കേരളം പോലെ കടുത്ത സാമ്പത്തിക കുഴപ്പങ്ങളില്‍ പെട്ടുഴലുന്ന ഒരു സംസ്ഥാനം ഒരു അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവം നടത്തേണ്ടതുണ്ടോ? സിനിമ മാത്രമാണ് സമൂഹത്തിന്റെ ഒരേയൊരു വിനോദോപാധി എന്ന രീതിയില്‍ സമൂഹത്തെ ഏകമുഖമാക്കി മാറ്റുന്നതു ശരിയാണോ? ഔദ്യോഗിക ഏജന്‍സികള്‍ മറ്റു കലാരൂപങ്ങളെയും കായികവിനോദങ്ങളെയും ഒക്കെ പ്രോത്സാഹിപ്പിക്കേണ്ടതല്ലേ! ചാനലുകളും മറ്റു മാധ്യമങ്ങളുമെല്ലാം സിനിമമാത്രമാണ് ഈ കാലഘട്ടത്തിന്റെ കല എന്ന രീതിയിലാണ് വാര്‍ത്തകളും മറ്റും നല്‍കുന്നത്. സായിപ്പ് വെറും മൂന്നാംകിട ചലച്ചിത്രങ്ങള്‍ക്കു നല്‍കുന്ന ഓസ്‌കര്‍ പോലുള്ള പുരസ്‌കാരപ്പട്ടികയില്‍ ഇടം നേടുന്നതാണ് സ്വപ്‌നസായൂജ്യം എന്ന തരത്തിലാണ് മാധ്യമങ്ങളുടെ നില. സിനിമയ്ക്ക് അമിതപ്രാധാന്യം നല്‍കുന്നത് അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. നാടകത്തിനും മറ്റു കലകള്‍ക്കുമൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കണം.
മാതൃഭൂമിയില്‍ സി.വി. രമേശന്‍ എഴുതിയിരിക്കുന്ന (ഏപ്രില്‍ 10-16) ഓസ്‌കര്‍ അപദാനങ്ങള്‍ വായിച്ചപ്പോള്‍ എഴുതിപ്പോയതാണ് മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍. സിനിമ ഈ കാലഘട്ടത്തിന്റെ കലയാണെന്ന കാര്യത്തില്‍ ആര്‍ക്കും എതിരഭിപ്രായം ഉണ്ടാകുമെന്നു തോന്നുന്നില്ല. സിനിമയോടു മത്സരിക്കാന്‍ പ്രാപ്തിയുള്ള മറ്റൊരു കലാരൂപവും ഉണ്ടെന്നും തോന്നുന്നില്ല. എങ്കിലും മറ്റുള്ള വിനോദങ്ങളെയും കലാരൂപങ്ങളെയും ഒക്കെ മരിക്കാന്‍ വിട്ട് സിനിമയെ മാത്രം സ്വീകരിക്കുന്നത് ആശാസ്യമാണെന്ന് തോന്നുന്നില്ല. സംഗീതത്തിലും നൃത്തത്തിലും നാടകത്തിലുമൊക്കെ വലിയ മത്സരങ്ങള്‍ സംഘടിപ്പിച്ച് അവയ്ക്കുമൊക്കെ വലിയ പുരസ്‌കാരങ്ങള്‍ നല്‍കി പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ശ്രമമുണ്ടാകേണ്ടതാണ്. ഭാരിച്ച ചെലവുള്ള ചലച്ചിത്രോത്സവം നമ്മുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ച് തല്‍ക്കാലം നിര്‍ത്തിവയ്‌ക്കേണ്ടതും അനിവാര്യമാണ്.
