കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ അവകാശപ്പോരാട്ടങ്ങള്‍ക്കായി ദശാബ്ദങ്ങള്‍ക്കു മുന്‍പ് രൂപം കൊണ്ട സംഘടനയാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍. യൂണിയന്റെ കൊടിയുടെ നിറം ചുവപ്പാണ്. കൊടിയുടെ നിറം നോക്കിയല്ല എല്ലാ രാഷ്ട്രീയ വിശ്വാസങ്ങളില്‍പ്പെട്ടവരും ഈ സംഘടനയില്‍ അംഗമായത്. പത്രപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ ഈ സംഘടന രാഷ്ട്രീയത്തിനതീതമായി ഇടപെടുമെന്ന പ്രതീക്ഷ തുടങ്ങിയ കാലത്ത് നേതൃത്വം നല്‍കിയവര്‍ക്കുണ്ടായിരുന്നു. പാഠഭേദങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായിട്ടും പക്ഷേ, രാഷ്ട്രീയത്തിനതീതമായ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയെന്ന നിലയില്‍, ഭരിക്കുന്ന മുഖ്യമന്ത്രിമാരെ നോക്കാതെ യൂണിയന്‍ പ്രവര്‍ത്തനം തുടര്‍ന്നു. യൂണിയന്റെ ഭാരവാഹിത്തം ചിലരെങ്കിലും കുത്തകയാക്കാന്‍ തുടങ്ങി എന്ന ആരോപണം ഉയര്‍ന്നപ്പോള്‍ അവരെ ഒഴിവാക്കാനുള്ള ആര്‍ജ്ജവവും ഒപ്പമുള്ളവര്‍ കാട്ടി. ഇന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ സ്ഥാപിത ലക്ഷ്യവും പ്രസക്തിയും പൂര്‍ണ്ണമായും നഷ്ടമായിരിക്കുന്നു. എന്തെങ്കിലും ആത്മാഭിമാനം ബാക്കിയുണ്ടെങ്കില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പിരിച്ചുവിടാനുള്ള ആര്‍ജ്ജവം കാണിക്കണം. അതിന്റെ ഏറ്റവും പുതിയ കാരണം ഏഷ്യാനെറ്റിലെ വിനു.വി.ജോണിനെതിരെ സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ പത്രപ്രവര്‍ത്തക യൂണിയന്‍ പുലര്‍ത്തിയ നിസ്സംഗതയും അപമാനകരമായ നിശ്ശബ്ദതയുമാണ്. ഇന്ന് പത്രപ്രവര്‍ത്തക യൂണിയന്‍ പൂര്‍ണ്ണമായും പിണറായി മോഡല്‍ എസ്.ഡി. പി.ഐ – സി.പി.എം സഖ്യം പോലെ ജിഹാദി-ദേശാഭിമാനി കൂട്ടുകെട്ടിലൂടെ ഈ രണ്ട് സ്ഥാപനങ്ങളുടെയോ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടനകളുടെയോ താല്പര്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും മാത്രം വഴങ്ങി നട്ടെല്ലില്ലാത്ത ഭീരുക്കളുടെ പ്രസ്ഥാനമായി മാറിയിരിക്കുന്നു. കേരളാ പത്രപ്രവര്‍ത്തക യൂണിയന്റെ, പത്രപ്രവര്‍ത്തകരുടെ പ്രവര്‍ത്തനവും രീതികളും നിശ്ചയിക്കാന്‍ എളമരം കരീമിന് എന്താണ് അധികാരം? ആരാണ് സി.ഐ.ടി.