ഡബ്ല്യു.ബി യേറ്റ്‌സിനെ ഇന്ത്യക്കാര്‍ക്കൊക്കെ അറിയാം. ടാഗൂറിന്റെ ഗീതാഞ്ജലിയില്‍ ഭാഷാപരമായ തിരുത്തലുകള്‍ വരുത്തിയതിലും സ്വീഡിഷ് അക്കാദമിയുടെ മുമ്പില്‍ അദ്ദേഹത്തെ അവതരിപ്പിച്ചതിലും മുഖ്യപങ്കുവഹിച്ചത് ഈ ഐറിഷ് കവിയാണ്. യേറ്റ്‌സിന്റെ പരിശ്രമം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ടാഗൂറിനു നൊബേല്‍ പുരസ്‌കാരം ലഭിക്കുമായിരുന്നില്ല. ഇന്ത്യന്‍ ആത്മീയതയുടെ കടുത്ത ആരാധകനായിരുന്ന യേറ്റ്‌സിന്റെ ആത്മീയ ഗുരു ‘സ്വാമി പുരോഹിത്’ എന്ന ഭാരതീയനായിരുന്നു. ഗീതയും മാണ്ഡൂക്യോപനിഷത്തും ഒക്കെ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നതിന് യേറ്റ്‌സ് മുന്‍കൈയെടുത്തിരുന്നു. 1935-36 കാലഘട്ടത്തില്‍ ശ്രീപുരോഹിത് സ്വാമിയോടൊപ്പം മെഡിറ്ററേനിയന്‍ ദ്വീപായ മജോറിക്ക(Majorica) യില്‍ താമസിച്ച് ഉപനിഷത്തുക്കള്‍ ഇംഗ്ലീഷിലേയ്ക്ക് തര്‍ജ്ജമ ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചതിന്റെ ഫലമാണ് “The ten principal upanishads” എന്ന കൃതി.
1923-ല്‍ നൊബേല്‍ സമ്മാനം നേടിയ യേറ്റ്‌സിന്റെ പ്രശസ്തമായ ഒരു കവിതയാണ് ‘സ്‌കൂള്‍ കുട്ടികളുടെയിടയില്‍’ (Among School Children).- . അറുപത്തിനാല് വരികളുള്ള ഈ കവിത എട്ട് ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ആദ്യകാലങ്ങളില്‍ കടുത്ത ഐറിഷ് ദേശീയവാദിയായിരുന്ന യേറ്റ്‌സ് വാര്‍ദ്ധക്യത്തില്‍ വലിയ ആത്മീയവാദിയും നിഗൂഢശാസ്ത്രങ്ങളില്‍ തല്‍പ്പരനുമായിരുന്നു. ‘എമങ് സ്‌കൂള്‍ ചില്‍ഡ്രന്‍’ ജീവിതത്തെ തത്വാചിന്താപരമായി നോക്കിക്കാണാനുള്ള ശ്രമമാണ്. ഈ കവിതയിലെ അവസാനവരികള്‍ ഇങ്ങനെയാണ്. ‘”How can we know the dancer from the dance’?? ജി.ഹരികൃഷ്ണന്‍ എന്ന കവി ഏപ്രില്‍ 18-ന്റെ മലയാളം വാരികയില്‍ എഴുതിയിരിക്കുന്ന കവിത, ‘നൃത്തം’ വായിച്ചപ്പോള്‍ യേറ്റ്‌സിന്റെ ഈ വരികള്‍ ഓര്‍മവന്നു. ഹരികൃഷ്ണന്‍ യേറ്റ്‌സിനെ കോപ്പിയടിക്കാനൊന്നും ശ്രമിച്ചിട്ടില്ല. എന്നാല്‍ ‘പാടും മുമ്പ് എങ്ങനെയായിരുന്നു ആ പാട്ട് പാടിക്കഴിയുമ്പോള്‍ എങ്ങുപോകുന്നു?’ എന്ന ചോദ്യം യേറ്റ്‌സിന്റെ വരികളെ ഓര്‍മ്മിപ്പിക്കും. കവിതയുടെ പേരും കവിയ്ക്ക് ഒരു പ്രചോദനമായി ഐറിഷ് കവി വര്‍ത്തിച്ചിട്ടുണ്ടോ എന്ന് നമ്മള്‍ ആരാഞ്ഞു പോകാന്‍ കാരണമാകുന്നു. ഹരികൃഷ്ണന്‍ പറയുന്ന നൃത്തം പക്ഷെ പ്രകൃതിയുടെ നൃത്തമാണ്.