സിനിമയാണെല്ലാം തീരുമാനിക്കുന്നത് എന്ന അവസ്ഥ സാംസ്‌കാരികമായി ഉല്‍ക്കര്‍ഷമുണ്ടാക്കുന്ന ഒന്നാണെന്നു തോന്നുന്നില്ല. ഏതെങ്കിലും ഒന്നോ രണ്ടോ ചലച്ചിത്രത്തില്‍ മുഖം കാണിച്ചുകഴിഞ്ഞാല്‍ അവരെന്തോ ദിവ്യന്മാരാണെന്ന രീതിയില്‍ എല്ലാചാനലുകളിലും വിളിച്ചിരുത്തി നടത്തുന്ന അഭിമുഖങ്ങളും മറ്റും പലപ്പോഴും അപഹാസ്യമായി തോന്നിയിട്ടുണ്ട്. ലോകോപകാരപ്രദമായ കണ്ടുപിടിത്തങ്ങളും മറ്റും നടത്തുന്ന മഹാ ശാസ്ത്ര പ്രതിഭകളെ ആരും തിരിച്ചറിയാതെ പോകുമ്പോള്‍ ചലച്ചിത്ര നടിമാരും നടന്മാരും പൊതുസമൂഹത്തിന്റെ നെറുകയില്‍ കയറി നില്‍ക്കുന്നത് സാമൂഹ്യവികാസത്തിന്റെ ലക്ഷണമല്ല. ചലച്ചിത്രമേഖലയിലും നെടുമുടിയെപ്പോലെയൊക്കെയുള്ള വലിയകലാകാരന്മാര്‍ ഉണ്ടായിരുന്നിട്ടുണ്ട്. അവര്‍ക്കൊക്കെ സാമൂഹ്യാംഗീകാരം ലഭിക്കുകയും വേണം. എന്നു കരുതി ഏതെങ്കിലും മൂന്നാംകിട സിനിമയില്‍ മുഖംകാണിക്കുന്നവരെല്ലാം മഹാന്മാരായിത്തീരുമോ? നല്ല കവികളും ഗാനരചിതാക്കളുമൊക്കെ നമുക്കുണ്ടായിട്ടുണ്ട്. അവരില്‍ പലരും സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. അങ്ങനെയല്ലാത്തവരും ധാരാളം ആ മേഖലയില്‍ ജോലി ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ ആദ്യഗാനരചയിതാവായ മഹാകവി ജിയും തിരുനായനാര്‍ കുറിച്ചി മാധവന്‍നായരും അഭയദേവും തുടങ്ങി വയലാര്‍, ഓയെന്‍വി, പി.ഭാസ്‌കരന്‍, ഗിരീഷ് പുത്തഞ്ചേരി വരെ ഗാനത്തെ കവിതയോടുചേര്‍ത്തു നിര്‍ത്തിയ പ്രതിഭകളായിരുന്നു. നല്ല തിരക്കഥാകൃത്തുക്കളും സാങ്കേതിക വിദഗ്ദ്ധന്മാരും സംവിധായകരും ഒക്കെയുണ്ടെന്നതും സത്യം. എങ്കിലും സിനിമയാണെല്ലാം എന്നു വരുന്നത് ആരോഗ്യകരമായ പ്രവണതയാണെന്നു തോന്നുന്നില്ല.
മാതൃഭൂമിയില്‍ കെ.ജി.എസിന്റെ കവിതയുണ്ട്, ‘വേഗസ്തവം’. കെ-റെയിലിനെതിരാണ് കവി. ഓരോ മലയാളിയും ജീവന്‍ കൊടുത്തും എതിര്‍ക്കേണ്ടതാണ് കെ.റെയില്‍ എന്ന അഴിമതി പദ്ധതി. വികസനപദ്ധതികള്‍ ഏതുവന്നാലും പരിസ്ഥിതിയുടെ പേരു പറഞ്ഞ് എതിര്‍ക്കുന്ന കേരളത്തിലെ കപട പരിസ്ഥിതി വാദികളോട് ഞാന്‍ യോജിക്കുന്നില്ല. എന്നാല്‍ കെ.