Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home വാരാന്ത്യ വിചാരങ്ങൾ

സംഗീതമപി സാഹിത്യം

കല്ലറ അജയന്‍

Print Edition: 22 April 2022

‘Time is a great conference planning our end, and youth is only the past putting a leg forward!’

ജൂനബാണ്‍സ് (Djuna Barnes) 1982ല്‍ അന്തരിച്ച അമേരിക്കന്‍ ജേര്‍ണലിസ്റ്റാണ്. അവരുടെ പ്രശസ്തമായ നോവലാണ് നൈറ്റ് വുഡ് ( Night wood). സ്ത്രീകള്‍ തമ്മിലുള്ള ലെസ്ബിയന്‍ ബന്ധത്തെ ഇതിവൃത്തമാക്കി എഴുതിയ ഈ നോവല്‍ അവരെ പ്രശസ്തയാക്കി. അവരുടെ ഏറ്റവും പ്രശസ്തമായ ഒരു ഉദ്ധരണിയാണ് മുകളില്‍ കൊടുത്തത്. വാര്‍ദ്ധക്യത്തില്‍ നിന്നും പിറകിലേക്കു നോക്കുന്നവര്‍ക്കും യൗവ്വനത്തിന്റെ ഉന്മാദത്തില്‍ വാര്‍ദ്ധക്യത്തെക്കുറിച്ചു ചിന്തിക്കാന്‍ ശ്രമിക്കാത്തവര്‍ക്കും ജൂനയുടെ വാക്കുകള്‍ ഒരു പാഠമാണ്. കാലം എത്ര പെട്ടെന്നാണ് നമ്മെ മരണത്തിലേക്കു വലിച്ചു കൊണ്ടുപോകുന്നത് എന്ന യാഥാര്‍ത്ഥ്യം പലപ്പോഴും യൗവ്വനത്തിന്റെ മാസ്മരികതയില്‍ മുഴുകിയിരിക്കുമ്പോള്‍ നമ്മള്‍ ഓര്‍ക്കാറില്ല.

”മരണം വരുമിനിയെന്നു നിനച്ചിഹ
മരുവുക സതതം നാരായണജയ”

എന്നാണ് പറയാറുള്ളതെങ്കിലും എല്ലായ്‌പ്പോഴും മരണത്തെക്കുറിച്ചോര്‍ത്തിരിക്കുന്നത് പലപ്പോഴും നമ്മെ കര്‍മ്മവിമുഖരാക്കിയേക്കാം. മരണം ഒരു യാഥാര്‍ത്ഥ്യമാണെങ്കിലും അതിനെ ഭയക്കാതെ മുന്നേറുന്നവര്‍ക്കു മാത്രമേ ജീവിതത്തില്‍ ഉയര്‍ച്ചയെ പ്രാപിക്കാനാവൂ.

ഭൂതകാലത്തെക്കുറിച്ചുള്ള ചിന്തകള്‍ ഒരേസമയം ആനന്ദവും വേദനയും പകരുന്നവയാണ്. ‘പറന്നുപോയ’ കിളിയെപ്പോലെ അതിനി മടങ്ങി വരില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വേദനയും ആനന്ദാനുഭവങ്ങള്‍ അയവിറക്കുമ്പോള്‍ ഉണ്ടാകുന്ന സന്തോഷവും ഒത്തുചേര്‍ന്നൊഴുകുന്ന വിചാരധാരയാണ് ഭൂതകാലം നമുക്കു നല്‍കുന്നത്. പോയ കാലത്തെക്കുറിച്ചു വലിയ ഗൃഹാതുരത്വം സൂക്ഷിക്കുന്നവരാണ് കവികള്‍. ഭാഷാപോഷിണിയിലെ (ഏപ്രില്‍) കവി ഒ.പി. സുരേഷും ‘ഭൂതകാല’ത്തെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. കവിതയുടെ പേരും ‘ഭൂതകാലം’ എന്നു തന്നെ. സ്വപ്‌നത്തില്‍ ആരോ വന്നതായി തോന്നിയ കവി ഞെട്ടിയുണരുന്നു. കവിയുടെ വിഭ്രമം കണ്ട വീട്ടുകാരോട് താന്‍ അച്ഛനെ സ്വപ്‌നം കണ്ടതാണെന്നും അച്ഛനെന്നെ ‘പെടച്ചു’ നന്നാക്കാന്‍ വന്നതാണെന്നും കവി പറയുന്നു. വായിച്ചു പഴകിയ ഉള്ളടക്കങ്ങളില്‍ നിന്നും കവിത വ്യത്യസ്തമാണ്. അതൊരു മെച്ചം തന്നെ.

