പ്രണയമേ നീ – സ്വയം തോല്‍ക്കുക
തരില്ലൊരണുപോലുമെന്‍ പ്രാണന്‍
അത് പണ്ടേ പ്രണയിച്ച് തീര്‍ന്നതല്ലേ
ഞാന്‍ ചിരഞ്ജീവിയായതല്ലേ ?
മതിലില്‍ പൊടിമീശ വരച്ചതും
മണ്‍പാതവക്കത്ത് കാത്തുനിന്നതും
ആ ദിനങ്ങളുടെ മധുരമെന്‍ അധരങ്ങളില്‍
കിനിഞ്ഞതും – എന്‍ കൂദാശാദിനം വരെ.
അന്ന് ആര്‍ക്കമിഡീസ് സിദ്ധാന്തം
ക്ലാസ്സില്‍ പഠിപ്പിച്ചനാള്‍ നിന്‍
ചോറ്റുപാത്രത്തിലെന്‍ പാതിചോറിന്റെ കൂറ്
കണ്ണില്‍ നിന്നും അണപൊട്ടിയൊഴുകി.
നമ്മള്‍ തന്‍ അന്തരാളങ്ങളോളം
നിമഗ്‌നമായതൊന്നും
ഒരടിത്തട്ടിലുമെത്തിയിട്ടില്ലല്ലോ
ഇതുവരെ ?
ചെമ്പകപ്പൂവിന്റെ സുഗന്ധം നിറഞ്ഞ
പോക്കറ്റിലെന്‍ വിയര്‍പ്പിന്റെ ഉപ്പലിഞ്ഞ
കീറക്കടലാസ് – അതില്‍ നിന്റെ കയ്യൊപ്പ്.
അതില്‍ കോറിവരച്ചിട്ടതിനും
വെട്ടിയതിനും, തിരുത്തെഴുത്തിനും
വാകയുടെ നിഴല്‍വെട്ടത്തില്‍
കൊഴിഞ്ഞ പൂക്കളുടെ നീതിസാരം.
പിന്നാമ്പുറത്ത് ഒരു കാല്പനിക
ജഡത്തിന്റെ വിശുദ്ധകര്‍മ്മങ്ങള്‍
വിജനമായ മണ്‍പാത,
പണ്ട് അവളുടെ വീടിന്റെ
മതിലില്‍ വരച്ച പൊടിമീശ
കട്ട പിടിച്ചിരിക്കുന്നു.
എങ്കിലും, ഇനിയും അടിഞ്ഞുകൂടിയില്ലല്ലോ
ഹൃദയത്തിന്നടിത്തട്ടില്‍ എവിടെയെങ്കിലും
കാത്തിരിക്കാമേകനാണെങ്കിലും
അഗാധമായ ഇരുട്ട്, കൊടും ശൈത്യം.
മരണമേ, തരില്ലൊരണുപോലും എന്‍
പ്രാണന്‍ – നിനക്ക് വൃഥാ മെതിക്കുവാന്‍
നിന്നിരുട്ടില്‍ ഒരു കെടാവിളക്കായ്
ഒരിടത്താവളത്തില്‍ തപസ്സിരിക്കുന്നു.