റെയില്‍ നമുക്ക് ഒരു പുരോഗതിയും നല്‍കുന്നില്ല. എന്നു മാത്രമല്ല സാമ്പത്തികമായി അതു നമ്മളെ തകര്‍ത്തു തരിപ്പണമാക്കും. ജീവനക്കാരുടെ ശമ്പളം, പെന്‍ഷന്‍ എല്ലാം വെള്ളത്തിലാകും. പദ്ധതി ഒരു കാലത്തും നടപ്പിലാവുകയുമില്ല. 3 ലക്ഷം കോടി രൂപമുടക്കിയാലും അങ്ങനെയൊരു പദ്ധതി പൂര്‍ത്തിയാക്കാനാവില്ല എന്നതാണു യാഥാര്‍ത്ഥ്യം. അക്കാര്യമൊക്കെ പദ്ധതിയുടെ പ്രചാരകര്‍ക്കുമറിയാം. കേരളത്തിന്റെ ഭൂപ്രകൃതിയില്‍ ഇത്രയും ദൂരത്തില്‍ അങ്ങനെയൊരു പദ്ധതി നടപ്പിലാക്കുക അസാധ്യമാണെന്നും, അഥവാ നടപ്പിലായാല്‍ അതിനെ ആദായകരമായി മുന്നോട്ടു കൊണ്ടുപോകാനാവില്ലെന്നും പദ്ധതിക്കുവേണ്ടി വാദിക്കുന്നവര്‍ക്കു നന്നായി അറിയാം. കിട്ടുന്ന കമ്മീഷന്‍ കൈപ്പറ്റുക എന്നിട്ട് പദ്ധതിയെ വഴിയില്‍ തള്ളുക അതുമാത്രമേ അവരും ഉദ്ദേശിക്കുന്നുള്ളൂ.
അവാര്‍ഡുഭീരുക്കളായ നമ്മുടെ കവികളാരും ഈ സര്‍ക്കാരിനെതിരെ ഒരക്ഷരം ഉരിയാടാറില്ല. എന്നാല്‍ എക്‌സ് നക്‌സലൈറ്റ് ആയതിനാനാലാം കെ.ജി.എസ്. കെ-റെയിലിനെതിരെ കവിത എഴുതാന്‍ ധൈര്യം കാണിച്ചിരിക്കുന്നു! നല്ലതുതന്നെ. കവിതയുടെ സൗന്ദര്യത്തേക്കാള്‍ പ്രധാനം അതുമുന്നോട്ടു വയ്ക്കുന്ന സാമൂഹ്യ പ്രശ്‌നത്തിന്റെ ഗൗരവമാണ്. കേരളത്തില്‍ ഒരേ ഒരാള്‍ക്കുമാത്രം പ്രയോജനമുണ്ടാകുന്ന ഈ പദ്ധതി (ആ ഒരാള്‍ ആരാണെന്ന് ഏവര്‍ക്കുമറിയാമെന്നു കരുതുന്നു. അപ്പോള്‍ ഒരു മറുചോദ്യം ഉണ്ടാകും. കോണ്‍ട്രാക്ടര്‍ കൂടിച്ചേര്‍ന്നാല്‍ രണ്ടുപേരില്ലേ എന്ന്. കോണ്‍ട്രാക്ടര്‍ മിക്കവാറും മലയാളിയാകാനിടയില്ല. അതുകൊണ്ടാണ് കേരളത്തില്‍ ആകെ ഒരാള്‍ക്കെ പ്രയോജനമുള്ളൂ എന്ന് സൂചിപ്പിച്ചത്) പലരും എതിര്‍ത്തിട്ടും നടപ്പിലായിപ്പോകുമോ എന്നു എല്ലാ മനുഷ്യസ്‌നേഹികളും ഭയക്കുന്നു. രാഷ്ട്രീയ നേതൃത്വത്തിന്റെ ധനാര്‍ത്തി എല്ലാത്തിനും മുകളിലാണെന്ന യാഥാര്‍ത്ഥ്യം ഏവര്‍ക്കും അറിയാവുന്നതാണ്. ധനം പങ്കുവെയ്ക്കുന്നതില്‍ കക്ഷി വ്യത്യാസമില്ലാത്ത ഒരു കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഭയപ്പാടുണ്ടാക്കുന്ന വസ്തുത. ഈ ഭയത്തിനിടയിലാണ് വേഗസ്തവം എന്ന ആക്ഷേപഹാസ്യ കവനം! കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.