‘തൊട്ടാല്‍ വഴുക്കിടും ഓര്‍മകള്‍ പാശമായ്
ചുറ്റിവരിഞ്ഞെന്നെ കെട്ടിവലിക്കുന്ന’ തും
‘പേടിച്ചരണ്ടൊരെന്‍ തൊണ്ടയില്‍ നിന്നുടന്‍
വാടിക്കരിഞ്ഞൊരൊച്ചയായ് ഞാന്‍

ചാടിപ്പുറത്തേയ്ക്കു വീഴുന്ന’ തും കവിതയുടെ സ്പര്‍ശമുള്ള വരികളാണ്; വലിയ പുതുമയില്ലെങ്കിലും.

”നാം ഒറ്റയ്ക്കാണ്. ഭൂമി മുഴുവന്‍ ആളുകളെക്കൊണ്ടുനിറഞ്ഞിരിക്കുകയാണ്” സെബാസ്റ്റ്യന്റെ ഭാഷാപോഷിണിക്കവിതയായ ‘വിശ്വസ്തന്‍’ അവസാനിക്കുന്നത് ഈ വരികളോടെയാണ്. ഒരാള്‍ക്ക് പൂര്‍ണ്ണമായും വിശ്വസിക്കാവുന്ന ഒരേ ഒരാള്‍ അവനവന്‍തന്നെയാണെന്നതാണ് കവിതയുടെ രത്‌നച്ചുരുക്കം. നല്ല ആവിഷ്‌കാരം. പക്ഷെ എത്രയോ തവണ എത്രയോ കവികള്‍ പറഞ്ഞു കഴിഞ്ഞ വിഷയമാണിത്. ‘ഉട്ടോപിയ’ എഴുതിയ തോമസ്മൂര്‍ (Thomas Moore) “Alone in crowd to wander on’ എന്നൊരു കവിത 400 വര്‍ഷം മുന്‍പുതന്നെ എഴുതിയിട്ടുണ്ട്. ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്ന പേരില്‍ എംടിയുടെ ഒരു ചലച്ചിത്രമുണ്ടല്ലോ! അദ്ദേഹം എഴുതിയ യാത്രാവിവരണത്തിന്റെ പേരും ‘ആള്‍ക്കൂട്ടത്തില്‍ തനിയെ’ എന്നാണ്. തോമസ് ഹാര്‍ഡിയുടെ വിശ്രുതമായ നോവലിന്റെ പേര്Far from the madding crowd ‘ എന്നാണ്. തോമസ് ഗ്രേയുടെ പ്രശസ്തമായ ‘എലജി’ (Elegy) യില്‍ നിന്നാണ് ഈ ടൈറ്റില്‍ രൂപം കൊണ്ടത് (Elegy written in a country churchyard). ഗ്രേ ജീവിച്ചിരുന്നതും നാലു നൂറ്റാണ്ടു മുമ്പാണ്.