എം.എം. സചീന്ദ്രന്‍ മലയാളത്തില്‍ എഴുതിയിരിക്കുന്ന കവിത, ‘അഥവാ ഓരോ ശവവും’ ശവങ്ങളെക്കുറിച്ചൊരു സിംപോസീയമാണ്. ഉള്ളടക്കം വ്യത്യസ്തതയുള്ളതും ഒരു പരിധിവരെ വായനയെ ആകര്‍ഷിക്കുന്നതുമാണ്. എന്നാല്‍ ഇത്രയും തുറന്ന ഒരു തലക്കെട്ട് കവിതയുടെ ധ്വന്യാത്മകതയെ ബാധിക്കുന്നു. പേരില്‍ കാര്യമില്ലെന്ന് ചിലരെങ്കിലും കരുതുന്നുണ്ടാവാം. ചില കവിതകള്‍ അവയുടെ തലക്കെട്ടുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്. കവിതയില്‍ നിന്നും എടുത്തു മാറ്റാന്‍ കഴിയാത്തവിധം അവ കവിതയുടെ ഭാഗമായിരിക്കും. മറ്റൊരു പേര് നിര്‍ദ്ദേശിക്കാനേ കഴിയില്ല. കക്കാടിന്റെ ‘സഫലമീയാത്ര’യ്ക്കും വൈലോപ്പിള്ളിയുടെ ‘സഹ്യന്റെ മകനും’ അക്കിത്തത്തിന്റെ ‘ഇരുപതാം നൂറ്റാണ്ടിനും’ ഇടശ്ശേരിയുടെ ‘കല്യാണപ്പുടവ’ക്കുമൊന്നും മറ്റൊരു പേര് സങ്കല്പിക്കാനേ വയ്യ. അവയൊക്കെ കവിതയുടെ ഉള്ളടക്കത്തെ നേരിട്ടല്ല ധ്വന്യാത്മകമായാണ് സൂചിപ്പിക്കുന്നത്. അത്തരത്തില്‍ പേരിലും കവിതയുണ്ടാവണം.
വൈലോപ്പിള്ളിയുടെ ‘ഊഞ്ഞാലില്‍’ എന്ന അതിപ്രശസ്ത രചന തന്നെയെടുക്കാം. ആ പേരില്‍ കവിയുടെ യൗവ്വനം, പ്രണയം, വാര്‍ദ്ധക്യം, മനുഷ്യജീവിതത്തിന്റെ പൊരുള്‍, അതിലെ വൈരുദ്ധ്യങ്ങള്‍ അങ്ങനെയെന്തെല്ലാം കവി ഒരുക്കിവയ്ക്കുന്നു.
”ഉയിരിന്‍ കൊലക്കുടുക്കാക്കാവും കയറിനെ
യുഴിഞ്ഞാലാക്കിത്തീര്‍ക്കാന്‍ കഴിഞ്ഞതല്ലേജയം” എന്നിങ്ങനെ മര്‍ത്യജീവിതത്തിന്റെ ലാവണ്യസാരം മുഴുവന്‍ ആവാഹിച്ചെടുത്ത ഒരു പേരായി ‘ഊഞ്ഞാലില്‍’ മാറുന്നു. ഓരോ വാക്കും പാറ്റിക്കൊഴിച്ചുപയോഗിക്കുന്ന വൈലോപ്പിള്ളി കവിതയുടെ പേരിലും വലിയ നിഷ്‌ക്കര്‍ഷ ഉണ്ടായിരുന്ന കവിയാണ്. ആ നിഷ്‌ക്കര്‍ഷ പുതിയ കവികള്‍ പഠനവിധേയമാക്കേണ്ടതാണ്.
മലയാളം വാരികയില്‍ ഇത്തവണയും കേരള മാതൃകയെക്കുറിച്ചും ദേശീയ ബദലിനെക്കുറിച്ചും ലേഖനമുണ്ട്. കവര്‍സ്റ്റോറി തന്നെ. ലോകത്തിലെ ഏറ്റവും വലിയ തമാശകളിലൊന്നാണ് ‘കേരളമാതൃക’ എന്ന ജാര്‍ഗണ്‍. കേരളത്തില്‍ നിന്നും എന്താണ് മാതൃകയായി സ്വീകരിക്കേണ്ടത്. ലോകത്തില്‍ത്തന്നെ അഴിമതിയില്‍ ഒന്നാംസ്ഥാനത്തിനുവേണ്ടി മത്സരിക്കുന്ന പ്രദേശങ്ങളിലൊന്നാണ് കേരളം. കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തിലും പകര്‍ച്ച വ്യാധികള്‍ തടയുന്ന കാര്യത്തിലും ഇന്ത്യയില്‍ ഏറ്റവും മോശം പ്രകടനം കേരളത്തിന്റേതായിരുന്നു. കോവിഡിനോടനുബന്ധിച്ചുണ്ടായ പട്ടിണി ആത്മഹത്യകളിലും ഒന്നാം സ്ഥാനം കേരളത്തിനുതന്നെ. ആകെ കേരളത്തിന് ഒന്നാംസ്ഥാനം ഉണ്ടെങ്കില്‍ അത് പൊതുകടത്തിന്റെ കാര്യത്തില്‍ മാത്രമാണ്. ആളോഹരി പൊതുകടത്തില്‍ കേരളത്തിന്റെ അടുത്തെങ്ങുമെത്താന്‍ മറ്റൊരു സംസ്ഥാനത്തിനുമാകില്ല.
രാജാക്കന്മാരുടെ ദീര്‍ഘവീക്ഷണവും പി.എന്‍. പണിക്കരെപ്പോലുള്ള സാമൂഹ്യ പ്രവര്‍ത്തകരുടെ പരിശ്രമവും കൊണ്ട് വിദ്യാഭ്യാസത്തില്‍ (സാക്ഷരതയില്‍ മാത്രം) കേരളം പണ്ടെങ്ങോ മുന്‍പന്തിയിലെത്തിയിരുന്നു. ഹയര്‍ എജ്യുക്കേഷന്‍ സെക്ടറിന്റെ നിലവാരത്തകര്‍ച്ച മൂലം വിദ്യാഭ്യാസത്തിലെ മേന്മയും ഇപ്പോള്‍ പറയാനാകില്ല. എല്ലാ മേഖലകളിലും തകര്‍ന്നടിഞ്ഞിട്ടും ഏതാനും മാധ്യമങ്ങളുടെ സഹായത്തോടെ പഴയ തറവാട്ടുകാരണവരുടെ ആഭിജാത്യം പറച്ചില്‍പോലെ ‘കേരള മാതൃക; കേരള മാതൃക…’ എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുന്നു. പുതിയ തലമുറയ്‌ക്കെങ്കിലും ഇതില്‍ അവജ്ഞ തോന്നാത്തതു കഷ്ടം തന്നെ. സര്‍വ്വതല സ്പര്‍ശിയായ അഴിമതിയില്‍ നിന്ന് എങ്ങനെ കരേറുമെന്നറിയാതെ അമ്പരന്നുനില്‍ക്കുന്ന ശരാശരി മലയാളിയുടെ മുന്നിലാണ് കേരളമാതൃക എന്ന വീമ്പ് പറച്ചില്‍ എന്നതാണ് കഷ്ടം!
സുധീഷ് കോട്ടേമ്പ്രം മാധ്യമത്തില്‍ (ഏപ്രില്‍ 18-25) എഴുതിയിരിക്കുന്ന കവിതയാണ് ‘ചരമക്കുറി’. അതിനെ ‘നിരുപദ്രവമായ രചന’ എന്നുവേണമെങ്കില്‍ വിളിക്കാം. ‘ഏറെനാള്‍ പൂട്ടിക്കിടന്ന ഒരു വീട് തുറക്കുമ്പോള്‍’ കവി കാണുന്നതൊക്കെയാണ് കവിതയിലെ പ്രമേയം. ഇതൊക്കെത്തന്നെയാണ് എല്ലാവരും കാണുന്ന കാര്യങ്ങള്‍. പൊടിയും അതില്‍ പ്രാണികള്‍ പോയപാടും അങ്ങനെയങ്ങനെ. എന്നാല്‍ കവി മാത്രം കാണുന്ന ഒന്നുണ്ട്; ‘ജനല്‍പ്പാളി തുറക്കുമ്പോള്‍ വീടിന്നകം വന്ന് മലര്‍ന്നടിച്ചു വീഴുന്നവെയില്‍! അതിനെ കവി മാത്രമേ കാണുന്നുള്ളൂ. ആ ഒരൊറ്റ വരി മാത്രം കൊണ്ട് ഈ കവിതയെ പൊറുപ്പിക്കാവുന്നതേയുള്ളൂ. ‘കറങ്ങി നിര്‍ത്തിയേടത്തു നിന്ന് പങ്ക കറങ്ങാന്‍ തുടങ്ങി’ എന്നിങ്ങനെ പരത്തി പറഞ്ഞപ്പോള്‍ അതില്‍ നിന്ന് കവിത മാഞ്ഞുപോയി. ‘നിര്‍ത്തിയേടത്തുനിന്നും വീണ്ടും തുടങ്ങിയ പങ്ക’ നല്ല നിരീക്ഷണമാണ്. എന്നാല്‍ കറങ്ങി നിര്‍ത്തി ‘വീണ്ടും കറങ്ങി’ എന്നൊക്കെയെഴുതിയപ്പോള്‍ സാധാരണ സംഗതികളായി. എല്ലാം തുറന്നവതരിപ്പിക്കുമ്പോള്‍ കവിത ദുര്‍ബ്ബലമാകുന്നു കുറച്ച് ഒളിപ്പിച്ചു പറയുമ്പോള്‍ മനോഹരമാകുന്നു.
