പള്ളി സ്വത്ത് ആരുടേത് എന്ന ചോദ്യത്തിന് ചിന്തിക്കുന്ന ക്രിസ്ത്യാനിക്ക് ഒരു ഉത്തരമേയുള്ളൂ. വിശ്വാസികളുടേത്. മുണ്ടുമുറുക്കിയുടുത്തു വിശ്വാസികള്‍ നല്‍കിയ നേര്‍ച്ചപ്പണം കൊണ്ട് കെട്ടിപ്പടുത്ത സഭ എന്ന സാമ്രാജ്യം കോര്‍പ്പറേറ്റ് ഭീമന്മാരെപ്പോലും നാണിപ്പിച്ചുകൊണ്ടു നാമമാത്രമായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ മറവില്‍ തങ്ങളുടെ വ്യവസായ ശൃംഖല വ്യാപിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
നിയമ വാഴ്ച ഭരണഘടനയുടെ അടിസ്ഥാന തത്വമാണ്. നിയമത്തിനതീതരായി ആരുമില്ല. നിയമത്തിന്റെ അഭാവം അരാജകത്വത്തെ ക്ഷണിച്ചു വരുത്തുന്നു. കത്തോലിക്കാ സഭയില്‍ അരങ്ങേറിയ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെട്ട ഭൂമി കുംഭകോണം നിയമത്തിന്റെ അഭാവത്തിലുള്ള അരാജകത്വത്തിന്റെ ഉത്തമ ഉദാഹരണമാണ്. സഭയുടെ സ്വത്ത്‌സഭാമക്കളുടെ സമ്പത്താണ്. സര്‍വ്വോപരി പൊതുജനങ്ങളുടെ സ്വത്താണ്. ഇതര മതസ്ഥരുടെ സംഭാവനകളും സഭാസ്വത്തിന്റെ ഭാഗമാണ്. മാത്രമല്ല സഭ സേവനാടിസ്ഥാനത്തില്‍ ലാഭേച്ഛ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് എന്ന അനുമാനത്തില്‍ സര്‍ക്കാരില്‍ നിന്നും ടാക്‌സ് ഡിഡക്ഷന്‍ ഉള്‍പ്പടെയുള്ള പല ആനുകൂല്യങ്ങളും പറ്റുന്നു.
ഇത്തരം സാഹചര്യങ്ങളില്‍ സഭയുടെ കണക്കറ്റ സ്വത്ത് ഭരിക്കാന്‍ വ്യവസ്ഥാപിതമായ ഒരു നിയമം വേണം എന്ന ആവശ്യവുമായി ജോസഫ് പുലിക്കുന്നേല്‍ എന്ന മഹാരഥന്‍ രംഗത്ത് വന്നു. ഈ ആശയം അദ്ദേഹം ഓശാനയിലൂടെ 50 വര്‍ഷം പ്രചരിപ്പിച്ചു. ഈ ആശയത്തില്‍ ആകൃഷ്ടരായ വി.ആര്‍.കൃഷ്ണയ്യര്‍ കമ്മീഷന്‍ ചര്‍ച്ച് ബില്ല് തയ്യാറാക്കി. ജസ്റ്റിസ് കെ.ടി.തോമസിനെപ്പോലുള്ളവരുടെ അനുഗ്രഹാശിസ്സുകളും ഈ ബില്ലിനുണ്ട്. സഭയില്‍ ജനാധിപത്യം കൊണ്ടുവരിക എന്നതാണ് ചര്‍ച്ച് ബില്ലുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രസ്തുത ബില്‍ നിലവില്‍ വരുന്നതോടെ വിശ്വാസികള്‍ തിരഞ്ഞെടുക്കുന്ന ഒരു സമിതിയായിരിക്കും സഭയുടെ സ്വത്ത് ഭരിക്കുന്നത്. അതോടെ സുതാര്യമായ സംവിധാനത്തിലൂടെ കണക്കറ്റ സ്വത്ത് ഓഡിറ്റിന് വിധേയമാക്കപ്പെടും. ചര്‍ച്ച് ആക്ട് നടപ്പിലാക്കണമെന്ന ഞങ്ങളുടെ ഒക്കെ മുറവിളി നാളിതുവരെ വനരോദനമായി കലാശിക്കുകയായിരുന്നു. എന്നാല്‍ എറണാകുളം -അങ്കമാലി അതിരൂപതയില്‍ നടമാടിയ സാമ്പത്തിക തട്ടിപ്പ് ചര്‍ച്ച് ആക്ടിന്റെ ആവശ്യകതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സഭയില്‍ ഇന്ന് സ്വത്ത് ഭരിക്കുന്നത് ഭരണഘടനാവിരുദ്ധമായ കാനോനിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ഒരു വിദേശ രാഷ്ട്രത്തില്‍ പാസ്സാക്കിയതാണ് കാനോന്‍ നിയമം എന്നിരിക്കെ പരമാധികാര രാഷ്ട്രമായ ഇന്ത്യയില്‍ ആ നിയമം ഉപയോഗിക്കുന്നത് തന്നെ അംഗീകരിക്കാന്‍ കഴിയാത്തതാണ്.