രാജുനായരുടെ ഗദ്യകവനം, (ഭാഷാപോഷിണി) ‘പ്രതിമകള്‍ ഉണ്ടാക്കേണ്ടവിധം’ അതിന്റെ ഇതിവൃത്തത്തിന്റെ പുതുമകൊണ്ടു ശ്രദ്ധേയമായിരിക്കുന്നു. പക്ഷെ നിരീക്ഷണങ്ങളില്‍ പലതും അസ്വീകാര്യങ്ങളാണ്. ഉദാഹരണത്തിന് ‘സ്ത്രീകളും ലിംഗംഭിന്നിക്കപ്പെട്ടവരും മരിക്കുമ്പോള്‍ പ്രതിമകള്‍ ഉണ്ടാവാറില്ലാ എന്ന വിലയിരുത്തല്‍ ശുദ്ധ അബദ്ധമല്ലേ? തിരുവനന്തപുരം നഗരത്തില്‍തന്നെ അക്കാമ്മാചെറിയാന്‍, ആനിമസക്രീന്‍ തുടങ്ങി പുതിയ തലമുറയ്ക്ക് പരിചയമില്ലാത്ത സ്ത്രീകളുടെ പ്രതിമകള്‍ ഉണ്ട്. ലിംഗം ഭിന്നിക്കപ്പെട്ടവരുടെ കാര്യം ശരിയായിരിക്കും. പ്രതിമകള്‍ക്കുമുകളില്‍ കാക്ക കാഷ്ഠിക്കുന്നതിനെക്കുറിച്ച് കവികള്‍ മാത്രമല്ല സ്‌കൂള്‍ കുട്ടികള്‍ പോലും ദശാബ്ദങ്ങളായി പറഞ്ഞു പോരുന്നുണ്ട്. ‘ജീവിച്ചിരിക്കുമ്പോള്‍ പ്രതിമയുണ്ടാക്കിയില്ലെങ്കില്‍ അളവുതെറ്റും’ എന്നതൊക്കെയുള്ളത് വീണ്‍വാക്കുകളാണ്.

‘പ്രതിമകള്‍ നാറുന്ന ചെളികൊണ്ടുണ്ടാക്കാം
വെടിമരുന്നാല്‍ ഭൂമിയുടെ ഇടുപ്പ് പൊട്ടി-
ച്ചെടുത്ത, തല ചായ്ക്കാനുതകുന്ന കൂര്‍ത്തു
ഭാരിച്ച കരിങ്കല്ലുകൊണ്ടുണ്ടാക്കാം’

എന്നതൊക്കെ നല്ല നിരീക്ഷണങ്ങളാണ്. ‘കൂര്‍ത്തു ഭാരിച്ച’ എന്നു വേണോ? കൂര്‍ത്തതു കൊണ്ടല്ലല്ലോ ഭാരിച്ചത്. കൂര്‍ത്ത ഭാരിച്ച എന്നു പോരെ!

ഭാഷാപോഷിണിയില്‍ വേറേയും കവികളുണ്ട്; സാജോ പനയംകോട്, എം.പി. പവിത്ര, പ്രേംകൃഷ്ണന്‍. പനയംകോടിന്റെ കവിത ‘ഭൂതം’ അസംബന്ധ കവിത( Absurd Poetry)യുടെ വിഭാഗത്തില്‍ പെടുത്താമെന്നു തോന്നുന്നു. ഭൂതവുമായുള്ള ഒരു സമകാലവര്‍ത്തമാനം. മമ്മൂട്ടിയും മുതുകാടും കോട്ടയം നസീറുമൊക്കെ കടന്നുവരുന്ന കവിത പ്രത്യേകിച്ച് ഒന്നും പ്രദാനം ചെയ്യുന്നില്ല. വായനക്കാരന്റെ ശ്രദ്ധയെ ഏടുക്കുന്നുമില്ല. വെറുതെ ഒരു കവിത! കവിതയെന്നു പറയാമോ എന്തോ? കവി തന്നെ പറയുന്നുണ്ട് ‘കള്ളം വലിച്ചൂതിക്കളഞ്ഞ കവിത’യെന്ന്. കുറെ കള്ളങ്ങള്‍ വലിച്ചൂതിക്കളയുന്നു അത്രതന്നെ. എം.പി. പവിത്രയുടെ ‘നിഴലാഴം’ തലക്കെട്ടിനോടു നീതി പുലര്‍ത്തുന്നില്ലെങ്കിലും ‘പുല്‍പ്പച്ചകൊണ്ടിഷ്ടമെഴുതുന്ന നനവും’ ‘മഴകൊണ്ടു തുളവീണു ചോരുന്ന ആകാശവും’ മനോഹരം. പ്രേംകൃഷ്ണന്റെ ‘വേനല്‍ രണ്ടു കവിതകളി’ല്‍ ‘മൗനരൂപമുള്ള നിഴല്‍ നെയ്ത ഇല’ ശ്രദ്ധയില്‍പ്പെടും. കൂടുതലൊന്നുമില്ല.