‘ബലാല്‍ത്യാഗം ബലിയെന്ന്
അരുതാക്കുരുതിയെന്ന്
ഈ വികസനം ദുരന്തസ്വയംവരമെന്ന്
അലമുറ, കണ്ണീര്‍, ഏഴകള്‍ തുടങ്ങിയ
വികസന വിരുദ്ധര്‍ പറയും
വിവരദോഷികള്‍ കേള്‍ക്കരുത്’
ആത്മാര്‍ത്ഥമായി കവി സമൂഹനന്മ ലാക്കാക്കി എഴുതിയിരിക്കുന്നു. പക്ഷെ. ‘ഗര്‍ദ്ദഭസദസ്സിലോ ഗന്ധര്‍വ്വ ഗീതോദ്യമം!’ ബധിരകര്‍ണ്ണങ്ങളില്‍ ഇതൊക്കെ എന്തു ചലനമുണ്ടാക്കാന്‍.
വിജയകുമാര്‍ കൈപ്പള്ളിയെന്ന പുതു കവിയുടെ കവിത ‘കല്പകം’ ‘മാതൃഭൂമിയില്‍ ആദ്യം’ എന്ന തലക്കെട്ടോടെ ചേര്‍ത്തിരിക്കുന്നു. മാതൃഭൂമിയില്‍ ഈ കവി ആദ്യമായി എഴുതുന്നതാണെന്നാണോ സൂചിപ്പിച്ചിരിക്കുന്നതെന്നറിയില്ല. കവിത അഷ്ടമുടിക്കായലിനെക്കുറിച്ചും അതിന്റെ തീരത്തെ കടവൂര്‍ പള്ളിയെക്കുറിച്ചും അവിടത്തെ വാണിഭച്ചന്തയെക്കുറിച്ചുമൊക്കെയാണെന്ന് അടിക്കുറിപ്പില്‍ കൊടുത്തിരിക്കുന്നു. ചന്തയില്‍ നിന്നു വാങ്ങുന്ന വിത്തില്‍ നിന്നു മുളപൊട്ടിയ തെങ്ങിലെ ഇളനീരൊക്കെയാണു പ്രധാനവിഷയം. ഇക്കാര്യങ്ങളൊക്കെ സ്വന്തം ദേശത്തുള്ള സംഗതികളാകയാല്‍ കവിക്കുപ്രിയംകരങ്ങളാണ്. എന്നാല്‍ വായനക്കാര്‍ക്കു കൂടി പ്രിയമുള്ളവയാകണമെങ്കില്‍ അവയൊക്കെ അവര്‍ക്കു കൂടിയുള്ളതായി വായനക്കാര്‍ക്കു തോന്നണം. അപ്പോഴേ സഹൃദയത്വം രൂപപ്പെടൂ. അങ്ങനെയൊന്നുണ്ടാക്കാന്‍ കവിക്കു കഴിയുന്നില്ല. കവിത വായിച്ചുതീരുമ്പോള്‍ വിജയകുമാര്‍ കൈപ്പള്ളിയുടെ നാട്ടുവിശേഷങ്ങള്‍ വായിച്ചതായി മാത്രമേ നമുക്ക് അനുഭവപ്പെടുന്നുള്ളൂ. ആ നാട്ടുവിശേഷങ്ങളില്‍ നമ്മളെ സ്വാധീനിക്കാന്‍ പോന്ന ഒന്നും ഉള്ളതായി തോന്നിയില്ല. എഴുത്തുകാരന്റെ സ്വകാര്യതകളില്‍ വായനക്കാരനില്ലെങ്കില്‍ ആ രചനയ്ക്കു നിലനില്പില്ല. ഇവിടെ ‘കല്പകം’ എന്ന കവിതയ്ക്കും നിലനില്പുണ്ടെന്നു തോന്നുന്നില്ല.