കത്തോലിക്കരെ സംബന്ധിച്ചിടത്തോളം നിയമങ്ങളുടെ അഭാവത്തില്‍ ഇത്തരം സാമ്പത്തികക്രമക്കേടുകള്‍ക്കെതിരെ നിയമസംവിധാനങ്ങളെ സമീപിക്കാന്‍ പോലും അവര്‍ക്കു കഴിയുന്നില്ല. ഹിന്ദുക്കള്‍ക്കു ദേവസ്വം ബോര്‍ഡും മുസ്ലിങ്ങള്‍ക്ക് വഖഫ് ബോര്‍ഡും അവരുടെ സ്വത്ത് ഭരണത്തിനുണ്ട്. ഈ വഖഫ് ബോര്‍ഡിനും ദേവസ്വം ബോര്‍ഡിനും എതിരെ എണ്ണമറ്റ കേസുകളാണ് കോടതിയില്‍ നിലവിലുള്ളത്. ഏതൊരു വിശ്വാസിക്കും ഇവയുടെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തി ഉണ്ടായാല്‍ കോടതിയെ സമീപിക്കാവുന്നതാണ്. എന്നാല്‍ ക്രിസ്ത്യന്‍ പുരോഹിതന്മാര്‍ എന്ത് തട്ടിപ്പും വെട്ടിപ്പും നടത്തി സഭയുടെ സ്വത്തുക്കള്‍ നശിപ്പിച്ചാലും വിശ്വാസി സഹിച്ചേ പറ്റൂ. ചോദ്യം ചെയ്യാനാവാത്ത ഏതു പരമാധികാര ശക്തിയും സ്വേച്ഛാധിപത്യത്തിന്റെ കൂത്തരങ്ങാവും.
ആദിമസഭയില്‍ ക്രിസ്തു ശിഷ്യന്മാര്‍ സ്വത്തു ഭരണത്തില്‍ ഇടപെട്ടിരുന്നില്ല. അവര്‍ ആദ്ധ്യാത്മിക ജീവിതത്തില്‍ മുഴുകിയിരുന്നു. സ്വത്ത് കൈകാര്യം ചെയ്യുന്നതിനായി വിശ്വാസികളുടെ ഇടയില്‍ നിന്നും തിരഞ്ഞെടുത്ത ഏഴ് ഡീക്കന്മാരെ അവര്‍ ചുമതലപ്പെടുത്തി. ഈ ശ്ലൈഹീകപാരമ്പര്യം തുടരുവാന്‍ സമ്പത്തിന്റെ മധു നുകര്‍ന്ന് മത്തു ബാധിച്ച പൗരോഹിത്യം വിസമ്മതിക്കുന്നു. ആദ്ധ്യാത്മിക കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അത്മായര്‍ പ്രാപ്തരല്ല എന്നാണ് അവരുടെ വാദം. ആദ്ധ്യാത്മിക ആചാര്യന്മാര്‍ സ്വത്ത് കൈകാര്യം ചെയ്യുന്നതോടെ അവരെ ചോദ്യം ചെയ്യാന്‍ ശരാശരി വിശ്വാസി മടിക്കുന്നു. മറിച്ച് അത്മായരാണ് സ്വത്ത് കൈകാര്യം ചെയ്യുന്നതെങ്കില്‍ ചങ്കുവെറ കൂടാതെ ചോദ്യം ചെയ്യാന്‍ വിശ്വാസികള്‍ക്ക് കഴിയും. അതുകൊണ്ടു പുരോഹിതന്മാര്‍ അവരുടെ പവിത്രത കൈവെടിയാതെ ആദ്ധ്യാത്മിക നേതൃത്വത്തിന്റെ ചുക്കാന്‍ പിടിക്കട്ടെ.
പള്ളിസ്വത്തിനെ സംബന്ധിക്കുന്ന രണ്ടു വ്യത്യസ്തമായ ജഡ്ജിമെന്റുകള്‍ കേരളാഹൈക്കോടതിയുടെ തന്നെ രണ്ടു സിംഗിള്‍ ബെഞ്ചുകള്‍ പുറപ്പെടുവിക്കുകയുണ്ടായി. മേജര്‍ ആര്‍ച്ചുബിഷപ്പ് അങ്കമാലി ഢ െലാലന്‍ തരകന്‍ എന്ന കേസില്‍ കാനന്‍ നിയമത്തെ വ്യാഖ്യാനിച്ചുകൊണ്ടു പള്ളി വെഞ്ചരിക്കുന്ന മാത്രയില്‍ ബിഷപ്പിന്റെതാകുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നു. പ്രസ്തുതകേസില്‍ കാനന്‍ നിയമത്തെ കോടതി ക്ലബ് നിയമങ്ങളോട് ഉപമിച്ചിരിക്കുന്നു. ക്ലബ്ബിലെ അംഗങ്ങള്‍ ക്ലബ് നിയമങ്ങള്‍ പാലിക്കുന്നതുപോലെ സഭയില്‍ അംഗമാകുന്നതോടെ ക്രിസ്ത്യാനികള്‍ സഭാ നിയമങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതരാകുന്നു.
സെലീന ഫെര്‍ണാണ്ടസ് ആന്‍ഡ് അനതര്‍ വി. ബെര്‍ണാഡ് ഫ്രാന്‍സിസ് ആന്‍ഡ് അതേര്‍സ് എന്ന കേസില്‍ കേരളഹൈക്കോടതി ബിഷപ്പിന്റെയോ വികാരിയുടെയോ അനുമതി കൂടാതെ ഇടവകയെ പ്രതിനിധീകരിച്ചു പള്ളിസ്വത്തിനെ സംബന്ധിക്കുന്ന കേസ് നടത്താന്‍ പള്ളിക്കമ്മറ്റിക്കാര്‍ക്കു കഴിയും എന്ന് പ്രസ്താവിച്ചു. കാനന്‍ 532 അനുസരിച്ചു ഇടവകയെ പ്രതിനിധീകരിക്കേണ്ടത് ഇടവക വികാരിയാണ്. എന്നാല്‍ കാനന്‍ 1832 അനുസരിച്ചു പള്ളിയെ സംബന്ധിക്കുന്ന കേസ് നടത്താന്‍ പള്ളിക്കമ്മറ്റിക്കു ബിഷപ്പിന്റെയോ വികാരിയുടെയോ അനുവാദം വേണം. കാനന്‍ നിയമത്തിലെ ഈ രണ്ടു അനുച്ഛേദങ്ങള്‍ കൂട്ടിവായിച്ചാണ് ഹൈക്കോടതി മേല്പറഞ്ഞ കണ്ടെത്തലില്‍ എത്തി ച്ചേര്‍ന്നത്.
പ്രസ്തുത കേസില്‍ അവകാശവാദം ഉന്നയിച്ചത് ബിഷപ്പിനോ വികാരിക്കോ എതിരായില്ല. മറിച്ച് ഒരു തേര്‍ഡ് പാര്‍ട്ടിക്ക് എതിരായാണ്. എന്നിരിക്കിലും ഈ വിധി ഉണ്ടാക്കിയേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ കണ്ടിട്ടാവണം ടി കേസില്‍ റിവ്യൂ ഫയല്‍ ചെയ്യുകയും ആയതു ഹൈക്കോടതി തള്ളുകയും ചെയ്തു. ഈ രണ്ടു കേസുകളിലും ബഹുമാനപ്പെട്ട ഹൈക്കോടതി കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രസ്താവിച്ചത്. എന്നാല്‍ റോമിലെ നിയമസംഹിതയായ കാനന്‍ നിയമത്തിനു പരമാധികാരമുള്ള ഒരു മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയില്‍ നിയമ സാധുതയുണ്ടോ എന്ന് പരിശോധിക്കാന്‍ പ്രസ്തുത വിധികള്‍ക്കു കഴിഞ്ഞില്ല.
ഈ രണ്ടു വിധികളിലും നിയമങ്ങളുടെ അഭാവത്തില്‍ കോടതികള്‍ കാനോനിക നിയമത്തെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുന്നു. ഇടവകയെ പ്രതിനിധീകരിച്ചു കേസ് നടത്താന്‍ പള്ളിക്കമ്മിറ്റിക്കു കഴിയും എന്ന് പറയുമ്പോള്‍ ഈ പള്ളികമ്മറ്റികള്‍ തികച്ചും ജനാധിപത്യ വിരുദ്ധമായി രൂപം കൊണ്ടതാണെന്നു നാം മനസ്സിലാക്കണം. പുരോഹിതരുടെ വരുതിക്ക് നില്‍ക്കുന്ന വിശുദ്ധ ഗുണ്ടകളാണ് സാധാരണയായി പള്ളിക്കമ്മറ്റികളിലും പാരിഷ് കൗണ്‍സിലുകളിലും ഒക്കെ കയറിപ്പറ്റുന്നത്. നിയമങ്ങളുടെ അഭാവത്തില്‍ ഇന്ത്യന്‍ കോടതികള്‍ക്ക് പോലും ഒരു വിദേശ നിയമത്തെ ആശ്രയിക്കേണ്ടി വരുന്നത് ദുരവസ്ഥയാണ്.
നരസു അപ്പാമലി കേസില്‍ ബോംബെ ഹൈക്കോടതി വ്യക്തി നിയമങ്ങളെ മൗലികാവകാശലംഘനത്തിന്റെ അടിസ്ഥാനത്തില്‍ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാന്‍ കഴിയില്ല എന്ന് പ്രസ്താവിച്ചു. ആര്‍ട്ടിക്കിള്‍ 13 -ാം അനുച്ഛേദപ്രകാരം നിയമം എന്ന നിര്‍വചനത്തില്‍ വ്യക്തി നിയമങ്ങളെ പെടുത്താനാവില്ല എന്ന് കോടതി കണ്ടെത്തി. ബോംബെ ഹൈക്കോടതിയുടെ ഈ കണ്ടത്തെല്‍ പില്‍ക്കാലത്ത് അഹമ്മദാബാദ് വിമന്‍സ് ആക്ഷന്‍ ഗ്രൂപ്പ് കേസില്‍ സുപ്രീംകോടതി ശരിവച്ചു. എന്നാല്‍ മുത്തലാഖ് പോലെയുള്ള വ്യക്തിനിയമങ്ങള്‍ മുസ്ലിം പേര്‍സണല്‍ ലോ ശരിയത്ത് അപ്ലിക്കേഷന്‍ ആക്ട്, 1937 സെക്ഷന്‍ 2 പ്രകാരം നിയമമായി അംഗീകരിച്ചിരിക്കുന്നു. ആര്‍ട്ടിക്കിള്‍ 13-ാം അനുച്ഛേദപ്രകാരം നിയമത്തിന്റെ പരിധിയില്‍ വരുന്ന ഇത്തരം വ്യക്തി നിയമങ്ങളെ ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കാന്‍ കോടതികള്‍ക്കു കഴിയും. ഈ പശ്ചാത്തലത്തിലാണ് ബഹുമാനപ്പെട്ട സുപ്രീംകോടതി മുത്തലാഖ് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിച്ചത്.
നിയമമായി നിയമനിര്‍മ്മാണസഭ അംഗീകരിക്കാത്ത വ്യക്തി നിയമം എന്ന നിലയില്‍ ആര്‍ട്ടിക്കിള്‍ 13 ന്റെ പരിധിയില്‍ വരാത്ത കാനോന്‍ നിയമത്തിന്റെ ഭരണഘടനാവിരുദ്ധതയെ ചോദ്യം ചെയ്യാന്‍ പോലും ക്രിസ്ത്യാനികള്‍ക്ക് കഴിയില്ല. ഇത്തരം സാഹചര്യത്തിലും ചോദ്യം ചെയ്യാനാവാത്ത കാനോന്‍ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധികള്‍ പ്രസ്താവിക്കുന്നു.
മഹാരാഷ്ട്ര ഗവണ്‍മെന്റ് ബോംബെ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ ക്രിസ്ത്യന്‍ പള്ളികളെ ഉള്‍പ്പെടുത്തിയ നടപടിക്കെതിരെ സഭാനേതൃത്വം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ട്രസ്റ്റ് ആക്ട് പ്രകാരം പള്ളിസ്വത്തുക്കളുമായി ബന്ധപ്പെട്ട ക്രയവിക്രയങ്ങള്‍ നടത്തുന്നതിന് ചാരിറ്റി കമ്മീഷണറുടെ അനുമതി തേടണം. ഇവിടെ പള്ളിസ്വത്ത് വില്‍ക്കുന്നതിനുള്ള പരമാധികാരം അല്ല ചാരിറ്റികമ്മീഷണര്‍ക്ക് നല്‍കിയിരിക്കുന്നത്. മറിച്ചു പൊതുനന്മയെ കരുതി ആയതു നീതിപൂര്‍വമാണോ എന്ന് നിരീക്ഷിക്കുവാനുള്ള ദൗത്യമാണ്. റോമന്‍ കത്തോലിക്കാ സഭ കാനോന്‍ നിയമത്തിന്റെ പരിധിയില്‍പ്പെടുന്നതാണെന്നും അതുകൊണ്ടു തന്നെ പള്ളിസ്വത്തിന്റെ അവകാശം സഭാധികാരികള്‍ക്കാണെന്നും അവര്‍ വാദിച്ചു. എന്നാല്‍ അവരുടെ വാദഗതികളെ തൃണവല്‍ഗണിച്ചുകൊണ്ടു കാനോന്‍ നിയമം രാഷ്ട്രത്തിന്റെ നിയമമല്ലെന്നും പ്രത്യേകിച്ച് എക്‌സ്പ്രസ് ട്രസ്റ്റ് ഒന്നും ഇല്ലെങ്കിലും ക്രിസ്ത്യന്‍ പള്ളികള്‍ വിശ്വാസസമൂഹമാകുന്ന ബെനെഫിഷറികള്‍ക്കു വേണ്ടിയുള്ള കണ്‍സ്ട്രക്റ്റീവ് ട്രസ്റ്റാണെന്നും ആയതിനാല്‍ ട്രസ്റ്റ് ആക്ടിന്റെ പരിധിയില്‍ വരും എന്നും കോടതി കണ്ടെത്തി.
കണക്കില്ലാത്ത പൊതുസമ്പത്തു കൈകാര്യം ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളികളെ പബ്ലിക് ട്രസ്റ്റായി മാത്രമേ കാണാന്‍ കഴിയുകയുള്ളു എന്നും കോടതി കൂട്ടിച്ചേര്‍ത്തു.‘ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചു മതവുമായി ബന്ധപ്പെട്ട സാമ്പത്തികകാര്യങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാഷ്ട്രത്തിനു കഴിയും. മാത്രമല്ല 26-ാം അനുച്ഛേദം മതസംഘടനകളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ ഭരണം നിയമാനുസൃതമാവണമെന്നു വിവക്ഷിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ ബോംബെ പബ്ലിക് ട്രസ്റ്റ് ആക്ടിനെ ഭരണഘടനാ വിരുദ്ധമായി പ്രഖ്യാപിക്കാന്‍ കഴിയില്ല എന്ന് ബോംബെ ഹൈക്കോടതി പ്രസ്താവിച്ചു. കാനന്‍ 1523,1529 അനുസരിച്ചു പള്ളികളും വിശ്വാസസമൂഹവും രാഷ്ട്രനിയമങ്ങള്‍ അനുസരിക്കണം.