”സംഗീതമപി സാഹിത്യം…” എന്നാണെങ്കിലും സംഗീതത്തില്‍ കാര്യമായ അവഗാഹം നേടിയ എഴുത്തുകാര്‍ മലയാളത്തില്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. അക്കൂട്ടത്തില്‍ ആദ്യപേരുകാര്‍ എസ്. ഗുപ്തന്‍നായരും കാവാലവുമാണ്. കാവാലം സകലകലാവല്ലഭനാണ്. അദ്ദേഹം നൃത്തത്തിലും വലിയ ജ്ഞാനം ആര്‍ജ്ജിച്ചിരുന്നു. മലയാളികള്‍ പലരും സ്വന്തമായി ധാരാളം കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും വാഗ്ഗേയകാരന്മാര്‍ എന്ന നിലയില്‍ പേരെടുത്തവര്‍ ഇല്ലെന്നു തന്നെ പറയാം. സ്വാതിതിരുനാള്‍, ഇരയിമ്മന്‍ തമ്പി, കുട്ടിക്കുഞ്ഞുതങ്കച്ചി, കെ.സി. കേശവപിള്ള, കന്നിയൂര്‍ കുട്ടമത്ത് കുറുപ്പ്, തുളസീവനം എന്നിവരൊക്കെ കീര്‍ത്തനങ്ങള്‍ രചിച്ചിട്ടുണ്ടെങ്കിലും അവരൊന്നും സ്വന്തമായി സംഗീതം ചിട്ടപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. ഭാഷാപോഷിണിയില്‍ വി.ആര്‍. ജ്യോതിഷ് ‘രംഗസാരംഗ സുന്ദരവിസ്മയം’ എന്ന ലേഖനത്തിലൂടെ പുതിയ ഒരു കീര്‍ത്തന രചയിതാവിനെ പരിചയപ്പെടുത്തുന്നു. ആലപ്പുഴക്കാരന്‍ ‘അദ്വൈതദാസരെ’ അനേകം കീര്‍ത്തനങ്ങള്‍ രചിച്ച് കര്‍ണാടകസംഗീതരംഗത്ത് പ്രശസ്തനായിക്കഴിഞ്ഞിരിക്കുന്ന അദ്വൈതദാസരെ മലയാളികളില്‍ പലര്‍ക്കുമറിയില്ല.

