന്നവര്‍ക്ക് അഭയാര്‍ത്ഥി പദവി നല്‍കിയിട്ടില്ല. സ്ഥലം മാറിയ ആളുകള്‍ എന്നു മാത്രമാണ് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ അവരെ വിളിച്ചിരുന്നത്. പാക്കധീന കാശ്മീരില്‍ നിന്നുവന്ന ഈ സ്ഥലംമാറിയ ആളുകള്‍ക്ക് കേന്ദ്രസര്‍ക്കാരോ ജമ്മുകാശ്മീര്‍ സര്‍ക്കാരോ യാതൊരു രജിസ്‌ട്രേഷനും ഏര്‍പ്പെടുത്തിയിരുന്നില്ല. അവര്‍ ഏതാണ്ട് പത്തു ലക്ഷം വരുമെന്നാണ് ചിലര്‍ കണക്കാക്കുന്നത്. അവരുടെ സ്വത്തുക്കളുടെ മേലും യാതൊരു അവകാശവും നല്‍കിയിട്ടില്ല. നിയമപ്രകാരം നല്‍കുന്ന ആനുകൂല്യം പോലും മുഴുവന്‍ സ്ഥലം മാറിയവര്‍ക്കും കൊടുത്തിട്ടില്ല. കേന്ദ്ര സര്‍ക്കാരില്‍ നിന്നോ സംസ്ഥാന സര്‍ക്കാരില്‍ നിന്നോ അവര്‍ക്ക് വിദ്യാഭ്യാസത്തിനോ തൊഴിലിനോ കച്ചവടത്തിനോ യാതൊരു പിന്തുണയും നല്‍കിയിട്ടില്ല. എഴുപത് വര്‍ഷമായിട്ടും ഐക്യരാഷ്ട്ര സംഘടനയോ മറ്റേതെങ്കിലും അന്താരാഷ്ട്ര സംഘടനയോ ഇവരുടെ കാര്യം ശ്രദ്ധിച്ചിട്ടില്ല. 1947ലെ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ സ്ഥലം മാറിയ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് ലഭിക്കുകയോ ജമ്മു കാശ്മീരില്‍ വീടു നിര്‍മ്മിക്കാന്‍ അനുവാദം ലഭിക്കുകയോ ചെയ്തിട്ടില്ല. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധം കൂടിയാണിത്.
തൂപ്പുകാരും തോട്ടികളുമായി നിയമിക്കുന്നതിന് ഏതാണ്ട് 200 വാല്മികീ (പട്ടികജാതി) കുടുംബങ്ങളെ 1957ല്‍ പഞ്ചാബില്‍ നിന്ന് ജമ്മു കാശ്മീരിലേക്ക് കൊണ്ടു വന്നു. ഈ കുടുംബങ്ങള്‍ക്ക് സ്ഥിര താമസക്കാരുടെ പദവി നല്‍കാന്‍ നിയമത്തില്‍ ഇളവനുവദിക്കാന്‍ മന്ത്രിസഭ തീരുമാനമെടുത്തിരുന്നു. അവരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചെങ്കിലും സ്ഥിര താമസ പദവി നല്‍കിയിട്ടില്ല. ഇതിന്റെ അര്‍ത്ഥം പി.എച്ച്.ഡി നേടിയാല്‍ പോലും അവര്‍ക്ക് തൂപ്പുകാരന്റെ ജോലിയേ ലഭിക്കൂ എന്നാണ്. മതേതര ഭാരതത്തില്‍ ഉള്‍പ്പെട്ട ജമ്മുകാശ്മീര്‍ സംസ്ഥാനത്തില്‍ ജാതി അടിസ്ഥാനത്തിലുള്ള തൊഴില്‍ അടിച്ചേല്പിച്ചു എന്നതാണ് ഏറ്റവും ദയനീയം. മുഴുവന്‍ രാജ്യത്തിന്റെയും മുന്നില്‍ നിന്ന് ഈ വസ്തുത മറച്ചുവെക്കുകയും ചെയ്തു. ഈ സംസ്ഥാനത്തെ തൂപ്പുകാരന് ലോകസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാം. പക്ഷെ സംസ്ഥാന നിയമസഭയിലേക്കോ നഗരസഭയിലേക്കോ നടക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വോട്ടവകാശമില്ല. സംസ്ഥാനത്തിന്റെ ജനാധിപത്യപ്രക്രിയയില്‍ നിന്ന് ഇവരെ അകറ്റിനിര്‍ത്തി എന്നാണ് ഇതിന്റെ അര്‍ത്ഥം. ജമ്മുവിലെ ഗാന്ധിനഗറിലുള്ള അവരുടെ വാല്മീകി കോളനിക്ക് ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം പോലും നല്‍കിയിട്ടില്ല.