ചിലര്‍ മനുഷ്യ സമൂഹത്തിനു വലിയസേവനങ്ങള്‍ നല്‍കി നിശ്ശബ്ദരായി കടന്നു പോകും. വലിയ ആര്‍പ്പുകളില്‍ നിന്നും അകന്നുനില്‍ക്കാന്‍ അവര്‍ തീരുമാനിക്കുന്നു. സവിശേഷ സിദ്ധികളുണ്ടെങ്കിലും തന്നെ ജനസമൂഹത്തിനു മുന്‍പില്‍ അവതരിപ്പിക്കാന്‍ കാര്യമായ വ്യഗ്രത കാണിക്കാത്ത ഇത്തരക്കാര്‍ എന്തുകൊണ്ടാണ് ആ രീതിയില്‍ പെരുമാറുന്നതെന്ന് പലപ്പോഴും നമ്മള്‍ അത്ഭുതപ്പെട്ടുപോകും. അങ്ങനെ ഒരാളായിരുന്നു ഈ അടുത്ത് അന്തരിച്ച സഹദേവന്‍. അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഡോ. കെ. ശ്രീകുമാര്‍ എഴുതിയ ലേഖനം അദ്ദേഹത്തെ അടുത്തറിയാന്‍ കൂടുതല്‍ സഹായിച്ചു. ചാനലുകളില്‍ ലോകപ്രശസ്തങ്ങളായിത്തീര്‍ന്ന ചലച്ചിത്രങ്ങളെ കൃത്യമായും വ്യക്തമായും പരിചയപ്പെടുത്തുന്ന സഹദേവന്റെ പ്രോഗ്രാമുകള്‍ കണ്ട് പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഇത്രയധികം സിനിമകള്‍ കണ്ടുതീര്‍ത്ത് കൃത്യമായി വിശകലനങ്ങള്‍ നടത്തുന്നതെങ്ങനെയെന്ന് ആരും അതിശയിച്ചുപോകും. അപ്പോഴൊന്നും അദ്ദേഹം സ്വയം പരിചയപ്പെടുത്തുന്ന വിധത്തില്‍ കാര്യമായ ഒന്നും ആ പരിപാടികളില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നതായി കണ്ടിട്ടില്ല. പരിപാടിയുടെ അന്ത്യത്തില്‍ ശ്രദ്ധിച്ചിരിക്കുന്നവര്‍ക്കു മാത്രം കാണാവുന്ന തരത്തില്‍ മറ്റുള്ളവരുടെ കൂട്ടത്തില്‍ ‘നരേഷന്‍’ സഹദേവന്‍ എന്നു മാത്രം എഴുതിക്കാണിക്കുന്നത് അപ്പോഴേയ്ക്കും ടി.വി. ഓഫാക്കുന്നതിനാല്‍ പലരും കാണാനിടയില്ല. പ്രോഗ്രാമിനിടയ്ക്ക് വേണമെങ്കില്‍ സബ്‌ടൈറ്റില്‍ ചെയ്ത് അദ്ദേഹത്തിന്റെ പേര് അവതരിപ്പിക്കാവുന്നതേയുള്ളൂ. ആത്മപ്രകാശന വ്യഗ്രത കുറവായതിനാലാകാം സഹദേവന്‍ അങ്ങനെ ചെയ്തിരുന്നില്ല. അന്വേഷിച്ചു ചെന്നാല്‍ മാത്രമേ അദ്ദേഹത്തെ കണ്ടെത്താനാവൂ. ആ വിവരണം കേള്‍ക്കുന്ന ആരും ചോദിച്ചു പോകും ഈ മനുഷ്യന്‍ ആരാണെന്ന്. ശ്രീകുമാര്‍ അദ്ദേഹത്തെ കൂടുതല്‍ പരിചയപ്പെടുത്തി. ധന്യമായ കര്‍മ്മം.