കീര്‍ത്തനങ്ങള്‍ രചിക്കുക എന്നത് ഗാനരചനയിലെ സവിശേഷമായ ഒരിനമാണ്. അതിന് നല്ല സംഗീതവ്യുല്‍പ്പത്തിയും അനിവാര്യം. ആ ഗുണങ്ങളൊക്കെ ഈ ഗാനരചയിതാവിനുള്ളതായി രേഖപ്പെടുത്തുന്നുണ്ട്. അതോടൊപ്പം സംഗീതത്രിമൂര്‍ത്തികളുടെ കൂട്ടത്തില്‍ സ്വാതിതിരുനാളിനെ പരിഗണിക്കാത്തതില്‍ ലേഖനകര്‍ത്താവ് പരിഭവിക്കുന്നുമുണ്ട്. ത്യാഗരാജനും ശ്യാമശാസ്ത്രികളും ദീക്ഷിതരും വലിയ ഗായകരും സംഗീത സംവിധായകരും അതേ സമയം രചയിതാക്കളുമാണ്. സ്വാതിതിരുനാളിന് അതില്‍ ഒരുഗുണം മാത്രമേയുള്ളൂ എന്നാണ് കേട്ടിട്ടുള്ളത്. ത്രിമൂര്‍ത്തികളേക്കാള്‍ സാഹിത്യവാസന സ്വാതിതിരുനാളിനുണ്ട്. അതില്‍ സംശയമേതുമില്ല. എന്നാല്‍ അദ്ദേഹം വലിയ ഗായകനായിരുന്നു എന്ന് ആരും രേഖപ്പെടുത്തിക്കണ്ടില്ല. അദ്ദേഹത്തിന്റെ പേരില്‍ പ്രചരിക്കുന്ന കൃതികളില്‍ നല്ലൊരു പങ്കിന്റേയും സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് അദ്ദേഹത്തിന്റെ കൊട്ടാരത്തിലെ സംഗീത വിദ്വാന്മാര്‍ ആയിരുന്നു എന്നു പറയപ്പെടുന്നു. പില്‍ക്കാലത്ത് അവയില്‍ ചെമ്മാങ്കുടിയും ചേര്‍ത്തല ഗോപാലന്‍നായരുമൊക്കെ കുറെ മിനുക്കുപണികളും നടത്തിയതായി കേട്ടിട്ടുണ്ട്. എന്നാല്‍ ത്രിമൂര്‍ത്തികള്‍ രചന, സംഗീതം, ആലാപനം മൂന്നിലും സ്വയം പര്യാപ്തരായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അവരുടെ കീര്‍ത്തനങ്ങളുടെ സംഗീതപൂര്‍ണിമ സ്വാതിതിരുനാള്‍ കൃതികള്‍ക്ക് ഉണ്ടെന്നു തോന്നുന്നില്ല. അഥവാ ഉണ്ടെങ്കിലും അതൊക്കെ നിര്‍വ്വഹിച്ചിരിക്കുന്നത് മറ്റു പലരുമാണെന്നു പൊതുവെ വിശ്വസിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് ത്രിമൂര്‍ത്തികള്‍ക്കു തുല്യമായി സ്വാതിതിരുനാളിനെ ഉയര്‍ത്തിക്കാട്ടാത്തത്. എന്നാല്‍ സ്വാതിതിരുനാള്‍ കൃതികളുടെ സാഹിത്യവൈശിഷ്ട്യം ത്രിമൂര്‍ത്തികള്‍ക്കില്ല. കൂടാതെ അദ്ദേഹത്തിനുള്ള തരത്തിലുള്ള വ്യത്യസ്തഭാഷാ പ്രാവീണ്യവും അവര്‍ക്കില്ല. ത്യാഗരാജന്റെ പഞ്ചരത്‌ന കൃതികള്‍ (ആരഭി, ഗൗള, നാട്ടവരാളി, ശ്രീരാഗങ്ങള്‍)ക്കു തുല്യമായ സംഗീത വൈദഗ്ദ്ധ്യം പ്രകടമാക്കുന്ന ഒരു കൃതിയും സ്വാതിതിരുനാളിനുമില്ല. സ്വാതിയുടെ ശൃംഗാരപ്പദങ്ങള്‍ പോലെ എന്തെങ്കിലും ത്രിമൂര്‍ത്തികള്‍ രചിച്ചിട്ടുള്ളതായി അറിവില്ല. ഭക്തിയില്‍ ആകണ്ഠം മുങ്ങിയിരുന്ന ത്രിമൂര്‍ത്തികള്‍ക്ക് അതു കഴിയുമായിരുന്നുവെന്നു തോന്നുന്നില്ല. ഇതൊക്കെ കണക്കിലെടുക്കുമ്പോള്‍ സ്വാതിതിരുനാളിന്റെ സ്ഥാനം ത്രിമൂര്‍ത്തികളുടേതില്‍ നിന്നും വ്യത്യസ്തമാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടില്ല. ത്രിമൂര്‍ത്തികളെ ചതുഷ്മൂര്‍ത്തികളാക്കുന്നതിനുപകരം സ്വാതിതിരുനാളിനെ സാഹിത്യത്തിന്റെ കൊടുമുടിയില്‍ പ്രതിഷ്ഠിക്കുന്നതാണ് ഉചിതം. അതില്‍ മലയാളിയുടെ അഭിമാനബോധം ഉലയേണ്ട കാര്യമില്ല.