തൂപ്പുവേലക്കാരുടെ ഈ പട്ടികജാതിയില്‍ പെട്ട ആളാണ് രാധിക ഗില്‍. ജമ്മു കാശ്മീര്‍ സംസ്ഥാന അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഷോട്ട്പുട്ടിലും 100 മീറ്റര്‍ ഓട്ടത്തിലും അവള്‍ക്ക് ഒന്നാം സ്ഥാനം ലഭിച്ചെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ തൊഴില്‍ നിഷേധിക്കുകയാണ് ചെയ്തത്. ‘ഒരു തൂപ്പുകാരിയാകാനേ നിനക്ക് കഴിയൂ’ എന്നാണ് അവളോട് പറഞ്ഞത്.
പൂര്‍ണ്ണമായ അവകാശങ്ങളുള്ള ജമ്മുകാശ്മീരിലെ പൗരന്മാര്‍ക്കുപോലും നീതി ലഭിച്ചിട്ടില്ല. 1971ലെ ഭാരത-പാകിസ്ഥാന്‍ യുദ്ധത്തെ തുടര്‍ന്ന് 1972ല്‍ ഉണ്ടാക്കിയ സിംലകരാര്‍ അനുസരിച്ച് ജമ്മു കാശ്മീരിലെ ജമ്മു ജില്ലയില്‍പെട്ട ചാമ്പ പ്രദേശത്തിന്റെ ചില ഭാഗങ്ങള്‍ ഭാരതം സ്ഥിരമായി പാകിസ്ഥാനു കൈമാറുകയുണ്ടായി. അവിടത്തെ 46-48 ഗ്രാമങ്ങളിലെ ജനങ്ങളോട് അവരുടെ വീടും സ്ഥലങ്ങളും വിട്ടുപോകാന്‍ ഭാരത സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഏകദേശം 6500നും 7000നും ഇടയില്‍ കുടുംബങ്ങള്‍ ഇങ്ങനെ വേരോടെ പിഴുതെറിയപ്പെട്ടു. ഇവരില്‍ 18000 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഏതാണ്ട് 4600 കുടുംബങ്ങളെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ താമസിപ്പിച്ചു. ബന്ധുക്കളുടെ ഗ്രാമങ്ങളിലേക്കു പോയതിനാല്‍ 1600നും 2000നും ഇടയില്‍ കുടുംബങ്ങളെ ക്യാമ്പില്‍ ഉള്‍പ്പെടാത്ത സ്ഥാനം മാറിയവരായാണ് കണക്കാക്കുന്നത്. നഷ്ടപരിഹാരമോ അര്‍ഹിക്കുന്ന പകരം വീടുകളോ നല്‍കാത്തതിനാല്‍ അവരുടെ ജീവിതം നരകതുല്യമാവുകയാണ് ചെയ്തത്.
170 വര്‍ഷങ്ങള്‍ക്കു മുമ്പ് ദോഗ്രാ രാജാവിന്റെ സൈന്യത്തിന്റെ ഭാഗമായി മാറിയ ഒരു ലക്ഷത്തോളം വരുന്ന ഗൂര്‍ഖാ ജനതയുടെ ദുഃഖകഥ ഇവയ്ക്ക് പുറമെയാണ്. 35(എ) വകുപ്പിന്റെ മറവില്‍ ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ഇവര്‍ക്കും അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ നിഷേധിച്ചുവെന്നത് ഞെട്ടിക്കുന്ന യാഥാര്‍ത്ഥ്യമാണ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പുകളില്‍ വോട്ടു ചെയ്യാന്‍ അവര്‍ക്ക് അവകാശമില്ല, സര്‍ക്കാര്‍ ജോലിയോ സാമൂഹ്യ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങളോ ഇല്ല. അവരുടെ മക്കള്‍ക്ക് പ്രൊഫഷണല്‍ കോളേജുകളില്‍ പ്രവേശനവും നിഷേധിച്ചു.
ഒരു മുന്‍ കരസേനാ ഉദ്യോഗസ്ഥന്‍ ജമ്മു കാശ്മീര്‍ ഗവര്‍ണര്‍ക്കെഴുതിയ കത്തില്‍ ഇങ്ങനെ പരാതിപ്പെട്ടു. ”1846ലെ ദോഗ്രാ ഭരണത്തിന്റെ തുടക്കം മുതല്‍ തന്നെ ജമ്മു കാശ്മീരില്‍ താമസിക്കുന്നവരാണ് ഞങ്ങള്‍. ജമ്മു കാശ്മീര്‍ രാജാവിനു വേണ്ടി പോരാടിയവരുടെ പിന്മുറക്കാരായ ഒരു വലിയ ജനവിഭാഗം ഇന്ന് ഏറ്റവും മനുഷ്യത്വരഹിതമായ ചുറ്റുപാടിലാണ് ജീവിക്കുന്നത്. സ്വാതന്ത്ര്യാനന്തരം 70 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഞങ്ങള്‍ക്ക് ജമ്മു കാശ്മീരില്‍ സ്ഥിരം താമസ പദവി അനുവദിച്ചിട്ടില്ലെന്നു മാത്രമല്ല ഞങ്ങള്‍ സാമൂഹ്യവും സാമ്പത്തികവുമായ വിവേചനങ്ങള്‍ക്ക് വിധേയരാവുകയും ചെയ്യുന്നു. മതിയായ യോഗ്യതയുണ്ടായിട്ടും സര്‍ക്കാര്‍ ജോലികളില്‍ നിന്ന് ഞങ്ങളെ മാറ്റിനിര്‍ത്തുന്നു. കാവല്‍ക്കാരന്റെ തൊഴില്‍ മാത്രം നല്‍കി ഞങ്ങളെ ഒരുതരം അടിമകളാക്കി മാറ്റിയിരിക്കുകയാണ്. എല്ലാറ്റിനും പുറമെ ദേശീയവും അന്തര്‍ദ്ദേശീയവുമായ മനുഷ്യാവകാശങ്ങള്‍ക്കു വിരുദ്ധമായി ഞങ്ങളെ മാറ്റിനിര്‍ത്തുന്നത് ഒഴിവാക്കാന്‍ ‘സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്’ ലഭിക്കുന്നതിനുള്ള യാതൊരു വഴിയുമില്ല.
ഇപ്രകാരം 370-ാം വകുപ്പും 35(എ) വകുപ്പും പത്തുലക്ഷം ഭാരതീയ പൗരന്മാരുടെ ജീവിതത്തെയാണ് മനുഷ്യത്വവിരുദ്ധമാക്കിയിരുന്നത്. ഭരണഘടനാ വിരുദ്ധമായ ഈ വകുപ്പുകള്‍ക്കുവേണ്ടി വാദിക്കുന്നവര്‍ മേല്‍പറഞ്ഞ കാഴ്ചകള്‍ കൂടി കണ്ണുതുറന്നു കാണണം.
(വിവ: സി.എം. രാമചന്ദ്രന്‍)