മാധ്യമത്തില്‍ ബിനു എം. പള്ളിപ്പാടിന്റെ കവിതയാണ് ‘അനസ്‌തേഷ്യ’. ഇതേവിഷയത്തില്‍ കുറച്ചുനാള്‍ മുന്‍പ് ഒരു കവിത വായിച്ചതോര്‍ക്കുന്നു. അത് ബിനുവിന്റെ കവിതയേക്കാള്‍ മെച്ചമായിരുന്നുവെന്നാണ് ഓര്‍മ. ഇന്റര്‍നെറ്റില്‍ ഇതേ പേരില്‍ തന്നെ രണ്ടു കവിതകള്‍ കണ്ടു. ഒന്ന് ലോറി ഗോള്‍ഡന്‍സണ്‍(Lorrie Goldensohn) എന്ന അമേരിക്കന്‍ കവിയുടേതും മറ്റേത് ഡേവിഡ് കീഗ് (David Keig) എന്ന ബ്രിട്ടീഷ് കവിയുടേതുമാണ്. ലോറി ഗോള്‍ഡന്‍സണ്‍ പുലിറ്റ്‌സര്‍ സമ്മാനത്തിനൊക്കെ നിര്‍ദ്ദേശിക്കപ്പെട്ട പ്രശസ്ത കവിയാണെങ്കിലും ഡേവിഡ് കീഗ് അത്രപ്രസിദ്ധനൊന്നുമല്ല. രണ്ടുപേരുടെ കവിതയ്ക്കും ബിനുവിന്റെ കവിതയേക്കാള്‍ എടുത്തുപറയാന്‍ തക്കമേന്മയൊന്നുമില്ല. അനസ്തീഷ്യ വെളിച്ചത്തില്‍ നിന്നും ഇരുട്ടിലേയ്ക്കാണ്ടുപോകുന്ന അസാധാരണമായ ഒരനുഭവമാണ്. വീണ്ടും വെളിച്ചത്തിലേയ്ക്ക് മടങ്ങിവരാന്‍ കഴിയുന്നവര്‍ക്ക് വളരെ കൂടുതല്‍ പറയാനുണ്ടാവും. ബിനു തന്റെ അനുഭവത്തെയോ അല്ലെങ്കില്‍ സങ്കല്പത്തിലുണ്ടാക്കിയ സന്ദര്‍ഭത്തെയോ ഒരുവിധം ഒക്കെ പറഞ്ഞൊപ്പിക്കുന്നുണ്ട്. ശ്രദ്ധേയമായ ഒരു രചനയല്ലെങ്കിലും തീരെ മോശമായ ഒന്നാണെന്ന് പറയാന്‍ പറ്റില്ല.
മറ്റൊരു കവി കൂടി മാധ്യമത്തില്‍ തന്റെ സര്‍ഗവൈഭവം പങ്കു വയ്ക്കുന്നുണ്ട്. കവിതയുടെ പേര് ‘എഫ്.ഐ.ആര്‍’ കവി ബിന്ദു സജീവ്. ഈ കവിയുടെ മെച്ചപ്പെട്ട ചില രചനകള്‍ നേരത്തേ വായിച്ചതായി ഓര്‍ക്കുന്നു. ‘തോമ’ എന്ന തെമ്മാടിയായ കുറ്റവാളിയെക്കുറിച്ചാണ് കവിത. ഒരു അനുഭവകഥയോ ചെറുകഥയോ ഒക്കെ എഴുതിയിരുന്നെങ്കില്‍ കുറച്ചുകൂടി പാരായണ സാധ്യത ഉണ്ടാകുമായിരുന്നു. ഇവിടെ നമ്മളെ ഇരുത്തി വായിപ്പിക്കുന്ന ഒന്നുമില്ല. തെക്കന്‍ കര്‍ണാടകത്തിലെ ചില ഭക്ഷ്യവസ്തുക്കളുടെ പേരൊക്കെ കവിതയില്‍ ഉള്‍പ്പെടുത്തി അടിക്കുറിപ്പൊക്കെ നല്‍കിയിട്ടുണ്ട് എന്നല്ലാതെ വായനയെ ത്വരിപ്പിക്കുന്ന ഒന്നും എഫ്.ഐ.ആറിലില്ല.
മധു മാസ്റ്ററെക്കുറിച്ച് ഒരു സ്മരണയും മാധ്യമത്തില്‍ ചേര്‍ത്തിട്ടുണ്ട്. മധുമാഷിനെ കേരളത്തില്‍ എത്ര പേര്‍ക്കറിയാമെന്ന് എനിക്ക് നിശ്ചയമില്ല. ഇടതുപക്ഷ ആശയങ്ങള്‍ കേരളത്തിന്റെ സാംസ്‌കാരികരംഗത്തെ അടക്കി ഭരിച്ചിരുന്ന ഒരു കാലം ഉണ്ടായിരുന്നു. അന്ന് പലരും ആരാധനയോടെ കണ്ട ഒരു തീവ്ര ഇടതുപക്ഷ കലാപ്രവര്‍ത്തകനായിരുന്നു മധുമാഷ്. അക്കാലത്ത് ഇടതുപക്ഷത്തിന് ആശയസൗന്ദര്യമുണ്ടായിരുന്നെങ്കിലും ഇന്നത്തെപ്പോലെ വോട്ടുണ്ടായിരുന്നില്ല. ഇന്ന് വോട്ടുണ്ടെങ്കിലും ആശയമൊന്നുമില്ല; കലയും ഇല്ല. വോട്ടിന് ആശയം വേണ്ട എന്ന് ഇന്നത്തെ കേരളം പഠിപ്പിക്കുന്നു.
മധുമാഷിന്റേതായി അറിയപ്പെടുന്ന രണ്ടു നാടകങ്ങളുടേയും രംഗാവതരണം എനിക്കു കാണാന്‍ കഴിഞ്ഞിട്ടുണ്ട്. ഒന്ന് മാക്‌സിംഗോര്‍ക്കിയുടെ അമ്മയുടെ നാടകാവിഷ്‌കാരം, മറ്റേത് സ്പാര്‍ട്ടക്കസ്. സ്പാര്‍ട്ടക്കസ് നാടകം കുറച്ചുകൂടി ജനകീയമായി പി.എം. ആന്റണി അവതരിപ്പിച്ചതുകൊണ്ട് മധു മാഷിന്റെ പരിശ്രമം വിജയം കണ്ടില്ല. എന്നാല്‍ അമ്മ അന്നത്തെ രംഗവേദിയില്‍ കുറെയൊക്കെ ചര്‍ച്ച ചെയ്യപ്പെട്ട നാടകമാണ്. രണ്ടിലും സ്വന്തം രചനയില്ലെങ്കിലും ആവിഷ്‌കാരത്തില്‍ ബര്‍ടോള്‍ട് ബ്രക്തിനെ പോലുള്ളവരെ അനുകരിച്ച് ചില പുതുമകളൊക്കെ കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നു പറയാം. അദ്ദേഹവും അദ്ദേഹത്തെപ്പോലെ മറ്റുചിലരും ജീവിതം ഉഴിഞ്ഞുവച്ച് പ്രചരിപ്പിച്ച ആശയത്തിന് ഇന്ന് സാമൂഹ്യപ്രസക്തി നഷ്ടപ്പെട്ടു പോയതിനാല്‍ സ്മരണകളില്‍ ഇനി മധുമാഷ് പച്ചപിടിക്കാനിടയില്ല. എങ്കിലും സമര്‍പ്പണത്തോടെ കലാപ്രവര്‍ത്തനം നടത്തിയ മധുമാഷിനെപ്പോലുള്ളവരെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടല്ലോ എന്ന് ആശ്വസിക്കാം.