യു നേതാവായ കരീമിനെ കേരളത്തിലെ പത്രപ്രവര്‍ത്തകരുടെ നിയന്ത്രണാധികാരം ഏല്‍പ്പിച്ചിട്ടുള്ളത്? ഇക്കാര്യത്തില്‍ എന്തുകൊണ്ടാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മൗനം പാലിച്ചതും പ്രതികരിക്കാതിരുന്നതും? പ്രതികരണശേഷി നഷ്ടപ്പെട്ട, പഴക്കം ചെന്ന ഒരു ഉപ്പുകലമായി യൂണിയന്‍ മാറിയിട്ടുണ്ടെങ്കില്‍ അതുകൊണ്ട് പത്രപ്രവര്‍ത്തക സമൂഹത്തിന് എന്താണ് ഗുണം? രാഷ്ട്രീയമെന്തായാലും ഏതു പത്രപ്രവര്‍ത്തകനും നിര്‍ഭയം, നിര്‍ബാധം പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കാനുള്ള ബാദ്ധ്യത പത്രപ്രവര്‍ത്തകയൂണിയനില്ലേ? അത് നിറവേറ്റാന്‍ കഴിയുന്നില്ലെങ്കില്‍ എന്തിനാണ് ഇങ്ങനെയൊരു പ്രസ്ഥാനം, ഒരു പൊതുവേദി? ജിഹാദികള്‍ക്ക് ജിഹാദികളുടെയും സഖാക്കള്‍ക്ക് സഖാക്കളുടെയും ആര്‍.എസ്.എസ്സുകാര്‍ക്ക് അവരുടെയും സംഘടനകള്‍ പോരേ? പത്രപ്രവര്‍ത്തക യൂണിയന്‍ മറക്കുന്ന ഒരു കാര്യമുണ്ട്, സി.പി.എം സഖാക്കള്‍ ഏകാധിപതി എന്നുവിളിച്ച് ആക്ഷേപിച്ച തിരുവിതാംകൂര്‍ ദിവാനായിരുന്ന സി.പി രാമസ്വാമി അയ്യരാണ് പത്രപ്രവര്‍ത്തകരുടെ ഡ്യൂട്ടി സമയവും തൊഴില്‍ സുരക്ഷയും ഒക്കെ സംബന്ധിച്ച ഏറ്റവും ശക്തമായ വാദമുഖങ്ങള്‍ പ്രസ് കമ്മീഷനില്‍ ഉയര്‍ത്തിയത് എന്നകാര്യം.
വി.എസ്.അച്യുതാനന്ദന്‍ വരെ എല്ലാ മുഖ്യമന്ത്രിമാരോടും ഭയക്കാതെ കാര്യം പറഞ്ഞിരുന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ചരിത്രമുണ്ട്. ആ ചരിത്രമാണ് ഇന്ന് വിസ്മൃതമാകുന്നത്. ദേശാഭിമാനിയിലെ ചീഫ് ക്യാമറാമാനായിരുന്ന രാജേന്ദ്രനെതിരെ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരന്‍ അവഹേളനപരമായ പരാമര്‍ശം നടത്തിയപ്പോള്‍ ഇടതുപക്ഷ സഹയാത്രികനായ സി.ഗൗരിദാസന്‍ നായരും സി. പി.എമ്മുകാരനായ ആര്‍.എസ്.ബാബുവും ജി.ശക്തിധരനും സംഘപരിവാറുകാരായ ജി.കെ. സുരേഷ് ബാബുവും എസ്.അനിലും കെ.കുഞ്ഞിക്കണ്ണനുമൊക്കെ ഒന്നിച്ച് ഒറ്റക്കെട്ടായാണ് കരുണാകരനെ പ്രതിഷേധം അറിയിക്കാന്‍ പോയത്. മാപ്പു പറഞ്ഞില്ലെങ്കില്‍ പോലും പരാമര്‍ശത്തില്‍ നിന്ന് കെ.കരുണാകരനെ പോലെ ഏറ്റവും മുതിര്‍ന ഒരു രാഷ്ട്രീയ നേതാവ് പിന്നാക്കം പോയി. വി.എസ്.അച്യുതാനന്ദന്‍ എസ്.അനിലിനോട് മോശമായി പെരുമാറിയപ്പോള്‍ ഇടതുപക്ഷക്കാരനായ വി.എസ്സിനോട് ഉറ്റബന്ധം പുലര്‍ത്തുന്ന ഗൗരിദാസും കെ.ബാലചന്ദ്രനും അടക്കമുള്ളവര്‍ പ്രതിഷേധസ്വരം ഉയര്‍ത്തി. രാഷ്ട്രീയത്തിനതീതമായി പത്രപ്രവര്‍ത്തകര്‍ തമ്മില്‍ ഒരു ബന്ധമുണ്ടായിരുന്നു. ഇസങ്ങള്‍ക്കപ്പുറത്തുള്ള ഒരു രസതന്ത്രമുണ്ടായിരുന്നു. മാറാട് ഹിന്ദു കൂട്ടക്കൊല നടന്നപ്പോള്‍ പ്രക്ഷുബ്ധമായ അന്തരീക്ഷത്തില്‍ നിന്നും ഒരു ചര്‍ച്ചയുടെ വേദിയിലേക്ക് എല്ലാവരെയും കൊണ്ടുവരാന്‍ മുന്‍കൈ എടുത്തത് കാലിക്കറ്റ് പ്രസ്‌ക്ലബ്ബ് ആയിരുന്നു. അന്ന് മാതൃഭൂമിയുടെ തൃശ്ശൂര്‍ യൂണിറ്റില്‍ ആയിരുന്നിട്ടും വ്യക്തിപരമായ സൗഹൃദവും ബന്ധവും ഉപയോഗിച്ച് എന്‍.പി.രാജേന്ദ്രനെയും എന്‍.രാജേഷിനെയും എ.സജീവനെയും ഒക്കെ പ്രേരിപ്പിക്കാന്‍ മുന്‍കൈ എടുത്തത് ഇന്നലത്തെപ്പോലെ ഓര്‍മ്മിക്കുന്നു. കേരളസമൂഹത്തെ വിഴുങ്ങുന്ന ഇസ്ലാമിക ഭീകരതയുടെ ബീഭത്സമായ മുഖം അന്ന് അവരെ ബോദ്ധ്യപ്പെടുത്താനായില്ല. പക്ഷേ, സമാധാനം പാലിക്കാന്‍ ചര്‍ച്ച വേണമെന്നും അതിന് മുന്‍കൈ എടുക്കണമെന്നും പ്രേരിപ്പിക്കാനായി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞപ്പോള്‍ നിശ്ശബ്ദത പാലിച്ചിടത്ത് തുടങ്ങി കേരള പത്രപ്രവര്‍ത്തക യൂണിയന്റെ തകര്‍ച്ച. പത്രപ്രവര്‍ത്തകരുടെ മാനം കാക്കാന്‍ പരിചയാകേണ്ട യൂണിയന്‍, പൂര്‍ണ്ണമായും നട്ടെല്ലൊടിഞ്ഞ ഉടുമ്പിനെ പോലെ പിണറായിയുടെ മുന്നില്‍ അടിമയായി കിടന്നു. പിന്നെ എത്രയെത്ര സംഭവങ്ങള്‍. കേന്ദ്രസര്‍ക്കാരിനെതിരായ പ്രക്ഷോഭങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കക്ഷിയായി. പൗരത്വ നിയമഭേദഗതിക്കെതിരെ ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ക്കൊപ്പം പത്രപ്രവര്‍ത്തക യൂണിയന്‍ അണി ചേര്‍ന്നതിന്റെ കാരണം സാധാരണ അംഗങ്ങളായ ഞങ്ങള്‍ക്ക് പോലും ബോദ്ധ്യപ്പെട്ടിട്ടില്ല. പൗരത്വ നിയമഭേദഗതിയെ അനുകൂലിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടിന് പിന്തുണ പ്രഖ്യാപിക്കുന്നവരെയും ഉള്‍ക്കൊള്ളാന്‍ യൂണിയന് ആകണ്ടേ? പിന്നീടാണ് സിദ്ദിഖ് കാപ്പന്റെ പ്രശ്‌നം വരുന്നത്. സിദ്ദിഖ് കാപ്പന്‍ തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന്റെ ഡല്‍ഹി ഓഫീസിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന ആളാണെന്നും മാധ്യമപ്രവര്‍ത്തനം അതിനൊരു മറയാക്കുകയായിരുന്നു എന്നുമുള്ളതിന്റെ തെളിവുകളും രേഖകളും ഇന്ന് കോടതിയില്‍ വരെ എത്തിയിരിക്കുന്നു. സിദ്ദിഖ് കാപ്പന്റെ കാര്യത്തില്‍ നിഷ്പക്ഷതയ്ക്ക് അപ്പുറമുള്ള ഏതോ ഒരു പക്ഷം പിടിക്കലിന്റെ ലക്ഷണം വ്യക്തമായിരുന്നു. കേരളത്തില്‍ നൂറുകണക്കിന് പത്രപ്രവര്‍ത്തകര്‍ക്കെതിരെ പലതരം അക്രമങ്ങള്‍ നടന്നിട്ടുണ്ട്. പലരും സ്വന്തം നിലയ്ക്ക് കേസ് കൊടുത്തിട്ടുണ്ട്. സോണി വി.ഭട്ടതിരിപ്പാട് എന്നുപറയുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ട് വര്‍ഷങ്ങളായി. അദ്ദേഹത്തിന് എന്തെങ്കിലും ആപത്ത് സംഭവിക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ കഴിയുന്ന നിരവധി സുഹൃത്തുക്കളില്‍ ഒരാളാണ് ഞാനും. എന്തുകൊണ്ടാണ് സോണിയുടെ കാര്യത്തില്‍ ഇല്ലാത്ത അമിതാവേശവും ത്വരയും സിദ്ദിഖ് കാപ്പന്റെ കാര്യത്തില്‍ ഉണ്ടായത്? ഇവിടെയാണ് പത്രപ്രവര്‍ത്തക യൂണിയന്റെ നട്ടെല്ലില്ലായ്മ പിണറായി വിജയന്റെ വോട്ടുബാങ്ക് രാഷ്ട്രീയത്തിന് തുല്യമാകുന്നത്. ഭീകരരെ അധികാരത്തിലെത്താന്‍ വേണ്ടി വഴിവിട്ടും കൈവിട്ടും സഹായിക്കുന്ന പിണറായിയുടെ അതേ നിലപാടിലല്ലേ പത്രപ്രവര്‍ത്തക യൂണിയനും?
കഴിഞ്ഞില്ല, അടുത്തിടെയുണ്ടായ ഏറ്റവും വലിയ പ്രശ്‌നം ഏഷ്യാനെറ്റിലെ വിനു.വി.ജോണിന്റേതാണ്. വിനു വി.ജോണ്‍ നൂറുശതമാനം നിഷ്പക്ഷനാണെന്നോ ഏഷ്യാനെറ്റ് ഉദാത്ത മാധ്യമപ്രവര്‍ത്തനത്തിന് ഉദാഹരണമാണെന്നോ അഭിപ്രായമില്ല. അടുത്തകാലം വരെ സിദ്ദിഖ് കാപ്പനെ വളര്‍ത്താനും ഇസ്ലാമിക ഭീകരതയ്ക്ക് വളം വെയ്ക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് നിഷ്പക്ഷ മാധ്യമപ്രവര്‍ത്തനം അടിയറവെയ്ക്കാനും ഒന്നും ഒരു ഉളുപ്പുമില്ലാതെ നിന്നവരില്‍ ഏഷ്യാനെറ്റും ഉള്‍പ്പെടും. ഇത്തവണ പണിമുടക്കിനോടനുബന്ധിച്ച് അക്രമിക്കപ്പെട്ടവരെ കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ പ്രതികരണം സി.ഐ.ടി.യു നേതാവായ എളമരം കരീമില്‍ നിന്നുണ്ടായി. നേരത്തെ അറിയിച്ച് നടത്തിയ പണിമുടക്കായിട്ടും യാത്ര ചെയ്യാന്‍ ഇറങ്ങിയവരെ തടഞ്ഞപ്പോള്‍ ഉണ്ടായ അക്രമങ്ങളെ സമരക്കാര്‍ പിച്ചി, മാന്തി എന്നൊക്കെ പറഞ്ഞ് മാധ്യമങ്ങള്‍ പെരുപ്പിച്ചു എന്നായിരുന്നു എളമരം കരീമിന്റെ പരാമര്‍ശം. കരീം പറഞ്ഞ അതേ വാക്കുകള്‍ ഉദ്ധരിച്ചശേഷം, കരീം പറയുന്ന ഈ പിച്ചലോ മാന്തലോ ഒക്കെ കരീമിനോ വീട്ടുകാര്‍ക്കോ ഉണ്ടാവുമ്പോള്‍ മാത്രമേ അദ്ദേഹത്തിന് ഇതിന്റെ പ്രയാസം മനസ്സിലാകൂ എന്ന നിര്‍ദ്ദോഷമായ കമന്റാണ് വിനു.വി.ജോണ്‍ നടത്തിയത്. ഏതൊരു മാധ്യമപ്രവര്‍ത്തകനും തുറന്നുകാട്ടേണ്ട ഒരു കാര്യം. അങ്ങനെ ചെയ്തതിന് സി.ഐ.ടി.യുവിന്റെ നേതൃത്വത്തില്‍ അരങ്ങേറിയ യുദ്ധം എന്തായിരുന്നു? വിനു.വി.ജോണിന്റെ വീടിന്റെ ഭിത്തിയില്‍ കൊണ്ടുപോയി പോസ്റ്റര്‍ വെച്ചു. അദ്ദേഹത്തിന്റെ ഓഫീസില്‍ ധര്‍ണ്ണ നടത്തി. ആഭാസകരമായ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറച്ചു. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഒരക്ഷരം പ്രതികരിക്കാതെ ഒരു പ്രസ്താവന പോലും ഇറക്കാതെ, ജീവച്ഛവമായി എന്തിനാണ് ഇങ്ങനെയൊരു യൂണിയന്‍? പിണറായിക്ക് പാദസേവ ചെയ്യാനും ജിഹാദികള്‍ക്ക് പരിചയും കൂടും ഒരുക്കാനും സി.ഐ.ടി.യുവിന് എതിരെ നാവനക്കാനും കഴിയാത്ത യൂണിയന്‍ എന്തിനാണ് പത്രപ്രവര്‍ത്തകര്‍ക്ക്? നേതാക്കളില്‍ പലരുമായും അടുത്ത വ്യക്തിബന്ധം ഉള്ളതുകൊണ്ട് ഇതിനപ്പുറത്തേക്ക് പോകുന്നില്ല. പക്ഷേ, യൂണിയന്‍ നേതൃത്വം പൂര്‍ണ്ണ പരാജയം മാത്രമല്ല, പത്രപ്രവര്‍ത്തകര്‍ക്ക് അപമാനം കൂടിയാണ്.