കീര്‍ത്തനങ്ങള്‍ രചിക്കുന്നതില്‍ ചതുരനായ ഒരു കവിയെ നമുക്കു പരിചയപ്പെടുത്താന്‍ ലേഖകനു കഴിഞ്ഞു എന്നത് വലിയ ഭാഷാസേവനമാണ്. അദ്വൈതദാസരെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അവസരമൊരുക്കിയ വി.ആര്‍.ജ്യോതിഷ് അഭിനന്ദനം അര്‍ഹിക്കുന്നു. കൂട്ടത്തില്‍ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ, ലേഖനത്തില്‍ പറയുന്ന ഗാനരചയിതാവായ കുഞ്ഞിക്കുട്ടി തമ്പുരാട്ടിയെക്കുറിച്ച് ഈ ലേഖകന് പരിചയം തോന്നുന്നില്ല. കുട്ടിക്കുഞ്ഞു തങ്കച്ചയെയാണോ ഉദ്ദേശിച്ചതെന്ന് സംശയം. കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഒരു കുഞ്ഞിക്കുട്ടി തമ്പുരാട്ടി ഉണ്ടായിരുന്നതായും അവരുടെ പേരില്‍ കൊടുങ്ങല്ലൂര്‍ ഒരു സ്‌കൂള്‍ ഉള്ളതായും അന്വേഷണത്തിലറിയാന്‍ കഴിഞ്ഞു. പക്ഷെ പ്രശസ്തരായ മലയാളി ഗാനരചയിതാക്കളുടെ പട്ടികയില്‍ അവരെ ആരും ചേര്‍ത്തു കണ്ടിട്ടില്ല. ഇരയിമ്മന്‍ തമ്പിയുടെ മകളായ കുട്ടിക്കുഞ്ഞു തങ്കച്ചി പ്രശസ്തയായ കീര്‍ത്തന രചയിതാവാണ്; നല്ല കവിയും. ആ പേര് ജ്യോതിഷിനു മാറിപ്പോയതാണോ എന്നു സംശയമുണ്ട്. അല്ല ബോധപൂര്‍വ്വം തന്നെ കുഞ്ഞിക്കുട്ടിത്തമ്പുരാട്ടിയെ ഉള്‍പ്പെടുത്തിയതാണെങ്കില്‍ അങ്ങനെ ഒരു ഗാനരചയിതാവിനെക്കൂടി പരിചയപ്പെടാന്‍ അവസരമൊരുക്കിയത് നല്ല കാര്യം.

Share1TweetSendShare

Related Posts

ശാസ്ത്രജ്ഞര്‍ രാഷ്ട്രത്തെ സേവിക്കട്ടെ

ചില യുദ്ധങ്ങള്‍ ചെയ്‌തേ മതിയാകൂ

ഒരു മഹാചരിത്രകാരന്റെ വിയോഗം

കഥയും കവിതയുടെ വഴിക്കു നീങ്ങുകയാണോ?

എഴുത്തിന്റെ ശക്തി

ഇന്ത്യന്‍ ദേശീയതയും സംസ്‌കൃത ഭാഷയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies