കോടഞ്ചേരിയില്‍ ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് ആരാ? ഇരയായ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍. പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയി എന്ന് സമ്മതിക്കുന്നത് ഡി.വൈ.എഫ്.ഐക്കാരനായ മുസ്ലിം യുവാവ്. ഈ രണ്ടു കൂട്ടരുടെ ഭാഗത്തും ഒരു തെറ്റുമില്ല. വേലിക്ക് പുറത്ത് ഇതെല്ലാം കണ്ടു നിന്ന നാട്ടുകാരില്‍ പെടുന്ന ആര്‍.എസ്.എസ് ആണ് അവിടെയുണ്ടായ എല്ലാ കുഴപ്പത്തിനും കാരണം. പറയുന്നത് യുവ മാര്‍ക്‌സിസ്റ്റ് നേതാക്കളായ റഹീമും റിയാസും ആണ്. അതിന്റെ അടിയില്‍ ഒപ്പിടുന്നത് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി മോഹനന്‍ മാസ്റ്ററും. അതിനാല്‍ ഈ പാര്‍ട്ടി കല്പനയ്ക്ക് സുപ്രീം കോടതിയില്‍ പോലും അപ്പീലില്ല. തിരുവമ്പാടിയില്‍ ലൗ ജിഹാദ് എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പ്രകടനം നടത്തിയതില്‍ ഒരൊറ്റ കന്യാസ്ത്രീയേയും മോഹനന്‍ മാസ്റ്റര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. എല്ലാം സംഘപരിവാറുകാര്‍. അതിന്റെ അജണ്ട സംഘ പരിവാറിന്റേത്. ഈ പരിപാടി പള്ളി വകയാണെന്ന് തെറ്റിദ്ധരിച്ച് പാര്‍ട്ടി മുന്‍ എം.എല്‍.എ ജോര്‍ജ് എം. തോമസ് സംഗതി ലൗ ജിഹാദ് ആണെന്ന് പറഞ്ഞത് നിസ്സാരമായ നാക്കു പിഴ. പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് ക്ഷമിക്കാന്‍ പറ്റാവുന്ന തെറ്റ്. പാര്‍ട്ടി ഇക്കാര്യത്തില്‍ ആര്‍ക്കൊപ്പമാണ്? തട്ടിക്കൊണ്ടുപോയ സഖാവിനൊപ്പമാണോ? അതേ. അപ്പോള്‍ ഇരയാക്കപ്പെട്ട കുടുംബത്തിനൊപ്പമല്ലേ? അവര്‍ക്കൊപ്പമുള്ളതും പാര്‍ട്ടി തന്നെ. ഇരക്കൊപ്പം ഓടാനും വേട്ട നായക്കൊപ്പം വേട്ടയാടാനും പാര്‍ട്ടിയുണ്ട്. ഇതിനുള്ള മെയ്‌വഴക്കം സി.പി.എമ്മിനല്ലാതെ മറ്റാര്‍ക്കുണ്ട്.
ലൗ ജിഹാദ് ആര്‍.എസ്. എസ് അജണ്ടയാണ്. അത് കോടഞ്ചേരിയിലായാലും പാര്‍ട്ടി രേഖയിലായാലും ആര്‍.എസ്. എസ്സിന്റെ തന്നെ. അതുകൊണ്ടാണ് മോഹനന്‍ മാസ്റ്റര്‍ കോടഞ്ചേരിയിലേക്ക് നോക്കിയപ്പോള്‍ പള്ളി പ്രതിഷേധത്തില്‍ കാവി നിറം കണ്ടത്. പാലാ ബിഷപ്പ് സംഘപരിവാറായത്. ഇതെല്ലാം കഴിഞ്ഞിട്ടും പാര്‍ട്ടി രേഖ ഉദ്ധരിച്ച് ലൗജിഹാദ് ഉണ്ടെന്ന് പറഞ്ഞ ജോര്‍ജ് എം.തോമസിനെ തള്ളിപ്പറയാന്‍ മാസ്റ്റര്‍ സഖാവിന് പറ്റില്ല. കോടഞ്ചേരിയില്‍ പാര്‍ട്ടിക്ക് ജയിക്കണമെങ്കില്‍ ലൗ ജിഹാദ് വിരുദ്ധ ക്രിസ്ത്യന്‍ വോട്ട് വേണം. മണ്ഡലത്തിലെ മുസ്ലിം വോട്ട് യു.ഡി. എഫിനൊപ്പമാണ്. രണ്ടും കൂട്ടി പിടിക്കാന്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രമാണ് ലൗജിഹാദ് ആര്‍.എസ്.എസ്സിന്റെ തലയില്‍ കെട്ടിവെക്കല്‍. അപ്പോള്‍ പാര്‍ട്ടി രേഖയിലെ പരോക്ഷമായ ലൗ ജിഹാദ് പരാമര്‍ശമോ? പാര്‍ട്ടിക്കകത്തും ആര്‍. എസ്.എസ്. അജണ്ട പ്രകാരമുള്ള കാവിവല്‍ക്കരണമാണോ നടക്കുന്നത് സഖാവേ?