മധ്യപ്രദേശ് പബ്ലിക് ട്രസ്റ്റ് ആക്ടും ക്രിസ്ത്യന്‍ പള്ളികളെ ട്രസ്റ്റിന്റെ പരിധിയില്‍പ്പെടുത്തിയിരിക്കുന്നു. ഇതര സംസ്ഥാനങ്ങള്‍ ക്രിസ്ത്യന്‍ പള്ളികളെ പബ്ലിക് ട്രസ്റ്റ് ആക്ടിന്റെ കീഴില്‍ കൊണ്ടുവന്നു നീതി നടപ്പാക്കുമ്പോള്‍ ക്രിസ്ത്യന്‍ പള്ളികളുടെ ജനാധിപത്യപരമായ സ്വത്തു ഭരണം ഉറപ്പാക്കുന്ന ചര്‍ച്ച് ആക്ട് എന്ന വിപ്ലവകരമായ നിയമം ഇടതു-വലതു ഗവണ്‍മെന്റുകള്‍ വോട്ടുബാങ്കിനെ ഭയന്ന് അണിയറയില്‍ ഒളിപ്പിക്കുന്നു. ചര്‍ച്ച് ബില്‍ വിശ്വാസികള്‍ക്ക് പള്ളിസ്വത്തിന്റെ നടത്തിപ്പില്‍ ഭാഗഭാഗിത്വം ഉറപ്പാക്കുന്നു. അത് നിലവില്‍ വരുന്നതോടെ പുരോഹിതന്റെ നേതൃത്വത്തിലുള്ള വിശ്വാസികളുടെ തിരഞ്ഞെടുക്കപ്പെട്ട സമിതി പള്ളി സ്വത്ത് കൈകാര്യം ചെയ്യുന്നു. കണക്കില്ലാത്ത സ്വത്തിനു കണക്കുബോധിപ്പിക്കാന്‍ ബാധ്യതയില്ലാത്ത സഭാധികാരികള്‍ക്കു കടിഞ്ഞാണിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ചര്‍ച്ച് ആക്ട് പൊതു സമൂഹത്തിന്റെ ആവശ്യമായി മാറണം. അങ്ങനെ വരുമ്പോള്‍ ഭരണാധികാരികള്‍ക്ക് ചര്‍ച്ച് ആക്ടിനെ കണ്ടില്ലെന്നു നടിക്കാന്‍ ആവില്ല.
അടിയന്തരമായി ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നതിലൂടെ മാത്രമേ കാര്യങ്ങള്‍ക്കു ഒരു പരിഹാരമുണ്ടാവു. ഭരണഘടനയുടെ 25-ാം അനുച്ഛേദം അനുസരിച്ചു മതവുമായി ബന്ധപ്പെട്ട സാമ്പത്തികകാര്യങ്ങളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ രാഷ്ട്രത്തിനു കഴിയും. മാത്രമല്ല 26-ാം അനുച്ഛേദം മതസംഘടനകളുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ ഭരണം നിയമാനുസൃതമാവണമെന്നു വിവക്ഷിക്കുന്നു. ഇങ്ങനെയിരിക്കിലും വോട്ടുബാങ്കിനെ ഭയന്ന് കൊണ്ട് ചര്‍ച്ച് ആക്ട് നടപ്പിലാക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ മുതിരുന്നില്ല.
ഭരണഘടനയുടെ 14 -ാം അനുച്ഛേദപ്രകാരം നിയമത്തിനു മുമ്പില്‍ നാമെല്ലാവരും സമന്മാരാണ്. അങ്ങനെയെങ്കില്‍ ഈ നിയമം എല്ലാവര്‍ക്കും ഒരുപോലെയാവണ്ടേ? സമാനമായ നിയമങ്ങളുടെ അഭാവത്തില്‍ നിയമത്തിനു മുന്നിലുള്ള തുല്യത അസാധ്യമാണ്. ഹിന്ദുക്കള്‍ക്ക് ദേവസ്വം ബോര്‍ഡും മുസ്ലിങ്ങള്‍ക്ക് വഖഫ് ബോര്‍ഡും പോലെ തീര്‍ച്ചയായും ക്രിസ്ത്യാനികള്‍ക്കും അവരുടെ സ്വത്തു ഭരിക്കാന്‍ ഒരു നിയമസംവിധാനം കൂടിയേ തീരു. എറണാകുളം -അങ്കമാലി അതിരൂപത ഭൂമി കുംഭകോണം ഇതിനൊരു നിമിത്തമാവട്ടെ.