മഹാഭാരതം എത്ര കുഴിച്ചാലും നിധികള്‍ പ്രദാനം ചെയ്തുകൊണ്ടിരിക്കുന്ന ഒരു മഹാഖനിയാണ്. അതില്‍ നിന്ന് ഇനിയും എത്രയോ രത്‌നങ്ങള്‍ പുറത്തെടുക്കാനാവും. കൂടുതല്‍ കൂടുതല്‍ വായിക്കുമ്പോള്‍ ഈ മഹാരചന മനുഷ്യ സൃഷ്ടമാണോയെന്നുപോലും സംശയിച്ചുപോകും. അത്രയ്ക്ക് ഗഹനവും അപ്രതിമവുമാണ് മഹാഭാരതം. ലോകത്ത് മറ്റൊരു കൃതിയും മഹാഭാരതത്തോടു തുല്യപ്പെടുത്താവുന്നതായില്ല എന്നത് ഒരു ഭാരതീയന്റെ അഭിമാനബോധത്തില്‍ നിന്നുമാത്രമുള്ള അഭിപ്രായപ്രകടനമല്ല. അതിനോടു തുല്യപ്പെടുത്താവുന്ന ഒരു കൃതിയും വിശ്വസാഹിത്യത്തില്‍ നമ്മള്‍ പരിചയിച്ചവയുടെ കൂട്ടത്തില്‍ ഇല്ല എന്നത് വെറും യഥാര്‍ത്ഥ്യം മാത്രം.
മഹാഭാരതസന്ദര്‍ഭങ്ങളെ പ്രയോജനപ്പെടുത്തി എത്രയോ ഉത്കൃഷ്ടകൃതികള്‍ രചിക്കപ്പെട്ടു കഴിഞ്ഞു. എങ്കിലും അക്ഷയമായ ആ ഖനിയില്‍ നിന്നു ഇനിയും എത്രയോ പിറക്കാനിരിക്കുന്നു. മാതൃഭൂമിയില്‍ വി.പി. ഏലിയാസ് എഴുതിയിരിക്കുന്ന കഥ ‘ഇരുളന്‍’ മഹാഭാരത സന്ദര്‍ഭങ്ങളെ സാര്‍ത്ഥകമായി പ്രയോജനപ്പെടുത്തിയിരിക്കുന്ന ഒന്നാണ്. ‘രണ്ടാമൂഴ’ത്തിന്റെ തുടര്‍ച്ചയെന്നു തോന്നിപ്പിക്കുന്ന ചേതോഹരമായ ഭാഷയിലാണ് അദ്ദേഹത്തിന്റെ എഴുത്ത്. എങ്കിലും ചില സംശയങ്ങള്‍! ദീര്‍ഘ തമസ്സിനെക്കുറിച്ചു പരാമര്‍ശിക്കുന്ന ഭാഗങ്ങള്‍ ശരിയാണോ? അദ്ദേഹം ബൃഹസ്പതി പുത്രനാണോ? ബൃഹസ്പതി ജ്യേഷ്ഠനായ ഉതഥ്യന്റെ ഭാര്യയായ മമതയുമായി ബലാല്‍ക്കാരത്തിന് മുതിര്‍ന്നെങ്കിലും അതില്‍ പുത്രലാഭമുണ്ടായില്ല എന്നും ദീര്‍ഘതമസ്സ് ഉതഥ്യന്റെ മകനാണെന്നുമാണ് പലയിടത്തും കണ്ടിട്ടുള്ളത്. ഗര്‍ഭസ്ഥനായ ദീര്‍ഘതമസ് ബൃഹസ്പതിയുടെ ബീജത്തെ പാദം കൊണ്ടു നിരോധിച്ചതിനാല്‍ പിതാവിന്റെ അനുജനില്‍ നിന്നും ശാപമേറ്റ് അന്ധനായി എന്നല്ലേ കഥ. ദീര്‍ഘതമസ് രാജാവായി എന്ന കഥയിലെ പരാമര്‍ശവും ശരിയാണെന്ന് തോന്നുന്നില്ല. മാത്രവുമല്ല ആ ദീര്‍ഘതമസാണ് ധൃതരാഷ്ട്രര്‍ എന്നൊരു തോന്നല്‍ വായനക്കാരില്‍ ജനിക്കുന്നുമുണ്ട്. അത് മഹാഭാരതത്തെ ദുര്‍വ്യാഖ്യാനം ചെയ്യലാണ്. ഇത്തരത്തില്‍ ഒരു പരാമര്‍ശം എവിടെയെങ്കിലുമുണ്ടോ എന്നറിയില്ല. അങ്ങനെയുണ്ടെങ്കില്‍ കഥാകൃത്ത് അത് വെളിവാക്കുന്നതു നന്നായിരിക്കും.